20/04/2026

തനിയെ : ഭാഗം 19 & 20

രചന – സിന്ധു അപ്പുക്കുട്ടൻ

“വേണി, മോള് സ്കൂളിൽ പോയി തുടങ്ങിയാൽ ഹോസ്പിറ്റലിലെ ജോലി കണ്ടിന്യു ചെയ്യണോട്ടോ നീ. തയ്യൽ നല്ലത് തന്നെ. പക്ഷേ എന്നും ഇങ്ങനെ വർക്ക്‌ കിട്ടിക്കൊള്ളണമെന്നില്ല. ജോലി കളയണ്ട.എക്സ്പീരിയൻസ് ഉണ്ടെങ്കിൽ നല്ലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടാനും സാധ്യതയുണ്ട്.

വേണിയെ കാണാൻ വന്നതായിരുന്നു കാർത്തിക.

ഞാനും അതിനെക്കുറിച്ചു ആലോചിച്ചിരുന്നു.മോളെ ഹോസ്പിറ്റലിനടുത്തു ഏതെങ്കിലും നഴ്സറിയിൽ ചേർത്താലോന്ന്.

“നീ ജോലിക്കു കയറിക്കോ. മോളെ ഞാൻ നോക്കിക്കൊള്ളാം.”

അമ്മ പെട്ടന്ന് കയറി പറഞ്ഞപ്പോൾ വേണി അവിശ്വസനീയതയോടെ അവരെ മിഴിച്ചു നോക്കി. പിന്നെ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

ശാരിയുടെ വിവാഹം കഴിഞ്ഞതിനു ശേഷം അമ്മ ആകെ മാറിയിരിക്കുന്നു. ഇത്രയുംകാലം അവളെയോർത്തുള്ള ആകുലതകൾ നിറഞ്ഞു നിന്നത് കൊണ്ടാകാം അമ്മയിങ്ങനെ പരുക്കനായിപ്പോയതെന്നു വേണിക്ക് തോന്നി.

സങ്കടങ്ങളും, ആകുലതകളും ഒന്നിറക്കി വെക്കാൻ അമ്മയ്ക്കും ആരുമില്ലായിരുന്നല്ലോ.

ജോലിക്ക് കയറി ഒരു മാസത്തിനകം അവൾക്ക് എൽ. എഫ്. ഹോസ്പിറ്റലിലേക്ക് മാറ്റം കിട്ടി. പ്രതീക്ഷിച്ചതിലും നല്ലൊരു സാലറിയോടെ.

തനിയെ തുഴഞ്ഞാലും ജീവിതം ഒരു കരപറ്റുമെന്ന ആത്മവിശ്വാസം അവളിൽ പുതിയൊരു ഉണർവ്വ് നൽകി. ജോലി കഴിഞ്ഞു വന്നാൽ ബാക്കി സമയം മുഴുവൻ തയ്യൽ ജോലികൾക്കായി മാറ്റി വെച്ചു.വീട്ടു ചിലവുകളെല്ലാം ഭംഗിയായി മുന്നോട്ട് കൊണ്ടുപോയി.

അമ്മ എല്ലാറ്റിനും റസ്റ്റ്‌ കൊടുത്ത് മോൾടെ കാര്യങ്ങളും, വീട്ടു ജോലികളുമായി ഒതുങ്ങിക്കൂടി.

ശ്രുതിമോൾക്ക് രണ്ടു വയസ്സ് കഴിഞ്ഞു. ഒന്നോ രണ്ടോ തവണ തുളസി അവളെ കാണാൻ വന്നു. അവരുടെ ഭർത്താവ് മരിച്ചു പോയെന്നും, തിരികെ വന്ന് തറവാട്ടിൽ താമസം തുടങ്ങിയെന്നും സംസാരമദ്ധ്യേ അവർ വേണിയോട് പറഞ്ഞു.

വീട് വിൽക്കാനുള്ള ശ്രമമാണ് ചേച്ചിമാർ. ഓരോഹരി വേണിക്ക് കൊടുക്കാനും തീരുമാനമായിട്ടുണ്ട്.

എന്റെയും മോൾടെയും ഷെയർ ചേർത്ത് നമുക്കൊരു വീട് മേടിക്കാം. കുട്ടീടെ അഭിപ്രായം പറഞ്ഞോളൂ.

അത് വേണ്ട. എന്റെ ഷെയർ എനിക്ക് തന്നേക്കൂ. എന്നെങ്കിലും സ്വന്തമായി ഒരു വീടുണ്ടാക്കണം. ആരെയും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാൻ പറ്റണം. അതിന് വീട് എന്റെ പേരിൽത്തന്നെ വേണം.

വേണി തുളസിയുടെ അഭിപ്രായം തള്ളിക്കളഞ്ഞു.

ശരിയെന്നാൽ… എല്ലാം മോൾടെ ഇഷ്ടം.മോൾക്കുള്ളത് അങ്ങോട്ട് തന്നേക്കാം.

അവർ പടികടന്നു പോയപ്പോൾ അവൾക്ക് പെട്ടന്ന് പ്രസാദിനെ ഓർമ്മ വന്നു. കുന്നോളം സ്വപ്നങ്ങളെ താലോലിച്ച് അവന്റെയൊപ്പം ആ വീട്ടിലേക്കു കയറിച്ചെന്ന ദിനങ്ങൾ.

വേണ്ട.. ഒന്നുമിനി ഓർക്കേണ്ട. അതൊരു സ്വപ്നമായിരുന്നു.മറന്നു കളഞ്ഞേക്ക്.

അവൾ സ്വയം ശാസിച്ചു.

ഒരുപാട് സ്നേഹം കാട്ടി, മടുക്കുമ്പോൾ വലിച്ചെറിയാൻ ചിലർക്കൊക്കെ വല്ലാത്ത കഴിവാണ്. അതുവരെ എനിക്കാരുമില്ലെന്നു മൂതലക്കണ്ണീരോഴുക്കുന്നവർ നിമിഷനേരം കൊണ്ട് ചുറ്റിലുമൊരു ആൾക്കൂട്ടം സൃഷ്ടിക്കും. അവിടെ തനിച്ചായി പോകുന്നത് വിശ്വസിച്ചും, സ്നേഹിച്ചും കൂടെ കൂട്ടിയവർ മാത്രമാകും.

“വേണി, പ്രസാദ് തിരിച്ചു വന്നൂട്ടോ.

ഒരു ദിവസം ലഞ്ച് ബ്രേക്കിൽ ഷീജയെ വിളിക്കുകയായിരുന്നു വേണി.

“ഉവ്വോ…? ലീനയുമുണ്ടോ കൂടെ..?

“ഇല്ല… അവളെ കാണാനില്ല ന്ന്.

രണ്ടുപേരും തമിഴ് നാട്ടിൽ എവിടെയോ ആയിരുന്നു. അവിടെ വെച്ച് പ്രസാദിന് എന്തോ ആക്‌സിഡന്റുണ്ടായി. കോമയിൽ ആയിരുന്നുത്രേ. അവൻ ഹോസ്പിറ്റലിൽ കിടക്കുമ്പോ അവളെങ്ങോട്ടോ മുങ്ങി. ബോധം തെളിഞ്ഞപ്പോ പ്രസാദ് ഇവിടെയുള്ള ആരുടെയോ നമ്പർ കൊടുത്തു.അവർ നാട്ടിൽ അറിയിച്ചു.

തുളസിചേച്ചിയും, വേറെ ആരൊക്കെയൊ ചേർന്ന് ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നു. ഇപ്പോഴും ട്രീറ്റ്മെന്റ്ലാ. എഴുന്നേറ്റു നടക്കാനൊന്നും വയ്യ.

“ഉം…. അവളൊന്നു മൂളി.കേട്ടതൊന്നും മനസ്സിനെ സ്പർശിച്ചിട്ടു പോലുമില്ല.

“എവിടെയാ അവനിപ്പോ താമസം.?

“തുളസി ചേച്ചി ഒരു വീട് എടുത്തിട്ടുണ്ട് വാടകക്ക്. തറവാട് വിറ്റു പോയില്ലേ. ഇനിയിപ്പോ ആ ചേച്ചിയുടെ കഷ്ടകാലം. അവര് നോക്കണ്ടേ ഇനിയെല്ലാം.

ഉം…. വേണി അതിനും വെറുതെ മൂളി.

ദൈവശിക്ഷ വേണ്ടുവോളം കിട്ടിയിരിക്കുന്നു.

അവളൊന്നു നിശ്വസിച്ചു.

“നീയൊന്ന് പോയി കണ്ടിട്ട് പോരേ. അവൻ ഇടയ്ക്കിടെ നിന്റെ പേര് ചൊല്ലി വിളിക്കുന്നെന്നു തുളസി വിളിച്ചപ്പോൾ പറഞ്ഞാരുന്നു.

എന്തായാലും ഈ കൊച്ച് അവന്റെയല്ലാതാകില്ല ല്ലോ. ഒന്ന് പോയി കണ്ടെന്ന് വെച്ച് ഒരു കുഴപ്പവും വരാനില്ല.

ഡ്യൂട്ടി കഴിഞ്ഞു വീടെത്തിയപ്പോൾ അമ്മ അവളെ ഉപദേശിച്ചു.

ഞാൻ എങ്ങോട്ടുമില്ല. അങ്ങനെയൊരച്ചൻ എന്റെ മോൾക്കില്ല.ഇനിയീക്കാര്യം എന്നോട് പറയണ്ട. കേട്ടല്ലോ.

വേണി അവരോട് ദേഷ്യപ്പെട്ടു.

ഏറെ ദിവസങ്ങൾക്ക് ശേഷം തുളസിയുടെ കാൾ അവളെത്തേടിയെത്തി.

“മോളേ.. പ്രസാദ് നിന്നെയും മോളെയും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഈയിടെ കൊച്ചു കുട്ടികളെപ്പോലെ വാശി പിടിച്ചു തുടങ്ങിയിരിക്കുന്നു. ഒന്ന് വന്നിട്ട് പൊയ്ക്കൂടേ.

“അവൻ വാശി പിടിക്കട്ടെ. എന്നോട് ചെയ്തതെല്ലാം ഓർത്തവൻ നെഞ്ചു പൊട്ടി കരയട്ടെ. അവന്റെ മോളല്ല എന്ന് അവൻ സ്വയം ചമച്ചെടുത്ത ഒരു കാരണം കൊണ്ട് എന്റെ മോൾക്ക് ഒരു ഷഡ്ഢിയെങ്കിലും വാങ്ങി കൊടുത്തിട്ടുണ്ടോ. പിറന്നാളിനെങ്കിലും ഒരു മിഠായിത്തുണ്ട് വാങ്ങി കൊടുത്തോ.എന്നിട്ട് മോളെ കാണണം ത്രേ.

ഓരോ സ്ത്രീകളുടെയും പേര് ചേർത്തു ഓരോന്ന് കേൾക്കുമ്പോ എന്തുമാത്രം വേദനിച്ചിരുന്നു എന്റെ മനസ്സ്. ഒടുവിലത് കണ്മുന്നിൽ കാണേണ്ടിയും വന്നു.

വേണിക്ക് അവനോട് ക്ഷമിക്കാൻ കഴിയില്ലന്ന് പറഞ്ഞേക്ക്. ഇങ്ങനെയൊരു വ്യക്തി ഇനിയെന്റെ ലൈഫിലില്ലാ.

ഇനിമേലിൽ ഇക്കാര്യം പറഞ്ഞു അമ്മയെന്നെ വിളിക്കണ്ട. അവനെ ചികിൽസിക്കാനുള്ള പണമോ, മനസ്സോ എന്റെ കൈവശമില്ല.

ലോകം കാൽക്കീഴിലാക്കി, മദിച്ചു നടന്നപ്പോൾ വേണിയെ അവന് പുച്ഛമായിരുന്നു. എല്ലാം ഒടിഞ്ഞു തൂങ്ങി വീണുപോയപ്പോ വേണിയെ ഓർമ്മ വന്നു അല്ലെ.

പട്ടിണിയും വിശപ്പും പേറി മോളെയും മടിയിൽ വെച്ച് അടുക്കളച്ചുമരും ചാരിയിരുന്നു കരയുന്ന വേണിയെ കണ്ടിട്ടും കാണാത്ത പോലെ അവഗണിച്ചു കടന്നു പോയിട്ടുണ്ടവൻ.

വേണി വിശന്നു കരഞ്ഞുറങ്ങിയ രാത്രികളിൽ കാമുകിമാർക്കൊപ്പം ആഘോഷിക്കുകയായിരുന്നു അവൻ.

ഇപ്പോ അതൊക്കെ ഓർമ്മ വന്നു കാണും…ഓർക്കട്ടെ… ഓർത്ത് നെഞ്ചു പൊട്ടി കരയട്ടെ… അതിന്റെയിരട്ടി കണ്ണുനീർ വീണിട്ടുണ്ട് ആ പഴയ വീടിന്റെ ഓരോ കോണിലും. വേണിയുടെ നെഞ്ചുരുകി വീണ കണ്ണുനീർ.

ഇനിയവൻ കരയട്ടെ.. എന്റെ ഹൃദയത്തിൽ നിന്നടർന്ന തുള്ളികളുടെ ഇരട്ടിയായി അവന്റെ ഹൃദയം മുറിഞ്ഞു മുറിഞ്ഞു വീഴട്ടെ . വേണിക്കതു കേട്ട് പൊട്ടിപ്പൊട്ടി ചിരിക്കണം.

ഇനിയങ്ങോട്ട് വേണിയുടെ ദിവസങ്ങളാ വരാൻ പോകുന്നത് എന്നുകൂടി അവനോടു പറഞ്ഞേക്ക്.

അവൾ ഒരു കിതപ്പോടെ ഫോൺ കട്ട്‌ ചെയ്തു. പിന്നെ സംതൃപ്തിയോടെ കട്ടിലിലേക്ക് ചാരിയിരുന്നു. ഇതുവരെ ഒതുക്കി വെച്ച കാർമേഘങ്ങൾ പെയ്തു തോർന്ന ആശ്വാസത്തോടെ.

തുടരും

തനിയെ (20)

“ദേ… ഒരു കാര്യം പറഞ്ഞേക്കാം. വേണിയല്ല ലീന . ഉള്ളത് പറയുമ്പോ കയ്യോങ്ങി കുരച്ചു ചാടിയിട്ട് കാര്യമില്ല.നിങ്ങള് കിട്ടുന്നത് മുഴുവൻ കള്ളും കുടിച്ച് സുഖിച്ചു നടന്നാൽ ഇവിടുത്തെ കാര്യങ്ങൾക്ക് ഞാൻ എങ്ങോട്ട് പോകും. എന്നെക്കൊണ്ട് വയ്യ ഇവിടെ കൂലിപ്പണിക്ക് പോകാനൊന്നും.

ലീന രാവിലെ തുടങ്ങിയ വഴക്കാണ്. വീട്ടിൽ ഓരോ സാധനങ്ങൾ തീരുമ്പോഴും ഇത് പതിവാണ്. പണിയില്ല, കയ്യിൽ പൈസയില്ല എന്നൊക്കെ പലവട്ടം പറഞ്ഞാലും അവളുടെ തലയിൽ കയറില്ല.എന്തിനും ഏതിനും ഉറക്കെ ബഹളം വെക്കുന്നത് അവളുടെ ശീലമായി.

സഹിക്കുകയല്ലാതെ മറ്റുവഴികളൊന്നും പ്രസാദിനുമുന്നിൽ ഉണ്ടായിരുന്നില്ല.

നാട്ടിൽ നിന്ന് ഒളിച്ചു പോന്നതിനു ശേഷം വല്ലപ്പോഴും മാത്രമേ മദ്യപിക്കാറുള്ളു.പണി കഴിഞ്ഞു വരുന്ന ദിവസങ്ങളിൽ മുഴുവൻ പൈസയും ലീന പിടിച്ചു വാങ്ങും.

വഴക്ക് മൂർച്ഛിക്കുമ്പോൾ അവൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി പോകും. ഏതെങ്കിലും കൂട്ടുകാരെ കണ്ടാൽ അവരോട് കടം വാങ്ങി മൂക്കറ്റം കുടിക്കും.

കുടിച്ചു ബോധം മറഞ്ഞു തുടങ്ങുമ്പോൾ വേണിയുടെ മുഖം അവന്റെ ഓർമ്മകളിലേക്ക് ഒരു പാദസരകിലുക്കമുതിർക്കും.

പാവം, എത്ര ദ്രോഹിച്ചിട്ടും മറുത്തൊന്നും പറയാതെ കണ്ണീരിൽ എല്ലാം മറന്നു ജീവിക്കാൻ ശ്രമിച്ച ന്റെ വേണു…

വേണു… വേണു… അവൻ നിർത്താതെ വിളിച്ചു കൊണ്ടിരിക്കും. പിറു പിറുപ്പ് പോലെ.

പലപ്പോഴും ഓർക്കും തിരിച്ചു പോയാലോ.

അപ്പോഴൊക്കെ ലീന ആത്മഹത്യ ഭീഷണി മുഴക്കും.

“ഇനിയിപ്പോ തിരിച്ചു ചെന്നിട്ട് എന്ത് ചെയ്യാൻ. എന്റെ കെട്ട്യോന്റെ കയ്യിൽ കിട്ടിയാൽ വെട്ടിയരിയും അങ്ങേര്. അതിൽ ഭേദം ഇവിടെ തന്നെ കെട്ടിത്തൂങ്ങി ചാവുന്നതാ.

താൻ വല്ലാത്തൊരു കെണിയിലാണ് വന്നു പെട്ടിരിക്കുന്നതെന്ന് അപ്പോഴാണവന് ബോധ്യം വരിക . ഒന്നും വേണ്ടായിരുന്നു.കുറ്റബോധത്തോടെ അവൻ നെടുവീർപ്പിടും.

“നിങ്ങളെന്തുട്ട് കോപ്പാ ആലോചിച്ചു കൂട്ടുന്നെ. പോയി കുറച്ചു അരിയെങ്കിലും വാങ്ങിക്കൊണ്ട് വാ. കഞ്ഞി വെച്ച് കുടിക്കാലോ. വിശന്നു ചാവാറായി.

അല്ല എനിക്കിതിന്റെയൊക്കെ വല്ല ആവശ്യോം ഉണ്ടായിരുന്നോ. കയ്യും കലാശവും കാട്ടി എന്നെയങ്ങു മയക്കിയെടുത്തു. എന്റെ കെട്ട്യോൻ എന്നെ നല്ലപോലെ നോക്കിക്കൊണ്ടിരുന്നതാ. അതും കളഞ്ഞു പോരേണ്ട കാര്യമില്ലായിരുന്നു. ഇനിയിപ്പോ പറഞ്ഞിട്ടെന്തിനാ ”

ലീനയുടെ ശകാരം വീണ്ടും കാത് തുളച്ചു തുടങ്ങിയപ്പോൾ അവൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു.

****************-*****—****

കുറെ ദിവസങ്ങളുടെ അലച്ചിലിന് ശേഷം ഒരു തുണിമില്ലിൽ സ്ഥിരജോലി കിട്ടിയ സന്തോഷത്തിലായിരുന്നു പ്രസാദ് അന്ന് വീട്ടിലെത്തിയത്.

അടഞ്ഞു കിടന്ന വാതിലിനപ്പുറം അകത്താരോ ഉണ്ടെന്ന് അവന് തോന്നി. അല്പസമയം കാത്തു നിന്നിട്ട് അവൻ കതകിൽ മുട്ടി.

ഏറെ കഴിഞ്ഞാണ് വാതിൽ തുറക്കപ്പെട്ടത്. അവന്റെ മുന്നിലേക്ക് ആദ്യമിറങ്ങി വന്നത് വീട്ടുടമസ്ഥൻ ശെൽവനായിരുന്നു. പിന്നാലെ ലീനയും.

“യാരിത് പ്രസാദാ.. എന്നാ പ്രസാദ് എപ്പടി ഇറുക്കെ? എന്നാ സമാചാരം..
നല്ലാ ഇറുക്കെ..??ഇന്ത വഴിയേ പോയപ്പോത് ചുമ്മാ ഉങ്കളെയും പാത്തിട്ട്…. അതുക്കുള്ളെ ലീന ഒരു ടീ പോട്ട് കൊടുത്തിട്ടേ.. സരി അത് കുടിച്ചിട്ട് പോലാം ന്ന് നെനച്ചേ..”

ശെൽവൻ പരിഭ്രമമടക്കി വെളുക്കെ ചിരിച്ചു

“ടീ മട്ടും താൻടാ???

പ്രസാദ് അയാളെ നോക്കി കടപ്പല്ല് ഞെരിച്ചു.

ശെൽവൻ അതിന് മറുപടിയൊന്നും പറയാതെ, ചുണ്ടിലൊരു കള്ളച്ചിരിയുമൊളിപ്പിച്ച്‌ വാതിൽ കടന്ന് റോഡിലേക്കിറങ്ങി.

പ്രസാദ് അയാൾക്ക് നേരെ കയ്യോങ്ങാനാഞ്ഞെങ്കിലും അത് വേണ്ടന്ന് വെച്ച് ലീനക്ക് നേരെ തിരിഞ്ഞു.

എടി, പന്ന നായിന്റെ മോളെ.. നീയെന്നെയും ചതിച്ചു അല്ലേടി.??

ഞാനില്ലാത്തപ്പോ ആരൊക്കെ വരുന്നുണ്ടെടി ഇവിടെ…?

അവൻ ലീനയുടെ കവിളിൽ ആഞ്ഞടിച്ചു. പിന്നെ മുടിയിൽ ചുറ്റിപ്പിടിച്ച് അകത്തേക്ക് വലിച്ചിഴച്ചു.

“ഇവിടെ പലരും വരുന്നുണ്ട്. എന്നെക്കൊണ്ട് പറ്റില്ല പട്ടിണി കിടക്കാൻ. നിങ്ങൾ ജോലിയും തെണ്ടി നടന്നാൽ കലത്തിൽ ചോറുണ്ടാവോ.

അവൾ അവന്റെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് അവന് നേരെ ആക്രോശിച്ചു.

“അപ്പൊ ഞാൻ കൊള്ളാത്തവനായോണ്ട് നീയങ്ങു കേറി ഒണ്ടാക്കാമെന്നു വെച്ചു അല്ലെ..?

അതിവിടെ നടക്കില്ല.. ഇപ്പൊ ഇറങ്ങിക്കൊണം ഇവിടുന്ന്.

“അതിന് ഇത് നിങ്ങളുടെ വീടല്ല ല്ലോ. വാടക കൊടുക്കുന്നുണ്ട് എന്ന് വെച്ച് നിങ്ങൾക്ക് എന്താ അധികാരം എന്നെ ഇവിടുന്ന് ഇറക്കി വിടാൻ.

“ഓ… ആ ചെറ്റ ഇത് നിനക്ക് എഴുതി തരാമെന്ന് പറഞ്ഞു കാണും അല്ലെ.?

“ഉവ്വ്.. എഴുതി തരാമെന്ന് മാത്രമല്ല ചിലവിനും തരാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നെക്കൊണ്ട് വയ്യ ഇങ്ങനെ കിടന്നു നരകിക്കാൻ. ജീവിതം ഒന്നേയുള്ളു.

“നീ ആഘോഷിക്കെടി, പ്രസാദിന് ഒരു തേവിടിച്ചികളുടെയും കൂട്ട് വേണ്ട.എട്ടു പത്തു കൊല്ലം കൂടെ ജീവിച്ചവനെയും രണ്ടു കൊച്ചുങ്ങളേം ഇട്ടിട്ട് ഇറങ്ങി പോന്നവളല്ലേ നീ. ആ നിനക്ക് എന്നെ ഉപേക്ഷിക്കാൻ വല്യ പ്രയാസമൊന്നുമുണ്ടാകില്ല. അത് ഞാൻ ആദ്യമേ ചിന്തിക്കേണ്ടതായിരുന്നു. അന്ന് ഇതൊന്നും തലയിൽ കയറില്ല.. ഭ്രാന്ത്‌ അല്ലായിരുന്നോ.. കാമ ഭ്രാന്ത്‌.. അതിന്റെ ശിക്ഷ വേണ്ടുവോളം കിട്ടി.

നിനക്കു വേറെയാളായി.ഇനിയിപ്പോ എനിക്ക് പോകാലോ അല്ലെ. വേണിയെ കണ്ട് കാല് പിടിച്ചു നോക്കണം. അവളോട് ചെയ്തു കൂട്ടിയ ക്രൂരതകൾക്ക് മാപ്പ് തരുമോ എന്നൊന്നും അറിയില്ല. എന്നാലും ഒന്ന് ശ്രമിക്കണം.

വെയിൽ നിഴൽ ചിത്രങ്ങൾ വരച്ചു തുടങ്ങിയ ചെമ്മൺ പാതയെ ചവുട്ടിത്തള്ളി ലക്ഷ്യമില്ലാതെ മുന്നോട്ട് കുതിക്കുമ്പോൾ, നിസ്സഹായത തിങ്ങിയ മുഖവും നീർ നിറഞ്ഞ മിഴികളുമായി വേണി അയാൾക്ക് തൊട്ടുമുന്നിൽ നിന്ന് പിന്നോട്ട് നടന്നു കൊണ്ടിരുന്നു.

അവളുടെ നോട്ടം നേരിടാനാകാതെ കണ്ണുകളടച്ചു പോയി.

ആ നിമിഷത്തിലാണ്, എല്ലുകൾ ഒടിഞ്ഞു നുറുങ്ങുന്ന വേദനയോടെ എന്തോ ദേഹത്ത് വന്നു തട്ടിയതും, ശരീരമപ്പാടെ ശക്തിയിൽ എടുത്തെറിഞ്ഞതും.

ബോധം മറയും മുൻപ് അവൻ ചുറ്റിലുമൊന്നു നോക്കി.. വേണിയെവിടെ എന്ന ആകുലതയോടെ.

**********—**********

“അമ്മ വേണിയെ വിളിച്ചിരുന്നോ..?

വായിലേക്കിറ്റിച്ചു തരുന്ന കഞ്ഞി വെള്ളം കുടിച്ചിറക്കുന്നതിനിടെ പ്രസാദ് തുളസിയോട് ചോദിച്ചു.

“ഉവ്വ്…

“എന്നിട്ട്??

“അവൾക്ക് നിന്നെ കാണണ്ടത്രേ നീയിപ്പോ അവളുടെ ആരുമല്ലെന്ന്. നീയിനി അവളെ തേടിച്ചെല്ലരുതെന്ന്.”

“ഉം…. അവൻ ആത്മനിന്ദയോടെ നെടുവീർപ്പിട്ടു.

പിന്നെ തുളസി ചുണ്ടോടു ചേർത്ത സ്പൂൺ, മുഖത്തിന്റെ ഒരു ചലനം കൊണ്ട് തട്ടി മാറ്റി കണ്ണുകളടച്ചു.

ആ കണ്ണുകളിൽ നിന്നുമൊരു നീർച്ചാല് ഉറവയെടുക്കുന്നതും, ഇരുവശത്തുമായി കവിളിലൂടെ ഒലിച്ചിറങ്ങുന്നതും കണ്ട് തുളസി വേദനയോടെ ഏറെ നേരം അവനെ നോക്കി നിന്നു. പിന്നെ കണ്ണുനീർ തുടച്ച് അടുക്കളയിലേക്ക് നടന്നു.

പെയ്തു തോരട്ടെ ഇന്നലെയുടെ പാപങ്ങൾ. ഹൃദയം ശുദ്ധമാകും വരെ.

തുളസി ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ടിരുന്നു

തുടരും….