16/04/2026

മഴ : ഭാഗം 64

രചന – അർദ്ര അമ്മു

തറവാട്ടിലേക്ക് പോവാൻ ഋഷിയുടെ കൂടെ കാറിലേക്ക് കയറാൻ പോവുമ്പോഴാണ് ശ്രീയുടെ സാരിയിൽ ആരോ പിടിച്ചു വലിക്കുന്നത്. തിരിഞ്ഞു നോക്കുമ്പോൾ ഒരു ലോട്ടസ് പിങ്ക് കളർ ഫ്രോക്കും ഇട്ട് നിറ ചിരിയോടെ നിൽക്കുന്ന പൊന്നു. ഇതാര് ചെറിയമ്മേടെ സുന്ദരികുട്ടിയോ????? അവൾ കുഞ്ഞിനെ എടുത്ത് കൊഞ്ചിച്ചു. പൊന്നു തലയാട്ടി ചിരിച്ചവളുടെ കവിളിൽ മുത്തി. അത് കണ്ട് ഋഷി ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നിന്നു. ചെറിയച്ഛാ…………. പൊന്നുമോൾ അവനെ കണ്ടയുടൻ അവന്റെ കയ്യിലേക്ക് ചാടി. എടി കുറുമ്പി………… അവൻ അവളെ എടുത്തുയർത്തി. അവൾ കുടുകുടെ ചിരിക്കാൻ തുടങ്ങി. പിന്നെ ചിരിച്ചവന്റെ മൂക്കിൽ മൂക്കുരുമി കവിളിൽ മുത്തി. അച്ഛനും അമ്മയും എന്തേടി കാന്താരി???? അവൻ കുഞ്ഞിനെ കളിപ്പിച്ചു കൊണ്ട് ചോദിച്ചു. ഞങ്ങളവിടെ ഉണ്ടേ………. ശരണിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ അവൻ ശീതളിനെയും ചേർത്ത് പിടിച്ചവിടെ എത്തിയിരുന്നു.

എവിടെ ആയിരുന്നെടാ ഫോട്ടോ എടുക്കാൻ സമയം ആയപ്പോൾ നിങ്ങളെ തിരയാത്ത സ്ഥലമില്ല. താലികെട്ടിന്റെ നേരത്ത് ഒന്ന് മിന്നായം പോലെ കണ്ടതാ. ഋഷി പരിഭവിച്ചു. എന്റെ പൊന്നളിയാ അമ്മക്ക് വയ്യാതിരിക്കുന്ന കാര്യം അറിയാവുന്നതല്ലേ ഒറ്റയ്ക്കാക്കി എങ്ങനാ പോരുന്നത് താലികെട്ട് കഴിഞ്ഞതും അമ്മയെ ഞാൻ ചെറിയമ്മയുടെ അടുത്താക്കാൻ പോയിട്ട് വന്നതാ നിങ്ങളുടെ റിസെപ്ഷനോ മര്യാദക്ക് കൂടാൻ പറ്റിയില്ല അഭിയുടെ എങ്കിലും കൂടാൻ വേണ്ടിയാണ് സദ്യ പോലും കഴിക്കാൻ നിക്കാതെ ഓടിയത്. ശരൺ പറഞ്ഞു നിർത്തി. എടാ നിനക്കെന്നാ അമ്മയെയും കൂട്ടി തറവാട്ടിലേക്ക് പോവാൻ പാടില്ലായിരുന്നോ????? അത് ശരിയാവില്ലടാ ഒന്നാമതെ അവിടെ കല്യാണത്തിരക്ക് അതിനിടയിൽ ശ്വാസംമുട്ടലുള്ള അമ്മയെ അവിടെ കൊണ്ടുവന്നാൽ പിന്നെ ഹോസ്പിറ്റലിൽ ഒരു ബെഡ് ബുക്ക്‌ ചെയ്യേണ്ടി വരും. പാതി കളിയായും പാതി കാര്യമായും അവൻ പറഞ്ഞു.

അപ്പൊ നിങ്ങളിന്ന് അവിടെ നിൽക്കുവോ അതോ ഇന്ന് തന്നെ പോരുവോ????? ശ്രീ ചോദിച്ചു. ഏയ്‌ ഇന്നവിടെ തങ്ങിയിട്ട് പോരണം എന്നാണ് അമ്മയുടെ ഓർഡർ അതുകൊണ്ടാണ് അമ്മ ചെറിയമ്മയുടെ അടുത്തേക്ക് പോയത്. അല്ല അപ്പൊ ചെറിയമ്മയുടെ വഴക്കൊക്കെ മാറിയോ???? ഋഷി സംശയം ചോദിച്ചു. അതൊക്കെ എപ്പോഴേ മാറി. ചെറിയച്ഛൻ പോയതോടെ ആളൊറ്റയ്ക്കായില്ലേ. ഇപ്പൊ ഒരു പ്രശ്നവുമില്ല. പിന്നെ ആകെയുള്ള ഒരു കുഴപ്പം ചെറിയച്ഛൻ ഉറങ്ങുന്ന മണ്ണ് വിട്ട് എങ്ങോട്ടും പോവില്ല എന്നുള്ളതാണ് ഒറ്റക്ക് നിക്കണ്ട എന്ന് ഞാൻ പരമാവധി പറഞ്ഞു നോക്കി. ആള് അമ്പിനും വില്ലിനും അടുക്കുന്നില്ല. അവിടെ ഒറ്റയ്ക്കല്ല ചെറിയച്ഛൻ കൂടെയുണ്ടെന്നാണ് പറച്ചിൽ. പിന്നെ ഇപ്പൊ ഞാനും നിർബന്ധിക്കാറില്ല. ഇഷ്ടം പോലെ ആയിക്കോട്ടെ എന്ന് കരുതി. ശരൺ ചിരിയോടെ പറഞ്ഞു. അതേ ഇവിടെ ഇങ്ങനെ സംസാരിച്ചു നിന്നാൽ അവിടെ ഫങ്ക്ഷൻ കഴിഞ്ഞാലും നമ്മളവിടെ എത്തില്ല. ശ്രീ ഓർമ്മിപ്പിച്ചു. എന്നാ വാ നമുക്ക് പോവാം നീ കാറെടുത്തിട്ടില്ലേ?????? ഋഷി ശരണിനോടായി ചോദിച്ചു. ആഹ്…. എന്നാൽ നിങ്ങളതിൽ പോര്. പൊന്നുമോളെ ഞങ്ങളുടെ കൂടെ കൊണ്ടുപൊക്കോളാം. അവൻ അവരെ നോക്കി പറഞ്ഞു. അവർ സമ്മതം എന്ന രീതിയിൽ തലയാട്ടി കാറിനടുത്തേക്ക് നടന്നു. ഋഷി ശ്രീയെ കോ ഡ്രൈവിങ് സീറ്റിൽ ഇരുത്തി കുഞ്ഞിനെ അവളുടെ മടിയിൽ വെച്ച് കൊടുത്തു. ശേഷം അവനും കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

ഐഷു നിലവിളക്കുമായി വലതു കാൽ വെച്ച് ശ്രീലകത്ത് തറവാട്ടിൽ കയറി. അഭി അവളുടെ സാരി പൊക്കി അവളെ കയറാൻ സഹായിച്ചു. പൂജാമുറിയിൽ വിളക്ക് വെച്ച് അവർ കൈകൂപ്പി പ്രാർത്ഥിച്ചു. പിന്നെ അങ്ങോട്ട്‌ മധുരം കൊടുക്കൽ ചടങ്ങായിരുന്നു. അതൊക്കെ ഒന്നൊതുങ്ങിയപ്പോൾ ഒരു ലോഡ് ബന്ധുക്കൾ അവളെ പൊതിഞ്ഞു. എല്ലാവരും അവളിട്ടിരിക്കുന്ന സ്വർണ്ണത്തിന്റെ കണക്ക് മുതൽ സാരിയുടെ നീളം വരെ എടുക്കുന്നുണ്ട്. അതിനിടയിൽ നിന്ന് ശ്വാസം മുട്ടുന്ന അവളെ ജാനകി അതിനിടയിൽ നിന്ന് രക്ഷിച്ചു അഭിയുടെ റൂമിലേക്ക്‌ പറഞ്ഞു വിട്ടു. അവൾക്ക് കൂട്ടായി ആമിയും ശ്രീയും കൂടെ പോയി. പൊന്നുമോൾ തറവാട്ടിൽ എത്തിയപ്പോൾ മുതൽ നല്ല സന്തോഷത്തിലാണ്. അവൾ ഓരോരുത്തരുടെ കയ്യിലായി മാറി മാറി നടന്നു. വൈകിട്ടായപ്പോൾ ആമിയും ശ്രീയും ശീതളും ചേർന്നവളെ റിസെപ്ഷന് വേണ്ടി ഒരുക്കാൻ തുടങ്ങി. ഡാർക്ക്‌ ബ്ലൂ കളറിലുള്ള ഒരു ഗൗണായിരുന്നു അവളുടെ വേഷം. അതേ കളർ സ്യൂട്ട് ധരിച്ചു അഭിയും തിളങ്ങി.

രണ്ടുപേരും ഒരുമിച്ച് റിസപ്ഷൻ ഹാളിലേക്ക് കടന്നു. പുഞ്ചിരി തൂകി സ്റ്റേജിൽ ചേർന്ന് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന അവരെ എല്ലാവരും അസൂയയോടെ നോക്കി. ആട്ടവും പാട്ടും ബഹളവുമായി ഫങ്ക്ഷൻ നീണ്ടു പോയി. ഫങ്ക്ഷൻ കഴിഞ്ഞപ്പോൾ തിരികെ വീട്ടിൽ പോവാനൊരുങ്ങുന്ന കൃഷ്ണനെയും ദേവിയെയും ഐഷു നിറകണ്ണുകളോടെ നോക്കി. അവളെ കേട്ടിപിടിച്ച് സ്നേഹചുംബനം നൽകിയവർ കാറിൽ കയറി. അവരുടെ ഒപ്പം വിശ്വനും ലക്ഷ്മിയും ഋതുവും വീട്ടിലേക്ക് തിരിച്ചു. ശ്രീയും ഋഷിയും അന്നവിടെ തങ്ങാൻ തീരുമാനിച്ചു. രാത്രി ഒരു ഗ്ലാസ്‌ പാലും കൊടുത്ത് ആമിയും ശ്രീയും ചേർന്നവളെ അഭിയുടെ മുറിയിലേക്ക് പറഞ്ഞു വിട്ടു. അവർ പറഞ്ഞു വിട്ടിട്ടും പോവാൻ കൂട്ടാക്കാതെ മുറിയുടെ വാതിൽക്കൽ നിന്ന് പരുങ്ങുന്ന അവളെ അവർ മുറിയിലേക്ക് തള്ളിയിട്ടു. തള്ളിന്റെ ശക്തിയിൽ പാൽ ഗ്ലാസ്സുമായി താഴേക്ക് വീഴാൻ പോയ അവളെ അഭി വട്ടം പിടിച്ചു. എന്താടി നീയിത് വരെ നടക്കാൻ പഠിച്ചില്ലേ????? അഭി അവളെ കളിയാക്കി. ഞാൻ മര്യാദക്ക് തന്നെയാ നടന്നത് പുന്നാര അനിയത്തിമാരെന്നെ പിടിച്ചു തള്ളിയതാ. അവൾ മുഖം കൂർപ്പിച്ചു പറഞ്ഞു. ഇവളുമാരെ കൊണ്ട് തോറ്റു…….. ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ പാലില്ലാതെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കേണ്ടി വന്നേനെ.

അവൻ ചിരിയോടെ പറഞ്ഞവളുടെ കയ്യിൽ നിന്ന് പാൽ ഗ്ലാസ്‌ വാങ്ങി പകുതി കുടിച്ച് പകുതി അവൾക്ക് നേരെ നീട്ടി. അവൾ ചിരിയോടെ അത് വാങ്ങി കുടിച്ചു. അച്ചൂ………………. അവൻ പ്രണയപൂർവ്വം അവളെ വിളിച്ചു. അവൾ നാണത്തോടെ തലതാഴ്ത്തി. എന്റെ ഈശ്വരാ എന്താ ഞാനീ കാണുന്നത് 5, 6 കൊല്ലം പ്രേമിച്ചു നടന്നപ്പോൾ നിന്റെ മുഖത്ത് ഞാനൊന്ന് കാണാൻ ആഗ്രഹിച്ച ഭാവമല്ലേയിത് എനിക്കിനി മരിച്ചാലും വേണ്ടിയില്ല ഞാൻ കരുതി നിനകീ ഭാവം ഒന്നും അറിയില്ലെന്ന. അവൻ കളിയാക്കി പറഞ്ഞു. എന്ത് ഭാവം????? അവൾ പുരികം പൊക്കി ചോദിച്ചു. ബ്ലഷ് അഥവാ നാണം. ഒരുവേള നീ പെണ്ണ് തന്നെയാണോ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട് ഇപ്പൊ സമാധാനായി. അവൻ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു. അത് കേട്ട് ദേഷ്യത്തിൽ അവൾ അവനെ കട്ടിലിൽ തള്ളിയിട്ട് അവനെ തല്ലാനും പിച്ചാനും തുടങ്ങി. അവസാനം അഭി അവളെ വലിച്ചു നെഞ്ചിലേക്കിട്ട് അവളുമായി മറിഞ്ഞു.

പിറ്റേന്ന് ഋഷിയും ശ്രീയും തിരികെ വീട്ടിലേക്ക് പോന്നു. കളിയും ചിരിയുമായി ദിവസങ്ങൾ മുന്നോട്ട് പോയികൊണ്ടിരുന്നു. അതിനിടയിൽ ഓഫീസിന്റെ വർക്കെല്ലാം കഴിഞ്ഞ് പ്രവർത്തനം ആരംഭിച്ചു. അതോടെ ഹോസ്പിറ്റലിന്റെ ഉത്തരവാദിത്തം മുഴുവൻ വിശ്വനെ ഏൽപ്പിച്ച് ഋഷി കമ്പനിയുടെ ചുമതല ഏറ്റെടുത്തു കൂട്ടിന് മനുവും. വിച്ചുവിനിത് ഏഴാം മാസമാണ്. വയറൊക്കെ വീർത്തിട്ടുണ്ട്. ഛർദിയും മറ്റ് ബുദ്ധിമുട്ടുകളും ഒന്നും ഇപ്പോഴില്ല. ശ്രീക്കും ഋതുവിനും ഇപ്പോൾ അവളുടെ വയറ്റിൽ ചെവിയോർത്ത് കുഞ്ഞിന്റെ അനക്കം അറിയലാണ് പണി. ഇതിനിടയിൽ നിരഞ്ജൻ പണി പറ്റിച്ചു. ആമിക്കിപ്പോൾ മൂന്നാം മാസമായി. ശ്രീയും ഋഷിയും ഓരോ ദിവസവും പ്രണയിച്ചു കൊണ്ടിരിക്കുന്നു. ഓരോ നിമിഷവും അവരുടെ പ്രണയം വളർന്നുക്കൊണ്ടിരുന്നു. രാവിലെ ഋഷി എഴുന്നേറ്റു വർക്ക്‌ ഔട്ട്‌ ചെയ്യാൻ പോവുമ്പോൾ അടുത്ത് കിടക്കുന്ന അവളെ നോക്കി. സാധാരണ അവൻ എഴുന്നേൽക്കുന്ന സമയത്ത് കുളിയും കഴിഞ്ഞ് വരുന്ന ആളാണ് ഉറങ്ങുന്നത്. പിന്നെ തലേന്ന് രാത്രി കിടക്കാൻ വൈകിയത് കൊണ്ടായിരിക്കും എന്ന് കരുതി അവൻ അവളെ ശല്യം ചെയ്യാതെ എഴുന്നേറ്റു പോയി.

പോവാൻ നേരം അവൾക്ക് വയ്യെന്നും വിളിച്ചെണീപ്പിക്കരുതെന്നും ലക്ഷ്മിയോട് പറഞ്ഞു. വർക്ക്‌ ഔട്ടെല്ലാം കഴിഞ്ഞവൻ തിരികെ വരുമ്പോഴും അവൾ എഴുന്നേറ്റിരുന്നില്ല. ഇവൾക്കിതെന്ത് പറ്റി ഇങ്ങനെ കിടന്നുറങ്ങുന്ന പതിവില്ലല്ലോ????? അവൻ പതിയെ കട്ടിലിൽ ഇരുന്നു. നന്ദൂ……… നന്ദൂ……… ഡീ………. അവൻ അവളെ തട്ടി വിളിച്ചു. മ്മ്മ്മ്……….. മൂളി അവൾ കണ്ണ് തുറന്നു. ഇതെന്ത് ഉറക്കമാണ് നന്ദൂ സമയം എത്രയായെന്ന് വല്ല വിചാരവും ഉണ്ടോ??????? അയ്യോ ഒരുപാട് താമസിച്ചോ????? അവൾ ഒരുവിധം എഴുന്നേറ്റു കണ്ണ് തിരുമി ചോദിച്ചു. 8 മണി കഴിഞ്ഞു. ദേവീ………….. അവൾ വെപ്രാളപെട്ട് എഴുന്നേൽക്കാൻ തുടങ്ങി. എന്റെ നന്ദൂ നീയിങ്ങനെ ദൃതി പിടിക്കണ്ട ഇവിടെ ആരും ഒന്നും പറയാൻ പോണില്ല നിനക്ക് വയ്യാ എഴുന്നേൽപ്പിക്കണ്ട എന്ന് ഞാനാ പറഞ്ഞത്. എന്ത് പറ്റി നന്ദൂട്ടാ???????? വയ്യേ നിനക്ക് ????? അല്ലെങ്കിൽ നീയിങ്ങനെ കിടക്കില്ലല്ലോ??????? മ്മ്മ്മ്……… അവളുടെ കവിളിൽ കൈ വെച്ചവൻ ചോദിച്ചു. ഒന്നുല്ല ഋഷിയേട്ടാ. അവളുടെ കവിളിൽ വെച്ച അവന്റെ കയ്യിൽ പിടിച്ചു കൊണ്ടവൾ മറുപടി കൊടുത്തു. ഒന്നുല്ലന്നൊന്നും പറയണ്ട കുറച്ചായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു ഈയിടെ ആയിട്ട് നിനക്കെന്തൊ കുഴപ്പങ്ങൾ ഉണ്ട് ആകെപ്പാടെ വിളറി വെളുത്തു ഒരു പരുവമായി.

ഞാനിന്ന് ഓഫീസിൽ പോവുന്നില്ല നിന്റെ കൂടെ ഹോസ്പിറ്റലിൽ വരാം നമുക്കൊന്ന് ഡോക്ടറെ കാണാം എന്താ പ്രശ്നം എന്നറിയാല്ലോ. അവൻ പറഞ്ഞു നിർത്തി. അയ്യോ എന്റെ ഋഷിയേട്ടാ എനിക്കൊരു കുഴപ്പവുമില്ല. കല്യാണം കഴിഞ്ഞു ഐഷു വരാത്തത് കൊണ്ട് അവളുടെ ഓപി കൂടി നോക്കുന്നത് ഞാനല്ലേ അതുകൊണ്ട് തോന്നുന്നതാ. ഇന്ന് തൊട്ട് അത് ശരിയാവും പുതിയ ഡോക്ടർ വരുവല്ലേ. ഋഷിയേട്ടൻ വെറുതെ ഓരോന്നാലോചിച്ച് ടെൻഷൻ അടികണ്ട. അവൾ ചിരിയോടെ പറഞ്ഞു എഴുന്നേറ്റു. ഞാൻ പോയി ഫ്രഷായിട്ട് വരാം അപ്പോഴേക്കും ഈ ക്ഷീണം ഒക്കെ മാറും. അവൾ അതും പറഞ്ഞു ബാത്‌റൂമിലേക്ക് കയറി. അകത്തു കയറി അവൾ മിററിന് മുന്നിൽ നിന്ന് അവളുടെ പ്രതിരൂപത്തെ നോക്കി. ഋഷിയേട്ടൻ പറഞ്ഞത് ശരിയാണ്. ഞാൻ ഒരുപാട് മാറിപ്പോയി. മുഖത്തൊക്കെ വിളർച്ച പോലെ. പോരാത്തതിന് ഈയിടെ ഭയങ്കര ക്ഷീണവും തളർച്ചയും പോലെ തോന്നാറുണ്ട് അപ്പോഴൊക്കെ ഓവർ ഡ്യൂട്ടി എന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. പക്ഷെ ഇതതല്ല എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ആലോചനകൾക്കൊടുവിൽ അവളുടെ ചുണ്ടിൽ ഒരു ചിരി സ്ഥാനം പിടിച്ചു. അവൾ ഫ്രഷായി പുറത്തേക്കിറങ്ങി. പലതും മനസ്സിൽ ഉറപ്പിച്ചവൾ കോട്ടും സ്റ്റെത്തും എടുത്തു പുറത്തേക്കിറങ്ങി.

ഡൈനിങ്ങ് ടേബിളിൽ എല്ലാവരും സ്ഥാനം പിടിച്ചിരുന്നു. അവൾ ചിരിയോടെ ഋഷിയുടെ അടുത്തായി ഇരുന്നു. എന്തുപറ്റി ശ്രീക്കുട്ടി മോൾക്ക് വയ്യെന്ന് ഋഷി പറഞ്ഞല്ലോ????? ലക്ഷ്മി ആകുലതയോടെ ചോദിച്ചു. ഒന്നുല്ലമ്മേ കുറച്ചു നാളായി ഓവർ ഡ്യൂട്ടി ചെയ്യുന്നത് കൊണ്ടാ. അവൾ കണ്ണ് ചിമ്മി മറുപടി കൊടുത്തു. അത് കേട്ടവരുടെ മുഖം വാടി. വിശ്വൻ അത് ശ്രദ്ധിക്കുകയും ചെയ്തു. എല്ലാവരും ഫുഡ്‌ കഴിച്ചെഴുന്നേറ്റു. ശ്രീ പതിവ് പോലെ വിച്ചുവിന്റെ വയറിൽ മുഖം ചേർത്ത് ഒരുമ്മ കൊടുത്ത് ഋഷിയുടെ കൂടെ പുറത്തേക്കിറങ്ങി. ലക്ഷ്മി അവരുടെ പോക്കും നോക്കിനിന്നു. എന്ത് പറ്റി ലക്ഷ്മി നിന്റെ മുഖത്തൊരു വാട്ടം????? വിശ്വൻ അവരുടെ അടുത്ത് നിന്ന് ചോദിച്ചു. അത് വിശ്വേട്ടാ ശ്രീക്കുട്ടിയുടെ മുഖത്തെ വിളർച്ചയും ഭക്ഷണം കഴിക്കാനുള്ള മടിയും മറ്റും കണ്ടപ്പോൾ ഞാൻ കരുതി നമ്മൾ ഒരു മുത്തശ്ശനും മുത്തശ്ശിയും ആക്കാൻ പോകുവാണെന്ന്. പക്ഷെ മോളിന്നങ്ങനെ പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഞാൻ വെറുതെ ആഗ്രഹിച്ചതാണെന്ന്. അവർ തല താഴ്ത്തി കൊണ്ട് പറഞ്ഞു. എനിക്കും ഇതേ സംശയം തന്നെ തോന്നിയിരുന്നു ഏട്ടത്തി.

ഗംഗ അങ്ങോട്ട്‌ വന്നുകൊണ്ടു പറഞ്ഞു. എന്റെ പൊന്നോ നിങ്ങളിതെന്താ ഗൈനക്കോളജി പഠിച്ചിട്ടുണ്ടോ ലക്ഷണം നോക്കി ഗർഭം പറയാൻ???? വിശ്വൻ അവരെ കളിയാക്കി. ഏട്ടൻ കളിയാക്കണ്ട ഗർഭം ഉണ്ടോന്നറിയാൻ ഗൈനക്കോളജിസ്റ്റ് ആവണം എന്നൊന്നുമില്ല ഞങ്ങളും പ്രസവിച്ചതാണ് അതുകൊണ്ട് ഞങ്ങൾക്കിതൊക്കെ മനസ്സിലാവും. ഗംഗ അയാളെ നോക്കി കെറുവിച്ചുകൊണ്ട് പറഞ്ഞു. അതൊക്കെ ശരി തന്നെ പക്ഷെ നിങ്ങളൊരു കാര്യം മനസ്സിലാക്കണം നമ്മുടെ മരുമകൾ ഒരു ഡോക്ടർ ആണ്. അപ്പൊ അവൾക്ക് വരുന്ന മാറ്റങ്ങൾ തിരിച്ചറിയാനും അതിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കാനും അവൾക്ക് കഴിയും. അവൾ പറഞ്ഞില്ലേ ഓവർ ഡ്യൂട്ടി ചെയ്യുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ ആണെന്ന്. വെറുതെ ഓരോന്ന് ആലോചിച്ചു തല പുകയ്ക്കാതെ പോയി വിച്ചുമോളെ നോക്ക്. അയാൾ അവരെ അകത്തേക്ക് പറഞ്ഞു വിട്ടു. ഋഷി എന്നത്തേയും പോലെ അവളെ ഹോസ്പിറ്റലിൽ ആക്കി അവൾ കാറിൽ നിന്നിറങ്ങുന്നതിന് മുന്നേ പതിവ് പോലെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു. തിരികെ അവന്റെ കവിളിൽ ഒന്ന് ചുംബിച്ച് വർധിച്ച ഹൃദയമിടിപ്പോടെ അവൾ ഹോസ്പിറ്റലിലേക്ക് നടന്നു. തുടരും………………