## 💔 അഭിയുടെ ഭ്രാന്തൻ പ്രണയം 💔
“അഭിയേട്ടാ, ഒന്ന് പതുക്കെ, എനിക്ക് വേദനിക്കുന്നു.” കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ പോലും കരച്ചിലിന്റെ വക്കിൽനിന്നാണ് അവളത് പറഞ്ഞത്.
എന്നാൽ അതൊന്നും ഗൗനിക്കുകപോലും ചെയ്യാതെ, തന്റെ സുഖത്തിന് മാത്രം പ്രാധാന്യം നൽകി അവളിലേക്ക് കൂടുതൽ കൂടുതൽ ആഴ്ന്നിറങ്ങാൻ ശ്രമിക്കുകയായിരുന്നു അഭിഷേക്.
നിസ്സഹായതയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണിൽ പ്രണയത്തിന്റെ നേരിയ ലാഞ്ചനയെങ്കിലും ഉണ്ടോ എന്ന് അറിയാൻ വേണ്ടിയായിരുന്നു ആ നോട്ടം. എന്നാൽ അത് വെറുതെയായി എന്ന് പറയുന്നതാണ് സത്യം. ഒട്ടും തന്നെ അവന്റെ കണ്ണിൽ പ്രണയം ഉണ്ടായിരുന്നില്ല, മറിച്ച് കാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശരീരത്തിന്റെ വെറും ആസക്തി തീർക്കാൻ വേണ്ടി മാത്രമാണ് അവൻ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് എന്ന് മനസ്സിലാക്കിയ നിമിഷമാണ് അവൾക്ക് മനസ്സിന് വല്ലാത്തൊരു വേദന അനുഭവപ്പെട്ടത്.
നിസ്സഹായമായി അവൾ ബെഡിൽത്തന്നെ കിടന്നു. അവൻ അവളിൽ ഓരോ തവണ ഉയർന്നും താഴ്ന്നപ്പോഴും അവളിൽ വല്ലാത്തൊരു വേദന നിറഞ്ഞു. അവസാനം അവളിലേക്ക് അവൻ ആഴ്ന്നിറങ്ങുന്ന നിമിഷം വേദനകൊണ്ട് അവൾ കരഞ്ഞുപോയിരുന്നു. എന്നാൽ ആ കരച്ചിലിന്റെ സീൽക്കാരങ്ങൾ ഒന്നും ഒട്ടും തന്നെ അവനെ ബാധിച്ചിരുന്നില്ല എന്നു പറയുന്നതാണ് സത്യം.
കുറച്ചു കഴിഞ്ഞു മാറിക്കിടന്നശേഷം അവൻ അവളുടെ നിർവികാരമായ മുഖത്തേക്ക് നോക്കി.
“എന്തൊരു ശവമാടീ നീ? ഇതിലും നല്ലത് ഒരു ശവത്തിനെ ചെയ്യുന്നതാണ്…. ഒരു റിയാക്ഷനും ഇല്ലാതെ ഇങ്ങനെ വെറുതെ കിടക്കാനാണോ? നിനക്ക് എങ്ങനെ പറ്റുന്നു?” അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവനത് ചോദിക്കുമ്പോൾ അവൾ ഒന്നും മിണ്ടാതെ അവനെത്തന്നെ നോക്കിയിരുന്നു.
ശേഷം അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:
“നിങ്ങൾ കാണുന്ന വീഡിയോകളിലും വൃത്തികെട്ട സിനിമകളിലും ചെയ്യുന്നതുപോലെ യഥാർത്ഥ ജീവിതത്തിൽ പ്രതീക്ഷിക്കരുത്. പിന്നെ, ഒരു ദിവസത്തിൽ ഇതിനൊക്കെ ഒരു കണക്കുണ്ട്. അല്ലാതെ ഇത് തന്നെ ശരണം എന്ന് പറഞ്ഞ് കഴിഞ്ഞാൽ എല്ലാവർക്കും മടുപ്പ് തോന്നും.”
“ഇതിനൊക്കെ വേണ്ടിയാണ് ഞാൻ നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്. പിന്നെ നീ കേട്ടിട്ടില്ലേ? കിടപ്പറയിൽ ഭർത്താവിന് മുൻപിൽ ഒരു വേശ്യയെപ്പോലെ ഇടപെടണം എന്നാണ് പറയുന്നത്. കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും രൂപത്തിൽ ലക്ഷ്മിയും കിടപ്പറയിൽ വേശ്യയും… അങ്ങനെയാണ് പണ്ടുകാലം മുതലേ സ്ത്രീകളെക്കുറിച്ച് പലരും പറഞ്ഞിട്ടുള്ളത്. സ്വന്തം ഭർത്താവിന് മുൻപിൽ കുറച്ചൊക്കെ എക്സ്പോസ്ഡ് ആവാം. അതൊന്നും ഒരു തെറ്റല്ല.”
അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ അത് പറയുമ്പോൾ ഒരു പുച്ഛമാണ് അവളുടെ മനസ്സിൽ വന്നത്. അവനെത്തന്നെ അവൾ ഒന്ന് നോക്കി. ശേഷം അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: “നിങ്ങൾക്ക് പ്രശ്നമുണ്ട്. നല്ലൊരു ഡോക്ടറെ കാണുന്നത് അത്യാവശ്യമാണ്. ‘ഓവർ’ ആയി തോന്നുന്ന ഫീലിംഗ്സും ഒരു മാനസികരോഗം തന്നെയാണ്.” അവളത് പറഞ്ഞതും അടുത്ത നിമിഷം തന്നെ അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു. ഒരു നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു. ‘വൃത്തികെട്ടവൻ! കൊള്ളില്ല എന്നിട്ടും ഡയലോഗ്.’ അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. ദേഷ്യത്തോടെ അത്രയും പറഞ്ഞിട്ട് കുറച്ചു സമയങ്ങൾക്കുശേഷം ദീർഘമായ നിശ്വാസങ്ങൾ കേട്ടപ്പോൾത്തന്നെ അവൻ ഉറങ്ങിക്കഴിഞ്ഞു എന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചു. കുറച്ചുനേരം അവൾ ബെഡിന്റെ ഹെഡ് റെസ്റ്റിൽ തലചായ്ച്ചിരുന്നു. ശേഷം പഴയകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തി.
എത്ര സന്തോഷത്തോടെ ജീവിച്ചതായിരുന്നു താൻ! ഒരു കുറവും അറിയിക്കാതെയാണ് അച്ഛനും അമ്മയും തന്നെ വളർത്തിയത്. ഏട്ടനും… അവസാനം, അവരുടെയെല്ലാം മുഖത്ത് കരിവാരിത്തേച്ചാണ് ആ വീട്ടിൽനിന്നും ഇറങ്ങിവരുന്നത്. പോലീസ് സ്റ്റേഷനിൽ വന്ന് അവർ തന്നെ തിരികെ കൂട്ടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോകാൻ കൂട്ടാക്കാതെ നിന്നത് അപ്പോഴും താൻ തന്നെയാണ്. ആർക്കുവേണ്ടി? കോളേജിൽ പോകുന്ന സമയത്ത് താൻ പോകുന്ന ബസ്സിലെ ഡ്രൈവറോട് തോന്നിയ പ്രണയം. അതായിരുന്നു അഭിഷേക്. കാണാൻ സുന്ദരനായിരുന്ന അവനെ എല്ലാ പെൺകുട്ടികളും നോക്കുമായിരുന്നു. അതേപോലെ താനും അവനെ ശ്രദ്ധിക്കാൻ തുടങ്ങി. താൻ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലായിക്കഴിഞ്ഞപ്പോൾ അവനും പിന്നെ ശ്രദ്ധിക്കാൻ തുടങ്ങി. പരസ്പരം രണ്ടുപേരും പ്രണയം പറയാനും പ്രണയം നിറഞ്ഞ നിമിഷങ്ങൾ ഉണ്ടാകുവാനും അധികനേരം വേണ്ടിവന്നിരുന്നില്ല. പിന്നീട് കോളേജ് കട്ട് ചെയ്ത് പലപ്പോഴും അവനൊപ്പം കറങ്ങാൻ പോയിരുന്നു. ആ സമയത്ത് അതീവ സ്നേഹം കാണിച്ചിരുന്ന അവനെ വളരെയധികം ഡീസന്റ് ആയി തോന്നിയിരുന്നു. അവനെ ഒരിക്കലും സംശയിക്കാൻ തോന്നിയിരുന്നില്ല. അതുകൊണ്ടാണ് വീട്ടിൽ വിവാഹം ഉറപ്പിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ അവനൊപ്പം മാത്രമേ ഒരു ജീവിതം ഉള്ളൂ എന്ന് തീരുമാനിച്ച് കൂടെ ഇറങ്ങുന്നത്.
എന്നാൽ പിന്നീട് ജീവിതത്തിൽ സംഭവിച്ചതൊക്കെ എന്താണെന്ന് മനസ്സിലാക്കിയെടുക്കാൻ തനിക്ക് തന്നെ സാധിച്ചില്ല എന്ന് പറയുന്നതാണ് സത്യം. രണ്ടുനില വീട്ടിൽനിന്നും ഒരു ചെറിയ വീട്ടിലേക്ക് വന്ന പെൺകുട്ടിക്ക് അവിടെ അഡ്ജസ്റ്റ് ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. അവന്റെ അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം. വളരെ സ്നേഹത്തോടെ അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ കയറിവന്നപ്പോൾത്തന്നെ അവന്റെ അമ്മയുടെ മുഖത്ത് ഒട്ടും താല്പര്യമില്ലാത്ത ഭാവമാണ് കണ്ടത്. ആ വീടിന്റെ ഏക വരുമാനം അവന്റെ ജോലിയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാകുന്നത്. സ്വത്ത് നഷ്ടപ്പെടുത്തി താൻ തിരികെ വീട്ടിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോകുമോ എന്നുള്ള ഭയമായിരുന്നു അവന്റെ അമ്മയുടെ മനസ്സിൽ. എങ്കിലും ഇഷ്ടവും ഇഷ്ടക്കേടും ഒന്നും തുടർന്നുള്ള ദിവസങ്ങളിലും അവൾ അവരെ കാണിച്ചിരുന്നില്ല.
അവനുവേണ്ടി, അവനോടുള്ള പ്രണയത്തിന്റെ പേരിൽ എല്ലാം സഹിച്ചു. അവന്റെ സുഹൃത്തുക്കളിൽ ആരൊക്കെയോ ചേർന്നാണ് രജിസ്റ്റർ മാര്യേജ് നടത്തിയിരുന്നത്. ഏറെ സന്തോഷത്തോടെയാണ് അതിനും നിന്നു കൊടുത്തത്. രജിസ്റ്റർ മാര്യേജ് കഴിഞ്ഞ സമയത്താണ് പോലീസ് വിളിപ്പിക്കുന്നത്. അച്ഛൻ കേസ് കൊടുത്തിട്ടുണ്ടെന്നും പോകണമെന്നും. പോലീസ് സ്റ്റേഷനിൽ വെച്ച് തന്റെ കാലിൽ വീണില്ലെന്നേയുള്ളൂ അച്ഛൻ. അത്രത്തോളം തന്റെ മുൻപിൽ അപേക്ഷിക്കുകയായിരുന്നു തിരികെ ചെല്ലാൻ വേണ്ടി. തന്നെപ്പോലെ ഒരു പെൺകുട്ടിക്ക് ഒരിക്കലും അഭിഷേകിനെപ്പോലെ ഒരാൾക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് അച്ഛൻ തന്റെ മുഖത്തുനോക്കി പറഞ്ഞു. അപ്പോഴൊക്കെ തങ്ങളുടെ കുടുംബത്തിന് അനുസരിച്ചുള്ള സ്റ്റാറ്റസ് അവനില്ലാത്തതിന്റെ പേരിലാണ് അച്ഛൻ അങ്ങനെയൊക്കെ പറയുന്നതെന്നാണ് വിശ്വസിച്ചത്. അവന് പണമില്ലാത്തതോ നല്ല ജോലി ഇല്ലാത്തതോ തന്നെ ബാധിക്കുന്ന വിഷയങ്ങൾ ആയിരുന്നില്ല. ഏറെ സന്തോഷത്തോടെയാണ് താൻ അവനോടൊപ്പം ഒരു ജീവിതം ആഗ്രഹിച്ചതും മുൻപോട്ട് പോയതും ഒക്കെ. അവൻ ഒന്നുമില്ലെന്ന് പറഞ്ഞാലും അത് തന്നെ ബാധിക്കുന്ന കാര്യമൊന്നുമായിരുന്നില്ല.
എന്നാൽ തന്നെ വേദനിപ്പിച്ചത് അവന്റെ ആദ്യരാത്രിയിൽ തന്നെയുള്ള ചില ഇടപെടലാണ്. പരസ്പരം ഒന്ന് മനസ്സിലാക്കുകപോലും ചെയ്യാതെ, പുതിയ സാഹചര്യവുമായി ഇടപെഴകാൻ തനിക്ക് ഒരു ശകലംപോലും സമയം നൽകാതെ അവൻ തന്നെ ആദ്യരാത്രിയിൽത്തന്നെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. അത്രത്തോളം പ്രണയിച്ചതിന്റെയും ആവേശത്തിലായിരിക്കും അത് സംഭവിച്ചത് എന്നായിരുന്നു അപ്പോൾ വിചാരിച്ചിരുന്നത്. വീട്ടുകാരെ വിട്ടുപോന്ന വേദനയിൽ അവന്റെ പ്രണയത്തോടെയുള്ള ചുംബനങ്ങളും വികാരങ്ങളും ഒക്കെ തന്നിലും ചെറിയ മാറ്റം സൃഷ്ടിച്ചിരുന്നു. എന്നാൽ ആദ്യ വേഴ്ചയാണെന്ന് പോലും നോക്കാതെ, വേദനിക്കുന്നു എന്ന് പറഞ്ഞിട്ടും ഒരു തരിമ്പുപോലും മനസ്സാക്ഷിയില്ലാതെ സ്വന്തം സുഖത്തിന് പ്രാധാന്യം നൽകി അവൻ ശരീരത്തിലേക്ക് പടർന്നു കയറുകയാണ് അപ്പോഴും ചെയ്തത്. അതും ഒരു വട്ടമല്ല, ആ രാത്രിയിൽത്തന്നെ മൂന്നോ നാലോ തവണ അവൻ തന്നെ ബലമായി ഭോഗിക്കുകയായിരുന്നു ചെയ്തത്. അതിൽ പ്രണയം ഉണ്ടെന്ന് തോന്നിയില്ല. പിറ്റേദിവസം എഴുന്നേൽക്കാൻപോലും വയ്യാത്ത അവസ്ഥയിലായിരുന്നു. അന്നുമുതൽ ഇന്നുവരെ താൻ അവന്റെ ഈ പരാക്രമങ്ങൾ സഹിച്ചുകൊണ്ട് ജീവിക്കുകയാണ്.
എല്ലാ ദിവസവും ഏതെങ്കിലും വീഡിയോയുമായി വരും. അതിലെ പോലെയൊക്കെ ചെയ്യാനാണ് നിർബന്ധിക്കുന്നത്. അച്ഛനായിരുന്നു ശരിയെന്ന് മനസ്സിലാക്കിയിട്ട് ഇപ്പോൾ ഒരുപാടായിരിക്കുന്നു. എന്നാൽ അച്ഛന്റെ അരികിലേക്ക് തിരികെ പോകാനുള്ള ധൈര്യം തനിക്കില്ല. തിരിച്ചുചെന്നാൽ അച്ഛൻ തന്നെ സ്വീകരിക്കുമോ എന്നും ഉറപ്പില്ല. എല്ലാത്തിലും ഉപരി അവന് തന്നെ വല്ലാത്ത സംശയമാണ്. ഇതിൽ എല്ലാം ബുദ്ധിമുട്ടുള്ളത് മകന്റെ പണം മുഴുവൻ ചിലവാക്കുന്നവളെന്ന അമ്മായിയമ്മയുടെ ഭാഗത്തുനിന്നാണ്. വന്ന ദിവസം മുതൽ തന്നെ അവരുടെ കണ്ണിൽ താൻ ഒരു കരടായതുകൊണ്ട് എന്തെങ്കിലും ഒക്കെ കാരണങ്ങൾ ഉണ്ടാക്കി തന്നോട് വഴക്കുണ്ടാക്കുന്നത് പതിവ് പരിപാടിയാണ്. താൻ ഒന്നും പറയാറില്ല. ജീവിതം തന്നെ മടുത്തുപോയവർക്ക് എന്തു പറയാൻ?
ഇവിടേക്ക് വരുമ്പോൾ കാലിൽ സ്വർണ്ണ പാദസരവും കയ്യിൽ വളകളും അങ്ങനെ ശരീരത്തിൽ മുഴുവൻ ആഭരണങ്ങൾ ഉണ്ടായിരുന്നു. ഓരോന്നോരോന്നായി അവൻ സ്നേഹത്തോടെ പറഞ്ഞുകൊണ്ട് എടുത്തു. വല്ലാത്ത സ്നേഹമാണ്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും മറ്റ് സ്ത്രീകളെ തേടി അവൻ പോവുകയോ മറ്റോ ആരോടെങ്കിലും നന്നായി സംസാരിക്കുകയോ ഒന്നും കണ്ടിട്ടില്ല. ആളൊരു കലിപ്പൻ ടൈപ്പ് ആണ്. അന്നത്തെ കാലത്ത് അതൊരു ട്രെൻഡ് ആയതുകൊണ്ട് അതിലാണ് വീണുപോയതും. എന്തൊക്കെ പറഞ്ഞാലും അവന് തന്നെ വല്ലാത്തൊരു ഇഷ്ടമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തനിക്ക് എന്തെങ്കിലും അസുഖം വന്നാൽ അവൻ തളർന്നുപോകാറുണ്ട്. എന്നാൽ പിരിയഡ്‌സിന്റെ സമയത്ത് പോലും ഇതിന്റെ കാര്യത്തിൽ യാതൊരു കുറവും ഉണ്ടാവാറില്ല. അതു മാത്രമാണ് അവനോടുള്ള ദേഷ്യം. പിന്നെ ചില സാഹചര്യങ്ങളിൽ എങ്കിലും താൻ അവന്റെയാണെന്ന് തോന്നാറുണ്ട്. പലപ്പോഴും താൻ സുഹൃത്തുക്കളെ ആരെയെങ്കിലും ഫോൺ വിളിക്കുകയാണെങ്കിൽ ആ ഫോൺ എടുത്തു നോക്കുന്നത് കാണാം. എത്ര സമയം സംസാരിച്ചു എന്നും എന്തൊക്കെയാണ് സംസാരിച്ചത് എന്നുമൊക്കെ ചോദിക്കാറുണ്ട്. താൻ അവനെ ഇട്ടിട്ടു പോകുമോ എന്നുള്ള പേടിയാണ് അവന്. താനും അവനും തമ്മിൽ വഴക്കുണ്ടാക്കുമ്പോൾ പലപ്പോഴും ദേഹോപദ്രവം ചെയ്യാറുണ്ട്. എന്നാൽ താൻ അവന്റെ കണ്ണിൽ നിന്നും മാറി എവിടെയെങ്കിലും പോയി ഇരുന്നാൽ പിന്നെ അവന് ടെൻഷനാണ്, താൻ അവനെ ഇട്ടിട്ടു പോയോ എന്നുള്ള ടെൻഷൻ. ഒരു ദിവസം തന്നെ തിരക്കി എല്ലായിടത്തും നടന്നതും തന്റെ കാലിൽ പിടിച്ച് മാപ്പ് പറഞ്ഞതും ഒക്കെ ഓർമ്മിക്കുന്നുണ്ട്. ഇന്നലെ രാത്രിയിൽ തന്നെ അടിച്ചു എങ്കിൽ പോലും നാളെ രാവിലെ അതിന് സോറി പറയും. തന്റെ കാര്യത്തിൽ കുറച്ച് പൊസസീവ് ആണെന്ന് തോന്നിയിട്ടുണ്ട്. എന്തുകൊണ്ടും അവന്റെ സ്വഭാവം ഒന്നും തനിക്ക് അംഗീകരിക്കാൻ പറ്റുന്നതല്ല. എങ്ങനെയൊക്കെയോ കടിച്ചുപിടിച്ച് ഇവിടെയങ്ങനെ നിലനിന്നു പോകുന്നു എന്ന് മാത്രമേയുള്ളൂ. എങ്ങോട്ടും പോകാൻ ഒരിടമില്ല. കയ്യിൽ ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് പോലുമില്ല. പിന്നെ താൻ എവിടെപ്പോയി രക്ഷപ്പെടാനാണ്? വീട്ടിലേക്ക് ചെല്ലാനുള്ള ധൈര്യമില്ല. അന്ന് ഏട്ടൻ പോലീസ് സ്റ്റേഷനിൽ വെച്ച് തന്റെ കവിളിൽ ഒരടി തന്നിരുന്നു. ‘എന്റെ പെങ്ങൾ മരിച്ചു. ഇനി ഒരിക്കലും അവൾക്കുവേണ്ടി കരയില്ല’ എന്ന് പറഞ്ഞുകൊണ്ട്. അതൊക്കെയാണ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. തിരികെ ചെന്നാലും ഒരുപക്ഷേ ആരും സ്വീകരിക്കില്ല എന്നുള്ള ഒരു വിശ്വാസമുണ്ട്. ഏട്ടന്റെ വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞിരുന്നു. ഇപ്പോൾ ഏട്ടത്തിയും അവിടെയുണ്ട്. താൻ അവിടേക്ക് ചെല്ലുമ്പോൾ വീണ്ടും അവർക്ക് അതൊരു ബുദ്ധിമുട്ടായി മാറിയില്ലേ എന്നൊരു പേടി. മാത്രമല്ല തിരികെ ചെന്നാൽ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്നുള്ള മറ്റൊരു പേടി. എല്ലാംകൂടി മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതിരിക്കുകയാണ്.
ഇതിനിടയിൽ ഒരു ജോലിക്ക് പൊയ്ക്കോട്ടെ എന്ന് അവനോട് ചോദിച്ചു. എന്നാൽ ഒരു ജോലിക്കും പോകേണ്ട എന്നും ഇവിടെത്തന്നെ ഇരുന്നാൽ മതിയെന്നുമാണ് അവൻ പറയുന്നത്. അതോടെ അങ്ങനെയൊരു ചിന്തയും മനസ്സിൽ നിന്നും മാഞ്ഞുപോയി. അവന്റെ പെങ്ങൾ കോളേജിൽ പഠിക്കുന്ന കുട്ടിയാണ്. അവളും തന്നോട് വലുതായി മിണ്ടാറൊന്നുമില്ല. എങ്കിലും അമ്മയെ വെച്ച് നോക്കുമ്പോൾ ഭേദമാണ്. ഇവരുടെ ദുർമുഖം കണ്ട് രാവിലെ മുതൽ വൈകുന്നേരം വരെ ഇവിടെ ഇരിക്കുക എന്നതാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. രാത്രിയിൽ അവന്റെ പരാക്രമങ്ങളും. ഇതു മാത്രമായി ഇപ്പോൾ ജീവിതം എന്ന് തോന്നിത്തുടങ്ങി. എന്ത് ചെയ്യണമെന്നും അവൾക്ക് അറിയില്ലായിരുന്നു.
ഒരു ദിവസം പുറത്ത് കൂട്ടുകാരിക്കൊപ്പം അങ്ങേയറ്റം നിർബന്ധിച്ചാണ് അവൻ തന്നെ വിട്ടത്. കൂട്ടുകാരി വന്നപ്പോൾ അവളുടെ കൂടെ പോകണമെന്ന് താൻ കരഞ്ഞു പറഞ്ഞതുകൊണ്ടാണ് വിട്ടത്. അതും അവൾക്കൊപ്പം താൻ ഉച്ചയ്ക്ക് ബിരിയാണി കഴിക്കാൻ ഇരിക്കുമ്പോൾ ഒരു നാലുവട്ടമെങ്കിലും വിളിച്ചു കാണും എപ്പോൾ തിരിച്ചുവരും എന്ന് ചോദിച്ചുകൊണ്ട്. സമാധാനമില്ല എന്ന് തോന്നിയിരുന്നു. അത് കണ്ടുകൊണ്ടിരുന്ന തന്റെ ബെസ്റ്റ് ഫ്രണ്ട് പോലും ‘എങ്ങനെയാണ് ഇവനെ നീ സഹിക്കുന്നത്?’ എന്നും ‘ഇത്തരം രീതികളൊക്കെയാണല്ലോ ഇവന്റെ കയ്യിലുള്ളത്?’ എന്നും പറഞ്ഞപ്പോൾ താൻ ഒന്നും മിണ്ടിയില്ല. അതൊക്കെ അവന് തന്നോടുള്ള സ്നേഹത്തിന്റെ പുറത്ത് ചെയ്യുന്നതാണെന്ന് വെറുതെ പറഞ്ഞു. അവരുടെ നാട്ടിൽ ഇതിനെയൊക്കെ ടോക്സിക് എന്നാണ് പറയുന്നത് എന്ന് അവൾ പറഞ്ഞപ്പോൾ അത്ഭുതം ഒന്നും തോന്നിയില്ല. അവന്റെ ചിന്തകളും രീതികളും ഒക്കെ ടോക്സിക് ആണെന്ന് മനസ്സിലാക്കിയെടുത്തതാണ്. എന്നാൽ അത് തനിക്കൊന്നും ചെയ്യാൻ പറ്റാത്ത കാര്യമാണെന്ന് ഉറപ്പായതുകൊണ്ടാണ് ഒന്നും മിണ്ടാതിരിക്കുന്നത്. “എത്രകാലം ഇങ്ങനെ ജീവിക്കും?” എന്ന് അവൾ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് പോലും അറിയില്ലായിരുന്നു. ‘ജീവിക്കണമെന്ന് പോലുമില്ല’ എന്ന് അവളോട് എങ്ങനെ പറയും?
പഠിക്കുന്ന സമയത്ത് ഈ ബന്ധത്തിലേക്ക് പോവരുത് എന്നും ഒരിക്കലും ഇത് തനിക്ക് അനുയോജ്യമായ ഒരു ബന്ധമായിരിക്കില്ല എന്നും അവൾ ഒരു നൂറു തവണയെങ്കിലും തന്നോട് പറഞ്ഞിട്ടുണ്ട്. അവസാനം ഏട്ടൻ വന്നപ്പോൾ അവരുടെ കൂടെ പോകാൻ വരെ തന്നെ ഉപദേശിച്ചവളാണ്. അപ്പോഴൊക്കെ തന്റെ പ്രണയം തകർക്കാൻ വന്ന ഒരു വില്ലത്തിയായാണ് അവളെ കണ്ടത്. എന്നാൽ അവളായിരുന്നു ശരിയെന്നും അവൾ പറഞ്ഞതായിരുന്നു സത്യമെന്നും പിന്നീട് മനസ്സിലാക്കി. അവളായിരുന്നു ശരിയെന്നും അവൾ പറഞ്ഞതൊക്കെത്തന്നെയാണ് തന്റെ ജീവിതത്തിൽ നടന്നതെന്നും മനസ്സിലാക്കിയെടുത്തു. എന്നാൽ അവളുടെ മുൻപിലെങ്കിലും താൻ സന്തോഷത്തിലാണ് ജീവിക്കുന്നത് എന്ന് കാണിച്ചു കൊടുക്കേണ്ടേ? ഇല്ലെങ്കിൽ തന്റെ തീരുമാനം തെറ്റായിപ്പോയി എന്ന് അവളും പറയല്ലേ? അതുകൊണ്ട് സന്തോഷം അഭിനയിച്ചു നിന്നു.
“നിന്റെ മുഖം കാണുമ്പോൾ എനിക്ക് മനസ്സിലാവും നീ ഈ ലൈഫിൽ ഒട്ടും ഹാപ്പി അല്ലെന്ന്. ഞാൻ നേരത്തെ നിന്നോട് പറഞ്ഞതല്ലേ, നിനക്ക് ഒരിക്കലും ഈ ജീവിതം സെറ്റാവില്ല എന്ന്.”
“എനിക്ക് പണമോ ആഡംബരമോ ഒന്നും വേണ്ട. അവൻ എന്നെ സ്നേഹിക്കുന്നില്ല എന്ന് ചോദിച്ചാൽ ഒരു തരത്തിലുള്ള ഭ്രാന്തമായ സ്നേഹം കൊണ്ട് എന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് പറയുന്നതാണ് സത്യം.”
അവൾക്ക് മനസ്സിലാവാതെ വൃന്ദയുടെ മുഖത്തേക്ക് നോക്കി. നടന്ന സംഭവങ്ങളെല്ലാം വൃന്ദയോട് പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് അവളുടെ തോളിലേക്ക് ചേർന്നിരുന്നു. ആരോടെങ്കിലും ഒന്ന് തുറന്നു പറയാത്തതുകൊണ്ട് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു.
“നിനക്ക് വട്ടാണോ? അവൻ ഏതോ ഒരു മാനസികരോഗിയാണെന്ന് എനിക്ക് തോന്നുന്നത്. ഇനിയും സമയം വൈകിയിട്ടില്ല. കുറച്ചുകാലം കൂടി നീ അവന്റെ കൂടെ നിന്നാൽ നിങ്ങൾക്ക് കുട്ടികൾ വല്ലതും ആകും. അങ്ങനെയും കൂടി സംഭവിച്ചാൽ പിന്നെ നീ എന്ത് ചെയ്യും? ഇപ്പോഴാണെങ്കിൽ നിനക്ക് ഒറ്റയ്ക്ക് രക്ഷപ്പെട്ടാൽ മതി. എല്ലാം കളഞ്ഞിട്ട് അവിടെനിന്നും ഇറങ്ങിപ്പോരാൻ നോക്ക്. നിന്റെ വീട്ടിൽ ആരും സമ്മതിച്ചില്ലെങ്കിലും നിനക്ക് മാന്യമായിട്ടുള്ള എന്തെങ്കിലും ജോലി ചെയ്ത് ഒറ്റയ്ക്ക് ജീവിച്ചുകൂടേ?” അവളുടെ കൂട്ടുകാരി ചോദിച്ചു.
“എടീ ഇതൊക്കെ പറയാൻ എളുപ്പമാണ്. ഒരു രൂപപോലും എന്റെ കയ്യിലില്ല. ഇവിടെയൊക്കെ വരാനുള്ള വണ്ടിക്കൂലിപോലും തന്നത് അഭിയേട്ടനാണ്. ഒന്നുമില്ലാതെ ഞാൻ എങ്ങോട്ട് ഇറങ്ങിപ്പോകാനാണ്? ഇപ്പോൾ ഈ പറയുന്ന നീപോലും ഒരു ആവശ്യം വന്നാൽ സഹായിക്കാൻ പറ്റാത്ത സിറ്റുവേഷനിൽ ആയിപ്പോകും. അത് നിന്റെ കുഴപ്പമല്ല, അതിന് പരിധികളുണ്ടെന്ന് എനിക്കറിയാം. നമുക്ക് ഒരാളെ സഹായിക്കുന്നതിന് ഒരുപാട് പരിധികളുണ്ട്. ഉപദേശിക്കുന്നതിന് ബുദ്ധിമുട്ടൊന്നുമില്ല. അവിടെ നിന്നും ഇറങ്ങിയാൽ ഞാൻ എവിടേക്ക് പോകും? ഒരു ഹോസ്റ്റലിൽ നിൽക്കണമെങ്കിൽ എത്ര രൂപ വേണ്ടിവരും? ഒരു ജോലി കിട്ടുന്നതുവരെ എന്റെ ചിലവ് എങ്ങനെ നടന്നു പോകും? ഇതെല്ലാം ഞാൻ ആലോചിക്കേണ്ടേ? രണ്ട് കൽപ്പിച്ച് അവിടെ നിന്നും ഇറങ്ങിയാൽ എന്ത് ചെയ്യാൻ പറ്റും? പിന്നെ, കുട്ടികൾ ഉടനെ ഒന്നും വേണ്ട എന്നുള്ളത് അഭിയേട്ടന്റെ തന്നെ തീരുമാനമാണ്. കുറെയധികം കടങ്ങളും മറ്റുമുണ്ട്. പെട്ടെന്ന് കുട്ടികളായാൽ അതൊന്നും വീട്ടാൻ പറ്റില്ല എന്ന് പറഞ്ഞാണ് പ്രൊട്ടക്ഷൻ എടുത്തുകൊണ്ട് ആളിന്റെ അടുത്തേക്ക് വരാറുള്ളത്.”
“ഞാൻ പറഞ്ഞിട്ട് നീ അവിടുന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുന്നതാണ് നല്ലത്. ഞാൻ ഏതായാലും നിനക്ക് ഒരു ജോലി നോക്കാം. ഒരു ജോലി സെറ്റ് ആയിക്കഴിഞ്ഞാൽ നീ അവിടെനിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടാൻ നോക്ക്. ഇതൊന്നും ഒരു സ്നേഹമല്ല. നമ്മളോട് ഇഷ്ടമുള്ള ആൾ നമ്മളെ സ്നേഹിക്കുമ്പോൾ നമ്മുടെ ശരീരം വേദനിപ്പിക്കുന്നത് ഒരിക്കലും ചെയ്യില്ല. നിനക്ക് അറിവില്ലാത്ത പ്രായത്തിൽ ഒരു തെറ്റ് പറ്റി. ആ തെറ്റ് വീണ്ടും വീണ്ടും നീ ഊട്ടിയുറപ്പിക്കാനാണ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആ തെറ്റ് തിരുത്തുമ്പോഴാണ് നീ കുറച്ചുകൂടി മികച്ച രീതിയിൽ മുന്നോട്ട് വരുന്നത്. തൽക്കാലം ഞാൻ പറഞ്ഞിട്ട് ഒരു ജോലി കണ്ടുപിടിച്ചിട്ട് നമുക്ക് അവിടെ നിന്ന് രക്ഷപ്പെടാം. ഞാൻ നിന്റെ വീട്ടിൽ കൂടി സംസാരിക്കാം.”
“വീട്ടിൽ സംസാരിക്കേണ്ട. അച്ഛനെയും ഏട്ടനെയും ഒക്കെ ഒരുപാട് നാണം കെടുത്തിട്ടാ ഞാൻ അവിടെനിന്നും ഇറങ്ങിപ്പോന്നത്. ഇനിയും അവിടേക്ക് കയറിച്ചെന്ന് അവരെ നാണം കെടുത്തുന്നത് ശരിയല്ല. നീ പറ്റുമെങ്കിൽ എനിക്ക് എന്തെങ്കിലും ഒരു ജോലി നോക്ക്.” അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ പറഞ്ഞപ്പോൾ അവൾ സമ്മതപൂർവ്വം തലയാട്ടിയിരുന്നു. തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു ഉറപ്പിച്ചിരുന്നു അവൾ.
വീട്ടിലേക്ക് ചെന്നപ്പോൾ അഭി വന്നിട്ടുണ്ട്. മീശ പിരിച്ച് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു: “ഇത്രയും നേരം എന്താ താമസിച്ചത്?”
“ഞാൻ കുറച്ചു സമയം അവളോട് സംസാരിച്ചിരുന്നു. പോയിട്ട് എത്ര നാൾ കൂടിയാണ് കാണുന്നത്. അവളോട് ഒന്ന് സംസാരിക്കേണ്ടേ?” അവൾ ചോദിച്ചു. അതിനവൻ മറുപടി ഒന്നും പറയുന്നില്ല. ദേഷ്യത്തോടെ അവൻ അകത്തേക്ക് പോവുകയാണ് ചെയ്തത്. എന്തോ ആ ദേഷ്യം ഇന്ന് അവളെ ബാധിച്ചില്ല. വേഗം തന്നെ അലമാരയിൽ നിന്നും ഒരു ചുരിദാറും എടുത്ത് അവൾ കുളിക്കാൻ വേണ്ടി കയറി. കുളി കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ കാണുന്നത്, ഊരിവെച്ച വസ്ത്രങ്ങൾ മണത്തുനോക്കുന്നവനെയാണ്. ഒരു നിമിഷം ശരീരത്തിൽ നിന്നും ദേഷ്യം ഇരച്ചുകയറിയിരുന്നു.
“നിങ്ങൾക്ക് ഭ്രാന്താണ്. ഇത്തരത്തിലുള്ള ഭ്രാന്തുമായി ഇനി എന്റെ അടുത്തേക്ക് വരരുത്.” ദേഷ്യത്തോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞതും അവളെ തല്ലാനായി അവൻ കൈ ഓങ്ങി. അടുത്ത നിമിഷം തന്നെ അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു.
“ഇത്രയും നാളും ഞാൻ ഇതൊക്കെ സഹിച്ചത് ഞാൻ നിങ്ങളെ പ്രണയിച്ചിട്ടുള്ളതുകൊണ്ട്, നിങ്ങളോടുള്ള സ്നേഹത്തിന്റെ പുറത്താണ്. ഇപ്പോൾ എനിക്ക് നിങ്ങളെ കാണുന്നത് തന്നെ പേടിയാ. നിങ്ങളോടുള്ള പ്രണയം ഓരോ ദിവസവും എനിക്ക് നഷ്ടപ്പെട്ടുപോയി. ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല. നിങ്ങൾക്ക് ഭ്രാന്താണ്, ചികിത്സിച്ചു മാറ്റേണ്ട ഭ്രാന്ത്. കിടപ്പറയിൽ സ്വന്തം ഭാര്യയെ ഒന്നിൽ കൂടുതൽ തവണ വേദനിപ്പിച്ച് ഭോഗിക്കുന്നതാണ് നിങ്ങൾ കണ്ടെത്തുന്ന ആനന്ദം. അതാണ് നിങ്ങളുടെ സന്തോഷം. ഇതിനെയൊക്കെ ഭ്രാന്തൻ എന്നല്ലാതെ മറ്റ് എന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. ഇനിയും നിങ്ങൾക്ക് വിധേയപ്പെട്ട് ജീവിക്കാൻ എനിക്ക് പറ്റില്ല. എന്റെ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ഞാൻ ഇവിടെ വന്നത് എന്റെ പ്രായത്തിന്റെ പക്വത കുറവ് മാത്രമായിരുന്നില്ല, നിങ്ങളെ ഞാൻ അത്രത്തോളം സ്നേഹിച്ചത് കൊണ്ടു കൂടിയാണ്. ആ സ്നേഹം തെറ്റായിരുന്നു എന്ന് എനിക്ക് മനസ്സിലായി. അന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് അച്ഛന്റെ ഒപ്പം പോകില്ല എന്ന് പറഞ്ഞ് നിങ്ങൾക്കൊപ്പം ഞാൻ ഇറങ്ങിത്തിരിക്കുമ്പോൾ അവരുടെയൊക്കെ മുൻപിൽ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം എന്നുള്ള ഒരു വാശി എനിക്കുണ്ടായിരുന്നു. പക്ഷേ, നിങ്ങൾ എന്റെ എല്ലാ പ്രതീക്ഷകളും തകർത്തു കളഞ്ഞു അഭിയേട്ടാ. എനിക്ക് നിങ്ങളെ ഇഷ്ടമായിരുന്നു. ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് നിങ്ങളോടുള്ളത് എന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. വെറുപ്പൊക്കെ ഒരു പരിധി കഴിഞ്ഞപ്പോൾ തന്നെ നഷ്ടപ്പെട്ടു പോയിരുന്നു. വെറുപ്പിനും അപ്പുറം മറ്റെന്തൊക്കെയോ ആണ് എനിക്ക് നിങ്ങളോട് ഉള്ളത്. ഒരിക്കലും ഇനി എനിക്ക് പഴയതുപോലെ നിങ്ങളെ സ്നേഹിക്കാൻ കഴിയില്ല. നിങ്ങളുടെ ഈ സ്വഭാവങ്ങൾ ഒന്നും എനിക്ക് അംഗീകരിക്കാനും കഴിയില്ല. ഞാൻ ചിലപ്പോൾ ഇറങ്ങിപ്പോകുമെന്ന് ഭയന്ന് നിങ്ങൾ ഈ സ്വഭാവങ്ങളൊക്കെ മാറ്റാമെന്ന് പറയും. പക്ഷേ നിങ്ങളെക്കൊണ്ട് ഒരിക്കലും അതൊന്നും സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെക്കൊണ്ടല്ല ഇത്തരത്തിലുള്ള ഭ്രാന്തൻ ചിന്തകൾ മനസ്സിൽ വെച്ചുനടക്കുന്ന ആർക്കും ആ സ്വഭാവങ്ങൾ ഒന്നും അത്ര പെട്ടെന്ന് മാറ്റാൻ കഴിയില്ല. അതുകൊണ്ട് എന്നെ വെറുതെ വിട്ടേക്ക്. എനിക്ക് നിങ്ങൾക്കൊപ്പം ജീവിക്കാൻ സാധിക്കില്ല. എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കേണ്ട, മടുത്തു എനിക്ക്. നിങ്ങൾക്ക് വേണ്ടത് ഒരു ഭാര്യയല്ല, നിങ്ങളുടെ ഇങ്കിതത്തിന് വഴങ്ങിത്തരുന്ന ഒരു സ്ത്രീശരീരം മാത്രമാണ്. അങ്ങനെയൊരു സ്ത്രീശരീരം ആവാൻ എനിക്ക് താല്പര്യമില്ല. ഇനി ഒരു നിമിഷം പോലും ഞാൻ ഈ വീട്ടിൽ നിൽക്കില്ല.”
അവൾ ഇറങ്ങിപ്പോകാൻ തുടങ്ങിയതും അവൻ ബലമായി അവളുടെ കയ്യിൽ പിടിച്ചു. ശേഷം അവളുടെ കവിളിൽ അമർത്തി അവളെ ഭിത്തിയിലേക്ക് ചേർത്തു നിർത്തി. “പന്ന പുന്നാര മോളെ, എന്റെ അടുത്തുനിന്നും രക്ഷപ്പെട്ടു പോകാമെന്ന് നീ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നടക്കാൻ പോകുന്നില്ല. നിനക്ക് എന്നെ അറിയില്ല. അതിന് ഞാൻ നിന്നെ അനുവദിക്കുമെന്ന് നീ പ്രതീക്ഷിക്കേണ്ട. ഒരു കാലത്തും നീ എന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട് എങ്ങോട്ടും പോകാൻ പോകുന്നില്ല. നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. അതുകൊണ്ടല്ലേ ഞാൻ നിന്നെ സ്നേഹിക്കുന്നത്. എന്റെ സ്നേഹമാണോ നിനക്ക് ഒട്ടും പറ്റാതെ വരുന്നത്?”
അവളുടെ മുഖത്തേക്ക് നോക്കി ഏറെ ഭ്രാന്തമായ ഭാവത്തോടെ അവൻ ചോദിക്കുമ്പോൾ അവനിലെ മാനസികരോഗി ശരിക്കും വല്ലാത്തൊരു അവസ്ഥയിൽ എത്തിക്കഴിഞ്ഞുവെന്ന് അവൾക്ക് തോന്നി. അവൾക്ക് അവനെ കാണാൻപോലും പേടി തോന്നി.
പെട്ടെന്നാണ് കതകിൽ ആരോ മുട്ടുന്നത് കേട്ടത്. അവൻ ഗൗരവത്തോടെ കതക് തുറന്നതും മുന്നിൽ അവന്റെ അമ്മ. “എടാ, നിന്നെ കാണാൻ ഇവളുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്.”
അത് കേട്ടതും വല്ലാത്തൊരു സമാധാനവും ആവേശവും ഒക്കെ തോന്നിയിരുന്നു. അടുത്ത നിമിഷം തന്നെ അവനെ തട്ടിമാറ്റി പുറത്തേക്ക് ഓടുകയായിരുന്നു ചെയ്തത്. ഉമ്മറത്തിരിക്കുന്ന അച്ഛനെ കണ്ടതും ഒന്നും നോക്കാതെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. തന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ അച്ഛനും അമ്മയും അമ്പരന്നു എന്ന് തോന്നുന്നു. അച്ഛന്റെ മുഖത്ത് ആ അമ്പരപ്പ് വ്യക്തമായിരുന്നു. അച്ഛൻ തന്നെ പിടിച്ചുമാറ്റാൻ നോക്കുന്നുണ്ട്.
“അച്ഛാ, എന്നോട് ക്ഷമിക്കണം. എനിക്കൊരു തെറ്റ് പറ്റിപ്പോയി. ഞാൻ ചെയ്തത് വലിയ തെറ്റാണ്. അച്ഛനെയും അമ്മയെയും ഞാൻ വിഷമിപ്പിച്ചു. നിങ്ങളായിരുന്നു ശരിയെന്ന് എനിക്ക് മനസ്സിലായി. ഇനി ഞാൻ ഒരിക്കലും അച്ഛൻ എടുക്കുന്ന ഒരു തീരുമാനത്തിനെയും എതിർക്കില്ല. അച്ഛൻ എന്ത് ചെയ്താലും അത് എന്റെ നല്ലതിനുവേണ്ടി ആയിരിക്കും എന്ന് ഇപ്പോൾ എനിക്ക് ബോധ്യമുണ്ട്. അച്ഛൻ എന്നെ ഇവിടുന്ന് രക്ഷിക്കണം. എനിക്ക് ഇവിടെ നിൽക്കാൻ വയ്യ. അച്ഛനോട് പറയാൻ എനിക്ക് പരിധികളുണ്ട്. അത്രത്തോളം ഞാൻ ഇവിടെ സഹിക്കുന്നുണ്ട് അച്ഛാ. അച്ഛൻ എന്നെ കൊണ്ടുപോകണം. ഞാൻ ഇനി ഒരിക്കലും അച്ഛനെ അനുസരിക്കാതിരിക്കില്ല.”
ഒരു കൊച്ചുകുട്ടിയെപ്പോലെ അച്ഛന്റെ കാലിൽ വീണുകിടന്ന് കരഞ്ഞുപോയിരുന്നു അവൾ. ഒരു നിമിഷം അത് കണ്ടുനിൽക്കാൻ സാധിക്കാതെ അമ്മ കരഞ്ഞുകൊണ്ട് അവളെ എഴുന്നേൽപ്പിച്ചു.
“എന്റെ മോളെ, നീ ഇങ്ങനെ കരഞ്ഞാലോ? വൃന്ദ വന്ന് നിന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോൾത്തന്നെ ഞങ്ങൾ വന്നില്ലേ? പിന്നെ നീ ഇങ്ങനെ വിഷമിച്ചാലോ? നിന്നോട് ക്ഷമിക്കാൻ ഞങ്ങൾക്ക് കഴിയും. നിന്റെ ഏട്ടൻ പറഞ്ഞത് എത്രയും പെട്ടെന്ന് അവളെ അവിടെനിന്നും വിളിച്ചു കൊണ്ടുവരാൻ. വീട്ടിൽ നിൽക്കുന്നത് ഞങ്ങൾക്ക് ആർക്കും ഒരു ബുദ്ധിമുട്ടല്ല. നിന്റെ ഏട്ടനോ ഏട്ടത്തിക്കോ എനിക്കോ ഒന്നും ഒരു ബുദ്ധിമുട്ടില്ല.” അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ അവൾ അച്ഛനെ നോക്കി. അയാൾ അടുത്ത നിമിഷം തന്നെ അവളെ ചേർത്തുപിടിച്ചു.
“എന്റെ പൊന്നു, കരയാതെ. അച്ഛൻ വന്നില്ലേ?”
വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു അവൾക്ക്. കുട്ടിക്കാലം മുതൽ അച്ഛനോടായിരുന്നു അടുപ്പം. എല്ലാ ആവശ്യങ്ങളും പറഞ്ഞിരുന്നതും അച്ഛനോടായിരുന്നു. അച്ഛനായിരുന്നു ഹീറോ. ഏത് പ്രതിസന്ധിയിൽ നിന്നും തന്നെ രക്ഷിക്കാൻ അച്ഛൻ വരുമെന്നുള്ള ഒരു വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസം ഇവിടെയും സത്യമായി എന്ന് അവൾ ഓർത്തു. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവനെ നോക്കുകപോലും ചെയ്യാതെ അച്ഛന്റെ നെഞ്ചിൽ മുഖം അമർത്തി നിൽക്കുകയാണ് അവൾ.
“ചന്ദ്രിക, അവളെയും കൂട്ടി പുറത്തേക്ക് പോകൂ. ഇവിടെ നിന്നും ഒന്നും എടുക്കണ്ട. ഇട്ട വസ്ത്രത്തിൽ പോയാൽ മതി. ഇവിടെയുള്ളതെല്ലാം ഇവിടെ ഉപേക്ഷിച്ചേക്ക്.” അവളുടെ മുഖത്തേക്ക് നോക്കി ഗൗരവത്തോടെ അച്ഛൻ പറഞ്ഞു. അവൾ സമ്മതപൂർവ്വം തലയാട്ടി. അവനെ ഒന്നു നോക്കുകപോലും ചെയ്യാതെ അമ്മയ്ക്കൊപ്പം അവൾ പുറത്തേക്ക് പോയി.
അവളുടെ അച്ഛൻ വിശ്വനാഥമേനോൻ, അവന്റെ അരികിലേക്ക് നീങ്ങിവന്നു. അവനാണെങ്കിൽ എന്തു പറയണമെന്ന് അറിയാതെ നിൽക്കുകയാണ്. ഒന്നും മിണ്ടാതെ അയാൾ അവന്റെ വലത്തെ കവിളിൽ ആഞ്ഞൊരു പ്രഹരം നൽകി. ശേഷം അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: “എന്റെ കുഞ്ഞിനെ ഇവിടെയിട്ട് നരകിപ്പിക്കുകയായിരുന്നു അല്ലേടാ? ഇനി അവളുടെ നിഴൽവട്ടത്ത് പോലും നിന്നെ ഞാൻ കണ്ടേക്കരുത്.” ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞുകൊണ്ട് അയാൾ പുറത്തേക്ക് പോയിരുന്നു.
തന്റെ മോശം സ്വഭാവം കാരണം തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു പെണ്ണിനെ തനിക്ക് നഷ്ടമായി എന്ന് അവന് മനസ്സിലായി. അവൻ എന്തുചെയ്യണമെന്ന് അറിയാതെ അവിടെ നിന്നു.
ഈ നിമിഷം അവൾ പുതിയൊരു ജീവിതം സ്വപ്നം കാണുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഇഷ്ടത്തിന്, അവരെ സ്നേഹിച്ച് മുൻപോട്ടു പോകുന്ന പുതിയ ഒരു ജീവിതം.

by