The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സാന്ദ്ര
“ഇനി കല്ല്യാണപെണ്ണിൻെറ ഏട്ടന്റെ കൂടെ ഒരു ഫോട്ടോ.. അനിയത്തീനെ ചേർത്ത് പിടിച്ചോ…”
ഫോട്ടോഗ്രാഫർ അതും പറഞ്ഞു തന്നെ നോക്കി…
“ഏയ്… അതൊന്നും വേണ്ട.. ”
എന്നു പറഞ്ഞു താൻ തിരികെ നടന്നപ്പോൾ അടുത്ത് നിന്ന ആരോ പറയുന്നത് കേട്ടു..
” അവരു തമ്മിൽ അത്ര സ്നേഹത്തിൽ ഒന്നും അല്ലന്നേ.. ആങ്ങളയും പെങ്ങളും ആണേലും കണ്ടാൽ പോലും മിണ്ടില്ല… പിന്നെയാ ഒന്നിച്ച് ഫോട്ടോ എടുക്കുന്നത്..”
അത് ശ്രദ്ധിക്കാതെ നടന്നപ്പോൾ എന്തോ ഉൾവിളി കൊണ്ട് വെറുതേയൊന്ന് തിരിഞ്ഞ് നോക്കി….
തേങ്ങൽ അടക്കാൻ പാടുപെട്ട് തന്നെത്തന്നെ നോക്കി നിൽക്കുകയാണ് അവൾ……
തൻെറ പെങ്ങൾ…
കല്ല്യാണ പെണ്ണായി ഒരുങ്ങി നിന്ന അവളെ അപ്പോഴാണ് ശ്രദ്ധിച്ചത്…..
ഒന്നിച്ചൊന്നു നിന്നു ഫോട്ടോ എടുക്കാൻ അവളുടെ മനസും കൊതിക്കുന്നുണ്ടെന്ന് ആ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു…
പക്ഷേ…..തനിക്ക് അതൊന്നും തോന്നിയില്ല… തോന്നിയില്ലെന്നല്ല… അങ്ങനെയാണ് ശീലം…
ഒരു വീട്ടിൽ ആണെങ്കിലും ഒരേ ചോരയാണെങ്കിലും അവൾ എനിക്കെന്നും അന്യയായിരുന്നു…….
”ആ കൺമഷിയൊക്കെ പടരും കുട്ട്യേ… അവനു ഇഷ്ടല്ലേൽ ഫോട്ടോ എടുക്കണ്ട… കുട്ടി വണ്ടീലോട്ട് കയറ്… വീട്ടിൽ കയറാനുള്ള നേരം തെറ്റും…”
ചെറുക്കൻെറ ബന്ധുക്കളാരോ പറഞ്ഞപ്പോൾ യാചനാ ഭാവത്തിൽ അവൾ ഒന്നു കൂടി എന്നെ നോക്കി…പക്ഷേ അനങ്ങാൻ കഴിഞ്ഞില്ലെനിക്ക്..
മറ്റെന്തൊക്കെയോ തിരക്കുകൾ ഉള്ളതായി അഭിനയിച്ച് വീണ്ടും നടക്കുമ്പോഴേക്കും അവൾ അച്ഛൻെറയും അമ്മയുടെയും അനുഗ്രഹം വാങ്ങി നിറമിഴികളോടെ വണ്ടിയിൽ കയറിയിരുന്നു…….
അന്നാദ്യമായി എൻെറ ഉള്ളിൽ ഇതുവരെ തോന്നിയിട്ടില്ലാത്ത എന്തോ ഒരു വികാരം…
അവളെയൊന്ന് ചേർത്തു നിർത്തി ആ നെറുകയിൽ കെെ വെച്ച് അനുഗ്രഹിക്കേണ്ടതായിരുന്നു എന്നൊരു തോന്നൽ…
വണ്ടി അകന്നു പോകും തോറും മനസിനുള്ളിൽ എന്തോ ആഴ്ന്നിറങ്ങും പോലെ… ഭാരം കൂടും പോലെ….
അന്നാദ്യമായി അവൾക്ക് വേണ്ടി എൻെറ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞു…..
ഒാഡിറ്റോറിയത്തിൽ നിന്നും വീട്ടിലെത്തിയപ്പോൾ നേരെ അവളുടെ മുറിയിലേക്കാണ് കയറിയത്….
എന്തെങ്കിലും അത്യാവശ്യത്തിനല്ലാതെ താൻ ആ മുറിയിൽ കയറിയിട്ടില്ല… അവളെയൊട്ട് തൻെറ മുറിയിൽ കയറ്റാറുമില്ല….
മുറിയിൽ മേശപ്പുറത്ത് എൻെറയും അവളുടെയും ഫോട്ടോ വെച്ച ഒരു െഫ്രയിം ഇരിക്കുന്നു… ഒന്നിച്ചുള്ള ഫോട്ടോ അല്ല… കാരണം അങ്ങനെ ഒന്നിച്ചുള്ള ഒരു ഫോട്ടോ ഇല്ല………
”മുഴുവൻ കഴിക്കല്ലേ വിനൂട്ടാ… ഇനി മുതൽ ഒരാളും കൂടെയുണ്ട്….”
തനിക്ക് ഒരനിയത്തിയുണ്ടായ വിവരം അച്ഛൻ അറിയിച്ചത് ഇങ്ങനെയാണ്…
കൂടെകളിക്കാൻ ഒരാളെ കാത്തിരുന്ന എനിക്ക് എൻെറ അവകാശങ്ങളെല്ലാം പകുത്തെടുക്കാൻ വന്ന ശത്രു ആയിട്ടേ അവളുടെ വരവിനെ എടുക്കാൻ കഴിഞ്ഞുള്ളൂ……
വീട്ടുകാരും ബന്ധുക്കളും അയൽവക്കക്കാരും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞപ്പോൾ തനിച്ചായിപ്പോയെന്ന ചിന്ത ആ തോന്നലിനെ ഊട്ടിയുറപ്പിച്ചു,..
വിനൂട്ടൻെറ മാത്രമായിരുന്നതെല്ലാം പതിയെ പതിയെ പങ്കു വെച്ചു പോകുന്നത് തൻെറ കുരുന്നു മനസിൽ പകയായി രൂപം കൊള്ളുകയായിരുന്നു….
വിനുവിൻെറ അനിയത്തിയെ വിദ്യയെന്ന് പേരു ചൊല്ലി വിളിച്ച് ഞങ്ങളുടെ ബന്ധം ഉറപ്പിക്കാൻ നോക്കിയപ്പോഴും തനിക്കവളോട് ദേഷ്യമായിരുന്നു…
…കുഞ്ഞിപ്പല്ലുകൾ കാട്ടി തന്നെ നോക്കി ചിരിച്ച അവളോട് ഒരു അഞ്ചു വയസുകാരനു ചെയ്യാൻ പറ്റുന്ന രീതിയിലൊക്കെ പക പോക്കിയിരുന്നു…..
അവളോട് പകരം വീട്ടാൻ ദെെവം എനിക്ക് തന്ന ആയുധം നിറമായിരുന്നു….. തന്നേക്കാൾ ഇരുണ്ട നിറമുള്ള അവളെ അവസരം കിട്ടുമ്പോഴെല്ലാം കളിയാക്കി ഞാൻ പലപ്പോഴും ജയിക്കുന്നതിൻെറ ലഹരിയറിഞ്ഞു….
ഒരു വാക്കു പോലും തിരിച്ച് പറയാതെ അവൾ ആ വിജയത്തിന് മാറ്റ് കൂട്ടിത്തരികയും ചെയ്തു…..
കാലം കടന്നു പോകും തോറും ഞാൻ അവളിൽ നിന്നും കൂടുതലായി അകന്നു…..
കൂട്ടുകാർ വീട്ടിലേക്ക് വരുമ്പോൾ ഈ കറുമ്പി ഇവിടെ ഉള്ളത് എനിക്ക് കുറച്ചിലാണെന്ന് താൻ അമ്മയോട് പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് കരയുന്ന അവളുടെ മുഖം മുള്ളു തറയ്ക്കുന്ന പോലെ ഇന്ന് നെഞ്ചിൽ കൊള്ളുന്നു….അമ്മ വഴി മാത്രമായിരുന്നു ഞങ്ങൾ തമ്മിലുള്ള സംസാരം…..
കൂട്ടുകാരികളോടും ബന്ധുക്കളായ കുട്ടികളോടും അടുത്തിടപഴകുമ്പോഴും വീട്ടിൽ ഒരേ ചോരയിൽ പിറന്നവൾ എനിക്ക് അന്യയായി തന്നെ നില കൊണ്ടു…….
ആദ്യമായി വാങ്ങിയ ബെെക്കിൽ അച്ഛനെയും അമ്മയെയും കയറ്റിയപ്പോഴും ഉമ്മറത്ത് നനുത്ത ചിരിയുമായി അവൾ നിൽപ്പുണ്ടായിരുന്നു….
”അവളെ കൂടെ ഒന്നു കയറ്റെടാ മോനേ…”
എന്ന് അമ്മ പറഞ്ഞപ്പോൾ അത് കേൾക്കാത്ത ഭാവത്തിൽ പുറത്തേക്ക് പോയ താൻ വീണ്ടും ഒരു കാരണവുമില്ലാതെ അവൾക്ക് മുന്നിൽ ജയിക്കുകയായിരുന്നു……
അന്ന് വെെകിട്ട് അമ്മ തൻെറ മുറിയിലേക്ക് വന്നു..
“വിനൂട്ടാ… അവൾ നിനക്ക് ശത്രുവല്ല… നിൻെറ അനിയത്തിയാണ്.. നിൻെറ അതേ ചോര… എൻെറ വയറ്റിൽ പിറന്നതാ നിങ്ങൾ രണ്ടും.. അറിഞ്ഞു കൊണ്ട് ഇന്നേ വരെ ഒരു വേർതിരിവും ഞാനോ അച്ഛനോ നിങ്ങളോട് കാണിച്ചിട്ടില്ല… പിന്നെ എന്തിനാ നീ അവളെ തോൽപ്പിക്കാൻ നോക്കണേ……. നീ അവളെ തലേൽ വെച്ചോണ്ട് നടക്കണ്ട.. പക്ഷേ ഒരു മനുഷ്യ ജീവി ആണെന്നുള്ള പരിഗണന എങ്കിലും കൊടുത്തൂടെ നിനക്ക്…… ”
അമ്മയുടെ വാക്കുകൾ ഞാൻ മൗനമായി കേട്ടിരുന്നതേ ഉള്ളൂ….
” ആ്… അവൾക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്.. ഒന്നൂടെ അന്വേഷിച്ചിട്ട് അത് ഉറപ്പിയ്ക്കാന്നാ അച്ഛൻ പറയണേ… നീയല്ലേ അവൾടെ ഒരേ ഒരേട്ടൻ… നീ വേണം എല്ലാത്തിനും മുന്നിൽ…
പിന്നേയ്… അവര് എൻെറ മോളെ കണ്ട് ഇഷ്ടപ്പെട്ട് വന്നതാ.. നിറം കുറവാണേലും എൻെറ കുട്ടീടെ സ്വഭാവം തനി തങ്കമാ… കേട്ടോടാ…”..
ഇതും പറഞ്ഞ് അമ്മ എഴുന്നേറ്റു പോയപ്പോൾ തനിക്ക് അത് കൊണ്ടുവെങ്കിലും അവളുടെ കല്ല്യാണത്തോടെ അവൾ ഈ വീട്ടിൽ നിന്നും പോകുമല്ലോ എന്ന് സ്വാർത്ഥമായി ചിന്തിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…
അമ്മ പറഞ്ഞതു പോലെ അവളെ കണ്ട് ഇഷ്ടപ്പെട്ട് അവളെ അറിഞ്ഞ് വന്നവരായിരുന്നു ആ വീട്ടുകാർ..
അതുകൊണ്ട് തന്നെയാണ് ആ കല്ല്യാണം എല്ലാവരുടെയും പൂർണസമ്മതത്തോടെ നടത്താൻ തീരുമാനിച്ചത്…
്വിരുന്നിന് ആദ്യമായി സാരിയുടുത്ത് തൻെറ മുന്നിൽ വന്ന് നിന്ന അവളെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ നടന്നപ്പോൾ അവളുടെ കണ്ണ് കലങ്ങിയത് എന്നത്തെയും പോലെ കണ്ടില്ലെന്ന് തന്നെ നടിച്ചു…….
കല്ല്യാണപെണ്ണിൻെറ ആങ്ങളായി എല്ലാ ചുമതലയും നിറവേറ്റി നടക്കുമ്പോഴും അവളുടെ അരികത്ത് ഇരിക്കാൻ മാത്രം തനിക്ക് തോന്നിയില്ല……
ഇന്ന്…. ഈ നിമിഷം….. ആദ്യമായി താൻ ഈ വീട്ടിൽ അവളുടെ സാമിപ്യം കൊതിച്ച് പോകുന്നു… ആദ്യമായി ഒരേ ചോരയുടെ വില തനിക്ക് മനസിലാകുന്നു…
എന്തിന് വേണ്ടിയാണ് താൻ അവളെ തോൽപ്പിക്കാൻ നോക്കിയിരുന്നത്… ജയിച്ചിരുന്നുവെന്ന് ഞാൻ വിശ്വസിച്ച നിമിഷങ്ങളിലൊക്കെയും സത്യത്തിൽ താൻ തോൽക്കുകയായിരുന്നില്ലേ……
കണ്ണടയ്ക്കുമ്പോൾ കല്ല്യാണപ്പെണ്ണായി ഒരുങ്ങി നിന്ന് തന്നെ നോക്കി കരയുന്ന അവളുടെ മുഖമാണ് മനസിൽ….
എപ്പൊഴോ അവളുടെ മുറിയിൽ തന്നെ കിടന്ന് ഉറങ്ങിപ്പോയി…
പിറ്റേന്ന് അവളുടെ ചെക്കൻെറ വീട്ടിലേക്ക് പോകുന്നേരം തലയ്ക്കൽ നിന്നത് താനാണ്… അമ്മ അത് കണ്ട് അത്ഭുതപ്പെട്ട് നോക്കുന്നത് മനപൂർവം കണ്ടില്ലെന്ന് വെച്ചു…
ആ വീട്ടിൽ അവിടുത്തെ മകളായി അവൾ നിൽക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ സന്തോഷം കലർന്ന ഒരു വിങ്ങൽ തോന്നി… താലിയും സിന്ദൂരവുമണിഞ്ഞ് ഭാര്യയായി നിൽക്കുന്ന അവളെ നോക്കി.. ചിരിക്കാൻ ശ്രമിച്ചുവെങ്കിലും ശീലമില്ലാത്തത് കൊണ്ട് ചിരി വന്നില്ല….
തിരികെ ഇറങ്ങാൻ നേരം ഞങ്ങൾ പോകുന്നത് നോക്കി വിങ്ങിപ്പൊട്ടി നിൽക്കുന്ന അവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഒരു ഉമ്മ കൊടുത്തു….
ഒതുക്കി വെച്ചിരുന്ന കരച്ചിലെല്ലാം അറിയാതെ അണ പൊട്ടിയൊഴുകി….
അമ്മയും അച്ഛനും കണ്ട് നിന്ന മറ്റുള്ളവരും അത് കണ്ട് കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു….
ഇന്നവൾ മറ്റൊരു വീടിൻെറ മകളാണ്.. അവളുടെ നല്ലപാതിയുടെ മാത്രം സ്വത്ത്… ഇനിയവൾ തിരികെ വരുന്നത് ഒരു വിരുന്നുകാരിയായിട്ടാവും…..
ഒരുമിച്ച് ചിലവഴിക്കേണ്ടിയിരുന്ന നല്ല നിമിഷങ്ങളൊക്കെ നശിപ്പിച്ചതിൻെറ കുറ്റബോധവും പേറി ഞാനാ വീട്ടിൽ നിന്നും പടിയിറങ്ങി……
പല വീടുകളിലുണ്ടാവും ഒരേട്ടൻ ഉണ്ടായിട്ടും ആ സ്നേഹവും കരുതലും കൊതിക്കുന്ന ഒരനിയത്തി… നിയന്ത്രണങ്ങളുടെ തണലിൽ എന്നും തളച്ചിടുന്നതിന് പകരം അവളെ വല്ലപ്പോഴും ചേർത്തു പിടിക്കണം.. അല്ലെങ്കിൽ ആ സ്നേഹം ആസ്വദിക്കാനും തിരികെ കൊടുക്കാനും ശ്രമിക്കുന്ന സമയത്ത് അവൾ പിറന്ന വീട്ടിലെ വിരുന്നുകാരിയായിട്ടുണ്ടാവും,..