24/04/2026

സ്നേഹപൂർവ്വം നിനക്കായ് : ഭാഗം 26

രചന – അശ്വതി അച്ചൂസ്

“ഞാൻ അമ്മയ്ക്ക് ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്. ”
“എന്താ മോനെ ”
അവൻ പതിയെ തിരിഞ്ഞു നോക്കി.
സാരി വാരി പുതച്ച് ഒരു സ്ത്രീ കയറി വന്നു. മുടി അല്പം നരച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ആരാണെന്ന് മനസിലായില്ല. കൂടെ ഒരു സ്റ്റിക്ക് കുത്തിപിടിച്ചു മറ്റൊരാളും ഉണ്ടായിരുന്നു. സ്റ്റെപ് കയറാൻ അയാളെ ആ സ്ത്രീ സഹായിക്കുന്നുണ്ട്. മുഖം കാണാൻ വയ്യ. സ്റ്റെപ് കയറി കഴിഞ്ഞ് അവർ സീതയുടെ മുഖത്തേക്ക് നോക്കി.
ഒരു നിമിഷം “മോളെ ” എന്ന വിളിയോടെ അവർ അവളെ കെട്ടിപിടിച്ചു.

“എന്റെ മോളെ എവിടായിരുന്നു നീ. നിന്നെ തിരയാത്ത സ്ഥലം ഇല്ലായിരുന്നു.”
കണ്ണുകൾ അല്പം നനഞ്ഞു എങ്കിലും ശ്രീബാല കരഞ്ഞില്ല.
“ഞാൻ…. അച്ഛനെ വിളിച്ചു വരാം “.
അവർ അച്ഛനെ വിളിക്കാൻ ഓടിയപ്പോൾ ഹരി തിരിഞ്ഞ് വിനയനെ നോക്കി.
“വിനയൻ ഇരിക്ക് “.
“വേണ്ട ഏട്ടാ അവർ ആരെങ്കിലും പറയട്ടെ ”
“വാശി വേണ്ട മോളെ ”
“വേണം ഏട്ടാ… അല്ലെങ്കിൽ എന്റെ ഏട്ടൻ ആരും അല്ലാതായി പോകും ”
ഹരി പിന്നെ ഒന്നും പറയാൻ നിന്നില്ല.
അച്ഛൻ വരുന്ന ശബ്ദം കേൾക്കാം അവൾ ശ്രെദ്ധിച്ചു നിന്നു.
അച്ഛൻ പ്രായം ആയിരിക്കുന്നു. തലയിൽ കഷണ്ടി നിറഞ്ഞിരിക്കുന്നു.

“മോളെ “. അയാൾ അവളെ വിളിച്ചു.
പിന്നെയും എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പക്ഷെ, അയാൾക്ക് ശബ്ദം വെളിയിലേക്ക് വന്നില്ല.
ശ്രീയുടെ കണ്ണുകളും നിറഞ്ഞിരുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് അയാളെ കാണുന്നത്.
“അച്ഛാ”
അവൾ ഓടി ചെന്ന് അച്ഛന്റെ കാലിൽ വീണു.
“എന്നോട് ക്ഷെമിക്ക് അച്ഛാ ”
വീഴും മുന്നേ അയാൾ അവളെ പിടിച്ചു.
“ശ്രീ ”
കരച്ചിൽ ഒതുങ്ങിയപ്പോൾ അയാൾ അവളെ തന്നിൽ നിന്ന് മാറ്റി.
“ശ്രീ ഒരിക്കൽ പോലും നിനക്ക് എന്നെ കാണണം എന്ന് തോന്നിയില്ലേ മോളെ ‘
“ഉം ഒരുപാട്.. ഒരുപാട് തവണ പക്ഷെ,”
“എന്നിട്ട് എന്തെ ഒന്ന് വിളിക്കുക പോലും ചെയ്തില്ല.”

“ധൈര്യം ഉണ്ടായിരുന്നില്ല അച്ഛാ. ഒന്ന് സെറ്റിൽ ആയി വരാൻ കുറച്ചു സമയം എടുത്തു . ഏട്ടൻ എന്നെ കണ്ടെത്തുമ്പോൾ എനിക്ക് നാല് മാസം ആയി കഴിഞ്ഞിരുന്നു. ”
അവൾ പറഞ്ഞിട്ട് അമ്മയെ നോക്കി
“അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ കൊതിയായിട്ട് ഏട്ടൻ എനിക്ക് വേണ്ടി ഇടയ്ക്ക് പൊതിച്ചോർ കൊണ്ട് തന്നിരുന്നു.”
ഹരി ഇടയ്ക്ക് പൊതിച്ചോർ കൊണ്ട് പോയിരുന്നത് അവർക്ക് ഓർമ്മ വന്നു. അതെല്ലാം മകൾക്ക് വേണ്ടി ആയിരുന്നു എന്നറിഞ്ഞു കണ്ണ് നിറഞ്ഞു.
“അതിനിടയിൽ ഒരു കട തുടങ്ങാൻ ഏട്ടൻ സഹായിച്ചു. ഞാൻ ആണെങ്കിൽ ആരാണ് പാർട്ണർ എന്നോ ഒന്നും അന്വേഷില്ല. പണ്ട് നമ്മൾ പുറത്താക്കിയ മാനേജരുടെ മകനാണ് പാർട്ണർ എന്നറിയാൻ ഞാൻ വൈകി പോയിരുന്നു. ഡെലിവറിക്ക് ശേഷം ഹോസ്പിറ്റലിൽ വിടുമ്പോൾ രണ്ട് കുഞ്ഞും എനിക്കൊപ്പം ഇല്ല എന്നറിയുമ്പോഴേക്കും ഞങ്ങൾ തോക്കിൻ മുനയിൽ ആയി കഴിഞ്ഞിരുന്നു. പിന്നെ പോകും വഴി ദൈവം ഉണ്ടാക്കിയ ഒരു ആക്സിഡന്റ്. അതിൽ നിന്ന് ആകസ്മികമായി ഒരു രക്ഷപ്പെടൽ. അത് പക്ഷെ എന്റെ ദേഹത്ത് ഒരുപാട് പൊള്ളിയ പാടുകൾ ഉണ്ടാക്കി ”
അവൾ വിനയനെ തിരഞ്ഞു നോക്കി

“ഏട്ടന് ഒരു കാലും ”
അച്ഛനും അമ്മയും വിനയനെ നോക്കി. അതാണ് ഒരു വടിയും കുത്തിപിടിച്ചുള്ള വരവ്.
അവർ അവളെ കെട്ടിപിടിച്ചു കരഞ്ഞു. സാരി തലപ്പ് മാറ്റി. ഇടത്തേ ഭാഗമാണ് പൊള്ളലേറ്റത്. മുഖത്തു അധികം ഇല്ല കൈയിൽ ഉണ്ട്. സാരി ആയത് കൊണ്ട് കാലിൽ ഉള്ളത് കാണാൻ പറ്റിയില്ല.
“അച്ഛനെയും അമ്മയേയും വിഷമിപ്പിച്ചതിന് ദൈവം തന്ന ശിക്ഷ എന്ന് ഞങ്ങൾ കരുതി പക്ഷെ അതായിരുന്നില്ല ശരിക്കും ശിക്ഷ എന്ന് മനസിലായത് എന്റെ മക്കളെ കാണാതെ ഈ അഞ്ചു വർഷം കഴിഞ്ഞപ്പോൾ ആണ്…. അന്നാണ് എന്റെ അച്ഛന് ഞാൻ ഉണ്ടാക്കിയത് എത്ര വലിയ വേദനയാണ് എന്ന് മനസിലായത്.”
അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു.
“ഞങ്ങൾ ആർക്കും ഒരു ബാധ്യതയും ആകില്ല. കുട്ടികളെ കൊണ്ട് പോകാൻ മാത്രമാണ് വന്നത് . പിന്നെ എന്റെ ഏട്ടൻ ആരുടെ പഴിയും കേൾക്കാതിരിക്കാനും ”

“മോളെ… അങ്ങനെ പോകാതെ ”
“പോണം അച്ഛാ…. ഇത്ര ഒക്കെ പറഞ്ഞിട്ടും എന്റെ കൂടെയുള്ള ആളോട് ഒന്ന് മിണ്ടണം എന്ന് തോന്നിയില്ലല്ലോ എന്തിന്…. ഒന്ന് ഇരിക്കാൻ എങ്കിലും പറഞ്ഞോ ഇല്ലല്ലോ ” അയാൾ വിനയനെ നോക്കി.
“പെട്ടന്ന് മോളെ കണ്ടൊരു അവേശത്തിൽ വിട്ട് പോയി എന്നെ ഉള്ളൂ ”
“ഉം. കുഴപ്പം ഇല്ല സാർ. ഇത്ര ഒക്കെ പ്രതീക്ഷിച്ചുള്ളൂ. ആരും ഇല്ല എന്ന് തോന്നിയിടത്ത് താങ്ങായും തണലായും എന്നും എപ്പോഴും എന്തിനും ഏതിനും ദാ ഇവനുണ്ടായിരുന്നു.” ഹരിയെ നോക്കി പറഞ്ഞു.
“അത് മതി. ഇനിയും ഉണ്ടാകുമെന്നറിയാം അത് മതി. ഇത് പോലും പ്രതീക്ഷിക്കാൻ പാടില്ലാത്തതാണ്. ”
അവൻ ചിരിച്ചു.
“വിനയൻ ഇരിക്കൂ. സാർ അല്ല അച്ഛൻ ”
“വേണ്ട സാർ അതങ്ങനെ തന്നെ ഇരിക്കട്ടെ മാറ്റാറായി എന്ന് എനിക്ക് തോന്നുമ്പോൾ മാറ്റാം ”
“എന്നാ അങ്ങനെ. ഇരിക്കു മക്കളെ. സീ തേ ഇവർക്ക് കുടിക്കാൻ ”
“ഞാൻ എടുക്കാം ഏട്ടാ.”
അയാൾ ഹരിയെ നോക്കി
“നീ എന്താ ഹരി ഇതൊന്നും എന്നെ അറിയിക്കാഞ്ഞത് “.
“എല്ലാ കാലത്തും അച്ഛന് വെറുക്കാൻ ഒരാളെ വേണം. സത്യം അറിയാൻ കാത്തുനിൽക്കാറില്ല ”
അവൻ മനസിൽ പറഞ്ഞു.
“ഹരി ”

“ഒന്നുമില്ല അച്ഛാ. അതൊന്നും അപ്പോൾ അറിഞ്ഞിരുന്നു എങ്കിൽ അച്ഛന് താങ്ങാൻ പറ്റിയെന്ന് വരില്ല എന്ന് തോന്നി.”
“അതും ശരിയാ”
അവർ വെള്ളവുമായി വന്നു
“കുടിക്ക് മക്കളെ ”
ശ്രീക്കു നല്ല ദാഹം തോന്നിയിരുന്നു. അവൾ വെള്ളം കുടിച്ചപോൾ സമാധാനം തോന്നി.
“ഏട്ടാ… എവിടെ എന്റെ മക്കൾ ”
“ഇപ്പോ വിളിക്കാം ”
അവൻ മുകളിലേക്ക് നോക്കി
“ദിയാ ”
എന്ന് വിളിച്ചു.
ദിയ തിരിഞ്ഞു നോക്കി. അവർ രണ്ട് പേരും അവളെ തന്നെ നോക്കി നിൽപുണ്ടായിരുന്നു.
“അമ്മ വിളിക്കുന്നു. പോകാം ”
അവർ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി
“വാ മക്കളെ.”
രണ്ട് പേരെയും രണ്ട് കൈയിൽ പിടിച്ചു അവൾ പടികൾ ഇറങ്ങാൻ തുടങ്ങി. രണ്ട് മൂന്ന് സ്റ്റെപ് ഇറങ്ങി ദിയ അവരെ തന്റെ കൈകളിൽ നിന്ന് മോചിപ്പിച്ചു.
അവർ രണ്ട് പേരും അവളെ ഒന്ന് നോക്കിയ ശേഷം താഴേക്ക് ഇറങ്ങി ചെന്നു.

രണ്ട് പേരുടെയും മുഖത്ത് പരിഭ്രം പ്രകടമായിരുന്നു.
ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞു. ഒരാഴ്ച…. ഒരാഴ്ച മാത്രമാണ് കുട്ടികൾ തന്നോട് ഒപ്പം ഉണ്ടായിരുന്നത്. അവൾ തിരിഞ്ഞ് വിനയനെ നോക്കി. ഇന്നിപ്പോൾ എത്ര വലുതായിരിക്കുന്നു. അവരെ ചേർത്തു പിടിക്കാൻ അവളുടെ മനസ് കുതിച്ചു.
ഹരിയുടെ അച്ഛന് അവരുടെ മുഖത്തെ പകപ്പ് കാണാമായിരുന്നു.
“വാ മക്കളെ ഇതാരാ വന്നിരിക്കുന്നത് എന്നറിയാമോ ”
അവർ പരസ്പരം കൈകൾ കോർത്തു പിടിച്ചു തലയാട്ടി.
“ആരാ “.
“അമ്മ, ”
“അച്ഛൻ ”
“അപ്പൊ അറിയാലോ രണ്ടാൾക്കും. നിങ്ങളെ അധികാലം നോക്കാനൊന്നും പറ്റിയിട്ടില്ല..
“ആരാ പറഞ്ഞു തന്നത് ”
“അമ്മ പറഞ്ഞു ”
“ആ ”

അയാൾ പറഞ്ഞു കഴിഞ്ഞ് ദിയയെ നോക്കി.
ശ്രീ പതിയെ നടന്നു വന്നു. കണ്ണു നിറഞ്ഞത് കൊണ്ട് കാഴ്ച്ചയ്ക്കൊരു മങ്ങൽ ഉണ്ടായിരുന്നു. നിറഞ്ഞൊഴുകിയ മിഴികൾ എത്ര തുടച്ചിട്ടും നിൽക്കുന്നില്ലായിരുന്നു. അവൾ സാരിതലപ്പ് എടുത്ത് മുഖം അമർത്തി തുടച്ചു. രണ്ട് പേരെയും കെട്ടിപിടിച്ചു. നിച്ചുവും അനുവും ശ്വാസം പിടിച്ചു നിന്നു. അവരുടെ സാമിപ്യം പോലും ഇഷ്ടപെടുന്നില്ലായിരുന്നു.
“എന്റെ ഏട്ടൻ…. എന്റെ. ഏട്ടൻ എന്നെ എങ്ങനെ വളർത്തിയോ അതുപോലെ തന്നെ അവരെ നോക്കി. നെഞ്ചിൽ ചേർത്ത് പിടിച്ച് ”
അവൾ അവരെ മാറ്റി നിർത്തി.
“ദേ അതാരാ എന്ന് നോക്ക് ”
അവൾ വിനയനെ ചൂണ്ടി പറഞ്ഞു.
അവർ പരസ്പരം മുഖത്തേക്ക് നോക്കി.
“ഇതാണ് അച്ഛൻ ”
അവർ ഒരു അപരിചിതനെപ്പോലെ അയാളെ നോക്കി.
വിനയൻ വിറയ്ക്കുന്ന കൈ കൊണ്ട് അവരെ തന്നോട് ചേർത്ത് നിർത്തി.
“സന്തോഷായി… കാണും എന്ന് കരുതിയതല്ല. പക്ഷെ, ഞങ്ങൾ ഇല്ല എങ്കിലും താങ്ങും തണലുമായി ഹരി ഉണ്ടാകും എന്ന് എനിക്ക് അറിയാം. ”
അവൻ നന്ദിയോടെ ഹരിയെ നോക്കി. അവൻ ദിയയെയും.

എത്ര കഷ്ടപ്പെട്ടാണ് അനുവിനെ കണ്ട് പിടിച്ചത്. അവൾ ഇല്ലായിരുന്നു എങ്കിൽ ഇന്ന് അനു ഇവിടെ ഉണ്ടാകുമായിരുന്നില്ല. സത്യം പറഞ്ഞാൽ രണ്ട് പേരെയും കണ്ടെത്തും വരെ ഇവരെ മാറ്റി ണ് നിർത്തുകയായിരുന്നു താൻ.
ദിയ സ്റ്റെപ് ഇറങ്ങി വന്നപ്പോൾ ഹരി അവളെ പരിചയപ്പെടുത്തി. ഫോട്ടോയിലും കഥയിലും മാത്രം കണ്ടിട്ടുള്ള തന്റെ ഏടത്തി.
അവളെ കണ്ടതും കുട്ടികൾ രണ്ടു പേരും അവൾക്ക് നേരെ ഓടിച്ചെന്നു കെട്ടിപിടിച്ചു. അത് ദിയ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് താഴേക്ക് വരാഞ്ഞത്. ശ്രീബാലക്ക് അവരെ തടയണം എന്നുണ്ടായിരുന്നു പക്ഷെ കഴിഞ്ഞില്ല.

******

രാത്രി
ശ്രീ ചോറ് വാരികൊടുക്കാൻ നോക്കിയിട്ട് അവർ കഴിച്ചില്ല. അവരുടെ അനുസരണക്കേട് അവളെ ദേഷ്യം പിടിപ്പിച്ചു.
ദിയ എന്ത്‌ പറഞ്ഞാലും അവർ അനുസരിക്കുമായിരുന്നു.
രാത്രി ഉറങ്ങാൻ വിളിച്ചിട്ടും ചെന്നില്ല. അവർ അന്നും ദിയക്ക് ഒപ്പം കിടന്നു.
പിറ്റേന്ന്
“ശ്രീ ”
“എന്താ ഏടത്തി ”
“ഒന്നുമില്ല… എന്താ ഇങ്ങനെ ഒറ്റയ്ക്ക് ഇവിടെ വന്നിരിക്കുന്നത് ”
“ഏയ്‌..”
“പറയു ”
“കുട്ടികൾ ഇനി എന്റെ അടുത്തേക്ക് വരികെ ഇല്ലേ ”
വരുമല്ലോ പിന്നെന്താ. ജനിച്ചു ഒരാഴ്ച മാത്രമാണ് ശ്രീ അവരെ കണ്ടത്. അവരുടെ സ്വഭാവം മനസിലാക്കാനും ഇഷ്ടങ്ങൾ അറിയാനും ശ്രീയ്ക്ക് കഴിഞ്ഞിട്ടില്ലല്ലോ.ഇനിയും എത്രയോ സമയം എടുക്കും. അവർ കുട്ടികൾ അല്ലെ അവർക്ക് പൊരുത്തപ്പെടാൻ അതിലും കൂടുതൽ സമയം വേണ്ടി വരില്ലേ. കുറച്ച് ദിവസം കൂടെ ഇവിടെ നിൽക്കൂ എന്നിട്ട് പോകാം ”

“ഉം ”
ദിയ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.
ഹരി എതിരെ വരുന്നുണ്ടായിരുന്നു
“അവൾ എവിടെ ”
“അവിടെ ആകെ കരഞ്ഞിട്ട് ഇരിപ്പുണ്ട് ”
“എന്തിന്?”
“കുട്ടികൾ ഇത് വരെ അടുപ്പം കാണിച്ചില്ല എന്ന് പറഞ്ഞ്. ഹരിയേട്ടൻ ഒന്ന് സംസാരിച്ചിട്ട് വാ ”
“വിനയൻ അവിടെ തനിച്ചാടോ ”
“ഞാൻ കമ്പനി കൊടുക്കാം ഏട്ടൻ സംസാരിച്ചിട്ട് വാ ”
“തന്റെ ഫ്രണ്ടിനോട്‌ പറഞ്ഞോ ഇവർ വന്ന കാര്യം ”
“ഇല്ല. മറന്ന് പോയി. ഇപ്പോ പറയാം.
അവൾ ഫോൺ എടുത്തു വിനയന്റെ അരികിലേക്ക് നടന്നു.

ഹരി ചെല്ലുമ്പോൾ ശ്രീബാല കണ്ണ് തുടച്ചു ഇരിക്കുകയാണ്
“എന്താ മോളെ ഇങ്ങനെ സങ്കടപെടാൻ ആണോ ഞാൻ ഇത്ര കഷ്ടപ്പെട്ടത് ”
“അതല്ല ഏട്ടാ… അവരുടെ അകൽച്ച. എനിക്ക് സഹിക്കാൻ പറ്റുന്നില്ല.”
“അവർ കുട്ടികൾ അല്ലെ മോളെ ”
“എനിക്കറിയാം ”
“പിന്നെ എന്താ ”
“ഏട്ടൻ….. ഞാൻ ഒരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത് ”
“ഇല്ല പറ ”
“ഏട്ടൻ കുറച്ച് ദിവസം ദിയയെ കൂട്ടി മാറി നിൽക്കോ ”
അത് കേട്ട് അവന്റെ ഉള്ളൊന്ന് ആളി…. അത്ഭുതത്തോടെ അവൻ ശ്രീയെ നോക്കി.