രചന – ഷമീഫ ഹനീഫ്
അടിവയറ്റില്‍ നിന്നും ഒരരണ്ടവേദന തുടകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുമ്പോലെ…ഗിരിജ സാരിത്തലപ്പുകൊണ്ട് മറച്ച് ഇടംകൈപ്പത്തി വയറ്റിലമര്‍ത്തി മുമ്പോട്ട് ആഞ്ഞ് നടന്നു..
ഗെയ്റ്റ് പതിവില്ലാതെ തുറന്ന്കിടന്നത് കണ്ട അവള്‍ , ആകാംഷയോടെ അകത്തേക്ക് നോക്കി.അടഞ്ഞുകിടന്ന വാതിലിനുള്ളില്‍ ഇംഗ്ലീഷ് മ്യൂസിക് ഉയര്‍ന്നുകേട്ടു.
” മോനെന്താ ഇന്ന് തന്നെത്തിയോ ?! ന്തേടാ ബാംഗ്ലൂര്ന്ന് കേറുമ്പപ്പോലും നീ വിളിക്കാഞ്ഞേ ”
ഗിരജയുടെ ചോദ്യം കേട്ട് ഗണേഷ് ഒന്ന് പതറിയത് പോലെ..
” അമ്മേ..അത് ..കോളജ് ഒരൂസം നേരത്തെ ക്ലോസെയ്തു..അതോണ്ടാ. .. ”
‘ ഉം..നീ ചായയുണ്ടാക്കിക്കൊ..അമ്മ ഫ്രഷായി വേംവരാം.നിനക്കിഷ്ടോള്ള ഇലയട ഉണ്ടാക്കാം..”
ഗിരിജയുടെ ഇരുപതാം വയസ്സിലെ മകനാണ് ഗണേഷ്.മകന് ആറ് വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് ആക്സിഡന്‍റില്‍ മരിച്ചതാണ്..
പിന്നിന്നുവരെ അവരുടെ ജീവിതത്തിലേക്ക് മറ്റാരും കടന്നുവന്നിട്ടില്ല..
ഗിരിജ കുളിച്ച് , സാരിത്തുമ്പ് ഏണത്ത് എട്ത്ത്കുത്തി ഈറന്‍മുടിത്തുമ്പ് കെട്ടി അടുക്കളയിലേക്ക് നടക്കുമ്പോഴും , ആ ഒരു വേദന അവളെ കൊളുത്തിവലിച്ചു..
ചുവരില്‍ തൂക്കിയിരുന്ന വെളുത്ത കലണ്ടറിലെ കറുത്ത അക്കങ്ങളില്‍ ചുവന്ന അടയാളം കോറിയ താള്‍ പുറകോട്ട് മറിച്ചു.
ഉം..അതാണ്.. ഇത്തവണ വരേണ്ട സമയം കഴിഞ്ഞ് എട്ട് ദിവസമായി.സാധാരണ വൈകാറുള്ളതല്ല..ആ..ഇനീപ്പോ നിലയ്ക്കാനാവും..
ഇലയടയും എടുത്ത്, മകന്‍ നീട്ടിയ ആവിപറക്കുന്ന ചൂടു കാപ്പി വാങ്ങി അവള്‍ മൊത്തിക്കുടിച്ചു.തിണ്ണയിലെ സോപാനത്തിലിരുന്ന് ഒരുകൈകൊണ്ട് പത്രം നിവര്‍ത്തുമ്പഴേക്കും ഗണേഷ് പിന്നില്‍വന്ന് ചുറ്റിപ്പിടിച്ചു ..
.’ ഈ അമ്മയ്ക്കെന്തൊരു മണമാ ‘..
‘പോടാ കൊഞ്ചാണ്ട്..കൊച്ച് കുട്ട്യാന്നാ വിചാരം..വയസ്സ് ഇരുപത്തൊന്നായി ചെക്കന്..’
അവളവനെ തള്ളിമാറ്റി കൈത്തണ്ടയിലൊരു കൊട്ടും കൊടുത്തു.
‘ഞാനൊന്ന് കറങ്ങീട്ട് വരാമ്മേ…’
ചാവി വിരലിലിട്ട് വട്ടം കറക്കി അമ്മയുടെ കവിളിലൊരുമ്മ കൊടുത്ത് ,ബൈക്കെടുത്തവന്‍ പുറത്തേക്ക് പാഞ്ഞു..
വളരുന്തോറും ചെക്കന് കൊഞ്ചലും കൂട്കാ.. ഒരുമ്മേം കെട്ടിപ്പിട്ത്തോം..
പിറുപിറുത്ത് ഗിരിജ വീണ്ടും പത്രത്തിലേക്ക് കണ്ണൂന്നി..
ഇലക്ട്രിസിറ്റിയോഫിസില്‍ ക്ലര്‍ക്കാണ് അവള്‍..ഭര്‍ത്താവിന്‍റെ വേക്കന്‍സിയില്‍ കിട്ടിയ ജോലി.അല്ലലില്ലാതെ വീട്ടുകാര്യങ്ങള്‍ തള്ളിനീക്കുമ്പോഴും , മകനെ ഡോക്ടറാക്കാന്‍ വേണ്ടി കണ്ട സ്വപ്നങ്ങള്‍ മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ..
അടുത്ത ദിവസം ഗൈനക്കോളജിസ്റ്റിനെ ഒന്ന് കാണാമെന്ന് തീരുമാനിച്ചത് , ജാന്‍സി നിര്‍ബന്ധിച്ച് കൂട്ടിയതുകൊണ്ടായിരുന്നു..
അന്നുമിന്നും ഏറ്റവും അടുത്ത കൂട്ടുകാരിയാണവള്‍.എന്ത് സഹായത്തിനും ജാന്‍സിയുടെ ഭര്‍ത്താവ് പോളച്ചനും കൂടെയുണ്ടാവാറുണ്ട്.
മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച വീട്ടുകാരോട് വഴക്കിട്ടാണ് മോനുമായി ഠൗണിലേക്ക് താമസത്തിന് വന്നത്..അന്ന്മുതല്‍ എന്തിനും അവരു രണ്ടാളും മാത്രേയുള്ളൂ..
ഈ വയറുവേദന ചിലപ്പോള്‍ യൂട്രസില്‍ വല്ല തടിപ്പോ മുഴയോ വല്ലതുമാണെങ്കില്‍ നേരത്തെതന്നെ ചികിത്സിക്കണം..
ടേബിളില്‍ കിടത്തി അടിവയറ്റില്‍ അമര്‍ത്തി പരിശോധിച്ച ശേഷം ഡോക്ടര്‍ ബ്ലഡ് ടെസ്റ്റ് ചെയ്യാനും സ്കാനിങ്ങിനും കുറിച്ചു..
‘എന്‍റെ ജാന്‍സീ..ഒര് തുമ്മലും കൊണ്ട് വന്നാലും ഇവര് ലോകത്തുള്ള സകല ടെസ്റ്റുകളും ചെയ്യിക്കും..’
‘എന്തായാലും നമുക്കിത് ചെയ്ത് നോക്കീട്ട് പോകാം ഗിരീ..’
റിസല്‍ട്ടും വാങ്ങി വീണ്ടും ഡോക്ടറുടെ മുറിയുടെ വാതില്‍ തുറന്നടഞ്ഞു.
ഡോക്ടറുടെ മുഖത്തെ അമ്പരപ്പ് കണ്ട് വല്ലാത്ത ഭീതിയോടെ ജാന്‍സി ചോദ്യഭാവത്തില്‍ മുമ്പോട്ടാഞ്ഞു..
‘ഏയ്..പേടിക്കാനൊന്നൂല്ല..പക്ഷെ സൂക്ഷിക്കണം, അതും ഇൗ പ്രായത്തില്‍ ….”
‘തെളിച്ച് പറയൂ ഡോക്ടര്‍ ‘
”നിങ്ങള്‍ ഗര്‍ഭിണിയാണ് ഗിരിജാ..നാല്പത്തിരണ്ടു വയസ്സായില്ലേ..അങ്ങേയറ്റം കെയര്‍ ചെയ്തേ മതിയാകൂ..അബദ്ധം പറ്റിയതാവും ല്ലേ..സാരമില്ല .”
ഗിരിജക്ക് ഒന്നും വ്യക്തമായി കേള്‍ക്കാനായില്ല..ഇരുമ്പ് കൂടംകൊണ്ട് ആഞ്ഞടിച്ചപോലെ അവള്‍ തരിച്ചിരുന്നുപോയി..
‘നിങ്ങളെവിടുത്തെ ഡോക്ടറാണ് ഹേ…’ അവള്‍ തുള്ളിയുറയുകയായിരുന്നു.
‘എന്‍റെ ഭര്‍ത്താവ് മരിച്ചിട്ട് പതിനാറ് കൊല്ലമായി..’
ചീറ്റപ്പുലിപോലെ ചാടിയെണീറ്റവള്‍ അലറി..
‘ബ്ലഡ് റിസല്‍ട്ടും സ്കാനിങ്ങും നിങ്ങള്‍തന്നെ നോക്കൂ..’
അവര്‍ ആ കടലാസുകള്‍ അവളുടെ മുമ്പിലേക്കിട്ട് കൊടുത്തു..
”എന്തെങ്കിലും ഒപ്പിച്ചിട്ട് ഡോക്ടറോട് ചാടിയാമതിയോ ?!”
ജാന്‍സി അതെടുത്ത് വായിച്ച്നോക്കി.ഈശ്വരാ ..ഇതെങ്ങനെ..!!ദിവ്യഗര്‍ഭമോ ???
ഗിരിജ ടേബിളില്‍ തലയടിച്ച് വിങ്ങി കരഞ്ഞു..എങ്ങനെ ഉള്‍ക്കൊള്ളും ..ചേട്ടനല്ലാതെ അന്യ ഒരുപുരുഷനും തന്നെ ഇന്നുവരെ സ്പര്‍ശിച്ചിട്ടുപോലുമില്ല..അതിന് ആഗ്രഹിച്ചിട്ടുമില്ല..പിന്നിതെങ്ങനെ..??!!.
അവിടെ നിന്നും വീട് വരെ ഓട്ടോയിലിരിക്കുമ്പോഴും ആരും ഒന്നും മിണ്ടിയില്ല..കണ്ണുകള്‍ ചോര്‍ന്നൊഴുകിക്കൊണ്ടിരുന്നു.
ഇറങ്ങുന്നേരം ജാന്‍സി അവളുടെ കൈത്തണ്ടയില്‍ അമര്‍ത്തിയത് വല്ലാത്തൊരു ധൈര്യം പകര്‍ന്നു…
പിറ്റേന്നും അവള്‍ ഗൈനക്കിനെ കാണാന്‍ തനിച്ചാണു പോയത്..വിശദമായി തന്നെ എല്ലാ സംശയങ്ങളും ചോദിച്ചറിഞ്ഞു.
” ഗിരിജാ..ഒരു കാര്യം ചെയ്യാം ..മറ്റാരും അറിയുമ്മുമ്പേ നമുക്ക് ഒരബോര്‍ഷനെ കുറിച്ച് എന്തുകൊണ്ട് ആലോചിച്ചുകൂടാ..”
”വേണ്ട ഡോക്ടര്‍…എനിക്ക് എങ്ങനെയോ വലിയ ചതിവ് പറ്റിയതാണ്.അത് തെളിയിച്ചിട്ടെ ഞാനെന്തും തീരുമാനിക്കൂ..”
അവളുടെ സ്വരം ഉറച്ചതായിരുന്നു.
വേറെയും ബ്ലഡ് ടെസ്റ്റിന് എഴുതിവാങ്ങിയതും കൊണ്ട് അവള്‍ ഉറച്ച കാല്‍ വെയ്പോടെ ലാബിലേക്ക് നടന്നു..
ചിന്തകള്‍ തിരമാലകള്‍ പോലെ അലയടിച്ചു കുതിച്ചു..താനറിയാതെ തന്‍റെ പാത്രത്തില്‍ ഗര്‍ഭം വിളമ്പിയവനെ ഓര്‍മ്മകളുടെ ഏതൊരിടവഴിയിലും കണ്ടെത്താനായില്ല..
വീട്ടിലേക്ക് കയറിയതും ഓര്‍ക്കാനിച്ച്കൊണ്ട് ടോയ്ലറ്റിലേക്കോടി.ഗണേഷ് വാതില്‍കല്‍ വന്നെത്തിനോക്കി.
”ചായ വേണോ അമ്മേ..”
”ഇപ്പോ വേണ്ടാ ..വല്ലാത്ത ക്ഷീണം..ഇത്തിരി കിടക്കട്ടെ..”
രണ്ട് വര്‍ഷമായി അവനുള്ളപ്പോള്‍ അവന്‍തന്നെയാണ് ചായേം കാപ്പീമൊക്കെ ഉണ്ടാക്കാറ്..
ക്ഷീണം കൊണ്ടാവും ഉറങ്ങിപ്പോയി..ഈശ്വരാ നേരം ഇരുട്ടിയോ..ഉമ്മറത്ത് വിളക്ക് വച്ചില്ലല്ലോ ഭഗവാനേ..
എണീറ്റപ്പോഴേക്കും ഒരുകപ്പ് പാലുമായി ഗണേഷെത്തി..
‘ഇപ്പോ പാല് വേണ്ടെടാ..കഞ്ഞിയുണ്ടാക്കാം ‘
അവന്‍ പിന്നാലെ നടന്ന് നിര്‍ബന്ധിച്ചപ്പോ വാങ്ങിക്കുടിച്ചു..
സാധാരണ കിടക്കാന്‍നേരത്ത് അവന്‍ വീട്ടിലുണ്ടെങ്കില്‍ പതിവാണ് ,അമ്മയ്ക്ക് ഒര്ഗ്ലാസ് ചൂടുപാല്..പ്രായമാകുമ്പോ സ്ത്രീകള്‍ക്ക് കാല്‍സ്യം കുറവുണ്ടാകുമത്രേ..
പാല് കുടിച്ച് വീണ്ടും ഗിരിജ കിടക്കയിലേക്ക് ചാഞ്ഞു..
കാലത്ത് കണ്ണ് തുറന്നപ്പോഴും നല്ല ശരീരവേദന..
മോനോട് ഒന്നും പഞ്ഞിട്ടില്ല..അല്ലെങ്കില്‍തന്നെ എന്താണ് പറയ്യാ..
പതിവ്പോലെ ഉടുത്തൊരുങ്ങി ഓഫീസിലേക്ക് പോയി.അവിടുന്ന് ലീവെടുത്ത് ഹോസ്പ്പിറ്റലിലേക്കും..ജോലിയില്‍ ശ്രദ്ധിക്കാനോ ആരോടും കുശലംപറയാനോ ആവുന്നില്ല…
ജാന്‍സിയോട് വിവരംപറഞ്ഞ് അവളിറങ്ങി.
അന്ന് പതിവ്പോലെ അവനുണ്ടാക്കിയ പാല്‍,ശര്‍ദ്ദിച്ചേക്കുമെന്ന് തോന്നിയിട്ട് അവനറിയാതെ അവള്‍ ടോയ്ലെറ്റില്‍ ഒഴിച്ച് കളഞ്ഞു ..
കുഞ്ഞിലേമുതല്‍ക് അവനെ തനിച്ച്കിടത്ത്യാലും വാതിലടയ്ക്കാറില്ല…ഉറങ്ങിയാലും പലവട്ടം അടുത്തുചെന്ന് നോക്കിയിരിക്കും ..അച്ഛനില്ലാതെ വളരുന്ന കുഞ്ഞല്ലേ..
കണ്ണടച്ച് കിടന്ന് എപ്പൊഴോ മയങ്ങിയതും മടിക്കുത്തില്‍ എന്തോ ഇഴയുമ്പോലെ തോന്നിയാണ് ഞെട്ടിയുണര്‍ന്ന് പിടഞ്ഞെണീറ്റതും.., സ്വന്തം മകന്‍റെ മിന്നിമറഞ്ഞ നിഴല്‍ തിരിച്ചറിയാനായതും..
ആ സ്തംഭനം വിട്ടുമാറാന്‍ എത്രയോ നിമിഷങ്ങള്‍ വേണ്ടിവന്നു…
ബ്ലഡ് റിസല്‍ട്ടില്‍ ഉറക്കഗുളികയുടെ അംശം ഉണ്ടെന്ന് കണ്ടപ്പോ വെറുതെ ഒരിടനെഞ്ചു നുറുങ്ങിയ ചിന്ത കത്തിക്കയറിയതാണ്…
രിവിലെ ഒന്നും സംഭവിക്കാത്ത മട്ടില്‍ ഏട്ടന്‍റെ മണമുള്ള ചുവന്ന പട്ട്സാരിയുടുത്ത് സീമന്തരേഖയില്‍ സിന്തൂരം അറിഞ്ഞുകൊണ്ട് തൊട്ട് , അമ്പലനടയില്‍ മനസ്സുരുകി നിന്നു..
പിന്നീട് മാര്‍ക്കറ്റീന്ന് സദ്യക്കുള്ള സാധനങ്ങളും വാങ്ങി ഗിരിജ വീട്ടിലേക്ക് നടന്നു..
ഇന്നെന്തോ, ഗണേഷ് മുഖംതരാതെ തിരക്കഭിനയിച്ച് പുറത്തെവിടെയോ കറക്കമാണ്.
ഗിരിജയും വിട്ടില്ല..
”ഹലോ..ടാ മോനെ..നീ എവിടെയാ..വേഗം വാ..ഇന്നമ്മ നിനക്കിഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കീട്ട്ണ്ട്..’
വിളിക്കാന്‍ കാത്തിരുന്ന പോലെ അവന്‍ വേഗം വന്നു..കഥപറച്ചിലും തമാശയുമൊക്കെയായി..ഇരുവരും സദ്യ ഉണ്ടു..
” ജാന്‍സീ ..നീ നാളെ ഓഫീസിലേക്ക് പോകുംവഴി ഇതിലേ വരണേ.ഞാനുണ്ടാവില്ല..ഞങ്ങള്‍ വെള്പ്പിനെ ഒരു യാത്ര പോക്വാ.വീടിന്‍റെ താക്കോല്‍ കോലായിലെ മൂന്നാമത്തെ ചെടിച്ചട്ടീലുണ്ടാവും..ഞാന്‍ കിടക്കുന്ന റൂമില്‍ ഏറ്റോം മോളില്‍ത്തെ തട്ടില്‍ നീലകവറുള്ള ബുക്കുണ്ട്.”
മെസേജ് ഇട്ട് ഫോണ്‍ ഓഫ്ചെയ്തു..
ഉമ്മറവാതിലിന്‍റെ ഒരു താക്കോല്‍ ചെടിച്ചട്ടിയില്‍ വച്ചിട്ട് , വാതില്‍ അകത്ത്ന്ന് പൂട്ടുമ്പോള്‍ വിരലുകള്‍ വിറക്കുന്നുണ്ടായിരുന്നു..
‘ഗണേഷേ..ഡിന്നറെന്താ വേണ്ടേ..?’
‘ഒന്നും വേണ്ടമ്മാ..വെശപ്പില്ല…’
‘എന്നാ ഓരോ ഗ്ലാസ് പാലെടുക്കാം..’
അവന്‍റെ വിവര്‍ണ്ണമായ മുഖം പ്രതികാരവാഞ്ഛയോടെ കത്തിയ അവളുടെ കണ്ണുകള്‍ കണ്ടില്ലെന്ന് നടിച്ചു..
അരക്കെട്ടില്‍ സൂക്ഷിച്ച പൊതി പാലില്‍ കലക്കി,ആദ്യം പാല്‍ അവന് കൊടുത്തു…തലയില്‍ ഒന്നുഴിഞ്ഞ് , കണ്ണുനീര്‍ ഇറ്റ് വീഴാതെ ,ഗ്ലാസും വാങ്ങി ധൃതിയില്‍ മുഖംതിരിച്ചു ..
അവന്‍ ഒന്നും മിണ്ടാതെ കിടക്കയിലേക്ക് ചാഞ്ഞു.
ഗിരിജ വാതില്‍കല്‍ നിന്ന് , നൊന്ത് പ്രസവിച്ച് കഷ്ടപ്പെട്ട് വളര്‍ത്തിയ മകനെ,നാളെ താങ്ങും തണലുമാകും എന്നാശിച്ച് വളര്‍ത്തിയവനെ.. നോക്കിനില്‍ക്കെ.. അടിവയറ്റില് പിടഞ്ഞ നൊമ്പരത്തെ അമര്‍ത്തി പൊട്ടിക്കരഞ്ഞുപോയ് …
പാപിയായ മകനാല്‍ ഗര്‍ഭിണിയായ ഹതഭാഗ്യയായ അമ്മ..
കോളജ് ക്യാമ്പസിലെ മയക്കുമരുന്നിന്‍റെ ലഹരിയില്‍ ,അമ്മയുടെ വയറ്റില്‍ ഗര്‍ഭത്തിന്‍റെ വിത്ത്പാകിയ ശാപജന്മമായ മകന്‍..
അച്ഛന്‍റെയും മകന്‍റെയും ബീജത്തെ ഒരേ ഗര്‍ഭപാത്രത്തില്‍ ചുമക്കാന്‍ വിധിക്കപ്പെട്ട സ്ത്രീജന്മം…
താന്‍ പെറ്റ്പോറ്റിയ മകന് താന്‍തന്നെ വിധിച്ച മരണശിക്ഷ…
അവന്‍റെ കൈകാലുകള്‍ നീണ്ട്മുറുകുന്നതും, കണ്ണുകള്‍ മിഴിച്ചുതള്ളുന്നതും,ചുണ്ടിലൂടെ രക്തത്തുള്ളികളുടെ വിഷക്കറ ഒഴുകിയിറങ്ങുന്നതും പൊട്ടിക്കരഞ്ഞുകൊണ്ട് നോക്കിനില്‍കേണ്ടിവന്ന പെറ്റമ്മ…
അവന്‍റെ കണ്‍പോളകള്‍ തഴുകിയടച്ച്,ഒഴുകിയിറങ്ങിയ ചോരത്തുള്ളികള്‍ സാരിത്തലപ്പില്‍ തുടച്ച്.. നെറ്റിയില്‍ അമര്‍ത്തി ചുമ്പിച്ച്, മകനെ പുതപ്പിട്ടുമൂടി അവള്‍ ഇടറുന്ന കാല്‍വെയ്പോടെ അവളുടെ മുറിയിലേക്ക് പോയി..
അവനെ ഈ മലിനലോകത്ത് തനിച്ചാക്കിപ്പോയാല്‍ വീണ്ടും പാപത്തിന്‍റെ വിത്തുകള്‍ വിതയ്ക്കപ്പെട്ടേക്കാം..മറ്റാരെങ്കിലും ശിക്ഷിക്കുന്നതിനേക്കാള്‍ നല്ലത് താനവനെ ഈ ലോകത്ത്നിന്നും രക്ഷിക്കുന്നതല്ലേ…
കിടക്കയിലമര്‍ന്നിരുന്ന് തന്‍റെ പങ്ക് പാലും കുടിച്ച് , അന്ത്യവിരാമമിട്ട് ഡയറി അടച്ച് അലമാരയില്‍ വച്ച്,.കിടക്കയില്‍ നിവര്‍ന്ന് കിടന്നു..
ആ അമ്മയുടെ ആത്മാവും , നൊമ്പരം നിറഞ്ഞ്തൂവിയ കണ്ണുകളിലൂടെ പ്രണവേദനയോടെ പിടഞ്ഞിറങ്ങിയതും ..വൈകൃതങ്ങളില്ലാത്ത ലോകത്തേക്ക് ഇരുവരും യാത്രപോയതും.. ചുവരുകള്‍ക്കപ്പുറം ആരും അറിഞ്ഞിരുന്നില്ല..
തലേദിവസം പറഞ്ഞിരുന്നപോലെ ,കാലത്ത് ജാന്‍സി വന്ന് വാതില്‍ തുറന്നു .ഗിരിജയുടെ മുറിയിലെത്തിയതും അവള്‍ അലറിനിലവിളിച്ച് പുറത്തേക്കോടി..പുറത്ത് കാത്ത്നിന്ന പോളച്ചനോട് ഒന്നും പറയാനാവാതെ അകത്തേക്ക് ചൂണ്ടി..
അലമാരയില്‍ നിന്നെടുത്തു വായിച്ച നീലക്കവറുള്ള ഡയറി , നെടുവീര്‍പ്പോടെ ജാന്‍സി സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ രഘുനാരായണിനെ ഏല്‍പ്പിച്ചു..
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ,വിഷം കഴിച്ച് ആത്മഹത്യ ചെയ്ത അമ്മയുടെയും മകന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിക്കാനെടുത്തപ്പോള്‍ .
.ചാറ്റല്‍മഴ ചിന്നി പെയ്യുന്നുണ്ടായിരുന്നു…
[ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നടന്ന സംഭവം ആസ്പദമാക്കി എഴുതിയത് ..
ഇത്തരത്തില്‍ ഇനിയെവിടെയും ആവര്‍ത്തിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ …

by