രചന – കൃഷ്ണ പ്രിയ
പിടിക്കപ്പെട്ടപ്പോൾ അവൻ ഒന്ന് പതറി.
തിരിഞ്ഞു നിന്ന് അവൻ തല കുനിച്ചു.
രാജീവേട്ടാ ….
ആർദ്രമായ അവളുടെ വിളിയിൽ അവൻ തല ഉയർത്തി നോക്കി.
എന്തിനാ രാജീവേട്ടാ ഈ ഒളിച്ചു കളി.
ഇതൊന്നും ആരും അറിയില്ലാന്നാണോ വിചാരം. ഞാൻ എല്ലാം അറിയുന്നുണ്ട്.
എന്തിനു വേണ്ടീട്ടാ മോളെ അകറ്റി നിർത്തുന്നത്. ആഹ് കുഞ്ഞിന് കിട്ടേണ്ട സ്നേഹവും വാത്സല്യവും ഒക്കെ എന്തിനാ നിക്ഷേധിച്ചത്.
ഒന്നുമില്ലെങ്കിലും അവള് നിങ്ങൾടെ ചോരയല്ലേ ….
അച്ഛൻ എന്താ അമ്മേ മോളെ എടുക്കാത്തെ എന്ന് ചോദിക്കുമ്പോൾ എന്റെ ഉളള് നീറിയിട്ടുണ്ട്.
നിങ്ങൾടെ സ്നേഹവും വാത്സല്യവും ആഹ് കുഞ്ഞ് അത്രയ്ക്കും ആഗ്രഹിക്കുന്നുണ്ട്.
എന്തിനു വേണ്ടിട്ടാ …
പറ … എന്തിനു വേണ്ടീട്ടാ നിങ്ങളിങ്ങനെ ഒക്കെ കാണിച്ചു കൂട്ടുന്നത്.
എനിക്കറിയണം…
⚫⚫⚫
പേടിയാ എനിക്ക് …
ഇനി എന്റെ കല്ലുമോളെ കൂടെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യാ …
ഞാൻ സ്നേഹിച്ചവരെ ഒക്കെ എനിക്ക് നഷ്ടപ്പെട്ടിട്ടൊള്ളൂ.
ചെറുപ്പത്തിലെ എനിക്ക് കൂട്ടായിട്ടുണ്ടായിരുന്നത് എന്റെ മുത്തശ്ശിയാണ്.
പെട്ടെന്നൊരു ദിവസം ഞങ്ങളെ വിട്ട് മുത്തശ്ശി പോയപ്പോ ഞാൻ തകർന്നു പോയി.
പിന്നീട് എന്റെ ലോകം അച്ഛനും അമ്മയും മാത്രമായി.
ഒരിക്കൽ അച്ഛൻ ജോലി കഴിഞ്ഞു വരുന്ന വഴി ഒരു ആക്സിഡന്റ് ഉണ്ടായി.
അച്ഛനെ ഞങ്ങൾക്ക് കിട്ടില്ലാന്നു വരെ ഡോക്ടർമാർ പറഞ്ഞതാ .
പക്ഷെ അവിടെ മാത്രം ദൈവം എന്നെ രക്ഷിച്ചു.
അമ്മയുടെയും എന്റെയും കണ്ണീരും പ്രാർത്ഥനയും അവിടെ മാത്രം ദൈവം കേട്ടു.
പിന്നീട് കോളേജിൽ വച്ച് അഞ്ജലി എന്റെ ജീവിതത്തിലേക്ക് വന്നു.
ഒഴിഞ്ഞു മാറി നടന്ന അവളുടെ ഇഷ്ടം ഞാൻ പിടിച്ചു വാങ്ങിയതാണ്.
എതിർപ്പുകളൊന്നും വകവയ്ക്കാതെ അവളെ ഞാൻ എന്റെ ഭാര്യയാക്കി.
ഒടുവിൽ ഞങ്ങളുടെ പ്രണയത്തിന്റെ സാക്ഷാത്കാരം പോലെ ഒരു കുഞ്ഞു ജീവൻ അവളിൽ തുടിച്ചു.
എല്ലാവരെക്കാളും ആകാംക്ഷയും കാത്തിരുന്നതും ഞാനായിരുന്നു …
എന്റെ ചോരയെ കാണാൻ ഏറ്റവും കൂടുതൽ കൊതിച്ചത് ഞാൻ ആയിരുന്നു.
ഒരിക്കൽ പോലും നേരിട്ട് കാണാത്ത എന്റെ കുഞ്ഞിനെ ഞാൻ അളവറ്റ് സ്നേഹിച്ചു.
പക്ഷെ അവിടെയും വിധി എന്നെ ചതിച്ചു.
കൺനിറയെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല എന്റെ മോളെ എനിക്ക്.
അഞ്ജലിയുടെ മനസ്സ് കൈ വിട്ട് പോയിരുന്നു. പക്ഷെ ഇനിയൊരു കുഞ്ഞ് …
അതവളുടെ ജീവനുപോലും ആപത്തായിരുന്നു …
എന്നാലും അവളുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു ഞങ്ങളുടെ കുഞ്ഞ്.
എപ്പോഴൊക്കെയോ ഞാനും അതാഗ്രഹിച്ചിരുന്നു.
അങ്ങനെ കല്ലുമോളെ അവൾ ഗർഭം ധരിച്ചു.
പക്ഷെ എന്റെ അമ്മ ….
കല്ലുമോൾക്ക് അഞ്ജലിയുടെ ഉദരത്തിൽ ഒരു മാസം പ്രായമുള്ളപ്പോൾ അമ്മ ഞങ്ങളെ വിട്ടു പോയി.
അതെനിക്ക് താങ്ങാവുന്നതിലും അധികം ആയിരുന്നു.
പക്ഷെ എനിക്ക് ഒരു താങ്ങായും തണലായും നിന്നത് അഞ്ജലി മാത്രമാണ്.
പക്ഷെ അവളെ കൂടെ നഷ്ടപ്പെടുമോ എന്ന ഭയം എന്നെ വന്നു മൂടിയിരുന്നു.
പലപ്പോഴും ദുസ്പ്നങ്ങൾ കണ്ട് ഉറക്കം പോലും നഷ്ടപ്പെട്ടിട്ടുണ്ട്.
പ്രസവം അടുക്കുന്തോറും ഞാൻ ഒരു ഭ്രാന്തനായി മാറിക്കൊണ്ടിരിക്കുകയായിരുന്നു.
പക്ഷെ എന്റെ അഞ്ജലി …
കല്ലുമോൾക്ക് ജന്മം നൽകി അവൾ എന്നെ വിട്ട് പോയി.
ഞാൻ കാരാണമാ എല്ലാം .
മനപൂർവ്വം എന്റെ ജീവിതത്തിലേക്ക് അവളെ ഞാൻ കൂട്ടിക്കൊണ്ട് വന്നതാ.
സ്നേഹം പിടിച്ചു വാങ്ങിയതാ.
ഒടുവിൽ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്നു.
അതെനിക്ക് നിസഹായനായി നോക്കി നിൽക്കാനെ ആയുള്ളൂ …
പിന്നീട് എനിക്ക് പേടിയായിരുന്നു.
എന്റെ കല്ലുമോള് …
മോളെ സ്നേഹിക്കാൻ എനിക്ക് പേടിയാ ദുർഗ്ഗേ …
അവളെ കൂടെ നഷ്ടപ്പെട്ടാൽ ഞാൻ പിന്നെ ജീവനോടെ ഇരിക്കില്ല.
അപ്പോഴേക്കും ദുർഗ്ഗ അവന്റെ വായ പൊത്തി പിടിച്ചു.
പിന്നെ എനിക്കാരാ ഉള്ളേ?
ആർക്കും ഒന്നും സംഭവിക്കില്ല.
എല്ലാം രാജീവേട്ടന്റെ തോന്നല് മാത്രമാ…
ഈ തോന്നലിന്റെ പേരിൽ കല്ലുമോൾക്ക് അവൾടെ അച്ഛന്റെ സ്നേഹം നഷ്ടപ്പെടരുത്.
അച്ഛന്റെ സ്നേഹവും വാത്സല്യവും കിട്ടാതെ
കല്ലുമോള് അവൾടെ അച്ഛനെ വെറുക്കാൻ പാടില്ല. എല്ലാ സൗഭാഗ്യങ്ങളോടും കൂടെ തന്നെ അവൾ വളരണം.
രാജീവേട്ടൻ തന്നെ ഒന്നാലോചിച്ചു നോക്കൂ …
അഞ്ജലി കല്ലുമോളെ രാജീവേട്ടന്റെ കൈകളിൽ ഏൽപ്പിച്ചിട്ടാ പോയത്.
കല്ലുമോളെ അവൾടെ അച്ഛൻ സ്നേഹത്താൽ പൊതിയുമെന്ന് ഒരിക്കലും സങ്കടപ്പെടുത്തില്ല എന്നൊക്കെ ആഗ്രഹിച്ചായിരിക്കും അഞ്ജലി പോയത്.
പക്ഷെ രാജീവേട്ടന്റെ ഈ പെരുമാറ്റവും സ്വഭാവവും കാരണം അഞ്ജലിയുടെ ആത്മാവ് ഒത്തിരി വേദനിക്കുന്നുണ്ടാവും.
എന്തിനു വേണ്ടിട്ടാ ഇത്തരം അന്ധവിശ്വാസങ്ങളും കൊണ്ട് നടക്കുന്നേ?
സ്നേഹിച്ചുടെ നമ്മുടെ മോളേ ?
മനസ്സറിഞ്ഞ് …. കൊഞ്ചിച്ചുടേ ?
അവന്റെ കൈകളിൽ പിടിച്ച് കൊണ്ട് അവൾ ചോദിച്ചു.
മ്മഹ്….
മനസ്സ് കല്ലാക്കിയാടോ ഞാൻ ഇത്രയും നാളും ജീവിച്ചത്.
ആരും ഇല്ലായിരുന്നു എന്നെ ഇതുപോലൊന്ന് സമാധാനിപ്പിക്കാൻ. ആശ്വസിപ്പിക്കാൻ വിഷമങ്ങൾ എല്ലാം തുറന്നു പറയാൻ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഇത്രയും നാളും നൂല് പൊട്ടിയ പട്ടം പോലെയായിരുന്നു എന്റെ മനസ്സ്.
ഇപ്പോഴാടോ എന്റെ മനസ്സൊന്നു ശാന്തമായത്.
കല്ലുമോൾടെ ഈ അമ്മയെ കൂടെ സ്നേഹിക്കാമോ?
ഇടം കണ്ണിട്ട് അവനെ നോക്കി അവൾ ചോദിച്ചു.
മറുപടിയായി ഒരടിയാണ് പ്രതീക്ഷിച്ചത്.
പക്ഷെ അത് തെറ്റിച്ച് അവൻ അവളെ ചേർത്ത് പിടിച്ചു.
കല്ലുമോൾടെ അമ്മയ്ക്ക് ഈ രാജീവിനെ സ്നേഹിക്കാൻ പറ്റോ ?
അവളുടെ താടിത്തുമ്പിൽ പിടിച്ച് മുഖമുയർത്തിക്കൊണ്ട് അവൻ ചോദിച്ചു.
അവളുടെ നിറഞ്ഞ കണ്ണുകൾ അവനുള്ള മറുപടിയായിരുന്നു.
ശരിക്കും ദുർഗ്ഗയെ ഇഷ്ടാണോ ?
അവൾ വിശ്വാസം വരാത്ത പോലെ അവനോട് ചോദിച്ചു.
പേടിയായിരുന്നുടോ താൻ എന്റെ മോളെ സ്നേഹിക്കുമോ എന്ന്.
ഞാൻ അകന്ന് നിന്നാലും മോൾക്ക് അമ്മയുടെ സ്നേഹം കിട്ടുമല്ലോ എന്ന് കരുതിയാണ് ഞാൻ തന്നെ വിവാഹം
കഴിച്ചത്.
എങ്കിലും ഭയമായിരുന്നു.
ഇന്നത്തെ കാലത്ത് പല വാർത്തകളും കേൾക്കുന്നുണ്ട് ,
ഒരു ഭാഗത്ത് സ്വന്തം കുഞ്ഞുങ്ങളെ കണ്ണിചോരയില്ലാതെ ക്രൂരമായി കൊല്ലുന്ന അമ്മമാർ …
മറുവശത്ത് സ്വന്തം ജീവൻ കളഞ്ഞും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മമാർ …
താൻ മോളെ എങ്ങനെ സ്വീകരിക്കും എന്ന് എനിക്ക് പേടിയുണ്ടായിരുന്നു.
പക്ഷെ ഇപ്പോ … ഇപ്പോ എനിക്കും കൊതി തോന്നുന്നുണ്ടടോ തന്റെ സ്നേഹം അനുഭവിക്കാൻ ….
അവൾ ഒന്നുകൂടെ അവന്റെ നെഞ്ചിലേക്ക് പറ്റിചേർന്നു.
താനെന്താ ഉറങ്ങാതിരുന്നേ?
അവളുടെ മുടിയിൽ തഴുകി കൊണ്ട് അവൻ
ചോദിച്ചു.
ഒരു കള്ളനെ പിടിക്കാനാ ….
രാത്രി മോൾടെ അടുത്ത് ചുറ്റിപറ്റി ഒരു കള്ളൻ വരാറുണ്ട്.
അയാളെ ഇന്നു ഞാൻ കൈയ്യോടെ പിടിച്ചു.
തനിക്കറിയാമായിരുന്നോ ഇതൊക്കെ …
അവൻ അത്ഭുതത്തോടെ ചോദിച്ചു….
അറിയാമായിരുന്നു എല്ലാം…
പക്ഷേ അതെല്ലാം ഞാൻ ആസ്വദിച്ചിരുന്നു.
ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞു.
ഉറങ്ങണ്ടെടോ? നേരം ഒരുപാടായി…
മമ്ഹ് …
അവൾ അകന്നു മാറി കൊണ്ട് പറഞ്ഞു.
അവൻ സോഫിലേക്ക് കിടക്കാൻ പോയതും അവൾ അവനെ തടഞ്ഞു.
ഇനിയും അവിടെയാണോ കിടക്കാൻ പോവുന്നത്?
അവൾ ചോദിച്ചതും അവൻ ഒന്നു ചിരിച്ചു.
കല്ലുമോൾക്ക് ഇരുവശത്തും ആയി അവർ കിടന്നു.
കല്ലുമോൾ നല്ല ഉറക്കത്തിലായിരുന്നു.അച്ഛന്റെയും അമ്മയുടെയും സ്നേഹം ഒരുപോലെ അനുഭവിക്കാൻ ആയി നല്ലൊരു നാളെക്കായി…
കല്ലുമോളെ പുണർന്നു ഇരുവരും മയക്കത്തിലേക്ക് വഴുതി വീണു…
⚫⚫⚫
പിറ്റേന്നു കാലത്തെ എഴുന്നേറ്റതും ദുർഗ്ഗയ്ക്ക് എന്തെന്നില്ലാത്ത ആവേശമായിരുന്നു.
വെളുപ്പിനെ എഴുന്നേറ്റത് കൊണ്ട് പണികൾ എല്ലാം വേഗം തീർന്നു.
അവൾ വേഗം കുളിച്ച് മുറ്റത്തെ മുല്ലയിൽ നിന്നും മുല്ലമൊട്ടുകൾ എടുത്ത് മാല കോർത്തു.
വീടിന്റെ ഒരു അരുകിലായി കൂവളം ഉണ്ടായിരുന്നു.
അതിൽ നിന്നും ഇലകൾ എടുത്ത് മാല കെട്ടി.
അപ്പോഴേക്കും ആറുമണി ആയിരുന്നു.
വേഗം രാജീവിനെയും കല്ലുമോളേയും ദുർഗ്ഗ വിളിച്ചെണീപ്പിച്ചു.
മോളേ കുളിപ്പിച്ച് പട്ടുപാവാട ഇടിച്ച് സുന്ദരി കുട്ടിയാക്കി.
അവൾ ഒരു മുണ്ടും നേര്യതും ഉടുത്തു റെഡിയായി.
അപ്പോഴേക്കും രാജീവ് കുളിച്ച് ഒരു ഷർട്ടും മുണ്ടും ഇട്ടു വന്നു.
കെട്ടിവച്ച മാലയുമായി അവർ അമ്പലത്തിലേക്ക് പോയി.
ക്ഷേത്രനടയിൽ മാല വച്ച് ഭഗവാനോട് മനസ്സ് നിറയെ പ്രാർത്ഥിച്ചു.
അച്ഛന്റെയും അമ്മയുടെയും വിരൽ തുമ്പിൽ തൂങ്ങി നടപ്പാതയിലൂടെ കുഞ്ഞി കൊലുസുകൾ കിലുക്കി കല്ലുമോള് നടന്നു.
(തുടരും )❤️❤️❤️

by