രചന – ജിഫ്ന നിസാർ
പിന്നിൽ നിന്നും വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഷാഹിദ് തിരിഞ്ഞു നോക്കി.
കല്ലിച്ച മുഖത്തോടെ കയറി വന്നത് ഫാത്തിമയാണെന്നറിഞ്ഞതും അവന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു.
“എന്താണ് ഫാത്തിമ.. ഈ വഴി?”
അവൾക്ക് മുന്നിലേക്ക് നിന്നിട്ട് നെഞ്ചിൽ കൈ കെട്ടി കൊണ്ട് അവൻ ചോദിച്ചു.
അവനിൽ നിന്നുള്ള നോട്ടം ഞൊടിയിട പോലും മാറ്റാതെ ഫാത്തിമ വാതിൽ ചാരിയിട്ട് ആ മുന്നിൽ പോയി നിന്നു.
“ഗൗരിയെ നിങ്ങൾ എന്താ ചെയ്തത്?”
യാതൊരു മുഖവുരയുമില്ലാതെ ഫാത്തിമ ചോദിക്കുമ്പോൾ ഒരു നിമിഷം അവളെയൊന്ന് നോക്കിയിട്ട് ഷാഹിദ് ഉറക്കെ പൊട്ടിച്ചിരിച്ചു.
യാതൊരു ഭാവഭേദവുമില്ലാതെ ഫാത്തിമ അവനെ തന്നെ നോക്കി നിന്നു.
“പ്രിയപ്പെട്ടവനെ അകത്താക്കിയതിന്റെ പ്രതികാരം ചെയ്യാൻ വന്നതാണോ ഫാത്തിമ നീ?”
വീണ്ടും അവൻ ഉറക്കെ ചിരിച്ചു.
അവന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കിയതല്ലാതെ ഫാത്തിമ അതിനുത്തരമൊന്നും പറഞ്ഞില്ല.
“നീയും അവനും കൂടി എന്നെ വിഡ്ഢിയാക്കാമെന്ന് കരുതിയോ.. ഏഹ്?”
നിമിഷങ്ങൾ കൊണ്ടവന്റെ ഭാവം മാറി.
ആ കണ്ണിൽ പക കനൽ പോലെ ജ്വലിക്കുന്നത് ഫാത്തിമ കാണുന്നുണ്ടായിരുന്നു.
“അതിനുള്ള സമ്മാനം കൂടിയാണെന്ന് കരുതിക്കോ നീ.. അവനിനി പുറം ലോകം കാണില്ല. നീയും.ഈ ഷാഹിദിന്റെ കാൽ ചുവട്ടിൽ തീരും രണ്ടും.”
ദേഷ്യത്തോടെ ഷാഹിദ് അവൾക്ക് നേരെ വിരൽ ചൂണ്ടിയതും ഫാത്തിമ പതിയെ ചിരിച്ചു.
“എങ്കിൽ എന്റെ പേരിലുള്ള സ്വത്തുക്കൾ സ്വന്തമാക്കാനുള്ള മോഹം.. അത് നിങ്ങളും ഉപേക്ഷിക്കേണ്ടി വരും ”
ആ കണ്ണിലേക്കു നോക്കി പറയുമ്പോൾ ഷാഹിദ് ഞെട്ടി തരിച്ചത് ഫാത്തിമ കണ്ടറിഞ്ഞു.
“നിങ്ങളെന്താ കരുതിയത്.. ഇങ്ങനൊരു കാര്യം.. അത് എനിക്കറിയില്ലന്നോ?”
വീണ്ടും വെല്ലുവിളി പോലെ ചോദിച്ചു കൊണ്ടവൾ ഷാഹിദിനു നേരെ നോക്കി.
അവൾക്കൊരു ഉത്തരം കൊടുക്കാൻ കഴിയാത്ത വിധം നടുക്കത്തിലാണ് ഷാഹിദ്, ആ വെളിപ്പെടുത്തലിനു മുന്നിൽ.
“എല്ലിൻ കഷ്ണത്തിനു പിറകെ നായ കൂടുന്നത് പോലെ.. എന്റെ പേരിലുള്ള കാശ് കണ്ടിട്ട് തന്നെയാണ് നിങ്ങളും ഇവിടുള്ള നിങ്ങളുടെ ശിങ്കിടികളും എനിക്ക് പിറകെ കൂടിയതെന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞാനും കളിക്കാനിറങ്ങിയത് ”
മനോഹരമായൊരു ചിരിയോടെ ഫാത്തിമ പറയുമ്പോൾ ദേഷ്യം നിയന്ത്രണം വിട്ടത് പോലെ ഷാഹിദ് അവൾക്ക് നേരെ കുതിച്ചു.
“എനിക്കെന്ത് സംഭവിച്ചാലും നിങ്ങൾക്കാ കാശ് കിട്ടില്ല. അത് മറക്കരുത്. ”
പിന്നിലേക്ക് നീങ്ങി കൊണ്ട് ഫാത്തിമ പറഞ്ഞതും പിടിച്ചു കെട്ടിയത് പോലെ ഷാഹിദ് നിന്ന് പോയി.
ഇത് വരെയും കൊതിയോടെ കാത്ത് കാത്തിരുന്നിട്ട് ഇനിയത് കൈമോശം വരികയെന്നതിനെ പറ്റി അവനോർക്കാൻ കൂടി വയ്യായിരുന്നു.
“എനിക്കാ കാശ് വേണമെന്നില്ല. ഞാനത് മോഹിച്ചിട്ടുമില്ല. പക്ഷേ…”
കൗശലത്തോടെ ഫാത്തിമ വീണ്ടും അവന്റെ അരികിലെത്തി..
“ഗൗരിക്ക് എന്തെങ്കിലും പറ്റിയാൽ.. അത് മൂലം ന്റെ ഇച്ഛാ ജയിലിൽ കുരുങ്ങി പോയാൽ.. ഇത് കണ്ടോ”
കയിലുള്ള ചെറിയൊരു കുപ്പി ഫാത്തിമ അവന് നേരെ പൊക്കി കാണിച്ചു.
“പെയ്സൻ… ഒരൊറ്റ തുള്ളി കൊണ്ട് ഞാൻ എന്നെ തന്നെ ഇല്ലാതാക്കി കളയും. ആർക്കും കിട്ടാതെ കോടികൾ വെറുതെ..”
“നിനക്ക്.. നിനക്കെന്ത് വേണം ”
അവൾ പറഞ്ഞു മുഴുവനാക്കും മുന്നേ.. ഷാഹിദ് വെപ്രാളത്തോടെ ചോദിച്ചു.
കാശിനോട് അവൾക്ക് മോഹമില്ലെന്ന് വളരെ മുന്നേ തന്നെ അവന് തോന്നിയതാണ്.
അത് കൊണ്ട് തന്നെ ആ പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു.
ഇച്ഛാശക്തിയുള്ളവളാണ്. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്തു കളയൂമെന്നുറപ്പാണ്.
“എനിക്കെന്റെ ഇച്ഛയെ വേണം..”
ഒട്ടും പതറാതെ ഫാത്തിമ പറയുമ്പോൾ ഷാഹിദ് അവളുടെ കണ്ണിലേക്കു നോക്കി.
“ഗൗരിയെ തിരികെ അവളുടെ വീട്ടിലെത്തിക്കണം.”
വീണ്ടും ഫാത്തിമ ആവിശ്യപ്പെട്ടു.
ഷാഹിദ് സഹിക്കാൻ കഴിയാത്ത അരിശത്തോടെ അവളിൽ നിന്നും തിരിഞ്ഞു നിന്നു.
ഗൗരിയെ പിടിച്ചു കൊണ്ട് പോകുമ്പോൾ.. കോളനിക്കർ, അവൾക്കൊന്നും വരില്ലെന്നുറപ്പ് കൊടുത്ത ക്രിസ്റ്റിയുടെ നേരെ തിരിയുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു.
അതിന് വേണ്ടി തന്നെയാണ് കോളനിക്കാരുടെ പ്രതിനിധികളായി തന്റെ ആളുകളെ ക്രിസ്റ്റിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടതും.
പരസ്പരം തമ്മിൽ തല്ലി… അതിനിടയിൽ കൂടി തന്റെ പ്ലാൻ നടത്തിയെടുക്കാം എന്ന് കരുതിയിരുന്നു.
ക്രിസ്റ്റിക്കെതിരെ തിരിഞ്ഞില്ലെന്നത് പോട്ടെ.. ക്രിസ്റ്റിയെ രക്ഷിക്കാൻ വേണ്ടി അവർ ഏതറ്റം വരെയും പോകുമെന്ന് വരെയും തോന്നി പോയി.
“എന്ത് പറയുന്നു.. മിസ്റ്റർ ഷാഹിദ് അറക്കൽ. എനിക്കൊരു ഉത്തരം വേണം ”
പിന്നിൽ നിന്നും ഫാത്തിമയുടെ കടുപ്പത്തിലുള്ള സ്വരം.
അവളുടെ മുഖം നോക്കി നാല് കൊടുക്കാൻ തോന്നിയത് ഷാഹിദ് പണിപ്പെട്ടു കൊണ്ടടക്കി പിടിച്ചു.
സൂക്ഷിച്ചു വേണം ഇനിയുള്ള കളികൾ.
പന്തിപ്പോൾ അവളുടെ കയ്യിലാണ്.
പൂർണമനസ്സോടെ.. ഒരു രെജിസ്റ്റർക്ക് മുന്നിൽ അവളൊപ്പിട്ട് കൊടുത്താൽ മാത്രം കയ്യിൽ വരുന്ന കോടികൾ..
അതവന്റെ സമനില തെറ്റിക്കാൻ മാത്രം വലുതായിരുന്നു.
“ഗൗരിയെ ഞാൻ റിലീസ് ചെയ്യും. പക്ഷേ.. നീ എനിക്കത് പൂർണ മനസ്സോടെ ഒപ്പിട്ട് തന്നതിന് ശേഷം മാത്രമേ ക്രിസ്റ്റി ഫിലിപ്പിനെ പുറത്തിറക്കാൻ കഴിയൂ..”
കൗശലത്തോടെ.. ഷാഹിദ് പറയുമ്പോൾ ഫാത്തിമ ഒന്ന് പതിയെ ചിരിച്ചു.
“സമ്മതിച്ചു.. ആദ്യം നീ ഗൗരിയെ വീട്ടിലെത്തിക്ക്. ബാക്കി വഴിയേ..”
അത് പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു.
“ഒന്ന് നിന്നെ…”
പിന്നിൽ നിന്നും ഷാഹിദ് വിളിക്കുമ്പോൾ ഫാത്തിമ വീണ്ടും അവന് നേരെ തിരിഞ്ഞു.
“എന്നെ പറ്റിക്കാം എന്ന് വല്ല മോഹവുമുണ്ടെങ്കിൽ ഓർത്തോ.. നിന്റെ മറ്റവനില്ലേ.. അവൻ പിന്നെ ജീവനോടെ ഉണ്ടാവില്ല. അറിയാലോ നിനക്കെന്നെ…”
ഷാഹിദ് അവളുടെ നേരെ നോക്കി പറഞ്ഞു.
‘എന്റെ ഉപ്പാന്റെ പേര്.. അറക്കൽ സലിം എന്നാണ്. ”
ചെറിയൊരു ചിരിയോടെ ഫാത്തിമ പറയുമ്പോൾ അവന്റെ മുഖം വീണ്ടും കടുത്തു.
“ഇന്നൊരു ദിവസം മാത്രം നിങ്ങൾക്ക് മുന്നിലുണ്ട്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഗൗരിയുടെ കാര്യത്തിലൊരു തീരുമാനമുണ്ടാക്കിയില്ലെങ്കിൽ.. ആ കാശിന്റെ കാര്യം നിങ്ങൾ മറന്നേക്കണം. കൂട്ടത്തിൽ എന്നെയും ”
കയ്യിലുള്ള ആ ചെറിയ കുപ്പി വീണ്ടും ഉയർത്തി കാണിച്ചു കൊണ്ടവൾ വീണ്ടും ചിരിയോടെ പറഞ്ഞു.
ഒരക്ഷരം പറയാതെ നിൽക്കുന്ന ഷാഹിദിന് മുന്നിൽ നിന്നും അവൾ തിരിച്ചിറങ്ങി..
❣️❣️
ക്രിസ്റ്റിയുടെ റൂമിലെ ഷെൽഫിൽ നിന്നും അവൻ പറഞ്ഞു കൊടുത്ത രേഖകൾ എടുക്കാൻ ഫൈസിയെ സഹായിച്ച് കൊണ്ട് മീരയും ഉണ്ടായിരുന്നു.കഴിഞ്ഞ കുറെ ദിവസങ്ങളായിട്ട് അവൻ കണ്ട് പിടിച്ച കുറെയേറെ തെളിവുകാണ് അവയിലെ ഓരോ പേപ്പറും.
അവനെല്ലാം മുൻകൂട്ടി കണ്ടത് പോലെ പ്ലാൻ ചെയ്തു വെച്ചിരുന്നു.
“ഇതൊക്കെ… വേറൊരു ഫയലിലാക്കി താ ”
അവയിൽ ആവിശ്യമുള്ളതെല്ലാം ശ്രദ്ധയോടെ തിരഞ്ഞെടുത്തു കൊണ്ട് ഫൈസി മീരയുടെ നേരെ നീട്ടി.
തലയാട്ടി കൊണ്ട് അവൾ അതെല്ലാം മറ്റൊരു ഫയലിൽ അടുക്കി.
ശേഷം കിടക്കയിൽ ചിതറി കിടന്നിരുന്ന ബാക്കി പേപ്പർസെല്ലാം ക്രിസ്റ്റി എടുത്തു വെച്ചത് പോലെ തന്നെ.. ശ്രദ്ധയോടെ അടുക്കിയിട്ട് തിരികെ ഷെൽഫിലേക്ക് തന്നെ വെച്ച് പൂട്ടി.
ഫൈസി അപ്പോഴും താഴേക്ക് നോക്കി… എന്തോ ചിന്തിച്ചു കൊണ്ടിരിപ്പാണ്.
മീരാ മുന്നിൽ വന്നു നിന്നതൊന്നും അവനറിയുന്നുണ്ടായിരുന്നില്ല.
“ഫൈസിക്കാ…”
അവൾ വിളിച്ചിട്ടും യാതൊരു കുലുക്കവുമില്ല.
മീരാ പതിയെ അവന്റെ തോളിൽ കൈ വെച്ചു.
ഫൈസി ഞെട്ടിയത് പോലെ അവളെ നോക്കി.
തൊട്ടരികിൽ നിൽക്കുന്ന അവളെ നോക്കി അവൻ പതിയെ ചിരിച്ചു.
“കൈ.. കൈ വേദനയുണ്ടോ?”
മീരാ വേദന നിറഞ്ഞ മുഖത്തോടെ ചോദിച്ചു.
“ചെറുതായി…”
അത് പറഞ്ഞിട്ട് അവനൊന്നു കണ്ണ് ചിമ്മി കാണിച്ചു.
കയ്യിലുള്ള ഫയൽ മീരാ അവന് നേരെ നീട്ടി.
അത് വാങ്ങി കൊണ്ട് ഫൈസി എഴുന്നേറ്റു.
“ഇച്ഛാ… ഇച്ഛയെപ്പഴാ വരുന്നത്?”
കണ്ണ് നിറച്ചു കൊണ്ട് മീരാ ചോദിച്ചു.
“ഞാൻ.. ഞാനെന്താ മീരാ നിന്നോട് പറയേണ്ടത്?”
നിസ്സഹായതയോടെയുള്ള അവന്റെ മറുചോദ്യം!
“കഴിവിന്റെ പരമാവധി അവനെയിറക്കി കൊണ്ട് വരാൻ ഞാൻ ശ്രമിക്കുന്നുണ്ട് ”
വേദന നിറഞ്ഞ സ്വരത്തോടെ ഫൈസി പറഞ്ഞു.
മീരാ ഒന്നും പറയാതെ മുഖം കുനിച്ച.
ഫൈസി കയ്യിലുള്ള ഫയൽ കിടക്കയിലേക്ക് തന്നെ വെച്ചിട്ട് അവളുടെ അരികിൽ പോയി നിന്നു.
ഒരു കൈ കൊണ്ട് പതിയെ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
“കരയല്ലേ… അവനിങ്ങു വരും ”
പതിയെ അവളുടെ തോളിൽ തഴുകി കൊണ്ട് പറയുമ്പോൾ… ഒരാശ്രയം പോലെ അവൾ അവനിലേക്ക് ചേർന്നു നിന്നിരുന്നു…
❣️❣️
തിരികെ മുറിയിലെത്തിയിട്ടും പാത്തുവിന്റെ കിതപ്പും വിറയലും മാറിയിട്ടില്ല.
ഭയവും സങ്കടവും.. ഇനിയെന്ത് സംഭവിക്കുമെന്നുള്ള ടെൻഷനും കൊണ്ട് അവളാകെ വല്ലാത്തൊരു മാനസികവസ്ഥയിലായിരുന്നു.
ഫൈസി ധൈര്യം പകരുമ്പോഴും.. ഷാഹിദിനു മുന്നിൽ പോയി നിന്നിട്ടത്രയും പറയാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.
“ക്രിസ്റ്റിയെ രക്ഷപെടുത്തിയെടുക്കാൻ മറ്റൊരു വഴിയുമില്ല. വൈകുന്ന ഓരോ നിമിഷവും ഗൗരിയുടെ ജീവനും അവന്റെ തിരിച്ചിറങ്ങലും കൂടുതൽ പ്രതിസന്ധികൾ നിറഞ്ഞതാകുമെന്ന് ഫൈസി വീണ്ടും വീണ്ടും പറയുമ്പോൾ.. ഉള്ളിലേക്ക് പിന്നെയൊരു ഭയവും കടന്നു വന്നില്ല.
ഒരുപാട് പ്രശ്നങ്ങൾക്കിടയിലും പ്രാണനെ പോലെ.. തന്നെ ചേർത്ത് പിടിച്ചവൻ. തന്റെ പ്രശ്നങ്ങളിൽ തന്നേക്കാൾ വേദനിച്ചവൻ.. അവന് വേണ്ടിയെന്തും ചെയ്യുമെന്ന് സ്വയം പറഞ്ഞു.. പ്രവർത്തിച്ചു.
കാശിനോടുള്ള ആർത്തി.. ഷാഹിദ് മറ്റൊന്നും ചിന്തിച്ചു സമയം കളയില്ലെന്നുറപ്പുണ്ട്.
ലക്ഷങ്ങളല്ല. കയ്യിൽ വന്നു ചേരാനുള്ളത് കോടികളാണ്.
അതിന് വേണ്ടി അവനും എന്തും ചെയ്യും.
പാത്തുവിന്റെ മുഖം വലിഞ്ഞു മുറുകി.
തന്നോട് ആവിശ്യപെട്ടത് പോലെ ചെയ്തിട്ടുണ്ട്.
ബാക്കിയെല്ലാം ക്രിസ്റ്റീയും ഫൈസിയും നോക്കിക്കോളൂമെന്നാണ് അവളെ അറിയിച്ചിട്ടുള്ളത്.
പൂർണ സമ്മതത്തോടെ.. ഒപ്പിട്ട് നൽകുക എന്നൊരു ഓപ്ഷൻ ഇല്ലായിരുന്നുവെങ്കിൽ.. ഷാഹിദ് തന്നെ ജീവനോടെ വെക്കില്ലെന്നുറപ്പുണ്ട്.
ഇതിപ്പോ താൻ പറയുന്നത് അനുസരിക്കുകയല്ലാതെ.. ആ കാശ് കൈയ്യിലാക്കാൻ അവന് മുന്നിൽ വേറൊരു വഴിയുമില്ല.
എങ്കിലും അവനെ ഭയക്കണം.
ചിന്തിക്കുന്നതൊന്നും.. പ്രവർത്തിക്കുന്നത് മറ്റൊന്നുമാണെന്ന് അനേകം പ്രാവശ്യം തെളിയിച്ചു തന്നവനാണ്.
നേരിയൊരു ആശ്വാസം തോന്നിയതും.. പാത്തു ഫൈസിയുടെ നമ്പർ ഡയൽ ചെയ്തു..
❣️❣️
“അല്ല സർ.. ഇത്രേം കഷ്ടപ്പെട്ടു ഇവിടെ വരെയും എത്തിച്ചിട്ട് പെട്ടന്ന് റിലീസ് ചെയ്യുകയെന്ന് പറയുമ്പോൾ.. ഇനി ഇത് പോലൊരു അവസരം നമ്മുക്ക് കിട്ടില്ല ”
ഫോണിൽ കൂടി ആന്റണി പറയുന്നത് കേട്ടതും ഷാഹിദ് പല്ലുകൾ കടിച്ചു പിടിച്ചു.
“താൻ എന്നെ പഠിപ്പിക്കാൻ വരേണ്ട. എന്ത് വേണമെന്ന് എനിക്കറിയാം. ഇപ്പൊ ഞാൻ പറയുന്നത് അനുസരിക്കുക.. ഒന്നും കാണാതെ ഞാൻ വെറുതെയൊന്നും പറയില്ലെന്ന് തനിക്കറിയില്ലേ..?”
അങ്ങേയറ്റം പരുഷമായ സ്വരത്തിൽ അതും പറഞ്ഞു കൊണ്ടവൻ ഫോൺ കട്ട് ചെയ്തു.
ദേഷ്യം കൊണ്ട് നീറി പുകയുന്നുണ്ട് അവന്റെ ഉള്ള് മുഴുവനും.
ക്രിസ്റ്റീയും അവളും തമ്മിൽ പ്രണയമുണ്ടെന്നല്ലാതെ.. ഫാത്തിമക്ക് ഈ കാശിന്റെ കാര്യം അറിയാമെന്നു സ്വപ്നത്തിൽ കൂടി കരുതിയിട്ടില്ല അവൻ.
പെട്ടന്ന് അവൾക്കെല്ലാം അറിയാമെന്നും.. എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഇവിടെ നിൽക്കുന്നതെന്നും അറിഞ്ഞതിന്റെ ഷോക്ക്..
അവനെ പോലൊരു ദരിദ്രവാസിക്ക് വേണ്ടിയാണല്ലോ.. അവളിത്രേം വലിയൊരു തുക പുല്ലുപോലെ വലിച്ചെറിഞ്ഞു കളയുന്നതോർത്തതും അവനിൽ ഒരു പുച്ഛചിരി ഉണ്ടായിരുന്നു.
അതെന്റെ കയ്യിലൊന്ന് വന്നു ചേരട്ടെ… ബാക്കി കളികൾ പിന്നെയല്ലേ..”
ക്രൂരത നിറഞ്ഞ മുഖത്തോടെ അവനപ്പോഴും പറയുന്നുണ്ടായിരുന്നു..
തുടരും..
“ഫൈസിക്കാ എവിടാ?”
പാത്തു വിളിക്കുമ്പോൾ ഫൈസി ആര്യനൊപ്പം കാറിലായിരുന്നു.
കുന്നേൽ നിന്നും തിരികെ പോരുകയാണ്.
അവനത് അവളോട് പറഞ്ഞു.
“എന്തായി.. അവിടുത്തെ കാര്യങ്ങൾ..?”
ഫൈസി ആകാംഷയോടെ ചോദിച്ചു.
“ഇത് വരെയും കുഴപ്പമില്ല.. ഫൈസിക്ക പറഞ്ഞത് പോലൊക്കെ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട് ”
“അവന്.. അവന് സംശയങ്ങളൊന്നും ഇല്ലല്ലോ?”
“ഇല്ലെന്ന് ഉറപ്പിച്ചു പറയാനൊന്നും കഴിയില്ല ഫൈസിക്ക. പക്ഷേ ഇപ്രാവശ്യം ഞാൻ പറഞ്ഞത് അംഗീകരിക്കുകയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് ബോധ്യം വന്നിട്ടുണ്ട്. അതോ പുതിയ വല്ല കുരുക്കുകളും അണിയറയിൽ കൂടി നടത്തുന്നുണ്ടോ എന്നൊന്നും അറിയില്ല.. അവനെ.. അവനെ വിശ്വസിക്കാൻ കഴിയില്ല.. അതാണെന്റെ പേടിയും ”
നന്നേ നേർത്തു പോയ ശബ്ദത്തിൽ പാത്തു പറയുമ്പോൾ.. അതിനുള്ളിൽ അവൾ അനുഭവിക്കുന്ന വീർപ്പുമുട്ടൽ ഫൈസിക്ക് മനസ്സിലായിരുന്നു.
“താൻ പേടിക്കണ്ടടോ. ഇപ്രാവശ്യം താൻ പറഞ്ഞത് പോലെ ഷാഹിതിനു മുന്നിൽ മറ്റൊരു ഓപ്‌ഷനില്ലാത്ത സ്ഥിതിക്ക്, ആ കാശ് കയ്യിൽ വന്നതിന് ശേഷമുള്ള കളികളെ കുറിച്ചായിരിക്കും അവന്റെ പ്ലാനിംഗ് മുഴുവനും.. പക്ഷേ.. നമ്മടെ ചെക്കാനൊന്നു പുറത്ത് കടക്കേണ്ട താമസമേയുള്ളൂ.. പിന്നെ അവന്റെ ഒരു പ്ലാനിങ്ങും നടക്കില്ല. നടത്തില്ല”
ആവേശത്തിൽ ഫൈസി പറയുമ്പോൾ.. ചുട്ട് പഴുത്തു കിടക്കുന്ന ഹൃദയതടത്തിൽ അൽപ്പം വെള്ളമൊഴിച്ചത് പോലൊരു ആശ്വാസം പാത്തുവിനും തോന്നിയിരുന്നു.
“ഇച്ഛാ… പറഞ്ഞ പേപ്പർസ് എല്ലാം കിട്ടിയോ ഫൈസിക്ക..?”
പാത്തു ചോദിച്ചു.
“മ്മ്.. എന്റെ കയ്യിലുണ്ട്..”
മടിയിലിരുന്ന ഫയലൊന്ന് നോക്കി ഫൈസി പറഞ്ഞു.
“സൂക്ഷിക്കണേ ഫൈസിക്കാ.. ആ പിശാച് ഭ്രാന്ത് പിടിച്ചത് പോലാണ്..”
പാത്തു ഓർമ്മിപ്പിച്ചു.
“എനിക്കറിയാം ടോ.. താൻ പേടിക്കണ്ട.”
ഫൈസി അവളെ ആശ്വാസിപ്പിച്ചു.
“താൻ ഏതായാലും പുറത്തോട്ടൊന്നും ഇറങ്ങേണ്ട കേട്ടോ.. എന്തുണ്ടായാലും തനിക്ക് എന്നെ വിളിക്കാം. ഞാനിപ്പോ നേരെ വക്കീലിനെ കാണാൻ പോകുകയാണ്. ഉപ്പയും ഷാനിക്കയും അവിടെ വെയിറ്റ് ചെയ്യും..”
ഫൈസി പറഞ്ഞു.
“ഇന്ന്… ഇന്ന് ഇച്ഛാ വരുമായിരിക്കും ല്ലേ..?”
അത് ചോദിക്കുമ്പോൾ പാത്തുവിന് കരച്ചിൽ വന്നിരുന്നു.
“പിന്നല്ലാതെ.. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന രീതി നമ്മൾ കേട്ടിട്ടില്ലേ.. ഇപ്രാവശ്യം നമ്മൾക്കത് നേരിട്ട് കാണാം. വാലിന് തീ പിടിച്ചത് പോലെ.. അവനെ നമ്മൾ തുരത്തി ഓടിക്കും..”
ഫൈസി ചിരിച്ചു കൊണ്ടാണ് പറയുന്നത്.
അവനിൽ ആത്മവിശ്വസം തിരികെ വന്നിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നവൻ… എന്തും ചെയ്തിട്ടായാലും ക്രിസ്റ്റിയെ ഇറക്കി കൊണ്ട് വരാനുള്ള പരിശ്രമത്തിന്റെ അവസാനപടിയിലാണ്.
കയ്യിലെ നീരൽപം വലിഞ്ഞുവെന്നാലും വേദനക്ക് യാതൊരു കുറവുമില്ലായിരിന്നു. പക്ഷേ അതൊന്നും അവനെ പിന്തിരിപ്പിക്കാൻ മതിയായ കാരണങ്ങളുമായിരുന്നില്ല.
പോവണ്ടന്നും അടങ്ങിയിരിക്കെന്നും പറയാൻ കഴിയാത്തൊരു ധർമ്മസങ്കടത്തിൽ ആയിഷ പതറി പോയപ്പോഴും മുഹമ്മദാണ് ധൈര്യം പകർന്നു കൊടുത്തത്.അവനെ തടയേണ്ട.. അവൻ നമ്മളുടെ വാക്കുകൾ നിഷേധിച്ചു കൊണ്ടിറങ്ങി പോകുന്നത് കണ്ടിട്ട് വേദനിക്കേണ്ടി വരുമെന്നും പറഞ്ഞു.
കാരണം അയാൾ ഉറപ്പിച്ചിരുന്നു.. ക്രിസ്റ്റി പുറത്തിറങ്ങി വരുന്നത് വരെയും വിശ്രമമില്ലാതെ ഫൈസി അവന്റെ മോചനത്തിനായി പ്രവർത്തിക്കുമെന്നുള്ളത്.
❣️❣️
പാത്തു പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു ഷാഹിദിന്റെ അവസ്ഥ.
തൊണ്ട പഴുത്തൊലിച്ചത് പോലെ.. ഇറക്കാനും തുപ്പി കളയാനും വയ്യാതെ അവൻ ഭ്രാന്ത് പിടിച്ചൊരു പരുവത്തിലായി.
ഇത് വരെയും ഇത് പോലൊരു തിരിച്ചടി എവിടെ നിന്നും കിട്ടിയിട്ടില്ല.
അതിന്റെയൊരു ക്ഷീണം അവനിൽ നല്ലത് പോലെ പ്രകടമായിരുന്നു.
ഗൗരിയെ വച്ചൊരു പ്ലാൻ ക്രിയേറ്റ് ചെയ്യുമ്പോൾ.. അതിനെ ചുറ്റി പറ്റി നിരവധി പ്ലാൻ മനസ്സിലുണ്ടായിരുന്നത് കൊണ്ട് തന്നെ.. അത്രയും സൂക്ഷിച്ചു കൊണ്ടാണ് ഓരോ നീക്കവും നടത്തിയത്.
രാവിലെ അമ്പലത്തിലേക്കിറങ്ങിയവളെ കാറിലേക്ക് വലിച്ചു കയറ്റബോൾ.. ആ പരിസരത്ത് ആരുമില്ലെന്ന് നേരിട്ട് പോയി ഉറപ്പിച്ചതാണ്.
പത്രക്കാരും പാൽക്കാരുമായി ഒന്നോ രണ്ടോ വണ്ടികൾ മാത്രമാണ് അന്ന് തന്നെ കടന്ന് പോയത്.
എന്നിട്ടുമെങ്ങനെ ഗൗരിയെ പിടിച്ചു കൊണ്ട് പോയത് താനാണെന്ന് ഫാത്തിമ കൃത്യമായി അറിഞ്ഞതെന്ന് അവനെത്ര ആലോചിച്ചു നോക്കിയിട്ടും മനസ്സിലായില്ല.
ക്രിസ്റ്റിയെ മറ്റാരും ചെന്ന് കാണാതിരിക്കാൻ.. പോലീസുക്കാർക്കിടയിലേക്ക് വാരി വിതറി എറിഞ്ഞു കൊടുത്തത് ലക്ഷങ്ങളാണ്.അവരതിന്റെ നന്ദി കാണിക്കുമെന്നുറപ്പാണ്.
ആ ഓർമയിൽ ഷാഹിദ് പല്ല് കടിച്ചു.
ആ പെണ്ണ് അവളുടെ കോളനിയിൽ എത്തുന്നതോടെ.. ക്രിസ്റ്റി ആരോപണത്തിൽ നിന്നും വിമുക്തനാവും.
ഇത്രേം കാശ് തനിക്കു തന്നതിന് അവൻ ഫാത്തിമയോട് ക്ഷമിക്കണമെന്നില്ല..
തീർച്ചയായും തന്നോട് ചോദിക്കാൻ വരിക തന്നെ ചെയ്യും.
അപ്പോഴേക്കും.. വർക്കി ചെറിയാൻ.. റിഷിൻ ചെറിയാൻ എന്നീ രണ്ട് ചൊറിയൻ പുഴുക്കളെ കൊരുത്തിട്ടൊരു ചൂണ്ട കൊളുത്ത് അവനായി റെഡിയാക്കി വെക്കണം.
വർക്കിയും റിഷിനുമായുള്ള അവന്റെ വൈരാഗ്യമാണ് ഇവിടെ മാർക്കറ്റ് ചെയ്യേണ്ടത്..
ഷാഹിദിന്റെ കണ്ണിൽ വീണ്ടും കുടിലത നിറഞ്ഞ ഒരു ചിരി വിരിഞ്ഞു..
“അറിയില്ല നിനക്കെന്നെ.. അറക്കൽ ഷാഹിദിനെ തോൽപ്പിക്കാൻ നിന്നെ കൊണ്ടാവില്ല ക്രിസ്റ്റി ഫിലിപ്പ്..”
പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ടവൻ പതിയെ പറഞ്ഞു..
❣️❣️
പ്രതീക്ഷിച്ചത് പോലെ കോളനിയിൽ നിന്നുമുള്ള ഫോൺ കോൾ ഫൈസിയുടെ ഫോണിലേക്ക് ചെന്നതും അവൻ വിജയചിരിയോടെ കൂടെ ഉള്ളവരെ നോക്കി.
“ഇവിടെ എത്തിയിട്ടുണ്ട് കേട്ടോ..”
ഫോണിൽ കൂടി ഒഴുകിയെത്തിയ ആശ്വാസത്തിന്റെ സ്വരം.
ഗൗരി അവിടെ എത്തിയ നിമിഷം തന്നെ അറിയിക്കാൻ ഫൈസി അവരോട് ചട്ടം കെട്ടിയിരുന്നു.
“ഒക്കെ.. താങ്ക്യൂ.. ഇനിയുള്ളത് ഞങ്ങൾ നോക്കി കൊള്ളാം. അവളെ ശ്രദ്ധിക്കണം.”അതും പറഞ്ഞിട്ട്
മുഖം നിറഞ്ഞ സന്തോഷത്തോടെ തന്നെ അവൻ ഫോൺ കട്ട് ചെയ്തു.
ശേഷം റഷീദിന്റെ നമ്പറിൽ കോൾ ചെയ്തു.
അയാളോട് കാര്യങ്ങൾ പറയുമ്പോൾ.. അവന്റെ മുഖത്തെ ആശ്വാസം കണ്ട് ആര്യനും മുഹമ്മദും ഷാനവാസും പരസ്പരം നോക്കി.
“റഷീദിക്ക പറഞ്ഞിട്ട് മതി ബാക്കി കാര്യങ്ങൾ എന്നാണ് പറഞ്ഞത് ”
ഫോൺ കട്ട് ചെയ്തു കൊണ്ടവൻ പറഞ്ഞു.
അവരെല്ലാം തലയാട്ടി സമ്മതിച്ചു കൊണ്ട് തിരികെ കസേരയിലേക്ക് തന്നെ ഇരുന്നതും.. ഇരുപ്പുറക്കാതെ അവനാ സ്റ്റേഷൻ മുറ്റത്തേക്കിറങ്ങി.
ഉള്ളിൽ എരിഞ്ഞു കത്തുന്ന തീയിലേക്ക് വെള്ളമൊഴിച്ചു കെടുത്തി കളഞ്ഞത് പോലൊരു ആശ്വാസം അവനെയെന്നാകെ പൊതിയുന്നുണ്ടായിരുന്നുവപ്പോൾ.
അപ്പോഴാണ് ഇതൊന്നും പാത്തുവിനെ അറിയിച്ചില്ലല്ലോ എന്നോർത്തത്.
അവളും നെഞ്ചിടിപ്പോടെ കാത്തിരിപ്പുണ്ടാവും.
അവളെ വിളിച്ചിട്ട് ഗൗരിയെ തിരികെ എത്തിച്ചിട്ടുണ്ട്.. ഏതു നിമിഷവും ഷാഹിദ് നിനക്ക് മുന്നിലേക്ക് ഒപ്പിടാനുള്ള ആവിശ്യവുമായി കടന്നു വരും.. “എന്നറിയിച്ചതോടെ അവൾ വേവലാതിപ്പെട്ടു തുടങ്ങിയിരുന്നു.
“ഒന്ന് കൊണ്ടും ഭയക്കേണ്ട.. ക്രിസ്റ്റിക്ക് പുറത്തിറങ്ങാൻ ഇനി കുറച്ചു സമയം കൂടി മതിയെന്നും.. ഒരു വിളിക്കപ്പുറം താനുണ്ടെന്നും അവളെ ധൈര്യപ്പെടുത്തി കൊണ്ടാണവൻ ഫോൺ കട്ട് ചെയ്തത്.
❣️❣️
പ്രതീക്ഷിച്ചത് പോലെ .. അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ഉറക്കെ വിളിച്ചു കൊണ്ട് ഷാഹിദ് വാതിൽ മുട്ടുന്നുണ്ടായിരുന്നു.
അവന്റെ വെപ്രാളമറിഞ്ഞിട്ടും.. ഇത്തിരി നേരം അവനെ മുറിക്ക് പുറത്ത് അക്ഷമയോടെ നിർത്തി. ഒടുവിൽ തുറന്നു കൊടുത്തില്ലങ്കിൽ അവനാ വാതിൽ ചവിട്ടി പൊളിക്കുമെന്നുറപ്പിച്ചതിനു ശേഷമാണ് പാത്തു കൊളുത്തു മാറ്റി വാതിൽ തുറന്നു കൊടുത്തത്.
കലി പൂണ്ട അവന്റെ മുഖം നിറയെ അവളെ പച്ചക്ക് കടിച്ചു കീറാനുള്ള ദേഷ്യമുണ്ടെന്ന് ഒറ്റ നോട്ടം കൊണ്ട് തന്നെ പാത്തുവിന് മനസ്സിലായി.
എന്നിട്ടും വളരെ കഷ്ടപ്പെട്ടു കൊണ്ടവൻ സഹിച്ചു ക്ഷമിച്ചു നിൽക്കുന്നത് പണത്തിനോടുള്ള ആർത്തി കൊണ്ട് മാത്രമാണെന്നോർക്കേ.. അവൾക്കുള്ളിൽ പുച്ഛം നിറഞ്ഞു.
“ആ പെണ്ണിനെ അവളുടെ കോളനിയിൽ എത്തിച്ചിട്ടുണ്ട് ”
പാത്തുവിന് വേണ്ടി എന്തോ നല്ല കാര്യം ചെയ്തത് പോലാണ് അവന്റെ പറച്ചിലും ഭാവങ്ങളും.
“എന്താ തെളിവ്.. അങ്ങനെ ചെയ്തു വെന്നതിന്? എനിക്ക് നിങ്ങളെ ഒട്ടും വിശ്വാസമില്ല ”
നെഞ്ചിൽ കൈ കെട്ടി നിന്ന് കൊണ്ടവൾ പറയുമ്പോൾ അവന്റെ കണ്ണുകൾ കുറുകി..
കയ്യിലുള്ള ഫോണിൽ എന്തൊക്കെയോ ഞെക്കി കുത്തി കൊണ്ട് ഒരു വിഡിയോ അവൾക്ക് മുന്നിലേക്ക് നീട്ടി പ്ലെ ചെയ്തു.
ഗൗരിയെ അവളുടെ കോളനിക്ക് മുമ്പിൽ ഇറക്കി വിടുന്നതിന്റെ വിഡിയോ ക്ലിപ്പ്..
തനീ ചോദ്യം ചോദിക്കുമെന്ന് ഇവൻ മുന്നേ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു എന്നവൾക്ക് മനസ്സിലായി.
അപാര ബുദ്ധി തന്നെ..
പാത്തു മനസ്സിലോർത്തു.
“ഇപ്പൊ വിശ്വാസമായോ?”
പുച്ഛത്തോടെയുള്ള അവന്റെ ചോദ്യം.
“മ്മ്..”
അൽപ്പം കനപ്പിച്ചൊരു മൂളൽ മാത്രം ഉത്തരമായൊതുക്കി പാത്തു.
“പത്തു മിനിറ്റ് കൊണ്ട് ഒരുങ്ങി വരണം. രെജിസ്റ്റർ ഓഫീസിൽ പോകാൻ ”
വീണ്ടും അവന്റെ ആക്ഞ്ഞ.
“എനിക്ക് സൗകര്യമില്ല..”
അതേ അവക്ഞ്ഞയോടെ തന്നെ പാത്തു പറഞ്ഞതും അവന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.
“വാക്ക് മാറിയാ കൊന്ന് കളയും ഞാൻ..”
ദേഷ്യം അടക്കി പിടിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട് ഷാഹിദ് പാത്തുവിന്റെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് മുരണ്ടു.
“നിങ്ങളോട് ഞാൻ ഒരിക്കൽ പറഞ്ഞതാണ്.. എന്റുപ്പ അറക്കൽ സലാം ആണെന്ന്. എനിക്കൊരു ഉപ്പയും വാക്കുമൊള്ളൂ എന്നും.”
പതിവിലേറെ മൂർച്ചയുള്ള അവളുടെ വാക്കുകളുടെ പൊരുളറിയാതെ ഷാഹിദ് അവളെ തുറിച്ചു നോക്കി.
“ഒപ്പിട്ട് കിട്ടുകയെന്നത് നിങ്ങളുടെ ആവിശ്യമാണ്. അതിനുള്ള സൗകര്യങ്ങൾ നിങ്ങൾ ഇവിടെ ഒരുക്കുക. അതിനായ് ഞാനെങ്ങോട്ടും വരില്ലെന്നാണ് ഞാൻ ഉദ്ദേശിച്ചത് ”
പാത്തു വ്യക്തമാക്കി പറഞ്ഞു കൊടുത്തതോടെ ഷാഹിദ് ആശ്വാസത്തോടെ ശ്വാസമെടുത്തു.
“ശെരി.. ഈ പറഞ്ഞ സമയത്തിനുള്ളിൽ രെജിസ്റ്റർ ഇവിടെത്തും..”
വിജയിയെ പോലെ പറഞ്ഞു കൊണ്ടവൻ അവളെയൊന്ന് നോക്കി കൊണ്ട് തിരിഞ്ഞു നടന്നു.
മുകളിലെ മുറികളിൽ നിന്നും പലരും നോക്കുന്നുണ്ട്.
ഷാഹിദ് അവളുടെ വാതിലിൽ മുട്ടി വിളിച്ചപ്പോൾ ശബ്ദം കേട്ട് വന്നതാണ്..എന്തിനെന്നറിയാതെ പകച്ചു നിൽക്കുന്നവർ.
ഇപ്പോഴും എന്തോ സംഭവിക്കാൻ പോകുന്നുണ്ടെന്നല്ലാതെ.. അതെന്താണെന്ന് അവനോട് ചോദിക്കാൻ അവർക്കുള്ളിൽ ധൈര്യമുണ്ടായിരുന്നില്ല.
അവളോട് ചോദിക്കുന്നതൊരു കുറച്ചിലായ് തോന്നിയത് കൊണ്ട്… അതിനൊട്ട് മുതിർന്നതുമില്ല.
ഷാഹിദ് സ്റ്റെപ്പിറങ്ങി പോകുന്നത് കണ്ടു കൊണ്ടാണ് പാത്തു വാതിൽ അടച്ചു കുട്ടിയിട്ടത്.
അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ ഉറക്കെ മിടികുന്നുണ്ടായിരുന്നു.
ഇനി വരുന്ന നിമിഷങ്ങൾ.. അത് നിർണായകമാണ്.
ചെറുതായി ഒന്ന് പാളിയാൽ പോലും..
ആ ഓർമയിൽ പോലും അവൾ വിറച്ചു പോകുന്നുണ്ട്.
ഉള്ളിലൂടെ പ്രിയപ്പെട്ടവന്റെ മുഖം മാത്രം തേടി..
അത് മാത്രമാണ് ഇത്തിരി ആശ്വാസം പകരുന്നത്.
❣️❣️
ഫൈസിയുടെ തോളിലെ മുറിവിനെ സ്പർശിക്കാതെ, വളരെ സൂക്ഷിച്ചു കൊണ്ടാണ് ക്രിസ്ടിയവനെ ഗാഡമായി ആശ്ലേഷിച്ചത്.
ലോകം പിടിച്ചടക്കിയവനെ പോലൊരു സന്തോഷം ഫൈസിയുടെ മുഖത്തും ഉദിച്ചു നിന്നിരുന്നു.
ഒറ്റ ദിവസം കൊണ്ട് ക്രിസ്റ്റി വല്ലാതെ ക്ഷീണിച്ചു പോയെന്ന് മാത്രം അവനുള്ളു കൊണ്ട് പരിതപിച്ചു.
“ക്രിസ്റ്റി ഫിലിപ്പ് പിടിച്ചു കൊണ്ട് പോയെന്ന് പറയുന്ന ഗൗരി രാജൻ അവരുടെ കോളനിയിൽ തന്നെയുണ്ടല്ലോ. പിന്നെയെന്തിന് നിങ്ങളവനെ പിടിച്ചു അകത്തിട്ടു “എന്നുള്ള റഷീദിന്റെ ഗൗരവം നിറഞ്ഞ ചോദ്യതിന് മുന്നിൽ ഷാഹിദ് നീട്ടിയ പണത്തിന്റെ പങ്ക് പറ്റിയവരെല്ലാം തല കുനിച്ചു നിന്നു.
ഒടുവിൽ റഷീദ് തന്നെയാണ് ക്രിസ്റ്റിയെ ലോക്കപ്പ് തുറന്ന് പുറത്തേക്കിറക്കി വിട്ടത്.
അവൻ പുറത്തിറങ്ങിയ വിവരം ഷാഹിദിനെ വിളിച്ചറിയിക്കാൻ കഴിയാതെ.. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്കാരെല്ലാം അസ്വസ്ഥരായിരുന്നു.
റഷീദ് അവിടെ നിൽക്കെ അവർക്കൊന്നിനും കഴിയില്ലായിരുന്നു.
“ഇവിടെയുള്ളത് ഞാൻ നോക്കി കൊള്ളാം. നിങ്ങളുടനെ ചെല്ല്. ”
റഷീദ് തോളിൽ തട്ടി കൊണ്ട് പറഞ്ഞതും ക്രിസ്റ്റി ഫൈസിയെയാണ് നോക്കിയത്.
കണ്ണുകൾ കൊണ്ടൊരു സന്ദേശം..
ഒന്ന് തലയാട്ടി കൊണ്ട് അവരെല്ലാം വേഗം തിരിച്ചിറങ്ങി.
തുടരും…
എന്താണ് സംഭവിക്കുന്നതെന്നറിയില്ലേലും അറക്കലെ എല്ലാവരും താഴെയുണ്ടായിരുന്നു.
സഫിയാത്തയും മഞ്ജുവും വരെ വാതിൽക്കൽ നിന്നും ഉദ്വെഗത്തോടെ നോക്കുന്നതിനിടയിൽ കൂടി നടക്കുമ്പോൾ, എത്ര ശ്രമിച്ചിട്ടും പാത്തു അടിമുടി വിറക്കുന്നുണ്ടായിരുന്നു.
നെഞ്ച് മിടിക്കുന്നത് പുറത്ത് കേൾക്കാവുന്നത്രേം ശബ്ദമുണ്ടോയെന്നവൾ പേടിച്ചു.
കൈകൾ ചുരിദാറിന്റെ ഷാളിൽ മുറുകെ പിടിച്ചിട്ടുണ്ട്.
എതിരെ നിൽക്കുന്ന ഷാഹിദ് തന്നെ സൂക്ഷിച്ചു നോക്കി നിൽപ്പാണെന്ന് മുഖം ഉയർത്തി നോക്കിയില്ലങ്കിൽ കൂടിയും അവൾക്കറിയാൻ കഴിഞ്ഞിരുന്നു.
അവൻ മാത്രമല്ല.
താഴെ കൂടിയ എല്ലാവരുടെയും കണ്ണുകൾ അവളിറങ്ങി വന്ന നിമിഷം മുതൽ അവളിൽ മാത്രമാണ്.
ഹമീദും നിയാസും കൂടെ കൂടെ നോക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടും ഷാഹിദ് ആ ഭാഗത്തേക്ക് പോലും നോക്കിയില്ല.
“എന്താണ് ഇവിടെ നടക്കുന്നതെന്ന് “അവരുടെ പല തവണയായുള്ള ചോദ്യം പോലും അവൻ അവഗണിച്ചു.
ഇത്രേം കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാമെങ്കിൽ.. ഇനിയാ കാശ് പങ്കിടാൻ അവനൊരുക്കമായിരുന്നില്ല.
പാത്തു കൈ പിടിയിൽ ഒതുങ്ങും വരെയും.. പാതി തരാമെന്നുള്ള മോഹന വാക്ധാനത്തിൽ തനിക്കൊപ്പം നിന്നവരാണെന്ന് കൂടി അവനപ്പോൾ മനോഹരമായി മറന്നു കളഞ്ഞിരുന്നു.
എത്രയൊക്കെ ചോദിച്ചിട്ടും അവനൊന്നും വിട്ട് പറയാത്തതിന്റെ കലിപ്പ് ഏട്ടന്റെയും അനിയന്റെയും മുഖത്തു നിറയെ കല്ലിച്ചു കിടപ്പുണ്ട്.
എതിരെയുള്ളവനോടുള്ള ഭയമായിരുന്നു… അതങ്ങനെ വാക്കുകളിലേക്ക് പടരാതെ മുഖത്തു മാത്രം നിലയുറപ്പിച്ചതും.
പിശാചിനെ വെല്ലുന്ന ക്രൂരത കയ്യിലുള്ളവനാണ്.
സ്വന്തവും ബന്ധവുമൊന്നും അവന്റെ വഴിയിലെ തടസ്സങ്ങളല്ലെന്നു അനേകം തവണ തെളിയിച്ചവനോട് ഏറ്റു മുട്ടാൻ അവർ സമ്പാദിച്ച ധൈര്യവും പോരായിരുന്നു.
“ഇതാണോ ഫാത്തിമ സലാം?”
തൊട്ടരികിൽ നിന്നൊരു ഗൗരവത്തോടെയുള്ള ചോദ്യം കേട്ടതും പാത്തു മുഖം ഉയർത്തി നോക്കി.
നിറഞ്ഞ ചിരിയോടെ ചെറുപ്പകാരനായ ഒരാൾ.
അയാൾക്ക് മുന്നിൽ നിവർത്തി വെച്ച വലിയ.. തടിച്ചൊരു ബുക്ക്.
രെജിസ്റ്റാർ ആയിരിക്കാം അതെന്ന് അവൾ ഊഹിച്ചു.
വീണ്ടും ഇടനെഞ്ചിൽ കൂടി മിന്നി മായുന്ന ഭയം.
“എന്റെ പേര് അലക്സ് ജോൺ “മനോഹരമായൊരു ചിരിയോടെ അയാൾ സ്വയം പരിചയപ്പെടുത്തി.
പാത്തു നേർത്തൊരു ചിരിയോടെ തലയാട്ടിയതല്ലാതെ ഒന്നും മിണ്ടിയില്ല.
“ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണല്ലോ , അല്ലേ ഫാത്തിമ..?”അലക്സ് ജോൺ വീണ്ടും ചിരിയോടെ പാത്തുവിനെ നോക്കി.
അവളുടെ കണ്ണുകൾ ഒരുവേള ഷാഹിദിന്റെ നേരെയെത്തി.
അവന്റെ കണ്ണിൽ വല്ലാത്തൊരു ഭാവം.
അതവളെ കൂടുതൽ തളർത്തി.
“ഇരിക്കൂ..”
അയാൾക്ക് മുന്നിലുള്ള കസേരയിലേക്ക് ചൂണ്ടി വീണ്ടും അലക്സ് ജോൺ പറയുമ്പോൾ, പാത്തു വീണ്ടും ഷാഹിദിനെ തിരിഞ്ഞു നോക്കി.
ഇരിക്കാൻ പറയും പോലൊരു ആക്ഞ്ഞ അവന്റെ മുഖം നിറയെ നിറഞ്ഞു നിന്നിരുന്നു.
“ഫാത്തിമ ഇരിക്കൂ ”
അവൾ അതേ നിൽപ്പ് തുടർന്നത് കണ്ടിട്ടാണ് അയാൾ വീണ്ടും ആവിശ്വപ്പെട്ടത്.
നേർത്തൊരു മന്ദഹസത്തോടെ പാത്തു കസേരയിൽ ഇരുന്നു.
“ഫാത്തിമ പൂർണ മനസ്സോടെയും സമ്മതത്തോടെയുമല്ലേ ഈ തീരുമാനം?”
വീണ്ടും അയാൾ അവളെ നോക്കി.
“അതേ..”
ഇപ്രാവശ്യം ഭയമൊന്നുമില്ലാതെ അങ്ങേയറ്റം ശാന്തമായി അവളത് പറഞ്ഞു കേട്ടതും ഷാഹിദ് ചെറിയൊരു ചിരിയോടെ താടി തടവി.
“ശരി.. എങ്കിൽ ഒപ്പിടു..”
അവൾക്ക് നേരെ ബുക്ക് തിരിച്ചു വെച്ച് കൊടുത്തു കൊണ്ടയാൾ പേന നീട്ടി.
ചിരിയോടെ തന്നെ അവളത് കൈ നീട്ടി വാങ്ങി.
ദാ ഇവിടെ.. ”
അയാൾ ഒപ്പിടേണ്ട സ്ഥലം വിരൽ വെച്ച് കാണിച്ചു കൊടുത്തു.
“പടച്ചോനെ.. ന്റെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ട് ഒറ്റക്കൊരു തീരുമാനമെടുത്തതാണ്.. എനിക്കറിയാം ഞാൻ ഉദ്ദേശിച്ചത്തിലും മനോഹരമായി തീരും ഇതെന്ന്.. കാത്ത് കൊള്ളണമേ..”
ഒപ്പിടും മുന്നേ അവൾ പതിയെ കണ്ണടച്ച് കൊണ്ട് മൊഴിഞ്ഞു.
ഷാഹിദ് നെഞ്ചിടിപ്പോടെ അവളുടെ ഭാവങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് നിൽപ്പാണ്.
ഒട്ടും വിറക്കാതെ.. അയാൾ അടയാളപ്പെടുത്തി കൊടുത്ത സ്ഥലത്ത് തന്നെ പാത്തു അവളുടെ പേരെഴുതി ഒപ്പിട്ടു കൊണ്ട് നിവർന്നിരുന്നു.
“സാക്ഷി ആരാണ്?”
പാത്തു നീട്ടിയ പേന വാങ്ങുന്നതിനിടെ അലക്സ് അവളോട് തന്നെ ചോദിച്ചു.
അവൾ തല ചെരിച്ചു കൊണ്ട് ഷാഹിദിനെ നോക്കി.
അറക്കലെ പ്രജകൾക്ക് അപ്പോഴും കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമായിട്ടില്ല.
എൻഗേജ്‌മെന്റ് കഴിഞ്ഞ സ്ഥിതിക്ക്, എപ്പോ വേണേലും.. എങ്ങനെ വേണേലും കല്യാണം നടത്താമെന്നിരിക്കെ ഇവരെന്തിനാണ് രജിസ്റ്റർ വിവാഹം ചെയ്യുന്നതെന്നാണ് അവരോർത്തു നോക്കിയത്.
പാത്തുവും ഷാഹിദും രജിസ്റ്റർ വിവാഹം കഴിക്കുകയാണെന്നാണ് അവരെല്ലാം കരുതിയിരിക്കുന്നത്.
ഹമീദും നിയാസും മാത്രം അത് വിശ്വാസിച്ചിട്ടില്ല.
അവളെ വിവാഹം കഴിക്കണമെന്നൊരു ചിന്ത ഷാഹിദിന്റെ മനസ്സിലില്ലെന്ന് അവർക്കറിയാമല്ലോ.?
പിന്നെയെന്താണ് സംഭവിക്കുന്നത്?
രണ്ട് പേരും പരസ്പരം നോക്കിയും ഇടയ്ക്കിടെ ഷാഹിദിനെ നോക്കിയും അനേകം പ്രാവശ്യം ആ ചോദ്യത്തിനുള്ള ഉത്തരം ചികഞ്ഞു.
അമർത്തി..അളന്നു മുറിച്ച കാലടിയോടെ ഷാഹിദ് പാത്തുവിന്റെ അരികിലെത്തി.
അവൻ വന്നു അരികിൽ നിൽക്കുന്നതറിഞ്ഞിട്ടും അവൾ എഴുന്നേറ്റില്ല.
“ഒപ്പിടു..”
അലക്സ് ജോൺ നീട്ടിയ പേന വാങ്ങി ഷാഹിദ് കുനിഞ്ഞു.
പാത്തുവിനെ നോക്കുമ്പോൾ അവന്റെ മുഖത്തൊരു പുച്ഛമുണ്ടായിരുന്നു.
അതവൾക്ക് മനസിലായിട്ടും ഭാവമാറ്റമൊന്നുമുണ്ടായില്ല.
“ദാ.. ഇവിടെ.. പാത്തു ഒപ്പിട്ടതിന്റെ സൈഡിൽ അവനും വിരൽ വെച്ച് കാണിച്ചു കൊടുത്തു.
അതിമനോഹരമായൊരു ചിരിയോടെയാണ് അവൻ ഒപ്പിട്ടത്.
നിവരും മുന്നേ.. വിജയച്ചിരിയോടെ അവളെ ഒന്ന് കൂടി നോക്കാൻ അവൻ മറന്നതുമില്ല.
“വധുവും.. സാക്ഷിയും ഒപ്പിട്ടു. ഇനി വരൻ ഒപ്പിടണം. എവിടെ.. അയാളെ വിളിക്കൂ ”
അലക്സ് ജോൺ പറഞ്ഞത് കേട്ടതും ഷാഹിദ് തലക്കടി കിട്ടിയത് പോലെ വിറച്ചു പോയി.
“എന്താ.. എന്താ പറഞ്ഞത്?”
ഉള്ളിലെ വിറയൽ എത്ര ഒതുക്കി പിടിച്ചിട്ടും അവന്റെ ശബ്ദം കൂടി ഏറ്റെടുത്തു കഴിഞ്ഞിരുന്നു…
വീണ്ടും അലക്സ് ജോൺ എന്തോ പറയാനൊരുങ്ങും മുന്നേ അറക്കൽ തറവാടിനെ അലോസരപ്പെടുത്തി ഉറക്കെ ഹോൺ മുഴക്കി കൊണ്ട് വലിയൊരു ശബ്ദത്തോടെ ഒരു കാർ ഇരച്ചു കയറി വന്നു..അതിന് പിന്നിൽ വേറൊരു കാറും വന്നു നിന്നു.
നെറ്റി ചുളിച്ചു കൊണ്ട് നോക്കിയ ഷാഹിദിന് അടുത്ത പ്രഹരം പോലെ.. അതിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും ക്രിസ്റ്റിയിറങ്ങി നിന്നു…
വണ്ടിയുടെ ബോണറ്റിൽ ചാരി അവനൊരു നിമിഷം ഷാഹിദിനെ നോക്കി.
രണ്ടു ദിവസം പോലീസ് സ്റ്റേഷനിൽ കിടന്നതിന്റെയൊരു അവശത ക്രിസ്റ്റിയുടെ മുഖത്തുണ്ടായിരുന്നുവെങ്കിലും.. ആ തിളങ്ങുന്ന രണ്ടു കണ്ണുകൾ.. ഷാഹിദിന്റെ സകല പ്രതീക്ഷകളെയും തച്ചുടക്കാൻ പോന്നതായിരുന്നു.
അവന്റെ കണ്ണുകൾ പാത്തുവിന്റെ നേരെ തിരിഞ്ഞു.
അവനെ കണ്ട സന്തോഷത്തിലും ആഹ്ലാദത്തിലും നിറഞ്ഞു നിൽക്കുന്ന അവളുടെ കണ്ണുകൾ.. തിളക്കമുള്ള അവളുടെ മുഖം
“ചതി..”
പല്ല് കടിച്ചു കൊണ്ടവൻ മുരണ്ടു.
പാത്തു കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് ക്രിസ്റ്റിയെ തന്നെ നോക്കിനിൽപ്പാണ്.
ഷാഹിദ് അവളുടെ നേരെ നീങ്ങും മുന്നേ ക്രിസ്റ്റിയുടെ നേരെ അവളിറങ്ങി ഓടി കഴിഞ്ഞിരുന്നു.
കൈകൾ വിരിച്ചു പിടിച്ചു കൊണ്ടവൻ അവളെ നെഞ്ചിലൊതുക്കി പിടിക്കുന്നത് കാണാൻ വയ്യെന്നത് പോലെ ഷാഹിദ് കണ്ണുകൾ ഇറുക്കിയടച്ചു.
മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുന്നവന്റെ ചെന്നിയിലെ ഞരമ്പുകൾ സഹിക്കാൻ വയ്യാത്ത ദേഷ്യം കൊണ്ട് പിടക്കുന്നുണ്ടായിരുന്നു… അപ്പോഴും.
അപ്പോഴേക്കും കാറിന്റെ കോ ഡ്രൈവിംഗ് ഭാഗത്തെ ഡോർ തുറന്നു കൊണ്ട് ഫൈസിയും ഇറങ്ങി.
തൊട്ടടുത്ത വണ്ടിയിൽ നിന്നും മുഹമ്മദും ഷാനവാസും കൂടി ഇറങ്ങിയതോടെ കോളം പൂർത്തിയായി.
പാത്തുവിനെ അടക്കി പിടിച്ചു കൊണ്ട് തന്നെ ക്രിസ്റ്റി ഷാഹിദിന്റെ മുന്നിൽ പോയി നിന്നു.
അവരാദ്യമായി കണ്ണിൽ കനലൊളിപ്പിച്ചു കൊണ്ട് പരസ്പരം നോക്കി.
“ചതിയായിരുന്നു.. അല്ലേ?”
കിതപ്പോടെ ഉള്ളിലെ സംഘർഷം മുഴുവനും നിറച്ചിട്ട് ഷാഹിദ് ചോദിക്കുമ്പോൾ നിറഞ്ഞ ചിരിയോടെ ക്രിസ്റ്റി അവനെ നോക്കി.
“അറക്കൽ ഷാഹിദിനു മാത്രം അവകാശമായി പതിച്ചു കിട്ടിയ കലാരൂപമല്ലല്ലോ ചതിയും വഞ്ചനയും?”
പരിഹാസത്തോടെയുള്ള ക്രിസ്റ്റിയുടെ സംസാരം.. ഷാഹിദ് പാത്തുവിനെയാണ് തുറിച്ചു നോക്കിയത്.
ക്രിസ്റ്റിയുടെ കൈകൾ ഒന്ന് കൂടി അവളിൽ മുറുകി.
“വരൻ കൂടി ഒപ്പിട്ടു കഴിഞ്ഞാൽ എനിക്ക് പോകാമായിരുന്നു ക്രിസ്റ്റി”
പിന്നിൽ നിന്നും അലക്സ് ജോൺ കൂടി വിളിച്ചു പറഞ്ഞതോടെ അവൻ കൂടി ക്രിസ്റ്റി ഫിലിപ്പിന്റെ ആളാണെന്നു ഷാഹിദ് മനസിലാക്കി.
“ദാ.. വരൻ എത്തിയല്ലോ…”
ഷാഹിദിനെ പുച്ഛത്തോടെ നോക്കി കൊണ്ട് ക്രിസ്റ്റി പാത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ അകത്തേക്ക് കയറി.
“രാജാവ് കളിക്കുന്നത്.. കുന്നേൽ ബംഗ്ലാവിൽ വെച്ച് മതി മോനെ ക്രിസ്റ്റി ഫിലിപ്പേ.. ഇത് സ്ഥലം ഇത്തിരി പിശകാണ്.. ഞാനും.”
ഷാഹിദ് ക്രിസ്റ്റിക്ക് മുന്നിലേക്ക് തടസ്സമായി നിന്ന് കൊണ്ട് പറഞ്ഞു.
“ഞാനും..”
മുറുക്കത്തോടെ അത് പറഞ്ഞതും ക്രിസ്റ്റിയുടെ കൈകൾ ഒന്ന് ഉയർന്നു താന്നു.
അവൻ കൈ കുടയുന്നതും ഒരു വശം കോടി പോയ മുഖത് കൈ പൊതിഞ്ഞു പിടിച്ചു നിൽക്കുന്ന ഷാഹിദിനെയും കണ്ടപ്പോഴാണ് അവിടെ എന്താണ് സംഭവിച്ചത് എന്ന് എല്ലാവർക്കും മനസ്സിലായത്.
ഹമീദിന്റെയും നിയാസിന്റെയും കണ്ണുകൾ രണ്ടും ഞെട്ടി പുറത്തേക്ക് തള്ളി..
ഇത്രേ അടുത്ത ബന്ധമുണ്ടായിട്ട് കൂടി അവന് നേരെ നിന്ന് സംസാരിക്കാൻ പോലും ധൈര്യമില്ലാത്തിടത്താണ് മുഖം പൊളിയുന്ന പോലെ ഒരുത്തൻ നല്ല ചിമ്മിട്ടൻ അടി കൊടുത്തത്.
അവന്റെയൊരു ധൈര്യം..
അവർ വിറച്ചു പോയിരുന്നു.
‘ഇത് എന്തിനാണെന്നറിയോ..?”
ക്രിസ്റ്റി ഷാഹിദിനു മുന്നിലേക്ക് കയറി നിന്നിട്ട് ചോദിച്ചു.
“ഇവളെന്റെയാണെന്ന് അറിഞ്ഞിട്ടും.. പിന്നെയും നീ പിറകെ നടന്നതിന് .. വാക്കുകൾ കൊണ്ടാണെങ്കിൽ പോലും എന്റെ പെണ്ണിനെ വേദനിപ്പിച്ചതിന് . അവളെ ഭയപ്പെടുത്തിയതിന് … അതിനെല്ലാമുള്ള സമ്മാനമാണ് ഇത് ”
അത് പറഞ്ഞു കഴിഞ്ഞതും വീണ്ടും ക്രിസ്റ്റി ഷാഹിദിനെ കൈ വീശിയടിച്ചു .
ഇപ്രാവശ്യം അവൻ പിന്നിലേക്ക് വേച്ചു പോയി.
“ഇതെന്തിനാന്നറിയോ..?”
വീണ്ടും ക്രിസ്റ്റി അവന്റെ കണ്ണിലേക്കു നോക്കി.
“നീ പറഞ്ഞു മൂപ്പിച്ചു വിട്ടിട്ടാണ് റിഷിൻ ചെറിയാൻ ഫൈസിയെ കേറി പൂളിയത്. ഒരു രാത്രി മൊത്തം.. എനിക്ക് മുന്നിൽ വേദന കൊണ്ട് പിടഞ്ഞ എന്റെ കൂട്ടുക്കാരൻ..പിന്നെ നീ ഒരുക്കിയ കെണിയിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയെടുക്കാൻ രാവും പകലും വേദന സഹിച്ചു കൊണ്ടവൻ ഓടിയാ ഓരോ നിമിഷവും.. ഞാൻ നിനക്ക് കരുതി വെച്ച സമ്മാനമാണിത് ”
ക്രിസ്റ്റിയുടെ മൂർച്ചയുള്ള വാക്കുകൾ.
ഷാഹിദിന്റെ തലയൊന്നാകെ തരിക്കുന്നുണ്ടായിരുന്നു.. അടി കൊണ്ടിട്ട്.
തലയൊന്ന് കുടഞ്ഞു കൊണ്ടവൻ തൊട്ട് മുന്നിൽ നിൽക്കുന്നവനെയും അവന്റെ നെഞ്ചിൽ ചേർന്നു നിന്നിട്ട് തന്നെ പുച്ഛത്തോടെ നോക്കുന്നവളെയും തുറിച്ചു നോക്കി.
“ഇന്നോളം ഈ ഷാഹിദ് എവിടേം തോറ്റിട്ടില്ല. എന്നെ തോൽപ്പിക്കാൻ പോന്നൊരു എതിരാളിയെ ഞാനിത് വരെയും കണ്ടിട്ടില്ല ”
വല്ലാത്തൊരു ചിരിയുണ്ടായിരുന്നു അവനത് പറയുന്നുമ്പോൾ.
“അത് നീ ഇത് വരെയും ഉശിരുള്ള ആൺകുട്ടികളെ കാണാഞ്ഞിട്ടാ. ഇതൊരു തുടക്കമായിക്കോട്ടെ സഹോ. ഇനി അങ്ങോട്ട് നിനക്ക് വെച്ചടി വെച്ചടി ഇറക്കമായിരിക്കും എന്ന കാര്യം ഞാൻ ഉറപ്പ് തരാം ”
ഉറക്കെ പറഞ്ഞു കൊണ്ട് ഫൈസി കയറി വന്നു.
ഷാഹിദ് അവന്റെ നേരെ ചിറഞ്ഞു നോക്കി.
“നീയൊക്കെ അനുഭവിക്കും ”
പല്ല് കടിച്ചു കൊണ്ട് ഷാഹിദ് പറഞ്ഞതും ഫൈസി ചുണ്ട് കോട്ടി.
“അത് തന്നാ എനിക്ക് നിന്നോടും പറയാനുള്ളത്. നിനക്ക് അനുഭവിക്കാനുള്ള കൗണ്ടേൺ ആരംഭിച്ചു കഴിഞ്ഞു..”
ഫൈസി പറഞ്ഞു നിർത്തിയതും അറക്കലിന്റെ മുറ്റത്തേക്ക് ഒരു പോലീസ് വാഹനം കൂടി വന്നു നിന്നു.
ഷാഹിദിന്റെ നെറ്റി ചുളിഞ്ഞു… ക്രിസ്റ്റീയും ഫൈസിയും ചിരിയോടെ അവന്റെ നേരെയായിരുന്നു നോക്കിയത്.
തുടരും..

by