രചന – ആർദ്ര അമ്മു
ദിവസങ്ങൾ മുന്നോട്ട് പോയികൊണ്ടിരുന്നു. ശ്രീയും ഐഷുവും മുടങ്ങാതെ ഹോസ്പിറ്റലിൽ പോവും. പൊന്നുവുമായി ശ്രീ കൂടുതൽ അടുത്തു അതുപോലെ തന്നെ ശീതളുമായി നല്ലൊരു സൗഹൃദം അവൾ ഉണ്ടാക്കി. ആമിയെ പോലെ ഒരടുപ്പം അവൾക്ക് ശീതളിനോട് തോന്നിയിരുന്നു. ഐഷുവുമായി ശീതളിന്റെ വീട്ടിൽ പോവുകയും അവൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാനും അവൾ മറന്നില്ല. ശീതളിനും അവളോട് വല്ലാത്ത ഒരാത്മബന്ധം തോന്നിയിരുന്നു. ഋഷി എല്ലാത്തിനും മൗനസമ്മതം നൽകി. അങ്ങനെ ഒരു വെള്ളിയാഴ്ച ദിവസം പതിവ് പോലെ ഋഷിയും ശ്രീയും അവരുടേത് മാത്രമായ ലോകത്തിരിക്കുമ്പോഴാണ് ഋഷി അത് ചോദിക്കുന്നത്.
നന്ദു………… മ്മ്മ്മ്……….. ഒരു പാട്ട് പാടുവോ???? അവന്റെ ചോദ്യം കേട്ടവൾ അതിശയത്തോടെ അവനെ നോക്കി. എന്തേ നീയിങ്ങനെ തുറിച്ചു നോക്കുന്നത്??? ഋഷിയേട്ടന്….. ഋഷിയേട്ടനെങ്ങനെ അറിയാം ഞാൻ പാടുമെന്ന്???? അത് ഞാൻ ഊഹിച്ചു. നിന്റെ വോയിസ് കേട്ടപ്പോൾ തോന്നി നീ പാടുമെന്ന്. ഞാൻ പാടുമായിരുന്നു. പക്ഷെ ഇപ്പൊ…. ഇപ്പൊ എന്താ???? ഞാൻ പാടുന്നത് ഏറ്റവും ഇഷ്ട്ടം അച്ഛനായിരുന്നു. എന്നിലെ കഴിവ് തിരിച്ചറിഞ്ഞതും എന്നെ പാട്ട് പഠിപ്പിച്ചതും എല്ലാം അച്ഛനായിരുന്നു. എല്ലാ ദിവസവും എന്നെ വിളിച്ചിരുത്തി പാട്ട് പാടിക്കുമായിരുന്നു. അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.
അച്ഛൻ…. അച്ഛൻ പോയതിന് ശേഷം പിന്നെ ഞാൻ പാടിയിട്ടില്ല. എനിക്ക്…. എനിക്ക്…. കഴിയില്ല ഋഷിയേട്ടാ……… പൊട്ടിക്കരഞ്ഞു കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് വീണു. അവളുടെ അവസ്ഥ കണ്ടവന്റെ നെഞ്ചു വിങ്ങി. അവൻ മനസ്സിൽ പല കണക്കുകൂട്ടലുകൾ നടത്തി കൊണ്ടു പതിയെ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു. അവളുടെ കരച്ചിൽ നിൽക്കുന്നത് വരെ അവൻ മൗനമായി അവളുടെ തലയിൽ തഴുകുന്നത് തുടർന്നു.
നന്ദൂ……… അവളുടെ കരച്ചിൽ നിന്നപ്പോൾ അവൻ ആർദ്രമായവളെ വിളിച്ചു. മ്മ്മ്………. നീ പാടണം നന്ദൂ……. മ്മ്ഹ് അവൾ ഇല്ലെന്ന് തലയാട്ടി. വേണം നന്ദൂ അച്ഛൻ നിന്റെ പാട്ടൊരുപാട് ഇഷ്ട്ടപ്പെട്ടിരുന്നില്ലേ ആ അച്ഛൻ കാരണം തന്നെ നീ ഇങ്ങനെ പാടാതിരുന്നാൽ അച്ഛൻ വേദനിക്കില്ലേ??? അച്ഛൻ നമ്മളെ എല്ലാം മറ്റൊരു ലോകത്തിരുന്നു കാണുന്നുണ്ട് അച്ഛൻ സന്തോഷിക്കണമെങ്കിൽ നീ പഴയത് പോലെ പാടണം.
അവളൊന്നും മിണ്ടിയില്ല. എനിക്ക് വേണ്ടി പിന്നെ അച്ഛന് വേണ്ടി എന്റെ നന്ദൂട്ടൻ പാടും. പാടില്ലേ?????????? അവൾ നിറകണ്ണുകളോടെ തലയാട്ടി. കണ്ണുകൾ ഇറുകെ അടച്ചു മനസ്സിൽ നിന്ന് സങ്കടങ്ങൾ മായിച്ചു. കണ്ണുകൾ തുറന്നവൾ നോക്കിയപ്പോൾ കണ്ടത് അവളെ തന്നെ നോക്കിയിരിക്കുന്ന ഋഷിയെ ആണ്. അവന്റെ കണ്ണിലെ കാന്തികതയിൽ ലയിച്ചവൾ പോലുമറിയാതെ പാടാൻ ആരംഭിച്ചു.
ഏതോ മഴയിൽ നനവോടെ നാമന്ന് കണ്ടു………………. തീരാ മൊഴിയിൽ മൗനങ്ങളായലിഞ്ഞു………. ഈറൻ കാറ്റിൽ മെല്ലെ.. മായും മഞ്ഞിന്റെ ഉള്ളിൽ. ഈറൻ കാറ്റിൽ മെല്ലെ. മായും മഞ്ഞിന്റെ ഉള്ളിൽ.. പുലരും പൂക്കളായിതാ.. പകലുകൾ തീരാതെ.. പുതുമഴ തോരാതെ.. ഇരുചിറകറിയാതെ ഒന്നാകുന്നേ.. പലനിറമകലുന്നേ.. പുതുനിറമുണരുന്നേ.. ഒരു സ്വരമുയരുന്നേ.. നെഞ്ചിൽ താനെ
പാടി തീർന്നതൊന്നും അവളറിഞ്ഞില്ല ഏതോ ലോകത്തായിരുന്നു അവൾ. ഋഷിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. ഫോണിൽ കേൾക്കുന്നതല്ലാതെ നേരിട്ടവളുടെ സ്വരമധുരി ആസ്വദിക്കുന്നത് ആദ്യമായിട്ടായിരുന്നു. രണ്ടു പേരുടെയും ഹൃദയം ഒരേതാളത്തിൽ മിടിക്കാൻ തുടങ്ങി. അവൻ പതിയെ അവളിലേക്കടുത്തു. അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിനെ ലക്ഷ്യമാക്കി ചലിച്ചു. അവളുടെ കഴുത്തിലെ നീല ഞരമ്പിൽ.. പതിയെ ചുണ്ടുകൾ ചേർത്തു. അവളുടെ കണ്ണുകൾ താനെ അടഞ്ഞു. അവൻ പതിയെ അവന്റെ പല്ലുകൾ കഴുത്തിൽ ആഴ്ത്തി. ഒരേങ്ങളോടെ അവളവന്റെ മുടിയിൽ വിരലുകൾ കൊരുത്തു വലിച്ചു. ആവേശത്തോടെയവൻ അവളുടെ കഴുത്തിൽ ചുംബിക്കാൻ തുടങ്ങി.
മേ ഐ കമിൻ സർ…….. ഐഷുവിന്റെ ശബ്ദം കേട്ടാണവർ സ്വബോധത്തിൽ എത്തിയത്. ശ്രീ വേഗം ഋഷിയുടെ മടിയിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു. അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ തന്നെ മടിയായിരുന്നു. അവളുടെ നിൽപ്പ് കണ്ടു ഋഷിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. യെസ് കമിൻ. ഋഷി അവളെ തന്നെ നോക്കി ഐഷുവിന് മറുപടി കൊടുത്തു. അകത്തേക്ക് കയറിയ ഐഷു രണ്ടുപേരെയും മാറി മാറി നോക്കി. ശ്രീയുടെ നിൽപ്പും ഋഷിയുടെ മുഖത്തെ കള്ളച്ചിരിയും കണ്ടു കാര്യങ്ങളുടെ ഏകദേശ ധാരണ അവൾക്ക് പിടികിട്ടി.
ശ്രീക്കുട്ടി ഞാൻ നിന്നെ ഫുഡ് കഴിക്കാൻ വേണ്ടി വിളിക്കാൻ വന്നതാ. അവൾ പറഞ്ഞു തീർന്നതും ശ്രീ വേഗം ഐഷുവിനെ കടന്നു വെളിയിലേക്കിറങ്ങി. അത് കണ്ടു ഐഷു വേഗം ഋഷിയെ നോക്കി. അതേ ഇത്രയും നാൾ അവളെ നോക്കി ചോര ഊറ്റി കുടിക്കലായിരുന്നു ഇപ്പൊ പാവം അതിന്റെ നേരെ ആക്രമണവും തുടങ്ങിയോ?????
ആക്രാന്തം കുറച്ചു കുറക്കണം അല്ലെങ്കിലും പാവം അവളുടെ എല്ലു പോലും ബാക്കി കാണില്ല. ഞാനിത്തിരി വൈകിയിരുന്നെങ്കിൽ എന്റെ കാവിലമ്മേ………. നെഞ്ചിൽ കൈ വെച്ചവൾ മുകളിലേക്ക് നോക്കി.
ഡീ………….. ഋഷി ടേബിളിന് മുകളിലെ പേപ്പർ വെയിറ്റ് എടുത്തപ്പോൾ തന്നെ അവൾ വെളിയിലേക്കോടി. അത് കണ്ടവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങൾ ഓർത്തുകൊണ്ടവൻ ചെയറിലേക്ക് ചാഞ്ഞു കിടന്നു. പുറത്തിറങ്ങിയ ഐഷു മുന്നോട്ട് നടക്കാൻ പോയ ശ്രീയെ പിടിച്ചു നിർത്തി. അവളെ അടിമുടി നോക്കാൻ തുടങ്ങി. നീയെന്താ ഒരുമാതിരി മൈക്രോസ്കോപ്പ് മാതിരി നോക്കുന്നത്????? അവളുടെ നോട്ടത്തിൽ പതറി ശ്രീ ചോദിച്ചു.
അതേ ആ ഷാൾ എടുത്തു കഴുത്ത് മറച്ചിട്ടോ അല്ലെങ്കിലും ഋഷിയേട്ടന്റെ കടപ്പാട് പലരും കാണും. അവളെ ആക്കി കൊണ്ട് ഐഷു പറഞ്ഞു. അത് കേട്ട് ശ്രീ ചമ്മി നിന്നു. എന്നിട്ട് പതിയെ അവളെ നോക്കി സൈക്കിളിൽ നിന്ന് വീണത് മാതിരി ഒരു ചിരി ചിരിച്ചു. മതി മതി ഇനിയും നിന്ന് ചമ്മണ്ട വാ നമുക്ക് പോവാം. ഐഷു അവളെയും കൊണ്ട് മുന്നോട്ട് നടന്നു. ശ്രീ വേഗം തന്നെ ഷാളെടുത്ത് കഴുത്തിനെ മറിച്ചിട്ടു വെറുതെ ഇനിയും നാണങ്കെടണ്ടല്ലോ.
അവർ നേരെ ക്യാന്റീനിലേക്ക് നടന്നു. അവിടെ എത്താറായപ്പോഴാണ് ഒഴിഞ്ഞ ഒരു സീറ്റിലായി ഇരിക്കുന്ന ശരണിനെ കാണുന്നത്. ഐഷു വേഗം ശ്രീയുടെ കയ്യിൽ പിടിച്ചു നിർത്തി… എന്താടി ?????? ശ്രീക്കുട്ടി എനിക്കൊരു ഡൗട്ട്… എന്ത് ഡൗട്ട്???? ഈ ശരൺ ഡോക്ടർക്ക് നമ്മുടെ ശീതളിനെ ഒരു നോട്ടമില്ലേന്ന്???? നീയിതെന്തോക്കെയാ ഐഷു ഈ പറയുന്നത്??? ശീതളിന് ഒരു കുഞ്ഞുണ്ട് ഉപേക്ഷിച്ചു പോയെങ്കിലും പൊന്നുവിന്റെ അച്ഛൻ ഇപ്പോഴും ജീവനോടെ ഉണ്ട്. അപ്പൊ പിന്നെ ഡോക്ടർ എന്തിനാ ഒരു കുഞ്ഞിന്റെ അമ്മയായ അവളെ നോക്കുന്നത്???
അതാണ് എനിക്കും അറിയേണ്ടത്. വെറുതെ നമ്മുടെ ശീതളിന് ഇനിയും പേരുദോഷം ഉണ്ടാക്കാനോ അല്ലെങ്കിൽ അവളുടെ നിസ്സഹായവസ്ഥയെ ചൂഷണം ചെയ്യാനും മറ്റുമാണോ എന്നെനിക്കറിയണം. അവളൊരു പാവമാണ് ഇനിയും ചതിയിൽ പെട്ടാൽ ചിലപ്പോൾ അവൾ ജീവിച്ചിരിക്കില്ല ഒരിക്കൽ ജീവിതം അവസാനിപ്പിക്കാൻ അവൾ തയ്യാറെടുത്തതാ പക്ഷെ ഒരു ജീവന്റെ തുടിപ്പ് അവളുടെ വയറ്റിൽ മോട്ടിട്ടിട്ടുണ്ട് എന്നറിഞ്ഞപ്പോൾ അത് വേണ്ടെന്നു വെച്ച് കുഞ്ഞിന് വേണ്ടി ഇനിയുള്ള കാലം ജീവിക്കുമെന്ന് തീരുമാനം എടുത്തതാണവൾ. അവളെ ഇനിയും ആരും വേദനിപ്പിക്കാൻ പാടില്ല.
അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ശ്രീക്കും തോന്നി. അവർ രണ്ടുപേരും നടന്നു ശരൺ ഇരുന്ന ടേബിളിന് എതിർ വശത്തായിരുന്നു. ആഹ് ഇതാരൊക്കെയാ??? ഇന്നെന്താ സ്ഥിരം സീറ്റിൽ ഇരിക്കുന്നില്ലേ???? എന്താ ഡോക്ടർടെ ഉദ്ദേശം??? മുഖവുര ഒന്നുമില്ലാതെ ഐഷു ചോദിച്ചു. എക്സ്ക്യൂസ് മീ ഐശ്വര്യ എന്താ മീൻ ചെയ്യുന്നത് എനിക്ക് മനസ്സിലായില്ല.
മനസ്സിലായില്ല അല്ലെ ഞാൻ പറഞ്ഞു തരാം ഡോക്ടർ കുറച്ചു നാളായി ശീതളിനെ വാച്ച് ചെയ്യുന്നത് ഞാൻ ശ്രദ്ധിക്കുന്നു. അവളോട് അടുക്കാൻ ശ്രമിക്കുകയും മിണ്ടാൻ നോക്കുന്നതും അതുപോലെ പൊന്നുമോളെ കളിപ്പിക്കുന്നതും അവൾക്ക് സ്വീറ്റ്സും മറ്റും വാങ്ങി കൊടുക്കുന്നതും എല്ലാം ഞാൻ കാണുന്നുണ്ട്. അത് വെറും ഒരു സഹതാപത്തിന് പുറത്തല്ല എന്നെനിക്ക് മനസ്സിലായി. ഒരുപാട് ദുരിതങ്ങൾ ആ പാവം തിന്നിട്ടുണ്ട് ഇനിയും അവളെ ആരും വേദനിപ്പിക്കാൻ പാടില്ല അതുകൊണ്ട് തന്നെയാ ചോദിച്ചത്.
അവൾ പറഞ്ഞു കഴിഞ്ഞതും ശരൺ ഒരു നിമിഷം മൗനമായിരുന്നു. ഒക്കെ ഐശ്വര്യ ഇതെല്ലാം ചോദിച്ച സ്ഥിതിക്ക് ഞാൻ എല്ലാം പറയാം പക്ഷെ നമ്മൾ മൂന്നു പേരെ കൂടാതെ മറ്റൊരാൾ ഇതറിയരുത്. അത് കേട്ട് ഐഷുവും ശ്രീയും പരസ്പരം നോക്കി. നിങ്ങൾ രണ്ടുപേരും കരുതുന്നത് പോലെ ഞാൻ അവളെ ദ്രോഹിക്കാനോ വഞ്ചിക്കാനോ ഒന്നുമല്ല നോക്കുന്നത് മറിച്ചവളെ സംരക്ഷിക്കാൻ വേണ്ടി ആണ് ശ്രമിക്കുന്നത്. എനിക്കവളെ ഒരുപാട് ഇഷ്ട്ടമാണ് ഇഷ്ടം എന്ന് വെച്ചാൽ ജീവനാണ് കഴിഞ്ഞ 8 വർഷമായി ഞാൻ ചങ്കിൽ കൊണ്ടു നടക്കുന്നതാണവളെ.
ശരണിന്റെ വാക്കുകൾ കേട്ട് ശ്രീയും ഐഷുവും ഞെട്ടി ഇരുന്നു. ഡോക്ടർ എന്താ പറയുന്നത് 8 വർഷമായുള്ള പ്രണയമോ????? ശ്രീ അതിശയത്തോടെ ചോദിച്ചു. വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ??? എന്നാൽ അതാണ് സത്യം. ഞാൻ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയത്താണ് അവിടെ തന്നെ നഴ്സിംഗ് പഠിക്കുന്ന ശീതളിനെ ആദ്യമായി കാണുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ ഒരു സ്പാർക്ക് തോന്നി എങ്കിലും ചുമ്മാ വിട്ടുകളഞ്ഞു.എന്നാൽ ഒരു ദിവസം കൂട്ടുകാരിയുടെ പുറകെ ഓടി വന്ന അവൾ അപ്രതീക്ഷിതമായി എന്നെ വന്നിടിച്ചു. ബാലൻസ് കിട്ടാതെ ഞാനും അവളുമായി താഴേക്ക് വീണു. അന്നവൾ ഞാൻ പോലും അറിയാതെ എന്റെ ചങ്കിൽ കയറി കൂടി. പിന്നീട് ഞാനവളെ ശ്രദ്ധിക്കാൻ തുടങ്ങി. എല്ലാ രോഗികളോടും സൗമ്യമായി സംസാരിക്കുകയും സ്നേഹത്തോടെ പരിചരിക്കുകയും ചെയ്യുന്ന അവളോട് എന്റെ സ്നേഹം കൂടുകയായിരുന്നു. ഇതുവരെ ഒരു പെണ്ണിനോടും തോന്നാത്ത ഒരു സ്നേഹം അവളോട് തോന്നി. ദിവസവും അവളെ കണ്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല. കണ്ണടച്ചാൽ മുന്നിൽ നിഷ്കളങ്കമായി ചിരി തൂകി നിൽക്കുന്ന അവളുടെ മുഖം മനസ്സിൽ തെളിയും. അറുത്തു മാറ്റാൻ കഴിയാത്ത രീതിയിൽ അവൾ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചുപറ്റി. അവൻ പറഞ്ഞു നിർത്തി.
എന്നിട്ട്??????? അവരിരുവരും ഒരുമിച്ച് ആകാംഷയോടെ ചോദിച്ചു. അവളോടിത് തുറന്നു പറയാൻ തന്നെ ഞാൻ തീരുമാനിച്ചു. വാലെന്റൈൻസ് ഡേയ്ക്ക് അവളെ പ്രൊപ്പോസ് ചെയ്താൽ മതി എന്ന് ഫ്രണ്ട്സ് പറഞ്ഞപ്പോൾ അതാണ് നല്ലതെന്ന് എനിക്കും തോന്നി. അങ്ങനെ ദിവസങ്ങൾ എണ്ണി ഞാൻ കാത്തിരുന്നു. അവസാനം ആ ദിവസം വന്നെത്തി. എന്നാൽ അവളെ പ്രൊപ്പോസ് ചെയ്യാനായി ഗിഫ്റ്റും റോസുമായി ചെന്ന ഞാൻ കാണുന്നത് ഏതോ ഒരാളുടെ ബൈക്കിന് പുറകിൽ കയറി പോവുന്ന അവളെയാണ്. അവൾ പോയത് അവളുടെ ബോയ്ഫ്രണ്ടിന്റെ കൂടെ ആണെന്ന് കൂടി കേട്ടതോടെ ഞാൻ തകർന്ന് പോയി.
അവന്റെ ഇടറിയ ശബ്ദവും നഷ്ടബോധത്തോടെയുള്ള മുഖവും കണ്ടു ശ്രീയും ഐഷുവും വല്ലാതായി. തങ്ങളോട് ചിരിച്ചും കളിച്ചും സംസാരിക്കുന്ന അവന്റെ അങ്ങനൊരു ഭാവം അവർക്കന്യമായിരുന്നു. കണ്ണടച്ച് ഒരു ദീർഘനിശ്വാസമെടുത്തവൻ ശാന്തനായി ബാക്കി പറയാൻ ആരംഭിച്ചു. ഭയങ്കര വിഷമം തോന്നി. അന്നാദ്യമായി ഞാൻ ജീവിതത്തിൽ കുടിച്ചു. ബോധം മറയുന്നത് വരെ കുടിച്ചു എങ്കിലും അവളുടെ മുഖം മറക്കാൻ ആ ലഹരിക്കും സാധിച്ചില്ല. എന്റെ അവസ്ഥ കണ്ടു കൂട്ടുകാർക്കെല്ലാം വിഷമമായി. അവരൊരുപാട് ശ്രമിച്ചു എന്നെ മാറ്റാനായി പക്ഷെ നടന്നില്ല. അവസാനം അമ്മയുടെ കണ്ണീരിന് മുന്നിൽ ഞാൻ തോറ്റു. അവളെ മറന്നു അല്ല മറന്നതായി അഭിനയിച്ചു. പഴയത് പോലെ ചിരിച്ചു കളിച്ചു നടക്കാൻ തുടങ്ങി.
ഒരുപാട് നാളുകൾക്ക് ശേഷം ഞാനവളെ കാണുന്നത് ഇവിടെ വെച്ചാണ്. അന്നവളുടെ കയ്യിൽ കുഞ്ഞും ഉണ്ടായിരുന്നു. അവൾ ഫാമിലിയായി സന്തോഷത്തോടെ ജീവിക്കുകയാണെന്ന് വിചാരിച്ചവളെ ശല്യം ചെയ്യാൻ ഞാൻ പോയില്ല. മനസ്സ് കൈവിട്ടു പോകാതിരിക്കാൻ അവളെ കുറിച്ചൊന്നും അന്വേഷിക്കാനോ അവളോട് മിണ്ടാനോ ശ്രമിച്ചില്ല.
പക്ഷെ അവളുടെ അമ്മ മരിച്ച അന്നാണ് അവളുടെ ജീവിതത്തിൽ സംഭവിച്ച ദുരിതങ്ങളെ പറ്റി ഞാനറിയുന്നത്. അന്ന് അവളുടെ അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ മനസ്സിൽ തെളിഞ്ഞു നിന്നത് കുഞ്ഞിനേയും കെട്ടിപിടിച്ചു നിസ്സഹായയായി കരയുന്ന അവളുടെ മുഖമായിരുന്നു. ഞാൻ അറിയുകയായിരുന്നു അവളെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്. അന്ന് മനസ്സിൽ എടുത്ത തീരുമാനമാണ് ഇനി അവളെ ഒറ്റക്കാക്കാതെ കൂടെ കൂട്ടണമെന്ന്. വെറും ഒരു സഹതാപത്തിന്റെ പുറത്തല്ല ആദ്യമായി അവളെ കണ്ടത് മുതൽ ഇന്നുവരെ മനസ്സിൽ അവളോട് സ്നേഹം മാത്രമേ ഉള്ളൂ. ഒരു തവണ എനിക്ക് നഷ്ടമായാതാ ഇനിയും വിട്ടു കളയാൻ എനിക്ക് പറ്റില്ല എനിക്ക് വേണമവളെ അവളെ മാത്രമല്ല മോളെയും എന്റെ സ്വന്തം കുഞ്ഞിനെ പോലെ പൊന്നു പോലെ ഞാൻ നോക്കിക്കോളാം.
അവന്റെ കണ്ണിലെ ആത്മാർത്ഥതയും നനവും കണ്ടു അവർ രണ്ടുപേരും വല്ലാതായി. ഡോക്ടറുടെ അവസ്ഥ ഞങ്ങൾക്ക് മനസ്സിലാവും പക്ഷെ ശീതൾ……. ഐഷു മുഴുവനാക്കാതെ നിർത്തി. എനിക്കറിയാം ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്ന് ഞാൻ കാത്തിരിക്കാൻ തയ്യാറാണ്. എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അവൾ മാത്രമായിരിക്കും. ഉറച്ച സ്വരത്തിൽ അവൻ പറഞ്ഞു. ഒരു കുഞ്ഞിന്റെ അമ്മയായ അവളെ കല്യാണം ഡോക്ടറുടെ വീട്ടിൽ സമ്മതിക്കുമോ????? ശ്രീ ചോദിച്ചു. എനിക്ക് സ്വന്തമെന്ന് പറയാൻ എന്റെ അമ്മ മാത്രമേ ഉള്ളൂ അമ്മയോട് ഞാനെല്ലാം പറഞ്ഞിട്ടുണ്ട് അമ്മക്ക് നൂറുവട്ടം സമ്മതമാണ്. അതുകൊണ്ട് ആ കാര്യത്തിൽ പേടി വേണ്ട.
എന്നാൽ പിന്നെ ഡോക്ടറുടെ കൂടെ ഞങ്ങളുണ്ട് അല്ലെ ശ്രീക്കുട്ടി??? അതേ അവളുടെ ജീവിതം ഡോക്ടറുടെ കൂടെ സുരക്ഷിതമായിരിക്കും എന്നിപ്പോ ഞങ്ങക്കുറപ്പുണ്ട്. എന്ത് കാര്യത്തിനും ഞങ്ങൾ കൂടെയുണ്ട്. ശ്രീയും കൂടി പറഞ്ഞു. അത് കേട്ട് ശരണിന്റെ മനസ്സ് നിറഞ്ഞു. അതേ ഇനിയെങ്കിലും എന്നെ ഇങ്ങനെ ഡോക്ടറെ ഡോക്ടറെ എന്ന് വിളിക്കരുത്. ഞാൻ നിങ്ങളെ പേരല്ലേ വിളിക്കുന്നത് അപ്പൊ നിങ്ങളെന്നെ പേര് വിളിച്ചാൽ മതി. ഉത്തരവ് പോലെ. ഐഷു കൈകൂപ്പികൊണ്ട് പറഞ്ഞു. അത് കണ്ടു മൂന്നുപേരും ചിരിച്ചു.
കളിച്ചും ചിരിച്ചും അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി. ശരണുമായി പെട്ടെന്ന് തന്നെ ഒരു സൗഹൃദം രൂപപ്പെട്ടു. എല്ലാം കഴിഞ്ഞ് ഓരോരുത്തരായി അവരവരുടെ ക്യാബിനിലേക്ക് പോയി.
രാത്രി അമ്മയെയും ആമിയേയും എല്ലാം വിളിച്ചു സംസാരിച്ചു കഴിഞ്ഞപ്പോഴാണ് ഋഷിയുടെ കാൾ വരുന്നത്. ഒറ്റ റിങ്ങിൽ തന്നെ അവൾ കാൾ അറ്റൻഡ് ചെയ്തു. ഹലോ……….. എന്റെ നന്ദൂട്ടൻ ചേട്ടന്റെ വിളിയും പ്രതീക്ഷിച്ചിരിക്കുവായിരുന്നോ???? അയ്യടാ ഞാൻ അമ്മയെ വിളിച്ചു കഴിഞ്ഞപ്പോഴാണ് ഋഷിയേട്ടന്റെ കാൾ വരുന്നത് അല്ലാതെ ഞാൻ നോക്കി ഇരുന്നതൊന്നുമല്ല. ഓഹ്…….. അത് കെട്ടവൾക്ക് ചിരി വന്നു. അതടക്കി പിടിച്ചു കൊണ്ടവൾ ചോദിച്ചു. അല്ല എന്താ ഇപ്പൊ വിളിച്ചത്.. അത് അമ്മ നിന്നെ കാണണം എന്ന് പറഞ്ഞു നാളെ ഐഷുവിന്റെ കൂടെ ഇങ്ങോട്ട് വരണം ഞാനവളെ വിളിച്ചു പറഞ്ഞിട്ടുണ്ട്.
അതാണോ അവളെന്നോട് പറഞ്ഞിരുന്നു. വേറെ എന്തെങ്കിലും പറയാനുണ്ടോ????? അവൾ ഇത്തിരി വെയ്‌റ്റിട്ട് ചോദിച്ചു. നിനക്കെന്താടി ഇത്ര ജാഡ???? ഋഷിയേട്ടന് മാത്രേ ജാഡ കാണിക്കാൻ പാടുള്ളൂ എനിക്കും ഇതൊക്കെ കാണിക്കാനറിയാം. ഓഹോ…….. മോള് നാളെ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത് ശരിയാക്കി തരാം. ഇന്നുച്ചയ്ക്ക് ഐഷു വന്നപ്പോൾ മുടങ്ങിപോയത് നമുക്ക് നാളെ അങ്ങ് പൂർത്തിയാക്കാം. അത് കേട്ടതും ശ്രീക്ക് അപകടം മണത്തു. ഈ ഋഷിയേട്ടന്റെ ഒരു കാര്യം ഞാനൊരു തമാശ പറഞ്ഞതല്ലേ????
ആണോ എന്നാൽ ഞാൻ സീരിയസായി പറഞ്ഞതാ. പോന്നുമോള് നാളെ ഇങ്ങോട്ട് വാട്ടോ. അതും പറഞ്ഞവൻ കാൾ കട്ടാക്കി. ഈശ്വരാ എനിക്കിതെന്തിന്റെ കേടായിരുന്നു. തലയിൽ കൈ വെച്ച് ശ്രീ ഇരുന്നു പോയി.

by