19/04/2026

നിലാവിന്റെ തോഴൻ : ഭാഗം 86 & 87

രചന – ജിഫ്ന നിസാർ

“നീ എവിടെ പോയതാടാ?”

അടുക്കള വാതിൽ വഴി അകത്തേക്ക് കയറിയതും മറിയാമ്മച്ചിയുടെ ചോദ്യം ക്രിസ്റ്റിയുടെ കാലുകൾ പിടിച്ചു കെട്ടിയത് പോലെ തടഞ്ഞു.

കർത്താവെ.. ഇവിടിരുപ്പുണ്ടായിരുന്നോ..? ”
ക്രിസ്റ്റി നെഞ്ചിൽ കൈ ചേർത്ത് വെച്ചു.

മറിയാമ്മച്ചി മാത്രമല്ല. ഡെയ്സിയും ദിലുവും മീരയും കൂടിയുണ്ട്.

“ഞാനാ തോട്ടത്തിൽ…”

ക്രിസ്റ്റി ചിരിയോടെ അവരുടെ അരികിലേക്ക് ചെന്നു.മേശക്ക് ചുറ്റുമിരുന്നിട്ട് ചായ കുടിക്കുകയാണ് അവരെല്ലാം.
അവിടെയുള്ള പാത്രത്തിലെ മിച്ചർ അൽപ്പം വാരിയെടുത്തു ക്രിസ്റ്റി വായിലേക്കിട്ട് കൊണ്ട് പറഞ്ഞു.

“ഇന്ന് വെട്ടില്ലല്ലോ. പിന്നെയെന്നതാ നിനക്ക് ഇന്നേരം തോട്ടത്തിലൊരു ചുറ്റി കളി?”
മറിയാമ്മച്ചി അവനെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.

“വെട്ടില്ലെന്ന് വെച്ച് എനിക്കെന്റെ തോട്ടത്തിൽ പോകാൻ പാടില്ലേ.. ഇത് നല്ല കൂത്ത് ”

അവനൊരു ചിരിയോടെ മറിയാമ്മച്ചിയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
“ആ.. ഇത് വരെയും കാണാത്ത പല കൂത്തും കണ്മുന്നിൽ കാണുമ്പോൾ വിവരമുള്ളവര് അത് ചോദിച്ചുന്നൊക്കെ വരും. അതിന് എന്നാത്തിനാ നീ ദേഷ്യപ്പെടുന്നത് ”

ആ ചിരിയിലൊന്നും വീഴില്ലേടാ മോനെ എന്നൊരു വെല്ലുവിളി പോലെ മറിയാമ്മച്ചി ചുണ്ട് കോട്ടി പറഞ്ഞതും ക്രിസ്റ്റിയുടെ നെഞ്ചോന്നാളി പുകഞ്ഞു.

കർത്താവെ… വല്ല സൂചനയും കിട്ടി കാണുവോയിനി.
പറയാനോക്കത്തില്ല.

ചില സമയം കൃത്യമായി ഓരോന്നു കണ്ട് പിടിക്കുന്നത് കാണുമ്പോ CBI തോറ്റു പോകുമെന്ന് തോന്നാറുണ്ട്.

“അത് വിവരമുള്ളവരല്ലേ.. നിങ്ങളെന്തിനാ ചോദിക്കുന്നതെന്നാ എനിക്കിപ്പോഴും പിടി കിട്ടാത്തത്..എനിക്കെന്തോന്ന് ചുറ്റിക്കളിയാണ് എന്റെ മറിയകുട്ടി.?”

അവരെ തള്ളി നീക്കി കൊണ്ട് ക്രിസ്റ്റി ആ അരിക്കലേക്കിരുന്നു.

“ഞാനിപ്പോ വീഴുമെടാ കുരുത്തം കെട്ടവനെ.”

വർക്കേരിയയിലിട്ട നീളൻ ബെഞ്ചിലിരുന്നിട്ടാണ് ഈ അഭ്യാസം മുഴുവനും.

“ഞാനുള്ളപ്പോഴോ.. ഒരിക്കലുമില്ല ”

ക്രിസ്റ്റി ഒരു കൈ കൊണ്ടവരുടെ കഴുത്തിൽ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.

“ഏതവളോടൊക്കെ പറഞ്ഞിട്ടുണ്ടേടാ നീ ഇങ്ങനെ?”

“കർത്താവെ… ഇതെന്തോന്ന് സാധനം..”
ക്രിസ്റ്റി പല്ല് കടിച്ചു കൊണ്ടവരെ നോക്കി.

“ദാ.. ചായ കുടിക്ക് ”
ഡെയ്സി അവന്റെ മുന്നിലേക്ക് ചായ ഗ്ലാസ്‌ നീക്കി വെച്ച് കൊടുത്തു.

“കണ്ട് പടി.. ഇങ്ങനാ അമ്മമാർ. ഇതൊരുമാതിരി.. ചൊറിയൻ ചേമ്പ് പോലെ ഏതു നേരത്തും… കണ കുണാ ന്ന് പറഞ്ഞോണ്ടിരിക്കും ”

ക്രിസ്റ്റി പുച്ഛത്തോടെ പറഞ്ഞത് മറിയാമ്മച്ചി അതിനേക്കാൾ പുച്ഛത്തിൽ പൊതിഞ്ഞിട്ട് അവന് തന്നെ നീട്ടി…

“എക്സാം ഇങ്ങടുത്തില്ലേ മോനെ…?”
ഡെയ്സി ചോദിച്ചു.

ക്രിസ്റ്റി ചിരിയോടെ അതേയെന്ന് തലയാട്ടി.

“വെട്ടൊക്കെ തത്കാലം ജോസഫ് ചേട്ടനെ തന്നെ ഏല്പിച്ചിട്ട് നീ… നീ കൂടുതൽ പഠനത്തിൽ ശ്രദ്ധിക്കുന്നതല്ലേ… നല്ലത്. അല്ല.. ഞാൻ.. ഞാൻ പറഞ്ഞു ന്ന് മാത്രം.മോന്റെ ഇഷ്ടപോലെ.. ചെയ്ത മതി .”

അപ്പോഴും അവനോടെന്തെങ്കിലും ആവിശ്യപ്പെടാൻ ഡെയ്സിക്കൊരു മടിയുണ്ടായിരുന്നു.

അവനത് മനസ്സിലായി.

“അമ്മ ആവിശ്യപ്പെടുന്നതാണ് എനിക്കിഷ്ടം.അപേക്ഷിക്കരുതെന്നോട്… അത്.. അതെനിക്ക് സങ്കടമാണ്.”

കുഞ്ഞോരു ചിരിയോടെ ക്രിസ്റ്റി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.

ഡെയ്സി നിറഞ്ഞ ചിരിയോടെ മറിയാമ്മച്ചിയെയാണ് നോക്കിയത്.

അവരുടെയും ചുണ്ടിൽ ചിരിയാണ്.

“ദേ… ഇതിന്റെ വളിച്ച കോമഡി കേട്ടിരുന്നത് കൊണ്ടായില്ല. നാളെ മുതൽ മര്യാദക്ക് രണ്ടും പഠിക്കാൻ പോയി കൊള്ളണം. ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം ”
അവരുടെ സംസാരം കേട്ടിരിക്കുന്ന മീരയോടും ദിലുവിനോടും ക്രിസ്റ്റി പറഞ്ഞു.

“നിന്റെയാ പരട്ട സ്വഭാവം ഇനിയൊന്നു മാറിയാലാ.. നിങ്ങളിത് കേട്ടൊന്നും പേടിക്കണ്ട പിള്ളേരെ…”
മറിയമ്മച്ചി തീർത്തും നിസാരമായി പറഞ്ഞു കൊണ്ട് എഴുന്നേറ്റു പോകുമ്പോൾ.. ക്രിസ്റ്റി ചിരിയോടെ അവരെ നോക്കിയിരുന്നു…..

❣️❣️

അന്നുച്ച വരെയും ലില്ലിയാ തലേന്നത്തെ മാനസിക പിരിമുറുക്കത്തിൽ നിന്നും വിട്ടൊഴിഞ്ഞില്ല

ഷാനവാസ് വരിയാണെങ്കിൽ പോയിട്ടൊന്ന് ചോദിക്കണമെന്ന് മനസ്സിലുറപ്പിച്ചു.

പക്ഷേ അപ്പോഴും അവൾക്കറിയാമായിരുന്നു.. ആ മുന്നിൽ ചെന്നു നിന്നിട്ട് അത് ചോദിക്കാനുള്ള ധൈര്യമൊന്നും തനിക്കുള്ളിലില്ലെന്ന്.

വീട്ടിൽ പറഞ്ഞേൽപ്പിച്ച കാര്യം എന്താണെന്ന് സ്വന്തം വീട്ടുകാരോട് ചോദിച്ചറിയാൻ കൂടി ധൈര്യമില്ലാത്തവളാണ് താനെന്ന് കൂടി അവളോർത്തു.

അന്ന് പക്ഷേ വൈകുന്നേരം വരെയും ഷാനവാസ്‌ ആ ഷോപ്പിലെക്ക് വന്നതുമില്ല.

“ലില്ലി.. നിന്നെയാരോ കാണാൻ വന്നിരിക്കുന്നു ”
താഴെ നിന്നും ആരോ വിളിച്ചു പറയുന്നത് കേട്ടതും വീണ്ടും അവളുടെ ഹൃദയം പിടച്ചു തുടങ്ങി.

വയ്യാത്ത ആ കാലും ധൃതിയിൽ വലിച്ചു നീക്കി അവൾ ചെല്ലുമ്പോൾ.. തന്നെ കാണാനായി കാത്തിരിക്കുന്നത് ക്രിസ്റ്റിയാണെന്ന് കണ്ടതും അവളുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നു.

“മോനെ..”
വാത്സല്യത്തോടെ അരികിലേക്ക് വരുന്ന ലില്ലിയെ കണ്ടതും ക്രിസ്റ്റീയും ചിരിച്ചു കൊണ്ടവരുടെ അരികിലേക്ക് ചെന്നു.

“എന്താ ഇവിടെ.. ആരേലും കാണാൻ വന്നതാണോ?”
ലില്ലി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

“കുഞ്ഞാന്റിയെ കാണാൻ വന്നതാ ”
ക്രിസ്റ്റി കണ്ണ് ചിമ്മി കാണിക്കുമ്പോൾ ലില്ലിക്ക് വീണ്ടും വെപ്രാളമാണ് തോന്നിയത്.

“എന്തേ..?”
ആ സ്വരം വിറക്കുന്നത് പോലെ.

“ഏയ്.. അങ്ങനെ പ്രതേകിച്ചൊന്നുമില്ല ”

ക്രിസ്റ്റി അവളെ ചേർത്ത് പിടിച്ചു.

“ബാഗ് എടുത്തിട്ട് വാ. ഇന്നിനി ഹാഫ് ഡേയ് ലീവായിക്കോട്ടേ. ഞാൻ പറഞ്ഞോളാം ഷാനിക്കയോട്. നമ്മൾക്കൊന്ന് പുറത്ത് പോകാം.മ്മ്ഹ്?”

ക്രിസ്റ്റി പറഞ്ഞതും ലില്ലി വീണ്ടും വിറച്ചു.

“എന്തിനാ കുഞ്ഞാന്റി വിറക്കുന്നെ. ഞാനില്ലേ.. എന്റെ കൂടെയല്ലേ.”

ആ വിറയൽ അറിഞ്ഞതും ക്രിസ്റ്റിയവരെ ഒന്ന് കൂടി ചേർത്ത് പിടിച്ചു.

“പോയി ബാഗ് എടുത്തിട്ട് വാ കുഞ്ഞാന്റി. ബാക്കി ഞാൻ നോക്കി കൊള്ളാം ”

ക്രിസ്റ്റി വീണ്ടും പറഞ്ഞിട്ടും ഒന്ന് കൂടി അറച്ചു നിന്നതിനു ശേഷമാണ് ലില്ലി അകത്തേക്ക് പോയത്.

കൂടെയുള്ളവരോട് പറഞ്ഞിട്ട് ക്രിസ്റ്റിക്കൊപ്പം കയറുമ്പോഴും.. ലില്ലിയുടെ മനസ്സിലെ തിരയോതുങ്ങിയിരുന്നില്ല.

ഭയപ്പെടുന്ന… അല്ലെങ്കിൽ ഭയപ്പെടുത്തുന്ന എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നുവെന്ന് ഹൃദയമങ്ങനെ വെറുതെ വിറച്ചു തുള്ളി കൊണ്ടവളെ ഓർമ്മിപ്പിച്ചു.

ഒടുവിൽ കടൽ തീരത്തെ പൂഴി മണലിൽ ക്രിസ്റ്റി പിടിച്ചിരുത്തുവോളം ലില്ലി പലവിധ ആലോചനകളിൽ അസ്വസ്ഥയായിരുന്നു.

“എന്തിനാ കുഞ്ഞാന്റി ഇത്രേം പേടിക്കുന്നത് ഏഹ്?”
പതറി കൊണ്ട് നോക്കുന്ന ലില്ലിയോട് ക്രിസ്റ്റി അലിവോടെ ചോദിച്ചു.

അവളൊന്നുമില്ലന്ന് പറഞ്ഞങ്കിലും കൈകൾ മടിയിലെ ബാഗിൽ മുറുകുന്നത് ക്രിസ്റ്റി കണ്ടിരുന്നു.

“എന്നോടൊന്നും ചോദിക്കാനില്ലേ?കുഞ്ഞൊരു ചിരിയോടെ ക്രിസ്റ്റി ലില്ലിയെ നോക്കി.

ലില്ലി ഉണ്ടന്നോ ഇല്ലന്നോ പറയാതെ കടലിന്റെ നേരെ നോക്കി.

“പക്ഷേ എനിക്ക് കുഞ്ഞാന്റിയോട് ഒരു കാര്യം പറയാനുണ്ട്. അതിനാ ഞാൻ കൂട്ടിയിട്ട് വന്നത് ”
ആമുഖം പോലെ ക്രിസ്റ്റി പറഞ്ഞതും ലില്ലി പിടച്ചിലോടെ വീണ്ടും അവനെ നോക്കി.

“പറയാനല്ല കേട്ടോ… കാണിച്ചു തരാനാണ്. ഒരു വലിയ മനസ്സിന്റെ ഉടമയെ എന്റെ കുഞ്ഞാന്റിക്ക് നേടി തരാനാണ് ”

പേടി തട്ടിയത് പോലെ ലില്ലിയുടെ മുഖം വിളറി വെളുത്തു…

❣️❣️

“എന്താണ്.. അപ്പനും മോനും ഈ വഴിയൊക്കെ?”
പരിഹാസം മുറ്റി നിൽക്കുന്ന ഷാഹിദിന്റെ ചോദ്യം കേട്ടതും റിഷിൻ നെറ്റി ചുളിച്ചു കൊണ്ട് വർക്കിയേ നോക്കി.

വർക്കി അവന്റെ കയ്യിലൊന്ന് തൊട്ടു.

അടങ്ങെന്ന് പറയും പോലെ..

“എങ്ങനുണ്ട്.. കുന്നേൽ ബംഗ്ലാവിലെ പുതിയ ഭരണപരിഷ്കാരങ്ങൾ. പുറത്ത് ചാടാനായോ?.. സോറി ക്രിസ്റ്റി ഫിലിപ്പ് ചവിട്ടിയെടുത്ത് കളയാനായോ..?”

ഷാഹിദ് വീണ്ടും ചിരിയോടെ കാലിലേക്ക് കാൽ കയറ്റി വെച്ചിട്ട് ചോദിച്ചു.

പരസ്പരം ഒന്ന് നോക്കിയതല്ലാതെ അപ്പോഴും വർക്കിയും റിഷിനും ഒന്നും മിണ്ടിയില്ല.

“അതൊക്കയവിടെ നിൽ ക്കട്ടെ. ഇപ്പൊ കുന്നേൽ വർക്കിയും പുന്നാര മോനും ഈ എന്നെ കാണാൻ വന്നതെന്തിനാണാവോ? ആദ്യം അത് പറഞ്ഞിട്ട് പോകാൻ നോക്ക് .. എനിക്ക് വേറെയും ജോലിയുള്ളതാ ”

ഒറ്റ സെക്കൻഡ് കൊണ്ടവന്റെ മാറി മറിഞ്ഞ രൗദ്രഭാവത്തിലേക്ക് റിഷിൻ പകച്ചു നോക്കി.

“ഞങ്ങൾക്ക്.. നിങ്ങളുടെ സഹായം വേണം”

വർക്കി പതിയെ പറഞ്ഞത് കേട്ടതും ഷാഹിദ് ഉറക്കെ പൊട്ടിചിരിച്ചു.

അവന്റെ ചിരി… അടച്ചിട്ട ആ വലിയ മുറിയിൽ അട്ടഹാസം പോലെ പ്രധിധ്വനിക്കുന്നുണ്ടായിരുന്നു.

“തോറ്റു കൊടുക്കാൻ വയ്യ. അല്ലേ?”
ചിരിക്കൊടുവിൽ… ഷാഹിദ് പല്ല് ഞെരിച്ചു കൊണ്ട് വർക്കിയേ നോക്കി.

“ഇല്ല… തോൽപ്പിക്കാനാണ് എനിക്കിഷ്ടം. ഇന്നോളം ഞാനെവിടെയും അവനെ തോൽപ്പിക്കാൻ ശ്രമിച്ചിട്ടേയൊള്ളു. ഇനിയും.. ഇനിയും അത് അങ്ങനെ മതി. അതിന് വേണ്ടി.. എന്തും… എന്തും ചെയ്യാൻ ഞാനൊരുക്കമാണ്.”

വർക്കിയുടെ കണ്ണിൽ പകയുടെ കനലുകളാളുന്നത് ഷാഹിദ് നിർവൃതിയോടെ കണ്ട് നിന്നു.

“ഗുഡ്… വെരി ഗുഡ്.”

മനോഹരമായൊരു ചിരിയോടെ… ഷാഹിദ് അയാളെ നോക്കി.

“ക്രിസ്റ്റി ഫിലിപ്പിനെ തോൽപ്പിക്കാൻ.. വർക്കി ചെറിയാന് വേണ്ട എന്ത് സഹായവും ചെയ്യാൻ ഞാനൊരുക്കമാണ് ”

വർക്കിക് നേരെ ഷാഹിദ് കൈ നീട്ടി.

മൃദുവായ അവന്റെ കൈയ്യിലേക്ക് വർക്കിയുടെ പരുക്കൻ കൈകൾ ചേർന്നു മുറുകി.

“പക്ഷേ എടുത്തു ചാടി ഒന്നും ചെയ്യരുത്. എന്ത് വേണമെന്നും… അതെങ്ങനെ വേണമെന്നും ഞാൻ പറയും. ഇയാളും മകനും എനിക്കൊപ്പമൊന്നു നിന്ന് തന്നാൽ മാത്രം മതി. അവനെ തീർക്കാൻ എനിക്കെന്റെ പിള്ളേര് മതി ”

പിന്നിലേക്ക് നോക്കി ഷാഹിദ് പറഞ്ഞു.

റിഷിന് അവന്റെ അഹന്ത നിറഞ്ഞ സംസാരവും പ്രവർത്തിയുമൊന്നും ഒട്ടും പിടിക്കുന്നുണ്ടായിരുന്നില്ല.

അഹങ്കാരവും അഹന്തയും അവന്റെ മാത്രം കുത്തകയാണെന്നൊരു ഭാവം.

തന്നെ പോലെ.. കണ്ണിലെ ആ തീക്ഷണതയൊഴിച്ചു നിർത്തിയാൽ തീർത്തും തന്നെ പോലൊരു പയ്യൻ.
അവനാണ് വീമ്പ് പറയുന്നത്.

റിഷിന്റെ ചുണ്ടുകൾ പുച്ഛത്താൽ കോടുന്നത് കണ്ടിട്ടും.. ഷാഹിദ് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

“ഒരൊറ്റ പ്ലാൻ… അത് നടക്കുന്നതോടെ ക്രിസ്റ്റി ഫിലിപ്പ് എന്നുള്ള അദ്ധ്യായം ഒന്നല്ലങ്കിൽ ഈ ലോകത്തിൽ നിന്ന് തന്നെ അവസാനിക്കും. അല്ലെങ്കിൽ പിന്നേയീ ലോകം കാണാത്ത പോലെ ഞാൻ അകത്തു പൂട്ടും ”

കൈകൾ നെഞ്ചിൽ കെട്ടി നിന്നിട്ട് ഷാഹിദ് പറയുമ്പോൾ വർക്കിയുടെ കണ്ണുകൾ തിളങ്ങി.

❣️❣️

“അതൊരിക്കലും നടക്കില്ല ക്രിസ്റ്റി.. നടക്കാൻ പാടില്ല ”

വികാരക്ഷോഭം കൊണ്ടാണ്.. ലില്ലി കിതക്കുന്നുണ്ട് വല്ലാതെ.

വിയർത്തു പോയ ആ മുഖം.

“നിനക്കറിയില്ലേ എല്ലാം. എന്നിട്ടും മോനെ എങ്ങനാ നിനക്കിതിന് കൂട്ട് നിൽക്കാൻ കഴിയുന്നത്?

ക്രിസ്റ്റിയെ നോക്കിയത് ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.

അതവനെയും വേദനിപ്പിച്ചു.

ഒരു കൈ കൊണ്ടവൻ ലില്ലിയെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

തളർന്നത് പോലെ.. ലില്ലി ക്രിസ്റ്റിയുടെ തോളിലേക്ക് ചാരി.

“ആരും ഒരു തെറ്റും ചെയ്യുന്നില്ലല്ലോ കുഞ്ഞാന്റി. ഇങ്ങനെ വേദനിക്കാൻ. സ്നേഹിക്കുന്നതെങ്ങനെ.. തെറ്റാവും.”

ക്രിസ്റ്റി അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് തന്നെ പതിയെ പറഞ്ഞു.

“കേട്ടിട്ടില്ലേ… സ്നേഹം വെറുമൊരു വാക്കല്ല. പരസ്പരം പകർന്നു കൊടുക്കേണ്ടുന്ന ഒരു വെളിച്ചമാണത്. ഹൃദയത്തിനാഴങ്ങളിൽ അതങ്ങനെ മൂടി വെച്ചാൽ.. അതിന്റെ മൂല്യം തിരിച്ചറിയാനൊക്കില്ല”

ക്രിസ്റ്റി കടലിലേക്ക് നോക്കി പതിയെയാണ് പറയുന്നതെങ്കിലും ലില്ലിയുടെ കാതിലത്.. പ്രകമ്പനം പോലെയാണ്.

“ആരെന്നോ ഏതെന്നോ പോലുമറിയാതെ ഏതൊക്കെയോ മനുഷ്യർ കടന്നു വന്നതിന്റെയും…കൂട്ട് കൂടി കൂടൊരുക്കിയതിന്റെയും സ്നേഹിച്ചും കലഹിച്ചും ഇണങ്ങിയും പിണങ്ങിയും നടന്നതിന്റെയും ഒന്നും മിണ്ടാതെ തിരിച്ചിറങ്ങി പോയതിന്റെയും നല്ലതും ചീത്തയുമായ ഏതൊക്കെയോ ഓർമകളുടെയുമെല്ലാം ആകെ തുകയാണ് പലപ്പോഴും നമ്മുടെയെല്ലാം ജീവിതം… ഒരിച്ചിരി സ്നേഹം പോലും ഓർക്കാനില്ലാതെ പങ്ക് വെക്കാതെ ആരും പൂർണമാവുന്നില്ലല്ലോ..?”

ക്രിസ്റ്റി ഒന്ന് നിർത്തിയിട്ടു ലില്ലിയെ നോക്കി.

ശ്വാസം അടക്കി പിടിച്ചിരിപ്പാണ്.

ക്രിസ്റ്റിക്കവരോട് ഒരുപാട് സ്നേഹം തോന്നി ആ മുഖം കണ്ടപ്പോൾ.

“ജീവിതവസാനം വരെയും കുഞ്ഞാന്റിക്ക് ഞങ്ങളൊക്കെ കൂടെ തന്നെ ഉണ്ടാവും. പക്ഷേ തളരുമ്പോൾ ഏറ്റവും പ്രിയപ്പെട്ടയൊരാളുടെ കൂട്ട് മോഹിക്കാത്തവരുണ്ടാവില്ല. അന്നേരം ചായാനൊരു തോളില്ലങ്കിൽ ജീവിതത്തിനോട് തന്നെ ഒരു മടുപ്പ് വരും. ആ മടുപ്പ് പതിയെ ഹൃദയം ഏറ്റെടുക്കും.മരവിച്ച ഒരു മരുഭൂമി പോലെ… ഹൃദയം സ്നേഹമില്ലാതെ വറ്റി വരളും.. അവിടെ പുതിയ വിഷ മുള്ളുകൾ നിറഞ്ഞ ധാരാളം ചെടികൾ വളരും. പിന്നെ അടുക്കുന്നവരെ മുഴുവനും ആ മുള്ളുകൾ കുത്തി നോവിക്കും.. നമ്മളറിയാതെ തന്നെ. പിന്നെ പിന്നെ.. ആരും അടുക്കാതെ . നമ്മൾ പൂർണമായും ഒറ്റപെട്ടു പോകും ”

ക്രിസ്റ്റി പറഞ്ഞു നിർത്തിയതും ലില്ലി പിടച്ചിലോടെ അവനെ നോക്കി.

“വല്യപ്പച്ചനും വല്യമ്മച്ചിയും വല്ല്യ പ്രതീക്ഷയിലാണ് കുഞ്ഞാന്റി. അവരുടെ ഏറ്റവും വലിയൊരു ആഗ്രഹമിതാണെന്ന് കുഞ്ഞാന്റിക്കും അറിയാമല്ലോ ”

ക്രിസ്റ്റി ചോദിക്കുമ്പോൾ ലില്ലിയുടെ മുഖം കുനിഞ്ഞു പോയി.

“ഷാനിക്കാ നല്ല മനുഷ്യനാണ്. മനസ്സിൽ നിറയെ നന്മയുള്ളവനാണ്. കുഞ്ഞാന്റിക്ക് സങ്കടപ്പെടേണ്ടി വരില്ലന്ന കാര്യം ഞാനുറപ്പു തരാം ”

ലില്ലി ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും ക്രിസ്റ്റി വീണ്ടും പ്രതീക്ഷയോടെ പറഞ്ഞു.
പക്ഷേ ലില്ലി അവനെയൊന്ന് നോക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തില്ല.

ആ മുഖം കടുത്തു പോയിരുന്നു..
കണ്ണിമ വെട്ടാതെ കടലിലേക്ക് ഏറെ നേരം തുറിച്ചു നോക്കിയിരുന്നു.

“ഇതൊന്നും നടക്കില്ല. നടക്കില്ല.”

ലില്ലി പതിയെ പറയുന്നുണ്ടായിരുന്നുവപ്പോഴും

തുടരും…

 

“ഇനിയത് പുതിയ വല്ല ഏടാകൂടവും ആണോടാ?”
ഫൈസി ക്രിസ്റ്റിയെ നോക്കി.

“ഏയ്…അതൊന്നുമാവില്ലടാ.റിഷിനെ കുറിച്ചൊരു വിവരവുമില്ലെന്ന് അവൾ പറഞ്ഞു. മിക്കവാറും അതിനെ കുറിച്ച് പറയാനാവും.”

ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.

“അവനെന്തു പറ്റി..?”
ഫൈസി നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.

“അവനിനി ഇതിൽ കൂടതലെന്തോ പറ്റാൻ”
ക്രിസ്റ്റി ചുണ്ട് കോട്ടി.

“നെറികെട്ട കളി കളിച്ചിട്ട് ആ പെണ്ണിനെ ഉപേക്ഷിച്ചു കളയാനുള്ള പ്ലാൻ എട്ടു നിലയിൽ പൊട്ടിയില്ലേ? കോളനിക്കാർ ഇത്രേം സ്ട്രോങ്ങ്‌ ആണെന്ന് അവനോർത്ത് കാണില്ല. പോരാത്തതിന് വീട്ടിൽ നിന്ന് അമ്മയും അവർക്ക് സപ്പോർട്ട് നിന്നതോടെ പപ്പയുടെയും മോന്റെയും പ്ലാൻ അവിടെ മുതൽ തകർന്ന് തുടങ്ങി. അത്ര തന്നെ.”

ക്രിസ്റ്റി പുച്ഛത്തോടെയാണ് പറയുന്നത്.

“നാറിയ കഥ കൂട്ടുകാർ മുഖേന അവന്റെ കോളേജിൽ അറിഞ്ഞതോടെ.. അങ്ങോട്ട് പോവാനും വയ്യാതായി. യുവരാജാവിനെ പോലെ വിലസി നടന്നയിടത്തേക്ക് ഒരു പീഡനവീരനായി പോവുന്നത്.. അത്ര എളുപ്പമല്ലല്ലോ ”
ക്രിസ്റ്റി ചിരിയോടെ ഫൈസിയെ നോക്കി.

“അല്ലടാ.. ഇത്രേം വൈരാഗ്യം വെച്ചിട്ട്.. അവനെങ്ങനെ ആ പെൺകുട്ടിയുടെ കൂടെ ജീവിക്കും. അതിന്റെ ജീവിതം കൂടി പോവുകയല്ലേ ഇതിനിടയിൽ കൂടി?”
ഫൈസി ഉള്ളിലെ ആശങ്കയോടെ ക്രിസ്റ്റിയെ നോക്കി.

“അതിന് അവനെ ഞാൻ ഇങ്ങനങ് വിടാനൊന്നും പോകുന്നില്ലടാ. ആദ്യം സ്വന്തം അപ്പന്റെ നെറികെട്ട കളികളെ അവനൊന്നറിയട്ടെ. ജീവിതം എന്നത് ഇച്ചിരി നോട്ട് കെട്ടുകളല്ലെന്നും അവനൊരു ബോധ്യം വരട്ടെ..അത് വരെയും അവനങ്ങനെ ഓടട്ടെ “ബൈക്കിലേക്ക് കയറി ഇരുന്നു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“നീ നേരെ ഗൗരിയെ കാണാനാണോ പോകുന്നത്?”

ഫൈസി അവന്റെ ബൈക്കിൽ കയറുന്നതിനിടെ ചോദിച്ചു.

“ആ.. അവളോട് ഞാൻ ടൗണിലെ ബസ്സ്റ്റോപ്പിൽ നിൽക്കാൻ പറഞ്ഞിട്ടുണ്ട്.”

ക്രിസ്റ്റി ഫൈസിയെ നോക്കി.

“അപ്പൊ.. മീര ഒരുപാട് നേരം കാത്തിരിക്കേണ്ടി വരില്ലേ..?”
തെല്ലൊരു മടിയോടെ ഫൈസി ചോദിച്ചു.

“അങ്ങനെ പണ… ഈ ചോദ്യം ചോദിക്കാനാണോടാ ദ്രോഹി നീ എന്നെ കൊണ്ട് ഇത്രേം പ്രസംഗം നടത്തിച്ചത്. ഏഹ്?”
ക്രിസ്റ്റി അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് ചോദിച്ചു.

ഫൈസി ഒന്നും മിണ്ടാതെ ചിരിയോടെ കണ്ണടച്ച് കാണിച്ചു.

“മ്മ്.. ഞാനത് ഓർത്തില്ല.”
അവന്റെ ചിരി കണ്ടതും ക്രിസ്റ്റി പറഞ്ഞു.

“ഞാനാണെങ്കിൽ അത് മാത്രമേ നീ ഗൗരിയെ കാണാൻ പോണെന്നു പറഞ്ഞിട്ട് ഇന്നേരം വരെയും ഓർത്തത്.”

ഫൈസി കുഞ്ഞോരു ചിരിയോടെ പറയുമ്പോൾ അതേ ചിരി ക്രിസ്റ്റിയിലും ഉണ്ടായിരുന്നുവപ്പോൾ.

“ഇത്രേം നെഞ്ചിൽ നിറച്ചു കൊണ്ട് നടക്കുന്നത്… ഇനിയെപ്പഴാ ഫൈസി നീ ആ പെണ്ണിനെ അറിയിക്കുന്നത്?”

ക്രിസ്റ്റി ചോദിച്ചു.

“ഇനി അതികമൊന്നും വൈകില്ലടാ. എനിക്കിനി വയ്യ.. ഇതിങ്ങനെ നെഞ്ചിലൊതുക്കി നീറാൻ..”

നേർത്ത സ്വരത്തിൽ ഫൈസി പറഞ്ഞു.

“അവൾക്കിന്നേവരെയും കർത്താവ് പരീക്ഷണങ്ങൾ കൊടുത്തത്.. നിന്നെ പോലൊരാളുടെ കയ്യിൽ അവളെത്തുമ്പോൾ പിന്നെയാ കണ്ണുകൾ നിറയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടായിരിക്കും. അല്ലേടാ?”

അത്ര മാത്രം സ്നേഹത്തോടെ ക്രിസ്റ്റി പറയുമ്പോൾ.. ഫൈസിയുടെ കണ്ണുകൾ കൂർത്തു.

“കർത്താവിനേം പരീക്ഷണങ്ങളേം കുറിച്ച് മിണ്ടരുത് നീ . കുറച്ചൊന്നുമല്ല.. എന്റെ പാവം പെണ്ണ് കണ്ണീർ കുടിച്ചിട്ടുള്ളത്..”

അപ്പോഴും ആരോടൊക്കെയോ ദേഷ്യമുള്ളത് പോലെ ഫൈസിയുടെ മുഖം കടുത്തു.

“ഒരു കാര്യം ചെയ്യൂ.. തത്കാലം മീരയെ നീ വീട്ടിലാക്കി കൊടുക്ക്. ഞാൻ ഗൗരിയെ കണ്ടിട്ട് നേരെ വീട്ടിലോട്ട് വിട്ടോളാം ”

ക്രിസ്റ്റി പറഞ്ഞതും ഫൈസിയുടെ മുഖം തെളിഞ്ഞു.

“നീയാണ് അളിയാ അളിയൻ”

ആവേശത്തിൽ പറഞ്ഞു കൊണ്ട് ഫൈസി ബൈക് സ്റ്റാർട് ചെയ്തു.

“വീട്ടിലേക്ക് തന്നെ പോണം. കേട്ടോ ടാ ”

അവന്റെ പോക്ക് കണ്ടതും ക്രിസ്റ്റി വിളിച്ചു പറഞ്ഞു.

ഡെയ്സി പറഞ്ഞത് പോലെ…തോട്ടത്തിലെ കാര്യങ്ങളെല്ലാം ആദ്യം അത് ചെയ്തിരുന്ന ജോസഫിനെ ഏല്പിച്ചത് കൊണ്ട് തന്നെ ക്രിസ്റ്റിക്കൊരു സാവകാശം കിട്ടിയിരുന്നു.

ചെയ്തു തീർക്കാൻ മുന്നിലൊരുപാട് കാര്യങ്ങൾ ബാക്കി ഉണ്ടെന്നിരിക്കെ ഓട്ടപ്പച്ചിലിനൊന്നും യാതൊരു കുറവുമില്ല.

ദിലുവിന് വീടിന്റെ മുന്നിൽ നിന്ന് തന്നെ സ്കൂൾ ബസ് കിട്ടും.

മീരക്ക് പക്ഷേ കുറച്ചധികം യാത്ര ചെയ്യേണ്ടി വന്നിരുന്നു അവളുടെ സ്കൂളിലെത്താൻ.

ക്രിസ്റ്റി കോളേജിലേക്ക് പോകുമ്പോൾ ബസ് സ്റ്റോപ്പ്‌ വരെയും അവനൊപ്പം പോകും.

തിരിച്ചും ഏകദേശം ഒരേ നേരമായത് കൊണ്ട് തന്നെ യാത്ര വലിയൊരു പ്രശ്നമായി തോന്നിയിരുന്നില്ല.

മാത്രവുമല്ല എക്സാമിന് ഇനിയുള്ളത് കുറച്ചു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

“ഒന്ന് കാണാൻ പറ്റുവോ യെന്ന് ഗൗരി ക്രിസ്റ്റിയെ വിളിച്ചു പറയുമ്പോൾ തന്നെ… ആ ഒരു വിളി അവൻ വളരെ മുന്നേ തന്നെ പ്രതീക്ഷിച്ചിരുന്നു.

❣️❣️

പ്രത്യക്ഷത്തിൽ ആരുമൊന്നും പറയുന്നില്ലങ്കിൽ കൂടിയും എല്ലാവരേം കാണുമ്പോൾ തന്നെ ലില്ലിക്കൊരു ശ്വാസം മുട്ടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.

തീരുമാനമെടുക്കാൻ അവളെ ഏല്പിച്ചത് പോലെ അവരെല്ലാം കളമൊഴിഞ്ഞു നിന്നപ്പോൾ അതവളുടെ വീർപ്പുമുട്ടൽ കൂട്ടാനാണ് ഉപകരിച്ചത്.

വീട്ടുകാരും ഷാനിക്കയും മാത്രം അറിഞ്ഞിട്ടൊള്ളു. ഷോപ്പിൽ അതിനെകുറിച്ചൊരു കുഞ്ഞു സൂചന പോലും ആർക്കും കിട്ടിയിട്ടില്ലെന്ന് തോന്നുന്നു.

നാല് ദിവസവും ഷാനവാസിനെ നേർക്ക് നേർ കാണുന്നതിനെ ലില്ലി നന്നായി ഭയന്നിരുന്നുവെങ്കിലും.. അയാളെങ്ങോട്ട് വന്നതേയില്ല.

പഴയ പോലെയല്ല.. അങ്ങേയറ്റം ആത്മാർത്ഥതയോടെ ഉദയബാനു കാര്യങ്ങൾ കൊണ്ട് പോകുന്നുണ്ട്.

അതിനാൽ തന്നെയും ലില്ലിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയത് പോലെ അയാളും അകന്ന് നിന്നു.

“എന്ത് പറ്റിയെന്നുള്ള അന്വേഷണം കൊണ്ട് തന്നിലൊരു മാറ്റമുണ്ടെന്ന് സഹപ്രവർത്തകർ മനസ്സിലാക്കിയതും ലില്ലിയെ പേടിപ്പിച്ചു.

ഓരോന്നു ആലോചിച്ചു നടക്കുന്നതിനിടെ മുന്നിലെ സ്റ്റെപ്പവൾ ശ്രദ്ധിച്ചില്ല.

അതിലേക്ക് തടഞ്ഞു വീഴും മുന്നേ ഒരിക്കൽ കൂടി… അവളെയാ കൈകൾ താങ്ങി.

ലില്ലി ഞെട്ടി വിറച്ചു കൊണ്ട് ഷാനവാസിനെ നോക്കി.

ആ മുഖം വിളറി പോകുന്നതും കൈകൾ ടെൻഷനോടെ കോർത്തു പിടിക്കുന്നതും കാണെ അയാൾ അലിവോടെ ലില്ലിയെ നോക്കി.

“തനിക്കൊട്ടും പറ്റുന്നില്ലെങ്കിൽ വിട്ട് കളഞ്ഞേക്കടോ.. ഇത്രേം ടെൻഷനടിച്ചാൽ വേറെ വല്ല അസുഖവും വരും ”

ഷാനിക്ക നേർത്തൊരു ചിരിയോടെ ലില്ലിയെ നോക്കി.

“ഇത്രേം കാലത്തിനിടെ ഇത് വരെയും ഇങ്ങനൊരു മോഹം തോന്നിയിട്ടില്ല. തന്നെ കണ്ടതിനു ശേഷം മാത്രം തോന്നിയ മോഹം.. ഇഷ്ടം.. അതെല്ലാം തനിക്ക് മാത്രം പകർന്നു നൽകണമെന്ന് തോന്നി. തനിക്ക് ചേർന്നവനാണോ അല്ലേ എന്നൊന്നും ഞാനിപ്പോൾ ഓർത്തില്ല. എന്റെ.. എന്റെ ഇഷ്ടം മാത്രം ഓർത്തൊള്ളൂ.. സാരമില്ല.. വിട്ടേക്ക്.. ഇനി അതോർത്തു കൊണ്ട് വെറുതെ വേദനിക്കരുത്.അതെനിക്ക് വേദനയാണ്.”

ഷാനവാസ് പറയുമ്പോൾ ലില്ലിയുടെ ഉള്ളിലെ മുറിവ് വീണ്ടും നീറി പുകഞ്ഞു.

തനിക്ക് യോജിക്കുന്നവൻ അല്ലന്നോ..?
കർത്താവെ…

ഇയാളെ മോഹത്തോടെ ഒന്ന് നോക്കാൻ പോലും യോഗ്യതയില്ലാത്ത തന്നോടാണ് പറയുന്നത് ”

ലില്ലിക്ക് വീണ്ടും ശ്വാസം മുട്ടി.

“കഴിയുമെങ്കിൽ.. താൻ എനിക്കൊരു ഉപകാരം ചെയ്തു തരണം. കല്യാണം കഴിച്ചോളാം ന്ന് ഞാൻ ന്റെ ഉമ്മാക്ക് വാക്ക് കൊടുത്തു. അതും പ്രതീക്ഷിച്ചാണ് ഇപ്പൊ ഉമ്മാന്റെ ഓരോ ദിവസവും. ഏറിയ ഒരു മാസം.. അതാ ഡോക്ടർ പറഞ്ഞിട്ടുള്ള ഉമ്മാന്റെ ആയുസ്സ്.”

അത് പറയുമ്പോൾ അയാൾ ലില്ലിയെ നോക്കിയില്ല.

“അത് വരെയും… അത് വരെയും ആ മുന്നിൽ ഒന്ന് അഭിനയിക്കുവോ.. താനെന്തു ചോദിച്ചാലും ഞാൻ തരും. കാശ് കൊടുത്താൽ ഇതൊക്കെ ചെയ്യാൻ ഒരുപാട് പേരെ കിട്ടും.. എനിക്കറിയാം. പക്ഷേ.. പക്ഷേ എനിക്ക്.. എനിക്കത് ചെയ്യാൻ തോന്നുന്നില്ല. അത് കൊണ്ടാണ്.. പ്ലീസ് ”

യാചന പോലെ അയാളത് പറയുമ്പോൾ ലില്ലി തളർച്ചയോടെ ചുവരിലേക്ക് ചാരി..

❣️

“അവനവിടെ വന്നിട്ട് അത്രേം പ്രശ്നമുണ്ടാക്കിയിട്ടും നീയെന്തേ അന്ന് എന്നോട് പറയാഞ്ഞത്?”
ക്രിസ്റ്റി ഗൗരിയെ നോക്കി.

“അന്ന്… അന്ന് റിഷിയേട്ടൻ പെട്ടന്ന് അങ്ങനൊക്കെ പറഞ്ഞപ്പോ ഞാൻ.. ഞാൻ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. അവിടെ കൂടിയവരെല്ലാം ഒത്തിരി പറഞ്ഞു റിഷിയേട്ടൻ വന്നതും പറഞ്ഞതുമെല്ലാം ഏട്ടനോട് പറയാൻ. ഞാനാണ് പറഞ്ഞത് വേണ്ടന്ന്..”ഗൗരിയുടെ സ്വരം നേർത്തു.

ഇത്തിരി ദിവസങ്ങൾ കൊണ്ട് അവളൊരു വല്ലാത്ത കോലത്തിൽ ആയിട്ടുണ്ടെന്നു ആദ്യകാഴ്ചയിൽ തന്നെ ക്രിസ്റ്റിക്ക് തോന്നി.

മാനസിക സംഘർഷം അവളെത്രത്തോളം അനുഭവിക്കുന്നുണ്ടെന്നു ആ കണ്ണുകളിൽ നിന്നും മനസ്സിലാക്കിയെടുക്കാം.

“കോളേജിൽ പോലും വരുന്നില്ല ഏട്ടാ. എക്സാമിന് ഒരു ഒരാഴ്ച പോലുമില്ല. എല്ലാം എന്നോടുള്ള ദേഷ്യം കൊണ്ടാണ് എനിക്കറിയാം.”
ഗൗരിയുടെ കണ്ണ് നിറഞ്ഞു.

“പ്ലീസ് ഗൗരി.. ആളുകൾ ശ്രദ്ധിക്കും. ഇവിടെ നിന്ന് കരയല്ലേ..”

ചുറ്റുമൊന്നു നോക്കിയിട്ട് ക്രിസ്റ്റി പതിയെ പറഞ്ഞു.

ഗൗരി വേഗം കയ്യിലുള്ള തൂവാല കൊണ്ട് മുഖം തുടച്ചു.

“എന്നെ.. എന്നെയൊട്ടും അംഗീകരിക്കാൻ വയ്യെങ്കിൽ.. എന്തിനാ ഏട്ടാ ഞാനിങ്ങനെ കടിച്ചു തൂങ്ങി കിടക്കുന്നത്. എനിക്കിങ്ങനെ ഉരുകാൻ വയ്യ.ഞാനെന്റെ പ്രാണനോളം സ്നേഹിച്ചിട്ടും.. എന്നോടുള്ള ഇഷ്ടം വെറും ടൈം പാസ് മാത്രമായിരുന്നുവെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞു.. ഇനിയും.. ഇനിയും ഞാനെങ്ങനെ…”

പൊട്ടി വന്ന കരച്ചിൽ അവളാ തൂവാല കൊണ്ട് പൊതിഞ്ഞു പിടിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി.

ഉള്ളുലയുന്ന ആ സങ്കടമറിഞ്ഞിട്ട്… അവളോടെന്ത് പറയാണമെന്ന് ക്രിസ്റ്റിക്കും അറിയില്ലായിരുന്നു.

റിഷിനൊരു തിരിച്ചറിവ് വരുമെന്ന് അവനുറപ്പാണ്.

അതിന് വേണ്ടി ഏതറ്റം വരെയും പോവാനും താൻ തയ്യാറാണ്.

പക്ഷേ ഈ പാവം പെൺകുട്ടിയോട് ഇനിയുമെന്നതാ പറയേണ്ടത്.?

എന്ത് പറഞ്ഞാലാണ് അവളുടെ ഉള്ളിലെ ഈ പിടച്ചിലോന്ന് അവസാനിക്കുന്നത്.?

“ഞാൻ.. ഞാനൊഴിഞ്ഞു പോയിക്കോള്ളാം ഞാൻ പറഞ്ഞാ എന്റെ ആൾക്കാരും പിന്നെയൊരു പ്രശ്നത്തിനും വരില്ല. അതും ഞാനുറപ്പ് തരാം. ഒന്ന് പറയ്യോ ഏട്ടൻ. ഏട്ടൻ പറഞ്ഞ കേൾക്കും. ഇങ്ങനെ വാശിയും വൈരാഗ്യവും കൊണ്ടൊന്നും ഒരു ജീവിതം പൂർണമാവില്ലല്ലോ..”

ഗൗരിയുടെ ചുവന്നു വിങ്ങിയ മുഖം ക്രിസ്റ്റിയിൽ വേദന നിറച്ചു.

“എന്താ ന്റെ മോളെ… ഞാൻ നിന്നോട് പറയേണ്ടത്?”
അവനൊരു ദീർഘനിശ്വാസത്തോടെ അവളെ നോക്കി.

“നീ അല്ല. അവനിൽ നിന്നും ഒഴിഞ്ഞു പോകേണ്ടുന്ന ഒരു വലിയ ബാധയുണ്ട്. അതാണ്‌ അവനിങ്ങനെ ആയി പോയതും ”
ക്രിസ്റ്റി പല്ല് കടിച്ചു.

“ഇപ്പൊ നീ വീട്ടിലോട്ട് പോ.. വേറൊന്നും ഓർക്കേണ്ട.. എല്ലാം ശെരിയാവും. അല്ല.. എല്ലാം നമ്മള് ശെരിയാക്കും. ”

ക്രിസ്റ്റി അവളെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

❣️❣️

ബസ്സിൽ നിന്നിറങ്ങി മീരാ ഒന്ന് ചുറ്റും നോക്കി.

അതേ സമയം തന്നെ മറു സൈഡിൽ കാത്തിരുന്ന ഫൈസി ഒന്ന് ഹോൺ അടിച്ചതും അവളുടെ കണ്ണുകളും അങ്ങോട്ട് നീണ്ടു.

ബൈക്കിൽ നിന്നിറങ്ങാതെ രണ്ടു കാലും നിലത്ത് കുത്തി.. കൈകൾ നെഞ്ചിൽ കെട്ടി തന്നെ നോക്കിയിരിക്കുന്നവനെ കാണെ അവളുടെ ഇടനെഞ്ചിൽ നിന്നൊരു പിടച്ചിലുയർന്നു കയറി.

കൈകൾ ബാഗിൽ മുറുകി.

“വാ…”

അവൻ വിളിക്കുമ്പോൾ അവൾക്ക് പിന്നെ പോകാതെ വയ്യായിരുന്നു.

ഇടതടവില്ലാതെ വണ്ടികൾ പായുന്ന അവിടെ നിന്നും അപ്പുറത്തേക്ക് പോകുന്നത് അവൾ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല.

ഏറെ നേരം നിന്നിട്ടും.. ഒന്നിന് പിറകെ കോർത്തു കെട്ടിയ പോലുള്ള ആ വാഹനങ്ങൾ അവൾക്കായ് നിർത്തി കൊടുത്തതുമില്ല.

ഇടയ്ക്കിടെ മീരാ ഫൈസിയെ നോക്കും.

ഒടുവിൽ.. അവനിറങ്ങി… റോഡിലേക്ക് നിന്നിട്ട് വാഹനങ്ങളെ രണ്ട് സൈഡിലേക്കും കൈ കാണിച്ചു നിർത്തിച്ചിട്ട് അവളെ നോക്കി.

മീരാ ഒറ്റയോട്ടത്തിന് അവന്റെ അരികിൽ പോയി നിന്നു.

അതുവരെയും ചൂഴ്ന്ന് നിന്നിരുന്ന ആ ഭയം അവന്റെ തണലിൽ പതിയെ പൊഴിഞ്ഞു പോയിരുന്നു.

“ക്രിസ്റ്റിക്ക്… വേറെന്തോ പരിപാടി. അവൻ പറഞ്ഞിട്ട് വന്നതാ ”

അവളോടായി ഫൈസി പറഞ്ഞു.

നേർത്തൊരു മൂളൽ മാത്രമാണ് ഉത്തരം.

“വീട്ടിലാക്കി തരാം. കയറിയിരിക്ക്.”

ബൈക്കിലേക്ക് കയറി കൊണ്ടവൻ പറഞ്ഞു. ബാഗ് ഒതുക്കി പിടിച്ചു കൊണ്ട് മീരയും അവന് പിറകിലേക്ക് കയറി.

ബൈക്കോടി തുടങ്ങിയിട്ടും ഒരക്ഷരം മിണ്ടാതെ തല കുനിച്ചിരിക്കുന്ന മീരയോട് ഉള്ളിലുള്ള ഇഷ്ടമെങ്ങനെ പറഞ്ഞു തുടങ്ങുമെന്നൊരു വെപ്രാളം ഫൈസിയുടെ മുഖം നിറഞ്ഞു നിന്നിരുന്നു.

തീർത്തും മൗനമാണ്.

അവനെന്തു ചോദിച്ചാലും ഒരു മൂളൽ മാത്രം.

എന്തെങ്കിലുമൊന്നു സംസാരിച്ചു തുടങ്ങിയാൽ ഉള്ളിലെ പ്രണയത്തിന്റെ ഭാരം അവളിലേക്ക് കൂടി പകർന്നു കൊടുക്കാമെന്നുറപ്പിച്ചു കൊണ്ടവൻ കുന്നേൽ ബംഗ്ലാവ് വരെയും കാത്തെങ്കിലും മീരാ അവനെയൊന്ന് നോക്കിയത് കൂടിയില്ല.

ഒടുവിൽ ബൈക്കിൽ നിന്നിറങ്ങി അവനെ വെറുതെയൊന്നു നോക്കി അകത്തേക്ക് നടക്കുന്നവളെ കാണെ അവന്റെ ഹൃദയഭാരം വല്ലാതെ കൂടിയിരുന്നു.

മുൻവശത്തെ വാതിൽ തുറന്നു… വീണ്ടുമൊന്ന് നോക്കി അവളകത്തേക്ക് മറഞ്ഞതും… ഫൈസി വണ്ടിയുമായി തിരിച്ചിറങ്ങി..

❣️❣️

ബാഗ് കിടക്കയിലേക്ക് ഇട്ട് കൊണ്ട് മീരാ ഒരു നിമിഷം കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു നിന്നു.

എന്നിട്ടും ഉള്ളിലൊരായിരം നക്ഷത്രം തിളങ്ങുന്നത് പോലെയുള്ള ഒരുവന്റെ കണ്ണിലെ പ്രണയം.

അതാണവളെ തളർത്തി കളയുന്നത്.

ശ്വാസം മുട്ടിക്കുന്ന ആ മൗനം.. അവനവന്റെ പ്രണയം പങ്ക് വെച്ചിട്ട് ഉടച്ചു കളയുമെന്ന് കരുതി.. ഇങ്ങെത്തുവോളം ഹൃദയമൊരു വല്ലാത്ത നിർവൃതിയിലായിരുന്നു.

വാതിൽ ആരോ പിടിച്ചു തുറക്കുന്ന ശബ്ദം കേട്ടതോടെ.. മീരാ മുഖം അമർത്തി തുടച്ചു കൊണ്ട് തിരിഞ്ഞു.

വല്ലാത്തൊരു ചിരിയോടെ മുന്നിൽ വർക്കിയും മകനും.

കയറിയ ഉടനെ തന്നെ അവരാ വാതിൽ ചാരിയിട്ട് പരസ്പരം നോക്കി ചിരിച്ചു.

മീരയുടെ നെറ്റി ചുളിഞ്ഞു.

അവരെയവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ക്രിസ്ടിയോ ദിലുവോ ആണ് വാതിൽ തുറക്കുന്നതെന്ന് കരുതി.

“നിങ്ങൾക്കെന്താ ഇവിടെ കാര്യം?”

ഒട്ടും ഭയമില്ലാതെ മീരാ ചോദിച്ചു.

‘ആഹാ.. അത് കൊള്ളാം. അത് ഞങ്ങൾ അങ്ങോട്ടല്ലേ മോളെ ചോദിക്കേണ്ടത്. ഇത് ഞങ്ങടെ വീട്.. ഇവിടെ.. ഇവിടെ നിനക്കെന്താ കാര്യം? ”

വർക്കിയുടെ കണ്ണുകൾ അവളിലാകെ പരതി നടക്കുന്നതറിഞ്ഞതും മീരാ പുച്ഛത്തോടെ അയാളെ നോക്കി.

“ദേട… മോള് നോക്കി പേടിപ്പിക്കാൻ നോക്കുന്നു ”

മീരയുടെ കത്തുന്ന നോട്ടം കണ്ടതും വർക്കി റിഷിനെ നോക്കി പറഞ്ഞു.

“അവള് നോക്കട്ടെ പപ്പാ.. ഇതവളുടെ അവസാനത്തെ കാഴ്ചകളല്ലേ.. നന്നായി കാണട്ടെ ”

റിഷിനത് പറഞ്ഞിട്ടും മീരയുടെ കണ്ണുകളൊന്ന് പിടച്ചത് കൂടിയില്ലെന്ന് അവർ രണ്ടു പേരും ഒരുപോലെ ശ്രദ്ധിച്ചു.

“കൊന്ന പാപം തിന്നാ തീരുമെങ്കിൽ… ഉണ്ടാക്കിയ പാപം.. ഇല്ലാതാക്കിയാലും തീരും. നിങ്ങളത്.. ചെയ്യണം.. നിങ്ങളാണത് ചെയ്യാൻ ഏറ്റവും അർഹിക്കുന്ന വ്യക്തി ”

വർക്കിയുടെ അരികിലേക്ക് നീങ്ങി നിന്നു കൊണ്ട് അയാളുടെ കണ്ണുകളിലേക്ക് നോക്കി മീരാ പറഞ്ഞു.

അപ്പോഴും അവൾ പറഞ്ഞതിനെ അതിന്റെ ശരിയായ രീതിയിൽ ഗ്രഹിക്കാൻ അയാളിലെ ചെകുത്താന് കഴിഞ്ഞിരുന്നില്ല.

“ഇത്രേം ധൈര്യം വേണോടി മോളെ?”
വർക്കി മീശ തടവി.

“നിങ്ങൾക്ക് മുന്നിൽ വിറച്ചു കൊണ്ട് നിന്നാൽ അത് ഞാനെന്നോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാവും ”

മീരാ അതേ ചിരിയോടെ പറഞ്ഞു.

“ഇത് നിനക്കുള്ളതല്ല. നിന്നെ.. നിന്നെയിങ്ങോട്ട് കൊണ്ട് വന്ന ഒരുത്തനില്ലേ.. അവനുള്ള കെണിയാണ്. ഒരു വെടിക്ക് രണ്ടു പക്ഷി എന്നൊക്കെ പറയുമ്പോലെ….”

റിഷിൻ അവളുടെ അരികിലേക്ക് നീങ്ങിയിട്ട് പറഞ്ഞു.

അപ്പോൾ മാത്രം മീരയുടെ മുഖമൊന്നു മങ്ങി.

ഇന്നോളം ഒരു കാവൽ നായയെ പോലെ.. യാതൊന്നും പ്രതീക്ഷിക്കാതെ സംരക്ഷണമൊരുക്കിയവനെ… എന്റെ മരണം കൊണ്ട് പോലും കുടുക്കി കളയല്ലേ ദൈവമേ…

ഹൃദയം പിടഞ്ഞതും… നോവോടെ പ്രാർത്ഥന നടത്തിയതും ഇച്ഛക്ക് വേണ്ടിയായിരുന്നു.

“അവനീ വർക്കിയോടാണ് കളിച്ചത്. അതിനുള്ളത് ഒട്ടും കുറയാതെ തന്നെ ഞാൻ അവന് കൊടുത്തില്ലെങ്കിൽ ഇന്നോളം ഈ ഭൂമിയിൽ മനുഷ്യനായി ജീവിച്ചു എന്ന് പറഞ്ഞിട്ടെന്തു കാര്യം ”

വർക്കിയുടെ പക നിറഞ്ഞ മുഖം.

“ചെകുത്താൻ ഒരിക്കലും മനുഷ്യനാവില്ല. നിങ്ങൾക്കൊരിക്കലും എന്റെ ഇച്ഛയെ തോൽപ്പിക്കാനും കഴിയില്ല. കാരണം സത്യം എപ്പോഴും ജയിച്ച ചരിത്രമേയുള്ളൂ.. എന്റെ.. എന്റെ ഇച്ഛാ.. വലിയൊരു സത്യമാണ്. ഞാനിന്നോളം കണ്ടതിൽ വെച്ച്.. ഏറ്റവും മനോഹരമായൊരു സത്യം…”

വർക്കിയുടെ കയ്യിലെ തിളങ്ങുന്ന കത്തി കണ്ടിട്ടും മീരയുടെ മുഖം അൽപ്പം പോലും മങ്ങുകയോ.. വാക്കുകൾ അൽപ്പം പോലും ഇടറുകയോ ചെയ്തില്ല…

തുടരും..