രചന – മിനിമോൾ രാജീവൻ
” എന്താ.. എന്താ അപ്പച്ചി… ” അപ്പു വേവലാതിയോടൈ ചോദിച്ചു.. പിന്നെ ആൽബത്തിലേക്ക് നോക്കി… ഒന്നേ നോക്കിയുള്ളൂ.. അപ്പു സ്തബ്ധയായി…. “ഇത്.. ഇത് ആരാ അപ്പച്ചി…..” അവള് വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു… “പാ…പാറു… എന്റെ… എന്റെ മോള്… പാർവതി… ” ഗൗരി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.. കേട്ടതു വിശ്വസിക്കാൻ ആവാതെ അപ്പു തറഞ്ഞു നിന്നു… “ഇ… ഇത്… ഞാൻ ഒന്ന് നോക്കാൻ എടുത്തോട്ടെ… ” അപ്പു ഇപ്പൊ കരയും എന്ന അവസ്ഥയിൽ ആയിരുന്നു… “അതിനെന്താ… മോള് നോക്കിട്ട് തന്നാൽ മതി… ” ഗൗരി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു… അപ്പുവിന് കുറെയേറെ ചോദിക്കാൻ ഉണ്ടായിരുന്നു.. പക്ഷേ… ഗൗരിയുടെ കണ്ണുനീര് അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു…. അവൾക്ക് അവരെ സമാധാനിപ്പിക്കണം എന്ന് ഉണ്ടായിരുന്നു.. പക്ഷേ. എന്തോ ഒന്ന് അവളെ വിലക്കി…. അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു… അവള് പതിയെ എണീറ്റു…
“ദാ.. ഇത് മോള് എടുത്തോ… നോക്കിയിട്ട് സൗകര്യം പോലെ തന്നാൽ മതി…” ആൽബം അവൾക്കു നേരെ നീട്ടിക്കൊണ്ടു ഗൗരി പറഞ്ഞു… അപ്പു വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി… തന്റെ ജീവിതത്തെ കുറിച്ച് തനിക്കു അറിയാത്ത പലതും അതിൽ ഉണ്ടെന്ന് അവൾക്കു മനസ്സിലായി… തിരിഞ്ഞു നടക്കവേ അപ്പു ഒന്ന് നിന്നു… ജനലിൽ കൂടി പുറത്തേക്ക് നോക്കിക്കൊണ്ട് കണ്ണുകൾ തുടയ്ക്കുന്ന ഗൗരിയെ അവള് ഒന്ന് കൂടെ നോക്കി… ഹൃദയം പൊട്ടുന്നതു പോലെ തോന്നി അവൾക്കു… ആൽബം മുറുകെ പിടിച്ചു അവള് മുറിയിലേക്ക് നടന്നു… കാലുകൾ ഇടറി വീഴാതിരിക്കാൻ അവള് പാടു പെട്ടു… മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി.. വാതിൽ അടച്ചു അതിൽ തന്നെ ചാരി കണ്ണടച്ച് നിന്നു… കണ്ണുനീർ ഇരുവശത്തു കൂടിയും ഒഴുകി കൊണ്ടിരുന്നു… അപ്പു പതിയെ കണ്ണ് തുറന്നു.. നെഞ്ചോടു അടുക്കി പിടിച്ചു വച്ചിരുന്ന ആൽബം നോക്കി… ബെഡ്ഡിൽ ഇരുന്നു കൊണ്ട് അവള് പതിയെ ആദ്യത്തെ പേജ് മറിച്ചു….
ഒരു ആൺകുട്ടിയും പെൺകുട്ടിയും…. കൈകൾ ചേർത്തു പിടിച്ചു നിക്കുന്നു… ആ കുട്ടിക്ക് തന്റെ കുട്ടിക്കാലത്തെ ഫോട്ടോയുമായുള്ള സാമ്യം അവളെ ഞെട്ടിച്ചു… തന്നെ അത് പൊലെ വരച്ചു വെച്ചിരിക്കുന്നു… ഒരു മാറ്റവും ഇല്ല… അപ്പു കൈകൾ അതിലൂടെ ഓടിച്ചു.. “ഇല്ല.. മാറ്റം ഇല്ല.. അത് പോലെ തന്നെ….” അപ്പു പിറുപിറുത്തു… കൂടെ നിക്കുന്ന ആൺകുട്ടിയെ അവള് ഒന്നുടെ നോക്കി… ഇല്ല.. അത് ദേവ് അല്ല എന്ന് അവൾക്കു മനസ്സിലായി… പെൺകുട്ടിക്ക് ഒരു മൂന്നോ നാലോ വയസ്സു പ്രായം വരും.. ആൺകുട്ടി അതിനേക്കാൾ മൂത്തത് ആണ്… ആൺകുട്ടിക്ക് നുണക്കുഴികൾ ഉണ്ട്…. ചിരിക്കുമ്പോൾ അത് വ്യക്തമാണ്… അത് ആ ചിത്രത്തിൽ കാണാനും പറ്റുന്നുണ്ട്… അപ്പു പതിയെ അടുത്ത പേജ് മറിച്ചു…. അവളൊന്നു കൂടെ ഞെട്ടി.. മുൻപു അപ്പച്ചിയുടെ മുറിയിൽ നിന്നും കിട്ടിയ ആൽബത്തിലെ അതേ ഫോട്ടോ ആണ് അതെന്ന് അവൾക്കു തോന്നി…
അവളോടി ചെന്ന് കബോർഡിൽ ഒളിപ്പിച്ച ആൽബം എടുത്തു ബെഡ്ഡിൽ വന്നിരുന്നു… രണ്ട് ആൽബവും അവള് തുറന്നു വച്ചു.. നേരത്തെ കിട്ടിയ ആൽബത്തിൽ ഒട്ടു മിക്ക ഫോട്ടോയും മങ്ങി പോയിരുന്നു… അവള് വീണ്ടും ആൽബം നോക്കി.. “അതേ ദേവേട്ടൻ….. കൂടെ പാറു…..” അവളുടെ ശബ്ദം ചിലമ്പിച്ചു.. പക്ഷേ തന്റെ മുഖച്ഛായ തന്നെയാണ് പാറുവിന് എന്ന് അവൾക്കു മനസ്സിലായി.. ദേവിന്റെ കൈ പിടിച്ചു നിക്കുന്ന ഒരു നാലോ അഞ്ചോ വയസ്സുള്ള പെൺകുട്ടി… പട്ട് പാവാടയാണ് വേഷം…. ഒറ്റ മുണ്ട് ധരിച്ച് നിക്കുന്ന ദേവ്… എട്ടോ പത്തോ വയസ്സ് പ്രായം വരും… രണ്ട് പേരും ഒരുപാട് സന്തോഷത്തിൽ ആണെന്ന് ഉള്ളതു ആ ഫോട്ടോയിൽ നിന്നും വ്യക്തമായിരുന്നു… ദേവിന്റെ നീലക്കണ്ണുകളിലേക്ക് അവള് ഒന്ന് കൂടെ നോക്കി… അവളുടെ കണ്ണ് നീര് കാഴ്ചയെ മറച്ചു… “അപ്പൊ പാറു… ഞാൻ എങ്ങനെ…” അപ്പുവിന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…
അപ്പു വീണ്ടും അടുത്ത പേജ് മറിച്ചു… അടുത്ത പേജിൽ ഗൗരിയുടെ ഫോട്ടോ അവള് കണ്ടു… ഗൗരി എത്ര സുന്ദരി ആണെന്ന് അവള് ഓർത്തു… ഗൗരിയുടെ കൂടെ ഒരു പുരുഷൻ ഉണ്ട്.. ഭർത്താവ് ആണെന്ന് വ്യക്തം.. താഴെ അവരോട് ചേർന്നു നിന്നു കൊണ്ട് പാറു… പിന്നെ നേരത്തെ കണ്ട ആൺകുട്ടിയും… അപ്പു ഭ്രാന്ത് പിടിച്ചത് പോലെ ഓരോ പേജും മറിച്ചു…. മംഗലത്ത് വീട്ടിലെ ഓരോരുത്തരെയും അവള് അതിൽ കണ്ടു… ദേവിന്റെ കൈ പിടിച്ചു നിൽക്കുന്ന പാറുവിന്റെ കുറേ ചിത്രങ്ങൾ… അപ്പു വെപ്രാളത്തോടെ ആൽബം അടച്ച് വച്ചു… അവള് വല്ലാതെ കിതച്ചു… ശ്വാസം കിട്ടാത്തത് പോലെ അവള് നിന്ന് പിടഞ്ഞു… വല്ലാത്ത തലവേദന.. തല പൊട്ടി പിളരുന്നത് പോലെ അവൾക്കു തോന്നി… ഇരു കൈകൾ കൊണ്ടും തലയിൽ ഭ്രാന്തമായി പിടിച്ചു വലിച്ചു കൊണ്ട് അവള് ഇരുന്നു…
വാതിൽ തുറന്നു അകത്തേക്ക് വന്ന ദേവ് അവളുടെ ഭാവമാറ്റം കണ്ടു അമ്പരന്നു… “അപ്പു….. എന്ത്… എന്താ പറ്റിയത്…” ദേവ് വെപ്രാളത്തോടെ അവൾക്കു അരികിലേക്ക് ഓടി വന്നു… “എന്താ അപ്പു.. വയ്യേ നിനക്ക്.. തലവേദന ഉണ്ടോ..” അവൻ വെപ്രാളത്തോടെ അവളുടെ കൈ മാറ്റി കൊണ്ട് ചോദിച്ചു… അവളിൽ നിന്നും മറുപടി ഒന്നും വന്നില്ല… “അപ്പു ഞാൻ നിന്നോട് ആണ് ചോദിക്കുന്നത്…. എന്താ പറ്റിയത്…” അവൻ അവളുടെ മുഖം കൈകളിൽ എടുത്തു കൊണ്ട് ചോദിച്ചു… അവന്റെ സ്വരത്തിൽ വേവലാതിയും വേദനയും കലർന്നിരുന്നു….. ” അപ്പു അല്ല…. പാറു… പാറു അല്ലെ….” അപ്പു തല ഉയർത്തി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു… ദേവ് സ്തബ്ധനായി…. അവന്റെ കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞു.. അവന്റെ കൈകൾ അയഞ്ഞു… “പറയ്… അപ്പു അല്ല… പാറു അല്ലെ ഞാൻ….” അപ്പുവിന്റെ ശബ്ദം ഇടറിയിരുന്നു… ദേവ് അവളുടെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി.. അവന്റെ കണ്ണുകൾ നിറഞ്ഞു.. കരഞ്ഞു കരഞ്ഞു അവളുടെ കൺപോളകൾ വീർത്തിരുന്നു….
അവള് അനുഭവിക്കുന്ന മാനസിക സംഘർഷം അവളുടെ മുഖത്ത് നിന്നും അവന് വ്യക്തമായി മനസ്സിലായി… ” പറയ് ദേവേട്ടാ…. ആരാ ഞാൻ… അപ്പുവോ അതോ പാറുവോ…. പറയ്.. എനിക്ക് അറിയണം… ഇല്ലെങ്കിൽ ഞാൻ ചത്ത് പോകും… പറയ്…” അപ്പു അവന്റെ ഷർട്ടിൽ പിടിച്ചുലച്ച് കൊണ്ട് താഴേക്കു ഊർന്നിരുന്നു… ദേവ് എന്ത് പറയും എന്ന് അറിയാതെ നിന്നു… “പറയ് ദേവേട്ടാ…. എനിക്ക് അറിയണം.. ഇല്ലെങ്കിൽ ചിലപ്പോ ഹൃദയം പൊട്ടി ഞാൻ മരിക്കും…. മര്യാദയ്ക്ക് ഉറങ്ങാൻ പറ്റുന്നില്ല എനിക്ക്…. എവിടെ നോക്കിയാലും പാറു…പറയ്…” അവന്റെ കാലിൽ പിടിച്ച് കൊണ്ട് അവള് കരഞ്ഞു… “പാറു…. നീ കരയല്ലേ…. പ്ലീസ്….” ദേവ് അവളെ പിടിച്ചു എണീപ്പിച്ച് തനിക്കു അഭിമുഖമായി നിർത്തി കൊണ്ട് പറഞ്ഞു… പെട്ടെന്ന് എന്തോ അബദ്ധം പറ്റിയത് പോലെ അവൻ തല കുനിച്ചു.. ” അപ്പൊ…. ഞാൻ… പാറു… എന്താ.. എന്താ ദേവേട്ടൻ ഇപ്പൊ വിളിച്ചത്…പറയ്… ” കേട്ടതിന്റെ ഷോക്കിൽ ആയിരുന്നു അപ്പു. ഒരു ഭ്രാന്തിയെ പോലെ അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് അവള് ചോദിച്ചു…
“അതേ… നീ എന്റെ പാറു ആണ്… കിച്ചുവിന്റെ പാറു… ദേവന്റെ പാർവതി… ” അവളെ ഇറുകെ പുണർന്ന് കൊണ്ട് അവൻ പറഞ്ഞു… അവളുടെ മുഖത്ത് അവൻ മാറി മാറി ചുംബിച്ചു… വിട്ടു കളയാൻ വയ്യാ എന്ന പോലെ അവൻ വീണ്ടും അവളെ ഭ്രാന്തമായി വാരി പുണർന്നു….. അവന്റെ കണ്ണുകളും നിറഞ്ഞു ഒഴുകി… ദേവിന്റെ നാവിൽ നിന്നും അത് കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു അപ്പു.. കുറച്ചു നേരം രണ്ടാളും അതേ നില്പ് തുടർന്നു.. പതിയെ ദേവ് തന്നെ അവളെ അവനിൽ നിന്നും അടർത്തി മാറ്റി… അപ്പു അവന്റെ മുഖത്തേക്ക് നോക്കി… അവളുടെ കൈകൾ അവന്റെ കണ്ണുകളിൽ കൂടി തഴുകി… അവളുടെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞു.. “ദേവേട്ടാ…. അപ്പൊ… ഞാൻ….എനിക്ക്… ” അപ്പുവിന്റെ സ്വരത്തിൽ നിസ്സഹായത തെളിഞ്ഞു നിന്നു… ദേവിന് അവളുടെ കണ്ണുകളിലെ വേദന വായിച്ചെടുക്കാൻ സാധിച്ചു… “ഇല്ലെടാ… പാറു…” ദേവ് പറയുമ്പോഴേക്കും അപ്പു കുഴഞ്ഞു വീണിരുന്നു… “പാറു…” അവൻ അവളെ ചേർത്തു പിടിച്ചു…
അപ്പുവിനെ ബെഡ്ഡിൽ കിടത്തി തിരിയുമ്പോൾ ആണ് അവൻ ആ ആൽബം കണ്ടത്… “ഇ… ഇത് എങ്ങനെ ഇവിടെ.. ” അവൻ അമ്പരപ്പോടെ സ്വയം ചോദിച്ചു… *** കൈയിൽ എന്തോ കുത്തുന്നത് പോലെ വേദന തോന്നിയപ്പോൾ ആണ് അപ്പു പതിയെ കണ്ണ് തുറന്നത്… അവള് കണ്ണ് തുറന്നു ചുറ്റും നോക്കി… ദേവ് ഇഞ്ചക്ഷൻ എടുത്തു തിരിയുന്നത് അവള് കണ്ടു… അവള് കഴിഞ്ഞത് ഓർത്തു എടുക്കാൻ ശ്രമിച്ചു… പിന്നെ ബെഡ്ഡിൽ നിന്നും ചാടി എഴുന്നേറ്റു… “ദേവേട്ടാ…. ഞാൻ…” അവള് വേദനയോടെ വിളിച്ചു.. “ഒന്നുമില്ലെടാ… നിനക്ക് ഒന്നുമില്ല…. യു ആർ ആൾറൈറ്റ്…… നിനക്ക് ഒന്നുമില്ല… കാം ഡൗൺ… ” അവളെ സമാധാനിപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു… പിന്നെ അവളുടെ കൈയിൽ പിടിച്ചു ബെഡ്ഡിൽ ചേർത്തു ഇരുത്തി… അവളുടെ നെറുകയിൽ തലോടി… “വേദന വല്ലതും ഉണ്ടോ…” ദേവ് ചോദിച്ചു.. ശരീരത്തിന്റെ വേദനയേക്കാൾ മനസിന് ആണ് വേദന എന്ന് പറയാൻ അവൾക്കു തോന്നി.. അപ്പു മറുപടി ഒന്നും പറഞ്ഞില്ല…
ഒരു മൗനം ഇരുവർക്കുമിടയിൽ വ്യാപിച്ചു… “അപ്പു….” ദേവ് വിളിച്ചു… “അല്ല ദേവേട്ടാ… അപ്പു അല്ല.. പാറു… പറയ്.. എനിക്ക് അറിയണം… പ്ലീസ്…” അപ്പുവിന്റെ സ്വരത്തിൽ ദൈന്യത നിറഞ്ഞു.. “ഞാൻ പറയാം… പക്ഷേ… എല്ലാം കേട്ട് കഴിയുമ്പോ നീ ആരെയും വെറുക്കരുത്…. ആരെയും…” ദേവിന്റെ സ്വരത്തിൽ അപേക്ഷ ഉണ്ടായിരുന്നു… അപ്പു വേദനയോടെ തലയാട്ടി… ദേവ് പാറുവിന്റെ കഥ പറയാൻ ആരംഭിച്ചു.. *** പ്രൗഢിയോടെ നിൽക്കുന്ന മംഗലത്ത് തറവാട്….. അവിടത്തെ മൂന്ന് ആൺമക്കൾ… അവർക്ക് ഇടയിലേക്ക് ജനിച്ചു വീണ മംഗലത്ത് വീട്ടിലെ ഏക പെൺ തരി…. അതായിരുന്നു ഗൗരി മേനോൻ… ശിവശങ്കര മേനോന്റെ മൂന്നാമത്തെ സന്താനം.. അതിനു ശേഷമാണ് ജയന്ത് ജനിച്ചത്… തറവാട്ടിലെ കാര്യസ്ഥൻ ആയിരുന്ന മുകുന്ദന് രണ്ട് മക്കൾ ആയിരുന്നു.. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട രണ്ടു മക്കൾ… മൂത്തത് ഗോപിനാഥൻ… രണ്ടാമത്തേത് മഹേശ്വരി… അമ്മ നഷ്ടപ്പെട്ട രണ്ടു മക്കളെയും മുകുന്ദൻ മംഗലത്ത് തന്നെയാണ് നിർത്തിയത്…
ഗോപിനാഥനും ബാലനും സമ പ്രായക്കാരായിരുന്നു… അധിക നാൾ കഴിയുന്നതിനു മുന്നേ ഒരു അപകടത്തിൽ മുകുന്ദനും മരിച്ചു… അച്ഛനും അമ്മയും നഷ്ടപ്പെട്ട ഗോപിക്കും മഹേശ്വരിക്കും മംഗലത്ത് ഉള്ളവര് മാത്രമായിരുന്നു ആശ്രയം.. കാര്യസ്ഥൻ എന്നതിലുപരി തന്റെ പ്രിയ സ്നേഹിതന്റെ മക്കൾ കൂടി ആയതിനാൽ അവർക്കു ഒരു കുറവും വരരുത് എന്ന് മേനോന് നിർബന്ധം ഉണ്ടായിരുന്നു… അത് കൊണ്ട് തന്നെ മംഗലത്തെ കുട്ടികൾ ആയി തന്നെയാണ് ഇരുവരും വളർന്നത്… വളരും തോറും ഗോപിക്കും ഗൗരിക്കും ഇടയിൽ പ്രണയം കടന്നു വന്നിരുന്നു… ബാലനെ MBBS ന് വിട്ടപ്പോൾ കൂടെ ഗോപിയും ഉണ്ടായിരുന്നു…. അവരുടെ പഠിത്തം കഴിയുന്നതിനു മുന്നേ തന്നെ മഹേശ്വരിയും MBBS ന് ചേർന്നു… ഗൗരിക്ക് അധ്യാപനത്തിനോട് ആയിരുന്നു താൽപര്യം… ബാലന്റെയും ഗോപിയുടെയും പഠിത്തം കഴിഞ്ഞ് രണ്ട് പേരും കൂടി മംഗലത്ത് ഹോസ്പിറ്റലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു…
അന്ന് മംഗലത്ത് ഹോസ്പിറ്റൽ ഇത്രയും വലുത് അല്ലായിരുന്നു… ഗൗരി ഡിഗ്രീ ഫൈനൽ ഇയർ ആയ സമയം…. മഹേശ്വരി MBBS ന് പഠിക്കുന്നു… ബാലന് വിവാഹാലോചന തുടങ്ങി…. ബാലന്റെ വിവാഹം കഴിഞ്ഞ് മതി തന്റേത് എന്ന നിലപാടിൽ ആയിരുന്നു ഗോപി… ഗൗരിയുടെ പഠിത്തം കഴിഞ്ഞ് വീട്ടിൽ അവതരിപ്പിക്കാം എന്നാണ് അയാൾ ചിന്തിച്ചത്.. ബാലന് പെണ്ണ് അന്വേഷിക്കുന്ന കൂട്ടത്തിൽ ആണ് ദേവകിയമ്മ തന്നെ മഹേശ്വരിയുടെ പേര് പറഞ്ഞത്… ബാലന്റെ പെണ്ണായി മഹേശ്വരി വരുന്നതിൽ മേനോനും സന്തോഷമായിരുന്നു… ബന്ധുക്കളിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചു.. ഒരു കാര്യസ്ഥന്റെ മകളെ മംഗലത്തെ മൂത്ത മരുമകൾ ആക്കുന്നതിൽ പലരും അതൃപ്തി പ്രകടിപ്പിച്ചു.. എല്ലാവരുടെയും എതിർപ്പ് മറികടന്ന് ബാലൻ മഹേശ്വരിയെ കല്യാണം കഴിച്ചു… ജീവിതത്തിൽ സന്തോഷവും സമാധാനവും നിറഞ്ഞു നിന്ന നാളുകൾ… ഗൗരിയുടെ പഠിത്തം കഴിഞ്ഞു.. ആ സമയത്ത് ആണ് ഗോപിക്ക് ഒരു ഡോക്ടർഴ്സ് കോൺഫറൻസിൽ പങ്കെടുക്കാൻ അവസരം കിട്ടുന്നത്..
ബോംബയിൽ വച്ചായിരുന്നു പരിപാടി.. പിന്നെ അവിടത്തെ ചേരികളിൽ ഒരു മാസത്തെ ക്യാമ്പും… തിരിച്ചു വന്നു വീട്ടിൽ കല്യാണ കാര്യം അവതരിപ്പിക്കാം എന്ന് ഗൗരിക്ക് വാക്ക് കൊടുത്തു കൊണ്ട് ഗോപി ബോംബെയ്ക്ക് വണ്ടി കയറി… പക്ഷേ നാട്ടിൽ അപ്പോഴേക്കും ഗൗരിക്ക് വിവാഹാലോചന തുടങ്ങിയിരുന്നു… ഗോപിയെ വിവരം അറിയിക്കാൻ ഒരു വഴിയുമില്ലാതെ ഗൗരി ഉഴറി… ഒരു വിവാഹാലോചന എകദേശം ഉറച്ചു… അപ്പോഴും എല്ലാം അച്ഛനോട് പറയാൻ ഗൗരിക്ക് ഭയമായിരുന്നു…. കല്യാണത്തിന് താല്പര്യമില്ലാത്തതിന് പിന്നിലെ കാരണം പറയാൻ അവൾക്കു സാധിച്ചില്ല… എന്ത് ചെയ്യണം എന്ന് അറിയാതെ അവള് കരഞ്ഞു… പിന്നെ ഗോപി മടങ്ങിയെത്തിയത് ഗൗരിയുടെ കല്യാണ തലേന്ന് ആയിരുന്നു… മുറ്റത്തെ പടുകൂറ്റൻ കല്യാണ പന്തൽ അയാളെ ഞെട്ടിച്ചു… കരഞ്ഞു കലങ്ങിയ മുഖവുമായി നിൽക്കുന്ന ഗൗരിയെ കണ്ടതോടെ അയാൾക്ക് കാര്യങ്ങൾ ഏറെ കുറെ വ്യക്തമായി… പാടെ തകർന്നു പോയ അയാൾ കുറ്റബോധത്താൽ നീറി..
ഒരു ഭാഗത്ത് തന്നെ ഇത്രയും വളർത്തി വലുതാക്കിയ ആളോട് ചെയ്തത് നന്ദി കേടു ആണല്ലോ എന്ന ചിന്ത.. മറുഭാഗത്ത് ജീവനേക്കാൾ സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെടുന്ന വേദന… കുറച്ച് മുന്നേ പറഞ്ഞിരുന്നെങ്കിൽ ഗൗരിയെ തനിക്കു കിട്ടുമായിരുന്നു എന്ന ചിന്ത അയാളെ കുത്തി നോവിച്ചു… ഗൗരിക്ക് മുന്നിൽ ഒരു ചതിയനായി തന്നെ മാറാൻ അയാൾ ഉറച്ചു… കടപ്പാടിന് ഇടയിൽ സ്വന്തം പ്രണയത്തെ കുഴിച്ചു മൂടാൻ അയാൾ ഉറച്ചു… ഗൗരിയോട് പൂർണ മനസോടെ കല്യാണത്തിന് സമ്മതിക്കാൻ ഗോപി ഉപദേശിച്ചു…. ഗോപിയുടെ വാക്കുകൾക്ക് മുന്നിൽ നിശബ്ദമായി കരയാനേ അവൾക്കു കഴിഞ്ഞുള്ളു… പക്ഷേ പിറ്റേന്ന് മംഗലത്ത് തറവാട് ഉണർന്നത് ഒരു ദുരന്ത വാർത്തയുമായാണ്…. മംഗലത്തെ ഏക പെൺ തരി കാര്യസ്ഥന്റെ മകന്റെ കൂടെ ഒളിച്ചോടി… മേനോൻ തകർന്നു പോയി… മഹേശ്വരിയും അതേ അവസ്ഥയിൽ ആയിരുന്നു… സ്വന്തം ഏട്ടൻ ആണ് പ്രതിസ്ഥാനത്ത് എന്നത് അവളെ തകർത്തു… പക്ഷേ ബാലൻ അവളെ ചേർത്തു പിടിച്ചു…
ഒളിച്ചോട്ടത്തേക്കാൾ ഏറെ വിശ്വാസ വഞ്ചന.. അതാണ് മേനോനെ തകർത്തത്… ഒളിച്ചോടി പോയ ഗൗരിയെ അയാൾ മരിച്ചതായി പ്രഖ്യാപിച്ചു… പടിയടച്ച് പിണ്ഡം വച്ചു… **** “എന്നിട്ട്… എന്നിട്ട് അവര് പിന്നീട് ഒരിക്കലും ഇങ്ങോട്ട് വന്നില്ലേ ദേവേട്ടാ…..” അപ്പു ഇടറുന്ന സ്വരത്തിൽ ചോദിച്ചു… അവളുടെ സ്വരത്തിൽ ക്ഷീണം പ്രകടമായിരുന്നു… “നിനക്ക് അറിയണോ അത്…” ദേവ് അവളോട് ചോദിച്ചു… അപ്പു നിറകണ്ണുകളോടെ തലയാട്ടി.. ” അവര് ഒളിച്ചോടി രണ്ട് വർഷം കഴിഞ്ഞ് ആണ് ഞാൻ ജനിച്ചത്… അമ്മയോട് ഇവിടെ ആരും അനിഷ്ടം ഒന്നും കാണിച്ചില്ല.. അതിനിടയിൽ ഇളയച്ഛന്റെ കല്യാണം കഴിഞ്ഞു.. ഞാൻ ജനിച്ചു വീണപ്പോൾ ആണ് മുത്തച്ഛന്റെ പുഞ്ചിരി തിരിച്ചുവന്നത്…. മകളെയും മകനെ പോലെ സ്നേഹിച്ചവനെയും തള്ളി കളഞ്ഞെങ്കിലും മുത്തച്ഛന് അവരെന്നും ഒരു നോവ് ആയിരുന്നു…
പുറമെ ദേഷ്യം കാണിച്ചു എങ്കിലും അവരോടുള്ള സ്നേഹം ആ മനസ്സിൽ കിടന്നു വിങ്ങുന്നുണ്ടായിരുന്നു…. അപ്പച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ എന്നെ പോലെ ഒരു മോനോ മോളോ അവർക്കു ഉണ്ടായിട്ടുണ്ടാകുമായിരുന്നു എന്ന് മുത്തശ്ശി എപ്പഴും പറയും.. അങ്ങനെ നീണ്ട പത്തു വർഷങ്ങൾക്കു ശേഷം ഞങ്ങൾക്ക് അപ്പച്ചിയുടെ ഒരു കത്ത് കിട്ടി… എന്റെ ജീവിത ഗതി മാറ്റിയ ഒരു കത്ത്… ” ദേവ് അപ്പുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു… (തുടരും)
