രചന – ജയചന്ദ്രൻ
അരുവി.
വിദേശപഠനം കഴിഞ്ഞെത്തി മൂന്ന് പ്രാവശ്യം ഞാൻ അരുവിയെ കാണാനായി ശ്രമിച്ചു.
അവളുടെ വീട്ടിലെ സെക്യൂരിറ്റി എന്നെ അതിനനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.
‘മാഡം ഇവിടെയില്ല.’
‘മാഡം റിക്കോർഡിംഗിന് പോയി.’
‘മാഡം ഹസ്ബെൻ്റുമായി പുറത്തു പോയിരിക്കുന്നു.’
മൂന്നാം വട്ടം ഇന്നയാളുടെ മറുപടി എന്നെ തളർത്തി. അപ്പോൾ അരുവിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. അവളിന്നു അറിയപ്പെടുന്ന ഒരു ഗായികയായിരിക്കുന്നു. വിവാഹവും കഴിഞ്ഞു. കൊട്ടാരസദൃശ്യമായ വീട്ടിൽ ആഡംബര ജീവിതം നയിക്കുന്നു.
ഇതിനിടയിൽ പഴയ വാക്കിനും പ്രണയത്തിനും എന്തു വില.
പക്ഷേ, ഞാൻ വാക്കു പാലിച്ചിരുന്നു.
അവൾ പറഞ്ഞതനുസരിച്ചു.
അഞ്ചുവർഷത്തെ വിദേശപഠനം കൂടെ പൂർത്തിയാക്കിയാണ് തിരികെ എത്തിയത്.
ഇതിനിടയിൽ ഒരിക്കൽ പോലും ഒരു കോൺടാക്ടിസിനും ശ്രമിച്ചിരുന്നില്ല.
പഴയ ഓർമ്മകളെല്ലാം ഇന്നും കൺമുന്നിൽ തന്നെയുണ്ട്.
‘അരുവിയും, ഹരിയും ഒരേ ദിവസമായിരുന്നു
എൻ്റെ ജീവിതത്തിനുള്ളിലേക്കു കടന്നു വന്നത്. അവർ ഒൻപതാം ക്ലാസിലേക്ക് നമ്മുടെ സ്ക്കൂളിലേക്കു മാറി വന്നതായിരുന്നു. രണ്ടുകാലിനും സ്വാധീനമില്ലാത്ത ഹരിയെ അവൻ്റെ അനുജൻ സൈക്കിളിലാണ് കൊണ്ടു വരുമായിരുന്നത്. സൈക്കിളിൽ നിന്നവനെ ആരെങ്കിലും കൊച്ചുകുട്ടികളെ പോലെ ഇരുകൈകളിലും എടുത്ത് ക്ലാസ് മുറിയിലെ ബെഞ്ചിൽ കൊണ്ടിരിത്തും.
ഹരിയുടെ അനുജൻ അവനെ എടുത്തു രണ്ടാളും കൂടെ താഴെ വീണതിനു ശേഷമാണ് ചെട്ടിയാർ സാർ ആ ജോലി എന്നെ ഏൽപ്പിച്ചത്. കൂട്ടത്തിൽ ആരോഗ്യവാൻ ഞാനായിരുന്നല്ലോ?
ഒൻപതാം ക്ലാസ്സിൽ തന്നെ ഇതു മൂന്നാം കൊല്ലമാണ് ഞാൻ പഠിക്കാൻ പോകുന്നത്.
പുതിയതായി ക്ലാസ്സിലേക്കെത്തിയവരിൽ മീശയും, താടിയും മുളച്ചു തുടങ്ങിയതും എനിക്കു മാത്രമായിരുന്നു.
‘ഇനിമുതൽ ഹരിയെ ഷഹീദ് എടുത്ത് ക്ലാസ്സിൽ കൊണ്ടിരുത്തിയാൽ മതി.’
ചെട്ടിയാര് മാഷ് പറഞ്ഞത് ഞാൻ അനുസരിച്ചു. ഹരി ഒരു കുഞ്ഞിനെ പോലെ എൻ്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചന്നേരം ഇരിക്കും. അവന് കുട്ടിക്യൂറ പൗഡറിൻ്റെ മണമായിരുന്നു. ഹരി നന്നായിട്ട് ചിത്രങ്ങൾ വരക്കുമായിരുന്നു. അന്നും ഞാൻ തന്നെയാണ് ഹരിയെ എടുത്തു കൊണ്ട് വന്നത്. മുന്നിൽ നിന്നും മൂന്നാമത്തെ ബെഞ്ചിൽ അറ്റത്തു ഞാനവനെ ഇരുത്തി.
അതിനു പുറകിൽ ഞാനും ഇരുന്നു.
സ്ക്കൂൾ തുറന്നു. ഒരുമാസം കഴിഞ്ഞിരുന്നു.
ഉച്ചക്കുശേഷം അന്ന് ഹാരിഫാൾ ടീച്ചറിൻ്റെ ഹിന്ദി ക്ലാസ്സായിരുന്നു. ഉച്ചക്കഞ്ഞിയും കുടിച്ച് രണ്ടുമണി ബെല്ലിനു ശേഷം മടുപ്പിക്കുന്ന ക്ലാസ്സിനായി വെറുപ്പോടെ നമ്മൾ അവരെ കാത്തിരുന്നു.
സ്ക്കൂൾ തുറന്നതിനു ശേഷം ആദ്യമായിട്ടായിരുന്നു. അന്നവർ ക്ലാസ്സിലേക്കെത്തുന്നത്. അവർ വന്നു.
‘ഗുഡ് ആഫ്റ്റർ നൂൺ ടീച്ചർ’
ഒരേ സ്വരത്തോടെ എല്ലാവരും പറഞ്ഞെഴുന്നേറ്റു.
പെട്ടെന്നായിരുന്നു. ടീച്ചർ ഹരിയുടെ മുന്നിലേക്കോടിലെത്തിയത്.
എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപതു സംഭവിച്ചിരുന്നു.
അവർ ഹരിയുടെ ഇരുതോളിലും മാറി മാറി തല്ലി. ചെവി പിടിച്ചു തിരിച്ചു തല താഴേക്കു കുനിച്ചു. ഹരിയുടെ നെറ്റി ഡെസ്ക്കിൽ വന്നിടിച്ചു.
‘എന്താടാ നിന്നോടിനി പ്രത്യേകം പറയണോ എഴുന്നേൽക്കാൻ?’അവർ ദേഷ്യത്തോടെ അവനോട് ചോദിക്കുന്നുണ്ടായിരുന്നു.
ക്ലാസ്സ്മുറിയിൽ ഞങ്ങൾ അൽപ്പനേരം സ്തംഭിച്ചു പോയി.
പെട്ടെന്നെനിക്ക് സ്ഥലകാലബോധം വീണ്ടുകിട്ടി. ദേഷ്യം പിടിച്ചു നിർത്താനായില്ല.
ഞാനെഴുന്നേറ്റു അവരെ പുറകോട്ട് തള്ളി. അവർ താഴെ വീഴുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കാൽ തെറ്റി അവർ താഴെ വീണു. തലയിൽ ചുറ്റി കെട്ടിയിരുന്ന തട്ടത്തിനോടൊപ്പം വെപ്പ്മുടിയും ഊർന്നു പോയി. മുടികളെല്ലാം കൊഴിഞ്ഞു മൊട്ടയായ അവരുടെ തല എല്ലാവരും കണ്ടു. നിമിഷനേരം കൊണ്ട് കുറ്റവാളി ഞാനായി മാറി.
‘ടീച്ചറെ ഹരിക്ക് എഴുന്നേൽക്കാൻ പറ്റില്ല. കാല് വയ്യാത്ത കുട്ടിയാണ്.’
കൂട്ടത്തിൽ നിന്നാരോ പറഞ്ഞു.
ടീച്ചറെ തള്ളിയിട്ട ഞാൻ ഹെഡ്മാസ്റ്ററുടെ മുറിയിൽ കുറ്റവാളിയായി മുഖം കുനിച്ചു നിന്നു.
‘ഒന്നും പഠിക്കുകയും ഇല്ല. ഒൻപതാം ക്ലാസിൽ രണ്ടുകൊല്ലം തോറ്റു. തെമ്മാടി.
തന്തയെപ്പോലെ നിനക്കും വല്ല മാട് വെട്ടാനും പൊയ്ക്കൂടെ ‘
അയാൾ എന്നെ പൊതിരെ തല്ലി.
വൈകുന്നേരം സ്ക്കൂൾ വിട്ടു തോട്ടിൻ കരയിൽ നിന്ന് ഇറച്ചിഇലയും പറിച്ചു കൊണ്ട് നിന്നപ്പോഴാണ് പുറകിലൊരു കുപ്പിവള കിലുക്കം കേട്ടത്.
അന്നാദ്യമായിട്ട് അരുവി എന്നെ നോക്കി ചിരിച്ചു.
‘ഹെഡ്മാഷ് ഒരുപാട് തല്ലിയോ?’
അവൾ ചോദിച്ചു.
ഞാനൊന്നും മിണ്ടിയില്ല.
‘ഷഹീദിന് എല്ലാവരോടും ദേഷ്യമാണോ?’
സംസാരിക്കുമ്പോൾ അവളുടെ കവിളുകളിൽ രണ്ടു നുണക്കുഴികൾ വിരിയുന്നുണ്ടായിരുന്നു. നീണ്ട കണ്ണുകൾ,
ഇത്രയും നാൾ കൂടെ പഠിച്ചിട്ടും ഇങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ലല്ലോ
ഞാൻ കാണാത്തതായിരിക്കില്ല. ഒരാൾ പോലും എന്നോട് അടുക്കാൻ വന്നിരുന്നില്ല എന്നതായിരുന്നു. സത്യം.
പിറ്റേന്ന് ഹരിയെ സൈക്കിളിൽ നിന്നെടുത്ത് ബഞ്ചിൽ കൊണ്ടിരുത്തി. ഞാൻ തൊട്ടു പിറകിലെ ബെഞ്ചിൽ ഇരുന്നു.
പെൺകുട്ടികളുടെ വശത്ത് മുൻ ബെഞ്ചിലിരുന്ന അരുവി പുറകിലേക്ക് തിരിഞ്ഞു നോക്കി. ചിരിച്ചു.
എനിക്കതിശയമായി. എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയിരിക്കുന്നു. പിന്നെയുള്ള ദിവസങ്ങൾ അവളെ കാണാനുള്ളത് മാത്രമായി മാറി.
അവൾ നടന്നു മറയുന്ന വൈകുന്നേരങ്ങളിൽ എൻ്റെ ഹൃദയത്തിനുള്ളിൽ ഒരു സൂര്യൻ അസ്തമിക്കുമായിരുന്നു.
അടുത്ത ഉദയത്തിനായി കാത്തിരുന്ന ഉറങ്ങാത്ത രാത്രികൾ. നിലാവും,
നക്ഷത്രങ്ങളും എനിക്കു കൂട്ടിരുന്നു.
കുന്നിൻ മുകളിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങി അവളുടെ വീടിൻ്റെ ദിശയിലേക്ക് നോക്കിയാൽ ചില നക്ഷത്രങ്ങൾ കൺചിമ്മി കാട്ടുമായിരുന്നു.
അവിടെ അകലെ ഒരു വീട്ടിലെ കുഞ്ഞ് മുറിക്കുള്ളിൽ അവൾ ഉറങ്ങുന്നുണ്ടാകും. നിലാവ് ഉമ്മ വയ്ക്കുന്ന മുഖത്ത് ഉറക്കത്തിലും അവളുടെ പുഞ്ചിരിയിൽ കവിളുകളിൽ നുണക്കുഴി വിരിയുന്നുണ്ടാകാം.
ഹരിയോട് പറഞ്ഞു അവളുടെ ഒരു ചിത്രം വരക്കണം.
‘ഇറച്ചിഅവുക്കറിൻ്റെ മകൻ അവളെ ഒരിക്കൽ സ്വന്തമാക്കും’
മനസ്സിൽ അന്നത് തീരുമാനിച്ചിരുന്നു.
‘ഷാഹിദ് ഈ വർഷം ജയിക്കണം’
ഒരുദിവസം അവൾ എന്നോടു പറഞ്ഞു.
മുഖത്ത് ഗൗരവമായിരുന്നു. ഒരു ടീച്ചറെ പോലെ. പിന്നെ ഞാൻ പഠിച്ചത് അതിനു വേണ്ടിയായിരുന്നു. ആ വർഷം ഞാൻ ജയിച്ചു.
പിന്നെ ഒരു ദിവസം അവൾ പറഞ്ഞു.
‘ഇനി നീ ഈ വർഷത്തെ ഒന്നാമനാകണം ‘
ക്ലാസ് മുറിയിൽ ഞങ്ങൾ മാത്രമായിരുന്നു.
ഉണ്ടായിരുന്നത്.
അവളുടെ വാക്കുകൾക്ക് വല്ലാത്തൊരു ശക്തിയായിരുന്നു. അവൾ പറയുന്നത് എനിക്ക് അനുസരിക്കാതിരിക്കാൻ കഴിയാതെയായി. മനസ്സിനുള്ളിൽ അവൾ ഒരു മനോഹരബിംബമായി മാറിയിരുന്നു. അതിനു പല ഭാവങ്ങളായിരുന്നു. ഞാനതിനു മുന്നിൽ അഭ്യസിച്ചു.
പുതിയ എന്നെ തന്നെ വാർത്തെടുക്കുകയായിരുന്നു.
ഒന്നാമൻ ആയില്ലെങ്കിലും ആദ്യത്തെ ആറു പേരിനുള്ളിൽ ആ വർഷം ഞാനും ഉണ്ടായിരുന്നു.
‘നീ പഠിക്കണം,
എനിക്ക് നീയൊരു ഡോക്ടർ ആയി കാണാനാണ് ആഗ്രഹം. അതുകഴിഞ്ഞ്
നീ എന്നെ കാണാൻ വരണം ഞാൻ കാത്തിരിക്കും.’
സ്കൂൾ പഠനകാലം കഴിഞ്ഞു പിരിയുന്ന ദിവസം ഓട്ടോഗ്രാഫിൽ അവൾ ആ വരികൾ എഴുതി എനിക്കു നൽകി.
ഞാനവൾക്ക് ഹരി വരച്ചെനിക്കു നൽകിയ ചിത്രം സമ്മാനിച്ചു. ചിത്രത്തിൽ അവളുടെ കവിളിൽ ചുണ്ടിന് വശത്തുള്ള ചെറിയ മുറിവിൻ്റെ അടയാളത്തിൽ ഞാനൊരു കറുത്ത പുള്ളി ഇട്ടിരുന്നു.
അതവൾക്ക് കണ്ണു തട്ടാതിരിക്കാൻ കിടന്നോട്ടെ എന്ന് ഹരി ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. അത്ര മനോഹരമായിരുന്നു ജീവൻ തുടിക്കുന്ന ആ പെൻസിൽ ചിത്രം.
‘സ്നേഹിതനു വേണ്ടി ജീവൻ ബലിക്കൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല.’
ഹരി ഓട്ടോഗ്രാഫിൽ എനിക്കെഴുതി നൽകിയത് അങ്ങനെയായിരുന്നു.
ചോദ്യഭാവത്തോടെ ഞാനവനെ നോക്കി.
‘യേശുവിൻ്റെ വചനമാണ്.’
എന്നവൻ മറുപടി പറഞ്ഞു.
************
സന്ധ്യയായി, റോഡിലെ വാഹനങ്ങളിൽ വെളിച്ചം വീണു തുടങ്ങി. ഹോസ്പിറ്റലിലെത്തിയപ്പോൾ ആമിന എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
എനിക്കറിയാമായിരുന്നു അവൾ ഒരു മറുപടിക്കായി കാത്തിരിക്കുകയാണെന്ന്.
അവളുടെ കണ്ണുകളിലേക്ക് നോക്കി.
പ്രണയം കാത്തിരിക്കുന്ന വെള്ളിനിറമുള്ള കൃഷ്ണമണികൾ.
‘ആമിനാ ശരിക്കും നിനക്ക് ഇറച്ചി അവുക്കറിൻ്റെ മോനെ ഇഷ്ടമാണോ?’
അവൾ മറുപടി പറഞ്ഞില്ല.
പകരം വെള്ളിക്കണ്ണുകൾ നിറഞ്ഞു.
ഞാൻ കൈകൾ വിടർത്തി അടുത്തപ്പോഴും അവൾ പുറകോട്ട് ഒഴിഞ്ഞുമാറി.
ഞാൻ വിടർത്തിയ കൈകളുമായി നിന്നു.
അവൾ നിലത്തു നോക്കി നിൽക്കുകയായിരുന്നു. ഞാൻ വീണ്ടും അവൾക്കരികിലേക്കു നീങ്ങി.
അവൾ ഒഴിഞ്ഞു മാറിയില്ല.
എൻ്റെ കൈകൾക്കുള്ളിൽ ഒതുങ്ങി മാറിൽ മുഖം ചേർത്തവൾ നിന്നു.
കല്ല്യാണക്കുറികളിൽ അഡ്രസ്സ് എഴുതുമ്പോൾ അരുവിയുടെ പേര് തന്നെ ആദ്യം എഴുതിയത് ആമിനയായിരുന്നു.
അരുവിയുടെ വീട്ടിലേക്കുള്ള യാത്രയിൽ കാർ ഡ്രൈവ് ചെയ്തതും ആമിനയായിരുന്നു. ഞാൻ വീണ്ടും അരുവിയുടെ ഗേറ്റിങ്കലെത്തി.
സെക്യൂരിറ്റിക്കാരൻ വന്നു ഗേറ്റു തുറന്നു.
കാറിനരികിലേക്കു നടന്നു വന്നു.
‘മാഡം അകത്തേക്ക് ചെല്ലാൻ പറഞ്ഞു.’ അയാൾ പറഞ്ഞു.
‘വേണ്ട ഇത് നിൻ്റെ മാഡത്തിനെ മറക്കാതെ ഏൽപ്പിച്ചാൽ മതി.’
കല്ല്യാണക്കുറി അയാളെ ഏൽപ്പിച്ചു.
ആമി, കാർ വീടിനകത്തേക്കെടുത്തു.
‘സാർ ഒരു കാര്യം കൂടി.’
അവൾ കാർ നിർത്തി.
‘അന്ത അമ്മ ശൊല്ലിത്താൻ നാൻ അന്ന് അപ്പടിയെല്ലാം ശൊല്ലിയത്.’
കൊട്ടാരസദൃശ്യമായ വീട്. പോർച്ചിൻ്റെ വശങ്ങളിൽ ഉയരത്തിൽ വലിയ തൂണുകൾ, മുറ്റത്ത് മനോഹരമായ പൂന്തോട്ടം. പച്ചപ്പുല്ലുകൾ വെട്ടി ഒതുക്കിയ മുറ്റത്ത് തടിയിൽ നീളത്തിൽ തീർത്ത കസേരകൾ.
ഹാളിലെ ചുവരുകളിൽ മനോഹരമായ ചിത്രങ്ങൾ തൂക്കിയിരിക്കുന്നു. അതിനിടയിൽ ഒരിടത്ത് ഞാൻ ആ ചിത്രവും കണ്ടു. അതിശയത്തോടെ ഞാനതിനരികിലെത്തി നോക്കി നിന്നു. അതെ, ആ ചിത്രം തന്നെയാണ്.
ഞാൻ തൊട്ടു വച്ച കറുത്ത പൊട്ട് അതുപോലെ തന്നെയുണ്ട്.
ഗ്ലാസ്സ്ഫ്രയിം ചെയ്ത് ആ ചിത്രം അവൾ സൂക്ഷിച്ചിരിക്കുന്നു.
ചിത്രത്തിലെ ഗ്ലാസിലൂടെ പുറകിൽ നിന്ന് രണ്ടുനിഴലുകൾ വരുന്നത് കണ്ടു.
അതരികിലേക്ക് വന്നുകൊണ്ടിരുന്നു.
ഗ്ലാസ്സിലെ ചിത്രത്തിൽ എൻ്റെ മുഖവും
അരുവിയുടെ മുഖവും പതിഞ്ഞു. നമുക്ക് നടുവിലായി ഒരാൾ കൂടെ ഉണ്ടായിരുന്നു.
ആ മുഖവും ഗ്ലാസിൽ തെളിഞ്ഞു വന്നു.
ഞെട്ടലോടെ ഞാൻ തിരിഞ്ഞു. വീൽചെയറിൽ ഇരിക്കുന്ന പരിചിതമായ രൂപം. ‘ഹരി’ ചുണ്ടുകൾ മന്ത്രിച്ചു.
അതെ, ഹരി തന്നെയാണ്.
ഞാനവനരികിലെത്തി, നിലത്ത് മുട്ട് കുത്തി നിന്നു. ഹരിയുടെ കൈകളെടുത്ത് കവിളുകളിൽ ചേർത്തു വച്ചു.
ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“നിനക്ക് അരുവിയോടുള്ള ഇഷ്ടം എനിക്കറിയാമായിരുന്നു. ഷഹീ
അരുവി വിചാരിച്ചാൽ നീ മാറുമെന്നും ഞാൻ പറഞ്ഞിട്ടു തന്നെയാണ് അരുവി നിന്നെ മാറ്റിയെടുക്കാനായി ശ്രമിച്ചത്.
ഒടുവിൽ എല്ലാം നേടി നീ തിരികെ കാണാൻ വരുന്നതിനു മുൻപെ നിർബന്ധം പിടിച്ച് നമ്മുടെ വിവാഹം നടത്തിയതും അരുവിയായിരുന്നു. സ്നേഹിതന് വേണ്ടി എൻ്റെ ജീവൻ തന്നെ ബലി നൽകാൻ ഞാൻ ശ്രമിച്ചു ഷഹീ. അവൾ അതിനനുവദിച്ചില്ല.
കാണാൻ തുടങ്ങിയ കാലം മുതലുള്ള പ്രണയമായിരുന്നു. നീ ഞങ്ങളോട് ക്ഷമിക്കണം.”
എനിക്ക് ചിത്രങ്ങൾ ഓരോന്നായി തെളിഞ്ഞു വന്നുകൊണ്ടിരുന്നു.
ഇപ്പോൾ ഞാൻ ഓർക്കുന്നു. അരുവി എന്നോടൊപ്പം ഉണ്ടായിരുന്നപ്പോൾ എല്ലാം ഹരിയും ഉണ്ടായിരുന്നു. ഹരിയോട് അരുവിയുടെ ഒരു ചിത്രം വരക്കാൻ പറഞ്ഞപ്പോൾ വളരെ വേഗം അവൻ അതിൻ്റെ ഫ്രയിം വരച്ചെടുക്കുകയായിരുന്നു. പഠിച്ചു വച്ചതു പോലെ! അല്ലെങ്കിൽ സാധാരണ അവൻ ചിന്തിച്ച് ചിന്തിച്ച് വരക്കുന്നതാണ് കാണാറ്.
അരുവി, ഹരിയുടേതായിരുന്നു.
ഷഹിയുടെ ജീവിതം മാറ്റിമറിക്കാൻ അവളെന്നിൽ ഒരു മനോഹരബിംബമായി പിറന്നു.
”ജീവൻ ബലി നൽകാൻ എനിക്കും കഴിയുമല്ലോ? അല്ലെങ്കിലും യഥാർത്ഥത്തിൽ ഇവിടെ ജീവൻ ബലി നൽകിയിരിക്കുന്നത് ഞാൻ തന്നെയല്ലേ
ഞാനും അവൻ്റെ സ്നേഹിതനല്ലേ
ഞാനെൻ്റെ ജീവനായ അവളെ തന്നെ എൻ്റെ സ്നേഹിതന് ബലിയായി നൽകിയിരിക്കുന്നു.
തിരികെ ഇറങ്ങാൻ നേരം ഹരി പറഞ്ഞു.
“ഷഹീ നിനക്ക് എന്നെ ഒന്നെടുക്കാമോ പണ്ടത്തെ പോലെ”
ഞാനവനെ രണ്ടു കൈകളിലും കോരിയെടുത്തു.
പൂന്തോട്ടത്തിനുള്ളിലൂടെ നടന്നു.
ഹരിക്കപ്പൊഴും കുട്ടിക്യൂറ പൗഡറിൻ്റെ മണമായിരുന്നു.

by