17/04/2026

സത്യഭാമ : ഭാഗം 35

രചന – അയിഷ അക്ബർ

ഡോക്ടർ…….
ഭാമയുടെ വായിൽ നിന്നും പൊഴിയുന്നതോടൊപ്പം അവൾ അയാളിലേക്ക് നോക്കി…

ആ കണ്ണുകൾ തന്നിലായി മാത്രം പറ്റിച്ചേർന്നു കിടക്കുന്നുണ്ടായിരുന്നു….

അതിൽ നിറഞ്ഞു തുളുമ്പിയ വാത്സല്യം തനിക്ക് വളരേ വ്യക്തമായിരുന്നു….

അവൾ പിന്നീടൊരു ചിന്തക്ക് കാത്തു നിൽക്കാതെ ഓടി ചെന്നയാളുടെ നെഞ്ചോരം ചേർന്നിരുന്നു….

ആർക്കും മനസ്സിലാവാത്ത തന്റെ വിങ്ങൽ ആ ഹൃദയത്തിന് മനസ്സിലാവുമെന്നെന്തോ അവൾക്കുറപ്പുണ്ടായിരുന്നു….

അല്ലെങ്കിൽ തന്നെ താങ്ങാൻ പോന്ന അത്രയും ശേഷി ആ കൈകൾക്കുണ്ടെന്ന് അവൾക്ക് തോന്നി ക്കാണും…

അവൾ അയാളിലേക്ക് ചാഞ്ഞ ഉടനെ ആ കൈകളും അവളെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു…..

നിറഞ്ഞൊഴുകുന്ന ആ കണ്ണുകളിലേക് അവൾ പതിയേ നോക്കി….

ഒരച്ഛന് മകളോടുള്ള വാത്സല്യം ഇതിനേക്കാൾ മനോഹരമായി എങ്ങനെയാണ് ഒരു കണ്ണുകളിൽ നിറച്ചു വെക്കുക എന്നവളോർത്തു…

ലക്ഷമി…..
അയാളവളുടെ മുടിയിഴകളിൽ തലോടി….

ഈ രംഗതിനു സാക്ഷിയായി നിൽക്കുന്ന രാജേഷ്വരിയും യാശോധയും മുഖത്തോട് മുഖം നോക്കി…..

കണ്ട കാഴ്ചയെ വിശ്വസിക്കണോ എന്നറിയാതെ അവരുടെ കണ്ണുകൾ വാചാലമായി…

അവർ വിശ്വനിലേക്ക് നോക്കിയപ്പോൾ അയാളിൽ പ്രത്യേകിച്ച് ഭാവ മാറ്റങ്ങളൊന്നുമില്ലാത്തത് രാജിയെയും യാശോധയെയും ഒരുപോലെ അമ്പരപ്പിച്ചിരുന്നു…..

ഇതിനായാണ് തന്നെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നതെന്ന് രാജേഷ്വരിക്ക് തോന്നി….

എങ്കിലും നഷ്ടപ്പെട്ടെന്ന് കരുതിയ ആളെ വീണ്ടും വിധി കണ്മുന്നിലേക്കെത്തിച്ചപ്പോൾ അവരിൽ നിറഞ്ഞു നിന്ന ഞെട്ടൽ ഒരുതരം നിർവികാരതക്ക് വഴി മാറിയിരുന്നു…..

അവരയാളെ നോക്കി ഒരു പ്രതിമ കണക്കെ നിന്നു….

എന്നാൽ കണ്ടിട്ടും തന്നെ കാണാത്ത പോൽ മാറി മറിയുന്ന അയാളുടെ മിഴികൾ സത്യയെ മാത്രം വലം വെച്ചു കൊണ്ടിരുന്നു…

ഇത്ര മാത്രം സ്നേഹിക്കാൻ
അവളായാൾക്കാരാണെന്ന് അവരോർത്തു…..

വാ മോളേ… നമുക്ക് പോകാം…..

അയാൾ അവളെ ചേർത്ത് പിടിച്ചു കൊണ്ടത് പറയുമ്പോൾ അവളമ്പരന്നിരുന്നു….

എങ്ങോട്ടാ ഇയാള് എന്റെ കൊച്ചിനെ കൊണ്ട പോകുന്നത്….

ജയ അവർക്ക് മുമ്പിൽ കയറി നിന്നു ഭാമയുടെ കയ്യിൽ പിടിച്ചു…..

ജീവൻ രക്ഷിച്ച പേരും പറഞ്ഞ് ഇവളെയങ് സ്വന്തമാക്കാനാണോ പുറപ്പാട്……

മഹേഷ്‌ അപ്പോഴേക്കും കലി പൂണ്ട് അവരുടെ നേർക്ക് വന്നിരുന്നു….

എന്റെ മോളേ എന്റെ സമ്മതമില്ലാതെ കൊണ്ട പോകാൻ നിങ്ങൾക്കെന്ത് അവകാശം….. മഹേഷേ… പോലീസിനെ വിളിയെടാ….

ജയ അരിശത്തോടെ അത് പറഞ്ഞതും മഹാദേവനൊന്നു പുഞ്ചിരിച്ചു….

നിങ്ങളുടെ മകളെ നിങ്ങളുടെ സമ്മതമില്ലാതെ ആരും ഇവിടെ നിന്ന് കൊണ്ട് പോകില്ലാ….

ജയയുടെ മനസ്സിൽ ചെറിയൊരു ആശ്വാസം നിറഞ്ഞു…..

പക്ഷേ ഇവളെ ഞാൻ കൊണ്ട പോകും….

പുഞ്ചിരി മാറി അല്പം ഗൗരവത്തോടെ അയാളത് പറഞ്ഞതും ജയ വീണ്ടും സംശയത്തോടെ അയാളെ നോക്കി…..

കാരണം ഇവളെന്റെ മകളാണ്….ഈ മഹാദേവനു പിറന്നവളാണ്……..

അയാളത് പറഞ്ഞതും അവിടെ കൂടിയിരിക്കുന്ന എല്ലാവരും ഞെട്ടിയിരുന്നു….

ആളുകൾക്കിടയിലുള്ള അടക്കം പറച്ചിക്കുകൾ ഉയർന്നു കൊണ്ടിരുന്നു….

ജയയ്ക്കും അയാളുടെ വാക്ക് വിശ്വാസ യോഗ്യമായിരുന്നില്ല…..

രാജേഷ്വരിയുടെ ഹൃദയം മിടിക്കുന്നത് ഉച്ചതിലായിരുന്നു….

മഹാദേവന്റെ മകളാണ് സത്യയെന്നത് സ്വപ്നത്തിൽ കൂടി ഓർക്കാത്ത ഒന്നാണ്….

ഭാമ അപ്പോഴും കണ്ണുകളിൽ പടർന്ന ഞെട്ടലുമായി മഹാദേവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു….

അവൾക്കെന്തൊക്കെയോ ചോദിക്കണമെന്നുണ്ടെങ്കിലും വാക്കുകൾ പുറത്തേക്ക് വരുന്നില്ലായിരുന്നു…..

തന്നെ രക്ഷിക്കാൻ വേണ്ടി ഡോക്ടർ പറയുന്നതാണോ എന്നവൾ ചിന്തിച്ചെങ്കിലും അല്ലായിരുന്നെങ്കിൽ എന്നവളോത്തിരി ആഗ്രഹിച്ചിരുന്നു…..

ഇത് നല്ല തമാശ….. എവിടെ നിന്നോ കയറി വന്ന് അവൾ നിങ്ങളുടെ മകളാണെന്ന് പോലും…. നീ പോലീസിനെ വിളിക്കെടാ മഹേഷേ…..

അവർ വീണ്ടും കലി തുള്ളി കൊണ്ടത് പറയുമ്പോൾ മഹാദേവൻ അവർക്കെതിരായി നിൽക്കുന്ന വിശ്വനിലേക്ക് നോക്കി….

വിശ്വാ….. കഥകളുടെ കെട്ട് ഞാനഴിക്കണോ അതോ നീയോ….. എനിക്കൊട്ടും സമയമില്ല…. എന്റെ മോളെയും കൊണ്ട് എനിക്കെത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം…

ഗൗരവമേറിയ ആ വാക്കുകൾ വിശ്വനോടായി പറയുമ്പോഴും വിശ്വന്റെ അരികിൽ നിന്ന രാജേഷ്വരിയിലേക്ക് ഒരു നോട്ടം പാറി വീഴാതതോർത്തു അവർക്ക് വല്ലാത്തൊരു പ്രയാസം തോന്നി…..

പുഞ്ചിരിച്ചു കൊണ്ട മാത്രം സൗമ്യമായി സംസാരിച്ചു കൊണ്ടിരുന്ന ആ മഹാദേവനിൽ നിന്നും ഇന്നയാളോത്തിരി മാറിയിട്ടുണ്ടവന്നവർക്ക് തോന്നി…..

എങ്കിലും ആ ചൊടിയിലെ പുഞ്ചിരിയിൽ ഇന്നും ആ പഴയ മഹാദേവൻ തെളിഞ്ഞു കിടപ്പുണ്ടായിരുന്നു……

നിങ്ങൾ അവകാശം പറയാൻ ഭാമ നിങ്ങളുടെ മകളല്ലലോ…

വിശ്വൻ മുന്നിലേക്ക് കയറി വന്ന് ജയയോടായി ചോദിക്കുമ്പോൾ അവരൊന്നു പരുങ്ങി….

അതേ… അവളെന്റെ മോള് തന്നെയാ…. അതിവിടെ എല്ലാവർക്കും അരിയുന്ന കാര്യം തന്നെയാണ്….

അവർ വാദിക്കുമ്പോൾ വിശ്വനൊന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു…..

എന്നാൽ ഇവിടെയുള്ളവർക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാം….

വർഷങ്ങൾക്ക് മുൻപ് ഇവളെ മാധവനെ ഏൽപ്പിച്ച ആ സുഹൃത്ത് ഞാനായിരുന്നു….

ജയ ഞെട്ടിപ്പോയിരുന്നു….
അവർക്ക് തലക്കൊരു ഭാരം തോന്നി….

സുഹൃത്താണ് തന്നതെന്നും പേര് വിശ്വാനാഥനാണെന്നും അവർക്കറിയാമായിരുന്നെങ്കിലും നേരിട്ട് കാണുന്നത് ആദ്യമായിരുന്നു….

നാട്ടുകാരും വീട്ടുകാരും ഒക്കെ അറിഞ്ഞതോർത്തു അവർക്ക് വല്ലാത്ത നാണക്കേട് തോന്നി….

അതിനേക്കാളേറെ ഇനിയീ വിവാഹം നടക്കില്ലെന്നത് അതിനേക്കാൾ അവരെ പ്രയാസപ്പെടുത്തി…..

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഭാമ മഹാദേവനെ നോക്കി നിന്നു…..

അല്ല…. ഭാമ എന്റെ മോളാണ്…. അവളെ പ്രസവിച്ചത് ഞാനാണ്….

ജയ വീണ്ടും അവരോട് വാദിച്ചു കൊണ്ടിരുന്നു…..

അവളെ പ്രസവിച്ചത്….
വിശ്വന് പറഞ്ഞ് പൂർത്തിയാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….
ഈ നിൽക്കുന്ന.. എന്റെ പെങ്ങളാണ്……

അയാൾ അവരെ നോക്കിയത് പറഞ്ഞതും ശില കണക്കെ രാജേഷ്വരി നിന്നു…..

മരിച്ചെന്നു കരുതി ഒത്തിരി കണ്ണുനീർ വാർത്ത അവളെ തന്നെ കൊല്ലാൻ നോക്കിയതാണ് ആദ്യം അവരുടെ ഓർമയിലേക്ക് വന്നത്……

എന്താ ഏട്ടാ…. എന്താ ഞാനീ കേൾക്കുന്നത്….

അവർ വിശ്വന് നേരെ നിന്നത് ചോദിക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ രാജേഷ്വറിയിലായിരുന്നു….

അതേ രാജീ…. അച്ഛന്റെ കയ്യിൽ നിന്നും അവളെ വാങ്ങി മാധവാന്റെ കയ്യിലേൽപ്പിച്ചത് ഞാനായിരുന്നു…..

അവളെ സംരക്ഷിക്കണമെന്നും ഇത്രയേറെ കാലം നിന്നിൽ നിന്നകറ്റണമെന്നൊന്നും കരുതിയില്ല……
എന്നാൽ സംഭവിച്ചു പ്പോയി…..

വിശ്വൻ ദയനീയതയോടെ അത് പറയുമ്പോൾ അവർ ഭാമയിലേക്ക് നോക്കി….

തന്റെ മുന്നിൽ നടന്നു കൊണ്ടിരിക്കുന്നവയെ വിശ്വസിക്കണോ വേണ്ടയൊ എന്നറിയാതെ നില്കുകയായിരുന്നു ഭാമ….

കണ്ണുകളിലെ ഞെട്ടൽ അപ്പോഴും വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല…..

അച്ഛാ അമ്മേയെന്ന് വിളിച്ചവറല്ല തനിക്ക് ജന്മം നൽകിയതെന്നറിഞ്ഞപ്പോൾ ഒത്തിരി വേദനിച്ചിരുന്നു….

എന്നാൽ അചനെന്ന് പറഞ്ഞ് മുത്തശ്ശി ചൂണ്ടി കാണിച്ച യാളിൽ കാത്തിരുന്നു കണ്ട മകളോടുള്ള വാത്സല്യം ഇല്ലാത്തത് അതിലേറെ നൊമ്പരപ്പെടുത്തിയിരുന്നു….

എന്നാലിപ്പോൾ താൻ അച്ഛനായിരുന്നെങ്കിൽ എന്ന് അത്രയേറെ ആഗ്രഹിച്ച ആൾ തന്നെ ചേർത്ത് നിർത്തി തന്റെ രക്തമാണെന്ന് പറയുന്നു…..

തന്നെ ദേഷ്യത്തോടെ മാത്രം നോക്കിയിരുന്ന കണ്ണുകളിൽ മകളോടുള്ള അളവറ്റ മാതൃ സ്നേഹം കാണുന്നു……

സംഭവിക്കുന്നതെല്ലാം സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാതെ നിൽക്കുകയായിരുന്നു ഭാമയപ്പോൾ…..

രാജേഷ്വരി പതിയേ ഭാമയുടെഅടുത്തേക്ക് ചെന്നു…..

മോളേ…..

വിറക്കുന്ന അദരങ്ങളിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നിരുന്നില്ല…..

തൊട്ട് പോകരുത് എന്റെ മോളേ…..

അവർ അവളുടെ കവിളുകളെ തഴുക്കാനായി കയ്യുയർത്തിയതും മഹാദേവന്റെ ശബ്ദം അവരെ നിശ്ചലയാക്കി….

അവർ അയാളുടെ മുഖത്തേക്ക് നോക്കി….

അത്രയേറെ സന്തോഷത്തോടെയാണ് ഇരുവരും പിരിഞ്ഞതെന്ന് അവരോർത്തു….

വർഷങ്ങൾക്ക് ശേഷം തന്നെ കാണുന്നത് താൻ സ്വപനത്തിൽ പോലും ഓർത്തിട്ടില്ലെങ്കിലും അതൊരിക്കലും ഇത്രയേറെ തന്നെ വെറുത് കൊണ്ടാവില്ലെന്ന് ഉറപ്പായിരുന്നു…..

എന്നാൽ…..
അവർക്ക് ഹൃദയം നീറുന്നത് പോലെ തോന്നി…..

അവരെയൊർത്തു ജീവിതത്തിന്റെ പാതിയും നഷ്ടപ്പടുത്തിയ രാജി സ്വയം പുച്ഛത്തോടെ ഓർത്തു….

ഭാമ മഹാദേവനെ ദയനീയമായി നോക്കി…

എന്റെ മോളേ കൊല്ലാൻ നോക്കിയ നിനക്ക് അവളുടെ അരികിൽ നിൽക്കാനുള്ള യോഗ്യത പോലുമില്ല…..

പണ്ട് നിന്റച്ഛൻ എന്നോട് കാണിച്ച അതേ ക്രൂരത വർഷങ്ങൾക്ക് ശേഷം നീയെന്റെ മോളോട് ആവർത്തിച്ചു…..

രകതം വാർന്നു ജീവൻ നഷ്ടപ്പെടാറായ അവളുടെ ചിത്രം എന്റെ മനസ്സിലിന്നും മായാതെ കിടപ്പുണ്ട്….

നിന്റെ മനസ്സിൽ മരിച്ചെന്നു കരുതിയ അവളെ നീ ആളെ വിട്ടു കൊല്ലിച്ചെന്ന് തന്നെ കരുതിക്കോ…
കാരണം ഇതവളുടെ രണ്ടാം ജന്മമാണ്….

ആ ജീവൻ കൊടുക്കാൻ കഴിഞ്ഞത് എനിക്കും….

അത് കൊണ്ട അവളുടെയീ ജന്മം അവളുടെ അച്ഛന് വേണ്ടിയുള്ളതാണ്….

മഹാദേവൻ ദേഷ്യത്തോടെ അത്രയും പറഞ്ഞ് നിർത്തുമ്പോൾ രാജേഷ്വറിയിൽ നിന്നും മിഴിനീർ തുള്ളികൾ ഇറ്റ് വീഴാൻ മത്സരിച്ചു കൊണ്ടിരുന്നു…..

തന്നെ കൊല്ലാൻ നോക്കിയത് ഇവരാണെന്ന് തനിക്ക് പോലുമറിയാത്ത കാര്യമാണ്…. അതെങ്ങനെ മഹാദേവനറിഞുവെന്ന് ഭാമ ഓർത്തു…..

നീ കരയണം…. ജീവിച്ചിരിക്കുന്ന മകളെ ഓർത്തല്ല…. നീ കൊന്നു കളഞ്ഞ മകളെ കുറിച്ചോർത്തു…..

രാജേഷ്വരിയിലേക് വിരൽ ചൂണ്ടി മഹാദേവനത് പറയുമ്പോഴും അവരതെ നിൽപ്പ് തന്നെയായിരുന്നു….

സത്യമാണ്….. ഒരുപക്ഷെ താൻ കാരണം അവളുടെ ജീവൻ നഷ്ടമായിരുണെങ്കിലോ….

രാജേശ്വരി ജീവച്ഛവമായി അങ്ങനെ നിന്നു…..

വാ മോളേ…
മഹാദേവൻ ഭാമയെ കൂട്ടി പോകാനൊരുങ്ങിയതും മഹേഷ്‌ അവർക്ക് മുമ്പിൽ കയറി നിന്നു…..

ഇവൾ ഇവിടുത്തെ മകളല്ലായിരിക്കാം….
പക്ഷെ അതിനു തെളിവ് വല്ലതും നിങ്ങളുടെ കയ്യിലുണ്ടോ…..
ഒക്കെ പോട്ടെ…. ഇവൾ നിങ്ങളുടെ മകളാണെന്നുള്ളതിനുള്ള തെളിവെങ്കിലും നിങ്ങളുടെ കയ്യിലുണ്ടോ…..

മഹേഷേത് ചോദിക്കുമ്പോൾ മഹാദേവനേന്ത്‌ പറയാണെന്നറിയില്ലായിരുന്നു….

അവളെ ആദ്യമായി കണ്ടപ്പോൾ സ്വന്തമെന്ന് ഒരായിരം തവണ തന്നോട് പറഞ്ഞ ഹൃദയത്തെ ഇവന് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ…..

ഭാമ എന്റെ കൊച്ചുമോളല്ല….

എന്ത് പറയണമെന്നറിയാതെ മഹാദേവൻ നിൽക്കുമ്പോഴായിരുന്നു ശാരതാമ്മയുടെ സ്വരം അവിടെയുയർന്നത്…..

എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു….

അതേ….. അവളെന്റെ മാധവന്റെ മകളല്ല…. അവളെ മാധവനു കൊടുത്തത് ഈ നിൽക്കുന്ന വിശ്വാനാഥനാണ്….
അത് കൺ കൊണ്ട് കണ്ട സാക്ഷി ഞാനാണ്….

ഭാമയെ സ്വന്തമായി കിട്ടാൻ വേണ്ടിയാണ് ഞങ്ങൾ വിശ്വനാഥൻ പോലുമറിയാതെ നാട് വിട്ടത്…..

അത് കൊണ്ട തന്നെ വിശ്വനാഥൻ ചൂണ്ടി കാണിക്കുന്നതാണ് അവളുടെ അച്ഛനും അമ്മയും…..

ഇതിനേക്കാൾ വലിയ സാക്ഷിയെ ഇനി നിനക്ക് വേണോ….

മഹേഷിനെ നോക്കി ശാരതാമ്മ കടുപ്പത്തിലത് ചോദിക്കുമ്പോൾ അവൻ ചൂളി പോയിരുന്നു….

അവന് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു…..

മുത്തശ്ശി…..

ഭാമ ശാരതാമ്മക്കടുത്തേക്ക് വന്നു….

മുത്തശ്ശിയുടെ എടുത്ത് ചാട്ടവും തെറ്റിദ്ധാരണകളും കൊണ്ട് എന്റെ മോളോത്തിരി വേദനിച്ചു… എങ്കിലും വിധി നിന്നെ കൈ വിടാത്തത് നിന്റെ നല്ല മനസ്സ് കൊണ്ടായിരിക്കാം…

സന്തോഷമായിട്ട് പൊയ്ക്കോളൂ…..

മുത്തശ്ശിയുടെ പ്രാർത്ഥന എന്നും കൂടെയുണ്ടാകും….

അവരത് പറഞ്ഞ് കൊണ്ട അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു…..

അവളുടെ യാത്ര പറച്ചിലിനും അന്നേരം കണ്ണുനീരിന്റെ കലർപ്പുണ്ടായിരുന്നു…..

മോളേ…. ആ ആഭരണങ്ങളൊക്കെ അഴിച്ചു കൊടുത്തേക്ക്….

മഹാദേവൻ അത് പറയുമ്പോൾ അവൾ ആഭരണങ്ങളെല്ലാം അഴിച് മുത്തശ്ശിക്ക് കൊടുത്തതും മഹാദേവനവളെ ചേർത്ത് പിടിച്ചു നടന്നു…..

എനി വേ താങ്യു ഋഷി….
ഇത്രയൊക്കെ ചെയ്ത് തന്നതിന്…

ഒരു കയ്യിൽ ഭാമയെ ചേർത്ത് പിടിച്ചു മറു കൈ ഋഷിക്ക് നേരെ നീട്ടി മഹാദേവനത് പറയുമ്പോൾ രണ്ട് പേരുടെയും മുഖത്ത് ഒരിളം ചിരിയുണ്ടായിരുന്നു….
ആശ്വാസത്തിന്റെ ചിരി….

ഭാമ മിഴികളുയർത്തി അവനെ നോക്കി….

കാറിലേക്ക് കയറുമ്പോഴും അവളൊന്നു പിന്തിരിഞ്ഞു നോക്കി…..

തന്നെ നോക്കി നിൽക്കുന്ന അവന്റെ ചൊടിയിൽ തനിക്കായ് മാത്രം വിരിഞ്ഞോരാ കുസൃതി ചിരിയെ അവൾക്ക് മാത്രമായി കാണാൻ കഴിയുന്നുണ്ടായിരുന്നു…..

(തുടരും )