രചന – ജിഫ്ന നിസാർ
വൈകുന്നേരം ക്രിസ്റ്റി വീട്ടിലെത്തുമ്പോൾ.. അസുഖകരമായൊരു മൗനം അവിടമിലാകെ പൊതിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
എപ്പോഴത്തെയും പോലെ താഴെയെങ്ങും ആരുമില്ല. കുളിച്ചു കഴിഞ്ഞാണ് അവൻ ചായ കുടിക്കാനിറങ്ങി വരാറുള്ളത്.
സ്റ്റെപ്പ് കയറി അവൻ ചെല്ലുമ്പോൾ..ദിൽനയുടെ മുറിയിൽ നിന്നും ഡെയ്സിയുടെ ശബ്ദം കേൾക്കുന്നത് പോലെ തോന്നി അവന്.
ഒന്നുകൂടി കാതോർത്തു നിന്നപ്പോൾ സംഗതി തോന്നല്ലല്ല, സത്യമാണെന്ന് അവന് ബോധ്യമായി.
അറിയാതെ തന്നെ അവന്റെ നെഞ്ചിലൊരു മിന്നലാളി.ഇന്നലെ വൈകുന്നേരം ദിൽന വന്നു കയറിയപ്പോഴുള്ള അതേ സിറ്റുവേഷൻ ഒരിക്കൽ കൂടി അവന് മുന്നിലൂടെ പാഞ്ഞു പോയി.
അങ്ങോട്ട് കടന്നു ചെല്ലണമെന്നും.. കാര്യമെന്തെന്ന് അന്വേഷിച്ചു നോക്കണമെന്നും മനസ്സിൽ തോന്നിയെങ്കിലും.. അതിനുള്ള അവകാശമില്ലെന്നോർക്കേ..അതടക്കി കൊണ്ടവൻ അവന്റെ മുറിയുടെ നേരെ നടന്നു.
എന്നിട്ടും മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് കയറും മുന്നേ ഒരിക്കൽ കൂടി ദിൽനയുടെ മുറിയുടെ നേരെയൊന്ന് നോക്കിയിട്ടാണ് പോയത്.
ഉള്ളിലെ ആധി… എന്തിനോ വേണ്ടി പെരുകി പെരുകി വലുതാവുന്നത് അവനറിയുന്നുണ്ടായിരുന്നു.
ബാഗ് മേശയിലേക്കും
വാച്ചും വാലറ്റും ഷെൽഫിലേക്കുമെടുത്തു വെച്ചിട്ട് അവൻ കുളിക്കാനൊരുങ്ങി… ഷർട്ട് അഴിച്ചു മാറ്റി.
ബാത്റൂമിന്റെ വാതിൽ തുറന്നതും ആരോ ഭയങ്കരമായി ഒക്കാനിക്കുന്ന ശബ്ദം കേട്ടതും അവന്റെ നെറ്റി ചുളിഞ്ഞു.
വീണ്ടും അതിനേക്കാൾ വലിയ ശബ്ദത്തോടെ അതെ ശബ്ദം ഒന്നുക്കൂടി ആവർത്തിക്കുന്നത് കേട്ടതും കയ്യിലുള്ള ടവ്വൽ മേശപുറത്ത് വെച്ചിട്ടവൻ പുറത്തിറങ്ങി.
ഷർട്ട് അഴിച്ചു മാറ്റി ഒരു ഇന്നർ ബനിയനും പാന്റുമാണ് അവന്റെ വേഷം.
ദിൽനയുടെ മുറിയിൽ നിന്നുമാണ് ആ ശബ്ദമെന്ന് മനസ്സിലായതും പിന്നെയൊന്നും ഓർക്കാതെ അവനങ്ങോട്ട് ചെന്നു.
തുറന്നിട്ട വാതിലിക്കൽ എത്തിയതും അവൻ കണ്ടിരുന്നു.. കുനിഞ്ഞിരുന്നു ഓക്കാനിക്കുന്ന ദിൽനയെ.
അവളുടെ അരികിൽ പുറത്ത് തടവി കൊണ്ട് ഡെയ്സിയും.
ദിൽനയെ നോക്കിയ ക്രിസ്റ്റി ഞെട്ടി പോയിരുന്നു. ഒറ്റ ദിവസം കൊണ്ട് ഒരാൾക്കിത്രേം മാറ്റം വരുമോ?
അത്രയും കോലം കെട്ട് പോയിരിക്കുന്നു!
“എന്താ… എന്താ പറ്റിയത്?”
ചോദ്യത്തോടെ അവൻ അകത്തേക്ക് കയറി.അവനറിയാതെ തന്നെ ഡെയ്സിയുടെ നേരെ അവന്റെ ചോദ്യമെത്തി നിന്നു.
കാലങ്ങൾക്ക് ശേഷം അവനൊന്ന് മിണ്ടിയതിന്റെ സന്തോഷം മുഴുവനുമുണ്ടായിരുന്നുവപ്പോൾ . ഡെയ്സിക്ക്…ശ്വാസം മുട്ടിലോടെ അവർ അവനെ നോക്കി അനങ്ങാതിരുന്നു.
“ദിലു… മോളെ….”
ഡെയ്സിയുടെ മേലേക്ക് ചാഞ്ഞു കിടക്കുന്നവളുടെ മുകളിലേക്ക് മറയുന്ന കണ്ണുകൾ.
ക്രിസ്റ്റി ഒരു കുതിപ്പിന് അവളെ പിടിച്ചു.
“കർത്താവെ…”
ആ ദേഹത്ത് കൈ വെച്ചതും ക്രിസ്റ്റി അറിയാതെ വിളിച്ചു പോയി.
അത്രയും ചൂടുണ്ടായിരുന്നു അവൾക്ക്.
“എപ്പോ തുടങ്ങിയ പനിയാണ്..?”
ഡെയ്സിയെ നോക്കി അവൻ വീണ്ടും ചോദിച്ചു.
അവരാവട്ടെ കൊതി തീർത്തത് പോലെ അവനെ നോക്കി നിൽക്കുന്നുണ്ട്.
“ഹോസ്പിറ്റലിൽ… ഹോസ്പിറ്റലിൽ കൊണ്ട് പോകാം.”
ആ നോട്ടത്തിൽ ഒന്ന് പതറി പോയെങ്കിലും കൈ പിടിയിൽ തളർന്നു കിടക്കുന്നവളുടെ ഓർമയിൽ അവനൊന്നു വിറച്ചു കൊണ്ട് പെട്ടന്ന് പറഞ്ഞു.
ദിൽനയെ കൈകളിൽ കോരി എടുത്തു കൊണ്ടവൻ പുറത്തേക്ക് ഓടി.
ഒന്ന് കൂടി അന്തിച്ചു നിന്നതിനു ശേഷം ഡെയ്സിയും അവന് പിറകെ ചെന്നു.
“മോളെ… ദിലു.. കണ്ണ് തുറക്ക്..”
താഴേക്ക് കുതിക്കുന്നതിനിടെ തന്നെ കൈകളിൽ വാടി തളർന്നു കിടക്കുന്ന ദിൽനയെ അവൻ വിളിച്ചുണർത്താൻ ശ്രമിക്കുന്നുണ്ട്.
ഡെയ്സി അവനൊപ്പമെത്താൻ വളരെ പാടുപ്പെട്ടു..
കാറിനരികിലെത്തി.. അവനൊന്ന് തിരിഞ്ഞു നോക്കി.
അവനരികിലെത്തിയ ഡെയ്സി കിതച്ചു കൊണ്ട് ഡോർ തുറന്നു കൊണ്ട് അകത്തേക്ക് കയറിയിരുന്നു.വളരെയധികം
ശ്രദ്ധിച്ചു കൊണ്ട് ക്രിസ്റ്റി ദിൽനയെ അവരുടെ മടിയിലേക്ക് കിടത്തി കൊടുത്തു.
ഡ്രൈവിംഗ് ഡോർ തുറക്കും മുന്നെയാണ് അവൻ തന്റെ ഡ്രസ്സ് ശ്രദ്ധിക്കുന്നത്.
ഡോർ വലിച്ചടച്ചു കൊണ്ട് വീണ്ടും അകത്തേക്ക് തന്നെ ഓടി കയറി പോയവനെ ഡെയ്സി നിറഞ്ഞ കണ്ണോടെ നോക്കി.
മുറിയിലെത്തി..ധൃതിയിൽ ഷർട്ടും പേഴ്‌സും ഫോണും എടുത്തു കൊണ്ടവൻ തിരികെ ഇറങ്ങി. വീണ്ടും എന്തോ ഓർത്തു കൊണ്ട് അകത്തേക്ക് തന്നെ കയറി കയ്യിലൊരു പുതപ്പുമായി ഓടിയിറങ്ങി.
“മറിയാമ്മച്ചി…”കയ്യിലുള്ള പുതപ്പ് തോളിലിട്ട്
ഷർട്ടിന്റെ ബട്ടൺ പിടിച്ചിടുന്നതിനിടെ അവൻ അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു.
“എന്നതാടാ…?”
അവന്റെ വിളിയിലെ മാറ്റം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ ഒറ്റ വിളിയോടെ അവനരികിലേക്കെത്തിയ മറിയാമ്മച്ചി അവനെ നോക്കി ചോദിച്ചു.
“ദിലുന് പനി… ഛർദിയുമുണ്ട്. ഹോസ്പിറ്റലിൽ പോകുവാ ”
അത് പറഞ്ഞു കൊണ്ടവൻ തിരികെ ഓടി.
“ഒറ്റക്കാന്നോ ടാ?”
അവന് പിറകെ ധൃതിയിൽ ചെന്നു കൊണ്ടവൻ ചോദിച്ചു.
“അല്ല…”
അതും പറഞ്ഞവൻ ഡ്രൈവിംഗ് സൈഡിലെ ഡോർ തുറന്നു.
“അമ്മ.. അമ്മയുണ്ട് ”
പറയുന്നതിനിടെ തന്നെ അവന്റെ കണ്ണുകൾ പിന്നിലേക്ക് നീണ്ടു.
ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞത് പോലെയാണ് ഡെയ്സിക്ക് തോന്നിയത്.
“അമ്മ..”
നിറഞ്ഞ കണ്ണോടെ അവരുടെ ചുണ്ടുകൾ ശബ്ദമില്ലാതെ മന്ത്രിച്ചു.
“പുതച്ചു കൊടുക്ക്.. അവൾക്ക്.. അവൾക്ക് നന്നായി തണുക്കുന്നുണ്ടാവും ”
കയ്യിലുള്ള പുതപ്പ് പിറകിലേക്ക് നീട്ടി കൊണ്ടവൻ പറഞ്ഞു.
അപ്പോഴും ഡെയ്സിയെ നോക്കുന്നില്ല.
വിറയലോടെ തന്നെ ഡെയ്സിയത് കൈ നീട്ടി വാങ്ങി.
തൊട്ടടുത്ത നിമിഷം വെടിയുണ്ട പോലെ അവൻ കാർ മുന്നോട്ട് എടുത്തു.
പോകും വഴി മറിയാമ്മച്ചിയെ നോക്കി കൈ വീശാനും മറന്നില്ല.
“പതിയെ പോ മോനെ”യെന്ന് പറയണമെന്നുണ്ടായിരുന്നു ഡെയ്സിക്ക്.
പക്ഷേ മടിയിൽ കിടന്നു തുള്ളി വിറക്കുന്നവളെ നോക്കെ… ആ സ്പീഡ് പോരെന്നാണ് തോന്നുന്നത്.
ഇടയ്ക്കിടെ വേവലാതിയോടെ പിറകിലേക്ക് തിരിഞ്ഞു നോക്കുന്ന ക്രിസ്റ്റിയുടെ മുഖത്തുള്ള ടെൻഷൻ..
ഡെയ്സിക്ക് അവനോട് അലിവ് തോന്നി.
ഓർമയുറച്ചേ പിന്നെ വർക്കിയുടെ വാക്കുകൾ മനസ്സിലേറ്റി അവനെ കുറ്റപ്പെടുത്താനും പുച്ഛിച്ചു തള്ളാനും മാത്രം ഉത്സാഹം കാണിച്ചവൾക്ക് വേണ്ടിയാണ് അവന്റെയീ സമർപ്പണമെന്ന് ഓർക്കുമ്പോൾ വീണ്ടും അവരുടെ കണ്ണുകൾ നിറഞ്ഞൊലിച്ചു.
എനിക്കെന്റെ സ്വന്തം ചേട്ടനുണ്ടെന്നും എനിക്കവനെ മാത്രം മതിയെന്നും ക്രിസ്റ്റിയുടെ കാര്യം പറയുമ്പോഴൊക്കെ വീമ്പ് പറഞ്ഞവളുടെ… പ്രിയപ്പെട്ട ചേട്ടനെ.. ദിലുവിന് പനിയുണ്ട് ഹോസ്പിറ്റലിൽ പോണമെന്നു പറഞ്ഞു വിളിച്ചിട്ട് മൂന്നോ നാലോ മണിക്കൂറായി കാണും.
വർക്കിയേ പിന്നെ വിളിച്ചിട്ട് കാര്യമില്ലെന്ന് വിളിക്കും മുന്നേ തന്നെ അറിയാമായിരുന്നു.
ഡെയ്സി വിളിക്കുമ്പോൾ പരമാവധി അതെടുക്കാതിരിക്കാൻ അയാൾ ശ്രമിക്കുമെന്ന് നല്ലത് പോലെയറിഞ്ഞിട്ടും.. അത്രയും അവശതയിലാണ് ദിൽനയെന്ന് ഓർത്തതും അറിയാതെ തന്നെ വിളിച്ചു പോവുകയായിരുന്നു.
രാവിലെ മുതൽ താഴേക്ക് കാണാത്തവളെ തിരിഞ്ഞു മുകളിലേക്ക് കയറി നോക്കിയത് ഉച്ചയോടെയാണ്.
രാവിലെ ആദ്യമിറങ്ങി വന്ന റിഷിയോട് അവളെവിടെ യെന്ന് ചോദിച്ചതുമാണ്.
“അവൾ എഴുന്നേറ്റില്ല “എന്നുള്ള ഒറ്റ മറുപടിയിൽ അവൻ കഴിച്ചെഴുന്നേറ്റു പോയി.
അതിനിടയിൽ വർക്കി എന്തൊക്കെയോ പറഞ്ഞു ഉടക്കാൻ വന്നത് കൊണ്ട് പിന്നെ അവളുടെ കാര്യം ഓർത്തില്ല.
അസ്വസ്ഥമായ മുറിയിൽ തന്നെ കിടന്നു പോയി.
ഉച്ചക്ക് കഴിക്കാൻ വേണ്ടെയെന്ന് മറിയാമ്മച്ചിയാണ് വന്നു വിളിച്ചത്… കടന്നു പോയ സമയത്തെ കുറിച്ച്
അപ്പോഴാണ് ബോധം വന്നത്.. അതിൽ പിന്നെയാണ് ദിലുവിനെയും കുറിച്ച് ഓർമ വന്നത്.
അവളുടെ മുറിയിലേക്ക് ചെല്ലുമ്പോൾ മൂടി പുതച്ചു കിടക്കുന്നുണ്ട്.
തൊട്ട് നോക്കുമ്പോൾ തീ പോലെ പൊള്ളുന്നു.
ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു പോയി.
പെട്ടന്ന് താഴെയെത്തി റിഷിക്ക് വിളിച്ചിട്ട്.. പെട്ടന്ന് വാ.. ദിലുവിന് ഒട്ടും വയ്യ. ഹോസ്പിറ്റലിൽ പോണമെന്നു പറയുമ്പോൾ അലസമായി ഒന്ന് മൂളിയിട്ട് ഫോൺ വെച്ചിട്ട് പോയി.
അടുക്കളയിൽ നിന്നുമിച്ചിരി കഞ്ഞിയെടുത്ത് മുകളിലേക്ക് വീണ്ടും കയറി ചെന്നു.
അങ്ങേയറ്റം അവശയായിരുന്നു ദിൽന.
താങ്ങി എഴുന്നേൽപ്പിച്ചു കഞ്ഞി കൊടുത്തു.
അപ്പോൾ തുടങ്ങിയ ഛർദിയാണ്.
പിന്നെ റിഷിക്ക് വിളിച്ചിട്ട് ഫോൺ എടുത്തതുമില്ല.
അങ്ങനെയാണ് വർക്കിയേ വിളിക്കുന്നത്.
അയാളും ഫോൺ എടുക്കുന്നില്ലെന്ന് കണ്ടതും ആകെ തളർന്നു പോയിരുന്നു.
വയറ്റിനുള്ളിൽ ഭക്ഷണമൊന്നും ഇല്ലാഞ്ഞിട്ടും ദിൽന നിർത്താതെ ഓക്കാനിക്കുന്നുണ്ടായിരുന്നു.
പോരാത്തതിന് തുള്ളി വിറക്കുന്നത്ര പനിയും.
വീണ്ടും ദിൽന ഓക്കാനിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് ഡെയ്സി ക്രിസ്റ്റിയിൽ നിന്നും കണ്ണുകൾ പിൻവലിച്ചത്.
“പേടിക്കേണ്ട.. ഇപ്പൊ എത്തും…”
പിന്നിലേക്ക് നോക്കിയപ്പോൾ.. ഡെയ്സിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടതോടെ ക്രിസ്റ്റിയുടെ കാലുകൾ വീണ്ടും ആക്സിലേറ്ററിൽ അമർന്നു.
❣️❣️❣️❣️
“ഏയ്… ഫൈസൽ മുഹമ്മദ്.. ഹൌ ആർ യൂ മാൻ? എത്ര നാളെയെടോ കണ്ടിട്ട്?”
സംസാരിക്കുന്നതിനിടയിലേക്ക് ഷാഹിദ് പെട്ടന്ന് കടന്ന് വന്നിട്ട് പറയുമ്പോൾ ഒരു നിമിഷം ഫൈസി തരിച്ചു പോയിരുന്നു.
അവനെ ആ നിമിഷം അവിടെ അവനൊട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിളറി വെളുത്ത മുഖം പറയുന്നുണ്ടായിരുന്നു.
അറക്കൽ തറവാട്ടിൽ എത്തിയതാണ് ഫൈസി.
ഇവിടെയുള്ള ഒരുവളെ കാണാഞ്ഞിട്ട് ചങ്ക് കലങ്ങി നടക്കുന്നത് അവന്റെ പ്രിയപ്പെട്ടവനാണല്ലോ?
അവൾക്കെന്ത് പറ്റിയെന്നറിയണം.. അത് അവളുടെ വരവും കാത്തിരിക്കുന്ന ചങ്ങാതിയോട് പോയി അറിയിക്കണം.
ഈ ഉദ്ദേശത്തിലാണ് അറക്കലേക്ക് എത്തിയത്.
ക്രിസ്റ്റീയോട് പോലും പറഞ്ഞിരുന്നില്ല.. ഇങ്ങോട്ടുള്ള വരവിന്റെ കാര്യം.
ഒരു സർപ്രൈസ് പോലെ… മുന്നിൽ ചെന്നു നിന്നിട്ട് പറയുമ്പോൾ അവന്റെ മുഖം തെളിയുന്നത് കാണണം എന്ന് മാത്രമായിരുന്നു ഈ ആഗ്രഹത്തിന്റെ പിന്നിൽ.
എപ്പോ വേണേലും വന്നു കയറാവുന്ന ഒരു ബന്ധമുള്ളത് കൊണ്ട് തന്നെ കൂടുതൽ ആലോചിച്ചു നിൽക്കാതെ നേരെയിങ്ങു പോരുകയായിരുന്നു.
നിയാസ് മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.ഹമീദ് ആരോയോ കാണാൻ പോയിരുന്നു.
“ഇവിടേക്കിപ്പോ അന്നേ തീരെ കാണുന്നില്ല “യെന്ന പരാതി തന്നെയായിരുന്നു ഫൈസിയവിടെ കൂടുതൽ കേട്ടതും.പെൺപടകളെല്ലാം അവനോട് വന്നിട്ട് വിശേഷം പറയുന്നുണ്ട്.
അവരോടെല്ലാം അവനും വളരെ സൗഹൃദപരമായിട്ട് തന്നെയാണ് ഇടപ്പെട്ടതും.സംസാരിക്കുന്നതിനിടെ ഫാത്തിമയെ കുറിച്ചൊന്നു അന്വേഷിക്കാം എന്നോർത്തവന്റെ മുന്നിലേക്കാണ് ഷാഹിദ് കടന്നു വന്നത്.
“ഹേയ്… എന്താടോ…?”
ഫൈസിയുടെ തോളിൽ ഇടിച്ചു കൊണ്ട് ഷാഹിദ് വീണ്ടും ചോദിച്ചു.
“ഒന്നും.. ഒന്നുല്ലടാ. പെട്ടന്ന്.. നിന്നെ കണ്ടപ്പോ.. വന്നുവെന്ന് ആരും പറഞ്ഞതുമില്ല.”
വിളറിയ മുഖം മറച്ചു കൊണ്ട് ഫൈസി പെട്ടന്ന് ഷാഹിദ് നീട്ടിയ കൈയ്യിലേക്ക് സ്വന്തം കൈ ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു.
“ഷാഹിദ് കംപ്ലീറ്റ്ലീ.. വെറൈറ്റിയാണെന്ന് നിനക്കിനിയും മനസ്സിലായിട്ടില്ലേ ടാ?”
മനോഹരമായൊരു ചിരിയോടെ ഷാഹിദ് അവനോട് തിരികെ ചോദിച്ചു.
“ഇരിക്ക്..”
കസേര ചൂണ്ടി ഷാഹിദ് ഫൈസിയോട് പറയുന്നതിനൊപ്പം ഫൈസിക്കെതിരെയായി അവനും ഇരുന്നു.
“എന്നിട്ട് പറ. എന്തുണ്ട് വിശേഷം. നീ ഈ വഴിയൊന്നും വരാത്തതാണല്ലോ..?എന്ത് പറ്റി പെട്ടന്നൊരു സന്ദർശനം..?”
ഷാഹിദ് പെട്ടന്ന് ചോദിച്ചപ്പോൾ അതിന് അവനെന്തുത്തരം കൊടുക്കുമെന്നറിയാതെ ഫൈസി ഇരുന്നു വിയർത്തു..
തുടരും..
“കാലിനു വയ്യെങ്കിൽ വീട്ടിലിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ഇങ്ങനെ ഒരുങ്ങി കെട്ടി നടന്നിട്ട് എന്ത് സുഖമാണ് നിനക്ക് കിട്ടുന്നത്.?”
സൂപ്പർവൈസർ ഉദയബാനു ലില്ലിക്ക് മുന്നിൽ നിന്നിട്ട് ഉറഞ്ഞു തുള്ളുകയാണ്.
അവളൊരക്ഷരം മിണ്ടാതെ തല താഴ്ത്തി നിന്ന് അതെല്ലാം കേട്ടു.
വന്നു കയറിയ അന്ന് തുടങ്ങിയതാണ് അയാൾക്ക് ലില്ലിയെ കാണുമ്പോൾ ഒരു ചൊരുക്ക്.
അനാവശ്യമായി ലില്ലിയോട് ഒച്ചയിട്ട് സ്വന്തം പദവിയുടെ പൊങ്ങച്ചം കാണുക്കുന്നതിന് പുറമെ.. ദുർബലയായ ലില്ലിക്ക് സഹിക്കാൻ കഴിയുന്നതിനേക്കാൾ ഭാരമേറിയ ജോലികളാണ് അവളെ ഏല്പിക്കുന്നതും.
വീട്ടിലെ അവസ്ഥയെ ഓർത്തിട്ടും.. ഇനിയീ ജോലി കൂടിയില്ലാതെ മുന്നോട്ടെങ്ങനെ ജീവിക്കുമെന്നും ഓർക്കുമ്പോൾ.. എല്ലാം നിശബ്‍ദമായി സഹിക്കാനല്ലാതെ മറ്റൊന്നിനും ലില്ലിക്കുമായില്ല.
സഹപ്രവർത്തകർക്ക് അവളോട് കാണിക്കുന്ന അനീതിയിൽ അങ്ങേയറ്റം അമർഷമുണ്ട്. അവളെ സഹായിക്കണമെന്നുണ്ട്. പക്ഷേ ഉദയബാനുവിനെ അവർക്കെല്ലാം ഭയമായിരുന്നു.
ഷാനവാസിന്റെ ആത്മമിത്രമായിരുന്ന ഉദയബാനു വിചാരിച്ചാൽ അവിടെയൊരാളുടെ ജോലി നഷ്ടപ്പെടാൻ വല്ല്യ പ്രയാസമൊന്നുമില്ലെന്ന് അവർക്കുമറിയാം.
ഭാരമേറിയ ബോക്സ് താങ്ങി വയ്യാത്ത കാലുമായി ഞൊണ്ടി ഞൊണ്ടി പോകുന്ന ലില്ലി അവർക്കുള്ളിലെ വേദനയായിരുന്നുവെങ്കിൽ… ഉദയബാനുവിനെ അതൊന്നും സ്പർശിക്കാറുണ്ടായിരുന്നില്ല.
“എണ്ണി വാങ്ങുന്ന കാശിനോട് ആത്മാർത്ഥ വേണം പെണ്ണേ. അല്ലേൽ ഇങ്ങനെ കൈ വയ്യ കാൽ വയ്യ എന്നൊക്കെ പറഞ്ഞു മടി പിടിച്ചിരിക്കാൻ തോന്നും. പക്ഷേ ആ നമ്പർ എന്റെയടുത്തു ചിലവാകുമെന്ന് നീ വിചാരിച്ചുവെങ്കിൽ.. നിനക്ക് തെറ്റി.ഇവിടുന്ന് നിനക്ക് കാശ് തരുന്നുണ്ടങ്കിൽ അത് മുതലാക്കാനും എനിക്കറിയാം. അങ്ങനെ രക്ഷപെട്ടു പോകാമെന്നൊന്നും ഇവിടാരും കരുതേണ്ട. ഉദയബാനു ഇവിടുള്ളടത്തോളം അത് നടക്കാനും പോകുന്നില്ല ”
കൂടി നിൽക്കുന്നവരെയെല്ലാം ഒന്നാകെ നോക്കിയിട്ടാണ്.. അയാളത് പറയുന്നത്.
അവരെല്ലാം സഹതാപത്തോടെ ലില്ലിയെയാണ് നോക്കുന്നത്.
സമയം എട്ടു മണിയോട് അടുത്തിട്ടുണ്ടാവും.
വൈകുന്നേരം ഏഴ് മണിക്ക് മുന്നേ ഡ്യൂട്ടി ടൈം തീരേണ്ടതാണ്.
ആ സമയമാണ് അയാൾ വന്നിട്ട് സ്റ്റോക് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു വിളിച്ചു കൊണ്ട് പോയതും.
അവളുടെ കൂടെ വേറെയും മൂന്നോ നാലോ ആളുകളെ കൂടി അയാൾ വിളിച്ചിരുന്നു.
ഭാരമേറിയ വലിയൊരു പെട്ടി ചൂണ്ടി അതെടുക്കാൻ ആവിശ്യപെട്ടപ്പോൾ ലില്ലി പകച്ചുപോയി.
അവൾക്കൊപ്പം വന്നവർ പോലും വളരെ പ്രായാസപ്പെട്ടാണ് അത് എടുത്തു വെക്കുന്നത്.
ലില്ലി എത്ര ശ്രമിച്ചിട്ടും അതൊന്നനക്കാൻ കൂടി കഴിഞ്ഞില്ല.
അപ്പോൾ മുതൽ തുടങ്ങിയതാണ് അയാളുടെ കവല പ്രസംഗം.
അതൊരു സ്ഥാപനമാണെന്നും.. താനിവിടുത്തെ സൂപ്പർവൈസർ മാത്രമാണെന്നും മറന്നിട്ട്.. കൂടെ വന്നവർ അടിമകളും അയാളവരുടെ ഉടമയുമാണ് എന്നാ രീതിയിലേക്ക് മാറിയിരുന്നു.. ഉദയബാനുവിന്റെ ചെയ്തികൾ.
“നോക്കി.. നിൽക്കാതെ ആ പെട്ടിയെടുത്ത് അവളുടെ ചുമലിലേക്ക് വെച്ച് കൊടുക്കെടാ പ്രമോദെ.അങ്ങനെ അവള് മാത്രം മിടുക്കിയായ പോരല്ലോ ”
ക്രൂരത നിറഞ്ഞൊരു നോട്ടത്തോടെ..ലില്ലിക്കരികിൽ നിൽക്കുന്നവനോട് ഉദയബാനു ആവിശ്യപ്പെട്ടു.
“എന്താടാ നോക്കി നിൽക്കുന്നത്..?”
താൻ ആവിശ്യപ്പെട്ടിട്ടും അറച്ചു നിൽക്കുന്ന പ്രമോദിന്റെ നേരെ അയാൾ തുറിച്ചു നോക്കി.
“അത് വേണോ സാറേ..?അവർക്ക്.. അവർക്കത് താങ്ങാനുള്ള ശേഷിയൊന്നുമില്ല. വെറുതെ ബുദ്ധിമുട്ടിക്കണോ?”
പ്രമോദ് ലില്ലിയെ നോക്കിയിട്ട് പറഞ്ഞു.
“ഇവിടെ ഞാനാരാ…?”
ഉദയബാനുവിന്റെ മുഖം ചുവന്നു.
ആരും ഒന്നും മിണ്ടുന്നില്ല.
“ആർക്കും അറിയില്ലേ..?ഞാൻ ഇവിടുത്തെ ആരാ.. ആരാ ടി?”
ദേഷ്യം സഹിക്കാൻ വയ്യാതെ അയാൾ ലില്ലിക്ക് മുന്നിലെത്തി.
“സൂ.. സൂപ്പർവൈസർ..”
ലില്ലി വിറച്ചു കൊണ്ടാണ് പറഞ്ഞത്.
“അല്ലാതെ നീയൊക്കെ പറയുന്നത് കേൾക്കാനുള്ള പൊട്ടനല്ലല്ലോ?”
അയാൾ ചുറ്റും നോക്കി.
“ഞാൻ പറയും.. നിങ്ങൾ അനുസരിക്കും. ആരും എന്നെ പഠിപ്പിക്കാൻ വരരുത്. വന്നാ.. വന്നാ പിന്നെ വീട്ടിലിരിക്കും. പറഞ്ഞില്ലെന്നു വേണ്ട. ”
വിരൽ ചൂണ്ടി കൊണ്ട് അയാൾ ഓർമ്മിപ്പിച്ചു.
“ഞങ്ങൾ.. ഞങ്ങൾ ചെയ്തോളാം സാർ.. ലില്ലിയുടെ ജോലി കൂടി ”
കൂട്ടത്തിലുള്ള ലേഖ പറഞ്ഞതും ഉദയബാനു അവർക്ക് നേരെ കണ്ണുരുട്ടി.
“ആ.. പെട്ടിയെടുത്തിട്ട് ഇവളുടെ തോളിൽ വെച്ച് കൊടുക്ക്..”
ആക്ഞ്ഞപ്പിക്കുന്നത് പോലെ ഉദയബാനു ലില്ലിയുടെ നേർക്ക് ചൂണ്ടി.
വീണ്ടും മടിച്ചു നിന്ന ലേഖയെ അയാൾ ഉറക്കെ ചീത്ത വിളിച്ചു തുടങ്ങി.
“വെച്ചേളൂ… പ്ലീസ് ”
ലില്ലി ലേഖയെ നോക്കി പതിയെ വളരെ പതിയെ പറഞ്ഞു.
തനിക് വേണ്ടിയാണ് അവരാ കേട്ടാലറക്കുന്ന വിധമുള്ള ചീത്ത നിന്ന് കൊള്ളുന്നതെന്ന ഓർമ ലില്ലിയെ നല്ലത് പോലെ വേദനിപ്പിച്ചിരുന്നു.
ലേഖ മറ്റൊരു നിവർത്തിയുമില്ലാത്തത് കൊണ്ട് അതിലൊരു പെട്ടിയുയർത്തി ലില്ലിയുടെ ചുമലിൽ വെച്ച് കൊടുത്തു.
പിന്നിലേക്ക് ആഞ്ഞു പോയ ലില്ലിയെ പ്രമോദ് താങ്ങി നിർത്തി.
ഉദയബാനുവിന്റെ കണ്ണിൽ വിജയിയുടെ ചിരിയുണർത്തു.
കണ്ട് നിൽക്കുന്നവരുടെ കണ്ണ് നിറയുമായിരുന്നു… വളരെയേറെ കഷ്ടപ്പെട്ട് കൊണ്ട് ലില്ലി അതുമായി മുന്നോട്ടു നടക്കുന്ന കാഴ്ച.
ഇനിയും അയാളുടെ വായിലിരിക്കുന്നത് കേൾക്കാൻ വയ്യെന്നത് പോലെ അത്രയേറെ കഷ്ടപ്പെട്ടാണ് ലില്ലി ഓരോ ചുവടും മുന്നോട്ട് നടക്കുന്നത്.
ചുമലിൽ തൂങ്ങുന്ന ഭാരം അവൾക്ക് സഹിക്കാവുന്നതിലും എത്രയോ അധികമായിരുന്നു.
വയ്യാത്ത കാല് ഒന്നൂടെ തളർന്നത് പോലെ.
താനിപ്പോ വീണു പോകുമെന്ന് തോന്നിയതും ലില്ലി ചുവരിലേക്ക് ചാരി.
എന്നിട്ടും പക്ഷേ… ചുമലിലെ ഭാരത്തിനൊപ്പം അവളും നിലത്തേക്ക് വീഴാൻ തുടങ്ങി.
നിലം തൊടും മുന്നേ… പൊട്ടിയെ തട്ടി മാറ്റി ആരോ അവളെ താങ്ങി പിടിച്ചത് കൊണ്ട് മാത്രം… ആ ഭാരം അവളുടെ തലയിൽ വീണില്ല..അവൾക്കൊന്നും പറ്റിയതുമില്ല.
❣️❣️❣️
“പ്ലീസ്.. പുറത്ത് നിൽക്കൂ. എന്തേലും ആവിശ്യമുണ്ടെങ്കിൽ.. തീർച്ചയായും ഡോക്ടർ നിങ്ങളെ വിളിപ്പിക്കും ”
ദിൽനയുടെ കൂടെ അകത്തേക്ക് കയറാനൊരുങ്ങിയ ക്രിസ്റ്റിയെ വാതിൽക്കൽ തടഞ്ഞു കൊണ്ടൊരു നഴ്സ് പറഞ്ഞു.
അവൻ അവരെ പകച്ചുനോക്കി.
സ്റ്റേച്ചർ കൊണ്ട് വരുന്നതിനൊന്നും കാത്ത് നിൽക്കാതെ കാർ ഹോസ്പിറ്റൽ കൊമ്പൗണ്ടിലേക്ക് ഓടിച്ചു കയറ്റി… ഡോർ തുറന്നതും ദിൽനയെ വാരി പിടിച്ചു അകത്തേക്ക് കുതിച്ചിരുന്നു അവൻ.
അവിടെ കൂടിയാവരെല്ലാം അവനെ അന്തം വിട്ട് നോക്കി നിൽക്കുന്നുണ്ട്.
അവനതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്ന.
കയ്യിൽ വാടി തകർന്ന് കിടക്കുന്നവളിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധയത്രയും.
അവന് പിന്നാലെ സ്റ്റേച്ചറുമായി ഹോസ്പിറ്റലിലെ സ്റ്റാഫും ഓടി വരുന്നുണ്ടായിരുന്നു.
“ഡോക്ടർ…
വാതിൽക്കൽ നിന്നും തന്നെ അവൻ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.
ദിൽനയെ അവന്റെ കയ്യിൽ നിന്നും വാങ്ങി സ്റ്റേച്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോകുമ്പോൾ… അതിനൊപ്പം വെപ്രാളത്തോടെ അകത്തേക്ക് കയറാൻ തുടങ്ങിയതാണ് അവനും.
മുന്നിലെ വാതിൽ അടഞ്ഞതും തലയൊന്ന് തടവി ദീർഘനിശ്വാസത്തോടെ.. അവനൊന്നു ചുറ്റും നോക്കി.
കുറച്ചു മാറി ഒരു കസേരയിൽ തളർന്നു തൂങ്ങി കരഞ്ഞിരിക്കുന്ന ഡെയ്സിയെ അവനപ്പോഴാണ് ഓർത്തത്.
അങ്ങനൊരാൾ കൂടെ ഉള്ളത് പോലും മറന്നിരിന്നു അവൻ കുറച്ചു നേരത്തേക്ക്.
നെഞ്ചിലൊരു കരിങ്കല്ല് കയറ്റി വെച്ചത് പോലൊരു ഫീൽ.
ശ്വാസമെടുക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല അവന്.
വരാനിരിക്കുന്ന ഏതോ ഒരു നിമിഷത്തെ … അവനെയേറെ ഭയപ്പെടുത്തുന്നുണ്ടായിരിന്നു.
ഹൃദയം അതിശക്തമായ മുന്നറിയിപ്പ് കൊടുക്കുന്നത് പോലെ.. അതിവേഗം മിടിച്ചു കൊണ്ടേയിരുന്നു.
കണ്ണടച്ച് കൊണ്ട് ക്രിസ്റ്റി ചുവരിലേക്ക് ചാരിയിരുന്നു.
ഉൾകണ്ണിലപ്പോഴും.. ദിൽനയുടെ മുഖമായിരുന്നു.
എന്തോ കള്ളത്തരം ഒളിപ്പിച്ചു പിടിക്കാൻ വ്യഗ്രത പൂണ്ടു നിൽക്കുന്നവളുടെ… മുഖം.
❣️❣️❣️
“വല്ലപ്പോഴും ഇങ്ങോട്ടൊക്കെ ഒന്നിറങ് ഫൈസി നീ.ഒന്നുമില്ലേലും നമ്മൾ ബന്ധക്കാരല്ലെടാ?”
കളിയായി പറഞ്ഞു കൊണ്ട് നിയാസ് അവന്റെ തോളിൽ തട്ടി.
മുന്നിലിരിക്കുന്ന ചിപ്സ്സിൽ നിന്നും ഒരെണ്ണമെടുത്ത് കടിച്ചു കൊണ്ട് ഫൈസി വെറുതെയൊന്ന് തലയാട്ടി.
അവർക്ക് മുനിലിരിക്കുന്ന ആ നിമിഷങ്ങളിളൊക്കെയും അവന് ശ്വാസം മുട്ടുന്നുണ്ടായിരിന്നു.
ഫാത്തിമയെ കുറിച്ചൊന്നും ചോദിക്കാൻ വയ്യാതൊരു നിസ്സാഹായവസ്ഥ അവനിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
അവളെ കുറിച്ച്.. കൂടി നിൽക്കുന്നവരുടെ സംസാരത്തിൽ നിന്നും നേരിയൊരു സൂചന കിട്ടിയിരുന്നെങ്കിൽ പോലും അതിൽ പിടിച്ചു കയറാമായിരിന്നു.
ഇതിപ്പോ അവളെന്നൊരാൾ അവിടെ തന്നെയില്ല എന്നൊരു ഭാവമാണ് എല്ലാവർക്കും.
അവന് കടുത്ത നിരാശ തോന്നി.
അതിനെല്ലാം പുറമെയാണ്.. ഷാഹിദ് ഇടയ്ക്കിടെ ചൂഴ്ന്നു നോക്കുന്നത്.
ആ മുഖത്തു നിറയെ ചിരിയാണെങ്കിൽ പോലും.. മനസ്സിലെന്താണെന്ന് കണ്ട് പിടിക്കാൻ പടച്ചോന് മാത്രമേ കഴിയൂ.
ചിരിച്ചു കൊണ്ട് കഴുത്തറുക്കാൻ അറിയാവുന്ന മുതലാണ് മുന്നിലിരുന്ന് ചിരിക്കുന്നതെന്ന് ഓർത്തതും ഫൈസിയുടെ ചങ്കിടിച്ചു.
ക്രിസ്റ്റിയെ ഓർത്തിട്ടാണത് .
ചെക്കനാണെങ്കിൽ പ്രേമം തലയ്ക്കു പിടിച്ചു പോയിട്ടുണ്ട്.
ഇനി മാനത്തേക്ക് ഒരു ഏണി വെച്ച് കയറണമെന്ന് തോന്നിയാലും ഉള്ളിലെ പ്രണയത്തിന്റെ ലഹരി അതിനുള്ള വീര്യം പകർന്നു കൊടുക്കും.
ഇനിയെന്താല്ലാം കാണേണ്ടി വരുമാവോ പടച്ചോനെ?
ഫൈസി നെടുവീർപ്പോടെ ഓർത്തു.
“ഫൈസി.. ഇയ്യ് എന്താ ഇതിന് മാത്രം ഓർക്കുന്നെ? വന്നപ്പോ മുതൽ തുടങ്ങിയതാണ്.. ഞാനത് ശ്രദ്ധിച്ചു. എന്താടാ. എന്തേലും പ്രശ്നമുണ്ടോ അനക്ക്. ഉണ്ടെങ്കിൽ ധൈര്യായിട്ട് പറഞ്ഞോ. ഇയ്യ് മറന്നു പോയെങ്കിലും ന്റെ അനിയനാണ് ഇയ്യ് എന്നെനിക്ക് അറിയാമല്ലോ. എന്നെ കൊണ്ടാവുന്ന എന്ത് സഹായവും ഞാൻ വാക്ദാനം ചെയ്യാം ”
കസേരയിൽ ചാഞ്ഞു കൊണ്ട് ഷാദി പറയുമ്പോൾ ഫൈസി ചിരിയോടെ അവനെ നോക്കി.
“എനിക്കൊരു പ്രശ്നവുമില്ല ഷാദി.. പറഞ്ഞല്ലോ ഞാൻ. ഇത് വഴി എനിക്കൊരാളെ കാണാൻ പോവേണ്ട ആവിശ്യമുണ്ടായിരുന്നു. അറക്കൽ തറവാടിന് മുന്നിലൂടെ പോയിട്ട് ഒന്ന് കയറിയില്ലെന്നറിഞ്ഞ എന്റെ ഉമ്മയെന്നെ കൊല്ലും..”
ചിരിയോടെ തന്നെ പറഞ്ഞിട്ട് അവൻ എഴുന്നേറ്റു.
“ശെരിയെന്നാ. ഞാൻ ഇറങ്ങട്ടെ. ഇപ്പൊ തന്നെ സംസാരിച്ചിരുന്നു നേരം ഒരുപാട് വൈകി. ഇനി പിന്നെയൊരിക്കൽ വരാം ”
ഫൈസി യാത്ര പറഞ്ഞു കൊണ്ട് ചുറ്റും നോക്കി.
“ഒക്കെ.. കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഫ്രീ ആകുമ്പോൾ ഇത് പോലെ ഇങ്ങോട്ടിറങ്ങു ഇയ്യ് . കൊറച്ചു ദിവസം ഞാനുണ്ടാകും ഇവിടെ ”
അവന് നേരെ കൈ നീട്ടി കൊണ്ട് ഷാദി പറഞ്ഞതും ഫൈസി ചിരിച്ചു കൊണ്ട് തന്നെ പല്ല് കടിച്ചു.
അടുത്തൊന്നും കെട്ടിയെടുക്കുന്നില്ലേ അപ്പോ..?
അവൻ പിറുപിറുത്തു.
“വരാം ”
അത്രയും പറഞ്ഞു കൊണ്ട് ഫൈസി തിരിഞ്ഞു..
‘ആഹ്.. ഫൈസൽ മുഹമ്മദ്. അന്നോടൊരു കാര്യം പറയാൻ മറന്നു ”
പിന്നിൽ നിന്നും ഷാദിയുടെ സ്വരം കേട്ടതും നെറ്റി ചുളിച്ചു കൊണ്ട് അവൻ തിരിഞ്ഞ് നോക്കി.
“താനൊട്ടും പ്രതീക്ഷിക്കാത്ത ഒരാൾ കൂടിയുണ്ട് ഇവിടെ. പറഞ്ഞാൽ താനറിയും ”
ചിരിച്ചു കൊണ്ട് ഷാഹിദ് പറയുമ്പോൾ ഫാസിയുടെ ഹൃദയമിടിപ്പ് പുറത്ത് കേൾക്കും പരുവത്തിലായിരുന്നു.
“സലാം അങ്കിളിന്റെ മകളെ തിരിച്ചു കിട്ടിയിട്ടുണ്ട്.നീ അറിയോ ആളെ..?അവളുണ്ട് ഇവിടെ..”
അതേ ചിരിയോടെ ഷാഹിദ് അവനെ നോക്കി.
“ഫാത്തിമാ.. ഇങ്ങ് വന്നേ… ”
അധികാരത്തോടെ ആവേശത്തോടെ അകത്തേക്ക് നോക്കി ഷാഹിദ് നീട്ടി വിളിച്ചു.
ചങ്ക് പിടഞ്ഞു കൊണ്ട്… ഫൈസി അവളെ കാത്ത് നിന്നു..
തുടരും..

by