“എനിക്ക് എന്ത് കുറവുണ്ടായിട്ടാണടോ താൻ ഭർത്താവ് മരിച്ച ആ വൃത്തികെട്ട സ്ത്രീയെയും തിരഞ്ഞു പോയത്? താൻ ഒന്നും ഗുണം പിടിക്കില്ല… ഇതൊരു പെണ്ണിന്റെ ശാപമാണ് വിനോദേട്ടാ! താനും തന്റെ അമ്മയും എന്നോട് ചെയ്തതിന് അനുഭവിക്കാതെ ഈ മണ്ണിൽ നിന്ന് പോകില്ല! എന്റെ കണ്ണുനീർ വീണ ഈ മുറ്റത്ത് ഇനി ഒരിക്കലും സമാധാനം ഉണ്ടാകില്ല.”
മഴ നനഞ്ഞു കുതിർന്ന വരാന്തയിൽ നിന്ന് സന്ധ്യ ആ വീട്ടിലേക്ക് നോക്കി വിറയ്ക്കുന്ന സ്വരത്തിൽ വിളിച്ചു പറഞ്ഞ വാക്കുകളായിരുന്നു അത്. അവളുടെ കണ്ണുകളിൽ കണ്ണുനീരായിരുന്നില്ല, മറിച്ച് വഞ്ചിക്കപ്പെട്ട ഒരുവളുടെ ഉള്ളിൽ നിന്ന് ആളിക്കത്തുന്ന കനലായിരുന്നു. കയ്യിലുണ്ടായിരുന്ന ചെറിയ ബാഗ് തോളിലിട്ട് അവൾ ആ പടിയിറങ്ങുമ്പോൾ, രത്നമ്മ ഉമ്മറത്തെ തൂണിൽ ചാരി നിന്ന് പരിഹാസത്തോടെ അവളെ നോക്കി ചിരിച്ചു. “പോടി… പോയി നിന്റെ അപ്പനും അമ്മയ്ക്കും ഭാരമായി അവിടെത്തന്നെ കഴിഞ്ഞോ. ഈ പടി അങ്ങോട്ട് കടന്നാൽ പിന്നെ ഇങ്ങോട്ട് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഓർമ്മിച്ചോ!” രത്നമ്മയുടെ ആക്രോശം മഴയുടെ ഇരമ്പലിൽ കലർന്നു.
വിനോദാകട്ടെ, അകത്തെ മുറിയിൽ ഫോണിൽ ആരോടോ കൊഞ്ചി കുഴഞ്ഞ് സംസാരിക്കുകയായിരുന്നു. തന്റെ ഭാര്യ പടിയിറങ്ങി പോകുന്നത് അറിഞ്ഞിട്ടും അയാൾ ഇരിക്കുന്ന ഇടത്തുനിന്ന് ഒന്ന് എഴുന്നേറ്റത് പോലുമില്ല. സന്ധ്യ എന്ന പാവം പെൺകുട്ടി തങ്ങളെ പേടിച്ച് അവളുടെ വീട്ടിലേക്ക് പോകും എന്നും, അതോടെ അവളെക്കൊണ്ടുള്ള ശല്യം തീരുമെന്നും അവർ വിശ്വസിച്ചു. എന്നാൽ സന്ധ്യയ്ക്ക് അതൊരു പുതിയ തുടക്കമായിരുന്നു.
മൂന്ന് വർഷം മുൻപ് ഇതേ പടിവാതിൽക്കൽ നിലവിളക്കുമായി കയറി വരുമ്പോൾ സന്ധ്യയുടെ മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. “എന്റെ മോളെ, നിന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം സന്ധ്യേ, നിനക്ക് ഈ വീട് ഒരു സ്വർഗ്ഗമായിരിക്കും,” എന്ന് വിവാഹത്തിന് മുൻപ് രത്നമ്മ പറഞ്ഞ വാചകങ്ങൾ അവൾ ഓർത്തു. പക്ഷേ, വിവാഹം കഴിഞ്ഞ് പത്താം ദിവസം തന്നെ ആ സ്വർഗ്ഗത്തിന്റെ യഥാർത്ഥ അവസ്ഥ അവൾക്ക് മനസ്സിലായി.
ഒരു ദിവസം രാവിലെ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ രത്നമ്മ അടുത്തു വന്നു. “എടി സന്ധ്യേ, നിന്റെ ആ മാലയും വളകളും ഒക്കെ ഇങ്ങ് തന്നേ. ഈ വീട്ടിൽ പണി ചെയ്യുമ്പോൾ അതൊക്കെ എന്തിനാ നീ ഇടുന്നത്? എവിടെയെങ്കിലും തട്ടി ചീത്തയായിപ്പോയാൽ നഷ്ടം എന്റെ ചെറുക്കനാണ്. അവൻ സ്ത്രീധനം കിട്ടിയതാണ് ഇതെല്ലാം. ഞാൻ അതൊക്കെ ലോക്കറിൽ സുരക്ഷിതമായി വെച്ചോളാം.”
സന്ധ്യ നിഷ്കളങ്കമായി ചിരിച്ചു. “അമ്മയുടെ കയ്യിൽ ഇരിക്കുന്നത് തന്നെയാണ് സേഫ്” എന്ന് പറഞ്ഞ് അന്ന് ഊരിക്കൊടുത്തതാണ് തന്റെ സകല സമ്പാദ്യവും. അമ്പത് പവനോളം സ്വർണ്ണവും അച്ഛൻ നൽകിയ വലിയൊരു തുകയും രത്നമ്മയുടെ അലമാരയിലേക്കും വിനോദിന്റെ ബാങ്ക് അക്കൗണ്ടിലേക്കും നീങ്ങിയതോടെ സന്ധ്യ ആ വീട്ടിൽ വെറുമൊരു വേലക്കാരിയായി മാറി.
“സന്ധ്യേ! എടി… ചായ എടുക്കാൻ എത്ര നേരമാകും? നിന്റെ വീട്ടിൽ ഉച്ചയ്ക്കായിരുന്നോടീ ചായകുടി?” രത്നമ്മയുടെ കഠിനമായ വാക്കുകൾ ദിവസവും കേൾക്കേണ്ടി വന്നു. ഓരോ തവണ വിനോദിനോട് പരാതി പറയാൻ ചെല്ലുമ്പോഴും അവൾക്ക് കിട്ടിയത് പരിഹാസമായിരുന്നു. “നീ എന്തിനാണ് അമ്മയെ കുറിച്ച് അനാവശ്യമായി ഓരോന്ന് പറയുന്നത്? അമ്മ പറയുന്നത് നീ കേൾക്കണം സന്ധ്യേ. ഈ വീട് ഭരിക്കുന്നത് അമ്മയാണ്,” എന്നതായിരുന്നു വിനോദിന്റെ സ്ഥിരം മറുപടി.
സന്ധ്യ എല്ലാം സഹിച്ചത് ഒരു കുഞ്ഞുണ്ടായാൽ എല്ലാം മാറുമെന്ന് കരുതിയാണ്. പക്ഷേ, വിധി അവൾക്ക് കാത്തുവച്ചത് മറ്റൊന്നായിരുന്നു. ഒരു രാത്രി വിനോദ് ഉറങ്ങിക്കിടക്കുമ്പോൾ അവന്റെ ഫോണിലേക്ക് തുടർച്ചയായി വന്ന മെസ്സേജുകൾ സന്ധ്യയെ അസ്വസ്ഥയാക്കി. അറിയാതെ ഫോൺ തുറന്നു നോക്കിയ അവൾ മരവിച്ചുപോയി. അയൽപക്കത്തെ വീട്ടിൽ താമസിക്കുന്ന മാലിനിയുമായുള്ള വിനോദിന്റെ സ്വകാര്യ സംഭാഷണങ്ങളും ചിത്രങ്ങളും അവളുടെ മുന്നിൽ തെളിഞ്ഞു. അവൾക്ക് ശാരീരിക സുഖം വേണം എന്ന് തോന്നുമ്പോൾ അവൾ വിളിക്കുന്നത് പോലെ അയാൾ അവിടേക്ക് ചെല്ലുന്നുണ്ട്. എല്ലാം കണ്ട് സന്ധ്യയ്ക്ക് തലചുറ്റുന്നത് പോലെ തോണ്ണി. മറ്റൊരു പെണ്ണിന്റെ വിയർപ്പ് പതിഞ്ഞ ദേഹം കൊണ്ടാണ് അയാൾ തന്റെ ശരീരവും ആസ്വദിച്ചിരുന്നത് എന്നോർത്തപ്പോൾ അവൾക്ക് സ്വയം അറപ്പ് തോന്നി.
പിറ്റേന്ന് രാവിലെ വിനോദിന്റെ മുന്നിൽ ഫോൺ നീട്ടുമ്പോൾ സന്ധ്യയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. “ഇതെന്താണ് വിനോദേട്ടാ? തെക്കേലെ മാലിനി ചേച്ചിയുമായി നിങ്ങൾക്ക് എന്താണ് ഇടപാട്?” കുറ്റബോധം തോന്നുമായിരിക്കും എന്ന് അവൾ കരുതി. എന്നാൽ വിനോദ് അവളുടെ കരണത്ത് ആഞ്ഞടിച്ചു. “എടി, എന്റെ ഫോൺ തൊടാൻ നിനക്ക് അത്രക്ക് ധൈര്യമായോ? നിനക്ക് ഇവിടെ കഴിയണമെന്നുണ്ടെങ്കിൽ ഒരു വേലക്കാരിയെപ്പോലെ മിണ്ടാതെ ഇവിടെ കിടക്കാം. അല്ലെങ്കിൽ നിനക്ക് നിന്റെ വഴി നോക്കാം.”
ബഹളം കേട്ട് രത്നമ്മ ഓടിയെത്തി. കാര്യം അറിഞ്ഞപ്പോൾ അവർ പുച്ഛിച്ചു ചിരിച്ചു. “ഓ… ഇതിനാണോ നീ ഇത്ര വലിയ ബഹളം ഉണ്ടാക്കുന്നത്? ആണുങ്ങൾ അങ്ങനെയാണ്, ചളി കണ്ടാൽ ചവിട്ടും, വെള്ളം കണ്ടാൽ അത് കഴുകുകയും ചെയ്യും. അതൊക്കെ കണ്ടില്ല എന്ന് നടിച്ചാൽ മതി. നിനക്ക് ഇവിടെ തിന്നാൻ തരുന്നില്ലേ? കിടക്കാൻ ഇടം തരുന്നില്ലേ? അതൊക്കെ മതി നിനക്ക്.”
സന്ധ്യ തകർന്നുപോയി. തന്റെ അന്തസ്സും അഭിമാനവും ചവിട്ടിമെതിക്കപ്പെടുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു. “എന്റെ സ്വർണ്ണമെങ്കിലും തിരിച്ചു തരൂ അമ്മേ, ഞാൻ എന്റെ വീട്ടിലേക്ക് പൊയ്ക്കൊള്ളാം,” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു. പക്ഷേ രത്നമ്മയുടെ മുഖം മാറി. “സ്വർണ്ണമോ? ഏത് സ്വർണ്ണം? സ്വർണ്ണമൊക്കെ ഞാൻ എടുത്തു. ഇത്രയും നാൾ നിന്നെ തീറ്റിപ്പോറ്റിയില്ലേ, ആ കണക്കിലേക്ക് അങ്ങ് ഉൾപ്പെടുത്തിയാൽ മതി!”
അതോടെ സന്ധ്യയ്ക്ക് മതിയായി. ആ രാത്രി തന്നെ അവൾ പടിയിറങ്ങി. പക്ഷേ അവൾ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. സന്ധ്യ നേരെ പോയത് തന്റെ പഴയ സുഹൃത്തും വക്കീലുമായ അഡ്വക്കേറ്റ് മീരയുടെ അടുത്തേക്കായിരുന്നു. “എനിക്ക് എന്റെ സ്വർണ്ണം കിട്ടണം മീര. അത് എന്റെ അച്ഛൻ കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. അവർക്ക് ഞാൻ അത് വിട്ടുകൊടുക്കില്ല.” ആത്മവിശ്വാസത്തോടെ സന്ധ്യ പറഞ്ഞു. മീര അവൾക്ക് ധൈര്യം നൽകി.
കോടതിയിൽ കേസ് എത്തിയപ്പോൾ രത്നമ്മയും വിനോദും നന്നായി അഭിനയിച്ചു. “സാറേ, അവൾക്ക് മാനസികനില തെറ്റിയതാണ്. അവൾ സ്വർണ്ണമെല്ലാം എടുത്തുകൊണ്ടാണ് പോയത്,” എന്ന് രത്നമ്മ കള്ളം പറഞ്ഞു. പക്ഷേ, സന്ധ്യ ഒരു അതിബുദ്ധി കാണിച്ചിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മാസം രത്നമ്മ സ്വർണ്ണം അലമാരയിൽ അടുക്കി വെക്കുന്നത് സന്ധ്യ ഫോണിൽ പകർത്തിയിരുന്നു. അന്ന് സ്നേഹത്തോടെ എടുത്ത ആ വീഡിയോ ഇന്ന് വലിയൊരു തെളിവായി മാറി. ഒപ്പം സ്വർണ്ണക്കടയിലെ ബില്ലുകളും സാക്ഷികളായി വന്ന നാട്ടുകാരും സന്ധ്യയുടെ ഭാഗം ശരിവെച്ചു.
മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ വിധി വന്നു. സന്ധ്യയുടെ ഓരോ ഗ്രാം സ്വർണ്ണവും തിരികെ നൽകണം, അല്ലാത്തപക്ഷം വിനോദും രത്നമ്മയും ജയിലിൽ പോകേണ്ടി വരും.
പോലീസുമായി സന്ധ്യ ആ വീട്ടിലേക്ക് വീണ്ടും വന്നു. ഇത്തവണ അവളുടെ മുഖത്ത് ഭയമായിരുന്നില്ല, വിജയത്തിന്റെ തിളക്കമായിരുന്നു. വാതിൽ തുറന്ന രത്നമ്മയുടെ മുഖം വിളറി വെളുത്തു. “വേഗം എടുത്തോളൂ അമ്മേ, കോടതി പറഞ്ഞത് കേട്ടല്ലോ,” സന്ധ്യ ശാന്തമായി പറഞ്ഞു. രത്നമ്മ വിറയ്ക്കുന്ന കൈകളോടെ അലമാര തുറന്നു. ഓരോ ആഭരണവും സന്ധ്യയുടെ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ അവരുടെ കണ്ണുകളിൽ അപമാനവും നിസ്സഹായതയും നിഴലിച്ചു.
വിനോദ് അകത്ത് തല താഴ്ത്തി നിൽക്കുകയായിരുന്നു. സന്ധ്യ അവന്റെ അടുത്തേക്ക് ചെന്നു. “വിനോദേട്ടാ, സ്നേഹിക്കാൻ അറിയില്ലെങ്കിലും ചതിക്കാതിരിക്കാമായിരുന്നു. ഈ സ്വർണ്ണം എനിക്ക് വലിയ ആവശ്യം ഒന്നുമില്ല. പക്ഷേ, കണ്ടവളുമാരുടെ തിണ്ണ നിരങ്ങാൻ പോകുന്ന തന്നോടൊന്നും ഒരു ദയയും ഞാൻ കാണിക്കില്ല. ഇത് തിരികെ വാങ്ങുക എന്നത് എന്റെ വാശിയായിരുന്നു.”
സ്വർണ്ണമെല്ലാം ബാഗിലാക്കി സന്ധ്യ പുറത്തേക്കിറങ്ങി. ഉമ്മറത്ത് വച്ച് അവൾ തിരിഞ്ഞു നോക്കി പറഞ്ഞു: “ഇനി നമുക്ക് കോടതിയിൽ കാണാം. വിവാഹമോചനത്തിന്റെ പേപ്പർ നാളെ എത്തും. അതിൽ ഒപ്പിടാൻ മറക്കണ്ട.”
സന്ധ്യ ആ പടിയിറങ്ങി നടന്നു. ഇത്തവണ മഴയില്ലായിരുന്നു, പകരം മനോഹരമായ വെയിൽ പരന്നു കിടക്കുന്നു. താൻ ആർക്കും കീഴടങ്ങില്ലെന്നും, സ്വന്തം കാലിൽ നിൽക്കാൻ തനിക്ക് കരുത്തുണ്ടെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സന്ധ്യ തന്റെ പുതിയ ജീവിതത്തിലേക്ക് ചുവടുവെച്ചു. ചതിയുടെയും ചൂഷണത്തിന്റെയും അധ്യായം അവിടെ അവസാനിച്ചു. അവൾക്ക് മുന്നിൽ ഒരു വലിയ ലോകം തുറന്നു കിടക്കുന്നുണ്ടായിരുന്നു.

by