22/04/2026

സ്വന്തം ഭർത്താവിന്റെ കാൽ കീഴില്‍ അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി,

രചന – അമീൻ ആസാദ്

സ്വന്തം ഭർത്താവിന്റെ കാൽ കീഴില്‍ അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി, രണ്ടു ദിവസം കൊണ്ട് ഒരു തുള്ളി ദാഹിച്ച പച്ചവെള്ളം പോലും കുടിക്കാന്‍ നല്‍കാതെ….മരണവും കാത്തു കിടക്കുമ്പോള്‍…,ആറുമാസം ഗര്‍ഭിണിയായ രശ്മി ഒത്തിരി ആഗ്രഹിച്ചിരുന്നു.

“ഇയാളുടെ കണ്ണുവെട്ടത്തു നിന്നും ഒരു നിമിഷം മുമ്പെങ്കിലും മരിച്ചു പോയിരുന്നെങ്കില്‍ അത്രയ്ക്ക് നന്നായിരുന്നു….”

ശപിക്കപ്പെട്ട ഈ വിവാഹ ജീവിതത്തിന്റെ, ഏതോ ഒരു സൂക്ഷ്മമായ നിമിഷങ്ങളില്‍,
ഗർഭപാത്രത്തിനുള്ളില്‍ നിന്നും ആ കുഞ്ഞു
പ്രാണന്റെ തൊട്ടുവിളി അവൾ കേട്ടത്…

‘അമ്മ എന്താ ഒന്നും മിണ്ടാത്തത്, ഞാൻ ഇപ്പോൾ മരിച്ചു പോകും അമ്മേ…

ആ നിമിഷം, ഏതോ അദൃശ്യ ശക്തിയുടെ കരങ്ങള്‍ അവളിലേക്ക് ആഴ്ന്നിറങ്ങി പകര്‍ന്നു നല്‍കിയ മനോധൈര്യത്തില്‍ പിടിച്ച് മെല്ലെ-മെല്ലെ എഴുന്നേറ്റ് ഭർത്താവെന്ന ആ രാക്ഷസന്റെ കണ്‍മുന്നില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് വീടിന്റെ പുറത്തേക്കോടി ചുറ്റുമതില്‍ കെട്ടിന് മുകളിലേക്ക് വല്ലവിധേനയും വലിഞ്ഞുകയറി അപ്പുറത്തെ പറമ്പിലേക്ക് ചാടുമ്പോൾ സമയം രാത്രി പന്ത്രണ്ട് മണിയോട് അടുക്കുന്നു….!!

ഇരുട്ടിന്റെ നിഗൂഢതയിലേക്ക് വിറങ്ങലിച്ച ഹൃദ്യയ ഭാരത്തോടെ ഇരട്ട ജീവനും മുറുകെപ്പിടിച്ചു കൊണ്ട് വന്നൊളിക്കുമ്പോൾ…., മരണം മറ്റൊരു രൂപത്തിൽ തൊട്ടരുകിലെവിടയൊ മാറി നിന്ന് വാ പിളര്‍ന്നു ചിരിക്കുന്നുണ്ടെന്ന ഉള്‍ഭയം അവളെ വല്ലാതെ വേട്ടയാടികൊണ്ടിരുന്നു….

സഹിക്കാൻ കഴിയാത്ത, പ്രാണന്‍ പിടയുന്ന അടിവയറിലെ വേദന കടിച്ചമര്‍ത്തി പിടിച്ച് നിലത്തിരുന്നു കൊണ്ടവൾ വളരെ നിശബ്ദമായി തേങ്ങിക്കരഞ്ഞു….

ഇത്രമേല്‍ വെറുക്കപ്പെട്ട,നരക തുല്യമായ ഈ ജീവിതത്തിന്റെ തുടക്കം അതായിരുന്നു..

ആ ഫോൺ കോളില്‍ നിന്ന്..!!!

ഒരു ദിവസം രാവിലെ, മേശപ്പുറത്ത് മറന്നു വെച്ചിട്ടുപോയ ഭർത്താവിന്റെ മൊബൈൽ ഫോണിലേക്ക് വന്ന ആ കോൾ അവളാണ് അറ്റന്റ് ചെയതത്…പക്ഷേ,മറുതലയ്ക്കല്‍ അനുഭവപ്പെട്ട കൊടും നിശബ്ദത….!!

“ഹലോ, ഹലോ, ആരാ…സംസാരിക്കുന്നതെന്ന്..” എത്ര ചോദിച്ചിട്ടും ഒരക്ഷരം പോലും മിണ്ടാതെ പെട്ടെന്ന് ഫോൺ വെച്ചു കളഞ്ഞ ആ
” മിണ്ടാപൂച്ച “ആരാണെന്ന
ചോദ്യത്തിനുളള മറുപടി ഭർത്താവിന്റെ ഭാഗത്തു നിന്നും ‘ഉരുണ്ടു കളി’ ആയതിനാലാണ് സംശയത്തോടെ ആ സംഭവം അവൾ മനസ്സിന്റെ കോണില്‍ നുള്ളി വെച്ചത്.

ഭാര്യ നല്ല ഉറക്കത്തിലാണെന്ന്‌ കരുതി പാതിരാത്രിക്കെപ്പഴോ….,കട്ടിലില്‍ നിന്നും എഴുന്നേറ്റ് മൊബൈല്‍ ഫോണുമായി ഭർത്താവ് പമ്മി, പമ്മി ഇരുട്ടത്തേക്ക്‌ ഇറങ്ങി പോകുന്ന ആ നേരിയ ‘ആളനക്കം’ തട്ടിയാണ് അവൾ കണ്ണു തുറന്നു നോക്കിയത്….

അയാള്‍ ഇരുട്ടത്ത് ഒളിച്ചു നിന്ന് ഫോണിൽ സംസാരിക്കുന്നതും, പിന്നെ, പ്രേമത്തില്‍ പൂത്ത ഒരായിരം ചുടുചുംബനങ്ങൾ സമ്മാനമായി ഏതോ കാമുകിക്ക് നല്‍കുന്നതും മാറി നിന്ന് ശ്രദ്ധിച്ച അവളുടെ ഹൃദയം തകര്‍ന്ന് തര്‍പ്പണമായിപ്പോയി…

ആ നിമിഷം മനസ്സിലേക്ക് അലയടിച്ചു വന്ന പുച്ഛം…..

” ഇത്രയ്ക്ക് വൃത്തികെട്ട ഒരുത്തന്റെ കൂടെയായിരുന്നോ ഞാൻ ഇത്രയും നാളും ജീവിച്ചത്….,ഇയാളെ ആയിരുന്നോ ഭർത്താവെന്നും പറഞ്ഞ് മനസ്സിൽ കൊണ്ടു നടന്ന് പൂജിച്ചത്…!!

ഒരല്‍പ്പ സമയം കഴിഞ്ഞ് മുറിയിലേക്ക് കടന്നു വന്ന അയാള്‍ അതു കണ്ട് ഞെട്ടി തരിച്ചു നിന്നുപ്പോയി….

ഭാര്യ ഉണര്‍ന്നിരിക്കുന്നു….!!അയാളുടെ വരവും കാത്ത്….!

” നിങ്ങൾ ഇത്രയും നേരം എവിടെയായിരുന്നു??

ഒന്നും അറിയാത്ത പോലെ അവൾ തിരക്കി.

“എന്താ, ഞാൻ ചോദിച്ചത് നിങ്ങൾ കേട്ടില്ലേ…..എത്ര നാളായി ഈ ഒളിച്ചു കളി തുടങ്ങിയിട്ടെന്ന്…??

“ഒളിച്ചു കളിയോ…..?? ആര്…? നീ വെറുതെ….പിച്ചും പേയും പറഞ്ഞു സമയം കളയാതെ കിടന്നുറങ്ങാൻ നോക്ക്…എന്റെയൊരു വേണ്ടപ്പെട്ട സുഹൃത്ത് വിളിച്ചതാണ്…അവന്‍ നാളെ ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചു പോകുന്ന കാര്യം പറയാന്‍….”

തന്നെ കൊണ്ട് ആവുന്ന വിധം കള്ളം പറഞ്ഞ് അയാള്‍ അഭിനയിച്ചു ഫലിപ്പിച്ചു നോക്കി…..

പക്ഷേ അതൊന്നും അവള്‍ക്ക് മുന്നില്‍ ചിലവായില്ല…

” മതി, നിറുത്ത്…നാണമുണ്ടൊ മനുഷ്യ…എന്റെ മുന്നില്‍ നിന്ന് ഇങ്ങനെ കള്ളം പറയാന്‍… നിങ്ങൾ ഇരുട്ടത്ത് ഒളിച്ചു നിന്ന് ഏതോ ഒരുത്തിയോട് ഫോണില്‍ സംസാരിക്കുന്നതും, അവള്‍ക്ക് ഉമ്മ കൊടുക്കുന്നതും, എല്ലാം…ഞാൻ കേട്ടു….എനിക്കിപ്പോൾ അറിയണം…ആ നശിച്ചവൾ നിങ്ങളുടെ ആരാണെന്ന്….?? അവളും, നിങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്നും എനിക്കിപ്പോൾ രണ്ടിലൊന്ന് അറിയണം…..”

അവളുടെ സ്വരം കടുത്തു, കണ്ണുകളില്‍ കോപത്തിന്റെ അഗ്നി തിളച്ചു മറിഞ്ഞു….

” നീ, അതൊക്കെ എന്തിന്‌ അറിയണം….അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കാത്ത…നന്ദികെട്ട….നീ അതൊക്കെ അറിഞ്ഞിട്ട് എന്തു ചെയ്യാനാണ് ”

വ്യത്യസ്തമായ ആ വെല്ലുവിളി കേട്ട് അവളൊന്ന് സ്തംഭിച്ചു പോയി…

അയാള്‍ ആ പറഞ്ഞ വാക്കുകൾക്കുളള തെളിവുകള്‍ ഒന്നൊന്നായി അവൾക്ക് മുന്‍പാകെ നിരത്തി വെച്ചു…

കുറച്ച് മാസങ്ങൾക്ക് മുമ്പ്‌….., അയാൾക്കൊരു ബിസിനസ്സ് തുടങ്ങാൻ പ്ലാനുണ്ടായിരുന്നു. അതിനു വേണ്ടി ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ മുഴുവന്‍ ബാങ്കില്‍ പണയപ്പെടുത്തി പലിശയ്ക്ക് പണം എടുത്ത് നല്‍കണമെന്ന് അയാള്‍ പലവട്ടം അവളോട് ആവശ്യപ്പെട്ടിരുന്നു.

പക്ഷേ അവൾ സാഹചര്യം നല്ലതുപോലെ മനസ്സിലാക്കി ഭർത്താവിനോട് പ്രതികരിച്ചിരുന്നു…

ഭർത്താവിന്റെ സ്വന്തം സഹോദരിയുടെ പുതിയ വീടിന്റെ പണിയ്ക്ക് വേണ്ടി ” നീ ഒന്നുകൊണ്ടും പേടിക്കണ്ട ന്റെ…രശ്മിയെ….ഞാനല്ലേ പറയുന്നത്….,ഒരാറുമാസത്തിനുള്ളില്‍ ഈ പണയം വെച്ചതെല്ലാം ഒന്നില്ലാതെ ഞാൻ തിരിച്ചെടുത്തു തരില്ലേ” എന്നൊക്കെ ഉറപ്പ് പറഞ്ഞ് വാങ്ങി കൊണ്ടുപോയി പണയം വെച്ചതൊക്കെ….,ആറല്ല, പത്തു മാസം കഴിഞ്ഞിട്ടും ഒരെണ്ണം പോലും തിരിച്ചെടുത്ത് നല്‍കാത്ത കാരണത്താൽ അയാളുടെ മുഖത്ത് നോക്കി തന്നെ അവൾ മറുപടി പറഞ്ഞിരുന്നു.

” മനുവേട്ടന്‍ ആദ്യം…എന്റെ കൈയ്യില്‍ നിന്നും വാങ്ങി കൊണ്ടു പോയതൊക്കെ തിരിച്ചെടുത്ത് താരതെ ഇനി ഞാൻ ഒന്നും അങ്ങോട്ട് തരില്ല ”

അന്ന് ആദ്യമായി ഭർത്താവിന്റെ നാവില്‍ നിന്നും അവൾ കേട്ടു….

“നന്ദികെട്ടവളെ….നീ എന്നോട് കണക്ക് പറയുന്നോടി…”

അന്നവള്‍ക്ക് മനസ്സിലായി…

വിവാഹം കഴിഞ്ഞു വരുന്ന ആദ്യ നാളുകളില്‍ പുതു പെണ്ണ് വീണു പോകുന്ന പഞ്ചാര വാക്കുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ വന്‍ ചതിക്കുഴി…!!!!

പുതു പെണ്ണിന്റെ ദേഹത്ത് കിടക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണുമ്പോൾ, അവളുടെ സ്വത്തു വകകൾ കാണുമ്പോൾ….കണ്ടു നില്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ഒരു കൊതി…കണ്ടവന്റെ മുതലിനോട് തോന്നുന്ന അത്യാര്‍ത്തി….

അന്നുവരെ ഇല്ലാത്ത ഓരോരോ ആഗ്രഹങ്ങള്‍ പറഞ്ഞ്, പൊളളയായ വാഗ്ദാനങ്ങൾ നല്‍കി പിഴിയാന്‍ പറ്റുന്നിടത്തോളം ഞെക്കി പിരിഞ്ഞു ചോര വരെ ഊറ്റി കുടിക്കാന്‍ ഒരു ദാക്ഷിണ്യവും കാണിക്കാത്ത വിഷ മനസ്സുകള്‍ ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന രീതി!!

ഒരിക്കലും തിരിച്ചു കയറാന്‍ കഴിയാത്ത വിധം, ഒരു പക്ഷേ ജീവിതകാലം മുഴുവനും നഷ്ടപ്പെട്ടതോര്‍ത്ത് ഓരോ പെണ്ണിന്റെ ആയുസ്സും വെന്തു വെണ്ണിരായി പോകുന്ന ഒരു വലിയ ചതിക്കുഴി അവിടെ മറഞ്ഞിരിക്കുന്നുണ്ട് !!!

” താലി കെട്ടിയ ഭർത്താവാണ് ഭാര്യയുടെ കന്‍കണ്ട ദൈവമെന്ന് അമ്മ പഠിപ്പിച്ചു തന്ന പാഠം…..,അച്ഛനും, അമ്മയും, പരസ്പരം സ്നേഹത്തോടെ ജീവിക്കുന്നത് കണ്ട്…അതിൽ നിന്നും ഉള്‍കൊണ്ട നന്മകള്‍…

അവള്‍ മനസ്സിൽ പ്രതിഷ്ഠിച്ചു വെച്ച വിവാഹ ജീവിത സ്വപ്നങ്ങളല്ല ‘ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പച്ചയായ ജീവിതമെന്ന്’ തിരിച്ചറിഞ്ഞ നിമിഷം തൊട്ട് സ്വന്തം ജീവിതത്തോട് തോന്നിയ മടുപ്പ്…..,ശരീരത്തെയും , മനസ്സിനെയും ഒരുപോലെ കാര്‍ന്നു തിന്നുന്ന വിശ്വാസം നഷ്ടപ്പെട്ട നരക ജീവിതത്തിന്റെ, പകയുടെ വല്ലാത്ത മരവിപ്പ്….

**********

ബിസിനസ്സ് ഭ്രാന്ത് തലയ്ക്ക് പിടിച്ച്, ഭാര്യയോട് ഉടക്കി, അവളോടുള്ള വാശിക്ക് പുറത്ത്‌ അയാള്‍ പണം പലിശയ്ക്ക് കടം ചോദിച്ച് ചെന്നു കയറിയത് സുഹൃത്തായ ജ്യോതി കൃഷ്ണയുടെ മുന്നില്‍, അവളുടെ ഭര്‍ത്താവാണെങ്കിൽ ഗൾഫിലെ പൂത്ത സ്വര്‍ണ്ണ ബിസിനസ്സ്ക്കാരന്‍…..!

അയാളുടെ സ്വപ്നത്തില്‍ ഇപ്പോൾ അവൾ മാത്രമാണ്‌. ചോദിച്ചാൽ എന്തും, ചങ്ക്‌ വരെ പറിച്ചു തരാന്‍ മടി കാണിക്കാത്ത സുന്ദരിയായ, കോടിശ്വരിയായ ആ ജ്യോതി കൃഷ്ണ!

പുതിയ പൂവില്‍ നിന്നും തേന്‍ കുടിക്കാനുള്ള അയാളുടെ അടങ്ങാത്ത ആക്രാന്തം അവസാനം ചെന്നെത്തിയത് ജീവന്റെ പാതിയെ ‘നന്ദികെട്ടവളെ’ കൊന്നുകളഞ്ഞേക്കാം എന്ന ചിന്തയിലേക്കാണ്‌….

അതിനായി അയാള്‍ സ്കെച്ചിട്ടു…!!

ആദ്യ സ്റ്റെപ്പ് എന്ന നിലയ്ക്ക് അവളെ പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി അതും തന്റെ കണ്‍മുന്നിലിട്ട് കൊല്ലാക്കൊല ചെയ്യുക…എന്നിട്ട്, ആര്‍ക്കും ഒരു സംശയത്തിനും ഇടം കൊടുക്കാതെ അവളെ എന്നന്നേക്കുമായി അവസാനിപ്പിക്കണം.

അയാള്‍ മനസ്സില്‍ കരുതിക്കൂട്ടി ഉറപ്പിച്ചു വെച്ചു.

***********

മൂക്കറ്റം മദ്യവും വലിച്ചു കയറ്റി പാതിരാത്രിക്ക് വീട്ടില്‍ കയറി വന്ന് അവളെ പട്ടിണിക്കിട്ട റൂമിന്റെ വാതിലില്‍ അയാള്‍ മെല്ലെ തുറന്ന് പരിശോധിച്ചു നോക്കി….

” എന്താടീ….ചത്തില്ലേടി നീ….”

ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി അയാള്‍ മുറിക്കുള്ളിലേക്ക് കയറി….

നിലത്ത് ചുമരും ചാരി തളര്‍ന്നിരിക്കുന്ന അവളുടെ അരികിലേക്ക് അയാള്‍ നടന്നടുത്തു…..

അവളുടെ വായില്‍ തിരുകി കയറ്റിയിരുന്ന ആ തുണി അയാള്‍ പുറത്തേക്ക്‌ വലിച്ചെടുത്തു…

പിന്നിലായി ബന്ധിച്ചിരുന്ന അവളുടെ കൈകൾ രണ്ടും അയാള്‍ സ്വാതന്ത്രമാക്കി….

അയാള്‍ക്കറിയാം, അവൾക്ക് നാവേടുത്തൊന്ന് ശബ്ദിക്കാനുള്ള ശേഷി പോലും ഇപ്പോൾ ഈ ശരീരത്തില്‍ അവശേഷിക്കുന്നില്ലെന്ന്…

അവളുടെ മുടി കൊണ്ടയില്‍ ബലമായി പിടിച്ച് നിലത്തു നിന്നും അയാൾ അവളെ തൂക്കിയെടുത്ത് തന്റെ മുന്നില്‍ മുഖാമുഖം നിറുത്തി…

“ഇത് നിന്റെ അവസാനത്തെ രാത്രിയാണ്……നാളത്തെ സൂര്യോദയം കാണാന്‍ നീ ഈ ഭൂമുഖത്ത് ഉണ്ടാവരുത്….പറഞ്ഞത് മനസ്സിലായോടി….പുല്ലേ…നിനക്ക് ”

അവളെ ഫാനിൽ കെട്ടി തൂക്കി കൊല്ലുക!! എന്ന ക്രൂരമായ ഉദ്ദേശത്തോടെ മുറിയിലെ ഫാനിന്റെ നേരെ ചുവട്ടില്‍ അവളെ കൊണ്ടു വന്നു നിറുത്തി…

അവളുടെ വീര്‍ത്തു നില്‍ക്കുന്ന വയറിലേക്കും, പിന്നെ അവളുടെ മുഖത്തേക്കും പുച്ഛത്തോടെ, കൊല ചിരിയോടെ അയാളൊന്ന് തറപ്പിച്ചു നോക്കിയിട്ട് പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ആ ബലമുള്ള പ്ലാസ്റ്റിക് കയര്‍ പുറത്തെടുത്ത് അവളുടെ കഴുത്തിൽ ചുറ്റി കെട്ടി വരിഞ്ഞു മുറുക്കി….

ഏതോ ഒരദൃശ്യ ശക്തി പകര്‍ന്നു നല്‍കിയ ആ മനകരുത്തില്‍, ഈ രാക്ഷസന്റെ മുന്നില്‍ നിന്നും, എന്റെ കുഞ്ഞിനെയും കൊണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന ആ ഉള്‍വിളി…..അവൾ സര്‍വ്വ ശക്തിയുമെടുത്ത് അയാളെ പുറകോട്ട് തള്ളി മാറ്റി. അവളുടെ കഴുത്തില്‍ ചുറ്റിയ ചരടില്‍ നിന്നും അയാള്‍ പിടി വിട്ട് റൂമിന്റെ ചുമരില്‍ പോയി ശക്തിയായി ഇടിച്ച് നിലത്തേക്ക് തെറിച്ചു വീണു, പിന്നെയൊന്നും ചിന്തിച്ചില്ല ഞൊടിയിടയില്‍ ജീവനും കൊണ്ടവൾ അവിടെ നിന്നും വീടിന് പുറത്തേക്ക് കുതിച്ചു.

************

പകല്‍ വെളിച്ചത്തിൽ കണ്ടു പരിചയമുള്ള ആ പരിസരം അവൾ മനസില്‍ ഓര്‍ത്തെടുത്തു. ഇവിടെ നിന്നും നാലഞ്ചു വീടു കഴിഞ്ഞാല്‍ ഒരടുത്ത ബന്ധുവിന്റെ വീടുണ്ട്. എങ്ങനെയെങ്കിലും അവിടെ എത്തിയാല്‍ രക്ഷപ്പെട്ടു.

ഇല്ലാത്ത ധൈര്യം സംഭരിച്ച് അവൾ ഇരുട്ടില്‍ ചുവടുകൾ ഒന്നൊന്നായി മുന്നോട്ട് വെച്ചു…

ശരീരത്തിന് നല്ല ക്ഷീണമുണ്ട്…,

“വയ്യാ…നടക്കാൻ തീരേ വയ്യാ…”

തൊണ്ട വല്ലാതെ വരണ്ടു പോയിരിക്കുന്നു, തല ചുറ്റുന്നുണ്ട്…..വീണു പോകുമോ എന്ന തോന്നല്‍ മനസ്സിനെ കുത്തി മുറിവേറ്റല്‍പ്പിച്ചുകൊണ്ടിരുന്നു…

“ഇല്ല, എന്റെ കുഞ്ഞ്…,എനിക്ക് ജീവിക്കണം!!

തറപ്പിതടഞ്ഞ് ഒരു വിധത്തിൽ വേച്ച്, വേച്ച് ആ ബന്ധു വീട്ടിന്റെ മുറ്റത്ത് വന്നു കയറി…

സര്‍വശക്തിയും എടുത്ത് കോളിംഗ് ബെല്ല് വിരൽ കൊണ്ട് അമര്‍ത്തി പിടിച്ചു…

നിറുത്താതെയുളള കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടിട്ടെന്ന വണ്ണം ഏതോ ഒരു റൂമിൽ ലൈറ്റ്‌ തെളിഞ്ഞു…

തൊട്ടടുത്ത നിമിഷം പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ആ വീട്ടു മുറ്റത്തേക്ക്‌ വെട്ടിയിട്ട വാഴകണക്കെ അവൾ ബോധം കെട്ടു തളർന്നു വീണു…

“അയ്യോ….ഇത്…നമ്മുടെ രശ്മികുട്ടിയല്ലെ, ഇവള്‍ക്കിതെന്തു പറ്റിയത്..അയ്യോ എന്റെ മോളെ…”

ആ വീട്ടിന്റെ പൂമുഖത്തേക്ക്‌ വന്ന ഗ്രഹനാഥന്റെ ഉച്ചത്തിലുള്ള വിളികേട്ട്‌ ഉറങ്ങി കിടന്ന ആ വീട്ടിലെ മറ്റു പലരും ചാടി എഴുന്നേറ്റ് അവിടേക്ക് ഓടിക്കൂടി…

ഞൊടിയിടയില്‍ അവളെയും വാരിക്കൂട്ടി എടുത്ത് കൊണ്ട് ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി ആ വീട്ടുകാർ പാഞ്ഞു…

************

ഹോസ്പിറ്റല്‍ നിന്നും തൊട്ടടുത്ത ദിവസം രാവിലെ ഒരു കാര്‍ അവളെയും കൊണ്ട് ഭർത്താവിന്റെ വീട്ടു മുറ്റത്ത് വന്നു നിന്നു…

അവിടെ കൂടി നിന്ന ആള്‍ക്കൂട്ടത്തെ വകഞ്ഞു മറ്റികൊണ്ട് “എന്റെ മനുവേട്ട….” ഹൃദയം തകര്‍ന്ന നിലവിളിയോടെ അവൾ ആ വീട്ടിനുള്ളിലേക്ക് ഓടി….

ഒരിക്കലത്തേക്ക്‌….,ഒറ്റ തവണത്തേക്ക്‌..എന്റെ വയറ്റില്‍ വളരുന്ന സ്വന്തം കുഞ്ഞിനെ ഓര്‍ത്ത് എല്ലാം പൊറുത്ത്, ക്ഷമിച്ച്…എന്റെ ഭർത്താവിന് വേണ്ടി ഭൂമിയോളം താഴ്ന്നു കൊടുക്കാം..
എന്നവൾ ആഗ്രഹിച്ചിരുന്നെങ്കിലും….

വിധി!!!!

ഒരു നിമിഷത്തെ കാമസുഖത്തിന് വേണ്ടി, ഏതോ ഒരു സ്ത്രീയുടെ പുറകെ നടന്ന് സ്വന്തം ഭാര്യയെ കൊന്നു കുഴിച്ചു മൂടാന്‍ വരെ സ്കെച്ചിട്ടെങ്കിലും, കാലന്റെ കണക്ക് പുസ്തകത്തിൽ നറുക്ക് വീണത് അയാള്‍ക്കായിരുന്നു…!

ഏതു നേരവും തന്റെ സ്വന്തം ഭാര്യ ജ്യോതി കൃഷ്ണയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്ന ആ ‘ഞരമ്പ് രോഗിയെ തേടി, അവളുടെ ഭർത്താവ് അയച്ച കൊട്ടേഷന്‍ ടീം അന്ന് രാത്രി ആ വീട്ടില്‍ അയാളെ തേടി വന്ന് “സ്കെച്ചിട്ട്, അയാളുടെ കഥ എന്നന്നേക്കുമായി തീര്‍ത്തു കളഞ്ഞിട്ട് ” പോയിരുന്നു!!പ്