23/04/2026

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ അവൻ അവളെ ഭയന്നിരുന്നു.

രചന – ശിൽപ്പ എസ് നായർ

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ അവൻ അവളെ ഭയന്നിരുന്നു. എപ്പോഴും അവൾ പറയും, പ്രസവിക്കാൻ പേടിയാണ്, എനിക്ക് ഒരുപാട് വേദന വേണ്ട എന്നൊക്കെ. ഇതിപ്പോ അടുത്ത് താൻ ഇല്ല താനും. അവൾ തന്റെ കുഞ്ഞിനെ സ്നേഹിക്കുമോ എന്ന ഭയം അവനെ കീഴ്പെടുത്തി കഴിഞ്ഞിരുന്നു. പക്ഷേ അവൾ സാധാരണ പോലെ സന്തോഷവതിയായി കാണപ്പെട്ടു. കുഞ്ഞിനെ ഇപ്പോഴൊന്നും ആഗ്രഹിക്കാത്തവൾ അങ്ങനെയങ്ങു മാറുമോ? അവനത് ഉൾകൊള്ളാൻ ആയില്ല. അടുത്ത സുഹൃത്തിനോട് ഇതേപ്പറ്റി സൂചിപ്പിച്ചു. ചില സ്ത്രീകളിൽ പ്രസവശേഷം മാറ്റം വരാറുണ്ടെന്നും, ചിലർ അമ്മയെന്ന വാക്കിനോട് പോലും നീതിപുലർത്താറില്ലെന്നും ഒക്കെ സുഹൃത്തും പറഞ്ഞു. ഉള്ളിലെ ഭയം അവൻ ആരെയും അറിയിക്കാതെ കഴിഞ്ഞുകൂടി. എങ്കിലും അവൾ തന്നിൽ നിന്നും അകന്നതുപോലെ. ഇഷ്ടമില്ലാത്തതെന്തോ അവളിൽ താൻ അടിച്ചേല്പിച്ചതുപോലെയുമൊക്കെ അവനു തോന്നി. സംഘർഷങ്ങളുടെ നടുവിൽ ഒൻപതു മാസങ്ങൾ കടന്നുപോയി. പ്രസവത്തിനു പറഞ്ഞ തീയതിക്കും നാല് ദിവസം മുന്നേ അവൻ നാട്ടിലെത്തി. പക്ഷേ അച്ഛൻ വരാൻ കാത്തിരിന്നതുപോലെ കുഞ്ഞും അന്നുതന്നെ വരാൻ തിടുക്കം കൂട്ടി.അന്ന് ഉച്ചയ്ക്ക് അവളെ ലേബർ റൂമിൽ കയറ്റി. വേദന കൊണ്ട് പുളഞ്ഞപ്പോഴും അവൻ ഓർത്തു പാവം സിസേറിയൻ മതിയായിരുന്നു. അവൻ അത് ഡോക്ടറിനോട് സൂചിപ്പിച്ചു. പക്ഷേ ഡോക്ടറിന്റെ മറുപടി അവനെ ഞെട്ടിച്ചു, ” തന്റെ ഭാര്യ എന്തു വേദനയും സഹിക്കാൻ തയ്യാറാണല്ലോ കുഞ്ഞിനുവേണ്ടി “, ഇതിപ്പോ തനിക്കാണോ വേദന. അവർ അവനെ കളിയാക്കി. ആ ദിവസം തന്നെ അവന്റെ കയ്യിലേയ്ക് ഒരു മാലാഖ കുട്ടിയെ കിട്ടി. അവളും പൂര്ണാരോഗ്യത്തോടെ ഇരിക്കുന്നു. അന്നുമുതൽ അവൻ അവളെ അറിയുകയായിരുന്നു. പെട്ടെന്ന് തന്നെ അവളൊരു നല്ല അമ്മയായി. എണ്ണതേയ്ക്കുന്നത് അലർജിയായിരുന്ന അവളുടെ ശരീരം മുഴുവൻ എണ്ണ മയമായി. ചമയങ്ങളില്ലാതെ, കുറുമ്പുകളില്ലാതെ തന്റെ പൊന്നു മോൾക്കായി അമ്മിഞ്ഞ പകരുന്ന അവളും അവനു മറ്റൊരു അത്ഭുതമായി മാറി. അതെ അവൻ അറിയുകയാണ് പെണ്ണിന് മാത്രം കഴിയുന്ന വേഷപ്പകർച്ചകളിൽ ഒന്നുകൂടി. സ്വന്തം വീട്ടിലെ അതിഥിയായി, ചെന്നുകേറിയ വീട്ടിലെ മകളായി, നല്ല ഭാര്യയായി, ഇപ്പോഴിതാ അമ്മയായി. നാളെ ഇനിയും കാത്തിരിക്കുന്ന വേഷങ്ങളും അവൾ ഭംഗിയായി അണിയും.