21/04/2026

നന്ദൻ ബീച്ചിലേക്കുള്ള റോഡിൽ ബൈക്ക് നിർത്തി. ഇറങ്ങി നടന്നു. കാലുകൾക്ക് വല്ലാത്ത ക്ഷീണം. ദൂരെ നിന്നും കടലിരമ്പം കേൾക്കാം. വേഗം വരൂവെന്ന് കടലമ്മ നീട്ടി വിളിക്കുന്നത് പോലെ…

രചന – സവിത സുനിൽ

❤️മരണവഴിയിലെ പ്രണയം ❤️

നന്ദൻ ബീച്ചിലേക്കുള്ള റോഡിൽ ബൈക്ക് നിർത്തി. ഇറങ്ങി നടന്നു. കാലുകൾക്ക് വല്ലാത്ത ക്ഷീണം. ദൂരെ നിന്നും കടലിരമ്പം കേൾക്കാം. വേഗം വരൂവെന്ന് കടലമ്മ നീട്ടി വിളിക്കുന്നത് പോലെ…
തളരുന്ന കാലുകളെ വലിച്ചു കൊണ്ട് വേഗത്തിൽ നടന്നു. ആളുകൾ തിങ്ങി നിൽക്കുന്നുണ്ട്. ആകാശത്ത് വിടപറയാൻ കാത്തു നിൽക്കുന്ന ആദ്യതൻ. അവനോട് യാത്ര പറയാൻ കൂടിയാണ് ഈ വരവ്. ചുറ്റും നോക്കി ഒരൊഴിഞ്ഞ സ്ഥലം കാണുന്നില്ല. കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ദൂരെയുള്ള സിമന്റ് ബെഞ്ചിൽ ആളൊഴിഞ്ഞത്. തിടുക്കത്തിൽ നടന്ന് സ്ഥലം കൈക്കിലക്കുമ്പോഴേക്കും അങ്ങെ അറ്റത്ത് ഒരു സുന്ദരി വന്നിരുന്നു. ഇങ്ങെ അറ്റത്ത് നന്ദനും. സമയം വേഗത്തിൽ വിട പറഞ്ഞു ചുറ്റും ഇരുട്ട് പരന്നു. ആളുകൾ ഒഴിഞ്ഞു തുടങ്ങി. എല്ലാവരും പോയിട്ട് വേണം തനിക്ക് കടലമ്മയുടെ കൊട്ടാരത്തിലേക്ക് യാത്ര പോകാൻ. പക്ഷേ ബെഞ്ചിലെ അങ്ങെ അറ്റത്തെ സുന്ദരി പോകുന്നില്ല. മടിച്ചു മടിച്ച് അവൻ ചോദിച്ചു.

എല്ലാവരും പോകുന്നു നിങ്ങൾ പോകുന്നില്ലെ.?

അവൾ അവനെയൊന്ന് നോക്കി.

നിങ്ങൾ പോകുന്നില്ലെ..? മറുചോദ്യം.

അത്.. പിന്നെ…. ഞാൻ പോകും. അതിന് മുൻപ് നിങ്ങൾ പോകു… നിങ്ങളൊരു സ്ത്രീയല്ലേ. ഇങ്ങനെ തനിച്ചിവിടെ ഇരിക്കരുത്.

നിങ്ങൾ പൊയ്ക്കോളൂ…

ഞാൻ പോകാൻ വന്നതല്ല.

ഞാനും…

നന്ദൻ അവളെ നോക്കി.

കുട്ടി ഞാൻ ഈ ലോകത്തോട് വിട പറയാൻ വന്നതാണ്.

ഞാനും…. നിങ്ങൾ എന്തിനാ ഇവിടെ നിന്നും വിട പറയുന്നത്.

ജീവിതത്തിൽ തോറ്റു പോയൊരു മനുഷ്യനാണ്. പഠിപ്പ് ഇല്ല നല്ലൊരു ജോലിയില്ല. സ്നേഹം കുന്നോളമുണ്ട് പക്ഷേ ഒരു ജീവിതം തരാൻ ആരുമില്ല. എല്ലാവർക്കും പണവും ജോലിയും മതി. ഇനിയും ഒരു പരിഹാസ കഥാപാത്രമായ് വയ്യ. വെറുത്തുപോയി.

ഞാൻ മീര. വീട്ടുകാർക്ക് വേണ്ടി പ്രണയിക്കാൻ മറന്നു. വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷം. ബ്രെസ്റ് ക്യാൻസർ ആണ്. ഇനി മുപ്പതു ദിവസം കഴിഞ്ഞാൽ ഞങ്ങൾ പിരിയും. കുഞ്ഞുണ്ടായിരുന്നെങ്കിൽ അവനെന്നെ ഉപേക്ഷിച്ചു പോവില്ലെന്ന് വീട്ടുകാർ. അവനൊരു അച്ഛനാവാൻ കഴിയില്ലെന്ന സത്യം ഞാൻ മറച്ചു പിടിച്ചു. ഒരിക്കലും ഉപേക്ഷിച്ചു പോവില്ലെന്ന ഉറപ്പിലായിരുന്നു. പക്ഷേ അവൻ ചതിച്ചു. തെറ്റ് മുഴുവൻ എന്റെയൊണെന്ന് വീട്ടുകാർ കുറ്റപ്പെടുത്തി. എനിക്കും ജോലിയില്ല. കുത്തുവാക്കുകൾ കേട്ട് മടുത്തു. . ആരെയും വേദനിപ്പിക്കേണ്ടെന്ന് കരുതി.

അവൻ അവളെ നോക്കി. ഇരുട്ടിലേക്ക് മിഴികൾ ഉറപ്പിച്ച് അവളിരുന്നു. മുഖത്തെ ഭാവം അറിയാൻ കഴിഞ്ഞില്ല. അവൻ എഴുന്നേറ്റ് അവൾക്കരികിലേക്കിരുന്നു. അവളുടെ കൈ എടുത്ത് തന്റെ വിരലുകളിൽ ചേർത്ത് പിടിച്ചു. അവളൊന്ന് ഞെട്ടി തിരിഞ്ഞു. അവൻ ആർത്തിരമ്പുന്ന കടലിലേക്ക് നോക്കി. പതിയെ പറഞ്ഞു.

ഞാനും പ്രണയിച്ചിട്ടില്ല. ഇനിയുള്ള മുപ്പത് ദിവസം നമുക്കൊന്ന് പ്രണയിച്ചു നോക്കാം.

ഒന്നും മിണ്ടാതെ അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.