22/04/2026

അന്നൊരിക്കൽ : ഭാഗം 14

രചന – അഞ്ജു തങ്കച്ചൻ

വരണമെന്ന് വിചാരിച്ചതല്ല, മധു വന്ന് പറഞ്ഞപ്പോൾ നിരസിക്കാൻ തോന്നിയില്ല. അല്ലെങ്കിലും എന്നും തോറ്റുതന്ന് ആണല്ലോ എനിക്ക് ശീലം..ഗിരി പറഞ്ഞു

തെറ്റുകളത്രയും എന്റേത് തന്നെയായിരുന്നു. തോറ്റതും ഞാൻ തന്നെയാണ് ഗിരികുട്ടാ…
ഹരി തല കുനിച്ചു.

നീ അകത്തേക്ക് ചെല്ല് ഹരി പറഞ്ഞു.

ഗിരി അകത്തേക്ക് നടന്നു

മധു ഹരിക്കൊപ്പം പൂമുഖത്തിരുന്നു.

പെരയൊക്കെ പൊളിഞ്ഞു വീഴാറായാല്ലോ ഹരിയേട്ടാ…

ഉം…പൊളിഞ്ഞു വീഴാറായിട്ടും ഇതിന് കാവലായി ഞാൻ ഇങ്ങനെ ജീവിച്ചിരിക്കുന്നത്, ഇത് ഗിരിക്കുട്ടനെ എൽപ്പിക്കുവാൻ വേണ്ടി മാത്രമാണ്.

അവനെന്തിനാ ഇന്നോ നാളയോ നിലം പതിക്കുന്ന ഈ വീട്?

ഈ വീട് ചിലപ്പോൾ നിലംപൊത്തുമായിരിക്കും പക്ഷെ ഈ വീടിനോട് ചേർന്ന് കിടക്കുന്ന ഒന്നരയേക്കർ സ്ഥലത്തിന് ഇന്ന് കോടികൾ വിലയുണ്ട്.

അവന് പണത്തിനോട് ഒരാർത്തിയും ഇല്ല.
അതുള്ളത് ഹരിയേട്ടനായിരുന്നല്ലോ.

അതെ… എനിക്കായിരുന്നു സ്വത്തിനോട് ആർത്തി. ശരിയാ..
പക്ഷെ ഞാൻ ഒന്നും നേടിയില്ല മധു.
ഓരോരോ ശാപങ്ങൾ എന്നെ വിടാതെ പിന്തുടർന്നു.

ആരെയും ചതിച്ച്‌ നമുക്ക് ഒന്നും നേടാൻ ആകില്ല ഹരിയേട്ടാ…

ശരിയാണ്. അത് മനസിലാക്കാൻ ഞാൻ വൈകിപ്പോയി. എന്റെ ഹരിക്കുട്ടൻ എനിക്ക് മാപ്പ് തരുമോ മധൂ…
അയാളുടെ കണ്ണ് നിറഞ്ഞു.

മധു ഒന്നും പറഞ്ഞില്ല.

ഗിരി ആദ്യം പോയത് തന്റെ മുറിയിലേക്കാണ്

ചുമരുകൾ പൊളിഞ്ഞിട്ടിട്ടുണ്ട്, ഭിത്തിയിൽ തീർത്ത പഴയ തടി അലമാര കുറച്ച് ഭാഗം ചിതൽ എടുത്തിട്ടുണ്ട്. എങ്കിലും അടിച്ചു വാരി വൃത്തിയിൽ ഇട്ടിരിക്കുന്നു.

മുറിയിൽ ,പഴയ കയർവരിഞ്ഞ കട്ടിൽ മാത്രമേ ഉളളൂ…

അയാൾ ഓരോ മുറിയും കയറി ഇറങ്ങി.

അച്ഛന്റെയും അമ്മയുടെയും മുറിയിൽ കയറിയപ്പോൾ ഒരുപാട് ഓർമ്മകൾ അയാളെ പൊതിഞ്ഞു…

പഴയ തടിപ്പെട്ടിക്ക് മുകളിൽ ഒരു പായ ചുരുട്ടി വച്ചിട്ടുണ്ട്.. രണ്ട് കട്ടിലുകൾ അടുപ്പിച്ച്‌ ഇട്ടിരുന്നത് ഇന്നും അങ്ങനെ തന്നെ…

അയാൾ അടുക്കളയിലേക്ക് ചെന്നു.

അമ്മ വിറകടുപ്പിൽ ഓരോന്നും പാകം ചെയ്യുന്നുണ്ടാകുമോ, ഗിരിക്കുട്ടാ നിനക്കിന്നും മൊരിഞ്ഞ ദോശ തന്നെയാണോ വേണ്ടത് എന്ന് അമ്മ ചോദിക്കുന്നുണ്ടോ?? അയാൾ കാതോർത്തു നോക്കി.

ഇല്ല… തീർത്തും മൗനത്തിലാണ് വീട്…

എങ്ങും ശൂന്യതകൾ…

ഗിരിക്കുട്ടാ… വിളിയൊച്ച കേട്ട് അയാൾ തിരിഞ്ഞു നോക്കി.

മധുവിന്റെ കൈ പിടിച്ച് ഹരിയേട്ടൻ അടുത്തേക്ക് വന്നു.

മധു ഒരു കസേര നീക്കിയിട്ട് അതിൽ ഹരിയെ ഇരുത്തി.

ഹരിയേട്ടന് എന്താ പറ്റിയത്? ഇത്രയും അവശനാകാൻ മാത്രം പ്രായമില്ലല്ലോ ഹരിയേട്ടന്, മധു ചോദിച്ചു.

പ്രായം കൂടിപ്പോയത് മനസിനാണ്.
ഓരോരോ അസുഖങ്ങൾ പിടികൂടി..
ഞാൻ രോഗി ആയതോടെ ഏകമകൻ എന്റെ പേരിൽ ഉണ്ടായിരുന്ന സ്ഥലം ബലമായി എഴുതി മേടിച്ചു.
ഭാര്യ എങ്കിലും കൂടെ ഉണ്ടാകുമെന്ന് കരുതി. പക്ഷെ, ഈ രോഗിയായ എന്നെ നോക്കി തീർക്കാനുള്ളതല്ല അവളുടെ ജീവിതം എന്ന് പറഞ്ഞവൾ മകനോടൊപ്പം പോയി.

കർമ്മഫലം… മധു പറഞ്ഞു.

രവിയേട്ടന്റെ സ്ഥലം ഹരിയേട്ടൻ മേടിച്ചിരുന്നല്ലോ അതും മകൻ കൊണ്ടുപോയോ?

ഉവ്വ്… അതും , അച്ഛൻ എനിക്കായി എഴുതി
തന്ന സ്ഥലവും, തടിമില്ലും, അവൻ കൈക്കലാക്കി.

ചതിച്ചു നേടിയതല്ലേ അനുഭവിക്കാൻ യോഗം കിട്ടില്ല. മധു പറഞ്ഞു.

ശരിയാ… പക്ഷെ ഗിരിക്കുട്ടനിൽ നിന്നും ഞാൻ ചതിച്ചു വാങ്ങിയ ആ സ്ഥലം ഞാൻ എഴുതികൊടുത്തില്ല. അതിന്റെ ഉടമസ്ഥൻ ഗിരി ആണെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അതുകൊണ്ടാകും അവൻ കൂടുതൽ അന്വേഷിച്ചില്ല.

അത് നിന്നെ എൽക്കാൻ വേണ്ടിയാ ഗിരിക്കുട്ടാ ഞാൻ കാത്തിരുന്നത്..

ഒരുപാട് നിന്നെ അന്വേഷിച്ചു.

നീ വിദേശത്താണെന്ന് ഒടുവിൽ അറിഞ്ഞു

നിന്റെ സ്ഥലത്തിന്റെ അവകാശി നീ മാത്രമാണ്. ഞാൻ ചെയ്ത ഒരു തെറ്റിനെങ്കിലും എനിക്ക് പ്രായിശ്ചിത്തംചെയ്യണം.

ഗിരി ഒരു മറുപടിയും പറഞ്ഞില്ല.

ഹരി തുടർന്നു…
ഈ വീട് അച്ഛനെ നോക്കുന്നവർക്കാണെന്ന് അച്ഛൻ പറഞ്ഞിരുന്നല്ലോ, നീ ജോലിക്ക് ആയി പോയത് കൊണ്ട് ഞാനാണല്ലോ അച്ഛനെ നോക്കിയത്, അതുകൊണ്ട് ഈ വീടും ഒന്നരയേക്കർ സ്ഥലവും എനിക്ക് ആണെന്നാണ് ഞാൻ കരുതിയിരുന്നത്.

പക്ഷെ, ഇത് അച്ഛൻ നിന്റെ പേർക്ക് എഴുതി വച്ചിരുന്നു.
ഒരുപക്ഷെ ഞാൻ നിന്നെ ചതിക്കുമെന്ന് അച്ഛൻ മുൻകൂട്ടി കണ്ടിരിക്കാം.
അതാകും ആരോടും പറയാതെ അച്ഛൻ ഇത് നിന്റെ പേരിൽ എഴുതി വച്ചത്.

കുടുംബവക്കീൽ പറയുമ്പോഴാണ് ഞാൻ അതറിഞ്ഞത്.

അതൊരുകണക്കിന് നന്നായി, അതുകൊണ്ട് തെരുവിൽ ഇറങ്ങേണ്ടി വന്നില്ലല്ലോ ഹരിയേട്ടന്. അല്ലെങ്കിൽ മകൻ ഇതും എഴുതിമേടിച്ച്‌,നിങ്ങളെ ഇവിടുന്ന് ഇറക്കി വിട്ടേനെ.
മധു അമർഷത്തോടെ പറഞ്ഞു.

ഗിരിക്കുട്ടാ… ഇതെല്ലാം നിന്നെ ഏൽപ്പിക്കുവാൻ വേണ്ടിയാണ് ഞാൻ ഇത്രനാൾ കാത്ത് നിന്നത്.
ഇനി എനിക്ക് പോകാം.

എങ്ങോട്ട്?? ഗിരി ചോദിച്ചു.

രവിയേട്ടൻ ഇവിടെ വൃദ്ധസദനത്തിൽ ഉണ്ട്.ഏട്ടനെ മക്കൾക്ക്‌ വേണ്ടാതായി,അവരൊക്കെ വിദേശത്താണ്.നല്ല നിലയിലാണ്,രവിയേട്ടൻ അവർക്കൊരു ഭാരം ആണെന്ന് തോന്നിയപ്പോൾ ഇവിടെ വൃദ്ധസദനത്തിൽ കൊണ്ട് വന്നാക്കി

ഇനിയുള്ള കാലം ഞാനും,രവിയേട്ടൻ ഉള്ളിടത്ത് അവരിൽ ഒരാളായി ജീവിക്കാം.
എനിക്കും ആരും ഇല്ലല്ലോ

ഗിരി ഹരിയേട്ടനെ നോക്കി.ചെയ്ത് പോയ തെറ്റിന്റെ കുറ്റബോധം ആ മുഖത്ത് തെളിഞ്ഞു കാണാം.

ഈ അവസ്ഥയിൽ ഹരിയേട്ടനെ ഉപേക്ഷിക്കാൻ തനിക്കാവുമോ??

മോനേ…. ഒന്ന് കൂടെ എനിക്ക് നിന്നെ ഏൽപ്പിക്കാൻ ഉണ്ട്.

മധൂ.. മച്ചിന്റെ മുകളിൽ പഴയ സാധനങ്ങൾ കൂട്ടി ഇട്ടിരിക്കുന്നതിന്റെ ഇടയിൽ ഒരു വലിയ ഓട്ട് ഉരുളിയുണ്ട് അതിന്റെ അടിയിൽ ഒരു പെട്ടിയുണ്ട്,അതിങ്ങ് എടുക്കാൻ പറ്റുമോ??

ഞാൻ എടുക്കാം..

അയാൾ പെട്ടിയുമായി ഇറങ്ങി വന്നു

തുറക്ക്… ഹരി പറഞ്ഞു.

തുറന്നതും ആഭരണങ്ങളുടെ തിളക്കം.
അച്ഛൻ ഗിരിയെ ഏൽപ്പിച്ച,ഗിരിയുടെ അമ്മയുടെ ആഭരണങ്ങൾ.

ആ ആഭരണങ്ങളാണ് ഗിരി സൗമിനിയെ ഏൽപ്പിച്ചതും, അന്ന് രാത്രിയിൽ സൗമിനിയെയും കൂട്ടി നാട് വിടാൻ ഗിരി തീരുമാനിച്ചതും

ഒരു നിമിഷം അത് നോക്കി നിന്നതും,ഗിരി ബോധമറ്റ് നിലത്തേക്ക് വീണു..

അയ്യോ… എടാ.. എന്താ പറ്റിയത് മധു അയാളെ കുലുക്കി

മധു… കുറച്ച്‌ വെള്ളം എടുത്തു കൊണ്ടുവാ…മുഖത്ത് തളിക്ക്.ഹരി വെപ്രാളത്തോടെ പറഞ്ഞു.

ചതിയാ…. നിങ്ങൾക്ക് മതിയായില്ലേ??
ഈ സ്വർണവും നിങ്ങൾ കൈക്കലാക്കിയതാണല്ലേ…

മധു വെറുപ്പോടെ അയാളെ നോക്കി.

എന്റെ ഗിരിക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ ഞാൻ വെറുതെ വിടില്ല.
മധു കുറച്ച് വെള്ളമെടുത്ത് ഗിരിയുടെ മുഖത്ത് കുടഞ്ഞു..

കുറേ തവണ വെള്ളം കുടഞ്ഞപ്പോൾ ഗിരി കണ്ണ് തുറന്നു.

എന്താടാ… എന്താ പറ്റിയത്?മധു അയാളുടെ മുഖം തുടച്ചു.

നീ കണ്ടില്ലേടാ ഇത്… സ്വർണ്ണവുമായി സൗമിനി പോയതാണെന്ന് ഇത്ര നാൾ വിശ്വസിച്ചു…
അല്ലെടാ… എന്റെ സൗമിനി ഒരു തെറ്റും ചെയ്തിട്ടില്ലാ,എല്ലാത്തിനും പിന്നിൽ ഇയാൾ മാത്രമാണ്…

ഗിരി ഹരിയുടെ നേർക്കു വിരൽ ചൂണ്ടി.

ഹരിയുടെ മുഖം കുനിഞ്ഞിരുന്നു.

എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക്? അത്രക്കും സ്നേഹിച്ചതല്ലേ ഞങ്ങൾ.വെറും നൽപ്പത് പവൻ സ്വർണ്ണമല്ലേ ഉളളൂ ,അതിന് വേണ്ടി നിങ്ങൾ കളഞ്ഞത് ഞങ്ങളുടെ ജീവിതം തന്നെയല്ലേ….
എന്റെ സ്ഥലം പോലും നിങ്ങളെ വിശ്വസിച്ചു ഞാൻ എഴുതി തന്നതല്ലേ??

ജീവിക്കാൻ അനുവദിച്ചു കൂടായിരുന്നോ ഞങ്ങളെ??
ഇക്കണ്ട കാലമത്രയും എന്റെ മിനിക്കുട്ടി എന്നെ ചതിച്ചെന്നു കരുതി എത്ര വെറുത്തു ഞാൻ അവളെ…

ചതിയനാണ് നിങ്ങൾ… നിങ്ങൾക്ക് മാപ്പില്ല.
ഗിരി വിറയലോടെ അയാൾക്ക്‌ നേരെ വിരൽ ചൂണ്ടി.

അല്ല… ഞാനല്ല ചതിച്ചത്.ഹരി പറഞ്ഞു.

പിന്നെ…? പിന്നെ ആരാണ് ? ഗിരി ചോദിച്ചു.

@@@@@@

തുടരും.