The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ജിഫ്ന നിസാർ
ഫോണിൽ അവന്റെ നമ്പറിൽ കാൾ ചെയ്യുമ്പോഴും ചെയ്യുന്നതിലെ ശെരിയും തെറ്റും തമ്മിലുള്ള യുദ്ധം അഞ്ജലിയുടെ ഉള്ളിൽ നടക്കുന്നുണ്ട്..
അതവൾ അറിയുന്നുണ്ട്..
അവന്റെ ഭാഷയിൽ പറഞ്ഞാൽ.. അവന്റെ സന്തോഷം തകർത്ത… കുടുംബം തകർത്ത പിശാചിന്റെ മകളാണ് താൻ..
അച്ഛനോളം തന്നെ അവൻ തന്നെയും വെറുക്കുന്നുണ്ടാവും..
അത് കൊണ്ടൊന്നും പക്ഷെ തോറ്റു പിന്മാറി പോവാൻ അവൾക്ക് തോന്നിയില്ല..
ഇതിപ്പോൾ ഒരു വാശിയെ പോലെ ഹൃദയം മുഴുക്കെ കീഴടക്കിയ പോലാണ്…
ഹലോ… മുഴക്കമുള്ള സ്വരത്തിൽ രുദ്രൻ പറയുന്നത് കേട്ടാണ് അഞ്ജലി ബോധത്തിലേക്ക് തിരികെ എത്തിയത്…
ഹ..ഹലോ ”
എത്രത്തോളം സ്വയം മോറ്റീവ് ചെയ്തു വിളിക്കാൻ റെഡിയായിട്ടും ഹലോ എന്ന് തിരികെ പറയുമ്പോൾ അഞ്ജലി പതറി പോയിരുന്നു..
വീണ്ടും രുദ്രൻ ഹലോ എന്ന് പറയുന്നത് കേട്ടിട്ട്… അവൾ ഒരു നിമിഷം ശ്വാസം വലിച്ചെടുത്തു… ധൈര്യം വീണ്ടെടുക്കാൻ ശ്രമിച്ചു..
ജയിക്കും എന്നുറപ്പിച്ചു കളിക്കേണ്ടുന്ന കളിയുടെ തുടക്കാമാണ്.. പിഴച്ചു കൂടാ…
ആരാണ്.. പറയൂ… “അസഹിഷ്ണുത നിറഞ്ഞ ശബ്ദം ആയിരുന്നു ഇപ്രാവശ്യം അവന്…
“രുദ്രേട്ടൻ അല്ലേ…”
അഞ്ജലി ചോദിക്കുബോൾ തന്റെ സ്വരം എങ്ങനെ ഇത്ര മധുരമായി പോയി എന്നത് അവൾക്ക് തന്നെ സംശയം ഉണ്ടായിരുന്നു..
അതേ എന്ന് മറുപടി പറയുന്നവന്റെ സ്വരത്തിൽ ആശങ്കയും അവൾക്ക് അറിയാനായി…
“പേടി തൊണ്ടൻ രുദ്രൻ എന്ന് പറയുന്നതാ കൂടുതൽ ചേരുന്നത്.. അല്ലേ ”
ഇപ്രാവശ്യം കളിയാക്കി കൊണ്ടു പറയുമ്പോൾ വലിഞ്ഞു മുറുകുന്ന അവന്റെ മുഖം ഓർക്കുമ്പോൾ അഞ്‌ജലിക്ക് ചിരി വന്നു..
“ആരാണ് നീ ”
പ്രതീക്ഷിച്ചത് പോലെ മുറുക്കമുള്ള ചോദ്യം..
“ഞാൻ ആരോ ആയി കൊള്ളട്ടെ.. അതല്ലല്ലോ നമ്മുടെ വിഷയം.. രുദ്രേട്ടന്റെ പേടിയല്ലേ…”
അഞ്ജലി വീണ്ടും പറഞ്ഞു..
“അല്ലെങ്കിൽ പിന്നെ… ആരും കൊതിച്ചു പോകും വിധം ഒരു വിജയം നേടിയിട്ട്.. അതിലൂടെ സ്വപ്നം കണ്ടൊരു ജോലി നേടിയിട്ട്… ആരോ ചെയ്തൊരു തെറ്റിന് വേണ്ടി… സ്വന്തം ആത്മ വിശ്വാസം പോലും കളഞ്ഞു കുളിച്ചു… ആ ജോലി പോലും വലിച്ചെറിഞ്ഞ നിങ്ങളെ പേടി തൊണ്ടൻ എന്നല്ലാതെ പിന്നെന്ത് വിളിക്കാൻ ”
ഫോൺ അവൻ വെച്ച് കളയുമോ എന്ന പേടി ഉണ്ടായിരുന്നു അഞ്‌ജലിക്ക്.. അത് കൊണ്ടു തന്നെ പരമാവധി ധൃതി പിടിച്ചാണ് പറയുന്നത്..
ഡീ…. ഫോണിൽ കൂടി അവൻ ഉറക്കെ വിളിക്കുമ്പോ അഞ്ജലി സത്യമായും ഒന്ന് വിറച്ചു പോയി…
“ആരാടി നീ… അത്രേം ധൈര്യം ഉള്ളവൾ ആണെങ്കിൽ എന്റെ മുന്നിൽ വന്നു നിന്നിട്ട് പറയെടി ”
രുദ്രൻ പറയുബോൾ അഞ്ജലി ഫോണിൽ പിടി മുറുക്കി..
“ഓ.. ഇങ്ങനെ ഭീഷണി പെടുത്താൻ ഒക്കെ ആർക്കും പറ്റും…താൻ ധൈര്യം ഉള്ളവൻ ആണെങ്കിൽ ഉണ്ടായിരുന്ന ജോലിയെ തന്നെ കൂട്ട് പിടിച്ചിട്ട്… തകർക്കാൻ നോക്കിയവരെ ഒതുക്കി തീർക്കാൻ നോക്കാമായിരുന്നു.. അല്ലാതെ ഒരു ഭീരുവിനെ പോലെ എല്ലാം വിധിക്ക് വിട്ടു കൊടുത്തിട്ട്… ഇങ്ങനെ കഴിവ് കെട്ടവനായി നിൽക്കില്ലായിരുന്നു… ധൈര്യവും ആണത്വവും അവിടെ ആയിരുന്നു കാണിക്കേണ്ടത്.. അങ്ങനെ ഉള്ള താനാണോ എന്റെ ധൈര്യം അളക്കുന്നത്
ഓരോന്നും വിളിച്ചു പറയുമ്പോഴും… മറുവശം പുകഞ്ഞു നിൽക്കുന്ന അവന്റെ രൂപം ഒരേ സമയം അവളിൽ പേടിയും വേദനയും നൽകി..
ഉണങ്ങാൻ വേണ്ടി അവൻ നീറ്റലോടെ കാത്തിരുക്കുന്ന മുറിവിലേക്കാണ് വീണ്ടും കത്തി കുത്തി ഇറക്കുന്നത്… അറിയാം അത്..
പക്ഷെ എനിക്ക് വേണ്ടത്… മേൽഭാഗം മാത്രം ഉണങ്ങി…. അകമേ നിന്നേ എരിയിക്കുന്ന ആ മുറിവ് നിന്നിൽ നിന്നും പൂർണമായും വിട്ടോഴിഞ്ഞു പോവുക എന്നതാണ്..
അതിനി വേണ്ടി ഇത്തിരി നീറ്റൽ നീ സഹിച്ചേ മതിയാവൂ..
നിന്റെ വിശ്വാസം പോലെ… നിന്റെ ദുഃഖങ്ങൾക്കുള്ള കാരണം എന്റെ അച്ഛൻ ആണെങ്കിൽ… അതെന്റെ കടമ കൂടി ആണെന്ന് കൂട്ടിക്കോ..
അഞ്ജലിയുടെ ഹൃദയം മന്ത്രിച്ചു…
ഹലോ…. നീ ആരാണ്… എങ്ങനെ എന്റെ നമ്പർ കിട്ടി ”
വീണ്ടും അക്ഷമയോടെ രുദ്രൻ വിളിച്ചു ചോദിക്കുന്നുണ്ട്..
“ഇതിനുത്തരം ഞാൻ ആദ്യം തന്നെ പറഞ്ഞല്ലോ രുദ്രേട്ടാ.. ഞാൻ ആരാ എന്നതിനിവിടെ യാതൊരു പ്രസക്തിയുമില്ല.. പകരം.. ഒരുപാട് ആത്മവിശ്വാസം ഉള്ളൊരു അച്ഛന്റെ മകൻ എങ്ങനെ ഇത്രേം ഭീരുവായി… ഒരു നാടിന്റെ മുഴുവനും രക്ഷകനായി നാട്ടുകാർ ദൈവത്തെ പോലെ കണ്ടിരുന്ന ആ മനുഷ്യന്റെ മകൻ… എങ്ങനെ ഇത്രേം സ്വാർത്ഥത നിറഞ്ഞവനായി.. വീടിനെയും നാടിനെയും മറന്നിട്ടു സ്വയം ഒതുങ്ങി കൂടാൻ പഠിച്ചു… ഇതൊക്കെയല്ലേ ഉത്തരം കിട്ടാൻ ഏറ്റവും അർഹതയുള്ള ചോദ്യങ്ങൾ.. ആദ്യം നിങ്ങൾ അതിനൊരു ഉത്തരം കണ്ടെത്തി വാ.. സ്വന്തം മനസാക്ഷിയുടെ മുന്നില് ഉറച്ചു നിന്ന് പറയാൻ കഴിയുന്ന ന്യായമായ ഉത്തരങ്ങൾ.. ഞാൻ ഇനിയും വിളിക്കും ”
പിന്നെ അവനൊന്നും പറയാൻ അവസരം കൊടുക്കാതെ അഞ്ജലി വേഗം ഫോൺ കട്ട് ചെയ്തിട്ട്.. പിടിച്ചു വെച്ചിരിക്കുന്ന ശ്വാസം വിട്ടിട്ട് ബെഡിലേക്ക് വീണു..
ക്രമം തെറ്റിയ നെഞ്ചിടിപ്പിനെ ആശ്വാസിപ്പിക്കാൻ എന്നോണം അവൾ കൈകൾ കൊണ്ടു നെഞ്ചിൽ അമർത്തി തടവി.. വിയർത്തു തുടങ്ങിയ ദേഹം… അപ്പോഴാണ് ഒന്ന് അയഞ്ഞു തുടങ്ങിയത്..
അവനുള്ളിൽ ഇപ്പോൾ തീ പിടിച്ചു കാണും..
ആ തീ ചൂളയിൽ സ്വയം വെന്തുരുകി കൊണ്ടവൻ സഹിക്കാൻ വയ്യാതെ പുറത്ത് ചാടി വരട്ടെ.. അവൻ തന്നെ തടവിലിട്ട സ്വപ്നങ്ങൾ ഇനിയും വെളിച്ചം കാണട്ടെ…
നേരായ വഴിയിൽ അവനൊരിക്കലും തിരികെ നടക്കില്ല..
പിന്നെ ഇതേ ഒള്ളു മാർഗം…
ഇൻസൾട്ടിങ്…അവനുള്ളിലെ ദേഷ്യത്തെയും വാശിയെയും.. കഴിവിനെയും പരമാവധി ഇൻസൾട്ട് ചെയ്യുക..
അഞ്ജലി പുതിയ പ്ലാൻ തയ്യാറാക്കുന്ന തിരക്കിലാണ്…
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അഞ്ജലിയുടെ വിശ്വാസം തെറ്റിയില്ല…
തിരികെ എത്ര വിളിച്ചിട്ടും കിട്ടാത്ത ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടവൻ ദേഷ്യം തീർത്തു..
അവളുടെ ഓരോ വാക്കും അങ്ങ് പാതാളത്തോളം ചവിട്ടി താഴ്ത്തി… അവനെ.. അവന്റെ അഭിമാനത്തെ ..
ആരായാലും നിന്നെ ഞാൻ കണ്ടു പിടിക്കും..
രുദ്രനെ അറിയില്ല നിനക്ക്…
പതിയെ മുരണ്ടു കൊണ്ടവൻ മുടിയിൽ അള്ളി പിടിച്ചു വലിച്ചു..
കണ്ണുകൾ ചുവരിൽ ഫ്രെയിം ചെയ്തു വെച്ച അവന്റെ ഫോട്ടോയിൽ ഒരു നിമിഷം തങ്ങി..
ജോലിക്ക് ജോയിൻ ചെയ്ത ആദ്യം ദിവസം… ശിവ പകർത്തിയ ആ ഫോട്ടോ പോലും അപ്പോൾ അവനെ കളിയാക്കി ചിരിക്കും പോലെ..
ശെരിയാണ്… അവൾ പറഞ്ഞ പലതും ശെരിയാണ്..
അപ്പോഴും മനസ്സ് മന്ത്രിക്കുന്നത് അവനും കെട്ടിരിരുന്നു…
പൊരുതിയവരെ ജീവിതത്തിൽ വിജയം വരിച്ചിട്ടുള്ളു എന്നത് അനുഭവങ്ങൾ കൊണ്ടു തിരിച്ചറിയാൻ കഴിഞ്ഞിട്ടും എങ്ങനെ തോറ്റ് പിന്മാറി നിൽക്കാൻ കഴിഞ്ഞു…
രുദ്രൻ എഴുന്നേറ്റു… ഓർമകൾ ഉറങ്ങുന്ന ചുഴിയിലേക്ക് അവനെ ഒരിക്കൽ കൂടി തള്ളിയിടാൻ ഉതുകുന്ന ആ ഫോൺ കാളിന് പുറകിലെ ആളോട് അവനു അങ്ങേയറ്റം ദേഷ്യം തോന്നി..
എഴുന്നേറ്റു ചെന്നവൻ ഏതോ ഒരു ഉൾപ്രേരണ കൊണ്ട് … അലമാരയിൽ നിന്നും വൃത്തിയായ് മടക്കി വെച്ച… പോലീസ് യൂണിഫോം കയ്യിൽ എടുത്തു…
ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു.. കലങ്ങിയ കണ്ണും മനസ്സും..
പതിയെ അതിലൊന്ന് തലോടി നോക്കി..
എത്രയോ നാളിൽ ഉറക്കം പോലും മറന്ന് കൊണ്ടു നേടാൻ കൊതിച്ചൊരു വില പിടിപ്പുള്ള.. നിധിയാണ്… ഉപേക്ഷിച്ചു കളഞ്ഞത് പോലെ അലമാരയുടെ അടി തട്ടിലേക്ക് നിഷ്കരുണം തള്ളി നീക്കിയത്…
അവനുളിൽ അറിയാതെ തന്നെ കുറ്റബോധം തല നീട്ടി തുടങ്ങി.
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
മോനെ… ചായയും കുടിച്ചു കൊണ്ടു ഫോണിൽ നോക്കി ഇരിക്കുന്ന രുദ്രനരികിലേക്ക് വന്നു കൊണ്ടു ലക്ഷ്മി വിളിക്കുമ്പോൾ അവൻ തല പൊക്കി നോക്കി..
ഗായേം.. കുട്ടികളും വരുന്നുണ്ട്.. വൈകുന്നേരം..
ലക്ഷ്മി പറയുമ്പോൾ അവനൊന്നു മൂളി കൊണ്ടു വീണ്ടും നോട്ടം മാറ്റി..
“കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങിക്കണം.. നമ്മൾ ഒറ്റക്ക് ഉള്ളത് പോലെ അല്ല. പിള്ളേരും കൂടി ഉണ്ടാവുമ്പോൾ..”
അത്യാവശ്യം വലിയൊരു ചീട്ടും… ഒരു സഞ്ചിയും അവനരികിലേക്ക് നീക്കി വെച്ച് കൊടുത്തു കൊണ്ടവർ ഓർമിപ്പിച്ചു..
കൂടെ നീട്ടിയ കയ്യിൽ.. അമ്മയുടെ പേരിൽ അച്ഛൻ ബാങ്കിൽ നിക്ഷേപിച്ച… തുകയുടെ പാസ് ബുക്കും..അമ്മ ഒപ്പിട്ടു വെച്ച ഒരു ചെക്കും.
രുദ്രൻ അതിലേക്ക് തുറിച്ചു നോക്കി..
പിന്നെ ലക്ഷ്മിയേയും..
നിന്റെ കയ്യിൽ…. ”
അവന്റെയാ നോട്ടത്തിലെ തീക്ഷണതയിൽ പറയാൻ വന്നത് അവർ വിഴുങ്ങി പോയി..
കയിലുള്ള ചായ ഗ്ലാസ് ശബ്ദത്തോടെ തിണ്ണയിൽ വെച്ചിട്ട് വേഗം എഴുന്നേറ്റു അകത്തേക്ക് പോകുന്ന അവനെ കണ്ണ് നീറി കൊണ്ടാണ് ലക്ഷ്മി നോക്കിയത്…
എന്തിനാ ലക്ഷ്മി… നീ അവനെ വീണ്ടും വീണ്ടും വേദനിപ്പിക്കുന്നെ ”
രുദ്രൻ ചാടി ഇറങ്ങി പോയ വഴിയേ നോക്കി കൊണ്ടു… പതിയെ ഒരു താങ്ങു വടിയുടെ ബലത്തിൽ നടന്നു വന്നിരുന്ന… മുത്തശ്ശിയുടെ കണ്ണിലും വാക്കിലും നിറയെ വേദന തന്നെ ആയിരുന്നു…
യാതൊരു കുഴപ്പവുമില്ലാതെ നടന്നിരുന്ന അവർ… സേതുവിന്റെ വേർപാടിൽ… പാടെ തകർന്ന് പോയിരുന്നു…
ഇപ്പോൾ ഇല്ലാത്ത അസുഖം ഒന്നും ഇല്ല…
മറ്റു മക്കളെക്കാൾ ഒരു പിടി ഇഷ്ടം കൂടുതൽ ഉണ്ടായിരുന്നു അവർക്കെന്നും സേതു മാധവനോട്..
“ഞാൻ… അവന്റേൽ എവിടുന്നാ അമ്മേ കാശ്… സേതു ഏട്ടന്റെ അക്കൗണ്ട് അത് പോലെ തന്നെ ഉണ്ട്.. അതീന്നൊരു ചില്ലി കാശ് പോലും അവൻ എടുത്തിട്ടില്ല… മുന്നേ ഒരു ദിവസം ഞാൻ അത് പറഞ്ഞപ്പോൾ… അത് ശിവയ്ക്ക് വേണ്ടതാ.. അവളുടെ സ്വപ്നം നേടി എടുക്കാൻ എന്നാ പറഞ്ഞത്…വീട്ടിൽ വെറുതെ ഇരിപ്പല്ലേ.. അവൻ..അത് കൊണ്ടാ… ഞാൻ ”
തോളു കൊണ്ടു കണ്ണ് തുടച്ചിട്ട് ലക്ഷ്മി
പതിയെ അവരെ പിടിച്ചു കസേരയിൽ ഇരുത്തി…. ലക്ഷ്മി അത് പറയുന്നത് കേട്ടാണ് രുദ്രൻ ഷർട്ട് മാറി കൊണ്ടു ഇറങ്ങി വന്നത്..
മുഖം അപ്പോഴും കടുപ്പത്തിൽ തന്നെ ആയിരുന്നു…
തിണ്ണയിൽ നിന്നും സഞ്ചിയും ചീട്ടും മാത്രം എടുത്തു കൊണ്ടു ഒരക്ഷരം മിണ്ടാതെ അവൻ വേഗത്തിൽ ഇറങ്ങി പോയി…
ഇവനിങ്ങനെ തുടങ്ങിയ പിന്നെ ഇനി നമ്മൾ എന്താ അമ്മേ ചെയ്യാ.. എത്രകാലം ന്ന് വെച്ച അവനിങ്ങനെ ഒതുങ്ങി കൂടുന്നെ.. ഇനിയും ജീവിതം ഇല്ലേ മുന്നോട്ടു.. അതിങ്ങനെ വേദന തിന്ന് തീർക്കാൻ ആണ് അവന്റെ തീരുമാനം എങ്കിൽ… ഇനി ഞാൻ എന്താ ചെയ്യണ്ടേ… ”
ശെരിക്കും ഒറ്റക്കായി പോയത് ഞാൻ അല്ലേ അമ്മേ… സേതു ഉറങ്ങുന്ന മണ്ണിലേക്ക് നോക്കി ലക്ഷ്മി അത് പറയുമ്പോൾ അവരോട് പറയാൻ ഒരു ഉത്തരം മുത്തശ്ശിക്കും ഇല്ലായിരുന്നു..
ചുക്കി ചുളിഞ്ഞ കൈ കൊണ്ടവർ ലക്ഷ്മിയെ തലോടി ആശ്വാസം പകർന്നു..
അതല്ലാതെ മറ്റൊന്നും ചെയ്യാൻ അവർക്കും അപ്പോൾ ആവില്ലായിരുന്നു…
തുടരും…