രചന – മിനിമോൾ രാജീവ്
അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്ന് അവൾ നോക്കി.. മുകളിൽ കറങ്ങി കൊണ്ടിരിക്കുന്ന ഫാൻ ആണ് ആദ്യം കണ്ടത്… തല പെരുക്കുന്നു… അസഹ്യമായ തലവേദന.. അപ്പു ചുറ്റും നോക്കി.. ദേവിന്റെ ഷർട്ടിൽ പിടിച്ചു ക്ഷുഭിതനായി നിൽക്കുന്ന അച്ഛനെ കണ്ട് അവൾ ഞെട്ടി… “അ…. അച്ഛാ…….” അപ്പു പതിഞ്ഞ സ്വരത്തിൽ വിളിച്ചു…… അപ്പുവിന്റെ സ്വരം കേട്ടപ്പോൾ ആണ് ദേവും മാധവനും ഞെട്ടി തിരിഞ്ഞു നോക്കിയത്….. ദേവിന്റെ ഷർട്ടിലെ പിടി വിട്ടു മാധവൻ അപ്പുവിന് അരികിലേക്ക് ഓടി… “മോളേ… അപ്പു… നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ…. വയ്യായ്ക എന്തേലും തോന്നുന്നുണ്ടോ…. അച്ഛൻ ഡോക്ടറെ വിളിക്കണോ…” വെപ്രാളത്തോടെ ഒറ്റ ശ്വാസത്തിൽ ആണ് മാധവൻ അത് ചോദിച്ചത്….. “ഇല്ല അച്ഛാ… ഞാൻ ഓക്കേ ആണ്…” തളർന്ന സ്വരത്തിൽ അപ്പു പറഞ്ഞു..
മാധവൻ തന്നെ അവളെ ബെഡിൽ ചാരി ഇരുത്തി.. ശേഷം അവൾ മാധവന് പിന്നിൽ ആയി നിന്ന ദേവിനെ നോക്കി.. അവനെ നോക്കി നിൽക്കേ അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു… അവനും നിറകണ്ണുകളോടെ അവന്റെ പ്രണയത്തെ കാണുകയായിരുന്നു… അവന്റെ നിറഞ്ഞ കണ്ണുകൾ അപ്പുവിൽ അസ്വസ്ഥത പടർത്തി….. അസ്വസ്ഥതയോടെ അവൾ അവനിൽ നിന്നും മിഴികൾ പിൻവലിച്ചു അച്ഛനെയും അമ്മയെയും മാറി മാറി നോക്കി.. “അച്ഛാ….. ഞാൻ…. എനിക്ക്.. എന്നോട് ക്ഷമിക്കണം……..ഞാൻ….” ബാക്കി പറയാൻ ആകാതെ അപ്പു തല കുനിച്ച് ഇരുന്നു… ദേവും കാണുകയായിരുന്നു അവളുടെ അവസ്ഥ… ഒരു കുറ്റവാളിയെ പോലെ തല കുനിച്ച് ഇരിക്കുന്ന അപ്പുവിന്റെ മുഖം അവന്റെ ഹൃദയത്തെ കീറി മുറിച്ചു.. “വേണ്ട.. എന്റെ മോള് ഒന്നും പറയേണ്ട… അച്ഛന് അറിയാം…. എന്റെ അപ്പു അനുഭവിച്ച മാനസിക സംഘർഷം എത്രയാണ് എന്ന് അച്ഛനും അമ്മയ്ക്കും അറിയാം….” നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് കൊണ്ട് മാധവൻ പറഞ്ഞു..
“അതേ മോളേ.. അറിഞ്ഞു കൊണ്ട് ഞങ്ങളുടെ അപ്പു ഒരു തെറ്റും ചെയ്യില്ല എന്ന് ഞങ്ങൾക്ക് അറിയാം… മോള് അത് മറന്നേക്ക്…. ” അപ്പുവിന്റെ കണ്ണീർ തുടച്ചു കൊണ്ട് ദേവി പറഞ്ഞു.. പൊട്ടിക്കരഞ്ഞു കൊണ്ട് അപ്പു മാധവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… “സോറി അച്ഛാ… എനിക്ക്… എനിക്ക് വേറെ വഴിയില്ലായിരുന്നു… അതാണ് ഞാൻ….. ” അപ്പു പതം പറഞ്ഞു കരഞ്ഞു കൊണ്ടേ ഇരുന്നു.. ” ഇങ്ങനെ ചെയ്യുന്നതിന് മുന്നേ നീ ഞങ്ങളെ കുറിച്ച് ഓർത്തില്ലല്ലോ മോളേ…. നീ അല്ലെ ഞങ്ങൾക്ക് വലുത്…. എല്ലാം പറയാമായിരുന്നില്ലെ മോൾക്ക്…. എല്ലാം ഒറ്റയ്ക്കു സഹിച്ച് കുറേ നീറിയില്ലേ…. ” അപ്പുവിന്റെ തലയിൽ തലോടി കൊണ്ട് മാധവൻ പറഞ്ഞു…
“പേടിച്ചിട്ട് ആണ് അച്ഛാ… ഞാൻ കാരണം എല്ലാരും വേദനിക്കും എന്ന് പേടിച്ചു… പേടിയാണ്…. എനിക്ക്…. ” അപ്പുവിന്റെ കരച്ചിൽ ഒന്നുടെ ഉച്ചത്തിൽ ആയി.. ” സാരമില്ല.. പോട്ടെ… ഇനി അതൊന്നും ഓർക്കണ്ട എന്റെ മോള്… എല്ലാം ശരിയാവും.. എല്ലാം… മോള് കരയല്ലേ….. ” അവളെ സമാധാനിപ്പിച്ച് കൊണ്ട് ദേവിയും പറഞ്ഞു… ” എന്നാലും അച്ഛാ… ഞാൻ കാരണം എല്ലാർക്കും മാനക്കേട് ആയില്ലേ… ഹരിയേട്ടൻ… പാവം… അച്ചാച്ചനും അമ്മാവനും എല്ലാർക്കും എന്നോട് വെറുപ്പ് ആയിരിക്കും അല്ലെ…. ” ഇടറിയ സ്വരത്തിൽ അപ്പു പറഞ്ഞു… ” ഇല്ലെടാ അപ്പു…. എന്റെ മോളോട് ആർക്കും ഒരു ദേഷ്യവുമില്ല… മോള് അതൊന്നും ഓർത്തു ടെൻഷൻ ആകേണ്ട… അധികം പേർക്കു നിൽക്കാൻ പറ്റില്ലല്ലോ ഇവിടെ.. അത് കൊണ്ട് ആണ് അവരൊക്കെ വീട്ടിലേക്ക് പോയതു.. മോള് കരയേണ്ട… നന്നായി ഒന്ന് വിശ്രമിക്കു… ഇന്നിനി ഡിസ്ച്ചാർജ് ആവില്ല… നാളെയെ പോകാൻ പറ്റുള്ളൂ… ” അച്ഛനും അമ്മയും ഇവിടെ തന്നെ കാണും… അപ്പുവിനെ കിടത്തി കൊണ്ട് മാധവൻ പറഞ്ഞു…
അപ്പുവിന്റെ ആ അവസ്ഥ കണ്ട് നെഞ്ച് പൊട്ടി നിൽക്കുന്ന ദേവിനെ അവളൊന്നു നോക്കി…. തന്റെ ഈ അവസ്ഥയ്ക്ക് കാരണം ആയ ആള് ആയിട്ട് കൂടി തനിക്ക് അവനെ വെറുക്കാൻ കഴിയുന്നില്ലല്ലോ എന്ന് ഒരു നൊമ്പരത്തോടെ അവളോർത്തു… മാധവനും അത് നോക്കി കാണുകയായിരുന്നു… അകറ്റി നിർത്താൻ ശ്രമിച്ചിട്ടും അവർ അടുത്ത് കൊണ്ടിരിക്കുകയാണ് എന്ന് അയാൾക്കു തോന്നി.. അതേ സമയം ദേവിന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല…. അവളുടെ അടുത്ത് ഇരുന്നു ആശ്വസിപ്പിക്കാൻ മനസ്സ് കൊതിച്ചെങ്കിലും അവളുടെ പ്രതികരണം എന്താകും എന്നത് അവനെ ഭയപ്പെടുത്തി.. “ഇനിയൊരു ഷോക് ഉണ്ടായാൽ അത് ആ കുട്ടിയുടെ ശരീരത്തിനെ മാത്രമല്ല മനസ്സിനെ കൂടി ബാധിച്ചേക്കാം. ഹോപ് യു കാൻ അണ്ടർസ്റ്റാൻഡ്…. ” ഡോക്ടറുടെ വാക്കുകൾ അവന്റെ ചെവിയിൽ അലയടിച്ചു..
“വേണ്ട ദേവ്… അവള് ഒന്നും അറിയണ്ട ഇപ്പൊ… അവൾക്കു മുന്നിൽ നിനക്ക് ഒരു വില്ലന്റെ പ്രതിച്ഛായ ആണ്… അത് മാറേണ്ട…നിന്റെ പെണ്ണിന് വേണ്ടി നീ അങ്ങനെ ആയേ പറ്റുള്ളൂ.. ” അവന്റെ മനസ്സു മന്ത്രിച്ചു… ഇതിനിടയിൽ നഴ്സ് വന്നു അപ്പുവിന് ഒരു ഇഞ്ചക്ഷൻ കൂടി കൊടുത്തു.. പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു… അതിനിടയിലും അതിൽ പതിഞ്ഞത് വേദന നിറഞ്ഞ ദേവിന്റെ മുഖം ആയിരുന്നു… ” എനിക്ക് നിങ്ങളോട് രണ്ട് പേരോടുമായി കുറച്ചു സംസാരിക്കണം.. ” അപ്പു ഉറക്കം ആയി എന്ന് മനസ്സിലായപ്പോൾ ദേവ് പറഞ്ഞു.. വെപ്രാളത്തോടെ ദേവി മാധവനെ നോക്കി… പേടിക്കേണ്ട എന്ന ഭാവത്തിൽ മാധവൻ കണ്ണടച്ച് കാണിച്ചു.. എങ്കിലും ദേവ് പറയാൻ പോകുന്ന കാര്യം എന്തായിരിക്കും എന്ന വേവലാതി അയാളുടെ മുഖത്ത് പ്രകടമായിരുന്നു..
” പറയ്.. എന്താ നിനക്ക് പറയാൻ ഉള്ളതു….” ഇടറിയ സ്വരത്തിൽ അയാൾ ചോദിച്ചു.. “അപ്പു എന്റെ ഭാര്യയാണ് ഇപ്പൊ.. അറിയാലോ രണ്ടാൾക്കും…. എനിക്ക് അവളെ കൊണ്ട് പോകണം.. കൊണ്ട് പോയേ പറ്റു…” ശാന്തമായ സ്വരത്തിൽ ആണ് ദേവ് അത് പറഞ്ഞത്… “എവി…. എവിടേക്ക്…” വെപ്രാളത്തോടെ അയാൾ ചോദിച്ചു.. ” അറിയാലോ…. മംഗലത്ത് തറവാട്ടിലേക്ക്…ഈ ദേവിന്റെ പെണ്ണ് ആയിട്ട് തന്നെ…. അങ്ങനെ മാത്രം… ” ദേവിന്റെ വാക്കുകൾ കഠാര കുത്തി ഇറക്കിയത് പോലെയാണ് മാധവനും ദേവിക്കും തോന്നിയത്…. “അപ്പൊ… ഞങ്ങൾ… അപ്പു…. ” കരഞ്ഞു കൊണ്ട് ദേവി പറഞ്ഞു… “പേടിക്കേണ്ട… ഞാൻ ആയിട്ട് അവളോട് ഒന്നും പറയില്ല… അത് ഞാൻ വാക്ക് തരുന്നു… എന്ന് അവൾ എന്നോട് എല്ലാം ചോദിക്കുന്നുവോ അന്ന് മാത്രമേ ഞാൻ അവളോട് സത്യങ്ങൾ പറ യുള്ളൂ…… ദേവ് വെറും വാക്ക് പറയാറില്ല… അവള് മംഗലത്ത് തറവാടിന്റെ പടി കടക്കുന്നത് ഈ ദേവിന്റെ പെണ്ണ് ആയിട്ട് മാത്രമായിരിക്കും…
” തൊണ്ടയിടറിക്കൊണ്ടാണ് ദേവ് പറഞ്ഞത്.. ദേവിയും മാധവനും നിറഞ്ഞ കണ്ണുകളോടെ പരസ്പരം നോക്കി.. ” നിങ്ങൾക്ക് അവളുടെ മേലുള്ള അവകാശം എന്നും ഉണ്ടാകും.. അത് ആരും തടയില്ല… സത്യങ്ങൾ അവിടെ ആരും അറിയാനും പോണില്ല… ആ ഉറപ്പ് ഞാൻ തരുന്നു… ” പറഞ്ഞു നിർത്തി കൊണ്ട് ദേവ് രണ്ട് പേരെയും നോക്കി… “അപ്പു… അവള് ഒന്ന് നോർമ്മൽ ആവട്ടെ… എന്നിട്ട് നമുക്ക് തീരുമാനിച്ചാൽ പോരേ മോനേ…. ” മാധവൻ ദയനീയമായി അവനെ നോക്കി… ” മം… പക്ഷേ…. അവൾക്കു ഇനിയൊരു ഷോക് ഉണ്ടാകാൻ പാടില്ല.. എത്രയും പെട്ടെന്ന് തന്നെ അപ്പു എന്റെ ജീവിതത്തിലേക്കു കടന്നു വരണം… ” അതും പറഞ്ഞ് ദേവ് പുറത്തേക്ക് ഇറങ്ങി.. അത് വരെ പിടിച്ചു നിർത്തിയ സങ്കടം മുഴുവൻ അണപൊട്ടി ഒഴുകുന്നത് പോലെ തോന്നി അവന്… ആശുപത്രിക്കു പുറത്തുള്ള ലോണിലേക്ക് അവൻ നടന്നു.. അവിടെ ഉള്ള ഒരു ബെഞ്ചിൽ ഇരുന്നു കൊണ്ട് അവൻ പൊട്ടി കരഞ്ഞു… കണ്ണ് നീര് ഇരു വശത്ത് കൂടിയും ഒഴുകി…
“പാടില്ല ദേവ്.. നീ കരയരുത്… ഇപ്പൊ ഈ മൂടുപടം നിനക്ക് ആവശ്യമാണ്… യഥാർത്ഥ ദേവിൽ നിന്നും ഒരുപാട് ദൂരെയാണ് നീ ഇപ്പൊ… ഒരു ക്രൂരന്റെ പരിവേഷമാണ് നിനക്ക് ഇപ്പൊ… അത് അങ്ങനെ തന്നെ വേണം..” അവൻ മനസ്സിൽ ഉറപ്പിച്ചു.. ചുമലിൽ ഒരു കര സ്പർശം ഏറ്റപ്പോൾ ആണ് അവൻ കണ്ണ് തുറന്നത്.. തല പൊക്കി നോക്കിയപ്പോൾ മുന്നിൽ സാം… അവന്റെ കണ്ണിലും വേദന നിഴലിച്ചിരുന്നു… ” ദേവ്… നീ… ഞാൻ എല്ലാം കേട്ടു… ഇനിയെങ്കിലും പറഞ്ഞു കൂടെ അവളോട്… ” വേദനയോടെ സാം ചോദിച്ചു.. “പാടില്ല സാം…. അത് പറ്റില്ല.. ഡോക്ടർ പറഞ്ഞതിന്റെ സീരിയസ്നെസ്സ് നിനക്ക് മനസ്സിലായിട്ടില്ല…. ഐ ഡോണ്ട് വാണ്ട് ടു ലോസ് ഹേർ എഗയ്ൻ…. നെവർ…” നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ദേവ് പറഞ്ഞു… ” അവളെന്നെ മനസ്സിലാക്കുന്ന ഒരു ദിവസം വരും. അത് വരെ കാത്തിരിക്കാൻ ഉള്ള മനസ്സ് എനിക്കുണ്ട്..
ഒന്നുമില്ലേലും 18 വർഷം ഞാൻ അവളെ കാത്തിരുന്നില്ലേടാ… ജീവനോടെ ഉണ്ടോ എന്ന് കൂടി അറിയാതെ.. ഇനിയും കാത്തിരിക്കും…” വേദന നിറഞ്ഞ പുഞ്ചിരിയോടെ ദേവ് പറഞ്ഞു… “അവള് നിന്റെ പ്രണയം തിരിച്ചറിയുന്ന ഒരു ദിവസം ഉടനെ വരും… നീ നോക്കിക്കോ… നിന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കാനാവില്ല അവൾക്കു… നിന്നെ അല്ലാതെ വേറെ ആരെയാ ഡാ അവള് സ്നേഹിക്കുക…. ഐ ഫീൽ സോ പ്രൗഡ് ഓഫ് യു മാൻ….” അവന്റെ തോളിൽ തട്ടിക്കൊണ്ടു സാം പറഞ്ഞു.. ” നീ വാ… കുറച്ചു കാര്യങ്ങൾ കൂടി ചെയ്തു തീർക്കാൻ ഉണ്ട്… ” അതും പറഞ്ഞു ദേവ് തിരിച്ചു നടന്നു.. പിന്നാലെ സാമും….
പിന്നെയും 2 ദിവസം കഴിഞ്ഞ് ആണ് അപ്പുവിനെ ഡിസ്ച്ചാർജ് ചെയ്തത്… കഴുത്തിൽ കിടന്ന താലി കാണാത്തതു അവളെ വല്ലാതെ വിഷമിപ്പിച്ചു… പക്ഷേ ആരോടും ചോദിക്കാൻ ഉള്ള ധൈര്യവും തോന്നിയില്ല… ഇതിനിടയിൽ ജോയും മേരിയും ഒക്കെ അവളെ കാണാൻ വന്നു.. നിയയ്ക്ക് അധികം ദിവസം നിൽക്കാൻ പറ്റാത്തത് കൊണ്ട് അവള് തിരിച്ച് പോയി എന്ന് പറഞ്ഞു… സാം ആണെങ്കിൽ അവൾക്കു അധികം മുഖം കൊടുത്തില്ല.. തറവാട്ടിൽ നിന്നും എല്ലാരും കാണാൻ വന്നു.. പക്ഷേ ആരും ഒന്നും ചോദിച്ചു അവളെ ബുദ്ധിമുട്ടിച്ചില്ല.. അത് തന്നെ അവൾക്കു വലിയ ആശ്വാസം ആയിരുന്നു.. ആകെ ഉണ്ടായിരുന്ന സങ്കടം ഹരിയെ ഓർത്തു ആയിരുന്നു.. താൻ കാരണം ആ മനുഷ്യൻ ഇത്രയും നാണം കേട്ടല്ലോ എന്ന് ഓർത്തു അവളൊരുപാട് സങ്കടപ്പെട്ടു.. ആ രണ്ടു ദിവസവും ദേവ് അവൾക്കു പിന്നാലെ തന്നെ ഉണ്ടായിരുന്നു..
പക്ഷേ മനഃപൂർവ്വം അവളുടെ മുന്നിലേക്ക് പോയില്ല.. എന്തോ അവനെ കാണാൻ അവളുടെ മനസ്സും തുടിക്കുന്നുണ്ടായിരുന്നു… പക്ഷേ അവൻ മനപ്പൂർവ്വം അവളെ അവഗണിച്ചു.. അവളുടെ മുന്നിൽ പെടാതെ നടക്കാൻ ദേവ് ഒരുപാട് പാടു പെട്ടു.. അവളെ കാണാനും അടുത്ത് ഇരിക്കാനും ഉള്ള ആഗ്രഹം അവൻ പലപ്പോഴും അടക്കി പിടിച്ചു.. ആശുപത്രിയിൽ നിന്നും അപ്പുവിനെ തറവാട്ടിലേക്ക് ആണ് കൊണ്ടുവന്നത്.. കാറിൽ കയറാൻ നേരം തന്റെ നേർക്കു നീളുന്ന അപ്പുവിന്റെ കണ്ണുകളെ അവൻ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചു…. വെറുക്കാൻ പറ്റാത്ത വിധം അവൻ തന്റെ മനസിൽ വേരൂന്നുകയാണോ എന്ന് അവൾ ഭയന്നു… തറവാട്ടിൽ എത്തിയപ്പോഴും അവള് സൈലന്റ് ആയിരുന്നു.. മടിച്ചു മടിച്ചു ആണ് അവള് മാലയുടെ കാര്യം ദേവിയോട് ചോദിച്ചത്… ആശുപത്രിയിൽ നിന്നും അഴിച്ചു വച്ച ആഭരണങ്ങളുടെ കൂട്ടത്തിൽ നിന്നും അമ്മ തന്നെ അവളുടെ മാല എടുത്തു കൊടുത്തു.
അത് വാങ്ങി വെപ്രാളത്തോടെ തുറന്ന് നോക്കുന്ന അപ്പുവിനെ ഒരുതരം അമ്പരപ്പോടെയാണ് ദേവി നോക്കിയതു.. ലോക്കറ്റിനുള്ളിൽ താലി കണ്ടപ്പോൾ ആണ് അവൾക്കു ശ്വാസം വീണത്.. “അമ്മയ്ക്കു മനസിലാവും… അത്ര മാത്രം പറഞ്ഞു അവളുടെ തലയിൽ തലോടി കൊണ്ട് ദേവി പുറത്തേക്ക് നടന്നു.. ആ താലിയും കഴുത്തിൽ അണിഞ്ഞ് അപ്പു ഇരുന്നു… ****** ” അപ്പൊ എന്താ മാധവാ നിന്റെ തീരുമാനം….. ” രാഘവൻ നമ്പ്യാർ ഗൌരവത്തോടെ മകനോട് ചോദിച്ചു… “ഇത്രയും ആയ നിലയ്ക്ക് കല്യാണം അല്ലാതെ വേറെ വഴിയില്ലല്ലോ അച്ഛാ…. ” മാധവൻ നിസ്സഹായതയോടെ പറഞ്ഞു.. മേലെപ്പാട്ട് തറവാടിൻ്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു എല്ലാരും… “അതേ… അത് തന്നെയാണ് വേണ്ടത്… മേലെപ്പാട്ടെ കുട്ടി കല്യാണം മുടങ്ങി നിൽക്കുവാണെന്ന് ആൾക്കാര് പറയരുത്..
എന്തായാലും അവരുടെ താലി കെട്ട് കഴിഞ്ഞു… ആചാര പ്രകാരം ഭാര്യാഭർത്താക്കന്മാര് തന്നെയാണ്.. എന്നാലും ചടങ്ങുകൾ അതിന്റെ വഴിക്ക് തന്നെ നടക്കണം.. ” അച്ചാച്ചൻ പറയുന്നത് അകത്തെ മുറിയിലിരുന്ന് അപ്പു കേൾക്കുന്നുണ്ടായിരുന്നു…. അവളുടെ മനസ്സു പെരുമ്പറ കൊട്ടി… ” അതെങ്ങനെ ശരിയാകും അമ്മാവാ… ഏതോ ഒരുത്തൻ ബലമായി ഒരു താലി കെട്ടി എന്ന് വച്ച് നമ്മുടെ കുട്ടിയെ അങ്ങനെ അവന് കൊടുക്കാൻ പറ്റുമോ…. ” അപ്പുവിന്റെ അമ്മാവൻ സത്യനാഥ് ക്ഷുഭിതനായി… “സത്യാ…. നമ്മുടെ കുട്ടിയുടെ ജീവിതം ആണ്.. ഇനിയും ഒരു അപമാനം ഏറ്റു വാങ്ങാൻ വിട്ടു കൊടുക്കണോ അവളെ…. പിന്നെ താലി. അത് എങ്ങനെ കെട്ടി എന്ന് എനിക്ക് അറിയില്ല.. പക്ഷേ നമ്മുടെ അപ്പു അതിനു കൊടുത്ത വില ഉണ്ട്.. താലിയോട് ഉള്ള ബഹുമാനം.. അല്ലെങ്കിൽ അവൻ അത് കെട്ടിയ ഉടനെ അത് പൊട്ടിച്ചു കളയാൻ തുനിയില്ലായിരുന്നോ നമ്മുടെ കുട്ടി.. അല്ലാതെ അത് കഴുത്തിൽ സൂക്ഷിച്ചു ഇങ്ങനെ സ്വയം ഉരുകി തീരില്ലായിരുന്നു…” “എന്നാലും അച്ഛാ… സത്യേട്ടൻ പറയുന്നതും കാര്യമല്ലേ… ” ഇളയച്ഛനും അമ്മാവനെ പിന്തുണച്ചു പറയുന്നത് അപ്പു കേട്ടു…
” മഹേഷേ…. നിങ്ങൾ ആദ്യം ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ… ഞാൻ ആ പയ്യനെ കുറിച്ച് അന്വേഷിച്ചു… സാമിന്റെ ഫ്രണ്ട് ആണ് ആ പയ്യൻ.. പോരാത്തതിനു പ്രശസ്തനായ ഒരു ഡോക്ടർ… തിരുവനന്തപുരത്ത് ആണ്… ദൂരം ഉണ്ട്.. പക്ഷേ.. തറവാടും കൊള്ളാം…. നല്ല കുടുംബക്കാര് ആണെന്ന് ആണ് അറിഞ്ഞത്… ഇങ്ങനെ ഒരു അവസ്ഥയിൽ ഇത് തന്നെ ആകും നല്ലത്… ” അച്ചാച്ചൻ പറഞ്ഞു നിർത്തി.. വല്ലാത്തൊരു നിശബ്ദത അവിടെ തളം കെട്ടി നിന്നു… ” മം… ഇനി എന്താന്ന് വച്ചാൽ അമ്മാവൻ തന്നെ തീരുമാനിക്കു…. ” നിശബ്ദതയെ ഭേദിച്ച് കൊണ്ട് അമ്മാവൻ തന്നെ പറഞ്ഞു…
” എങ്കിൽ മാധവാ.. ആ കുട്ടിയോട് വീട്ടുകാരെ കൂട്ടി നേരിട്ട് ഇത്രടം വരെ ഒന്ന് വരാൻ പറയൂ…. എത്രയും പെട്ടെന്ന്….ഇനി ഇതിന്റെ പേരിൽ ഒരു ചർച്ച വേണ്ട…” അതും പറഞ്ഞു അച്ചാച്ചൻ അകത്തേക്ക് നടന്നു.. ********* “അച്ഛാ… ഞാൻ വിളിച്ചിരുന്നു ദേവിനെ…. വീട്ടുകാരെ കൂട്ടിയിട്ട് മറ്റന്നാള് തന്നെ എത്താം എന്ന് പറഞ്ഞു. ” അച്ഛൻ അച്ചാച്ചനോട് പറയുന്നത് കേട്ടു കൊണ്ടാണ് അപ്പു പുറത്തേക്ക് വന്നത്… ” മറ്റന്നാള് എപ്പൊ.. അവർക്കു എപ്പഴാ സൗകര്യം… സമയം വല്ലതും പറഞ്ഞോ മാധവാ… ” അച്ചാച്ചൻ ചോദിച്ചു… ” രാവിലെ എത്താം എന്നാണ് പറഞ്ഞത്.. യാത്ര ഉണ്ടല്ലോ… ” ഒരു തരം വെപ്രാളം ആയിരുന്നു പിന്നിട് അങ്ങോട്ട് അപ്പുവിന്… വീണ്ടുമൊരു പെണ്ണുകാണൽ… അവളുടെ കൈയ്യും കാലും വിറച്ചു… (തുടരും)

by