17/04/2026

രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങും വഴി ചെറുതായൊന്നു മിനുങ്ങി.ഇപ്പോൾ ഇതില്ലാതെ പറ്റാണ്ടായിരിക്കുന്നു,

രചന – വിഷ്ണു ആഗ്നി

രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങും വഴി ചെറുതായൊന്നു മിനുങ്ങി.ഇപ്പോൾ ഇതില്ലാതെ പറ്റാണ്ടായിരിക്കുന്നു, മാംസവും മദ്യവും ഒക്കെ നിഷിദ്ധമായിരുന്ന ഒരു തറവാട്ടിൽ പിറന്ന എനിക്കിപ്പോൾ ഇവ രണ്ടും ഇല്ലാതെ പറ്റില്ല. ജോലി കിട്ടിയപ്പോൾ കൂടെ കിട്ടിയതാണ് ഈ ശീലങ്ങളും.തീർത്തും വിജനമായിരിക്കുന്നു റോഡുകൾ.ഇടയ്ക്ക് പോകുന്ന ചില ചെത്തു പയ്യന്മാരുടെ ബൈക്കുകൾ കാണാം .
ഞാൻ ബസ് സ്റ്റോപ്പിലേക്ക് കയറി.ഇനിയും ഉണ്ട് അരമണിക്കൂർ ബസ് വരാൻ.ഈ പട്ടി കാട്ടിൽ ഒരു വണ്ടി പോലുമില്ല.ടൗണിൽ പോണമെങ്കിൽ രണ്ടു കിലോമീറ്റർ നടക്കണം.സിമന്റ് ബഞ്ചിൽ ഇരുന്നു ഒരു സിഗരറ്റ് എടുത്തു തീ കൊളുത്തി.

നല്ല നിലാവ്..,
പൂർണ ചന്ദ്രൻ എന്നെ തന്നെ നോക്കി നിൽക്കുന്നത് പോലെ തോന്നി.പെട്ടെന്ന് നിഴലും നിലാവും പ്രണയിക്കുന്ന നാട്ടിടവഴിയും തറവാടും അമ്മൂമ്മയും ഒക്കെ ഓർമ വന്നു , കുട്ടിക്കാലത്തു ജനലഴികളിലൂടെ പുറത്തേക്കു ചന്ദ്രനെ നോക്കി നിൽക്കും.സൂക്ഷിച്ചു നോക്കിയാൽ അതിൽ പല പല രൂപങ്ങൾ തെളിഞ്ഞു വരും.പിന്നെ പേടിച്ചു പുതപ്പും തലയിലൂടെ പുതച്ചു ഒരു കിടപ്പാണ്. ഇടയ്ക്ക് പുതപ്പു മാറ്റി പിന്നെയും നോക്കും.സിഗരറ്റ് എരിഞ്ഞു എന്റെ കൈയിൽ ചൂടടിച്ചപ്പോഴാണ് ഓർമകളിൽ നിന്നും മോചിതനായത്.വാച്ചിലേക്ക് നോക്കി ഇനിയും ഉണ്ട് ലാസ്റ്റ് ബസ് വരാൻ സമയം. ക്ഷമയില്ലാത്തവന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറമാണല്ലോ ..?

അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഞാൻ സമയം കൊല്ലാൻ ശ്രമിച്ചു..ആഗ്രഹങ്ങൾ , സ്വപ്നങ്ങൾ ഒന്നും സഫലമാവാതെ പോയ ഈ ജന്മത്തോട് തന്നെ ദേഷ്യം തോന്നി ,ഡിഗ്രി കഴിഞ്ഞു തുടർപഠനത്തിന്ഡൽഹിയിൽ പോകാൻ നിൽക്കുമ്പോൾ ആണ് അച്ഛന്റെ മരണം. പെട്ടെന്ന് ഉണ്ടായ ഒരു സൈലന്റ് അറ്റാക്ക്,പോലീസ് കോൺസ്റ്റബിൾ ആയിരുന്ന അച്ഛന്റെ ജോലി ഇഷ്ടമില്ലായിരുന്നിട്ടും വീട്ടിലെ പ്രാരാബ്ധം കാരണം ഏറ്റെടുക്കേണ്ടി വന്നു. വീടിന്റെ അവസ്ഥ അത്ര ദയനീയമായ സാഹചര്യമായത് കൊണ്ട് വേറെ നിവൃത്തി ഉണ്ടായിരുന്നില്ല, അങ്ങനെ എന്റെ സ്വപ്നമായ ജേർണലിസത്തെ നടക്കാത്ത സ്വപ്നങ്ങൾക്ക് വേണ്ടി പണിത ശവകുടീരത്തിൽ അടക്കം ചെയ്തു, ആഗ്രഹങ്ങൾ സഫലമാകാത്ത ആത്മാവിനെ പോലെ സമാധാനമില്ലാതെ എന്റെ ഹൃദയത്തില്‍ അലഞ്ഞു നടന്നു..ഇപ്പോഴും നടക്കുന്നു.

അതേ, ഡൽഹി എന്നത് എനിക്ക് ബാലികേറാ മല പോലെയും,ഇതിനിടയിൽ വിവാഹം നടന്നു.മകൻ ജനിച്ചു, പോലിസ് സ്‌റ്റേഷനുകളേക്കാളും കൂടുതൽ ജോലി ചെയ്തത് മുതിർന്ന ഏമാന്മാരുടെ വീടുകളിൽ ആയിരുന്നു.സർക്കാർ ശമ്പളം പറ്റുന്ന വേലക്കാരൻ. മുതിർന്ന ഏമാന്മാരുടെ മക്കളുടെയും ഭാര്യമാരുടെയും എന്തിനേറെ അവരുടെ പട്ടികളുടെ പോലും ആട്ടും തുപ്പും കടിയും കൊണ്ട് തോട്ടക്കാരൻ ആയും കുശിനിക്കാരൻ ആയും ഈ പത്തു വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ കൂടുതലും കഴിഞ്ഞു…
ഇപ്പോൾ മൂന്നു മാസം കൊണ്ട് ഈ പട്ടികാട്ടിൽ.പാപി ചെല്ലുന്നിടം പാതാളം, കോട്ടേഴ്‌സ് പോലും ഇല്ല ,

“ചേട്ടാ…ലാസ്‌റ്ബസ് എത്ര മണിക്കാണ്…???”

മധുരമുള്ളൊരു പെൺശബ്ദം.ഞാൻ തിരിഞ്ഞു നോക്കി. ഇത്രയും നേരം ഇല്ലാതിരുന്ന ഈ പെൺകൊച്ചു ഇപ്പൊ എവിടെന്നാ വന്നത് ???
എന്റെ ജിജ്ഞാസ മനസ്സിലായിട്ടാവും അവൾ പറഞ്ഞു

” രണ്ടു മൂന്നു ചെക്കന്മാർ ബൈക്കിൽ വന്നെന്നെ ശല്യപ്പെടുത്തുകയായിരുന്നു.പെട്ടെന്ന് ഇവിടെ ആള് നിൽക്കുന്നത് കണ്ടു അതാണ്‌ ഓടി കയറിയത്…”

ഗൗരവം വിടാതെ തന്നെ ഞാൻ ചോദിച്ചു

” ഇത്രയും രാത്രി വരെ താൻ എവിടെ പോയിരുന്നു..?”

അപ്പോൾ എന്റെ സ്വരത്തിൽ ഒരു ചേട്ടന്റെയോ അച്ഛന്റെയോ ഒക്കെ കടുപ്പം ഉണ്ടായിരുന്നു.

” അച്ഛനു മരുന്ന് വാങ്ങിക്കാൻ വന്നതാണ് ചേട്ടാ. ടൗണിൽ ഒരു തുണിക്കടയിൽ നിൽക്കുകയാണ് ഞാൻ. ഇവിടെ ഒരു വൈദ്യൻ ഉണ്ട് അയാളുടെ മരുന്ന് ആണ് അച്ഛൻ കഴിക്കുന്നത്.എട്ടര വരെ കടയിൽ ജോലി ഉണ്ട്. അത് കഴിഞ്ഞിട്ടാ ഇങ്ങോട്ട് വന്നത്..”

“നിനക്ക് ആങ്ങളമാർ ആരുമില്ലേ… ???”

“ഇല്ല ചേട്ടാ..അനിയത്തി മാത്രേ ഉള്ളൂ.. അവൾ പഠിക്കുന്നു.ചെറിയ കുട്ടി ആണ്.അച്ഛൻ തളർന്നു കിടപ്പിൽ ആണ്…”.

സംസാരിക്കുന്നതിനിടയിൽ ബസ് വന്നു, ഞങ്ങൾ ബസിൽ കയറി,ഒന്നു രണ്ടു പുരുഷന്മാർ മാത്രം. ചിലരുടെ നോട്ടം കൊണ്ട് ചൂളി ആ പെൺകുട്ടി സീറ്റിൽ മുഖമമർത്തി തല കുമ്പിട്ടിരുന്നു ,ഞാൻ കഴിച്ച വിഷദ്രവത്തിന്റെ ലഹരി മാറിയതാവാം ഞാൻ അവളുടെ സീറ്റിൽ മാറിയിരുന്നു.അവൾ പതിയെ മുഖമുയർത്തി എന്നെ നോക്കി. ബസിലെ അരണ്ട വെളിച്ചത്തിൽ ഞാനവളുടെ ഓമനത്തമുള്ള മുഖം കണ്ടു. കണ്ണിൽ നക്ഷത്രങ്ങൾ ഒളിപ്പിച്ചു വച്ച ഒരു ഇരുനിറക്കാരി.അവളുടെ മുഖത്ത് നോക്കിയപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു വാത്സല്യത്തിന്റെ ഉറവ പൊട്ടി….

“ചേട്ടൻ എവിടെയാണ് ജോലി ചെയുന്നത്…??? ”

“പോലീസിൽ..”

എന്റെ മറുപടി അവളെ തെല്ലു നേരം മൗനം ഭുചിപ്പിച്ചു …

“സർ ഇവിടെയുള്ള സ്റ്റേഷനിൽ ആണോ ജോലി ചെയ്‌യുന്നത്‌…???”

എനിക്ക് ചിരി വന്നു “ചേട്ടാ” എന്ന് വിളിക്ക് കുട്ടീ സർ എന്നൊക്കെ ഫോർമൽ ആയി വിളിക്കുന്നതല്ലേ…?

സംസാരം മനുഷ്യർക്കിടയിലെ അകലം കുറയ്ക്കും എന്ന് പറയുന്നത് എത്ര സത്യം. ഞങ്ങൾക്കിടയിലെ അപരിചിതത്വം മാറിയത് പെട്ടെന്നായിരുന്നു.ടിക്കറ്റ് എടുക്കാൻ വന്ന കണ്ടക്ടർ എന്നെയും ആ കുട്ടിയേയും നോക്കി മറ്റൊരു അർഥത്തിൽ ചിരിച്ചു. അയാൾ തെറ്റിദ്ധരിച്ചതിലും കാര്യമില്ലാതില്ല പോലീസുകാർക്കിടയിൽ കള്ളവെടി വെയ്ക്കാൻ പോകുന്നവർ കുറവൊന്നുമല്ലല്ലോ..?
എല്ലാ കണ്ണുകളും ഞങ്ങളെ തന്നെ നോക്കുന്നത് കൊണ്ടാവാം അവൾ

“അഥ കേന പ്രതുക്തോയം
പാപം ചരതി പുരുഷ:
അനിച്ഛന്നപി വാർഷ്ണേയ
ബലാദിവ നിയോജിതാ :”

എന്ന് പറഞ്ഞു. ഞാനവളെ അതിശയത്തോടെ നോക്കി.
അർജുനന്റെ കുരുക്ഷേത്ര യുദ്ധ രോദനം.

“താൻ കൊള്ളാല്ലോ…ഇതൊക്കെ അറിയോ…??? ”

കവിളത്തു ഒളിഞ്ഞിരുന്ന നുണക്കുഴി പുറത്തു ചാടുന്ന വിധം അവളൊന്നു ചിരിച്ചു.എന്നിട്ട് പറഞ്ഞു

” പിന്നല്ലാതെ …ആഗ്രഹിക്കുന്നില്ല എങ്കിലും ബലമായി നിയോഗിക്കപ്പെട്ടവനെ പോലെ ഈ പുരുഷൻ പാപം ചെയ്യുന്നത് എന്ത് കൊണ്ടാണ്..?”

യുദ്ധരോദനത്തിന്റെ മലയാളം അർഥം അവൾ ഇമ്പത്തോടെ പറഞ്ഞു.

“കുട്ടിക്കാലത്തു അടുത്തുള്ള വീട്ടിൽ അമ്മമ്മ അടിച്ചു തളിക്കാൻ പോകുമായിരുന്നു അവിടെത്തേ കുട്ടി എന്റെ ബാല്യകാല സുഹൃത്തായിരുന്നു.അവൾ പറഞ്ഞു തന്നതാ ഇതൊക്കെ…”

” അമ്മയില്ലേ….??? ”
എന്റെ ചോദ്യത്തിന് ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു.

“എന്റെ അമ്മ ഒരു ചീത്ത ആണ് ചേട്ടാ,അവർ ഞങ്ങളുടെ അച്ഛനെയും ഞങ്ങളെയും ഉപേക്ഷിച്ചു അച്ഛനു സുഖമില്ലാതെ ആയപ്പോൾ അടുത്തുള്ള ഒരു അണ്ണാച്ചിക്ക് ഒപ്പം പോയി.ഞാൻ അന്ന് പ്ലസ് ടു പഠിക്കുവായിരുന്നു, പിന്നെ കണ്ടിട്ടില്ല…”

അവളുടെ തിളങ്ങുന്ന കണ്ണുകൾ നിറഞ്ഞു പോകും എന്ന് ഞാൻ കരുതി.പക്ഷേ എന്റെ ചിന്തയെ അപ്പാടെ മാറ്റി മറിചു കൊണ്ട് അവൾ പറഞ്ഞു.

“പോകുന്നവർ പോകട്ടെ… ആർക്കു വേണ്ടിയും നമ്മൾ കരയരുത്. മുന്നിൽ സന്തോഷിക്കാൻ ഒരുപാട് വഴികളുണ്ട്…”

അവൾ അവളുടെ ഓരോ സ്വപ്നങ്ങളും എണ്ണി പറഞ്ഞു.അത് ഞാൻ കണ്ട ശവക്കുഴിയിൽ ഒളിപ്പിച്ചത് പോലുള്ള സ്വപ്‌നങ്ങൾ ആയിരുന്നില്ല.

” ചേട്ടാ ഞാൻ ഡിഗ്രി കഴിഞ്ഞു കറസ്‌പോണ്ടിങ് ആയിട്ട് ഇപ്പൊ പിജി ചെയ്യുന്നു.അതും വിദൂര വിദ്യാഭ്യാസം വഴി തന്നെയാണ്. MSC മാത്‍സ്. ലോകത്തിന്റെ സ്പന്ദനം കണക്കിലാണ് ചേട്ടാ..”

അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാനും അവളുടെ ചിരിയിൽ പങ്കു ചേർന്നു.

” എനിക്ക് സിവിൽ സർവീസ് എഴുതണം…,
കളക്ടർ ആവണം.അതെന്റെ ലക്ഷ്യം ആണ്.അത് ഞാൻ നേടും.എന്റെ അച്ഛന്റെ സ്വപ്നമാണ് അത്. എനിക്ക് നേടിയേ പറ്റൂ….”

അവളുടെ വാക്കുകളിലെ അഗ്നി എന്റെ സിരകളിൽ ചൂട് പടർത്തി.അവൾ തുടർന്നു.

“ചേട്ടനു ഏതാ പോസ്റ്റ്‌..?
കോൺസ്റ്റബിൾ ആണോ..??”

“ഉം ” ഞാൻ മൂളുക മാത്രം ചെയ്തു.
ഞാൻ കളക്ടർ ആകുമ്പോൾ ചേട്ടനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കും എന്ന് പറഞ്ഞു കൊണ്ടവള്‍ ചിരിച്ചു. പക്ഷേ എനിക്ക് ചിരി വന്നില്ല. ആ കുട്ടിയുടെ മുന്നിൽ ചെറുതായി പോകും പോലെ എനിക്ക് തോന്നി, അവൾക്കു അത് മനസ്സികാതിരിക്കാൻ ചുണ്ടിൽ ഒരു ചിരി ഒട്ടിച്ചു വച്ചു.അവൾ ജോലി സ്ഥലത്തും സ്കൂളിലും നാട്ടിലും ഒക്കെ അനുഭവിക്കുന്ന ദുരിതങ്ങൾ എണ്ണി പറയുമ്പോഴും ,സ്വപ്‌നങ്ങൾ സഫലമാക്കാൻ ശ്രമിക്കുന്ന വ്യഗ്രത ആ കണ്ണുകളിൽ കാണാമായിരുന്നു. ഞാൻ എന്റെ കഥ അവളോടും പറഞ്ഞു. ഞാൻകരുതിയ പോലെ സഹതാപം അല്ല പകരം

” ചേട്ടന് ഇനിയും തുടര്‍ന്നു പഠിച്ചൂടെ..?
അച്ഛനെപ്പോലെ വെറും കോൺസ്റ്റബിൾ ആയി ജീവിതം തീർക്കുകയല്ല വേണ്ടത്. ഉയരങ്ങളിൽ ഇനിയും ഒരുപാട് റാങ്കുകൾ ഇല്ലേ..? അതിൽ ഒന്നിൽ സ്ഥാനം പിടിക്കണം. കാക്കിയിലെ നക്ഷത്രങ്ങൾക്ക് എണ്ണം കൂട്ടണം.മക്കൾ നാളെ അഭിമാനത്തോടെ അച്ഛനെ ഓർക്കണം. പഠിക്കാൻ പ്രായം ഒരു കടമ്പ അല്ല ഇനിയും സമയം ഉണ്ട് ഒരുപാട്…”

അവളുടെ ഓരോ വാക്കുകളും എനിക്ക്മേൽ മുന്നോട്ട് കുതിക്കാൻ ഉള്ള ഊർജം പകർന്നു തന്നു കൊണ്ടിരുന്നു. ശവമടക്ക് കഴിഞ്ഞു ജീർണിച്ച എന്റെ സ്വപ്‌നങ്ങൾ പുനർജന്മം കിട്ടാൻ കേഴുന്നത് പോലെ എനിക്ക് തോന്നി;
ജോലി ചെയ്ത് കുടുംബം നോക്കുന്നതിനൊപ്പം തന്റെ സ്വപ്‌നങ്ങൾ പൂർത്തിയാക്കുവാൻ അഹോരാത്രം ശ്രമിക്കുന്ന അവളോട്‌ എനിക്ക് വല്ലാത്ത ബഹുമാനം തോന്നി.ഞാൻ അവളോട്‌ ചോദിച്ചു.

“തനിക്കു അപരിചിതനായ എനിക്കൊപ്പം ഇത്രയും നേരം ഇരിക്കാനും നിന്റെ കാര്യങ്ങൾ വിശ്വസിച്ചു പറയാനും എങ്ങനെ കഴിഞ്ഞു കുട്ടീ…??? ”

” ചേട്ടാ…ഓരോരുത്തരുടെയും കണ്ണുകൾ പറയും അയാളുടെ മനസ്സ്. നിങ്ങളിൽ നിന്നും ഇതുവരെ ഞാൻ മോശമായ ഒരു നോട്ടം പോലും കണ്ടില്ല. ഞാനവിടെ ഒരു സഹോദരന്റെ കരുതൽ മാത്രമാണ് കണ്ടത്…
ഇറങ്ങാൻ ഉള്ള സ്ഥലം എത്തി. പോകട്ടെ ചേട്ടാ ഇനിയും കാണാം..”

വണ്ടിയിറങ്ങി അരണ്ട വെളിച്ചം കത്തി നിൽക്കുന്ന ഒരു വീടിനെ ലക്ഷ്യമാക്കി അവൾ നടന്നു നീങ്ങി.ഞാൻ ബസിൽ നിന്നും പിന്തിരിഞ്ഞു നോക്കി,പുനർജീവന്റെ വിത്തുകൾ മനസ്സിൽ പാകി നടന്നു നീങ്ങിയ അവളുടെ പേര്…??

ദൈവമേ അവളുടെ പേര് ഞാൻ ചോദിച്ചില്ല.അവൾ എന്റെയും… എങ്കിലും ഞാനവൾക്കു ഈ നിമിഷം ഒരു പേര് നൽകുന്നു

” പ്രതീക്ഷ…”

ആൾക്കൂട്ടങ്ങൾക്കിടയിൽ ഇനി ഞാൻ തിരയുന്ന മുഖം നിന്റേത് തന്നെയാവും കുട്ടീ, മനസ്സിൽ വീണ്ടും ആഗ്രഹങ്ങൾ നിറച്ചു ഞാൻ യാത്ര ചെയ്യാൻ തുടങ്ങുകയാണ്.അതിനു നിമിത്തമായ അപരിചിതേ….
ഹൃദയഭാഷ കൊണ്ട് നമ്മള്‍ പരിചിതരാണ് …..

നിനക്ക് നന്ദി …!!!