17/07/2026

കടി

#കടി

“കാർത്തിയേട്ടാ എന്തൊരു കടിയാ ഇത് ചെവി വേദനിക്കുന്നു ട്ടോ ”

“അടങ്ങി നിക്കെടി പെണ്ണെ വല്ലപ്പോഴുമൊക്കെയെ നിന്നെയിങ്ങനെ കയ്യിൽ കിട്ടു ”

കാർത്തിയുടെ നെഞ്ചിലമർന്ന അഷികയുടെ മുഖത്തെ ഇരുകൈകളാൽ കോരിയെടുത്ത് അവളുടെ ചുണ്ടിലേക്കവൻ ഉറ്റുനോക്കി കൊണ്ടിരുന്നു, കണ്ണിമ വെട്ടിയപ്പോൾ കൈയ്യിൽ നിന്നും കുതറി മാറിയവൾ കള്ളച്ചിരിയോടെയാ റബ്ബറും തോട്ടത്തിലൂടെ ഓടി മറഞ്ഞപ്പോളവൻ ഉറക്കെ വിളിച്ചു പറഞ്ഞു

” ടീ കള്ളിക്കുയിലെ നിന്നെ ഞാൻ എടുത്തോളാടി കാന്താരിമുളകെ ”

” അയ്യട എടുത്തോണ്ട് ചുമന്ന് നടക്കാൻ ഞാൻ നെല്ലും ചാക്കൊന്നുമല്ല ട്ടാ, പിന്നേ ഞാനിത് അമ്മോട് പറഞ്ഞു കൊടുക്കും ട്ടാ ,എന്റെ ചെവി പൊന്നായി, നിങ്ങക്ക് വേറെ എവിടേം കണ്ടില്ലേ കടിക്കാൻ ”

” അത് പിന്നെ നിന്റെ ചെവി കണ്ടാൽ ആർക്കായാലും ഒന്നു കടിക്കാൻ തോന്നും, അറിമുറുക്കിന്റെ ചന്തമാ അതിന് , കടിച്ച് മുറിച്ച് തിന്നാൻ തോന്നും, പിന്നെ നീ അമ്മോട് പറഞ്ഞ് കൊടുക്കും എന്നും പറഞ്ഞ് പേടിപ്പിക്കല്ലേ, എന്തായാലും കെട്ടുറപ്പിച്ചു നമ്മുടെ , പറഞ്ഞാൽ രണ്ടീസെങ്കിൽ അയിന് മുൻപ് നീയെന്റെ പടി ചവിട്ടും അത്രേ ഉണ്ടാകൂ ട്ടോ ”

” അയ്യടാ എന്താ പൂതി, ഞാൻ നിങ്ങളെ വേണ്ടെന്ന് വെക്കും അപ്പോഴോ?”

” ആഹാ, പെരുത്ത് സന്തോഷം, ഇനിയെനിക്ക് മാളുന്റ അടുത്ത് സംസാരിക്കാലോ ല്ലേ? നീയെന്തായാലും എന്നെ ഉപേക്ഷിച്ച സ്ഥിതിക്ക് ഇനി അവളെ തന്നെ കെട്ടിക്കോളാം”

പറഞ്ഞു തീർന്നതും അവളുടെ കരിമഷിക്കണ്ണുകൾ ചുവന്നു തുടുത്തു, ദേഷ്യം വന്നാൽ പെണ്ണിന്റെ കവിളിന് റോസാപ്പൂ നിറമാണ്, കലിപൂണ്ടവൾ കാട്ടുമുത്തിയെ പോൽ ഉറഞ്ഞു തുള്ളി , കാർത്തിക്കിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചവനെ കുലുക്കിക്കൊണ്ടവൾ ചോദിച്ചു

” നിങ്ങളവളെ കെട്ടുമോ? കെട്ടുമോന്ന്? ഞാൻ പറഞ്ഞിട്ടില്ലെ ആ ജലപ്പിശാചിന്റെ പേര് എന്റെടുത്ത് പറയരുതെന്ന്, എനിക്ക് കണ്ണിന് നേരെ കണ്ടൂടാ ആ രാക്ഷസിയെ ”

അഷികയുടെ ആജന്മ ശത്രുവാണ് മാളു, അതിന് വേറൊരു കാരണവുമുണ്ട് , മാളുവിന് വയസ്സറിയിച്ച നാൾ മുതൽ കാർത്തിയോട് കടുത്ത പ്രണയമാണ് എന്നാലും കാർത്തിക്ക് ഇഷ്ട്ടം അവന്റെ കളളിക്കുയിലായ അഷികയോടും

” പറഞ്ഞതല്ലല്ലോ പറയിച്ചതല്ലേ? ആരാ തുടങ്ങിയേ?”

അത് പറഞ്ഞപ്പോഴേക്കും അവളുടെ കരിമഷിയിളകി മറിഞ്ഞു ,ആ നീർമാതളപ്പൂവിതൾമിഴികളിൽ നിന്നും ഒരു തുള്ളി കണ്ണീരടർന്നു വീണപ്പോഴേക്കും കാർത്തിയവളെ വാരിപ്പുണർന്നിരുന്നു

” ഈ മാറിനുള്ളിൽ മറയ്ച്ചു വെച്ചിട്ടുള്ളത് ഒരേയൊരു പെണ്ണിന്റെ മായാത്ത മുഖത്തിന്റെ മാത്രമാണ്, അതെന്റെ കള്ളിക്കുയിലിന്റേ മാത്രo ചിത്രമാണ് ട്ടോ ”

കാട്ടുചെത്തി തോൽക്കുന്നയാ ചെഞ്ചുണ്ടിൽ വിരിഞ്ഞ മന്ദഹാസം അവനിൽ മത്തുപിടിപ്പിക്കും മുൻപേ വീണ്ടുമവൾ കുതറി മാറി,

” വിട് ഞാൻ പോട്ടെ ഏട്ടാ, ആരേലും കണ്ടാൽ മോശാവും”

“ഇപ്പൊ പൊക്കൊ, ഇന്ന് വൈന്നേരം ആണ് നീ പറഞ്ഞ ദിവസം അത് മറക്കണ്ട ട്ടോ, ഇന്നും കൂടി സമ്മതിച്ചില്ലെങ്കിൽ ഞാൻ പിന്നെ ഒരിക്കലും മിണ്ടില്ല നിന്നോട് , അറിയാലോ എന്നെ?”

കാർമ്മേഘം പോലിരുണ്ട അവളുടെ മുഖത്ത് നീണ്ടു നിന്ന മൗനം മാത്രമാണതിന് ഉത്തരമായതുo

രാത്രി കളമെഴുത്തുപാട്ടിന് കറുത്ത ദാവണിയെടുത്താണവൾ വന്നത്, നെറ്റിയിലെ ചന്ദനക്കുറിയാൽ ഐശ്വര്യ പൂർണമായ ആ മുഖത്തിന് മുൻപെപ്പോഴും തോന്നിയിട്ടില്ലാത്തത്രയും ആഴക് അവനവളിൽ തോന്നിയിരുന്നു

അവൻ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്തേക്ക് നോക്കി ആഗ്യം കാണിച്ചു കൊണ്ടിരുന്നു, പിന്നെ വരാം എന്ന ഭാവത്തിൽ അവൾ അവളവിടെ ജോലികളിൽ മുഴുകിയിരുന്നു

സഹികെട്ടപ്പോൾ അവനാ കുളക്കടവിൽ കാണുമെന്ന് അവളോട് പറയാതെ പറഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോയി

മണിക്കൂറുകൾ കഴിഞ്ഞിട്ടും അവളെ കാണാതായപ്പോൾ അവന് ദേഷ്യവും സങ്കടവും സഹിക്കാനായില്ല , ഇനി വരില്ലെന്ന പ്രതീക്ഷയിൽ ആ കൽപ്പടവിൽ നിന്നും എണീക്കും മുൻപേ നിലാവെളിച്ചത്തിൽ ആ തെളിനീരിൽ അവളുടെ പ്രതിബിംബം കണ്ടപ്പോൾ അവനിൽ ആവേശം ഉണർന്നു, അവളെ കണ്ടതും പെട്ടെന്നവൻ എണീറ്റ് അവൾക്കരികിലേക്ക് നടന്നടുത്തു,

എന്തിനും തയ്യാറാണ് എന്ന മട്ടിലവളവനെ തന്നെ നോക്കി നിൽക്കുമ്പോഴും ആ വെണ്ണക്കവിളിലൂടെ കുടുകുടാ കണ്ണീരൊഴുകി മറിയുന്നുണ്ടായിരുന്നു

ആവേശാത്തലവനവളെ വരിഞ്ഞുമുറുക്കുമ്പോഴേക്കും ആ ഏങ്ങലൊച്ചയവന്റെ കാതിനെ അസ്വാസ്ഥ്യനാക്കിയപ്പോൾ മുഖം ഉയർത്തിക്കൊണ്ടാ ചോദ്യം ചോദിച്ചു

” എന്തു പറ്റി അഷിക, എന്തിനാ കരയുന്നത്? ഞാൻ ചതിക്കും എന്ന ഉൾഭയം നിന്നിലുണ്ടോ? എന്താണെങ്കിലും തുറന്ന് പറയാം നിനക്ക് ”

” ഏട്ടാ , ഏട്ടനുള്ളത് പോലെ എനിക്കുമുണ്ട് ഈ ആഗ്രഹം പക്ഷെ അതെന്റെ കഴുത്തിൽ നിങ്ങടെ കൈ കൊണ്ട് ആ താലിച്ചരട് ബന്ധിച്ചതിന് ശേഷമായിരിക്കണം എന്ന് ഞാൻ മനസ്സിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു, കാരണം ആ തങ്കച്ചിരടിന് പവിത്രതയുണ്ട് അതിനൊരു സത്യമുണ്ട്

ഏട്ടനെ പിണക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഏട്ടൻ ആവശ്യപ്പെട്ടപ്പോൾ മറുത്തൊന്നും പറയാതെ ഞാൻ വഴങ്ങിത്തരാം എന്നു കരുതിയതും, ഏട്ടന്റെ ഇഷ്ട്ടം നടക്കട്ടെ, ഏട്ടന്റെ ഇഷ്ട്ടത്തേക്കാൾ വലുതായി എനിക്കൊന്നും തന്നെയില്ല”

പറഞ്ഞു തീരും മുൻപേ കാർത്തിയുടെ കണ്ണാകെ നിറഞ്ഞിരുന്നു, അവൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നപ്പോൾ അഷിതയവന്റെ കൈത്തണ്ടയിൽ പിടുത്തമിട്ടിരുന്നു

എന്നോട് പിണങ്ങിയോ എന്ന അവളുടെ ചോദ്യത്തിന് എനിക്ക് നിന്നോടിപ്പോൾ ബഹുമാനമാണ് തോന്നുന്നത് ഒപ്പം മനസ്സിൽ ഒരുപാട് കുറ്റബോധവും എന്നാണവൻ മറുപടി പറഞ്ഞതും

” അഷിത നീയാണ് ശരി, കട്ടു തിന്നുതിന് കൈപ്പുണ്ടാകും സ്വന്തമാക്കിയതിന് മധുരവും, ഞാനത് മനസ്സിലാക്കി, അല്ല നീയതെനിക്ക് മനസ്സിലാക്കിത്തന്നു ”

പറഞ്ഞു തീർന്നതും അവൾ ഓടിച്ചെന്ന് അവന്റെ തുടുത്ത കവിളിൽ കൊന്ത്രൻ പല്ലുകൊണ്ടൊരു കടി വെച്ചു കൊടുത്തു

” ഹോ എന്തൊരു കടിയാടി പോത്തെ കവിള് പറിച്ചെടുത്തല്ലോ നീ ”

” ഹാ ഇത് കാലത്ത് ഏട്ടനെന്റെ ചെവിയിൽ കടിച്ചില്ലേ അതിന് പ്രതികാരം ചെയ്തതാ ”

മൈഥിലി മിത്രൻ_