19/04/2026

നിലാവിന്റെ തോഴൻ : ഭാഗം 97 & 98 & 99

രചന  – ജിഫ്ന നിസാർ

ആര്യനൊപ്പം കാറിൽ കുന്നേൽ ബംഗ്ലാവിന്റെ ഗേറ്റ് കടക്കുമ്പോൾ.. മാത്തച്ഛന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

രാജ്യം പടവെട്ടി തിരികെ പിടിച്ച രാജാവിന്റെ അഭിമാനമുണ്ടായിരുന്നു… അയാളിൽ.

എല്ലാത്തിനും ഉപരി കാലങ്ങൾക്ക് ശേഷം ആ ഹൃദയം ശാന്തമായിരുന്നു.

ഹൃദയം പിടഞ്ഞു കൊണ്ടിറങ്ങി പോയ അന്നത്തെ അവസ്ഥ അങ്ങോട്ട് കയറിയ ആദ്യം നിമിഷം തന്നെ വിങ്ങലോടെ അയാളിലേക്ക് കയറി വന്നിരുന്നു.

സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെ ഫൈസിയുടെ ഫോണിൽ മാത്തച്ഛനെ വിളിച്ചിട്ട്… “ഞാൻ വണ്ടി പറഞ്ഞു വിടുന്നുണ്ട്.. വനവാസം കഴിഞ്ഞിരിക്കുന്നു. ഇനി രാജാവ് കൊട്ടാരത്തിൽ മതിയെന്നവൻ” പറയുമ്പോൾ സന്തോഷം കൊണ്ടയാൾ കരഞ്ഞു പോയിരുന്നു.

ആര്യനെയാണ് ക്രിസ്റ്റി പറഞ്ഞു വിട്ടത്.

സത്യത്തിൽ നേരിട്ട് പോയി അയാളെ കൂട്ടി കൊണ്ട് വരണമെന്നുണ്ടായിരുന്നു അവന്.
പക്ഷേ ഇപ്പൊ അതിന് പറ്റിയൊരു സന്ദർഭമല്ലെന്ന് തോന്നിയത് കൊണ്ട് ആ ആഗ്രഹത്തേ ഉപേക്ഷിച്ചു കളയുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു.. അവന് മുന്നിൽ.

എതിരെയുള്ളവൻ അത്ര നിസ്സാരക്കാരനല്ല.

വെറുതെ കളയുന്ന ഓരോ നിമിഷങ്ങളും അവന് മുന്നിൽ വലിയ അവസരങ്ങളായി തീരാതിരിക്കാൻ നന്നായി ശ്രദ്ധിച്ചേ മതിയാവൂ..

മാത്തച്ഛന്റെ കണ്ണുകൾ ആർത്തിയോടെ വീടിന് നേരെ ചുറ്റി തിരിയുന്നുണ്ട്.

ത്രേസ്യയും ലില്ലിയും അയാളെയാണ് അവിടെത്തിയത് മുതൽ നോക്കുന്നത്.

കാരണം മകന്റെ മരണശേഷം വിശ്വാസത്തോടെ എല്ലാം ഏല്പിച്ചു കൊടുത്തവൻ സാമ്രാജ്യം മാത്രം കൈക്കലാക്കി വെറും തെരുവ് പട്ടികളെ പോലെ ഇറക്കി വിട്ട അന്ന് മുതൽ അയാളുടെ ഏറ്റവും വലിയൊരു ആഗ്രഹമാണ്.. പൂവണിഞ്ഞിരിക്കുന്നത്.

ആ മനസ്സിലെ സന്തോഷമെത്രയെന്ന് കാണുന്നവർക്ക് ഒരുപക്ഷെ മനസ്സിലാവില്ലായിരിക്കും..

പക്ഷേ മന്ത്രം പോലെ.. എന്റെ ക്രിസ്റ്റി എന്നെ തിരികെ കൊണ്ട് പോകുമെന്ന് പറയുന്ന അയാളെ അടുത്തറിഞ്ഞ ത്രേസ്യയും ലില്ലിയും അകം നിറഞ്ഞു കൊണ്ട് തന്നെ സന്തോഷിക്കുന്നുണ്ടായിരുന്നു… അവിടെക്ക് പുറപ്പെട്ട ആ നിമിഷം മുതൽ.

ആര്യൻ ഡോർ തുറന്നിറങ്ങി ചെന്നിട്ട് മാത്തച്ചനെ കൈ പിടിച്ചിറക്കി.

അവന്റെ കൈ പിടിച്ചു കൊണ്ടയാൾ സ്വന്തം മണ്ണിലേക്ക് കാലെടുത്തു വെച്ചു.

ഹൃദയം നിറഞ്ഞ സന്തോഷം കണ്ണുകളിൽ നീർതുള്ളികളായി നിറഞ്ഞു നിന്നിരുന്നുവപ്പോൾ.

ഡെയ്സിയും മറിയാമ്മച്ചിയും അവരെ സ്വീകരിക്കാൻ നിറഞ്ഞ ചിരിയോടെ സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു.

മീരയും ദിലുവും ചിരിച്ചു കൊണ്ടിറങ്ങി വന്നിട്ട് അയാളുടെ രണ്ട് കയ്യിലും തൂങ്ങി.

“എന്റെ.. എന്റെ കൊച്ചേവിടെ മക്കളെ..?”
ഇടറി കൊണ്ടയാൾ ചോദിച്ചു.

ആ നിമിഷം അവനെയൊന്ന് ചേർത്ത് പിടിക്കുവാൻ അയാളുടെ ഉള്ളം അത്രമാത്രം തുടിക്കുന്നുണ്ടായിരുന്നു.

“ചേട്ടായി എത്തിയിട്ടില്ല വല്യപ്പച്ചാ..”
ദിലു ചിരിയോടെ അയാളെ നോക്കി.

“ഒത്തിരി നേരമായല്ലോ.. ഇനിയും വന്നില്ല്യോ?”
അയാൾ വീണ്ടും ചോദിച്ചു.

“ഇച്ചിരി വൈകുമെന്ന് ഇച്ഛാ വിളിച്ചപ്പോൾ പറഞ്ഞിരുന്നു വല്യപ്പച്ചാ ..”
മീരാ പറഞ്ഞു.

ആഹ്ലാദത്തിന്റെ ഏറ്റവും നിറഞ്ഞ അവസ്ഥയിലായിരുന്നു അവരെല്ലാം.
സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ക്രിസ്റ്റി അവരെയും വിളിച്ചിരുന്നു. താനുടനെ എത്തുമെന്നും അറിയിച്ചു.

മാത്തച്ഛന്റെ കൈ പിടിച്ചു കൊണ്ട് ദിലുവാണ് ആദ്യം അകത്തേക്ക് കയറിയത്.
അവർക്ക് പിറകെ നിറഞ്ഞ ചിരിയോടെ ത്രേസ്യയും..ലില്ലിയെ പിടിച്ചു കൊണ്ട് മീരയും അകത്തേക്ക് ചെന്നു.
“ഞാനിപ്പോ വരാം കേട്ടോ..”
അവർ അകത്തേക്ക് മറയും മുന്നേ ആര്യൻ വിളിച്ചു പറഞ്ഞു കൊണ്ട് തിരിച്ചിറങ്ങി പോയിരുന്നു.

ലാഗേജ്‌ ഒന്നും എടുക്കണ്ടന്ന് ക്രിസ്റ്റി പറഞ്ഞിരുന്നു.

ആവിശ്യമുള്ളതെല്ലാം.. സാവധാനം പിന്നൊരു ദിവസം പോയിട്ട് എടുക്കാമെന്നവൻ പറഞ്ഞതോടെ എല്ലാവരുടെയും ഓരോ ജോഡി ഡ്രസ്സ്‌ മാത്രം എടുത്തു കൊണ്ടാണ് അവിടെ നിന്നിറങ്ങിയത്..

തെളിഞ്ഞ മനസ്സോടെ…

❣️❣️

കയ്യിലെ വിലങ്ങിലേക്ക് ഷാഹിദ് പകച്ചു നോക്കി.

ചോദ്യവും പറച്ചിലുമൊന്നുമുണ്ടായില്ല.

റഷീദും അയാൾക്ക് പിറകെ നാല് പോലിസ്ക്കാരും കയറി വന്നു.

“യൂ ആർ അണ്ടർ അറസ്റ്റ്.. ഷാഹിദ് അറക്കൽ ”
ഷാഹിദിന് എന്തെങ്കിലും പറയാൻ അവസരം കിട്ടും മുൻപ് റഷീദ് വിലങ്ങുകൾ അണിയിച്ചു കഴിഞ്ഞിരുന്നു.
അറക്കലുള്ളവർ അവനെക്കാൾ പകച്ചു പോയിരുന്നു.
കണ്മുന്നിൽ നടക്കുന്നതിന്റെ ഒരു ഏകദേശധാരണ കിട്ടിയിരുന്നുവെങ്കിലും അതിനെതിരെ എന്ത് ചെയ്യണമെന്നവർക്കും അറിയില്ലായിരുന്നു.

മാത്രമല്ല.. ഇത്രേം ശക്തനായ ഷാഹിദ് പോലും പത്തി മടക്കി നിൽക്കുന്നയിടത്തു ഇനിയെങ്കിലും ചെയ്തിട്ട് കാര്യമുണ്ടെന്ന് അവർക്ക് തോന്നിയതുമില്ല.

“ഞാൻ ചെയ്ത കുറ്റമെന്താണ്?”
ഒരു നിമിഷതെ പകപ്പ് മാറിയതും വെല്ലുവിളി പോലെ ഷാഹിദ് ചോദിച്ചു.

“ഷാഹിദ് അറക്കൽ തട്ടി കൊണ്ട് പോയെന്ന് ഗൗരി രാജൻ എന്നൊരു പെൺകുട്ടി കംപ്ലയിന്റ് തന്നിട്ടുണ്ട് ”

റഷീദ് അവനെ ചുഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.

“തെളിവുണ്ടോ..?”
ഇപ്രാവശ്യം ഷാഹിദ് നേർത്തൊരു ചിരിയോടെ ക്രിസ്റ്റിയെ പാളി നോക്കി.

യാതൊരു തെളിവും അവശേഷിപ്പിച്ചിട്ടില്ലയെന്നുള്ള അമിതമായൊരു വിശ്വാസം ക്രിസ്റ്റി അവന്റെ കണ്ണുകളിൽ നിന്നും കണ്ട് പിടിച്ചിരുന്നു.

“കേരളപോലീസിൽ ജോലി ചെയ്യുന്നത് വെറും ഉണ്ണാക്കന്മാരാണെന്ന് കരുതിയോടാ നീ?”
റഷീദ് ചോദ്യവും അടിയും കഴിഞ്ഞിരുന്നു.
ഷാഹിദ് വേച്ചു കൊണ്ട് വീഴാൻ പോയി.

“തെളിവുകളൊക്ക നല്ലത് പോലെ വെളിവായി കിട്ടിയിട്ടുണ്ട്. അതിനുള്ള സത്കാരം സ്റ്റേഷനിൽ ചെന്നിട്ട് തരാമെന്ന് കരുതിയപ്പോൾ നിനക്കിപ്പോ തന്നെ കിട്ടണമെന്ന് വാശി.. അല്ലേടാ?”

റഷീദ് ഷാഹിദിനെ പിടിച്ചൊന്ന് തള്ളി കൊണ്ട് പറഞ്ഞു.

“ഗൗരി രാജനെ കിഡ്നാപ്പ് ചെയ്തതിനുള്ളത് മാത്രമല്ല മോനെ.. അങ്ങ് കൊച്ചിയിൽ ഉള്ള നിന്റെ ഇടപാടിനെ കുറിച്ചും നല്ല വ്യക്തമായുള്ള തെളിവ് കയ്യിൽ ഉണ്ടായിട്ട് തന്നെയാണ് ഈ വരവ്. നീ ഇനി കുറച്ച് വിയർക്കും.”

പരിഹാസത്തോടെ റഷീദ് പറഞ്ഞതും ഷാഹിദ് നടുങ്ങി പോയിരുന്നു.
ഇന്നോളം ആർക്കും അറിയാതെ മെഡിസിൻ ഇമ്പോർട്ടിങ് എന്നതിന്റെ പേരിൽ നടത്തിയ കൊള്ള… അതും ഇരുപത് വയസ്സിനു താഴെയുള്ള പെൺകുട്ടികളെ സോഷ്യൽ മിഡിയയിൽ കൂടി വരുത്തിയിലാക്കി വിളിച്ചു വരുത്തി വേണ്ടവർക്ക് എത്തിച്ചു കൊടുത്തു കൊണ്ട് കൊയ്തെടുത്ത കോടികൾ.. പടർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യം.

അറക്കലെ ഷാഹിദ് മിടുക്കനും പണക്കാരനും ആയതിനു പിന്നിലെ കാണാപുറങ്ങൾ..ഇതെല്ലാമാണെന്ന് ഇന്നോളം ലോകം അറിഞ്ഞിട്ടില്ല.

അറിയിച്ചിട്ടില്ല… അത്രമാത്രം സൂക്ഷ്മതയോടെ ചെയ്തിരുന്നത് കണ്ട് പിടിക്കാൻ മാത്രം ബുദ്ധിയുള്ളവൻ ആരാണ്?

തന്റെ ബുദ്ധിയെ വെല്ലാനും മാത്രം മിടുക്കൻ..!

ഷാഹിദിന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.

അധികം വിദൂരത്തല്ല ഇനി തന്റെ പദനമെന്നാരോ ഉള്ളിൽ നിന്നും ഉച്ചത്തിൽ പറഞ്ഞു കൊണ്ടൊർമിപ്പിക്കുന്ന പോലെ.

ഒരുവേള അവന്റെ കണ്ണുകൾ ക്രിസ്റ്റിയിൽ പതിഞ്ഞു.

നെഞ്ചിൽ കൈ കെട്ടി നിൽക്കുന്നവന്റെ ചുണ്ടിലെ ചിരിയിലുണ്ടായിരുന്നു ഷാഹിദ് തേടുന്ന ഉത്തരം.
അന്നാദ്യമായി ഷാഹിദിന്റെ കണ്ണിലേക്കു ഭയം കയറി വന്നു.

കുന്നേൽ ക്രിസ്റ്റി ഫിലിപ്പെന്ന ശത്രുവിനെ താനെത്ര നിസ്സാരമായിട്ടാണ് കണ്ടതെന്ന് അവനപ്പോൾ ഇച്ഛാഭംഗത്തോടെ ഓർത്തു.

ശക്തനാണ്..!

ക്രിസ്റ്റി ഫിലിപ്പ് താൻ കരുതിയതിനേക്കാൾ അനേകായിരം ഇരട്ടി ശക്തനാണ്.
അതിപ്പോൾ മനസ്സിലാകുന്നുണ്ട്.

അവനെതിരെ താൻ ഓലപടക്കം കത്തിച്ചെരിഞ്ഞപ്പോൾ.. തന്റെ അടിത്തറയിളക്കാൻ ശേഷിയുള്ള സ്ഫോടനമാണ് അവൻ തനിക്കായ് ഒരുക്കിവെച്ചിരുന്നത്.

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ഷാഹിദ് കൈകൾ ഉയർത്തി തുടച്ചു.

“അപ്പൊ പോയാലോ.. അവിടെ ചെന്നിട്ട് വേണ്ടേ ഷാഹിദ് അറക്കലിന് തെളിവുകൾ കാണാൻ ”

റഷീദ് പരിഹാസത്തോടെ വീണ്ടും ചോദിച്ചു.

“ഞാൻ.. എനിക്കൊരു ഫോൺ കോൾ ചെയ്യണം..”

രക്ഷപെടാൻ തനിക്ക് മുന്നിലുള്ള അടഞ്ഞ വഴികളെ മനസ്സാലെ ഓർത്തു കൊണ്ടാണ് ഷാഹിദ് പറഞ്ഞത്.

“താനിപ്പോ ഒരു കോളും ചെയ്യില്ല.. ഇനി എല്ലാം സ്റ്റേഷനിൽ ചെന്നിട്ട്..”

റഷീദ് അവനെ നോക്കി ചിരിച്ചു.

“ഹാ.. താനിങ്ങനെ പേടിക്കാതെടോ സഹോ.. ദരാ.തെറ്റ് ചെയ്തിട്ടില്ല എങ്കിൽ ഇത്രേം പേടിയുടെ ആവിശ്യമില്ലല്ലോ. അതിന്റെ ഏറ്റവും വലിയൊരു ഉദാഹരണമാണ് ദേ നിനിക്ക് മുന്നിൽ നെഞ്ചും വിരിച്ചു നിൽക്കുന്ന ക്രിസ്റ്റി. അവനൊരു തെറ്റും ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെയല്ലേ ഏതൊക്കെ നാറികൾ എത്രയൊക്കെ പൂട്ടാൻ നോക്കിയിട്ടും പുല്ലു പോലെ ഇറങ്ങി പോന്നത്. അത് നീയും കാണുന്നില്ലേ?”

ഫൈസി ചിരി കൊണ്ട് ചോദിച്ചതും ഷാഹിദ് അവനെ നോക്കി പല്ല് കടിച്ചു.

“നിന്നെയൊന്നും വെറുതെ വിടില്ല ഞാൻ. ഈ ഷാഹിദ് അറക്കൽ ആരാണെന്ന് അറിയും നീയൊക്കെ. രക്ഷപെട്ടു എന്ന് കരുതണ്ട ”

കുറച്ചു കൂടി ഫൈസിക്ക് അരികിലേക്ക് നീങ്ങി നിന്നിട്ട് ഷാഹിദ് പറഞ്ഞതും ഫൈസി ഉറക്കെ ചിരിച്ചു പോയിരുന്നു.

“ആദ്യം നീ സ്വയം രക്ഷപെട്ടു പോരാനുള്ള വഴി നോക്കെടാ മോനെ അറക്കൽ ഷാഹിദേ..”

ഫൈസി പറഞ്ഞത് കേട്ടതും ഷാഹിദ് ക്രിസ്റ്റിയെ തുറിച്ചു നോക്കി.

“നിന്റെ കെയ്റോഫിൽ എന്നെ റിഷിൻ പൂളിയത് ഞാൻ മറക്കും. പൊറുക്കും.പക്ഷേ ചെയ്യാത്ത തെറ്റിന് നീ ഇവനെ കുറ്റവാളി പട്ടം നൽകി ഒന്നര ദിവസം വേദനിപ്പിച്ചത് ഫൈസൽ മുഹമ്മദ്‌ ക്ഷമിക്കണമെങ്കിൽ അത് ഒന്നൂടെ ജനിച്ചിട്ട് വേണ്ടി വരും…”
ഫൈസി ഷാഹിദിനെ ദേഷ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു…

“നീ ഇനി പുറം ലോകം കാണാതിരിക്കാൻ എന്നെ കൊണ്ടാവുന്ന പോലൊക്കെ ഞാൻ ശ്രമിക്കാം സഹോ… ദരാ ”
ഫൈസി ഒരാക്കി ചിരിയോടെ ഈണത്തിൽ പറഞ്ഞു.
ക്രിസ്റ്റി അപ്പോഴും നേർത്തൊരു ചിരിയോടെ അവരെ നോക്കി നിൽപ്പുണ്ട്.

“ഇപ്പൊ നീ ചിരിക്ക്.. അധികമൊന്നും ഈ ചിരി നിന്റെ ചുണ്ടിൽ ഇനി ഉണ്ടാവില്ല ”

പല്ല് കടിച്ചു കൊണ്ട് ഷാഹിദ് പറഞ്ഞു.

“എന്റെ ചിരി നിന്റെ ഔദാര്യമല്ലല്ലോ ഷാഹിദേ ”
അതേ ചിരിയോടെ തന്നെ ക്രിസ്റ്റി പറഞ്ഞു.

“ഇത്.. ഇതൊന്നിന്റെയും അവസാനമല്ലടാ.. ഞാൻ തിരികെ വരും..”
ഷാഹിദ് പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.

“അത് തന്നെ എനിക്കും പറയാൻ.. ഇത് അവസാനമല്ല. ആരംഭമാണ്. അറക്കൽ ഷാഹിദ് എന്ന ക്രിമിനലിന്റെ അവസാനത്തിന്റെ ആരംഭം..”ക്രിസ്റ്റി അതേ ചിരിയോടെ തന്നെ പറഞ്ഞു.

ഷാഹിദ് അതിന് ഉത്തരമായി എന്തോ പറയാൻ വന്നതും റഷീദ് അവനെ കൈ ഉയർത്തി തടഞ്ഞു.

“മതിയെടാ.. ഇനിയുള്ള വീരവാദമെല്ലാം സ്റ്റേഷനിൽ ചെന്നിട് മതിയെടാ..”റഷീദ് അവനെ പിടിച്ചു തള്ളി.

“നിക്ക് സാറേ.. അവൻ പോകുന്നതിന് മുന്നേ ഒരു മനോഹരകാഴ്ച കൂടി കാണിച്ചു കൊടുക്കാനുണ്ട് ”

ക്രിസ്റ്റി പറഞ്ഞതും ഷാഹിദ് നെറ്റി ചുളിച്ചു.

എല്ലാവരെയും ഒന്ന് നോക്കിയിട്ട് ക്രിസ്റ്റി അലക്സ് ജോണിന്റെ നേരെ ചെന്നു.

“എവിടെയാടോ ഫാത്തിമ സലാം അറക്കലിന്റെ വരൻ ഒപ്പിടേണ്ടത്?”
ക്രിസ്റ്റിയുടെ മുഴങ്ങുന്ന സ്വരം.. ഷാഹിദിന്റെ കാതുക്കളെ പൊള്ളിച്ചു കൊണ്ടാണ് സ്വീകരിച്ചത്.

അലക്സ് ജോൺ കൈ വെച്ചിടത് ഒപ്പിടാൻ കുനിഞ്ഞു കൊണ്ട് ക്രിസ്റ്റി വീണ്ടും.. ഷാഹിദിനെ നോക്കി.

ആ നോട്ടം കണ്ടതും അവൻ തല വെട്ടിച്ചു.
ശേഷം ക്രിസ്റ്റി പാത്തുവിനെ ഒന്ന് നോക്കി കണ്ണടച്ച് കാണിച്ചിട്ട് ഒപ്പിട്ട് കൊണ്ട് നിവർന്നു.

അവന് ശേഷം രണ്ടാം സാക്ഷിയായി ഫൈസി കൂടി ഒപ്പിട്ട് കഴിഞ്ഞതോടെ അലക്സ് ജോൺ രെജിസ്റ്റർ ബുക്ക്‌ അടച്ചു കൊണ്ട് കയ്യിലെടുത്തു.

“എന്നെയും ഇവളെയും തമ്മിൽ പിരിച്ചിട്ട് ഇവളുടെ പേരിലുള്ള കാശും തട്ടി എടുത്തിട്ട് നീ മിടുക്കനാവാൻ നോക്കി..”

പാത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റി ഷാഹിദിനു മുന്നിൽ പോയി നിന്നു.

“പക്ഷേ… അങ്ങനെ നീ മാത്രം മിണ്ടുക്കാനായാൽ പോരല്ലോ ഷാഹിദേ.. നീ പേരിനൊപ്പം വാല് പോലെ കൊണ്ട് നടക്കുന്ന നിന്റെ അറക്കൽ തറവാട്ടിൽ വെച്ച്.. അറക്കലെ ഇത്രേം പ്രജകളുടെ സാന്നിധ്യത്തിൽ.. ഇവളെ ഞാനെന്റെ സ്വന്തമാക്കുന്നതിന്റെ ഒന്നാം സാക്ഷിയായി നിന്നെ നിയമിച്ചു കൊണ്ട്… ഈ ക്രിസ്റ്റി ഫിലിപ്പ് ഫാത്തിമ സലാം അറക്കലിനെ.. എന്റെ ബീവിയായി സ്വീകരിച്ചിരിക്കുന്നു.. എപ്പടി…?”

നിറഞ്ഞ ചിരിയോടെ ക്രിസ്റ്റി ഷാഹിദിനു മുന്നിൽ നിവർന്നു നിന്ന് കൊണ്ട് പറഞ്ഞു..

തുടരും..

 

“ഞാൻ തിരികെ വരുമെടാ.നീയൊന്നും അധികം അഹങ്കരിക്കേണ്ട ”
റഷീദ് പിടിച്ചു വലിച്ചു കൊണ്ട് ജീപ്പിലേക്ക് കയറ്റുമ്പോഴും ഷാഹിദ് ഉറക്കെ പറയുന്നുണ്ടായിരുന്നു.

ക്രിസ്റ്റി അപ്പോഴും പാത്തുവിനെ തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് നേർത്തൊരു ചിരിയോടെ അറക്കൽ തറവാടിന്റെ പൂമുഖത്തു നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

ഷാഹിദിന്റെ അമർച്ചയെ പോലെ.. ഒന്ന് മുരണ്ടു നിന്നിട്ട് പൊടി പറത്തി കൊണ്ട് റഷീദിന്റെ ജീപ്പ് പാഞ്ഞു പോയി.

അവരുടെ ജീപ്പ് ഗേറ്റ് കടന്നിറങ്ങി പോയ അതേ നിമിഷം തന്നെയാണ് ആര്യൻ കിതച്ചു കൊണ്ട് ഓടി വന്നത്.

“പരിപാടി പിരിച്ചു വിട്ടോ ഡാ?”
കിതപ്പോടെ കൈകൾ എളിയിൽ കുത്തി നിന്നിട്ട് അവൻ ചോദിക്കുമ്പോൾ.. അവിടെ ഉള്ളവരെല്ലാം ഇനി ഇതേതാ സാധനം എന്ന ഭാവത്തിൽ തുറിച്ചു നോക്കുന്നുണ്ട്.

ഷാഹിദിനെ കൊണ്ട് പോയതിന്റെ ഷോക്ക് അപ്പോഴും അവരിൽ നിന്നും കെട്ടഴിഞ്ഞു വീണിട്ടില്ല.
വീരകഥകളിലെ നായകനെ പോലെ നിറഞ്ഞാടിയവനാണ് കൊടും ക്രിമിനലെന്ന് മുദ്രകുത്തി കണ്മുന്നിൽ കൂടി പോലീസ് കൊണ്ട് പോയതെന്ന് അവർക്കപ്പോഴും വിശ്വാസം വരാത്തത് പോലൊരു ഭാവമായിരുന്നു.

അത് വരെയും ഷാഹിദെന്ന സ്വപ്നപൗരുഷത്തെ സ്വന്തമാക്കാൻ കഴിയാത്ത ഇച്ഛാഭംഗം നിറഞ്ഞു നിന്നിരുന്ന പെൺകുട്ടികളുടെ കണ്ണുകളിൽ രക്ഷപെട്ടു പോയല്ലോ എന്നൊരു ആശ്വാസമാണ് ആ നിമിഷം തെളിഞ്ഞു കണ്ടിരുന്നത്.

“സോറി… അളിയാ.. ഇച്ചിരി ലേറ്റായി പോയി..”
ഫൈസി വിളിച്ചു ചിരിയോടെ പറഞ്ഞു.

അത് കേട്ട് ഷാനവാസും മുഹമ്മദും പരസ്പരം നോക്കി ചിരിച്ചു.

“എങ്കിൽ പോവല്ലേ ഡാ ക്രിസ്റ്റി. കുന്നേൽ എല്ലാവരും കാത്തിരിപ്പാണ് ”
മുറ്റത്തു നിന്ന് തന്നെ ആര്യൻ വിളിച്ചു ചോദിച്ചു.

ക്രിസ്റ്റി ചിരിയോടെ തന്നിലെക്ക് ചേർന്നു നിൽക്കുന്നവളെ നോക്കി.

“എന്നാ പോയാലോ.. കുന്നെലെ ക്രിസ്റ്റി ഫിലിപ്പിന്റെ ബീവിയായിട്ട്.. മ്മ്ഹ്?”
കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ, ഹൃദ്യമായൊരു ചിരിയോടെ അവൾ അവന്റെ കണ്ണിലേക്കു നോക്കി തലയാട്ടി.

“വെയിറ്റ്.. അതിന് മുന്നേ ചെറിയൊരു ജോലി കൂടിയുണ്ട് ”
അവളെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ക്രിസ്റ്റിയൊന്ന് തിരിഞ്ഞു.

അറക്കലെ സകല പ്രജകളും അവന്റെ അടുത്ത നീക്കാമെന്തെന്ന ഭാവത്തിൽ നിൽപ്പുണ്ട്.

ഷാഹിദിനെ കൊണ്ട് പോയതിൽ വിറച്ചു നിൽക്കുന്ന ഹമീദും നിയാസും ക്രിസ്റ്റിയുടെ നേരെ നോക്കാൻ കൂടി ഭയന്ന് കൊണ്ട് നിൽപ്പാണ്.

അത്രയും ശക്തനായ ശാഹിദിനെ പോലും കുടുക്കാൻ കഴിവുള്ളവൻ.. അവന്റെ നോട്ടത്തിൽ കൂടി അവർ രണ്ടും വിയർത്തു.

അവനൊപ്പം ഇത് പോലൊരു നാറിയ കളിക്ക് താങ്ങൾ കൂടി ഉണ്ടായിരുന്നുവെന്നത് അവർ ഓർക്കാൻ കൂടി ഭയന്നു.

‘ഇവളെ നിങ്ങൾ പോയിട്ട് കൂട്ടി കൊണ്ട് വന്നതല്ലേ? ”
അവിടെ കൂടിയ എല്ലാവരോടുമായി ക്രിസ്റ്റി ഉറക്കെ ചോദിച്ചു.

അവരാരും ഒന്നും മിണ്ടിയില്ല.

അവൻ പാത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ഹമീദിന്റെയും നീയാസിന്റെയും മുന്നിൽ പോയി നിന്നു.

“ഒരു ചോദ്യം ഞാൻ രണ്ട് പ്രാവശ്യം ചോദിക്കാറില്ല. എനിക്കത് ഇഷ്ടവുമല്ല. ഇനിയെന്റെ കൈകൾ സംസാരിക്കും.. അത് വേണോ?”

അവന്റെ മുറുകിയ സ്വരം കേട്ടതും ഏട്ടനും അനിയനും ഒരു പോലെ തലപൊക്കി അവനെ നോക്കി.

“കൂട്ടത്തിൽ കേമനെന്ന് പറഞ്ഞു നടന്നവന് കിട്ടിയത് കണ്ടായിരുന്നോ മ്യാന്മാർ..?”

ഫൈസി അവിടെ നിന്ന് കൊണ്ട് വിളിച്ചു ചോദിച്ചു.

അതിനുത്തരം പറഞ്ഞില്ലെങ്കിലും അവരുടെ മുഖം വിളറി വെളുത്തു പോയിരുന്നു.

“നിങ്ങളുടെ ഏട്ടന്റെ മകളല്ലേ ഫാത്തിമ. ആ ഉറപ്പുണ്ടായിട്ട് തന്നെയല്ലേ നിങ്ങൾ ഇവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്..?”

വീണ്ടും ക്രിസ്റ്റിയുടെ മുഴങ്ങുന്ന സ്വരം..

അതേയെന്ന് ദുർബലമായി തലയാട്ടി ഹമീദും നിയാസും.

“ഇവളുടെ ഉപ്പാന്റെ ചിറകിൻ കീഴിൽ വളർന്നു പൊന്തിയ നിങ്ങൾക്ക് എപ്പഴാണ് ഫാത്തിമ ഒരു വിൽപ്പനചരക്കായി തോന്നിയത്.?നിങ്ങളുടെ സ്വന്തം മക്കളാണെങ്കിൽ നിങ്ങളിങ്ങനെ ചെയ്യുവോ?”

അവരുടെ മുഖം നോക്കി ഓരോന്നു കൊടുക്കാനുള്ള ത്വര ക്രിസ്റ്റി വളരെ കഷ്ടപ്പെട്ടു കൊണ്ട് കടിച്ചു പിടിച്ചു..

“ഇത്രേം വലിയൊരു ചെറ്റത്തരത്തിന് കൂട്ട് നിന്നതിനുള്ളത് നിങ്ങളല്ല.. നിങ്ങളുടെ മക്കൾ അനുഭവിക്കാതിരിക്കാൻ നന്നായി പ്രാർത്ഥിക്കണം രണ്ടു പേരും. കാരണം.. അനാഥയായൊരു പെൺകുട്ടിയെ ആണ് നിങ്ങൾ നിങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി.. ഷാഹിദിനെ പോലെ ഒരുവന് മുന്നിലേക്ക്…..”

കൂടി നിൽക്കുന്ന പെൺകുട്ടികളെ നോക്കി ക്രിസ്റ്റി പറയുമ്പോൾ അത് വരെയും ബാപ്പമാരെയും മാമന്മാരെയും ആരാധനയോടെ നോക്കിയ അവരുടെ കണ്ണുകളിലേക്ക് വെറുപ്പ് പടർന്നു കയറി കലങ്ങുന്നത് ഫാത്തിമയുടെ കൺമുന്നിലായിരുന്നു.

“നിങ്ങളോടെനിക്ക് ദേഷ്യമുണ്ട്. തീർത്താലും തീരാത്തത്രേം ദേഷ്യം.. പക്ഷേ എന്നിട്ടും ഞാൻ നിങ്ങളെയൊന്നും ചെയ്യാതെ വെറുതെ വിടുന്നത്… ദാ.. ഞാൻ തേടി നടന്നിരുന്ന എന്റെയീ നിധി.. അതെനിക്ക് കൈ എത്തും ദൂരെ എത്തിച്ചത് തന്നതിന്റെ വലിയൊരു നന്ദി ഉള്ളത് കൊണ്ടാണ്.. അത് കൊണ്ട് മാത്രം ”
വാക്കുകൾ മുറുകുന്നതിനൊപ്പം ക്രിസ്റ്റിയുടെ കൈകളും പാത്തുവിന്റെ മേൽ മുറുകുന്നുണ്ടായിരുന്നു അത് പറയുമ്പോൾ.

“ഇനി മതിയെടാ.. നമ്മൾ എന്തൊക്കെ പറഞ്ഞാലും.. എത്രയൊക്കെ പറഞ്ഞാലും അതൊന്നും അറക്കലെ പ്രമാണിമാർക്ക് ദഹിക്കില്ല. ചിലതെല്ലാം.. ചിലർ അനുഭവങ്ങളിൽ കൂടി പഠിക്കാനുള്ളതാണ്. അത് നമ്മൾ വിചാരിച്ച.. തിരുത്തി എഴുതാനും കഴിയില്ല.. ഇവർ അത് മനസ്സിലാക്കുന്ന ദിവസം.. ഏതായാലും ഒരുപാട് ദൂരെയല്ല ”

ഫൈസി വെറുപ്പോടെ അത് പറയുമ്പോൾ.. അവന്റെ കണ്ണിൽ അറക്കലുള്ളവരോടുള്ള ദേഷ്യം മുഴുവനും ജ്വലിക്കുന്നുണ്ടായിരുന്നു.

“നിനക്ക് പ്രിയപ്പെട്ട എന്തെങ്കിലും എടുക്കാനുണ്ടോ ഇവിടെ നിന്ന്..?”

ക്രിസ്റ്റി അത് വരെയുമുള്ള ഭാവത്തിലായിരുന്നില്ല പാത്തുവിനോട് അത് ചോദിക്കുമ്പോൾ.അവന്റെ മുഖം ശാന്തമായിരുന്നു.

“ബാഗ് ഞാൻ എടുത്തു വെച്ചിട്ടുണ്ട്..”
പാത്തു അവനെ നോക്കി പറഞ്ഞു.

“അതിനുള്ളിൽ നീ കൊണ്ട് വന്നതല്ലാതെ ഇവിടുള്ളവർ തന്നതായി .. യാതൊന്നുമില്ലല്ലോ?”
ക്രിസ്റ്റി വീണ്ടും ചോദിച്ചു.

“ഇല്ല..”പാത്തു അവനെ നോക്കി.

“മുറിയിലാണോ..?”

“അതേ..”

“നീ എടുത്തിട്ട് വരുവോ..അതോ ഞാൻ വരണോ?”
ക്രിസ്റ്റി വീണ്ടും അവളെ നോക്കി.

“ഞാൻ പോയി എടുത്തിട്ട് വരാം ”

പാത്തു പറഞ്ഞു.

“എങ്കിൽ പെട്ടന്ന് പോയി എടുത്തിട്ട് വാ..”
ക്രിസ്റ്റി അവളെ നോക്കി പറഞ്ഞു.
പാത്തു ഒന്ന് തലയാട്ടി കൊണ്ട് ധൃതിയിൽ അകത്തേക്ക് ഓടി.

ക്രിസ്റ്റി അത് കണ്ടതും ചിരിയോടെ ഫൈസിയെ നോക്കി.

പിന്നെ കാണാമെന്നു പറഞ്ഞു കൊണ്ട് മുഹമ്മദും ഷാനവാസും അവിടെ നിന്ന് തന്നെ യാത്ര പറഞ്ഞു പോയി.

അവർക്കൊപ്പം ഫൈസി ആര്യനെ കൂടി പറഞ്ഞു വിട്ടു.
സുഖമില്ലാത്ത അവന്റെ അച്ഛനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ട് വന്നയുടൻ ഓടി പിടഞ്ഞു വന്നതാണ് അവനെന്ന് ഫൈസിക്ക് അറിയാമായിരുന്നു.

അങ്ങോട്ട് ഓടിയ പോലെ തന്നെ മിനിട്ടുകൾ കൊണ്ട് പാത്തു തിരികെ ഓടിയിറങ്ങി വന്നിരുന്നു.
തീരെ ചെറിയൊരു ബാഗ് മാത്രമാണ് അവളുടെ കയ്യിലുള്ളത്.

ഹാളിലെക്കിറങ്ങും മുന്നേ സഫിയാത്തയുടെയും മഞ്ജുവിന്റെയും മുന്നിൽ അവളൊന്നു നിന്നു.

ഈ വീട്ടിലെ ആകെയുള്ള സമാധാനം നൽകുന്ന ഓർമ.. അതിവര് തന്നതാണ് .

“ഞാൻ.. ഞാൻ പോവാ സഫിയാത്ത ”

പാത്തു അവരുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.

“ന്റെ മോള് പോയിക്കോ..ഇനി ഒരിക്കലും ഈ ചെകുത്താൻ കോട്ടയിലേക്ക് വരരുത് നീ..നന്നായി വരും “അവളുടെ കവിളൊന്ന് തലോടി സഫിയാത്ത വളരെ പതിയെയാണ് അത് പറഞ്ഞത്.
സങ്കടം വിങ്ങിയത് കൊണ്ടായിരുന്നു അവർ വേഗം തിരിഞ്ഞു നടന്നത്.

മഞ്ജുവിനോട് കൂടി തലയിളക്കി യാത്ര പറഞ്ഞു കൊണ്ടവൾ ക്രിസ്റ്റിയുടെ അരികിൽ പോയി നിന്നു.

ബാക്കി ആരെയും അവൾ നോക്കുന്നത് കൂടിയില്ലായിരുന്നു.
“പോവല്ലേ..?”
അവളുടെ കയ്യിലെ ബാഗ് പിടിച്ചു വാങ്ങി വീണ്ടും ചേർത്ത് പിടിച്ചു കൊണ്ട് ക്രിസ്റ്റി ചോദിച്ചു.

തിരിഞ്ഞു നോക്കാതെ… അവന്റെ നെഞ്ചിൽ ചേർന്നു നിന്നിട്ടാണ് പാത്തു അറക്കൽ തറവാടിന്റെ പടികൾ ഇറങ്ങിയത്.

കൈക്ക് വയ്യാത്തത് കൊണ്ട് ഫൈസി കാറിന്റെ പിന്നിലേക്ക് കയറിയിരുന്നിരുന്നു.

കാറിലേക്ക് കയറുമ്പോഴും.. പാത്തു തിരിഞ്ഞ് നോക്കിയതേ ഇല്ലായിരുന്നു…

❣️❣️

കുന്നേൽ ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് ചെന്നതും ക്രിസ്റ്റിയുടെ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.

ജയിലിൽ പോയ മകൻ കല്യാണം കഴിച്ചിട്ടാണ് വന്നതെന്നറിയുമ്പോൾ അവിടുള്ളവരുടെ പ്രതികരണം എങ്ങനെ ആവുമെന്ന് അവനൊരു രൂപവുമുണ്ടായിരുന്നില്ല.

പക്ഷേ തനിക്ക് മുന്നിൽ ഇതല്ലാതെ വേറൊരു വഴിയും ഇല്ലായിരുന്നുവല്ലോ..?

“എന്താടാ.. ഭയമിറുക്കാ..?”
അവന്റെ നെറ്റി ചുളിയുന്നത് കണ്ടതും ഫൈസി പിന്നിൽ നിന്നും ചോദിച്ചു.

“ലേശം…”
ക്രിസ്റ്റി കണ്ണടച്ച് കൊണ്ട് പറഞ്ഞു.

“ഇറങ്ങി കിട്ടുന്നത് വാങ്ങിക്ക് മോനെ.. അതല്ലേ ഹീറോയിസം..”
ഫൈസി വീണ്ടും അവനെ കളിയാക്കി.

“ശവത്തിൽ കുത്താതെടാ തെണ്ടി..”
കാർ നിർത്തി കൊണ്ട് ക്രിസ്റ്റി ഫൈസിയെ നോക്കി പല്ല് കടിച്ചതും അവനുറക്കെ ചിരിച്ചു പോയിരുന്നു.

പാത്തുവിന്റെ കണ്ണിലും പരവേശമുണ്ട്.

“പേടിക്കേണ്ട… ഇവിടെല്ലാർക്കും എന്നോട് വല്ല്യ സ്നേഹമാണ് ”
ക്രിസ്റ്റി സീറ്റ് ബെൽറ്റ്‌ ഊരി അവളെ നോക്കി പറഞ്ഞു.

“മിക്കവാറും അത് ഇന്നത്തോടെ തീരുമാനമാകും ഫാത്തിമ. അവനെ വിശ്വാസിക്കണ്ട. ഓടാനുള്ള വഴി നോക്കി വച്ചോ..”
കാറിൽ നിന്നിറങ്ങി കൊണ്ട് ഫൈസി പറഞ്ഞു.

“ഇവനെ ഇന്ന് ഞാൻ…”
ക്രിസ്റ്റി പല്ല് കടിച്ചു കൊണ്ട് അകത്തേക്ക് കയറി പോകുന്ന അവനെ നോക്കി.

“ഇറങ്…”

ക്രിസ്റ്റി പാത്തുവിനെ നോക്കി പറഞ്ഞു.

അവൻ ഡോർ തുറന്നു കൊണ്ട് പുറത്തേക്കിറങ്ങി.

മറുവശം ഡോർ തുറന്നു പാത്തു ഇറങ്ങി വരും മുന്നേ.. ഫൈസി കയറി ചെന്നത് കണ്ടിട്ടാവും.. അകത്തുള്ളവർ മുഴുവനും ക്രിസ്റ്റിയെ കാണാനുള്ള ആവേശത്തിൽ പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു.

അവരുടെ ഏറ്റവും പിറകിൽ… വാതിലിൽ ചാരി നിന്ന് കൊണ്ട് ഫൈസി ക്രിസ്റ്റിയെ നോക്കി പുരികം പൊക്കി കാണിച്ചു..

തുടരും..

“പ്ലീസ്.. ആരെങ്കിലും ഒന്ന് തുറക്ക്. ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും താ. ദാഹിച്ചിട്ട് എന്റെ തൊണ്ട പൊട്ടുന്നു.. പ്ലീസ്..”

വാതിൽ തട്ടി വിളിക്കുമ്പോൾ റിഷിൻ കരയുകയാണെന്ന് തോന്നി വർക്കിക്ക്.

ഇത് കൂടി ചേർത്ത് അവനിതു അനേകം തവണകളായി ആവർത്തനം ചെയ്യുന്നുണ്ട്.പക്ഷേ
പുറത്ത് നിന്നൊരു അനക്കം പോലുമില്ല.

ഷാഹിദ് മാറി നിൽക്കാൻ ആവിശ്യപ്പെട്ടത് കൊണ്ട് മാത്രം അവന്റെ ആളുകൾക്കൊപ്പം വന്നു കയറിയതാണ്.
ഒഴിഞ്ഞ ഒരു മുറിയിലേക്ക് കയറ്റിയിട്ട് ഇവിടെ ഇരുന്നോളാണം.. എന്ന് പറഞ്ഞവരുടെ ആക്ഞ്ഞയെ അന്ന് തന്നെ ഇഷ്ടമായില്ല.

പക്ഷേ അതിനെതിരെ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ അവരാ വാതിൽ പുറത്തേക്ക് അടച്ചു കഴിഞ്ഞിരുന്നു.

അന്നത്തെ രാത്രിയിൽ നാല് ചപ്പാത്തിയും ഒരു കുപ്പി വെള്ളവും കിട്ടി.

അപ്പോഴും കൂടുതൽ സംസാരിക്കാൻ അവസരമൊരുക്കാതെ വീണ്ടും വാതിൽ അടഞ്ഞു.

റിഷിൻ കുറ്റപ്പെടുത്തി കൊണ്ട് ഓരോ തവണ നോക്കുമ്പോഴും വർക്കിയുടെ നെഞ്ചിലൊരു അപായസിഗ്നൽ മുഴങ്ങുന്നുണ്ടായിരുന്നു.

പുറം ലോകവുമായി പിന്നെയൊരു വിവരവുമില്ല.രണ്ട് ദിവസമായി.

എന്തായെന്നോ എങ്ങനെ ഇവിടെ നിന്ന് രക്ഷപെട്ടു പോകുമെന്നോ ഒന്നും അറിയില്ല.വിചാരിച്ചതിനേക്കാൾ വലിയൊരു കുരുക്കിലാണോ വീണ്ടും വീണു പോയതെന്ന ചോദ്യവുമായി ഹൃദയം വെറുതെ പേടിപ്പിക്കും.

മടുപ്പിക്കുന്ന ഓരോ നിമിഷവും.. ചെയ്തു പോയാതൊരു അബദ്ധമായിരുന്നോ എന്ന ചിന്തകളെ മനഃപൂർവം മനസ്സിലേക്കിട്ട് തരും.

കഴിച്ച ഭക്ഷണത്തിന്റെ കാലാവധി കഴിഞ്ഞെന്ന് തളർച്ചയുടെ രൂപത്തിൽ ശരീരം മുന്നറിയിപ്പ് കൊടുത്തു തുടങ്ങിയിട്ടും അടഞ്ഞു കിടക്കുന്ന വാതിൽ ഇത് വരെയും തുറന്നിട്ടില്ല.
ഇതിനകത്ത് കൊണ്ടിട്ട് പോയത് അവർ മറന്നു പോയോയിനി?

ഒട്ടും സഹിക്കാൻ വയ്യെന്ന് തോന്നിയ നിമിഷം തൊട്ട് റിഷിൻ മുട്ടി വിളിക്കാൻ തുടങ്ങിയിട്ടും.. എത്രയൊക്കെ അതിനുള്ളിൽ കിടന്നു കൊണ്ടവൻ അലറി വിളിച്ചിട്ടും മറുവശം വിളി കേൾക്കാൻ കൂടി ആരുമുണ്ടായിരുന്നില്ല.

പ്രാഥമിക ആവിശ്യങ്ങൾ കൂടി ബുദ്ധിമുട്ടിക്കാൻ തുടങ്ങിയതോടെ വർക്കിയും മകനും ദയനീയമായി പരസ്പരം നോക്കി…

❣️❣️

നിറഞ്ഞ ചിരിയോടെ നിന്നവരെല്ലാം മറുവശം ഡോർ തുറന്നിട്ട്‌ പാത്തു ഇറങ്ങിയതോടെ കിളി പോയ മട്ടിലാണ്.

ഫൈസി അപ്പോഴും അവർക്ക് പിന്നിൽ നിന്നിട്ട് വാ പൊതിഞ്ഞു പിടിച്ചു ചിരിക്കുന്നുണ്ട്.

“വാ..”

അവളുടെ കയ്യിലെ ബാഗ് വാങ്ങി കൊണ്ട് ക്രിസ്റ്റി ആ കൈ കോർത്തു പിടിച്ചു.

“കട്ടക്ക് കൂടെ നിന്നേക്കണം. എന്തും സംഭവിക്കാൻ സാധ്യതയുണ്ട്.കാര്യം രണ്ടടിയൊക്കെ ഞാൻ കൊള്ളേണ്ടിയും വന്നേക്കാം.പക്ഷേ ഒരിക്കലും നമ്മളെ ഇറക്കി വിടത്തില്ല ”
കോർത്തു പിടിച്ച വിരലുകളിൽ ഇറുക്കി കൊണ്ട് മുന്നോട്ടു നടക്കുമ്പോൾ ക്രിസ്റ്റി പതിയെ പാത്തുവിനോട് പറഞ്ഞു.

അവരിരുവരെയും തുറിച്ചു നോക്കി നിൽക്കുന്ന കുന്നേൽ ബംഗ്ലാവിന്റെ സിറ്റൗട്ടിൽ നിരന്നു നിൽക്കുന്നവരെ കാണെ അവൾക്ക് പക്ഷേ സന്തോഷമാണ് തോന്നിയത്.

ഇച്ഛാ പറഞ്ഞിട്ട് ഇവരെയെല്ലാം നല്ലത് പോലെ അറിയാം.
പക്ഷേ നേരിട്ട് കാണാൻ ഒത്തിട്ടില്ല ഇത് വരെയും.

ഒരു ഫോട്ടോ പോലും കാണിച്ചിട്ടില്ല ഇച്ഛാ.

അവരുടെ ഓരോ വിശേഷങ്ങൾ ആഗ്രഹം കൂടി കൂടി എത്ര കൊഞ്ചി നോക്കിയിട്ടുണ്ട്.

“അവരെ നീ നേരിട്ട് കണ്ടാ മതിയെന്റെ പാത്തോ..”

അതിനേക്കാൾ കൊഞ്ചി കൊണ്ട് ഇച്ഛാ പറയുമ്പോൾ..അതിൽ അലിഞ്ഞു പോകും.

“മറിയാമ്മച്ചി കലിപ്പിലാണ് ഇച്ഛാ ”
പാത്തു സ്വകാര്യം പോലെ പറഞ്ഞത് കേട്ടതും ക്രിസ്റ്റി ഞെട്ടി കൊണ്ട് അവിടെ നിന്ന് പോയി.

“അതിന് മറിയാമ്മച്ചിയെ നീ അറിയോ?”
അവന്റെ നെറ്റി ചുളിഞ്ഞു.

“ഇച്ഛാ പറഞ്ഞ അറിവ് വെച്ചിട്ട് ഒരു ഏകദേശരൂപം ഞാൻ ഊഹിച്ചു..”
പാത്തു കള്ളചിരിയോടെ പറഞ്ഞു.

ക്രിസ്റ്റിക്ക് ചിരി വന്നിരുന്നു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ..

“എന്നതാടാ മക്കളെ.. അവിടെ എത്തിയപ്പോ കാലിൽ കുരു വന്നോടാ..?”
അനങ്ങാതെ നിന്ന് വർത്താനം പറയുന്നവരെ നോക്കി മറിയാമ്മച്ചി വിളിച്ചു ചോദിച്ചു.

“നടന്നോ.. ഇനി ഇവിടെ തന്നെ നിന്നാ ഓടിച്ചിട്ട് തല്ലും. ആ സാധനം ആളിത്തിരി പിശകാ..”
ക്രിസ്റ്റി ഓർമ്മിപ്പിച്ചതും പാത്തു തലയാട്ടി കൊണ്ട് അവനൊപ്പം നടന്നു.

താങ്കളെ സൂക്ഷിച്ചു നോക്കി നിൽക്കുന്നവർക്ക് നേരെ നോക്കി അവനൊന്നു ചിരിച്ചു.

മാത്തച്ഛൻ അവനെയൊന്ന് വാരി പുണരാനുള്ള അടങ്ങാത്ത കൊതി കണ്ണിൽ നിറച്ചു കൊണ്ടാണ് നിൽക്കുന്നതെന്ന് ഒറ്റ കാഴ്ചകൊണ്ട് തന്നെ ക്രിസ്റ്റിക്ക് മനസ്സിലായി.

“നിന്നെ ഇന്നലെ പിടിച്ചോണ്ട് പോയത് പോലീസ് തന്നെ അല്ല്യോടാ?”
ആരുമൊന്നും മിണ്ടുന്നില്ലന്ന് കണ്ടതും മറിയമ്മച്ചി തന്നെ വീണ്ടും ചോദിച്ചു.

“അതേ… എന്തേയ്?”
ആ ചോദ്യത്തിന്റെ പൊരുൾ മനസ്സിലാവാതെ ക്രിസ്റ്റി ചോദിച്ചു.

“അല്ല.. ഇപ്പോഴൊക്കെ സ്റ്റേഷനിൽ പോയി വരുമ്പോൾ ഒരു പെണ്ണിനേം കൂടെ കൊണ്ട് പോരാമെന്ന് എനിക്കറിയത്തില്ലായിരുന്നു.”
ഒരാക്കി ചിരിയോടെ വീണ്ടും അവരത് പറഞ്ഞതും.. ചുറ്റും കൂടിയ മുഖങ്ങളിലെല്ലാം ചിരി പടർന്നിരുന്നു.

“ഒരു പ്രതേക സാഹചര്യത്തിൽ എനിക്കൊന്ന് കല്യാണം കഴിക്കേണ്ടി വന്നു ”
അവരെയെല്ലാം നോക്കി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“ഇടയ്ക്കിടെ തോട്ടത്തിൽ കാറ്റ് കൊള്ളാൻ പോയപ്പോൾ തന്നെ ഇത് ഞാൻ പ്രതീക്ഷിച്ചതാടാ മോനെ..”

നിസാരതയോടെ മറിയാമ്മച്ചി പറഞ്ഞപ്പോഴും അവരുടെ കണ്ണുകൾ ഫാത്തിമയുടെ നേരെയായിരുന്നു.

“നിന്ന് താളം ചവിട്ടാതെ ഇങ്ങോട്ട് കയറി വാ..മോനെ ”
സിറ്റൗട്ടിലേക്കുള്ള സ്റ്റെപ്പിന് കീഴിൽ നിൽക്കുന്ന ക്രിസ്റ്റിയെ നോക്കി… ത്രേസ്യ വിളിച്ചു പറഞ്ഞു.

കയറി വാ മക്കളെ.. ”
ഡെയ്സി ഇറങ്ങി വന്നിട്ട് പാത്തുവിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
കണ്ണ് നിറച്ചു കൊണ്ടവൾ ക്രിസ്റ്റിയെയാണ് തിരിഞ്ഞു നോക്കിയത്.
അവൻ അപ്പോഴും കണ്ണ് ചിമ്മി ചിരിച്ചു കാണിച്ചു.

ക്രിസ്റ്റിയുടെ കയ്യിൽ നിന്നും അവളുടെ ബാഗ് വാങ്ങി കൊണ്ട് ഡെയ്സി അവനെ നോക്കിയൊന്ന് ചിരിച്ചിട്ട് പാത്തുവിന്റെ കൈ പിടിച്ചു കൊണ്ട് സ്റ്റെപ് കയറി.

നിറഞ്ഞ ചിരിയോടെ നിൽക്കുന്ന മറിയാമ്മച്ചിയുടെ നേരെ പാത്തുവിന്റെ കൈകൾ നീട്ടി കൊടുത്തു ഡെയ്സി.

“എന്നേക്കാൾ എന്റെ മകന് അമ്മയായത് നിങ്ങളാണ്.അവനെ.. അവൻ ആഗ്രഹിക്കുന്നത് പോലെ മനസ്സിലാക്കിയതും ചേർത്ത് പിടിച്ചതും നിങ്ങളാണ്.അവന്റെ പെണ്ണിനെ കൈ പിടിച്ച് അകത്തേക്ക് കയറ്റാൻ എന്നേക്കാൾ എന്ത്‌ കൊണ്ടും യോഗ്യത നിങ്ങൾക്ക് തന്നെയാണ്.”
അന്തിച്ചു നിൽക്കുന്ന മറിയാമ്മച്ചിയോട് നേർത്തൊരു ചിരിയോടെ ഡെയ്സി പറഞ്ഞതും അവരുടെ ഹൃദയം നിറഞ്ഞു പോയിരുന്നു.
മാത്തച്ഛനും ത്രേസ്യയും ലില്ലിയുമെല്ലാം നിറഞ്ഞ ചിരിയോടെ അവരെ നോക്കി നിൽക്കുന്നുണ്ട്.

“വാ…”
ആവേശത്തിൽ പാത്തുവിനെ പൊതിഞ്ഞു പിടിച്ചു കൊണ്ടാണ് അവർ അകത്തേക്ക് നടന്നത്.

അവർക്ക് പിറകെ മറ്റുള്ളവരും അകത്തേക്ക് പോയി.

“ഇങ്ങോട്ട് കയറി പോരെടാ മോനെ.. നിന്നെ ഇനി പ്രതേകിച്ചു വിളക്ക് തന്ന് വിളിക്കാനൊന്നും ആരും വരുമെന്ന് തോന്നുന്നില്ല ”
അവർ അകത്തേക്ക് നടന്നതും ചുവരിൽ ചാരി നിൽക്കുന്ന ഫൈസി പറഞ്ഞതും.. ചിരിയോടെയാണ് ക്രിസ്റ്റി സ്റ്റെപ്പ് കയറി ചെന്നത്.

“ഹൂ… മല പോലെ വന്നത് എലി പോലായി. അല്ല്യോടാ..?”
ഫൈസിയുടെ അരികിൽ വന്നു അകത്തേക്കൊന്ന് പാളി നോക്കി കൊണ്ട് നെടുവീർപ്പോടെ ക്രിസ്റ്റി പറഞ്ഞു.

“പോയ എലികളൊക്കെ അകത്തു തന്നെ ആണ്.. വല്ലാതെ അങ്ങോട്ട്‌ പൊങ്ങണ്ട..”

അതേ ചിരിയോടെ ഫൈസി പറഞ്ഞു.

“നീ. ഇങ്ങ് വന്നേ.. ആദ്യം ചെയ്യേണ്ടത് നിന്നെ നിന്റെ വീട്ടിലാക്കി തരികയെന്നതാ.. ഇങ്ങനുണ്ടോ ഒരു നെഗറ്റീവടി ”
ക്രിസ്റ്റി അവനെ നോക്കി കണ്ണുരുട്ടി.

“അതങ്ങ് പള്ളീൽ പറഞ്ഞ മതി. വന്നിട്ട് ഇത്രേം നേരമായിട്ട് ഞാനെന്റെ പെണ്ണിനെയൊന്ന് നേരെ ചൊവ്വേ കണ്ടിട്ടില്ല. അപ്പഴാ… അവന്റെയൊരു..ഒന്ന് പോഡെർക്കാ..”
ക്രിസ്റ്റിയെ നോക്കിയൊന്ന് പുച്ഛിച്ചു കൊണ്ട് ഫൈസി വേഗം അകത്തേക്ക് നടന്നു.

ഇനിയും അവിടെ നിന്നാൽ ക്രിസ്റ്റി പിടിച്ചു വലിച്ചു കൊണ്ട് പോകുമോ എന്നൊരു വെപ്രാളമുണ്ടായിരുന്നു അവന്.

ആ പോക്ക് കണ്ട് ചിരി അമർത്തി കൊണ്ടാണ് ക്രിസ്റ്റീയും അകത്തേക്ക് നടന്നത്.

❣️❣️

കണ്ണിലൊരു കരച്ചിലിന്റെ കടലോളിപ്പിച്ചു കൊണ്ട് മാത്തച്ഛൻ ക്രിസ്റ്റിയുടെ നെഞ്ചോട് ചേർന്നു നിന്നു.

ഉള്ളിലൊരായിരം പൂത്തിരി കത്തി ചിതറുന്നുണ്ടായിരുന്നു.. ആ നിൽപ്പിൽ അവനും.
അത്രമേൽ ഹൃദയം സന്തോഷം കൊണ്ട് തുടി കൊട്ടുന്നുണ്ട്.

കാര്യങ്ങളെ കുറിച്ചൊരു ഏകദേശധാരണ കിട്ടിയ അന്ന് മുതൽ അവനും മനസ്സിൽ താലോലിച്ച സ്വപ്നമാണ്.

ആ സ്വപ്നം നടത്തുമെന്ന് അത്രത്തോളം ഉറപ്പുണ്ടായിട്ട് തന്നെയാണ് എപ്പോ ചെന്നാലും വല്യപ്പച്ചനെ ആശ്വാസിപ്പിക്കാൻ വേണ്ടി, ഒരൂസം കുന്നേൽ ബംഗ്ലാവിന്റെ മുറ്റത്തേക്ക് സർവ്വ പ്രൗഡിയുടെയും കൂടി ഞാൻ തിരികെ കൈ പിടിച്ചു കൊണ്ട് പോകുമെന്ന്.

അരികിൽ നിന്നിട്ട് കണ്ണ് തുടക്കുന്ന ത്രേസ്യയെ കൂടി അവൻ തന്നിലേക്ക് ഒതുക്കി പിടിച്ചു.

എല്ലാവരുടെയും മനം നിറഞ്ഞിരുന്നു ആ കാഴ്ചയിൽ.

പാത്തുവിനെ കുറിച്ച് ആരുമൊന്നും ക്രിസ്റ്റീയോട് ചോദിച്ചില്ല.

“വിശക്കുന്നില്ലേ ടാ ”

മാത്തച്ഛനെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി അരികിലേക്ക് ചെന്ന ക്രിസ്റ്റിയോട് ഡെയ്സി ചോദിച്ചു.

സത്യത്തിൽ വിശപ്പും ദാഹവുമൊന്നും ഇത് വരെയും അറിഞ്ഞില്ലായിരുന്നു.

മരവിച്ച ഒരവസ്ഥയിൽ തുടങ്ങി ഉദ്വെഗം നിറഞ്ഞ മറ്റൊരാവസ്ഥയിലേക്ക് കടന്നിട്ട്… ഇപ്പോൾ ശാന്തമായ അന്തരീക്ഷവും മനസ്സും.

അതിനിടയിൽ പലതും ചിന്തിച്ചു.
പേടിച്ചും പേടിപ്പിച്ചും പലതും നേടിയെടുക്കുകയും ചെയ്തു.

മീരയുടെയും ദിലുവിന്റെയും അരികിൽ നിൽക്കുന്ന പാത്തുവിന്റെ നേരെ അവന്റെ കണ്ണുകൾ തെന്നി മാറി.
അവൻ നോക്കുന്നത് കണ്ടതും പെണ്ണ് മീരയുടെ പിന്നിലൊളിച്ചു.

“ഇപ്പൊ വേണ്ടമ്മേ.. ഞാൻ.. എനിക്കൊന്ന് കുളിക്കണം.”

ക്രിസ്റ്റി ചിരിയോടെ പറഞ്ഞു.

ചിരിച്ചു കൊണ്ട് തന്നെ അവന്റെ കവിളിൽ തലോടിയെങ്കിലും ആ കണ്ണിൽ മറ്റൊരു മകനെയോർത്തുള്ള പിടച്ചിൽ ക്രിസ്റ്റിക്ക് മനസ്സിലാവുമായിരുന്നു.

ഫൈസിയെ കുത്തിയിട്ട് ഇറങ്ങി പോയതിൽ പിന്നെ അവരെ കുറിച്ചൊരു വിവരവുമില്ലെന്ന് ഓർക്കവേ അവനിലും ഒരു അസ്വസ്ത്ഥത ഉണ്ടായിരുന്നു.

അമ്മയ്ക്ക് വേണ്ടി തനിക്കവരെ കണ്ട് പിടിച്ചേ മതിയാവൂ..

ക്രിസ്റ്റിയത് മനസ്സ് കൊണ്ടുറപ്പിച്ചു.

“കുളിച്ചിട്ട് വരാം ട്ടൊ..”
പിണങ്ങിയ പോലെ നിൽക്കുന്ന മറിയാമ്മച്ചിയുടെ താടിയിലൊന്ന് പിടിച്ചു കുലുക്കി കൊണ്ടവൻ കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.

“പോ അവിടുന്ന്.. നീ എന്നോട് മിണ്ടണ്ട ”
അവർ ക്രിസ്റ്റിയുടെ കൈകൾ തട്ടി മാറ്റി കൊണ്ട് മുഖം വീർപ്പിച്ചു.

“ആഹാ.. അത് കൊള്ളാലോ… എന്നോട് ഇത്രേം പിണക്കമുണ്ടായിട്ടാണോ കയറി വന്നപ്പോ മുതൽ അത്രേം കൗണ്ടർ അടിച്ചെന്നെ നാണം കെടുത്തി കളഞ്ഞത്.. ഏഹ് ”
ക്രിസ്റ്റി കൈ എളിയിൽ കുത്തിയിട്ട് ക്രിസ്റ്റി അവരെ നോക്കി കണ്ണുരുട്ടി.

“നിന്റെ കല്യാണത്തിന് ഞാൻ എന്തൊക്കെ സ്വപ്നം കണ്ടിരുന്നു. പോയില്ലേ.. അതൊക്കെ പോയില്ലേ.. അവന്റെയൊരു ഒളിച്ചു കല്യാണം..”
മറിയാമ്മച്ചി ക്രിസ്റ്റിയുടെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു.

“എങ്കിൽ ഒരു കാര്യം ചെയ്യാ.. ഇവളിവിടെ നിക്കട്ടെ. മറിയമ്മച്ചി ഒരു കാര്യം ആവിശ്യപ്പെട്ടിട്ട് എനിക്കതങ്ങനെ ഉപേക്ഷിച്ചു കളയാനൊക്കുവോ..? എന്റെ മറിയാമ്മച്ചി സ്വപ്നം കണ്ടത് പോലെ ഞാൻ ഒന്നൂടെ കെട്ടാം. അപ്പൊ ആ പ്രശ്നം തീരത്തില്ല്യോ.. എങ്ങനുണ്ട്?”

ക്രിസ്റ്റി പുരികം പൊക്കി കൊണ്ടവരെ നോക്കി.

‘കെട്ടിയ പെണ്ണിന്റെ മുന്നിൽ വെച്ച് കോണച്ച വർത്താനം പറഞ്ഞ നിന്റെ പല്ല് ഞാൻ അടിച്ചു കൊഴിക്കും വൃത്തികെട്ടവനെ.. എന്റെ കൊച്ചിനെയെങ്ങാനും വേദനിപ്പിച്ചാലുണ്ടല്ലോ…അവന്റെയൊരു കല്യാണം ”

വീണ്ടും കിട്ടി ക്രിസ്റ്റിക്ക് രണ്ടു മൂന്ന് അടികൾ കൂടി..

പക്ഷേ ചിരിയോടെ തന്നെ അവൻ അവരെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു.

അത്രമേൽ സംഘർഷം നിറഞ്ഞു നിന്നിരുന്ന അകത്തളങ്ങൾക്ക് ചിരിയുടെ മണികിലുക്കമുണ്ടായിരുന്നു അവനെത്തിയ നിമിഷം മുതൽ…

അതേ…

നിലാവ് പോലെ തെളിച്ചമുള്ള ഒരാൾ മതിയാവും നമുക്കുള്ളിലെ ഇരുട്ട് നീക്കി പ്രകാശം പരത്താൻ..ല്ലേ 🥰

തുടരും.