രചന – സുമി ജബാർ
വേനൽമഴ
“ഈ പഴഞ്ചൻ സാരി ഒന്ന് മാറ്റിയുടുക്ക് നീ ആളുകൾ വരാൻ തുടങ്ങി ”
കണ്ണാടിക്ക് മുന്നിൽ നിന്ന് ചുണ്ടിൽ ചായം തേച്ച് കൊണ്ട് മമ്മി പറഞ്ഞു
തൽക്കാലം മാറ്റാൻ ഉദ്ദേശമില്ല ഇതെനിക്കെൻ്റെ ഭർത്താവ് വാങ്ങി തന്നതാണ്, അത് കീറിയതായാലും ഞാൻ സന്തോഷത്തോടെ ഉടുക്കും,,,,,
ദഹിപ്പിക്കുന്ന രീതിയിലുള്ള നോട്ടം എൻ്റെ നേർക്ക് വന്നെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും അമ്മായി രംഗ പ്രവേശം ചെയ്തതോടെ മമ്മി ശാന്തയായി..
കനമുള്ള ആഭരണങ്ങളും മുന്തിയ സാരിയും ചുറ്റി ചവിട്ടി കുലുക്കി മമ്മി നടന്ന് പോകുമ്പോൾ സത്യത്തിൽ എനിക്ക് ചിരി വന്നു…
മഹിക്ക് വിളിച്ച് നോക്കിയോ നീ ഫോട്ടോഗ്രാഫർ എത്തിയല്ലോ
വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല, ഞാൻ ഡാഡിയോട് വിളിക്കാൻ പറയാം
മഹിയേട്ടൻ ചിലപ്പൊ പാടത്ത് പോയി കാണും ഇന്ന് പണിക്കാർ വരുമെന്ന് പറഞ്ഞിരുന്നു
അമ്മയെ കൂട്ടി നേരത്തെ വരാൻ പറഞ്ഞിരുന്നല്ലോ ഈ ഏട്ടനെന്താ ഫോൺ എടുക്കാത്തെ കഷ്ടം ആളുകൾ അന്വേഷിക്കുന്നു.
മമ്മി ഫ്രണ്ട്സിനോടൊത്ത് പൊങ്ങച്ച കഥകൾ വിളമ്പുന്നുണ്ട്, അവരുടെ മുമ്പിൽ ഞാൻ കാരണം ചെറുതാവണ്ട കരുതി അവിടെ നിന്ന് വിട്ട് നിന്നു, തന്നെയുമല്ല അനിയനെ പരിചയപ്പെടുത്തുന്ന ഉത്സാഹം എന്നെ പരിചയപ്പെടുത്തുമ്പോൾ കണ്ടില്ല…….
ഏട്ടനും അമ്മയും ഓട്ടോയിൽ നിന്നിറങ്ങുന്നത് കണ്ട ഞാൻ ഓടിച്ചെന്നു.
അമ്മയെ കെട്ടിപ്പിടിച്ചു, നീ മെലിഞ്ഞോ അവർ ചോദിച്ചു
ഓ പിന്നെ അവൾ വന്നിട്ട് ഒരാഴ്ചയല്ലെ ആയുള്ളു അമ്മെ ചിരിയോടെ ഏട്ടൻ എന്നെ നോക്കി അമ്മ എൻ്റെ തല തഴുകി കൊണ്ടിരുന്നു…..
ഏട്ടനും അമ്മയും വേറെ എവിടെ നിന്നോ വലിഞ്ഞ് കേറി വന്ന ഭാവമായിരുന്നു മമ്മിക്ക്
അവരെ വേണ്ട വിധത്തിൽ സ്വീകരിക്കാനോ ഭക്ഷണം നൽകാനോ തയ്യാറായി വന്നില്ലെങ്കിലും ഡാഡിയും അനിയനും ഞാനും അവരെ കൂടെ തന്നെയായിരുന്നു…..
എൻഗേജ്മെൻ്റിൻ്റെ ഒരാഴ്ച മുന്നെ ഏട്ടനെന്നെ വീട്ടിൽ കൊണ്ട് വിട്ടിരുന്നു…..
കല്യാണം കഴിഞ്ഞ് ഒരു വർഷമായെങ്കിലും അധിക ദിവസവും ഏട്ടൻ്റെ വീട്ടിൽ തന്നെയായിരുന്നു
ഞാനും ഏട്ടനും അമ്മയും ഹാളിലിരിക്കുമ്പോൾ മമ്മി മുഖംകൂർപ്പിച്ച് അടുത്ത് വന്നു
മഹി ഇവൾക്ക് ഞങ്ങൾ വാങ്ങിയ ഗൗണവൾ ധരിച്ചില്ല ഇവിടത്തെ പണിക്കാർ പോലും ഇവൾ ധരിച്ച സാരിയെക്കാൾ മുന്തിയതാ എടുത്തിരിക്കുന്നെ.,,
ഏട്ടനെ തരം താഴ്ത്തിയ ആ വാക്ക് എനിക്കിഷ്ടമായില്ല
അമ്മക്ക് ഞാനിത്ര നാണക്കേടാണേ ഞങ്ങളീ നിമിഷം ഇവിടെ നിന്നിറങ്ങാം
എൻ്റെ ഒച്ച പൊങ്ങിയിരുന്നു ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടിട്ടാവണം ഏട്ടനെന്നെ വലിച്ച് ഒഴിഞ്ഞിടത്തേക്ക് കൊണ്ട് പോയി.
നീയൊന്നടങ്ങ് കാർത്തീ അമ്മയോടങ്ങനെയൊന്നും പറയാൻ പാടില്ല…
നീ നോക്കിയെ ഇവിടെ വന്നവരൊക്കെ ഉയർന്ന കുടുംബത്തിലെ ഉന്നതരായ ആളുകളാണ് അവർക്കിടയിലെ നിൻ്റെ മമ്മിയുടെ സ്റ്റാറ്റസ് പോകില്ലെ?
എന്തോന്ന് സ്റ്റാറ്റസ് ഏട്ടാ സ്വന്തം മക്കളേക്കാൾ വലുത് സ്റ്റാറ്റസാണോ’
അത്ര പഴങ്ങിയ സാരിയൊന്നുമല്ലല്ലോ എൻ്റെ ഏട്ടൻ വാങ്ങിയെ, എന്നിട്ടും അമ്മ ഏട്ടനെ വേദനിപ്പിച്ചില്ലെ?
അയ്യേ നീ കരയണോ ഇത്രയുള്ളൂ നിൻ്റെ ധൈര്യം
കൈകവർന്നു തൂവാല കൊണ്ട് എൻ്റെ കണ്ണീരൊപ്പി
ഏട്ടാ നമുക്ക് വീട്ടിൽ പോവാം എനിക്കിവിടം മടുത്തു
കാർത്തൂ നമ്മൾ പെട്ടെന്ന് പോകുമ്പോൾ ആളുകളെന്ത് കരുതും, ഡാഡിക്കും മിഥുനും വിഷമമാവില്ലെ
അവനെ ഓർത്ത് നീ സഹിക്ക് വൈകിട്ട് നമുക്ക് വീട്ടിലേക്ക് പോകാം
ഏട്ടനതും പറഞ്ഞ് അമ്മയുടെ അടുത്തേക്ക് പോയി
അമ്മക്കും ഒത്തിരി വിഷമമായിട്ടുണ്ട് അവരുടെ മുഖം കണ്ടാലറിയാം…..
മിഥുൻ്റെ മോതിരമാറ്റവും, ഫോട്ടോഷൂട്ടും കഴിഞ്ഞപ്പോഴേക്കും നേരം ഒത്തിരിയായി…..
ഏട്ടനും അമ്മയും നേരത്തെ പോയി ഞാനും പോകാൻ നിന്നെങ്കിലും മിഥുൻ നിന്ന് കലി തുള്ളി…..
ഒരു വർഷം കഴിഞ്ഞാണ് മിഥുൻ്റെ കല്യാണം നിശ്ചയിച്ചത്
🌷🌷🌷🌷🌷🌷🌷🌷🌷🌷
റൂമിലെത്തി ഡ്രസ് മാറി ക്ഷീണം കാരണം ഒന്ന് കിടന്നു മയങ്ങി
വാതിൽ തട്ടുന്ന സൗണ്ട് കേട്ടപ്പോൾ എണീറ്റു, നോക്കിയപ്പോൾ ഡാഡിയാണ്
നീ ഉറങ്ങിയോ കഴിക്കാൻ വാ
ഭക്ഷണ സമയത്തും മമ്മിക്ക് അതിഥികളുടെ ആഭരണങ്ങളുടെയും, വാഹനത്തിൻ്റെയും കഥകൾ ആയിരുന്നു പറയാൻ
പെട്ടെന്ന് എണീറ്റ് പോവാൻ തോന്നിയെങ്കിലും ഡാഡിയെ ഓർത്ത് പിടിച്ച് നിന്നു.
മഹിയേട്ടന് ബിസിനസിൽ താൽപര്യമുണ്ടോ ചേച്ചി
പൊടുന്നനെയുള്ള മിഥുൻ്റെ ചോദ്യത്തിൽ ഞാനൊന്നുഴറി
ഉം…..
അവനോ വല്ല തട്ടിക്കൂട്ട് ബിസിനസേ നടക്കൂ ആക്കിയ ചിരിയോടെ മമ്മിയെന്നെ നോക്കി.
മീനു മതി നിൻ്റെ അട്ടഹാസം ഡാഡി മമ്മിയുടെ നേർക്ക് വിരൽ ചൂണ്ടി….
ഞാൻ പറഞ്ഞതിലെന്താ തെറ്റ് മനുഷ്യാ അവനു വേറെന്ത് തേങ്ങയാ അറിയാ
മമ്മീ മിഥുനും ദേഷ്യം വന്നിട്ടുണ്ട്.
അല്ലെങ്കിലും അവൾടെ യോഗ്യതക്ക് അവനെ ചേരൂ പിന്നീടുള്ള വാക്കുകൾ കേട്ട് നിൽക്കാനാവാതെ ഞാൻ റൂമിലേക്ക് നടന്നു തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞു.
മിഥുനും ഡാഡിയും കുറെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ചെറുപ്പം മുതലേ സിമ്പിൾ വേഷങ്ങളോടും, സാധാരണ ആൾക്കാരോടുമായിരുന്നു ഇഷ്ടം.
മമ്മിയും ഡാഡിയും വിദേശത്ത് ആയിരുന്നു മിഥുനെയും എന്നെയും കൊണ്ട് പോകാൻ നിന്നെങ്കിലും മുത്തശ്ശിയുടെ റെക്കമൻ്റിൽ പിടിച്ച് നിന്നു
പച്ചപ്പ് നിറഞ്ഞ പാടവരമ്പത്തൂടെ മതി വരുവോളം ആടിത്തിമിർത്തു ഉത്സവങ്ങൾക്കെല്ലാം മുത്തശ്ശൻ്റെ കൈ പിടിച്ച് സ്ഥിരം സന്ദർശകയായി.
വല്ലപ്പോഴും തേടിയെത്തുന്ന മമ്മിയുടെ ഫോൺ കോൾ…
തല നിറയെ കാച്ചിയ എണ്ണയുടെ മനം മയക്കും ഗന്ധം തൊടിയിലെ കുളത്തിൽ ആഞ്ഞ് തുഴഞ്ഞ് പരൽ മീനായി….
വളർന്ന് വലുതായി മിഥുൻ ഹയർ സ്റ്റഡീസിനായി വിദേശത്തേക്ക് പറന്നു.
ഡിഗ്രിക്ക് ചേർന്നപ്പോഴാണ് കൂട്ടുകാരി മീരയെ കിട്ടിയത് അമ്മയും അച്ഛനും ഏട്ടനും അവളും അടങ്ങുന്ന കുടുംബം
ഇടക്കിടക്ക് ഞാനവളെ വീട്ടിൽ പോകും അവളെയമ്മ കൂട്ടുകാരിയായല്ല സ്വന്തം മകളായാണ് കണ്ടെ അവർ തരുന്ന ചോറുരുളകൾ എൻ്റെ കണ്ണ് നനച്ചിട്ടുണ്ട്.
അവളെ കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്
പൊടുന്നനെ വന്ന പനിയിൽ അവളീ ലോകത്തോട് വിട പറയുമ്പോൾ നെഞ്ച് പൊട്ടി കരഞ്ഞു.
അവളില്ലാതെ ആ വീട്ടിലേക്ക് പോകാൻ തോന്നിയില്ല പിന്നീട് ഒറ്റപ്പെട്ട അവസ്ഥ
മമ്മിയും ഡാഡിയും വരുന്നു ഫ്രണ്ടിൻ്റെ മകൻ വരുണുമായി വിവാഹം ഉറപ്പിക്കാൻ..
പിന്നീട് ഈ നാട് വെറും ഓർമ്മയാവും സങ്കടം സഹിക്കാതെയാണ് അന്ന് മുത്തശ്ശൻ വിറക്പുരയിൽ എടുത്ത് വെച്ച വിഷം കഴിക്കാൻ തീരുമാനിച്ചത്…..
അവസാനമായി അമ്പലത്തിൽ പോകാൻ തീരുമാനിച്ചിറങ്ങി മനമുരുകി പ്രാർത്ഥിച്ച് വരുന്ന വഴിയിൽ മീരയുടെ ഏട്ടനെ കണ്ടത്.
വരണ്ട ചിരി സമ്മാനിച്ച് യാത്ര പറയവെ പ്രതീക്ഷിക്കാത്ത ചോദ്യം
കൂടെ പോരുന്നോന്ന് അണ പൊട്ടിയ സങ്കടം പിടിച്ച് നിൽക്കാനായില്ല
എല്ലാം പറഞ്ഞ് തീർത്തപ്പോൾ മുഖമടക്കി ഒന്ന് തന്നു.
പിന്നെയെല്ലാം പെട്ടെന്ന് ഡാഡിയോട് മഹിയേട്ടനെ മതിയെന്ന് പറയുമ്പോൾ മമ്മി നിന്ന് കത്തിക്കയറി.
അവർക്ക് സാമ്പത്തികം പോരെന്ന്
തീരുമാനത്തിൽ മാറ്റമില്ലെന്ന് കണ്ടതും ഡാഡി സമ്മതം മൂളി
ലളിത ചടങ്ങോടെ മഹിയേട്ടൻ്റെ പെണ്ണായി .
ബംഗ്ലാവിനേക്കാൾ സുരക്ഷിതത്വം ആ വീടിനുണ്ടായിരുന്നു.
ഹോട്ടൽ ഭക്ഷണത്തിൻ്റെ മായക്കൂട്ടുകളെ വെല്ലുന്ന തനി നാടൻ ഭക്ഷണം ആ അമ്മയും മകനും എനിക്ക് സമ്മാനിച്ചു.,,,,
മഹിയേട്ടനു ആവലാതി ഫാസ്റ്റ്ഫുഡ് ശീലിച്ച എനിക്കീ ഉണക്കമീനൊക്കെ ദഹിക്കുമോന്ന്
സത്യം പറഞ്ഞാൽ ഞാൻ ഇഷ്ടപ്പെട്ട ലൈഫും ഇത് തന്നെയായിരുന്നു
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അന്ന് രാത്രി മഹിയേട്ടൻ്റെ ഫോണിലേക്ക് അറിയാത്ത നമ്പർ കാൾ വന്നു എടുത്ത് നോക്കിയ പ്പൊ മമ്മിയാണ്.
ഡാഡിക്ക് പെട്ടെന്നൊരു നെഞ്ച് വേദന മിഥുനാണെ ബിസിനസ് ആവശ്യത്തിനായി പുറത്ത് പോയതാണ്.
ഞങ്ങൾ വേഗം ഓട്ടോ എടുത്ത് അച്ഛനെ ഹോസ്പിറ്റലിലെത്തിച്ചു.
പെട്ടെന്ന് ചെറിയൊരു ഓപ്പറേഷൻ വേണ്ടി വന്നു
പിന്നീടുള്ള ഓരോ കാര്യങ്ങളിലും ഏട്ടൻ ഓടിനടന്ന് ചെയ്തു, ബ്ലഡിൻ്റെ ആവശ്യം വന്നപ്പോൾ സ്വയം ബ്ലഡ് നൽകി….
മമ്മി ആകെ തകർന്നിരുന്നു ഭക്ഷണം കഴിക്കാൻ പോലും തയ്യാറായില്ല.
ഏട്ടൻ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചു
ഒരാഴ്ചക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നും യാത്ര തിരിക്കുമ്പോൾ മമ്മി ഞങ്ങളെ ചേർത്ത് പിടിച്ചിരുന്നു.
എല്ലാം കണ്ട് പുഞ്ചിരിയോടെ ഡാഡി പുറത്തേക്ക് മിഴി നട്ടിരുന്നു

by