രചന – ശംസിയ ഫൈസൽ
പിന്നെ ഒന്ന് ആലോചിച്ച് രണ്ടും കല്‍പിച്ച് ഫോണ്‍ എടുത്ത് ചെവിയോട് ചേര്‍ത്തു
ഫോണ്‍ അറ്റന്‍റ് ചെയ്യുമ്പോള്‍ ദച്ചൂന്‍റെ മനസ്സില്‍ അര്‍പ്പണയെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു
”ഹലോ നന്ദുട്ടാ.. സുഖാണോ ?
ഫോണെടുത്ത ഉടനെ അര്‍പ്പണയുടെ ശബ്ദം കാതിലേക്കെത്തിയതും ദച്ചു കണ്ണടച്ച് ദേഷ്യം നിയന്ത്രിച്ചു
അര്‍പ്പണ നന്ദൂനെ വിളിച്ച രീതി തന്നെ അവള്‍ക്കിഷ്ടപ്പെട്ടിട്ടില്ലായിരുന്നു
”അതേലോ നന്ദുട്ടന് ഭയങ്കര സുഖാണ്.,,
ദച്ചു പുച്ഛത്തോടെ മറുപടി കൊടുത്തു
”ഹേ നന്ദൂ..
ഇതാരാ..,
ഒാ..ഹ് മിസ്സിസ് അഭിനന്ദ് ആകും അല്ലെ ഫോണിന്‍റെ മറുതലക്കല്‍.,,
അര്‍പ്പണ പരിഹാസ സ്വരത്തില്‍ ചോദിച്ചു
”അതേ മിസ്സിസ് അഭിനന്ദ് തന്നെയാ.,
എന്താ ചേച്ചിക്ക് ബുദ്ധിമുട്ടായോ ?
ദച്ചു തിരിച്ച് ചോദിച്ചു
”നീ എനിക്ക് ബുദ്ധിമുട്ട് തന്നെയാ.,
പക്ഷെ ഇനിക്ക് ഇതൊക്കെ നിസാരം ഞാന്‍ നീയെന്ന ബുദ്ധിമുട്ട് ഉടനെ മാറ്റും.
പിന്നെ എവിടെ എന്‍റെ നന്ദു അവന് ഫോണ്‍ കൊടുക്ക്.,,
അര്‍പ്പണയുടെ അധികാരത്തോടെയുള്ള ചോദ്യം ദച്ചൂന് പിടിച്ചില്ല
”നിന്‍റെ നന്ദുവോ ?
എന്‍റെ ഭര്‍ത്താവിനെ ആണ് ചോദിച്ചതെങ്കില്‍ എവിടെ ആണെന്ന് പറഞ്ഞ് തരാന്‍ സൗകര്യമില്ല.,
ദച്ചു പറഞ്ഞത് അര്‍പ്പണക്കും ഇഷ്ടമായില്ല
”ഡീ.. ഡീ.. അധികം തിളക്കല്ലെ.,
നിന്‍റെ ഭാര്യയെന്ന സ്ഥാനം എന്നിലേക്കെത്താന്‍ ഇനി അധിക നാളൊന്നും ഇല്ല.,
നിന്നെ കൂടുതല്‍ കാലം ഭാര്യ ചമയാന്‍ അനുവദിക്കില്ലെടീ ഞാന്‍.,,
അര്‍പ്പണ ഫോണിലൂടെ ചീറി
”അതിന് ആര്‍ക്ക് വേണം നിന്‍റെ സമ്മതം.,
മരണം വരെ ദക്ഷയുടെ ഭര്‍ത്താവെന്ന സ്ഥാനം അഭിനന്ദ് മാത്യൂന് മാത്രം ആയിരിക്കും.,
സ്നേഹത്തിനെ ഇല്ലാതാക്കാന്‍ ഒരു ദുഷ്ട ശക്തിക്കും കഴിയില്ല.,
ദച്ചു ആത്മവിശ്വാസത്തോടെ പറഞ്ഞു
”എങ്കില്‍ ആ മരണം ഞാനങ് നേരത്തെ ആക്കി തരും.,
ഫോണിലൂടെ ആയിട്ടാണ് എന്നോട് സംസാരിക്കാനുള്ള നിന്‍റെ ഈ ധൈര്യം എന്നെനിക് മാനസ്സിലായി.,,
കടുത്ത സ്വരത്തില്‍ അര്‍പ്പണ പറഞ്ഞു
”’എനിക്കിപ്പോള്‍ തന്നെ പേടിച്ച് ജീവിക്കാന്‍ സമയമില്ല.,
നിന്‍റെ ഭീഷണിക്ക് മുന്നില്‍ പതറുന്ന പഴയ ദക്ഷയല്ല ഇത്.,
നന്ദൂനെ തട്ടിയെടുക്കാന്‍ നോക്കിയിട്ട് കാര്യമില്ല നടക്കില്ല.,
അത് നീ എന്തൊക്കെ ചെയ്താനും നടക്കാന്‍ പോകുന്നില്ല.,
ദച്ചു പറഞ്ഞതും അര്‍പ്പണ ഉറക്കെ ചിരിച്ചു
”നിന്‍റെ കോണ്‍ഫിഡന്‍റ് കൊള്ളാം.,
പക്ഷെ എല്ലാം വെറുതെയാണ് മോളെ.,
നിന്നെയൊക്കെ തീര്‍ക്കാന്‍ എനിക്കൊരു ഫോണ്‍ കോള്‍ മതി.,,
അര്‍പ്പണ പറഞ്ഞതിന് ദച്ചുവും ചിരിച്ചു
”ഒന്ന് ചിരിപ്പിക്കാതെ പോ ദുഫായി ചേച്ചി.,
മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടം കോലിടുകയല്ലാതെ വേറെ പണിയൊന്നും ഇല്ലെ.,
എനിക്ക് ഇനി തന്നോട് സംസാരിക്കാന്‍ ഒരു താല്‍പര്യവും ഇല്ല.,,
ദച്ചു തീര്‍ത്ത് പറഞ്ഞു
”’ഹാ.. ഫോണ്‍ വയ്ക്കല്ലെ.,
ഇങ്ങനെ പേടിച്ച് ഫോണ്‍ കട്ടാക്കിയാലെങ്ങനെ.,
എന്തായാലും നിന്നോട് സംസാരിക്കാന്‍ പ്രതീക്ഷിക്കാതെ ഒരു ചാന്‍സ് കിട്ടി.,
അപ്പോ ഒരു ഹാപ്പി ന്യൂസ് കൂടെ പറയട്ടെ.,,
അര്‍പ്പണ പറഞ്ഞതും ദച്ചു സംശയത്തോടെ അപ്പു പറയാന്‍ പോകുന്നത് എന്താണെന്നറിയാന്‍ കാതോര്‍ത്തു
”നന്ദു ലണ്ടനിലേക്ക് തിരിച്ച് പോകല്ലെ.,
സോ ഞാന്‍ കരുതി ദുബായിലെ എന്‍റെ ജോലി റിസൈന്‍ ചെയ്ത് ലണ്ടനില്‍ ജോലി നോക്കിയാലോന്ന്.,,
എത്രയും പെട്ടന്ന് ഞാനെന്‍റെ നന്ദൂന്‍റെ ചാരത്തേക്ക് ഫ്ലൈറ്റ് കയറും.,
അവിടെ വെച്ചാണ് ഇനി എന്‍റെ കളി.,
ബാക്കി പറയണ്ടല്ലോ
നന്ദു നിന്നെ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനം അവനെ കൊണ്ട് എടുപ്പിക്കാന്‍ എനിക്ക് അധികം സമയം ഒന്നും വേണ്ട.,,
അര്‍പ്പണ ആവേശത്തോടെ ദച്ചൂനോട് പറഞ്ഞു
”അയ്യോ ഞാന്‍ പേടിച്ച് പോയി.,
ഒന്ന് വെച്ച് പോ അമ്മച്ചീ..
മനുഷ്യന് വേറെ പണിയുണ്ട്.,,
ദച്ചു ഫോണ്‍ വെച്ചു
പേടിയില്ലെന്ന് അര്‍പ്പണയോട് പറഞ്ഞെങ്കിലും ദച്ചൂന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നു
ദച്ചു ഒന്ന് നിശ്വസിച്ച് ഫോണിലേക്ക് കണ്ണോടിച്ചു
”ദച്ചൂ…,
നീ ഫോണ്‍ കൊണ്ട് വരുന്നുണ്ടോ ?
താഴെ നിന്ന് അഭിയുടെ ശബ്ദം കേട്ടതും ദച്ചു ഫോണുമായി മുറിക്ക് പുറത്തിറങ്ങിയതും ദച്ചൂന്‍റേയും അര്‍പ്പണയുടേയും ഫോണ്‍ കോള്‍ ഒളിഞ്ഞ് കേട്ട മനു പെട്ടന്ന് അവിടെന്ന് മാറി നിന്നു
”ച്ഛെ.. ആ അര്‍പ്പണ ഭൂതം പറഞ്ഞതൊന്നും വ്യക്തമായി കേള്‍ക്കാന്‍ പറ്റിയില്ല.,
എന്തായാലും പെട്ടന്ന് എന്തെങ്കിലും ചെയ്തേ പറ്റൂ..,,
മനു മനസ്സിലുറപ്പിച്ചു
ദച്ചു താഴേക്ക് ചെന്ന് അഭിയുടെ കൈയ്യില്‍ നന്ദൂന്‍റെ ഫോണ്‍ കൊടുത്തു
”നിന്നെ ഫോണ്‍ ഉണ്ടാക്കാനാണോ ഞാന്‍ മുറിയിലേക്ക് പറഞ്ഞയച്ചത്.,
ഇത്രനേരം എവിടെ ആയിരുന്നു ?.,
അഭി നന്ദൂന്‍റെ ഫോണ്‍ വാങ്ങി പോക്കറ്റിലിട്ടു
”ഫോണ്‍ കാണണ്ടെ.
എവിടെ വെച്ചതെന്ന് തിരഞ്ഞ് നോക്കായിരുന്നു.,,
ദച്ചു കള്ളം പറഞ്ഞ് അവനെ നോക്കി ചിരിച്ചു
”അയ്യോ എന്തര് കള്ളം.,
സത്യം പറഞ്ഞോ ഭര്‍ത്താവിന്‍റെ ഫോണ്‍ ചെക്ക് ചെയ്യുക അല്ലായിരുന്നോ ?
അഭി അവളെ ചൂഴ്ന്ന് നോക്കി
”കണ്ട് പിടിച്ചു കൊച്ച് കള്ളന്‍.,,
ദച്ചു ചിരിയോടെ പറയുന്നത് കേട്ട് അഭി അവളെ തലക്കിട്ടൊരു കൊട്ട് കൊടുത്ത്
വീട്ടില്‍ നിന്ന് ബൈക്കെടുത്ത് പോയി
അഭി പോയതും ദച്ചൂന്‍റെ മനസ്സ് അര്‍പ്പണക്ക് എതിരെ എന്ത് ചെയ്യാന്‍ പറ്റുമെന്ന ചിന്തയായിരുന്നു
ദച്ചു ആലോചിച്ച് മുകളിലേക്ക് തന്നെ കയറിയപ്പോയാണ് മനു താഴേക്ക് സ്റ്റെയര്‍ ഇറങ്ങി വരുന്നത്
മനു വരുന്നതൊന്നും ദച്ചൂന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരുന്നു
”ഹലോ മേഡം.,,
മനു ദച്ചൂനെ വിളിച്ചു
”ഹേ എന്താ ?
ദച്ചു ഒന്ന് സ്റ്റെക്കയായി അവനെ നോക്കി
”എവിടേക്കാണ് ഒരു ലക്കില്ലാതെ പോകുന്നത്.,
ആരേലും വിളിച്ച് ഭീഷണപ്പെടുത്തിയോ ?
മനു വല്ലതും ദച്ചൂനില്‍ നിന്ന് കിട്ടോ എന്നറിയാന്‍ ഇട്ട് നോക്കി
”ഡാ മനൂ.. നീ എന്താ ജോത്സ്യനാണോ ?
ദച്ചു അന്തംവിട്ട് ചോദിച്ചു
”നിന്‍റെ കിളിപോയ പോക്ക് കണ്ട് ചോദിച്ചതാ.,
ഞങ്ങള്‍ സൈക്കോളജി സ്റ്റുഡന്‍സിന്‍റെ ഒരു പ്രത്യേകതയാണിത്.
പറയൂ ഏത് ശത്രുവാണ് നിങ്ങളെ ഭീഷണിപ്പെടുത്തിയത് ?
എന്തിനും ഈ അഭിമന്യൂന്‍റെ കൈയ്യില്‍ പരിഹാരമുണ്ട്.,,
മനു പറഞ്ഞത് കേട്ട് ദച്ചു അവനെ ഒന്ന് നോക്കി
”ശത്രുക്കളെ ഇല്ലാതാക്കാനുള്ള പരിഹാരമൊക്കെ സാറിന്‍റെ കൈയ്യിലുണ്ടോ ?
എന്താ കേള്‍ക്കട്ടെ.?
ദച്ചു മനൂന് മുന്നില്‍ കൈ കെട്ടിനിന്നു
”ശത്രുക്കളുടെ ടൈപ്പ് അനുസരിച്ചാണ് പരിഹാരം.,
ചെറിയ പിള്ളേര് ആണെങ്കില്‍ കല്ലേറ് ,
കാല്‍ വെച്ച് വീഴ്ത്തല്‍, കുഴിയിലേക്ക് തള്ളിയിടല്‍ .,
സൈക്കിളിന്‍റെ കാറ്റ് അഴിച്ച് വിടല്‍ എന്നിവയൊക്കെ നല്ല പരിഹാര
മാര്‍ഗങ്ങളാണ്
ഇനി സ്ത്രീയാണ് ശത്രു എങ്കില്‍ മുടി പിടിച്ച് വലിക്കല്‍ , കണ്ണില്‍ മുളക് പൊടിയിടല്‍ കൂഠോത്രം , അങ്ങനെ കുറച്ചധികം സ്റ്റോക്കുണ്ട്
ഇനി ആണാണ് ശത്രു എങ്കില്‍ നാടന്‍ തല്ല് കൈ കാല് തല്ലി ഒടിക്കല്‍
മൂക്കാമണ്ട ഇടിച്ച് പരത്തല്‍.,,
ഗോള്‍പോസ്റ്റിലേക്കുള്ള കാല് മടക്കിയുള്ള ഇടി തുടങ്ങി ഒട്ടനവധി പരിഹാര മാര്‍ഗങ്ങളുണ്ട്,
ഇനി ഗുണ്ടയാണെങ്കില്‍ ബോംബേറ് കത്തി പ്രയോഗം ഹോക്കി സ്റ്റിക്ക് പ്രയോഗം അങ്ങനെ പലതും.,
ഇതില് നിനക്ക് ഏത് വേണം ?
മനൂന്‍റെ നീണ്ട നേരത്തെ പരിഹാര മാര്‍ഗങ്ങള്‍ കേട്ട് ദച്ചു അറിയാതെ അവന് മുന്നില്‍ കൈ കൂപ്പി
”എന്‍റെ പൊന്നേ… ഇത് എന്‍റെ ലെവല്‍ അല്ല
ഞാന്‍ പോണ് നീ ആള് ശരിയല്ല.,,
ദച്ചു സ്റ്റെപ്പ് ഒാടി കയറി
”ച്ഛെ.. ലവള് മുങ്ങി.,
ആ..ഹ് കണ്ട് പിടിക്കാം.,
കുടുംബ പ്രശ്നം ആയിപോയില്ലെ.,,
മനു ഒന്ന് നിശ്വസിച്ച് താഴേക്ക് പോയി
മുറിയിലെത്തിയ ദച്ചൂന്‍റെ മനസ്സില്‍ കുറച്ച് ദിവസങ്ങളായുള്ള മനൂന്‍റെ പെരുമാറ്റത്തെ കുറിച്ചായിരുന്നു ചിന്ത
”മനൂന്‍റെ സംസാരത്തിലും എന്തൊക്കെയോ അസ്വാഭാവികതയുണ്ട്
ഇനി അവനെങ്ങാനും അര്‍പ്പണയുമായുള്ള പ്രശ്നം കണ്ട് പിടിച്ചോ ?
അവനെ കൂടെ കൂട്ടിയാല്‍ അര്‍പ്പണക്ക് എതിരെയുള്ള നീക്കങ്ങള്‍ ചിലപ്പോ എളുപ്പമാകും.,
അവനോട് എല്ലാം തുറന്ന് പറഞ്ഞാലോ ?
ദച്ചൂന്‍റെ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം തന്നെ സൃഷ്ടിച്ചു
മനൂനോട് തുറന്ന് പറയണോ പറയണ്ടെ എന്നുള്ളത് അവള്‍ക്ക് തീരുമാനം എടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല
അവനറിഞ്ഞാല്‍ നന്ദൂനോടോ അപ്പനോടോ പറയാന്‍ ചാന്‍സുണ്ട്.,
പറയേണ്ടെന്ന് തീരുമാനിച്ചാലോ
അല്ലെങ്കില്‍ വേണ്ട ചെറിയൊരു സൂചന കൊടുക്കാം.,
എന്നിട്ടവന്‍റെ പ്രതികരണത്തിന് അനുസരിച്ച് എല്ലാ കാര്യങ്ങളും അവനോട് തുറന്ന് പറയാം.,,
ദച്ചു പലതും മനസ്സില്‍ കുറിച്ചു
അപ്പോയാണ് അപ്പന്‍റെ ശബ്ദം താഴെ നിന്ന് കേട്ടത്
ദച്ചു താഴേക്ക് ഇറങ്ങി ചെന്നു
കൂടെ നന്ദുവും വന്നിരുന്നു
”ഡീ ദച്ചൂ.. നിന്നെ കെട്ടാനിരുന്നവന്‍ ജയിലില്‍ നിന്ന് ഇറങ്ങാണെന്ന്.,,
മനു ദച്ചൂനെ കണ്ടതും പറഞ്ഞു
”ഹേ ഹരിയേട്ടന്‍ ജയില്‍ ചാടിയോ ?
ദച്ചു കണ്ണ് തള്ളി ചോദിച്ചു
”അയ്യോ ഒരു കരിയേട്ടന്‍.,
ലവന്‍ രണ്ട് ദിവസത്തിനുള്ളില്‍ ജാമ്യത്തിലിറങ്ങുമെന്ന്.,,
മനു വീണ്ടും പറഞ്ഞു
”ആണോ അപ്പ.,,
ദച്ചു അപ്പനെ നോക്കി
”ആ..ഹ് മോളെ.,
അപ്പോയേക്കും നന്ദു പോകുമല്ലോ അതാണ് സമാധാനം ,
മോള് പേടിക്കേണ്ട ഹരി എങ്ങാനും മോളെ അടുത്തേക്ക് വന്നാല്‍ അപ്പനോട് പറഞ്ഞാല്‍ മതി.,
ഇനി നമ്മള്‍ക്കെതിരെ ഒന്നും അവന്‍ വരാന്‍ ചാന്‍സില്ല
ജയിലില്‍ കിടന്ന് പഠിച്ചിട്ടുണ്ടാകും.,,
അപ്പന്‍ ദച്ചൂനെ ആശ്വസിപ്പിക്കും വിധം പറഞ്ഞു
”ഹേയ് എന്‍റെ അടുത്തേക്ക് പ്രശ്നത്തിന് ഒന്നും വരില്ല അപ്പാ.,,
ദച്ചു ആത്മവിശ്വാസത്തോടെ പറഞ്ഞു
”ദച്ചൂ.. ഇങ്ങോട്ടൊന്ന് വന്നെ ?
നന്ദു ദച്ചൂനേയും കൊണ്ട് മാറി നിന്നു
”എന്താ നന്ദേട്ടാ ?
ദച്ചു നന്ദൂനെ നോക്കി
”എന്‍റെ ഫോണിലേക്ക് അപ്പു വിളിച്ചപ്പോ നീ ഫോണെടുത്ത് സംസാരിച്ചിരുന്നോ ?
നന്ദൂന്‍റെ ചോദ്യം കേട്ട് ദച്ചു ഒന്ന് പതറി
*(തുടരും..)*

by