20/04/2026

സ്വന്തം : ഭാഗം 93

രചന – ജിഫ്ന നിസാർ

“എന്താ നിങ്ങളുടെ തീരുമാനം? ആദ്യം അതിനെ കുറിച്ച് പറ”

നാരായണി മുത്തശ്ശി കടുപ്പത്തിലാണ്.

ആ മുന്നിൽ ഓറ്റൊന്നിനും തലയുയർത്തി നിൽക്കാനാവുന്നില്ല.

“വിദ്വേഷവും ആർത്തിയും മനസ്സിൽ കൊണ്ട് നടന്നിട്ടൊടുവിൽ എന്ത് നേടി പ്രധാപാ നീ? നീ അല്ലായിരുന്നോ മൂത്തവൻ? നീ അല്ലായിരുന്നോ ഇവരെ തിരുത്തി കൊടുക്കേണ്ടവൻ?”

അവരുടെ ചോദ്യത്തിനു മുന്നിൽ പ്രധാപ് വർമ്മയുടെ തല പാതാളത്തോളം താഴ്ന്നു.
അപമാനഭാരവും ദുഃഖഭാരവും ആ നിമിഷമയാൾക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.

മാറ്റുള്ളവരുടെയും അവസ്ഥ ഏറെക്കുറെ അങ്ങനെ തന്നെ.
നേരിടാൻ പോകുന്ന ചോദ്യങ്ങൾ അക്നിയെ പോലെ കരുത്തുറ്റതാണ്.

സ്വയം ആളുന്നതിനൊപ്പം ആ കൂടെ ചേരുന്നതിനെയെല്ലാം എരിയിച്ചു കളയുന്ന കരുത്ത്.

“സ്വത്തും പണവുമൊന്നും മോഹിച്ചു കൊണ്ടായിരുന്നില്ല എന്റെ കുട്ടി ഇങ്ങോട്ട് വന്നത്. വന്നിറങ്ങിയ അന്ന് മുതൽ അവനെങ്ങനെ നിങ്ങൾക്ക് ശത്രുവയെന്ന് എനിക്കിപ്പോഴും അറിയില്ല. അവനെ നശിപ്പിക്കാൻ ശ്രമിച്ചു ശ്രമിച്ചു ഒടുവിൽ.. ഒടുവിൽ നിങ്ങൾ നിങ്ങളുടെ  മക്കളെ തന്നെ കുരുതി കൊടുക്കേണ്ടി വന്നില്ലേ?”

പ്രധാപ് വർമ്മയുടെ കണ്ണുകളിൽ വേദനകൾ ചുവന്നു കലങ്ങി കിടന്നു.

“നിങ്ങൾ നേർവഴിക്കു നടന്നാല്ലല്ലേ രവി.. നിങ്ങളുടെ മക്കൾ തെറ്റ് ചെയ്യുന്നത് തിരുത്തി കൊടുക്കാനാവൂ. ഇവിടെ തെറ്റ് തിരുത്തി കൊടിത്തില്ലെന്ന് മാത്രമല്ല. അവർക്ക് വേണ്ടുന്ന പ്രോത്സാഹനമാണ് നിങ്ങൾ കൊടുത്തു കൊണ്ടിരുന്നത്. എന്നിട്ടൊടുവിൽ അതുങ്ങളുടെ ജീവിതം തന്നെ നശിപ്പിച്ചില്ലേ?”

രവി വർമ്മയ്ക്കും ശബ്ദമില്ല.

“എന്തേ… നിങ്ങളിൽ ആർക്കുമിപ്പോ എന്നോടൊന്നും പറയാനില്ലേ? നൂറു നാവ് കൊണ്ട് അടിച്ചോതുക്കാൻ മിടുക്കന്മാരും മിടുക്കികളുമല്ലേ നിങ്ങൾ?”

മുത്തശ്ശി വീണ്ടും ചോദിച്ചു.

സാവിത്രിയും ഭാമയുമെല്ലാം ഭൂമിയോളം താഴ്ന്ന സ്ഥിതിയിലാണ്.

രാജിക്ക് ശ്വാസം പോലുമുണ്ടോ എന്നായിരുന്നു സംശയം.

കാർത്തിക്ക് ചെയ്ത കുറ്റം മുഴുവനും രാജിയുടെ പിടിപ്പ് കേടായിട്ടാണ് അവന്റെ അച്ഛനും അച്ഛന്റെ കുടുംബവും മൊത്തം എഴുതി ചേർത്തിരിക്കുന്നത്.

ഉടവാളെടുത്തിട്ടും പട വെട്ടിയിട്ടും രാജിക്ക് അവരുടെ മനോഭാവത്തിന് മുന്നിൽ പിടിച്ചു നിൽക്കണോ.. അവരെ തോൽപ്പിക്കാനോ ആയിട്ടില്ല.

അതിന്റെയൊരു സങ്കടവും ഒറ്റപെട്ടു പോയതിന്റെ വേവലാതിയും രാജിയിലുമുണ്ട് ആവോളം.

“ഒരാളെ നശിപ്പിക്കാനിറങ്ങി തിരിക്കും മുന്നേ… ഓർക്കണം, അതേ അവസ്ഥ നമ്മുക്ക് വന്നാലെങ്ങനെയുണ്ടാവുമെന്ന്. എങ്കിൽ പ്രതികരണം വല്ലാണ്ട് കട്ടി കൂടി പോവില്ല. യാതൊരു തെറ്റും ചെയ്യാത്തൊരു ചെക്കനെയും പെണ്ണിനേയും നിങ്ങളിട്ട് ഉപദ്രവിക്കുന്നത് നോക്കി നിൽക്കാൻ ദൈവത്തിന് പോലുമായില്ലെന്നതിന്റെ തെളിവാണ് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. ഇനിയെങ്കിലും അതൊന്ന് മനസ്സിലാക്ക് ”

കാർക്കശ്യമുള്ള സ്വരം.. മുറുകിയ മുഖം.

എന്നിട്ടും പ്രധാപിനും രവിക്കും ആ മടിയിൽ ഉള്ളിലെ പിടച്ചിലൊ lന്ന് ഒതുക്കി വെക്കാൻ വല്ലാത്ത ആഗ്രഹം തോന്നി.

പക്ഷേ അമ്മയായിരുന്നിട്ട് കൂടി അത് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല.

പറയാതെ ചെയ്യാനുള്ള അവകാശവുമില്ല.
കാരണം സ്വയം ഭരണം ഏറ്റെടുത്തു കൊണ്ട് ശ്രീ നിലയത്തിലെ ഉമ്മറത്തെ കാരണവർ കളിച്ചപ്പോൾ, അമ്മയെ അകത്തെ മുറിയിലെവിടെയോ തള്ളിയതായിരുന്നു.

വല്ലപ്പോഴും മാത്രം അങ്ങോട്ട് പോയെന്നു മുഖം കാണിക്കുന്നത് സാവിത്രിയും ഭാമയും വല്ലതും പറഞ്ഞിട്ട് എരി കയറ്റി തരുമ്പോൾ അമ്മയ്ക്ക് നേരെ ഉറഞ്ഞു തുള്ളാനായിരിന്നു.

ഒരേ കൂരയ്ക്ക് കീഴെ തമ്മിൽ കാണാതെ…

ഇപ്പൊ ഓർക്കുമ്പോൾ ശ്വാസം മുട്ടുന്നുവെങ്കിലും.. ആ ചെയ്തത് താങ്ങാളാണെന്നുള്ള ഓർമയവരിൽ കുറ്റബോധം നിറച്ചു.

നമ്മളോർക്കാൻ മടിക്കുന്നതും മറക്കുന്നതുമെല്ലാം നല്ല വെടിപ്പായിട്ട് മുന്നിൽ നിരത്തി കാണിക്കാനായിരിക്കും ദൈവം ചിലപ്പോൾ ജീവിതത്തിൽ പ്രതിസന്ധികൾ തരുന്നത്.

“ഇങ്ങ് വന്നേ രണ്ടാളും ”
മക്കളുടെ മനസ്സറിഞ്ഞത് പോലെ മുത്തശ്ശി പ്രധാപിനും രവിക്കും നേരെ കൈ നീട്ടി.

ആ വിളി കാത്തിരുന്നത് പോലെ രണ്ടാളും ധൃതിയിൽ ആ അരികിൽ പോയിരുന്നു.

“മാറി പോയത് മുഴുവനും നിങ്ങളാണ് മക്കളെ.. അമ്മയല്ല ”

വാത്സല്യത്തോടെ ആ കൈകൾ അവരെ തലോടി.

“നീയെന്താ സുധി മാറി നിൽക്കുന്നത്..? വാ.. ഇവിടെ വന്നിരിക്ക് ”

മനപ്രയാസത്തോടെ ഒരരുകിൽ മാറി നിൽക്കുന്ന സുധിയും ഭാര്യയും.

എത്രയൊക്കെ സങ്കടമില്ലെന്ന് ഭാവിച്ചാലും മകനെയോർത്തു നീറുന്ന ഒരച്ഛന്റെ വേദന മുഴുവനും അയാളുടെ കണ്ണിലുണ്ടായിരുന്നു.

പൊതുവെ ഏട്ടൻമാരിൽ നിന്നും മാറി നടക്കുന്ന സുധി അന്നും അതേ പതിവ് തന്നെയായിരുന്നു.

“തെറ്റ് ചെയ്യുന്നവരെ മാത്രമല്ലടാ മോനെ.. പലപ്പോഴും.. ഒരുപാട് ഇഷ്ടമുള്ളവരെ കൂടിയും ദൈവം പരീക്ഷിക്കും. നീ വിഷമിക്കല്ലേ.. നിന്റെ സങ്കടം ന്യായമുള്ളതാണ് കുഞ്ഞേ.. ദൈവം ഒരു വഴി പറഞ്ഞു തരും ”

കുമ്പിട്ടു കൊണ്ടിരിക്കുന്ന അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉറ്റി വീണു കൊണ്ടേയിരുന്നു.

രവി എഴുന്നേറ്റ് സുധിയെ നാരായണിയമ്മയുടെ അരികിലേക്ക് നീക്കിയിരുത്തി കൊടുത്തു.

എന്നോ മറന്നു പോയൊരു ഏട്ടന്റെ വാത്സല്യത്തോടെ സുധി വിതുമ്പി കൊണ്ടയാളെ നോക്കി.

പ്രധാപും കൂടി ചേർത്ത് പിടിച്ചതോടെ അയാളുടെ നിയന്ത്രണം വിട്ട് പോയിരുന്നു.

അമ്മ കിളിയെ പോലെ… തന്നിലൊതുങ്ങില്ലെന്നു ഉറപ്പുണ്ടായിട്ടും തന്നേക്കാൾ വളർന്നു പോയ ആ മക്കളെ മൂന്ന് പേരെയും നെഞ്ചിൽ ഒതുക്കി പിടിച്ചിരുന്നു.മുഖം കൊണ്ട് രാജിയെ കൂടി ക്ഷണിച്ചു..
കൈ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു നിലത്തേക്ക് ഊന്നിറങ്ങി കരയുന്ന രാജിയുടെ ഉള്ളിൽ ശ്രീ നിലയത്തിലുള്ളവരെ കൂട്ട് പിടിച്ചിട്ട് ആ അമ്മയെ വേദനിപ്പിക്കാൻ താൻ ഉപയോഗിച്ച വാക്കുകളും… അതിന്റെ മൂർച്ചയുമായിരുന്നു.

ഒരമ്മയുടെ വാത്സല്യം വീണ്ടും നുകർന്നു കൊണ്ടിരുന്ന ആ നിമിഷം… താങ്ങൾ നൽകിയ അവഗണനയിലും ദ്രോഹത്തിലും കണ്ണനെത്ര പിടഞ്ഞു പോയിരുന്നുവെന്ന് അവർക്ക് മനസ്സിലാക്കി കൊടുത്തു.

നെഞ്ച് നീറി.. കുറ്റബോധം കൊണ്ട് ഉരുകിയൊലിച്ചും അവരിരുന്നു.

“അവന്റെ കല്യാണമാണ്..കണ്ണന്റെ..”

നാരായണിയമ്മയുടെ വാക്കുകൾ ഇടറി.

“ആരുമില്ല അതിന്… സ്വന്തം ന്ന് പറയാൻ ആരുമില്ല ന്റെ കുട്ടിക്ക് ”

വിതുമ്പി തുടങ്ങിയ അമ്മയെ കാണെ അവർക്കുള്ളിൽ നന്മ മാത്രം നിറയുന്ന… പെങ്ങളെ ജീവനെ പോലെ സ്നേഹിച്ചു കൊണ്ട് നടന്നിരുന്ന മൂന്നു ആങ്ങളമാർ സടകുടഞ്ഞു കൊണ്ടെഴുന്നേറ്റ് വന്നിരുന്നു.

ആ ആങ്ങളമാർക്ക് മാമന്മാരുടെ സ്നേഹം വറ്റാത്ത മനസ്സ് കൂടി കൈ വന്നിരുന്നു.

ഇനിയവൻ ഒറ്റക്കല്ലെന്ന് കാലമെവിടെയോ സാക്ഷ്യപെടുത്തിയിരുന്നു…

❣️❣️❣️

ഡ്രസ്സ്‌ എടുക്കന്നതിനിടയിലും അവരെല്ലാം ടീമാണ്.

ആദിയും സിദ്ധുവും കൂടി വന്നതോടെ സംഭവം കുറേ കൂടി കളറായി.
കളിയും ചിരിയുമായി ഓരോ സെക്കന്റും ആസ്വദിക്കുന്നവർക്കിടയിൽ കാർമേഘമിരുണ്ട് കൂടിയത് പോലൊരു മനസ്സുമായി പാറു മാത്രം തനിച്ചായി പോയി.

അവളെ ആരും പ്രത്യക്ഷത്തിൽ അകറ്റി നിർത്തുന്നില്ലെങ്കിൽ കൂടിയും അത്രയും ആൾക്കൂട്ടത്തിന് നടുവിൽ അവളോറ്റ പെട്ടൊരു തുരുത്തിലായി.

ഹരിയും അവർക്കൊപ്പം ഹാപ്പിയാണ്.

താൻ മാത്രമിങ്ങനെ..

ലല്ലു മോള് കുഞ്ഞിയുമായി കൂട്ടായത് കൊണ്ട് തന്നെ രണ്ടും കൂടി അവിടെയുള്ള എല്ലാവരോടും കൊഞ്ചിയും കളി പറഞ്ഞും നടക്കുന്നുണ്ട്.

ലല്ലുവിനും കുഞ്ഞിക്കും ഒരുപോലുള്ള ഉടുപ്പ് സെറ്റ് ചെയ്തു കൊടുത്തത് ആദിയും സിദ്ധുവും കൂടിയാണ്.

അവന്മാരുടെ തോളിലാണ് രണ്ടും കൂടി.

ജീവിതത്തിലൊരിക്കലും തന്റെ മോളുടെ മുഖത്തിങ്ങനെ സന്തോഷം കണ്ടിട്ടേയില്ലെന്ന് പാറു കുറ്റബോധത്തോടെ ഓർത്തു.

ഈ സന്തോഷത്തിലേക്ക് ചേരാനാണ്.. ജീവിതം മുഴുവനും ഈ ചിരി കാത്ത് വെക്കാനാണ് ഒരുവൻ ഹൃദയം കൊണ്ട് വിളിക്കുന്നത്.

ആ ഓർമയിൽ വീണ്ടും അവൾ പിടഞ്ഞു.

ഹരിയുടെ ആവിശ്യപ്രകാരം നിരഞ്ജനയെ കൂടി അജു വിളിച്ചിരുന്നു.

അവൻ ബസ്സ്റ്റോപ്പിലേക്ക് അവളെ കൂട്ടാൻ പോയതാണ്.

സീതയും കണ്ണനും സന്തോഷതിന്റെ കൊടുമുടിയിലാണ് എന്നതവരുടെ മുഖം കണ്ടാൽ തന്നെ അറിയാം.

പാറുവിന് എല്ലാം കൂടി ശ്വാസം മുട്ടുന്നത് പോലൊരു ഫീലായിരുന്നു.

എവിടെയെങ്കിലും ഒറ്റക്കിരുന്നു കരയാൻ അവൾക്കുള്ളം അത്ര മാത്രം കൊതിച്ചു പോയിരുന്നു.

ഒരരുകിൽ ചേർത്തിട്ട സോഫയിൽ കൈ കൊണ്ട് തല താങ്ങി അവളിരിന്ന് പോയി.

താൻ കാരണം അവരുടെ സന്തോഷം കൂടി പോകുന്നുണ്ടോ എന്നൊരു പേടി കൊണ്ടാണ്, ഉള്ളിൽ സങ്കടകടൽ ആർത്തിരമ്പിയിട്ടും പിടിച്ചു നിൽക്കുന്നത്.

തൊട്ടരികിൽ ആരുടെയോ സാന്നിധ്യം അറിഞ്ഞത് കൊണ്ടായിരിന്നു പാറു തിരിഞ്ഞു നോക്കിയത്.

അവളെ നോക്കി കൊണ്ട് ഹരിയിരിക്കുന്നു.
“എന്ത് പറ്റി.. മുഷിഞ്ഞോ?”

നേർത്തൊരു ചിരിയോടെയുള്ള ചോദ്യം.

പാറുവിന്റെ കണ്ണ് നിറഞ്ഞതും ഒരു കരച്ചിൽ കൊണ്ടവൾ ഉലഞ്ഞു പോയതും എത്ര പെട്ടന്നാണ്!

അവൾക്കരികിൽ വന്നിരുന്ന ഹരി പകച്ചുപോയി.

“പാറു.. എന്തേ?”

ആകുലതയോടെ ഹരി വീണ്ടും ചോദിച്ചു.

“നീ എന്തിനാ ഹരി എന്നെയിങ്ങനെ…”

കരഞ്ഞു കൊണ്ടവൾ പറഞ്ഞത് പാതിയിൽ നിർത്തി.

പൊള്ളിയത് പോലെ ഹരി പിടഞ്ഞു കൊണ്ട് ചാടി എഴുന്നേറ്റു.

“സോറി.. സോറി പാറു. തനിക്ക് ശല്യമാവാൻ വേണ്ടിയല്ല. സത്യമായിട്ടും.. ഒറ്റക്കിരിക്കുന്നത് കണ്ടപ്പോ.. അത്.. അത് ചോദിക്കാൻ.. ക്ഷമിക്കെടി.. നിനക്കത് ബുദ്ധിമുട്ടായെങ്കിൽ.. സോറി ”

ഹരിയുടെ കലങ്ങി ചുവന്ന കണ്ണുകൾ..
വിളറിയ മുഖം..

പാറു വേദനയോടെ വിലങ്ങനെ തലയാട്ടി.

അവളവന്റെ കൈകൾ കൂട്ടി പിടിച്ചു..

“ഞാൻ.. ഞാനൊറ്റക്കായി പോയി ഹരി ”

കരഞ്ഞു കൊണ്ടവൾ അവന്റെ കയ്യിൽ പിടി മുറുക്കി.

“ഞാനുള്ളപ്പഴോ?”

ആർദ്രമായ അവന്റെ ചോദ്യം.

“അവർക്കാർക്കും നിന്നോടൊരു ദേഷ്യവുമില്ല പാറു. ഇത്തിരി പരിഭവമുള്ളത്.. എന്നോടുള്ള ഇഷ്ടകൂടുതൽ കൊണ്ടാണ്.. നീയത് കാര്യമക്കേണ്ട ”

ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു.

“എനിക്ക് സഹിക്കാൻ വയ്യ ഹരി..”

ഉള്ളുലഞ്ഞ അവളുടെ സ്വരം.

ഹരിയാണ് വേദനിച്ചത്.

“എന്തിനാ ഹരി നീ.. നീ എന്നെ ഇത്രേം സ്നേഹിച്ചത്?  നിന്നേ സ്നേഹിക്കാതിരിക്കാൻ ഒരു കാരണം പോലും എനിക്ക് മുന്നിലില്ലാത്ത വിധം സ്നേഹം കൊണ്ട് നീ എന്നെ വരിഞ്ഞു മുറുക്കി കളഞ്ഞില്ലേ..? എനിക്ക്.. എനിക്കിത് സഹിക്കാൻ വയ്യ ഹരി ”

പാറുവിന്റെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി.കരഞ്ഞു കൊണ്ട് ഉറക്കെയാണവൾ പറയുന്നത്.
ചുറ്റുമുള്ള ശബ്ദങ്ങളെല്ലാം പെട്ടന്ന് നിലച്ചു പോയിരുന്നു

സ്തംഭിച്ചു പോയവൻ.

കാറ്റ് പിടിച്ചത് പോലെ നിന്നാടി.

ഹൃദയം നിലച്ചത് പോലെ..

അവളിപ്പോ പറഞ്ഞ വാക്കുകൾ കേട്ട് അവരെ തന്നെ നോക്കി ശ്വാസം പിടിച്ചു നിൽക്കുന്നവരെയോ… അവരുടെ കണ്ണിലെ ഭാവതെയോ അവൻ കണ്ടില്ല.

കണ്മുന്നിൽ പാറു മാത്രം.

ഹൃദയം മുഴുവനും അവൾ പറഞ്ഞു തീർത്ത വാക്കുകൾ.

കാതിൽ അമൃതുപോലെ..

“നിന്നിൽ നിന്നും ഓടിയോളിക്കാൻ എനിക്ക് കഴിയില്ല ഹരി.. എനിക്ക് നിന്നേ വേണം. നിന്റെ സ്നേഹം വേണം. ഇനിയും.. ഇനിയും എനിക്കത് കണ്ടില്ലെന്ന് നടിക്കാൻ വയ്യെടാ.. ഞാൻ.. ഞാൻ മരിച്ചു പോകും ഹരി.. ഞാനിപ്പോ… ഞാനിപ്പോ നിന്നേയൊരുപാട് സ്നേഹിക്കുന്നുണ്ട് ഹരി.. സ്നേഹം കൊണ്ട് നീ എന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ?”

മഞ്ഞിൽ പുതിഞ്ഞ ഒരു പൂക്കുല പോലെ പാറു ഹരിയുടെ നെഞ്ചിലേക്ക് വീണു.

അവളെയൊന്ന് ചേർത്ത് പിടിക്കാൻ കൂടി കഴിയാത്ത വിധം തളർന്നു പോയിരുന്നു അവനാ നിമിഷം.

“നോക്കി നിൽക്കാതെ അങ്ങോട്ട്‌ കെട്ടിപിടിച്ചു സ്നേഹം അറിയിച്ചു കൊടുക്കെടാ പരട്ടെ ”

നിറഞ്ഞ കണ്ണുകൾ തോളു കൊണ്ട് തുടച്ച് കണ്ണൻ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടാണ് ഹരി ഞെട്ടിയത്.

വിശ്വാസമില്ലാത്ത പോലെ അവൻ ഒരിക്കൽ കൂടി സ്വന്തം നെഞ്ചിലേക്ക് നോക്കി.

ചുറ്റി പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർന്ന് നിൽക്കുന്ന പാറു.

ഹരിയുടെ കണ്ണ് നിറഞ്ഞു.

അറിയാതെ തന്നെ അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു.

നെറുകയിൽ ചുണ്ട് ചേർക്കുമ്പോൾ അവന്റെ കണ്ണുനീർ തുള്ളികൾ വീണു ചിതറി.

അവിടെയുള്ള സ്റ്റാഫിനെല്ലാം  ആദിയും സിദ്ധുവുമാണ് ഹരിയുടെ സ്നേഹം പറഞ്ഞു കൊടുത്തത്.

സന്തോഷം കൊണ്ട് ധന്യമായ നിമിഷം..

അവരെല്ലാം ആഹ്ലാദത്തോടെ ഉറക്കെ കൂവി വിളിക്കാനും കയ്യടിക്കാനും തുടങ്ങി.

എന്നാൽ അതൊന്നുമറിയാതെ.. പാർവതിയെന്ന ഒറ്റ ലോകലലിഞ്ഞു പോയിരുന്നു ഹരി.

എത്ര മുറുക്കി പിടിച്ചിട്ടും അവന് മതിയാവുന്നില്ല.

കൈ പിടിയിൽ നിന്നും ഇനിയും അവൾ ഊർന്ന് പോകുമോ എന്നൊരു പേടിയുള്ളത് പോലെ… അവൻ അവളെ നെഞ്ചിലേക്ക് വരിഞ്ഞു മുറുക്കി പിടിച്ചു.

ആ കണ്ണുകളപ്പോഴും നിറഞ്ഞിരുന്നു..

സന്തോഷം കൊണ്ടാണെന്ന് മാത്രം 🥰🥰

തുടരും