രചന – മിനിമോൾ രാജീവൻ
ഇനിയെങ്കിലും നിന്റെ ആ പിടിവാശി ഒന്ന് കളഞ്ഞു കൂടെ മോനേ…. പഴയ ദേവ് ആയിട്ട് നിന്നെ കാണാൻ കൊതിക്കുന്ന എല്ലാവർക്കും വേണ്ടി…. നിന്റെ ആ കണ്ണുകളിൽ…..” “ഇനഫ്… വേണ്ട അച്ഛാ.. അതെന്നെ ഓർമിപ്പിക്കണ്ട…. അതിനു സമയം ആയിട്ടില്ല…. പഴയ ദേവ് ആകാൻ ഇനിയും എനിക്ക് സമയം വേണം… ” ബാലൻ പറഞ്ഞു തീരുന്നതിന് മുന്നേ കാർ നിർത്തി കൊണ്ട് ദേവ് പറഞ്ഞു… അവന്റെ കണ്ണുകൾ നിറഞ്ഞു… ചുവന്നു… പിന്നെ ആരോടോ ഉള്ള ദേഷ്യം തീർക്കാനെന്ന പോലെ വണ്ടിയെടുത്തു….. പിന്നെ ആരും ഒന്നും പറയാൻ നിന്നില്ല… ഉച്ച ആകുന്നതിനു മുന്നേ അവര് തിരുവനന്തപുരത്തേക്ക് മടങ്ങി..
ബാലനും കൂട്ടരും മംഗലത്ത് എത്തിയപ്പോൾ രാത്രി 11 മണി ആയിരുന്നു… ദേവും അവരുടെ കൂടെ മടങ്ങിയിരുന്നു… ദേവ് ആയിരുന്നു ഡ്രൈവ് ചെയ്തത്.. മംഗലത്ത് എത്തുമ്പോൾ മേനോനും ദേവകിയമ്മയും ഉമ്മറത്ത് തന്നെ അവരെയും കാത്തു ഇരിപ്പ് ഉണ്ടായിരുന്നു… രുദ്രയും ദക്ഷയും സാവിത്രിയുടെ മടിയിൽ കിടന്നു ഉറക്കം പിടിച്ചിരുന്നു… ചന്ദ്രശേഖരനും അനിയും ബിസിനസ്സിന്റെ കാര്യങ്ങൾ ഡിസ്കസ് ചെയ്യുകയായിരുന്നു… ബാലന്റെ കാർ ഗേറ്റ് കടന്ന് വരുന്നതിന്റെ ശബ്ദം കേട്ട് മേനോൻ എണീറ്റു… കാർ മുറ്റത്ത് നിന്നു. അതിൽ നിന്നും ബാലനും മഹേശ്വരിയും ജയന്തും സീതയും ഇറങ്ങി… അത് കണ്ടു മേനോനും ദേവകിയമ്മയും പ്രത്യാശയോടെ ഡ്രൈവിങ് സീറ്റിലേക്ക് നോക്കി… അച്ഛനും അമ്മയും ഒക്കെ ഇറങ്ങി കഴിഞ്ഞിട്ടും ദേവ് സ്റ്റിയറിങിൽ തന്നെ തല ചായ്ച്ചു ഇരുന്നു..
“മോനേ… ദേവ….” ബാലൻ വന്നു കാറിന്റെ ഗ്ളാസിൽ മുട്ടി. പുറത്തേക്ക് ഇറങ്ങാൻ അയാൾ കണ്ണ് കൊണ്ട് കാണിച്ചു.. ദേവ് ഒന്ന് മടിച്ചു… പിന്നെ പതിയെ ഡോർ തുറന്നു പുറത്ത് ഇറങ്ങി. ഉമ്മറത്തെക്കു നോക്കി… എല്ലാവരുടെയും കണ്ണുകളും ആശ്ചര്യത്തിൽ വിടർന്നു… എല്ലാ കണ്ണുകളിലും നനവ് പടർന്നു… പാതി ഉറക്കത്തിൽ ആയിരുന്ന രുദ്ര സ്വയം നുള്ളി നോക്കി… “ഹൂ….. സ്വപ്നം അല്ല….” വേദനയിൽ അവള് പിറുപിറുത്തു… “ദേവേട്ട…..” എന്നും വിളിച്ചോണ്ട് രുദ്രയും ദക്ഷയും ദേവിന്റെ അടുത്തേക്ക് ഓടി അവനെ കെട്ടി പിടിച്ചു. ഇരുഭാഗത്തും രണ്ടാളേയും ചേർത്തു നിർത്തി കൊണ്ട് ദേവ് പുഞ്ചിരിച്ചു. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കണ്ണിൽ കണ്ണീര് കണ്ട ദേവ് ഒരു നിമിഷം സ്തബ്ധനായി.. അവൻ പതിയെ മുന്നോട്ട് നടന്നു.. ഉമ്മറത്ത് എത്തി.
“മുത്തച്ഛാ……മുത്തശ്ശി…” ദേവ് വിളിച്ചു…വിളി കേൾക്കാൻ കാത്ത് നിന്നത് പോലെ രണ്ടാളും അവനെ ഒരുമിച്ച് പുണർന്നു… “സോറി മുത്തച്ഛാ……” കുറച്ചു നേരം കഴിഞ്ഞു അവരിൽ നിന്നും അടർന്നു മാറി കൊണ്ട് അവൻ പറഞ്ഞു… ദേവിന്റെ മാറ്റം എല്ലാവരെയും ഒരുപോലെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.. പിന്നെ വിശേഷം പറച്ചിൽ ആയി…. “എന്തായാലും ഞങ്ങളുടെ ഏട്ടത്തിയമ്മ പുലിയാണ്.. ഏട്ടനെ ഇത്രയും പെട്ടെന്ന് മാറ്റിയെടുത്തില്ലേ… ” രുദ്ര പറഞ്ഞു.. പെട്ടെന്ന് തന്നെ അബദ്ധം പറഞ്ഞത് പോലെ അവള് നാവ് കടിച്ചു…. എന്നിട്ട് എല്ലാവരെയും ഇളിച്ചു കാണിച്ചു… എല്ലാവരും ഒട്ടൊരു ഭയത്തോടെ ആണ് ദേവിന്റെ മുഖത്തേക്ക് നോക്കിയത്…. അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി എല്ലാർക്കും സമാധാനം നൽകി… “കല്യാണം എപ്പഴാ നടത്താൻ ഉദേശിക്കുന്നത് ബാലാ….. അവര് എന്തേലും പറഞ്ഞോ….” മേനോൻ ചോദിച്ചു… ദേവകിയമ്മയുടെ മടിയിൽ കിടന്ന ദേവ് അച്ഛനെ ഒന്ന് നോക്കി…
“അത് അച്ഛാ… അതൊരു പ്രശ്നം ആണ്…” ശങ്കയോടെ ബാലൻ പറഞ്ഞു.. “എന്താ ബാലേട്ടാ… ജാതകത്തിൽ എന്തേലും പ്രശ്‌നം ഉണ്ടോ…. ” ചന്ദ്രശേഖരൻ ആശങ്കയോടെ ചോദിച്ചു… ” അത് അല്ല ചന്ദ്രേട്ടാ…ജാതകങ്ങൾ തമ്മിൽ നല്ല പൊരുത്തം ഉണ്ട്…ഞങ്ങള് വരുന്ന വഴി ജ്യോത്സ്യന്റെ വീട്ടിൽ കേറിയിട്ടാണ് വന്നത്…. 8 ദിവസം കൂടി കഴിഞ്ഞാൽ ആ കുട്ടിയുടെ ജന്മ മാസം ആണ്… അതിനു മുന്നേ കല്യാണം നടക്കണം… അതാണ് പ്രശ്നം..” ജയന്ത് പറഞ്ഞു.. “8 ദിവസമോ….. അതും കല്യാണം…. അതെങ്ങനെ ശരിയാകും….” മേനോൻ അമ്പരപ്പോടെ ചോദിച്ചു… “അത് തന്നെ ബാലേട്ടാ… നമ്മടെ തറവാട്ടിലെ ആദ്യത്തെ കല്യാണം അല്ലെ… ഇങ്ങനെ എടുപിടിന്ന് നടത്താൻ പറ്റുമോ….” അത്രയും നേരം മിണ്ടാതിരുന്ന സാവിത്രി ചോദിച്ചു….
“അത് തന്നെ ബാലേട്ടാ…. എല്ലാരേയും ഒന്ന് അറിയിക്കാൻ ഉള്ള സാവകാശം കൂടി ഇല്ലല്ലൊ….” ചന്ദ്രശേഖനും ഭാര്യയെ പിന്താങ്ങി… രുദ്രയും ദക്ഷയും അനിയും അമ്പരപ്പിൽ ദേവിനെ നോക്കി.. അവൻ ഇതൊന്നും വല്യ കാര്യം അല്ല എന്നുള്ള മുഖഭാവത്തിൽ ഇരുന്നു… “വരുന്ന വഴി ഞങ്ങള് ദിവസം കുറിച്ച് വാങ്ങി… ഇന്നേക്ക് ആറാം ദിവസം.. അതായത് 14 ന്… അന്ന് നല്ല മുഹൂർത്തം ഉണ്ട്… അല്ലാതെ വേറെ വഴിയില്ല.. ആ കുട്ടിയുടെ ജാതകത്തിൽ 23 വയസ്സിന് മുന്നേ കല്യാണം നടക്കണം… ഞാൻ നോക്കിട്ട് ഇതേ വഴിയുള്ളു.” ബാലൻ പറഞ്ഞിട്ട് മേനോന്റെ മുഖത്ത് നോക്കി.. ” അതേ അച്ഛാ… ഇത്രയും ദൂരവും ഒരു പ്രശ്നം ആണല്ലോ… അടുത്ത ബന്ധുക്കളെ മാത്രം കൂട്ടി ഒരു താലികെട്ട്… റിസപ്ഷൻ നമുക്ക് പിന്നെ ഇവിടെ നടത്താലോ…. താലികെട്ട് അവരുടെ കുടുംബം ക്ഷേത്രത്തിൽ വച്ച് വേണം എന്നുണ്ട് അവർക്കു… അപ്പൊ പിന്നെ അതല്ലേ നല്ലത്…” ജയന്തും ഏട്ടനെ അനുകൂലിച്ച് കൊണ്ട് പറഞ്ഞു…
” മം.. അങ്ങനെ ആണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ.. അല്ലാതെ വേറെ വഴിയില്ല… താലികെട്ട് കഴിഞ്ഞ് അന്ന് തന്നെ തിരിച്ച് വരാൻ പറ്റില്ലേ ബാലാ…. ” മേനോൻ ചോദിച്ചു… ” പറ്റും അച്ഛാ… മുഹൂർത്തം രാവിലെ തന്നെയാണ്… 9 നും 9.30 നും ഇടയിൽ.. ഇത്രയും രാവിലെ മുഹൂർത്തം വരാറ് അപൂർവ്വം ആണെന്ന് ആണ് അയാൾ പറഞ്ഞത്… പിന്നെ വൈകാതെ ഇറങ്ങിയാലും നമുക്ക് രാത്രി ആകുമ്പോഴേക്കും ഇങ്ങു എത്താം… റിസപ്ഷൻ നമുക്ക് പിന്നെ നടത്താം.. അതല്ലേ നല്ലത്… ” ബാലൻ ചോദിച്ചു… ” മം… അങ്ങനെ നടക്കട്ടെ… താലികെട്ട് ചെറിയ ചടങ്ങ് ആയി നടക്കട്ടെ.. ബാക്കി നമുക്ക് ഇവിടെ നടത്താം… നീ അവരെ വിളിച്ചു കാര്യം പറയ്.
ഇനി വൈകിക്കണ്ട…. ” മേനോന്റെ മറുപടി എല്ലാവരുടെയും മുഖത്ത് ആശ്വാസം നിറച്ചു… ബാലൻ അപ്പൊ തന്നെ അത് മാധവനെ വിളിച്ചു അറിയിച്ചു.. അവർക്കും എതിർപ്പ് ഒന്നുമില്ല എന്ന് പറഞ്ഞതോടെ ഫെബ്രുവരി 14 ന് കല്യാണം എന്ന തീരുമാനത്തിൽ എത്തി എല്ലാരും.. ചർച്ച കഴിഞ്ഞു തിരിച്ചു റൂമിൽ എത്തിയപ്പോൾ 1 മണിയായി… തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കം വരാതെ ആയപ്പോൾ ആണ് രുദ്ര അഭിയുടെയും കൈലാസിന്റെയും കാര്യം ഓർത്തത്…. ദക്ഷ ആണെങ്കിൽ നല്ല ഉറക്കവും.. അവള് ഫോൺ എടുത്തു നോക്കി.. 2 മണിയായി… അപ്പൊ തന്നെ അവള് കൈലാസിന് വാട്സ് അപ്പിൽ മെസേജ് അയച്ചു…
ബീച്ച് റിസോർട്ടിൽ ആയിരുന്നു അഭിയും കൈലാസും…. ക്ലയന്റ് മീറ്റിംഗ് ഇന്ന് നേരത്തെ കഴിഞ്ഞത് കൊണ്ട് മുറിയിലെ ബാൽക്കണിയിൽ ഇരുന്നു അസ്തമയം ആസ്വദിക്കുകയായിരുന്നു അഭി… അപ്പുവിന്റെ മുഖം അവന്റെ മനസ്സിലേക്ക് ഓടി വന്നു…ഒരു നറു പുഞ്ചിരിയോടെ അവൻ അവളെ കുറിച്ച് ഓർത്തു.. കോളേജിൽ വച്ച് കിട്ടിയ ഏറ്റവും നല്ല ഫ്രണ്ട്ഷിപ്പ് ആയിരുന്നു സാമിന്റെതു… സീനിയർ ആണെന്ന ജാട ഇല്ലാതെ ഉള്ള അവന്റെ പെരുമാറ്റം… പതിയെ പതിയെ അവന്റെ സംസാരത്തിന് ഇടയിൽ മനസ്സിൽ കേറി കൂടിയതാണ് അപ്പു എന്ന പേര്.. ജന്മം കൊണ്ട് അല്ലെങ്കിലും അവന്റെ പെങ്ങൾ ആയി മാറിയ ഒരു കുസൃതി…. പതിയെ പതിയെ ആ ഇഷ്ടം വലുതായി… പല പ്രാവശ്യം അപ്പുവിന്റെ ഫോട്ടോ അവൻ കാണിക്കാൻ ശ്രമിച്ചെങ്കിലും അത് വേണ്ടെന്ന് വച്ചത് അവളെ ആദ്യം കാണുന്നതു നേരിട്ട് തന്നെ ആവണം എന്നുള്ള നിർബന്ധം കൊണ്ടായിരുന്നു….
ഒടുവിൽ ഡേവിച്ചായന്റെ കല്യാണത്തിന് ആണ് പെണ്ണിനെ ആദ്യമായി കണ്ടത്…. അന്ന് മനസ്സിൽ അടിവരയിട്ടു ഉറപ്പിച്ചതാണ് അപൂർവ എന്ന അപ്പു ഈ അഭയ് ചന്ദ്രശേഖരന് ഉള്ളതാണെന്നു…. എന്നെ കണ്ടപ്പോൾ പെണ്ണ് അന്തം വിട്ട് എന്റെ കണ്ണിലേക്ക് നോക്കി നിൽക്കുന്നത് പല പ്രാവശ്യം കണ്ടതാണ്.. അന്നേ തന്റെ പ്രണയം തുറന്നു പറയണം എന്ന് കരുതിയതാണ്… പക്ഷേ.. പറയാൻ മനസ്സ് അനുവദിച്ചില്ല… ഡേവിച്ചായന്റെ റിസപ്ഷന് ഇടയിൽ അവളുടെ കൂടെ ഡാൻസ് കളിച്ചതു മറക്കാൻ പറ്റില്ല… അപ്പു എന്റെ പെണ്ണ് ആണെന്ന് ആരോ വിളിച്ചു പറയുന്നത് പോലെ… അന്ന് പെണ്ണ് സ്റ്റെപ്പിൽ നിന്നും വീണു എന്ന് പറഞ്ഞു സാമിച്ചായൻ അവളെയും താങ്ങി എടുത്തു വന്നപ്പോൾ സത്യം പറഞ്ഞാൽ നെഞ്ച് പൊടിഞ്ഞു പോയി… റിസപ്ഷൻ കഴിഞ്ഞു പിന്നെ പെണ്ണിനെ കാണാനും പറ്റിയില്ല…. ഒന്ന് വിളിക്കാം എന്ന് വച്ചാൽ അവളുടെ നമ്പറും കൈയിൽ ഇല്ലായിരുന്നു…
ഇച്ചായനോട് ചോദിക്കാൻ ആകെ മൊത്തം ചമ്മലും… സാരമില്ല അഭി.. അവന്റെ മനസ്സ് മന്ത്രിച്ചു… രാവിലെ അമ്മയെ വിളിച്ചപ്പോൾ ആണ് ദേവേട്ടന്റെ കാര്യം അമ്മ പറഞ്ഞത്… കൂടുതൽ ഒന്നും കേൾക്കാൻ നിന്നില്ല.. അപ്പൊ തന്നെ തന്റെ കാര്യവും മുൻകൂർ ആയി അമ്മയോട് പറഞ്ഞു… കൂടുതൽ ആയി ഒന്നും പറഞ്ഞില്ല… ഒരു കുട്ടിയെ ഇഷ്ടമാണ് എന്ന് മാത്രം പറഞ്ഞു… ദേവേട്ടന്റെ പെണ്ണും കണ്ണൂർ ആണെന്ന് അമ്മ പറഞ്ഞു.. രണ്ടു മരുമക്കളും ഒരേ സ്ഥലത്ത് നിന്ന് ആവുന്നത് കൊള്ളാം എന്ന് പറഞ്ഞു അമ്മ ചിരിച്ചത് അഭി ഓർത്തു… അതേ ചിരിയോടെ അവൻ ഫോണിലെ അപ്പുവിന്റെ ഫോട്ടോ നോക്കി… അപ്പോഴാണ് കൈലാസ് ഫോണും കൈയിൽ എടുത്തു അവന്റെ അടുത്തേക്ക് വന്നത്… “ഡാ.. ദ… രുദ്രയാണ്.. ഷി ഹാസ് സം ഷോക്കിങ്ങ് ന്യൂസ് ഫോർ യു…” മങ്ങിയ മുഖത്തോടെ അവന്റെ കൈയിലേക്ക് ഫോൺ കൊടുത്തു കൊണ്ട് കൈലാസ് പറഞ്ഞു…
“ഇവൾക്കു ഉറക്കം ഒന്നും ഇല്ലേ..” അഭി അതിശയത്തോടെ ചോദിച്ചു.. നാട്ടിൽ ഇപ്പൊ ഏകദേശം 2 മണി ആയിക്കാണും എന്ന് അവൻ ഓർത്തു… ” ഡി.. രുദ്രേ… മോളേ പറയ്…. എന്താ വിശേഷം… ” അഭി ചോദിച്ചു… പിന്നെ അവള് പറഞ്ഞ കാര്യങ്ങൾ കേട്ട് അഭിയുടെ കിളിയാണ് പാറി പോയതു… അവളോട് സംസാരിച്ചു കഴിഞ്ഞു ഫോൺ വച്ച് അവൻ കൈലാസിനെ നോക്കി… “അതേ…ഏട്ടാ… വി ആർ ട്രാപ്പ്ട്….” ഒരു നിരാശയോടെ കൈലാസ് പറഞ്ഞു… ” എത്ര ശ്രമിച്ചാലും 1 വീക്ക് എങ്കിലും കഴിയാതെ നമ്മുക്ക് തിരിച്ചു പോകാൻ പറ്റില്ല.. അത്രയും ഇംപോർട്ടന്റ് ക്ലയന്റ് ആണ്… ഡീലും… ദേവേട്ടന്റെ കല്യാണത്തിന് കൂടാൻ നമുക്ക് പറ്റില്ലല്ലോ…. ” സങ്കടത്തോടെ കൈലാസ് പറഞ്ഞു…
” ശരിയാണല്ലോ ഡാ… ഇനിയിപ്പൊ എന്താ ചെയ്യുക… ഡീൽ നഷ്ടപ്പെടുത്താൻ പറ്റില്ല.. മംഗലത്ത് ഗ്രൂപ്പിന്റെ അഭിമാന പ്രശ്‌നം ആണ്.. ” അഭി ഒരു നിരാശയോടെ പറഞ്ഞു… ” മം.. വേറെന്താ ചെയ്യുക.. കല്യാണത്തിന്റെ അന്നെങ്കിലും വീട്ടിൽ എത്താൻ പറ്റിയാൽ മതിയാരുന്നു.. അവള് ദേവേട്ടന്റെ കുട്ടിയുടെ ഫോട്ടോ അയച്ചിട്ടുണ്ട്…. ഏട്ടന് കാണേണ്ടേ… ” ഗ്യാലറിയിൽ ഫോട്ടൊ എടുത്തു കൊണ്ട് കൈലാസ് ചോദിച്ചു… “വേണ്ടെ ഡാ… ഇനിയിപ്പൊ നേരിട്ട് കാണാം.. നിനക്ക് അറിയാലോ എന്റെ സ്വഭാവം.. നേരിട്ട് കാണുന്നതിൽ ആണ് ത്രില്ല്.. നമ്മുടെ ഏട്ടനെ ഇത്രയും മാറ്റി എടുത്ത ആളെ നേരിട്ട് തന്നെ കാണണം… ” അഭി ചിരിച്ചു കൊണ്ട് പറഞ്ഞു.. “ഞാൻ എന്തായാലും കണ്ടു… നല്ല കുട്ടി ആണ്.. ഏട്ടന് നന്നായിട്ട് ചേരും… ” കൈലാസ് ചിരിച്ചു കൊണ്ട് പറഞ്ഞു… അഭിയും പുഞ്ചിരിച്ചു കൊണ്ട് അസ്തമയ സൂര്യനെ നോക്കി.
പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.. ഡ്രസ്സ് എടുക്കാനും തയ്യാറെടുപ്പുകൾക്കുമായി എല്ലാരും ഓടി നടന്നു… ദൂരം വലിയൊരു പ്രശ്നം തന്നെ ആയിരുന്നു… അപ്പുവിന് ഉള്ള പുടവയും മറ്റും ദേവ് തന്നെ ആണ് സെലക്ട് ചെയ്തത്.. അഭിയും കൈലാസും ഇല്ലാത്തത് എല്ലാവർക്കും സങ്കടം തന്നെയായിരുന്നു… അവരുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല… അപ്പുവിന് അത്യാവശ്യം കുറച്ച് ഡ്രസ്സ് മാത്രമേ എടുക്കാൻ ഉണ്ടായിരുന്നുള്ളു… ആഭരണങ്ങൾ ഒക്കെ നേരത്തേ എടുത്തത് തന്നെ ഉണ്ടായിരുന്നു… ഇപ്രാവശ്യം അധികം ആരെയും ക്ഷണിച്ചില്ല… പലരുടെയും കുത്ത് വാക്കുകൾക്ക് മറുപടി കൊടുക്കാൻ ആർക്കും താൽപ്പര്യമില്ലായിരുന്നു… ഇതിനിടയിൽ ഒക്കെ അത്യാവശ്യം എന്തെങ്കിലും കാര്യങ്ങൾ അറിയാൻ മാത്രമേ ദേവ് അവളെ വിളിച്ചുള്ളു… അത് അവളെ വിഷമിപ്പിക്കുകയും ചെയ്തു…
ദേവിന്റെ കല്യാണം അടിച്ചു പൊളിക്കാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആയിരുന്നു രുദ്രയും ദക്ഷയും അനിയും ഒക്കെ… കല്യാണ ദിവസം അടുത്ത് വരും തോറും അപ്പുവിന്റെ ടെൻഷനും കൂടി.. ദേവിന്റെ വിവാഹം ഇങ്ങനെ പെട്ടെന്ന് നടത്തുന്നതിൽ പലരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.. എന്നാൽ ദേവിന്റെ ദേഷ്യത്തെ ഭയന്ന് ആരും ഒന്നും പറഞ്ഞില്ല.. കല്യാണത്തിന്റെ തലേ ദിവസം എല്ലാവരും കണ്ണൂർക്ക് പുറപ്പെട്ടു… അധികം ആൾക്കാര് വേണ്ടെന്ന് ആയിരുന്നു തീരുമാനം…പലർക്കും യാത്ര ബുദ്ധിമുട്ട് ആയിരുന്നു.. കല്യാണത്തിന്റെ പിറ്റേന്ന് മംഗലത്ത് വച്ച് തന്നെ റിസപ്ഷൻ നടത്താൻ ആയിരുന്നു തീരുമാനം.. അന്നത്തെക്ക് അഭിയും കൈലാസും എത്തുമെന്ന് അവര് വിളിച്ചു പറഞ്ഞു… അടുത്ത ബന്ധുക്കളെ മാത്രമേ താലികെട്ടിന് ക്ഷണിച്ചുള്ളൂ… അവർക്കു വേണ്ടി സാം ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു.. എത്തിയ ക്ഷീണത്തിൽ എല്ലാവരും നേരത്തെ ഉറക്കം പിടിച്ചു..
ഉറക്കം വരാതെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന ദേവിന്റെ അരികിലേക്ക് സാം വന്നു… “ഇനിയെങ്കിലും നിനക്ക് ഈ മൂടുപടം അഴിച്ചു വെച്ച് കൂടെ ദേവ്… എന്തിനാ നീ നിന്റെ ഐഡന്റിറ്റി മറച്ചു വെക്കുന്നത്…” ഒട്ടൊരു സങ്കടത്തോടെ സാം ചോദിച്ചു.. “വേണം സാം… എന്റെ ഈ കണ്ണുകൾ… അത് കാണാൻ ഉള്ള അധികാരവും അവകാശവും അവൾക്കു മാത്രമാണ്… എന്ന് അവളത് തിരിച്ചറിയുന്നുവോ അന്ന് ഞാൻ ഇത് മാറ്റും… അതിനു മുന്നേ മറ്റൊരാൾ ഇത് കാണണ്ട… ” സ്വന്തം കണ്ണിൽ തലോടി കൊണ്ട് വേദനയോടെ ദേവ് പറഞ്ഞു… “നിന്റെ പെങ്ങൾ അവിടെ കിടന്നു ചിന്തിച്ചു കൂട്ടുന്നുണ്ടാകും ഞാൻ എന്താ വിളിക്കാത്തത് എന്ന്… ” അതും പറഞ്ഞു ദേവ് സാമിനെ നോക്കി പുഞ്ചിരിച്ചു.. ആ ചിരി സാമിന്റെ ചുണ്ടിലേക്കും പരന്നു…
തനിക്കു അരികിലേക്ക് നടന്നു വരുന്ന അപ്പുവിനെ ദേവ് വിടർന്ന കണ്ണുകളോടെ നോക്കി… ചുവപ്പും പച്ചയും കോംബിനേഷനിൽ ഉള്ള സാരിയുടുത്ത് സർവ്വാഭരണ വിഭൂഷിതയായി ക്ഷേത്ര നടയിലേക്ക് വരുന്ന അപ്പുവിനെ അവൻ ഇമ വെട്ടാതെ നോക്കി… ഒരു ദേവിയെ പോലെ അരികിലേക്ക് വന്ന അപ്പുവിനെ അവന് കണ്ടിട്ടും കണ്ടിട്ടും മതിയായില്ല… അവന്റെ അന്തം വിട്ടു ഉള്ള നോട്ടം കണ്ട് രുദ്ര അവനെ ഒന്ന് നുള്ളി…. അവൻ ഞെട്ടി അവളെ നോക്കി കണ്ണുരുട്ടി… അവള് ഒന്ന് ഇളിച്ചു കാണിച്ചു…. പൂജാരി വന്നു താലി കൊടുത്തപ്പോൾ ദേവ് അവളെ ഒന്ന് നോക്കി… അപ്പുവിന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല.. ഇതേ ക്ഷേത്ര നടയിൽ വച്ച് ദേവ് തന്റെ കഴുത്തിൽ താലി കെട്ടിയത് അവൾ ഓർത്തു… “താലി കെട്ടാം…” പൂജാരി പറഞ്ഞപ്പോൾ ആണ് രണ്ടാളും ചിന്തയിൽ നിന്നും ഉണരുന്നത്…
കയ്യിൽ ഉണ്ടായിരുന്ന ആലിലതാലി ദേവ് അവളുടെ കഴുത്തിൽ അണിയിച്ചു…. നെറ്റിയിൽ കുങ്കുമം ചാർത്തി തന്റെ നല്ല പാതിയെ അവൻ സ്വന്തമാക്കി.. പരസ്പരം മാല അണിയിച്ചു… മോതിരം കൈമാറി… പിന്നെ ദേവ് അവൾക്കു പുടവ കൊടുത്തു…. അപ്പു തന്റെ കഴുത്തിലെ രണ്ട് താലിയിലേക്കും നോക്കി… അവളുടെ കണ്ണിൽ നീർ മണികൾ ഉരുണ്ടു കൂടി… കഷ്ടപ്പെട്ട് അവൾ ആ കണ്ണീരു അടക്കി… “യുവർ കൌണ്ട് ഡൗൺ സ്റ്റാർട്ട്സ് നൗ ഡോക്ടർ വസുദേവ്…” മനസ്സിൽ പറഞ്ഞ് കൊണ്ട് അവൾ ദേവിനെ നോക്കി പുഞ്ചിരിച്ചു… (തുടരും)

by