ജാതകം ഒക്കെ നോക്കിയതല്ലേ../ പത്തിൽ എട്ടു പൊരുതും ഉണ്ടായിരുന്നല്ലോ.
സൗദാമിനി പറഞ്ഞു അങ്ങനെ ഒന്നും പറയണ്ട ഇതൊക്കെ എന്ത് വിധിയാ അതിന് ഒന്നും അറിയാത്ത ഒരാളിനെ ഇതിലേക്ക് വലിച്ചിടേണ്ട കാര്യമുണ്ടോ താല്പര്യമില്ലാതെ പറഞ്ഞു
അളിയൻ ഏതായാലും ഞാൻ പറഞ്ഞ കാര്യം ഒന്ന് ആലോചിക്കു.. ചെറിയ എന്തെങ്കിലും ബിസിനസ് തുടങ്ങുന്ന കാര്യം. ഇനിയിപ്പോ പുതിയൊരു ജോലി കണ്ടുപിടിച്ച് അവിടെ ഒന്ന് ക്ലച്ച് പിടിച്ച് വരാൻ എത്ര വർഷം എടുക്കും..
അതില് നല്ലത് ഇവിടെ എന്തെങ്കിലും ജോലി കണ്ടുപിടിക്കുന്നത് തന്നെയല്ലേ.പോയത്
പോട്ടെ, നമുക്ക് ബാക്കി നോക്കാം…
അവന്റെ തോളിൽ തട്ടിക്കൊണ്ടു ബാലൻ പറഞ്ഞപ്പോൾ അതൊരു വലിയ ആശ്വാസമായിരുന്നു ആ നിമിഷം വിഷ്ണുവിനും .
അന്ന് രാത്രി അനൂപിനൊപ്പം ഇരുന്ന് കുറച്ച് അധികം കഴിച്ചിരുന്നു വിഷ്ണു.
സന്തോഷവും സങ്കടവും ഇടകലർന്ന ഒരു ദിവസമാണ് കയ്യിലെ മോതിരത്തിലേക്ക് നോക്കുമ്പോൾ വല്ലാത്തൊരു സമാധാനവും സന്തോഷവും തോന്നുന്നു. അതേസമയം തന്നെ ജോലിയുടെ കാര്യത്തെപ്പറ്റി ആലോചിക്കുമ്പോൾ വല്ലാത്തൊരു വേദനയും
ജീവിതം പ്രവചനാതീതമാണെന്ന് പറയുന്നത് ചിലപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ ആണ് സത്യമാവുന്നത്..
ഈ ഒരു വരവിന് തന്റെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല. ചിലപ്പോഴൊക്കെ ജീവിതം പ്രവചനാതീതമായി നമ്മളെ ഞെട്ടിക്കാറുണ്ട്.
അനൂപ് വീട്ടിൽ വിഷ്ണുവിന്റെ കാര്യം പറഞ്ഞപ്പോൾ എല്ലാവർക്കും ഒരേപോലെ വേദന തോന്നിയായിരുന്നു. ഏറ്റവും കൂടുതൽ സങ്കടം ഭാമയ്ക്ക് ആയിരുന്നു. വിഷ്ണുവിന്റെ അവസ്ഥയെക്കുറിച്ച് കൂടി അനൂപ് പറഞ്ഞിരുന്നു.. അതുകൊണ്ടുതന്നെ ഭാമയ്ക്ക് വിഷ്ണു ഇപ്പോൾ വല്ലാത്ത വേദനയിലായിരിക്കും എന്ന് മനസ്സിലാക്കാൻ സാധിച്ചു.
പിറ്റേന്ന് രാവിലെ തന്നെ അവൾ അമ്പലത്തിൽ പോയി അവനുവേണ്ടി കുറച്ച് അധികം വഴിപാടുകൾ ഒക്കെ നടത്തിയിരുന്നു…
തിരികെ നേരെ വിഷ്ണുവിന്റെ വീട്ടിലേക്കാണ് ചെന്നത്…
ചെന്നപ്പോൾ സൗദാമിനിയമ്മ മിഷ്യനിൽ ഇട്ട് തുണി കഴുകുന്ന തിരക്കിലാണ് അവർ.
അരികിലേക്ക് ചെന്നിരുന്നു
വിദ്യചേച്ചി എവിടെ മിനിയമ്മേ..? അവള് കുളിക്കാണെന്ന് തോന്നുന്നു .
ഇനി മൂന്നു ദിവസമല്ലേ അവൾ ഇവിടെ ഉള്ളു മോളെ… അത് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം.!
ചിരിയോടെ ആണെങ്കിലും അവരുടെ വേദന ആ വാക്കുകളിൽ നിന്നും ഭാമയ്ക്ക് വ്യക്തമായിരുന്നു..
നീ എന്താ രാവിലെ തന്നെ.? ഇന്ന് കോളേജിൽ പോകണ്ടേ.?
പോണം, ഇന്നലെ വിച്ചുവേട്ടന്റെ കാര്യം അനുവേട്ടൻ പറഞ്ഞു…
ഒരു സമാധാനം ഉണ്ടായിരുന്നില്ല.! ഞാൻ അമ്പലത്തിൽ പോയി വഴിപാടൊക്കെ കഴിച്ചിട്ട് വരാം.
എന്ത് ചെയ്യാനാ മോളെ..! ചില സമയത്ത് ഇങ്ങനെയൊക്കെയാ പിന്നെ ഞാൻ ഓർക്കുന്നത് ഇന്നലെ ബാലൻ പറഞ്ഞതുപോലെ ഇനി പോകണ്ടാന്ന് ആണ്. എനിക്കൊരു കൂട്ടായിട്ട് അവൻ ഇവിടെ നിൽക്കുകയാണെങ്കിൽ അത് എനിക്ക് ഒരു സന്തോഷം അല്ലെ..,?
എത്ര കാലായി എന്റെ കുഞ്ഞിനെ കണ്ണ് നിറച്ചു കണ്ടിട്ട്.
അവരെ നോക്കി ഒന്ന് മനോഹരം ആയി പുഞ്ചിരിച്ചു ഭാമ.
വിച്ചുവേട്ടൻ എവിടെ..?
ഉണർന്നിട്ടില്ല മോളെ
എങ്കിൽ എഴുന്നേൽക്കുമ്പോൾ പറഞ്ഞാൽ മതി. ഇത് തൊടാനും പറയണം. പ്രസാദം ആണ്. ഞാൻ ഇറങ്ങാം…
നീ തന്നെ കൊണ്ട് കൊടുക്ക്. അവൻ ഇപ്പോൾ എഴുന്നേറ്റിട്ടുണ്ടാവും.. പോകുന്ന വഴിക്ക് ഇത്തിരി ചായ കൂടി മുകളിലോട്ട് കൊടുത്തേക്ക്.. എനിക്കിനി കയറാൻ വയ്യ..
അവര് പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ല..
ആ മനസ്സിന് മറ്റൊരാൾ അവകാശമായി വന്ന നിമിഷം മുതൽ ഇനി ഒരുപാട് കാണരുത് എന്ന് കരുതിയാണ് നടക്കുന്നത്. വെറുതെ എന്തിനാണ് മായേച്ചി പറഞ്ഞതുപോലെ മനസ്സിൽ ഒരു മോഹം വളർത്തിക്കൊണ്ടു നടക്കുന്നത്
മാത്രമല്ല ഇപ്പോൾ തന്റെ അല്ലല്ലോ. അതുകൊണ്ടുതന്നെ ആ മുഖത്തേക്ക് മോശമായ രീതിയിൽ ഒന്നു നോക്കുകപോലും പാടില്ല. തന്റെ പ്രണയം തന്റെ മനസ്സിൽ തന്നെ ഇരുന്നോട്ടെ.!
എങ്കിലും സൗദാമിനിയമ്മ പറഞ്ഞപ്പോൾ തള്ളിക്കളയാൻ പറ്റാത്തതുകൊണ്ട് ഫ്ലാസ്കിൽ നിന്നും ഒരു ഗ്ലാസ് ചായയും എടുത്ത് മുകളിലേക്ക് നടന്നു..!
മുറിയിൽ ഒന്ന് കൊട്ടിയപ്പോൾ തന്നെ ആളു വാതിൽ തുറന്നിരുന്നു… കുറെ നേരമായി ഉണർന്നിട്ട് എന്ന് മുഖം കണ്ടപ്പോൾ തോന്നി.!
നീ ഞാൻ വിചാരിച്ചു അമ്മ ആയിരിക്കും എന്ന്, നീ ആയിരുന്നോ.?
തന്റെ മുഖത്തേക്ക് നോക്കി ചിരിയോട് ചോദിക്കുന്നുണ്ട്.
നല്ല ഭംഗിയാണ് ആളിന്റെ ചിരിക്ക്. ആ മുഖത്തേക്ക് തന്നെ കുറച്ച് സമയം നോക്കി നിന്നുപോയി. ഒരു നഷ്ടബോധം തന്നെ വരിഞ്ഞു മുറുക്കുന്നത് ആ നിമിഷം ഭാമ അറിഞ്ഞു.
ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ ഭാമേയെന്ന് മനസാക്ഷി ചോദിക്കുന്നു. ഒരിക്കൽ തുറന്നു പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ തന്റെ സ്വന്തമായിരുന്നുവെങ്കിലോ.? ചിലപ്പോൾ വിച്ചുവേട്ടന് തന്നെ ഇഷ്ടപ്പെടാൻ സാധിച്ചിരുന്നുവെങ്കിലോ.? അങ്ങനെ എന്തൊക്കെയോ ചോദ്യങ്ങൾ മനസ്സിൽ നിറയുന്നു..
ഇപ്പോൾ പറഞ്ഞാലോ..? അവൾ ഓർത്തു
എന്തൊക്കെയാണ് താൻ ആലോചിച്ചു നോക്കുന്നത്..അടുത്ത നിമിഷം ബോധമനസ്സ് ശക്തി പ്രാപിച്ചു. വികാരം വിവേകത്തെ കീഴടക്കാൻ ശ്രമിക്കുന്നു.
നീയെന്താ സ്വപ്നം കാണാണോ? അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു അപ്പോഴാണ് അവളും യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത് .
സോറി ചേട്ടാ ഞാൻ വേറെന്തോ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ചായ അമ്മ തന്ന് വിട്ടതാ.. അവൻ ചിരിയോടെ അത് അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി
ഇത് അമ്പലത്തിലെ പ്രസാദം.! അമ്മ പറഞ്ഞു വിച്ചുവേട്ടന് വേണ്ടി വഴിപാട് നടത്തണമെന്ന്. ജോലിയുടെ കാര്യമൊക്കെ അറിഞ്ഞിരുന്നു. കുളി കഴിഞ്ഞിട്ട് ഇത് തൊടാൻ മറക്കണ്ടട്ടോ
താൻ സ്വമേധയാൽ വഴിപാട് നടത്തിയതാണെന്ന് അവൾ പറഞ്ഞില്ല. അങ്ങനെ പറഞ്ഞാൽ ആൾ എന്ത് കരുതും. അമ്മ പറഞ്ഞിട്ടാണെന്ന് പറയുമ്പോൾ കുഴപ്പമില്ലല്ലോ. തന്റെ അമ്മയ്ക്ക് ആളെ ഇഷ്ടമാണെന്ന് ആൾക്കും അറിയാം .
ചിരിയോടെ അവന് പ്രസാദം വാങ്ങി ,
നീ കേറി വാടി എന്താ അവിടെ തന്നെ നിൽക്കുന്നത്.
അവൻ വിളിച്ചപ്പോൾ മടിയോടെയാണെങ്കിലും അവൾ അകത്തേക്ക് കയറി.
വിച്ചുവേട്ടന്റെ മുറി പണ്ടൊക്കെ ഇവിടെ വരുമ്പോൾ ഈ മുറിയിൽ കയറി വെറുതെ ആഗ്രഹിക്കുമായിരുന്നു ഇത് വിവാഹശേഷം തങ്ങളുടെ മുറിയാകുമല്ലോ എന്ന്.! ഇവിടെ സന്തോഷത്തോടെ തങ്ങൾ കഴിയുമല്ലോ എന്ന്.
ആദ്യമായി കാണുന്നതുപോലെ അവളാ മുറിയോന്നു നോക്കി .
♥️

by