രചന – അയിഷ അക്ബർ
ഡോക്ടർ…..
ആരോ ആരോ എന്നെ….
കേബിനിലേക്ക് കയറി ചെന്നത് പറയുമ്പോൾ അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു….
അവളുടെ വാക്കുകളിലേ ഭയം തിരിച്ചറിഞ്ഞ മഹാദേവൻ പെട്ടെന്ന് തന്നെയെഴുന്നേറ്റു…..
എന്താ മോളേ…. എന്ത് പറ്റി….
അത് ചോദിച്ചയാളവളെ ചേർത്ത് പിടിച്ചപ്പോഴേക്കും അവൾ വരാന്തയുടെ അങ്ങേ തലക്കലേക്ക് വിരൽ ചൂണ്ടി….
അവളുടെ ശബ്ദം പുറത്തേക്ക് വന്നിരുന്നില്ലെങ്കിലും അവൾ വിരൽ ചൂണ്ടിയ ഭാഗത്തു നിന്നും അവരെ ലക്ഷ്യമാക്കി നടന്നു വരുന്ന ആ ചെറുപ്പക്കാരന്റെ രൂപം അയാൾക്ക് കാണുന്നുണ്ടായിരുന്നു……
ഇത് വരെ കണ്ട് പരിചിതമല്ലാത്ത ആ മുഖത്തിന്റെ ഉടമ ആരാണെന്നറിയാൻ അയാൾ വീണ്ടും സൂക്ഷിച്ചു നോക്കി…..
അവനെ ലക്ഷ്മി ഭയക്കാൻ കാരണമെന്തായിരിക്കും…..
അയാൾ അവർക്കു രണ്ട് പേർക്കും അഭിമുഖമായി വന്നു നിന്നപ്പോഴും അവന്റെ കണ്ണുകൾ ലക്ഷ്മിയിലാണെന്നത് മഹാദേവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…..
സത്യ ഭാമേ….. അവളെ നോക്കി അവൻ വീണ്ടും വിളിച്ചു…..
അവൾക്ക് കേൾക്കേണ്ടയെന്ന വണ്ണം അവൾ ഇരു ചെവിയും പൊത്തി പിടിച്ചു….
അവളുടെ വിചിത്രമായ പെരുമാറ്റം കണ്ടിട്ടോ എന്തോ അയാലൊന്ന് അമ്പരന്നു…..
എന്നാൽ അവളുടെ സ്വത്വത്തെ തിരിച്ചറിഞ്ഞ ഒരാളായിരിക്കാം അതെന്ന് മഹാദേവന് തോന്നി….
വരൂ….. മഹാദേവൻ അയാളെ കേബിനിനുള്ളിലേക്ക് ക്ഷണിച്ചു…..
അവൾക്കപ്പോഴും അതുൾകൊള്ളാൻ ആവില്ലെന്ന മട്ടിൽ ആ മിഴികൾ പെയ്യുന്നുണ്ടായിരുന്നു….
ഡോക്ടർക്കരികിലായി അവളെ ഇരുത്തിയ ശേഷം അവർക്കെതിരായി ആ ചെറുപ്പക്കാനാനെയും ഇരുത്തി…..
നിങ്ങൾ… നിങ്ങളെവിടെ നിന്നാണ് വരുന്നത്….ഈ പെൺകുട്ടിയെ എങ്ങനെ അറിയാം …?
എന്റെ പേര് മഹേഷ്.. ഞാൻ കുറച്ച് ദൂരെ നിന്നാണ്……
ഇത് സത്യ ഭാമ….. എന്റെ അപ്പച്ചിയുടെ മോളാണ്…. എന്റെ മുറപ്പെണ്ണ്…..
അവൾ ദയനീയ ഭാവത്തിൽ അയാളെ നോക്കി…..
കുറച്ചായി അവളെ കാണാനില്ലായിരുന്നു….. തിരയാവുന്നിടത്തൊക്കെ തിരഞ്ഞെങ്കിലും അവളെയെന്തോ ആവശ്യത്തിനായി മുത്തശ്ശി പറഞ്ഞയച്ചിരിക്കുകയാണെന്ന് പിന്നെയാണ് അറിഞ്ഞത്……
ഞാൻ ഇവിടെ കച്ചവടത്തിന് വന്നതാ…. കൂടെയുള്ള ഒരാൾക്ക് മുറിവ് പറ്റിയപ്പോൾ ഡോക്ടറെ കാണിക്കാനായി വന്നതാണ്……
എന്നാൽ ഭാമയെ ഇവിടെ വെച്ച് കാണാനാകുമെന്ന് ഞാനൊരിക്കലും കരുതിയില്ല…..
അയാളത് പറയുമ്പോൾ അവിശ്വസിക്കാതിരിക്കാൻ മഹാദേവന് കഴിയുമായിരുന്നില്ല…..
ഇവളെ രക്തത്തിൽ കുളിച് വഴിയരികിൽ നിന്നും കിട്ടി ആരോ ആശുപത്രിയിൽ ആക്കിയതാണ്….
അന്നത്തെ ആ സംഭവത്തിലായിരിക്കാം അവളുടെ ഓർമ ചെറുതായി നഷ്ടപ്പെട്ടിട്ടുണ്ട്…..
അത് കൊണ്ട് തന്നെ അവൾക്ക് വീടോ വീട്ടുകാരെയോ ഒന്നും ഓർമയില്ല……
മഹാദേവനത് പറയുമ്പോൾ വിശ്വസിക്കാനാവാതെ മഹേഷ് അവളെ നോക്കി….
അവളപ്പോഴും ദൂരേക്ക് നോക്കിയിരിക്കുകയായിരുന്നു…..
മോളേ ലക്ഷ്മി….. നിനക്ക് ഇയാളെ ഓർമ യുണ്ടോ….
മഹാ ദേവൻ ലക്ഷ്മിയോടത് ചോദിക്കുമ്പോൾ നനഞ്ഞ പീലികളുയർത്തി അവളവനെ നോക്കി….
മഹേഷ് പ്രതീക്ഷയോടെ അവളുടെ വാക്കുകൾക്കായി കാത്തു നിന്നു…..
എന്നാൽ ഇല്ലെന്ന അവളുടെ തലയാട്ടലിൽ മഹേഷിന്റെ മുഖമാകെ മാറിയിരുന്നു……
എങ്കി മോള് പുറത്തേക്ക് പൊയ്ക്കോളൂ….
മഹാദേവനത് പറഞ്ഞതും അവൾ പതിയേ പുറത്തേക്ക് നടന്നു….. പുറത്തേക്ക് പോകുന്ന അവളെ മഹേഷിന്റെ മിഴികളും പിന്തുടർന്നിരുന്നു…..
സീ മിസ്റ്റർ മഹേഷ്…..
നിങ്ങൾ പറയുന്നതെല്ലാം ഒരുപക്ഷെ ശെരിയായിരിക്കാം…. എന്നാൽ ആ കുട്ടിക്ക് നിങ്ങളെ അറിയില്ലെന്ന് പറയുമ്പോൾ അവളെയൊരിക്കലും നിങ്ങളുടെ കൂടെ വിടാനാവില്ല….
മഹാദേവനത് പറയുമ്പോൾ എന്തോ ഓർത്തെന്ന പോൽ മഹേഷ് അൽപ നേരം തല താഴ്ത്തിയിരുന്നു…..
ശെരി ഡോക്ടർ…. എന്റെ കൂടെ അവളെ വിടണ്ട…. എന്നാലിനിയും ഞാൻ വരും…. അവളെ കൂടെ കൂട്ടാനുള്ള തെളിവുകളുമായി…..
അത്രയും പറഞു അയാളുടെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ മഹേഷ് അവിടെ നിന്നിറങ്ങി……
അയാൾ പറയുന്നത് സത്യമാണെന്ന് തോന്നിയത് കൊണ്ടോ എന്തോ മഹാദേവന്റെ ഹൃദയത്തിന് വല്ലാത്ത ഭാരം തോന്നുന്നുണ്ടായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അയാളെവിടെ…… അയാൾ പോയോ….
കണ്ണുകൾ പുറത്തേക്ക് പായിച്ചു കൊണ്ട് സത്യയത് ചോദിക്കുമ്പോൾ ഉള്ളിലെ നോവിനെ മറച്ചു വെച്ചയാൾ പുഞ്ചിരിച്ചു….
അയാൾ പ്പോയി….. അയാൾക്ക് ആള് മാറിയതാണെന്ന് തോന്നുന്നു…..
മഹാദേവനത് പറയുമ്പോൾ അവളുടെ മുഖത്ത് ചെറിയൊരു ആശ്വാസം തളം കെട്ടി…..
അവളുടെ മുഖത്തെ നോവ് കാണാൻ അയാൾ ആഗ്രഹിക്കാത്തത് കൊണ്ട് തന്നെയായിരുന്നു അങ്ങനെയൊരു കള്ളം അയാൾക്ക് പറയേണ്ടി വന്നത്…..
മാത്രവുമല്ല ആ ചെറുപ്പക്കാരൻ തെളിവുകളുമായി അവളെ കൂട്ടാൻ വരുന്നത് വരെ മാത്രമേ അവളിവിടെ തന്റെ ലക്ഷ്മിയായി ഉണ്ടാവുകയുള്ളു എന്നയാൾക്കറിയാമായിരുന്നു…..
അത് വരെ അവളുടെ മുഖത്തെ പുഞ്ചിരി അയാൾക്ക് മായാതെ സൂക്ഷിക്കണമായിരുന്നു….
അയാൾ അവളുടെ മുടിയിലൊന്ന് തലോടി പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്നും പ്പോയി….
അപ്പോഴും മഹാദേവൻ പറഞ്ഞത് സത്യമല്ലാതിരിക്കുമോയെന്ന ഭയം അവൾക്കുള്ളിൽ നുരഞ്ഞു പൊന്തിയിരുന്നു..
അപ്പോഴും ആരോ തന്നെ സത്യാ എന്ന് വിളിച്ചു പിന്തുടരുന്നത് ഹൃദയത്തിൽ ഒരു ചിത്രം കണക്കെ അവൾക്ക് തെളിഞ്ഞു കാണുന്നുണ്ടായിരുന്നു…..
അവൾ കണ്ണുകൾ മുറുകെ ചിമ്മി…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാജേഷ്വരിയുടെ വേർപാടുണ്ടാക്കിയ മുറിവിൽ നിന്നും ഇന്നും കരകയറാത്ത തന്റെ മകനു ലക്ഷ്മിയുടെ വേർപാട് എങ്ങനെ ബാധിക്കുമെന്നറിയാതെ നീറുന്ന ഒരു വൃദ്ധ ഹൃദയം കൂടി ആ വീട്ടിലുണ്ടായിരുന്നു….
മഹാദേവനും ലക്ഷ്മിയും പരസ്പരം തമാശ പറഞ്ഞ് ചിരിക്കുമ്പോൾ അവരുടെ രണ്ട് പേരുടെയും ചിരിക്ക് പിറകിൽ ദുഖത്തിന്റെ ഒരു ആഴി തന്നെ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു…..
അവൾ നരച്ചു തുടങ്ങിയ അയാളുടെ മുടികൾ ചീകി മനോഹരമാക്കി കൊടുത്തിരുന്നു…..
കുഞ്ഞ് കുഞ്ഞ് കാര്യങ്ങളിൽ പോലും അവർക്ക് പരസ്പരം അത്ര മേൽ സന്തോഷിപ്പിക്കാൻ കഴിയുന്നതിന്റെ കാരണമെന്താണെന്ന് അവരോർത്തിരുന്നു…..
തന്റെ മടിയിൽ അവൾ തല ചേർത്ത് വെച്ച് കിടക്കുമ്പോൾ ഡോക്ടറെയും മുത്തശ്ശിയെയും വിട്ട് ഞാനെങ്ങും പോകില്ല എന്നവൾ അവളെ തന്നേ പറഞ്ഞാശ്വസിപ്പിക്കാറുണ്ട്….
അത് കേൾക്കുമ്പോൾ ഹൃദയം മുറിയുന്നത് വാക്കുകളിലൂടെ പറയാനൊരുപക്ഷെ കഴിഞ്ഞെന്ന് വരില്ല ….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കാളിങ് ബെൽ തുടരേയടിക്കുന്നത് കേട്ട് മുത്തശ്ശിയാണ് വാതിൽ തുറന്നത്…..
പരിചിതമല്ലാത്ത ഒരു സ്ത്രീ തന്നെ കണ്ടതും കൈ കൂപ്പി…..
ആരാ….
അവരത് ചോദിച്ചതും അവരുടെ വാക്കുകളെക്കാൾ പിറകിൽ വന്ന ലക്ഷ്മിയിലേക്കായി അവരുടെ നോട്ടമത്രയും…..
ആ കണ്ണുകൾ വിടർന്നു….
അവളും ആരെന്ന ഭാവത്തിൽ അവരെ നോക്കി….
മോളേ…. ഭാമേ…..
അവരവളെ വന്ന് കെട്ടിപ്പിടിച്ചു….
ഭാമ…. ആ പേര് കേട്ടതും അവൾക്ക് ശരീരം കുഴയുന്നത് പോലെ തോന്നി……
വാതിലിനു മറവിലായി നിന്നിരുന്ന മഹേഷിനെ കണ്ടതും അവൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി…..
മോളേ… നീയെവിടെയായിരുന്നു…. ഞങ്ങളെയൊക്കേ വിട്ട് എന്തിനാ നീ പോയത്….
അവർ അത്രയേറെ വികാര ഭരിതയായി അത് പറയുമ്പോൾ മുത്തശ്ശി ഒന്നും മിണ്ടാനവാതെ നിൽക്കുകയായിരുന്നു….
ഞാൻ…. ഞാൻ ഇവളുടെ അമ്മയാണ്…..
തറഞ്ഞു നിൽക്കുന്ന മുത്തശ്ശിയെ നോക്കിയവരത് പറയുമ്പോൾ ഭാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..
എനിക്കറിയില്ല…. എനിക്കിവരെ അറിയില്ല മുത്തശ്ശി…. അവരോടൊക്കെയോന്ന് പോകാൻ പറയു….
ഭാമയതും പറഞ്ഞ് കൊണ്ട് മുറിയിലേക്കോടി….
നിങ്ങളിരിക്കു…..
അവരെ മുത്തശ്ശി ഇരിക്കാൻ ക്ഷണിച്ചു….
ഞങ്ങളുടെ കൂടെ മറ്റു രണ്ട് പേര് കൂടിയുണ്ട്…..
അതും പറഞ്ഞ് അവർ കൂട്ടികൊണ്ട് വന്നത് അല്പം പ്രായമായ ഒരു സ്ത്രീയെയും പിന്നേ ഒരു ചെറിയ പെൺകുട്ടിയെയുമായിരുന്നു…..
ഇത് ഭാമയുടെ മുത്തശ്ശി… ഇത് അനിയത്തി….
അവർ പരിചയപ്പെടുത്തുമ്പോൾ അവരൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു…
എല്ലാവരെയും അകതിരുത്തിയ ശേഷം അവർ മഹാദേവനെ വിളിച്ചു……
കേട്ടത് സത്യമാകരുതേയെന്ന് പ്രാർത്ഥിച്ചു കൊണ്ട് അല്പ സമയത്തിനകം മഹാദേവനും അങ്ങോട്ടെത്തിയിരുന്നു…..
(തുടരും )

by