18/04/2026

അത്രമേൽ : ഭാഗം 01

രചന – കൃഷ്ണപ്രിയ

കല്ലുമോൾക്ക് ചെറിയ പനിച്ചൂടുണ്ടല്ലോ രാജീവേ….
ആഹ് വൃദ്ധന്റെ വാക്കുകൾ കേട്ടഭാവം പോലും നടിക്കാതെ രാജീവ് കാർപോർച്ചിലേക്ക് പോയി.
അയാൾ കല്ലുമോളെയും എടുത്ത് സിറ്റ് ഔട്ടിലേക്ക് ഇറങ്ങി.
അപ്പോഴേക്കും രാജീവ് അവിടെ നിന്നും പോയിരുന്നു.
എന്തുകൊണ്ടോ ആഹ് മനുഷ്യന്റെ മുഖം താഴ്ന്നു.

ഇട്ടിരുന്ന കുഞ്ഞുടുപ്പ് മാറ്റി മറ്റൊരു ഉടുപ്പ് ആയാൾ കുഞ്ഞിനെ ഇടീച്ചു ….
അയാളും വേഷം മാറ്റി വന്നു.

അഞ്ച് നൂറിന്റെ നോട്ടുകൾ പേഴ്സിൽ വച്ച് തന്റെ കാലൻ കുടയും കൈയ്യിൽ പിടിച്ച് കല്ലുമോളേയും എടുത്ത് ആഹ് വൃദ്ധൻ പുറത്തിറങ്ങി. ഉമ്മറത്തിണ്ണയിൽ കുട വച്ച് മോളെയും ഇരുത്തി അയാൾ വാതിൽ അടച്ച് പൂട്ടി.

കുട നിവർത്തി കുഞ്ഞിനെ കൈയ്യിൽ എടുത്ത് അയാൾ തൊട്ടയലത്തെ വീട്ടിലേക്ക് പോയി.

ഇതാര് വേണുവേട്ടനോ ? ഇതെങ്ങോട്ടാ കല്ലുമോളേയും കൊണ്ട്?

മുറ്റത്ത് ചെടി നനച്ചു കൊണ്ട് നിന്ന അയൽപക്കക്കാരി അംബിക ചോദിച്ചു.

കല്ലുമോൾക്ക് ചെറിയൊരു പനി … ഒന്ന് ആശൂത്രി വരെ പോവാ…. ഇതാ വീടിന്റെ താക്കോൽ. രാജീവ് വരുമ്പോ കൊടുത്ത മതി.
ശരി എന്നൽ ഞങ്ങൾ പോയിട്ട് വരാം.

വേണു മോളെയും കൊണ്ട് അശുപത്രീലേക് പോയി.

കുഞ്ഞിന് ചെറിയ ഒരു പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് മൂന്ന് മരുന്നുകളും ഡോക്ടർ എഴുതി കൊടുത്തു. മെഡിക്കൽ ഷോപ്പിൽ പോയി മരുന്നും വാങ്ങി അയാൾ വീട്ടിലേക്ക് മടങ്ങി…

രാജീവ് അപ്പോഴും എത്തിയിരുന്നില്ല. അയാൾ താക്കോൽ വാങ്ങി വീടിനകത്ത് കയറി.
കുഞ്ഞിനുള്ള കഞ്ഞി ഉണ്ടാക്കി കല്ലുമോൾക്ക് കൊടുക്കാനായി മുറിയിലേക്ക് ചെന്നു.

കല്ലുമോളേ… എഴുന്നേൽക്ക് . നമുക്ക് കഞ്ഞി കുടിക്കണ്ടേ?
വേണു കുഞ്ഞിനെ തട്ടി വിളിച്ചു.

നിക്ക് വേന്ത അച്ഛിച്ചാ …. കല്ലുമോള് ഉരങ്ങിക്കോത്തേ ….
ചിണുങ്ങി കൊണ്ട് അവൾ പറഞ്ഞു.

അങ്ങനെ പറയല്ലേ … കഞ്ഞി കുടിച്ചിട്ട് വേണ്ടേ മരുന്ന് കുടിക്കാൻ. വേഗം എഴുന്നേറ്റ എന്റെ കുട്ടി …

കല്ലുമോള് ചിണുങ്ങി കൊണ്ട് എഴുന്നേറ്റു .

അയാൾ ചെറുചൂടോടു കൂടിയ കഞ്ഞി കുറേശെയായി കോരി കൊടുത്തു.
രണ്ട് മൂന്ന് സ്പൂൺ കൊടുത്തപ്പോഴേക്കും കഞ്ഞി മതിയായി.

മതി അച്ഛിച്ചാ ….
അവൾ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.

ഏയ് അങ്ങനെ പറഞ്ഞാൽ പറ്റില്ല. നല്ലോണം കഞ്ഞി കുടിച്ചാലെ ആരോഗ്യം ഉണ്ടാവൂ ….
ഈ മരുന്നൊക്കെ കുടിച്ചാ ക്ഷീണം ഉണ്ടാവും. അപ്പോ അത് മാറണ്ടേ?
അയാൾ പറയുന്നത് ഒന്നും ആഹ് രണ്ടര വയസ്സുകാരിക്ക് മനസ്സിലാവുന്നുണ്ടായില്ല.

എങ്കിലും തലയാട്ടിക്കൊണ്ട് അവൾ അത് കുടിച്ചു.
കിണ്ണം എടുത്ത് വച്ച് കുഞ്ഞിനുള്ള മരുന്ന് എടുത്ത് കൊണ്ട് വന്നു. രണ്ട് സിറപ്പ് ഉണ്ടായിരുന്നു.
ആദ്യത്തെ സിറപ്പ് ഒരു സ്പൂൺ കൊടുത്തു.
അതിനു മധുരം ആയത് കൊണ്ട് വേഗം അവളത് നുണഞ്ഞിറക്കി.
രണ്ടാമത്തെ സ്പൂൺ കൊടുത്തതും മധുരം ആണെന്ന് കരുതി അതും അവൾ നുണഞ്ഞിറക്കി.
പക്ഷെ നല്ല കയ്പ്പായിരുന്നു മരുന്നില്ല.
കണ്ണുകൾ ഇരുക്കിയടച്ച് കുഞ്ഞി ചുണ്ടുകൾ പിളർത്തി കൈവിരലുകൾ ചുരുട്ടി പിടിച്ച് ഇരിക്കുന്ന ആഹ് കുഞ്ഞിനെ കണ്ടതും ആ വയസ്സൻ ചിരിച്ചു പോയി …

കുറച്ച് കഴിഞ്ഞതും ക്ഷീണത്താൽ ആഹ് കുഞ്ഞ് ഉറങ്ങി പോയി.

സന്ധ്യക്ക് വിളക്ക് വച്ചതും രാജീവ് തിരിച്ചെത്തി.

അച്ഛനെ ഒന്നു നോക്കി അവൻ നേരെ മുറിയിലേക്ക് പോയി ഫ്രഷ് ആയി.

ആഹ് സമയം അച്ഛൻ അടുക്കളയിൽ രാത്രിയിലേക്കുള്ള ഭക്ഷണം പാകം ചെയ്യുകയായിരുന്നു.

കല്ലുമോൾക്ക് രാത്രിയും കഞ്ഞി തന്നെ ആയിരുന്നു. ഇപ്രാവശ്യം ബലം പ്രയോഗിച്ച് മരുന്ന് കൊടുക്കേണ്ടി വന്നു.

അത്താഴം കഴിക്കാനായി രാജീവ് ഊണ് മേശായ്ക്ക്‌ അരികിലേക്ക് വന്നു.മേശയുടെ രണ്ട് അറ്റങ്ങളിലായി അച്ഛനും മകനും ഇരുന്നു.

പ്ലേറ്റിലെ ചോറിലേക്ക് സാമ്പാറ് ഒഴിച്ച് പപ്പടം കൂട്ടി കുഴച്ച് കഴിക്കുകയായിരുന്നു രാജീവ് .
മറുകൈയ്യിൽ ഫോണിൽ എന്തോ നോക്കി ഇരിക്കയായിരുന്നു അവൻ.

കല്ലുമോൾക്ക് പനി ഉണ്ടായി. ഞാൻ ഉച്ചയ്ക്ക് മോളെയും കൊണ്ട് ആശൂത്രീല് പോയിരുന്നു.
മരുന്ന് തന്നിട്ടുണ്ട്.
അയാൾ പറഞ്ഞു.

അച്ഛൻ ആഹാരത്തിനു മുൻപുള്ള മരുന്ന് കഴിച്ചോ?
ഫോണിൽ നിന്നും കണ്ണെടുക്കാതെ അവൻ ചോദിച്ചു.

മോളെ കുറിച്ച് ചോദിക്കും എന്നു കരുതിയ ആഹ് വയസ്സന്റെ പ്രതീക്ഷകൾ പാടെ തെറ്റിച്ചു കൊണ്ട് ആയിരുന്നു അവന്റെ മറുചോദ്യം.

മ്മ്ഹ്ഹ്….
അയാൾ ഒന്നു മൂളി ….
പിന്നീട് അവിടം നിശബ്ദത തളം കെട്ടി.

എന്തൊക്കെയോ കഴിച്ചെന്നു വരുത്തി വേണു എഴുന്നേറ്റ് പോയി കൈ കഴുകി മോളുടെ അടുത്തേക്ക് പോയി.

നിഷ്ക്കളങ്കത തുളുമ്പുന്ന ആഹ് കുഞ്ഞിന്റെ മുഖം അയാളിൽ വേദന നിറച്ചു.

ഉറങ്ങികിടക്കുന്ന കല്ലുമോളുടെ അടുത്തായി
അയാൾ ഇരുന്നു.
കുഞ്ഞി കവിളിലും തലയിലും തഴുകി.
കുഞ്ഞികൈ മലർത്തി പിടിച്ച് കിടക്കുന്ന അവളുടെ കൈവെള്ളയിൽ തൊട്ടതും ആഹ് കുഞ്ഞിവിരലുകൾ അയാളുടെ ചൂണ്ടുവിരലിനെ പൊതിഞ്ഞു പിടിച്ചു.

ഒന്ന് ചിരിച്ചു കൊണ്ട് അയാൾ ആഹ് കൈ വിടുവിച്ചു. കുഞ്ഞു നെറ്റിയിൽ ഒന്ന് മുത്തി കട്ടിലിന്റെ ഒരരുകിലായി അയാൾ കിടന്നു.

രാത്രിയിലെ നിശബ്ദതയെ ഭേദിച്ച് ചീവീടിന്റെ ശബ്ദം അവിടമാകെ നിറഞ്ഞു .

⚫⚫⚫

അംബികേ…
മോളേ ഒന്ന് നോക്കിക്കോളണേ …
മരുന്നും ഭക്ഷണവും ഒക്കെ ഞാൻ കൊടുത്തിട്ടുണ്ട്.
വേണു കല്ലുമോളെ അംബികയുടെ കൈയ്യിലേക്ക് കൊടുത്തു കൊണ്ട് പറഞ്ഞു.

എങ്ങോട്ടാ വേണുവേട്ടാ ?

ഇന്ന് ശാരദേടെ അനിയന്റെ പേരക്കുട്ടീടെ ഒന്നാം പിറന്നാളാ…. അതിനു പോവുന്നതാ.
ശാരദ പോയേ പിന്നെ അങ്ങോട്ടേക്ക് പോയിട്ടേയില്ല ഞാൻ. ഇന്നിപ്പോ അവർക്കൊരാവശ്യം വന്നാ പോവാതിരിക്കാൻ പറ്റില്ലാലോ ?

അത് ശരിയാ …..
മോളേ ഞാൻ നോക്കിക്കോളാം.
അല്ല വേണുവേട്ടൻ നടന്നാണോ പോവുന്നേ?

ഏയ് അല്ല രാജീവും ഉണ്ട് കൂടെ .
ശരി എന്നാ ഞാൻ ഇറങ്ങുവാ . അച്ഛാച്ചൻ പോയിട്ട് വേഗം വരാം
കല്ലുമോള് കുറുമ്പൊന്നും കാണിക്കരുത്ട്ടോ…

കല്ലുമോള് നല്ല കുട്ടിയാ. കുറുമ്പൊനും കാണിക്കില്ല …അല്ലേ മോളേ ?
അംബിക മോളേ കൊഞ്ചിച്ച് കൊണ്ട് ചോദിച്ചു.

കൊച്ചരി പല്ലുകൾ കാണിച്ച് കല്ലുമോള് ചിരിച്ചു കാണിച്ചു.

വേണു യാത്ര പറഞ്ഞിറങ്ങി.

⚫⚫⚫

ആഹ് വേണുവേട്ടനും രാജീവും വാ …..
ഇവിടെ ഇരിക്ക് …
ശാരദയുടെ അനിയൻ ശ്രീധരൻ വേണുവിനെയും രാജീവിനെയും ക്ഷണിച്ച് അകത്തിരുത്തി.

അപ്പോഴേക്കും ശ്രീധരന്റെ ഭാര്യ സുജാത അവിടേക്ക് വന്നു.
രാജീവിനോടും വേണുവിനോടും വിശേഷങ്ങൾ ഒക്കെ ചോദിച്ചിരിക്കായിരുന്നു അവർ.

അപ്പോഴാണ് ദാവണി ഉടുത്ത ഒരു പെൺകുട്ടി രണ്ട് ചില്ലുഗ്ലാസിൽ നിറച്ച ജ്യൂസ് ട്രേയിൽ വച്ച് വന്നത്.
വാതിൽ പടിയിൽ കാൽതട്ടിയതും വീഴാൻ പോയതും കൈയ്യിലിരുന്ന ഗ്ലാസ് നിലത്ത് വീണു പൊട്ടിചിതറി…

ഓഹ് നല്ലൊരു ദിവസായിട്ട് ചില്ല് ഗ്ലാസ് പൊട്ടിച്ചു വച്ചേക്കണു അസത്ത്…
എന്നും പറഞ്ഞ് സുജാത അവളുടെ തോളിൽ ആഞ്ഞടിച്ചു.
ഇവിടം വേഗം വൃത്തിയാക്കടി അസത്തെ …

അവർ പറഞ്ഞതും നിറഞ്ഞ മിഴികളോടെ അവൾ അകത്തേക്ക് പോയി.

അടിച്ചുവാരിയും ഒരു തുണിക്കഷ്ണവും ആയി വന്നു.
ചില്ല് എടുത്ത് മാറ്റി നിലത്തെ ജ്യൂസ് തുടച്ചു മാറ്റി.
അപ്പോഴും ആഹ് മിഴകൾ നിറഞ്ഞിരുന്നു.
അവൾ അടിച്ചുവാരിയും തുണിയുമായി അകത്തേക്ക് പോയി.

ആഹ് കുട്ടി ആരാ?…

(തുടരും)