രചന – അശ്വതി അച്ചൂസ്
ഹരി ചെറു ചിരിയോടെ അജി പോകുന്ന നോക്കി ഇരുന്നു. പിന്നെ കണ്ണുകൾ അടച്ച് പതിയെ സീറ്റിലേക്ക് ചാഞ്ഞു.
എന്നായിരുന്നു ദിയയെ കണ്ടത്…. കണ്ടതോ അതോ കണ്ട് പിടിച്ചതോ…. ഇങ്ങ് ഈ നാല് വർഷത്തിന് ഇപ്പുറം. അവൻ കണ്ണുകൾ അടച്ചിരുന്നു…
*******
കുറച്ചു ദിവസമായി നിച്ചു വളരെ നല്ല കുട്ടിയാണ്. അല്ലെങ്കിലും പൊതുവെ വാശി ഒന്നും ഉള്ള കൂട്ടത്തിൽ അല്ല എന്നാലും ഇപ്പൊ വയങ്കര സൈലന്റ്.
“നിച്ചു ”
“ഉം ”
“സ്കൂൾ ചേരാൻ വരാൻ ടീച്ചർ പറഞ്ഞു. നിച്ചു പോകുന്നോ ”
“ഉം പക്ഷെ അമ്മ കൂടെ വന്നിട്ട് ”
“അമ്മ എന്ന് വരാൻ ആണ് മോളെ ”
“അമ്മ എന്നും വരാറുണ്ടല്ലോ ”
“ഏതമ്മ?”
അവൾ മേശപുറത്ത് നിന്ന് ഫോട്ടോ എടുത്തു കൊണ്ട് വന്നു.
“ഈ അമ്മ ”
എന്ന് പറഞ്ഞു ഫോട്ടോയിൽ ഉമ്മ വെച്ചു. ഹരിയുടെ ഉള്ളിൽ ഒരു മിന്നൽ കടന്നു പോയി. കൈയും കാലും വിറക്കുന്ന പോലെ
“നിച്ചു സ്വപ്നം കണ്ടതാകും ”
“പപ്പയോടു പറയണ്ട എന്ന് പറഞ്ഞു അതാ മോള് ഇത്രേം ദിവസം പറയാഞ്ഞേ ”
എന്റെ ദൈവമേ ദിയ… അവൾ വന്നോ ഇവിടെ…
“എന്നിട്ട് ”
“പപ്പാ ചെന്ന് സോറി പറഞ്ഞാൽ അമ്മ വരാമെന്ന് പറഞ്ഞല്ലോ ”
“ഉവ്വോ നിച്ചു ”
“ആ പപ്പയാണെ സത്യമായും പറഞ്ഞു ”
“മോള് ഇവിടെ ഇരിക്ക് പപ്പാ ഇപ്പൊ വരാം ”
“ഉം ”
അവൻ ദൃതിയിൽ താഴേക്ക് ഇറങ്ങി
“അമ്മേ… അമ്മേ ”
“എന്താടാ പാതിരാത്രി വിളിച്ചു കൂവുന്നത് ”
“അമ്മേ…. അച്ഛൻ എവിടെ.”
“കിടക്കാൻ പോയി എന്തെ വിളിക്കണോ ”
“വേണ്ട. ഇവിടെ ദിയ വന്നിരുന്നോ ”
“ഏത് ദിയ?”
“അമ്മയ്ക്ക് എത്ര ദിയ മാരെ അറിയാം ”
അവർ അവനെ ഒന്ന് മുഖം കനപ്പിച്ചു നോക്കി.
“വന്നിരുന്നു ”
“എന്നിട്ട് എന്താ എന്നോട് പറയാഞ്ഞത് ”
“പറയണം എന്ന് തോന്നിയില്ല അത്ര തന്നെ.നീയും വലിയ സത്യവാൻ ഒന്നും അല്ലല്ലോ ”
“അമ്മേ ”
അവൻ ദേഷ്യത്തിൽ വിളിച്ചു
“നീയല്ലേ നിച്ചൂന് അമ്മ എന്ന് പറഞ്ഞ് അവളെ കാട്ടി കൊടുത്തത് ”
“അതെ…. അതിന് ”
അവർ ഡ്രസ്സ് എടുക്കാൻ പോയപ്പോൾ ദിയയെ കണ്ടതും മോള് ചെന്ന് കെട്ടിപിടിച്ചതും ഒക്കെ പറഞ്ഞു.
“ഉം ”
അവൻ ഒന്ന് മൂളി തിരികെ മുറിയിലേക്ക് നടന്നു. ചുണ്ടിൽ ഒരു പുഞ്ചിരി അലതല്ലുന്നു. അറിയാതെ മനസ് ഒന്ന് തുള്ളി ചാടുന്നുണ്ടോ. നാല് വർഷം കഴിഞ്ഞു അവളെ ഒന്ന് നേരിൽ കണ്ടിട്ട്. ആ ശബ്ദം ഒന്ന് കേട്ടിട്ട്….
അങ്ങനെ ഒരു ദിവസം ആണ് നിച്ചുവിനെ കുറിച്ച് ചോദിക്കാൻ അമ്മയെ ഫോൺ വിളിച്ചത്
“അമ്മ ഇതെവിടെയാണ് ”
“ആ ഹരി പറയാൻ വിട്ടു . എടാ നമ്മുടെ പഴയ തറവാട് ഉണ്ടല്ലോ അവിടത്തെ വല്യേട്ടൻ മരിച്ചു. ങ്ങങ്ങൾ അങ്ങോട്ട് പോന്നു ”
“അപ്പോ നിച്ചു എവിടെ ”
“അവിടെ ദിയ ഉണ്ടല്ലോ ”
“ആ ഞാൻ വരാനാകുമ്പോഴേക്കും വരില്ലേ ”
“വരാം ടാ ”
“ആ ”
അവൻ ഫോൺ വെച്ചു. അപ്പൊ അവർ വരാൻ അഞ്ചു മണിയാകും. ഇപ്പൊ സമയം…. അവൻ വച്ചിലേക്ക് നോക്കി രണ്ടര. മതി. അവൻ പെട്ടന്ന് തന്നെ ബാക്കി ഫയൽ എല്ലാം നോക്കി ഇറങ്ങി.
“സാർ നേരത്തെ ഇറങ്ങിയോ ”
“അവിടെ നിച്ചു മാത്രേ ഉള്ളു. ബാക്കി വല്ലതും ഉണ്ടേൽ നാളെ നോക്കാം ”
“ശരി സാർ ”
വർദ്ധിച്ച ആകാംക്ഷയോടെ ഹരി വീട്ടിലേക്ക് തിരിച്ചു. എന്ത് വേണം…. ആദ്യം തന്നെ പോയ് മിണ്ടണോ അതോ അവളുടെ ഭാവം എന്താണെന്ന് നോക്കിയിട്ട് മതിയോ. എന്തും വരട്ടെ നാല് വർഷത്തിന് ശേഷം തന്റെ…. തന്റെ ദിയയെ കാണാൻ പോകുന്നു.
അവൻ കൈയിൽ ഇരുന്ന കീ ഉപയോഗിച്ച് വാതിൽ തുറന്നു അകത്തു കയറി. ഇല്ല അനക്കം ഒന്നും ഇല്ലല്ലോ ഉറങ്ങിക്കാണുമോ. കാണും അവൻ തന്റെ മുറിയിലേക്ക് നടന്നു. പതിയെ വാതിൽ തുറന്നു. ഒരു നിമിഷം അവൻ അങ്ങനെ തന്നെ നിന്നു. നിച്ചു ഉറക്കത്തിൽ ആണ്. അവളെ ചേർത്ത് പിടിച്ച് മറ്റൊരു രൂപം കൂടെ ഉണ്ട്. ആ രൂപം ഒരു സാരിയാണ് ഉടുത്തിരുന്നത്. മുടി അലസമായി പുറകിൽ കിടപ്പുണ്ട്. മറുഭാഗത്തേക്ക് നടക്കും തോറും ആ രൂപം മാറ്റം സംഭവിച്ച് ദിയ യായ് മാറുന്നത് അശ്ചര്യത്തോടെ അവൻ നോക്കി കണ്ടു.
ഹാ…. ദിയ. എത്ര മനോഹരമായ കണ്ണുകൾ ആണ് അവൾക്ക്. കവിളിലേ നുണക്കുഴിയും…. അന്നും ഇന്നും തന്നെ ഏറെ കൊതിപ്പിച്ച വൈലെറ്റ് നിറമുള്ള ചുണ്ടുകൾ. എത്ര നേരം നോക്കി ഇരുന്നു എന്ന് അറിയില്ല
അവൻ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. ഒരു ടവൽ എടുത്തു കുളിച്ചു വന്നു.
വീണ്ടും കസേരയിൽ സ്ഥാനം പിടിച്ചു. ദിയ പെട്ടന്ന് കണ്ണുകൾ വലിച്ചു തുറന്നു .ആരോ തന്നെ നോക്കി ഇരിക്കുന്ന പോലെ ഒരു ഫീൽ. കണ്ണുതുറന്നപ്പോൾ കണ്ണിന് മുൻപിൽ ഹരിയെ കണ്ട് അവൾ നോക്കി കിടന്നു. താൻ സ്വപ്നം കാണുകയാണ് എന്നാണ് അവൾ കരുതിയത്. അത്കൊണ്ട് തന്നെ ഒന്ന് എണീക്കാനോ അവൾക്ക് തോന്നിയില്ല. മറിച്ച് ഹരി തന്നെ ആദ്യമായ് പെണ്ണ് കാണാൻ വന്നത് ഓർമ്മ വന്നു….
ഹരിയും അത് തന്നെ ആലോചിക്കുകയായിരുന്നു.
*******
ക്ലാസ്സ് കഴിഞ്ഞ് വരുമ്പോൾ ആണ് വീടിന് മുന്നിൽ ഒരു വണ്ടി കണ്ടത്. ആദ്യം നെഞ്ച് ഒന്ന് പിടഞ്ഞു. ഈശ്വരാ ആർക്കെങ്കിലും അപകടം…. മുറ്റം നിറയെ ചെരുപ്പുകൾ. അവൾ പതിയെ വീട്ടിലേക്ക് നടന്നു.
“ദാ മോള് എത്തിയല്ലോ ”
എന്നാരോ പറഞ്ഞു. പറഞ്ഞതും ഹരി വാതിലിലേക്ക് നോക്കി.
“വാ മോളെ. മേക്കപ്പ് ഒന്നും ഇല്ലാതെ കാണാൻ വേണ്ടിയാ പറയാതെ പെണ്ണ് കാണാൻ വന്നത് കേട്ടോ ”
ആരോ പറഞ്ഞു. അവൾ തലയാട്ടി അമ്മയെ നോക്കി. അകത്തേക്ക് കയറുമ്പോഴേ കണ്ടു വാടിയ താമര മുട്ട് പോലെ ഒരു പെൺകുട്ടി. അൽപ്പം നിറം കുറവാണ് എങ്കിലും ആ കണ്ണുകളിലേക്ക് നോക്കിയ മാത്രയിൽ ഹരി അവളിലേക്ക് വീണു പോയിരുന്നു.
അച്ഛൻ അവളെ ചേർത്തു പിടിച്ചു.
“ദാ ഇതാ ഹരിയുടെ അച്ഛൻ ”
അവൾ അയാളെ നോക്കി പുഞ്ചിരിച്ചു.
“ദാ ഇതാണ് ഹരിയുടെ അമ്മ ”
അവൾ അവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു.
“ദാ ഇതാണ് ഹരി. ഹരിയെ കാണണ്ടേ മോൾക്ക് നോക്ക് ”
അച്ഛൻ പറഞ്ഞപ്പോൾ അവൾ പതിയെ മിഴികൾ ഉയർത്തി നോക്കി. ഓ എന്റെ ദൈവമേ…. വന്നപ്പോൾ മുതൽ തന്നെ ആരോ നോക്കുന്ന പോലെ തോന്നിയിരുന്നു അത് ഇയാൾ ആയിരുന്നോ. എന്റമ്മേ….
“ഹരി വേണേൽ മോളോട് തനിച്ചു സംസാരിച്ചോ. ഞങ്ങൾ ബാക്കി കാര്യങ്ങൾ ഒക്കെ ഒന്ന് സംസാരിക്കട്ടെ.”
അവൻ എഴുന്നേറ്റു അവർ കാണിച്ച വഴി നടന്നു
“ചെല്ല് മോളെ ”
ദിയ ഒരു പാവയെ പോലെ അവന് പിറകെ പോയി.
ദിയ ചുമരും ചാരി നിന്നു. എന്തൊരു ശക്തമായ കണ്ണുകൾ ആണ് ഇയാൾക്ക്. പിന്നെ ഈ മുഖം… താൻ എപ്പോഴോ കണ്ട സ്വപ്നങ്ങൾക്ക് ഇയാളുടെ മുഖം ആണെന്ന് തോന്നി. ഹരി അവളെ ഒന്ന് നോക്കി ഒരു സിഗരറ്റ് കത്തിച്ചു. രണ്ട് വട്ടം വലിച്ചു കഴിഞ്ഞ് അവൻ അത് കളഞ്ഞു. ദിയ അതെല്ലാം നോക്കി നിന്നു.
എന്തൊക്കെയോ പറയണം എന്നും ചോദിക്കണം എന്നും ഉണ്ട് പക്ഷെ ആ ഒറ്റ നോട്ടത്തിൽ ഫ്ലാറ്റയ് പോയ താൻ എന്ത് ചോദിക്കാൻ.
ഹരി പതിയെ അവൾക്ക് അരികിൽ എത്തി.
“ദിയക്ക് എന്നെ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നില്ല. ഉണ്ടെന്ന് എനിക്ക് അറിയാം. എന്നോട് വല്ലതും ചോദിക്കാൻ ഉണ്ടോ ”
അവൾ ഇല്ല എന്ന് ചുമൽ ഇളക്കി.
“എനിക്ക് ഏറ്റവും ഇഷ്ടം സാരി ഉടുക്കുന്നതാണ്. എന്ന് വെച്ച് ഇപ്പൊ തന്നെ കഷ്ടപ്പെട്ട് പഠിക്കണ്ട ട്ടൊ. പറഞ്ഞു എന്നെ ഉള്ളു ”
അവൾ തലയാട്ടി
“തനിക്ക് സമ്മതമാണ് എന്ന് പറയട്ടെ ഞാൻ അവരോട്.”
അതിനും അവൾ തലയാട്ടി
ഹരി അവളെ ഒന്നൂടെ നോക്കി അകത്തേക്ക് കയറി.
ആ കണ്ണുകളിൽ നിന്ന് തനിക്ക് ഇനി ഒരു മോചനം ഇല്ലെന്ന് ദിയ മനസിലാക്കി. അല്ലെങ്കിൽ ഒരു ചോദ്യത്തിനും മറുപടി നൽകാൻ കഴിയാത്ത വിധം ദിയ അവനിലേക്ക് പടർന്നു കഴിഞ്ഞിരുന്നു.
******
സ്വപ്നം അല്ല എന്നും ശരിക്കും ആണെന്നും മനസിലാക്കിയപ്പോൾ ദിയ ചാടി എഴുന്നേറ്റു.
“ആ പതിയെ മോളെ ഉണർത്തണ്ട.”
പെട്ടന്ന് വന്ന അരിശം അടക്കി അവൾ പതിയെ എഴുന്നേറ്റു. മനഃപൂർവം ഹരിയെ നോക്കിയില്ല. തന്റെ ബാഗും സാധനങ്ങളും എടുക്കുന്ന കണ്ടപ്പോൾ അവൾ പോകാൻ തുടങ്ങുന്നു എന്ന് അവന് മനസിലായി. “ഞാൻ ഇത്ര നേരം കാത്തിരുന്നിട്ട് ഒന്നും മിണ്ടാതെ പോവണോ….”
അവൾ മിണ്ടിയില്ല
“തനിക്ക് ഇല്ല എങ്കിലും എനിക്ക് ഉണ്ട് ”
“കേൾക്കാൻ എനിക്ക് ഇപ്പൊ സമയം ഇല്ല ”
“ഓ ചൂടിലാണല്ലോ ”
അവൾ മറുപടി നൽകിയില്ല.
“എനിക്ക് പക്ഷെ പറയാൻ ഉണ്ടെങ്കിലോ ”
“അത് കേൾക്കണ്ടേ ബാധ്യത എനിക്കില്ല ”
“ദിയ…”
അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല. നോക്കിയാൽ പിന്നെ തനിക്കൊന്നും പറയാൻ ഉണ്ടാകില്ല. ആ കണ്ണുകളെ എതിരിടാനുള്ള കരുത്ത് തനിക്ക് ഇത് വരെ കിട്ടിയിട്ടില്ല. നാല് വർഷം മുൻപ് എറിഞ്ഞിട്ട പടർപ്പ് ഹൃദയം നിറയെ അങ്ങനെ പടർന്നു കയറി കിടപ്പാണ്. പറിച്ചെറിയാൻ ആകില്ല…. ഹൃദയവും കൂടെ പോകുമെന്ന് ഉറപ്പ്.
“ശരി സംസാരിക്കേണ്ട… കേൾക്കും വേണ്ട. എനിക്ക് ഒരു ചായ ഇട്ട് തരോ ”
അവൾ എടുത്ത ബാഗ് അവിടെ തന്നെ വെച്ചു. ഹരിയെ ഒന്ന് നോക്കി. പിന്നെ ചായ ഇടാൻ പോയി.
ഫ്ലാറ്റ് അല്ല സർക്കിൾ ആണ്. നിങ്ങൾക്ക് ച്ചുറ്റും മാത്രം കറങ്ങിക്കൊണ്ടിരിക്കുന്ന ഒന്ന്.
അവൾ ചായ മേശ പുറത്ത് വെച്ചു.
“ദിയ ”
അവൾ മുഖത്തേക്ക് നോക്കിയില്ല
“പപ്പാ വന്ന് സോറി പറഞ്ഞാൽ അമ്മ വരുമെന്ന് നിച്ചു പറഞ്ഞു. നേരാണോ ”
ഇരച്ചു കയറിയ ദേഷ്യത്തോടെ അവൾ അവനെ നോക്കി.
“നിങ്ങളോട് ആര് പറഞ്ഞു ആ കൊച്ചിന് അമ്മ എന്ന് പറഞ്ഞ് എന്റെ ഫോട്ടോ കാണിച്ചു കൊടുക്കാൻ ”
“പിന്നെ…. മരിച്ചു പോയ ഒരാളുടെ ഫോട്ടോ കാട്ടികൊടുത്ത് ഞാൻ അവളെ സങ്കടപെടുത്തണമായിരുന്നോ ”
അവൾ അതിന് മറുപടി പറഞ്ഞില്ല
“എന്റെ മോൾക്ക് ഏതേലും ഒരു അമ്മ പോരാ ദ ഇത് പോലെ സ്നേഹിക്കുന്ന ഒരു അമ്മ വേണം അത് കൊണ്ട് തന്റെ ഫോട്ടോ കാട്ടി കൊടുത്തു. ”
എന്താ ഇപ്പോ ഇയാൾക്ക് മറുപടി കൊടുക്കേണ്ടത്. അരിശം കൊണ്ട് ഒന്നും പറയാനും കിട്ടുന്നില്ല.
“നിച്ചുവിന് വേണ്ടി തന്നെ തരോ എന്ന് ചോദിക്കാൻ വിടട്ടെ ഞാൻ എന്റെ അച്ഛനേയും അമ്മയേയും.”
“ഉം… അവൾക്ക് ഒരു അമ്മ മാത്രം ”
“മതി തല്ക്കാലം മതി. ഇനി ഈ കലിപ്പ് ഒക്കെ ഒന്ന് മാറ്റി വെച്ചേ. ഒരുപാട് നാളുകൾക്കു ശേഷം കാണുമ്പോൾ ഇങ്ങനെ ആണോ കാണുന്നെ ”
അവൻ അടുത്തേക്ക് വന്നതും ദിയ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു പക്ഷെ അതിലും മുന്നേ ഹരി അവളെ തന്നോട് ചേർത്ത് നിർത്തി.
“ദേഷ്യാ…. ഇപ്പോഴും ”
അവളുടെ കണ്ണുകൾ നിറഞ്ഞു
അവൾ പതിയെ അവന്റെ കൈകൾ തന്നിൽ നിന്നും മാറ്റി. ബാഗ് എടുത്തു
“ദിയ…. ”
“പ്ലീസ്… പ്ലീസ് ഹരിയേട്ടാ എനിക്ക് പോണം ”
“പൊയ്ക്കോ പക്ഷെ ഞാൻ പറഞ്ഞു കഴിഞ്ഞിട്ട് പോയാൽ മതി.”
“ഇനി എന്താ ഹരിയേട്ടന് പറയാൻ ഉള്ളത്. വേറെ ഏതേലും കഥ പാകത്തിന് ആക്കി വെച്ചിട്ടുണ്ടോ… വേണ്ട എനിക്ക് അത് കേൾക്കണ്ട. ഒരിക്കൽ എന്നെ തകർത്തു കളഞ്ഞതല്ലേ…. ഒരുപാട് സമയം എടുത്തു എനിക്ക് തിരിച്ചു വരാൻ. ഇനിയും വേണോ…. അതിന് മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല ”
അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു.
“ഞാൻ പോവാണ് മോള് എണീറ്റാൽ ചായ ഉണ്ടാക്കി വെച്ചിട്ടുണ്ട്.”
അവൾ ബാഗ് എടുത്ത് നടന്നു.
“ദിയ..”
ദിയ പക്ഷെ വേഗം സ്റ്റെപ്പുകൾ ഇറങ്ങി. എങ്ങനെ എങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം എന്ന് മാത്രേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളു.
(തുടരും )

by