16/04/2026

അപൂർവരാഗം : ഭാഗം 11

രചന – മിനിമോൾ

പുലര്‍ച്ചെ എപ്പഴോ വല്ലാത്തൊരു സ്വപ്നം കണ്ടു ആണ് ഞാന്‍ ഞെട്ടി ഉണര്‍ന്നതു.. അതേ ഞെട്ടലിൽ ഞാന്‍ എന്റെ കഴുത്തും സിന്ദൂര രേഖയും തൊട്ടു നോക്കി.. സ്വപ്നത്തില്‍ കഴുത്തില്‍ വീണ ആലില താലിയും നെറ്റിയിലെ സിന്ദൂരവും.. പിന്നെ അതെന്നെ അണിയിച്ച കൈകളുടെ ഉടമയെയും…. മുഖം അവ്യക്തമായിരുന്നെങ്കിലും പ്രണയം തുളുമ്പുന്ന ആ നീലക്കണ്ണുകള്‍ എനിക്ക് വ്യക്തമായി കാണാമായിരുന്നു..ഒപ്പം നെഞ്ചിന് താഴെയായി പച്ച കുത്തിയ ആ പേരും..”പാർവതി”…”പാര്‍വതി……. അതാരാണ്….. പാറു… പാര്‍വതി…”എനിക്ക് ആകെ വട്ട് പിടിക്കുന്നത് പോലെ തോന്നി…പിന്നെയും പിന്നെയും ഞാന്‍ എന്റെ കഴുത്തിലും സിന്ദൂര രേഖയിലും പരതി കൊണ്ടിരുന്നു…

വിലപ്പെട്ടത് എന്തോ നഷ്ടമായത് പോലെ… ഒഴിഞ്ഞ കഴുത്തും സിന്ദൂര രേഖയും എന്നെ ഭ്രാന്ത് പിടിപ്പിച്ചു.. കണ്ണ് നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു… ആരോടെങ്കിലും ഇത് ഒന്ന് പറഞ്ഞില്ലെങ്കില്‍ മരിച്ചു പോകുമെന്ന് എനിക്ക് തോന്നി..വല്ലാത്ത ഹൃദയ വേദനയോടെ ഞാന്‍ വീണ്ടും കണ്ണുകൾ അടച്ചു… നിദ്രാ ദേവി എന്നെ കടാക്ഷിച്ചില്ല എന്ന് മാത്രമല്ല തല പൊട്ടി പിളര്‍ന്നു പോകുന്നത് പോലെയും തോന്നി…ആ സ്വപ്നത്തിന്റെ അര്‍ത്ഥം… അത് ഓര്‍ക്കുന്തോറും എന്റെ ഹൃദയ മിടിപ്പ് കൂടി.. ഹരിയേട്ടന്റെ വീട്ടുകാര് ഏകദേശം എല്ലാം ഉറപ്പിച്ച മട്ടില്‍ ആണ് പോയതു.. അപ്പൊ പിന്നെ… ഇതെങ്ങനെ… ഹരിയേട്ടന് ആണെങ്കില്‍ നീലക്കണ്ണുകള്‍ അല്ല താനും… പിന്നെ.. പിന്നെ.. എങ്ങനെ.. “ന്റെ കൃഷ്ണാ… ഞാൻ കാരണം ആരേലും കരയേണ്ട അവസ്ഥ വന്നാല്‍ പിന്നെ ഈ അപ്പു ജീവനോടെ കാണില്ല….” ന്നെയും പിന്നെയും പിറുപിറുത്തുകൊണ്ട് ഞാന്‍ കിടക്കയിലേക്ക് ചാഞ്ഞു..

തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുക്കാന്‍ ആയപ്പോഴാണ് കണ്ണ് അടഞ്ഞു പോയതു.. “അപ്പു… ദേ.. എണീറ്റു വന്നേ… ഇന്ന് പാലക്കാട്ടേക്ക് പോകേണ്ടത് അല്ലെ… ഇനിയും ഉറങ്ങിയാല്‍ എങ്ങനെയാ….” അമ്മയുടെ വിളി കേട്ടാണ് ഉറക്കം ഉണര്‍ന്നത്. കണ്ണ് തുറക്കാന്‍ നന്നായി പാടു പെട്ട്.. കരഞ്ഞു കരഞ്ഞു കണ്ണ് ഒക്കെ ഒരു വിധം ആയിരുന്നു.. എണീറ്റു കണ്ണാടിയിൽ നോക്കി.. കണ്ണ് ഒക്കെ കലങ്ങി ചുവന്നു കിടക്കുന്നു.. ഈ കോലത്തിൽ താഴേക്കു ചെന്നാൽ അമ്മ കാണും.. അത് വേണ്ട.. “ഞാൻ കുളിച്ചിട്ടു താഴേക്കു വരാം അമ്മ…” അതും പറഞ്ഞു ഞാന്‍ കുളിക്കാന്‍ കയറി.. ഷവർ ഓൺ ആക്കി അതിനു ചുവട്ടില്‍ നിന്നു.. ശരീരം തണുത്ത് വിറയ്ക്കുന്നുണ്ട്… പക്ഷേ മനസ് ചുട്ട് പൊള്ളുകയാണ്.. എത്ര നേരം അതിനു ചുവട്ടില്‍ നിന്നു എന്ന് ഓര്‍മ്മയില്ല.. അമ്മയുടെ ശബ്ദം വീണ്ടും കേട്ടപ്പോൾ ആണ് ബോധം വന്നത്.. ഷവർ ഓഫ് ആക്കി.. ഡ്രെസ്സ് മാറി ഞാന്‍ പുറത്തു ഇറങ്ങി.. താഴേക്കു ഇറങ്ങി ഉമ്മറത്തെക്കു ചെന്നു… അച്ഛനും അമ്മാവനും ഇരിക്കുന്നുണ്ട്.. ഞാൻ രണ്ട് പേരെയും നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ ഒരു ശ്രമം നടത്തി..

“എന്താണ് മോളേ… ചിരിക്ക് വോള്‍ട്ടേജ് പോരല്ലോ… കല്യാണം കഴിഞ്ഞ് ഞങ്ങളെ ഒക്കെ വിട്ടു പോകുന്നതിന്റെ സങ്കടം ആണോ….” അമ്മാവന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.. ഇനിയും ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല എന്നെനിക്ക് തോന്നി.. എന്റെ സങ്കടം ആരും അറിയണ്ട.. “അയ്യോ.. അതിനു ഞാന്‍ സന്തോഷിക്കുവല്ലേ വേണ്ടത്… ഇനി അമ്മാവന്റെ കത്തി കേൾക്കണ്ടല്ലോ… “ഞാൻ അതേ നാണയത്തില്‍ തിരിച്ച് അടിച്ചു.. പിന്നെ നല്ലോരു ചിരി പാസാക്കി കൊണ്ട് അകത്തേക്ക് നടന്നു.. പുറമെ ചിരിക്കുമ്പോഴും എന്റെ ഉള്ളു കരയുന്നത് ആരും കണ്ടില്ല.. ഞാൻ കാണിച്ചില്ല.. അടുക്കളയില്‍ പോയി അമ്മയോട് സാധാരണ പൊലെ വർത്തമാനം പറഞ്ഞു.. അമ്മ തന്നെ അച്ഛനും അമ്മാവനും ഉള്ള ചായ എന്റെ കൈയിൽ തന്ന്‌ വിട്ടു..അതും കൊണ്ട് ഉമ്മറത്ത് എത്തിയപ്പോൾ ആണ് അമ്മാവന്റെ സംസാരം കേട്ടത്..”മാധവാ.. നാരായണന്‍ മാഷ് രാവിലെ വിളിച്ചിരുന്നു എന്നെ.. ഫോണിൽ കൂടി പറയേണ്ട കാര്യം അല്ലാത്തത് കൊണ്ട് ആണ് ഞാന്‍ രാവിലെ തന്നെ വന്നത്‌..”

“എന്താ സത്യേട്ടാ.. അവര് എന്താ പറഞ്ഞത്..”
അച്ഛന്റെ സ്വരത്തില്‍ ഉല്‍ക്കണ്ഠ ഉണ്ടായിരുന്നു..”ന്റെ മാധവാ… നീ ഇങ്ങനെ ടെന്‍ഷന്‍ ആവാതെ… അവര് നല്ല കാര്യം ആണ് പറഞ്ഞത്… “അമ്മാവന്റെ വാക്കുകൾ കേട്ടതും എനിക്ക് ഹൃദയം നിലച്ചത് പോലെ തോന്നി..” ആഹ്.. നീ ഇവിടെ തന്നെ നില്‍ക്കുവാണോ… ഇങ്ങു താ.. ഞാൻ തന്നെ കൊടുക്കാം..”എനിക്ക് പിന്നാലെ വന്ന അമ്മ ചായയും വാങ്ങി ഉമ്മറത്തെക്കു നടന്നു.. അവര്‍ക്കു രണ്ടാൾക്കും ചായ കൊടുത്തു..” എന്നിട്ട് എന്താ അവര് പറഞ്ഞത് ഏട്ടാ…”അമ്മ ആകാംഷയോടെ ചോദിച്ചു..”നമ്മുടെ മോളെ ആര്‍ക്കാണു ഇഷ്ടം ആവാത്തതു ന്റെ ദേവി… അവള് മിടുക്കി അല്ലെ.. അവര് ഇന്നലെ തന്നെ ജാതക പൊരുത്തം നോക്കി.. പത്തില്‍ എട്ട് പൊരുത്തം ഉണ്ട്..”അമ്മാവന്റെ മറുപടി കേട്ടതും അമ്മയുടെ മുഖം തെളിഞ്ഞു..”കല്യാണം പെട്ടെന്ന് വേണം എന്നുള്ള കാര്യം അവരോട് ആദ്യമേ സൂചിപ്പിച്ചത് ആണല്ലോ.. അവര്‍ക്കും അതിൽ എതിര്‌ അഭിപ്രായം ഒന്നുമില്ല.. “അമ്മാവന്റെ വാക്കുകൾ എന്റെ ഹൃദയത്തെ കീറി മുറിച്ചു..” ജ്യോത്സ്യന്‍ പറഞ്ഞത് വരുന്ന ഫെബ്രുവരി 4 ന്.. ആണ് മുഹൂര്‍ത്തം ഉള്ളു എന്നാണ്.. വേറെ ഒരു മുഹൂര്‍ത്തം ഇല്ല… “അമ്മാവന്‍ പറഞ്ഞത് കേട്ടപ്പോൾ ഇപ്രാവശ്യം ഞെട്ടിയത് അച്ഛനും അമ്മയും ആയിരുന്നു..

” ഫെബ്രുവരി 4 എന്ന് പറയുമ്പോ ഇനി 13 ദിവസം.. 2 ആഴ്‌ച തികച്ചു ഇല്ലല്ലോ ഏട്ടാ… ഇത്രയും പെട്ടെന്ന് എങ്ങനെയാ… കല്യാണം എന്നൊക്കെ പറയുമ്പോ… “അച്ഛൻ ആകെ വേവലാതിയോടെ പറഞ്ഞു.. “അതൊക്കെ നമുക്ക് ശരിയാക്കാം മാധവാ…”അതും പറഞ്ഞ്‌ അമ്മാവന്‍ ഇറങ്ങി..എനിക്ക് ആണേലു കോളേജിൽ പോകാതെ പറ്റില്ല.. ഒടുവില്‍ പോയിട്ട് ലീവ് എടുത്തു പെട്ടെന്ന് തന്നെ തിരിച്ചു വരാമെന്ന് തീരുമാനിച്ചു..അങ്ങനെ ഞാന്‍ വീണ്ടും പാലക്കാട്ടേക്ക് വണ്ടി കേറി.. എപ്പോഴും യാത്ര ആസ്വദിക്കുന്ന ഞാന്‍ ഇപ്രാവശ്യം അതൊന്നും ആസ്വദിക്കാന്‍ ഉള്ള മൂഡിൽ അല്ലായിരുന്നു.. ഹോസ്റ്റലില്‍ എത്തിയപ്പോൾ വൈകിട്ട് ആയി.. നിയ നേരത്തെ എത്തിയിരുന്നു.. അവളോട് ഒക്കെ പറഞ്ഞു തീര്‍ക്കണം എന്ന തീരുമാനത്തില്‍ ആയിരുന്നു ഞാന്‍.. എല്ലാം അവളോട് തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ കുറച്ചു സമാധാനം തോന്നി..

“ഡാ.. ഞാൻ ഉപദേശിക്കുന്നത് അല്ല.. പക്ഷേ.. നീ ഒക്കെ മറക്കണം… ആരാണെന്ന് പോലും അറിയാത്ത സ്വപ്നത്തില്‍ മാത്രം കണ്ട ഒരാൾക്ക് വേണ്ടി നീ എല്ലാരേയും സങ്കടപ്പെടുത്തരുത്…. നീ കല്യാണത്തിന് സമ്മതിക്കണം.. നിന്നെ കൊണ്ട് പറ്റും.” നിയയുടെ വാക്കുകൾ സത്യം ആണെന്ന് എനിക്ക് അറിയാമായിരുന്നു.. ആരാണെന്ന് അറിയാത്ത ഒരാള്‍ക്ക് വേണ്ടി ആരെയും കരയിക്കാൻ ഈ അപ്പുവിന് കഴിയില്ല.. വേണ്ടാത്തത് ഒന്നും ഇനി മനസ്സിൽ വെക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു..
രാത്രി അച്ഛൻ വിളിച്ചു.. ഹരിയേട്ടന്റെ വീട്ടുകാർക്ക് പൂര്‍ണ സമ്മതം ആണെന്ന് പറയാന്‍.. എന്നോട് ലീവിന് എഴുതി കൊടുക്കാൻ പറഞ്ഞു.. നാളെ മുതിര്‍ന്നവര്‍ ചേര്‍ന്നു അത് ഉറപ്പിക്കും എന്ന് കൂടി കേട്ടപ്പോൾ സംഭരിച്ച ധൈര്യം ഒക്കെ ചോര്‍ന്നുപോയ പൊലെ തോന്നി.. പിറ്റേന്ന് മുതൽ കോളേജിൽ പോയി തുടങ്ങി.. വൈകിട്ടു വീട്ടില്‍ വിളിച്ചപ്പോള്‍ എല്ലാര്‍ക്കും ഹരിയേട്ടന്റെ കാര്യം മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു..

എല്ലാര്‍ക്കും ഹരിയേട്ടനെ ഒരുപാട് ഇഷ്ടമായി എന്ന് എനിക്ക് മനസ്സിലായി.. ഫെബ്രുവരി 4 ന് കല്യാണം… എന്റെ ഹൃദയത്തിൽ ഒരു കല്ല് എടുത്തു വച്ചത് പൊലെ… മുറിവേറ്റ ഹൃദയം.. ചോര പൊടിഞ്ഞു കൊണ്ടേ ഇരുന്നു.. രാത്രി പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ കണ്ടു.. ആദ്യം എടുത്തില്ല.. പിന്നെയും കോൾ വന്നപ്പോ എടുത്തു.. ഡോ.. ഞാൻ ഹരിയാണ്… മറന്നോ എന്നെ..”
ഹരിയേട്ടന്റെ സ്വരം കാതില്‍ തിളച്ച എണ്ണ ഒഴിച്ച അവസ്ഥയാണ് എനിക്ക് ഉണ്ടാക്കിയത്.. എന്ത് പറയണം എന്ന് അറിയാതെ ഞാന്‍ നിന്നു.. എന്റെ മറുപടി കിട്ടാത്തത് കൊണ്ട് ആവണം ആള്‌ പിന്നെയും ഹലോ പറഞ്ഞു.. “ആഹ്.. കേള്‍ക്കുന്നുണ്ട് ഹരിയേട്ടാ… “ഞാൻ പതിയെ പറഞ്ഞു.. ” ഹാവൂ.. സമാധാനം…” ആള് പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു.. ഒരുപക്ഷേ എന്റെ മനസില്‍ ആ നീലക്കണ്ണുകള്‍ കേറി കൂടിയില്ലായിരുന്നുവെങ്കിൽ തീര്‍ച്ചയായും ഞാന്‍ ഹരിയേട്ടനെ സ്നേഹിച്ചേനെ എന്ന് എനിക്ക് തോന്നി.. എല്ലാം ഹരിയേട്ടനോട് പറയുന്നത്‌ ആണ് നല്ലത് എന്ന് എനിക്ക് തോന്നി.. “എനിക്ക് ഒരു കാര്യം പറയാനുണ്ട്..” പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു.. “പറയേടോ…”ഹരിയേട്ടൻ ആവേശത്തോടെ പറഞ്ഞു..
“അത്.. . എനിക്ക്…” ഞാൻ പറയാന്‍ തുടങ്ങിയപ്പോഴേക്കും ഹരിയേട്ടന് വേറെ കോൾ വന്നു.. “ഡോ.. ഞാൻ പിന്നെ വിളിക്കാം…” സംസാരം മുറിഞ്ഞ് പോയതിന്റെ സങ്കടത്തോടെ
ഹരിയേട്ടൻ പറഞ്ഞു.. ഒന്നും പറയാന്‍ പറ്റാത്തതിൽ എനിക്ക് സങ്കടം തോന്നി..

നിയയോട് ഈ കാര്യം പറഞ്ഞപ്പോൾ അവള് എന്നെ വിലക്കി.. ഹരിയേട്ടനോട് തല്‍ക്കാലം ഇത് പറയണ്ട എന്ന് പറഞ്ഞു.. ആകെ വെപ്രാളം പിടിച്ച അവസ്ഥ.. ഫോൺ എടുത്തു മേരിയെ വിളിക്കാം എന്ന് വച്ചു.. പിന്നെ അവള് തിരക്കില്‍ ആണോ എന്ന് കരുതി വേണ്ടന്ന് വച്ചു.. പിന്നെ രണ്ടും കല്പിച്ച് ഇച്ചനെ വിളിച്ചു.. നമ്പര്‍ ഡയല്‍ ചെയ്തു.. റിംഗ് ഉണ്ട്..”ഡി കൊച്ചു… എന്താ ടി ഇതൊക്കെ.. നിന്റെ കല്യാണം ഉറപ്പിച്ചു എന്ന് പപ്പ പറഞ്ഞു… എന്താ ഇതൊക്കെ..”എന്നെ ഒന്നും പറയാന്‍ സമ്മതിക്കാതെ ഒറ്റ ശ്വാസത്തില്‍ ഇച്ചൻ ചോദിച്ചു. ഇച്ചന്റെ സ്വരത്തില്‍ വല്ലാത്ത പരിഭ്രമം ഉണ്ടായിരുന്നു..ഞാൻ ഉണ്ടായ കാര്യം ഒക്കെ പറഞ്ഞു… കൊച്ചു…. നീ ആലോചിച്ചു ഒരു തീരുമാനം എടുക്ക്. മറ്റുള്ളവര്‍ക്ക് വേണ്ടി കളയാന്‍ ഉള്ളതു അല്ല നിന്റെ ലൈഫ്..”കുറേ ഉപദേശിച്ചു ഇച്ചൻ ഫോൺ കട്ട് ചെയ്തു..പിറ്റേന്ന് തന്നെ കോളേജിൽ പോയി ലീവിന് ആപ്ലിക്കേഷൻ കൊടുത്തു..ചുരുക്കം ചില ഫ്രന്‍ഡ്സിനെയും ടീച്ചർസിനെയും കല്യാണത്തിന് ക്ഷണിച്ചു..കല്യാണം എന്ന് പറഞ്ഞപ്പോൾ എല്ലാര്‍ക്കും ഭയങ്കര അതിശയം ആയി..അധികം ആരോടും ഒന്നും വിട്ടു പറയാൻ നിന്നില്ല.. അടുത്ത ദിവസം തന്നെ വീട്ടിലേക്ക് തിരിച്ചു..യാത്ര പറയാന്‍ നേരം നിയയെ കെട്ടിപിടിച്ചു ഒരുപാടു കരഞ്ഞു..മേരിയെയും ജോയെയും പൊലെ തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതു ആണ് അവളും..കല്യാണത്തിന് 3 ദിവസം മുന്നേ എങ്കിലും എത്തണം എന്ന് പറഞ്ഞ്‌ അവളോട് യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി..ഇനി കല്യാണത്തിന് ആകെ 10 ദിവസം..റെയിൽവേ സ്റ്റേഷനില്‍ അച്ഛൻ ഉണ്ടായിരുന്നു..

വോൾട്ടേജ് ഇല്ലാത്ത ഒരു ചിരി സമ്മാനിച്ചുകൊണ്ട് ഞാന്‍ കാറിൽ കേറി..പോകുന്ന വഴിക്കു ഒക്കെ ഞാന്‍ സൈലന്റ് ആയിരുന്നു..അച്ഛൻ കുറേ സമാധാനിപ്പിച്ചു.. എല്ലാം നല്ലതിന് ആണെന്ന് പറഞ്ഞു..വീട്ടിൽ എത്തിയ പാടെ മേരിയെയും ജോയെയും വിളിച്ചു കാര്യം പറഞ്ഞു.. രണ്ടാളും അമ്പരപ്പിൽ ആയിരുന്നു.. വൈകിട്ടു ആയപ്പോൾ അങ്കിളും ആന്റിയും ഇച്ചനും വന്നു.. ഇച്ചൻ ആകട്ടെ ആകെ ടെന്‍ഷനിൽ ആയിരുന്നു..
അച്ഛനെ മാറ്റി നിർത്തി എന്തൊക്കെയോ പറയുന്നത് കണ്ടു.. അച്ഛൻ ക്ഷുഭിതനാകുന്നതും ഒടുവില്‍ ഇച്ചൻ നിറകണ്ണുകളോടെ ഇറങ്ങി പോകുന്നതും കണ്ടു.. എന്താണ് കാര്യം എന്ന് ചോദിക്കാൻ പേടി തോന്നി.. ഫോൺ വിളിച്ചിട്ട് ഇച്ചൻ എടുത്തതും ഇല്ല.. എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പൊലെ തോന്നി.. കല്യാണ പെണ്ണിന്റെതു ആയ യാതൊരു സന്തോഷവും എനിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.. പിന്നെ തിരക്കിന്റെ ദിവസങ്ങൾ ആയിരുന്നു.. ഡ്രസ് എടുക്കാനും ആഭരണങ്ങള്‍ എടുക്കാനും ഒക്കെ ഉള്ള ഓട്ടം..

നാട്ടില്‍ എത്തി 3 ദിവസത്തിനുള്ളില്‍ ഡ്രസ്സും ആഭരണങ്ങളും എടുത്തു.. ഹരിയേട്ടന് തിരക്ക് ആയതു കൊണ്ട് അമ്മയും അനിയത്തി നന്ദനയും അച്ഛനും മാത്രമേ അവിടുന്ന് വന്നുള്ളൂ.. എനിക്ക് ഒന്നിനും താല്പര്യം ഇല്ലായിരുന്നു.. അതിനുള്ളിൽ ചേച്ചിയും ചേട്ടനും വാവയും നാട്ടില്‍ എത്തി..പാവം ഏട്ടന്‍.. ഇല്ലാത്ത ലീവ് ഉണ്ടാക്കി എടുത്തു വരേണ്ടി വന്നു..ഇനി 6 ദിവസം.. അതിനുള്ളിൽ ഒരു അത്ഭുതവും സംഭവിക്കാന്‍ ഇല്ലെന്ന് ഞാന്‍ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു..ഇതിനിടയിലും എല്ലാ ദിവസവും ഹരിയേട്ടന്റെ ഫോൺ വിളികള്‍ എന്നെ തേടി എത്തിയിരുന്നു..ആ വാക്കുകളില്‍ നിറഞ്ഞ പ്രണയം എന്നെ വല്ലാതെ ശ്വാസം മുട്ടിച്ചു..ഹരിയേട്ടന്റെ അമ്മയും നന്ദനയും ഒക്കെ എന്നെ വിളിച്ചു വിശേഷങ്ങൾ അറിയുന്നുണ്ടായിരുന്നു.. കല്യാണം തറവാട്ട് ക്ഷേത്രത്തില്‍ വച്ച് നടത്താൻ ആയിരുന്നു തീരുമാനം.. പിന്നെ ഹോട്ടലിൽ വച്ച് ബാക്കി പരിപാടികളും.ഞാൻ ആണെങ്കില്‍ ഇതിലൊന്നും താല്‍പര്യമില്ലാതെ നടന്നു… ഓരോ ദിവസം കഴിയുമ്പോഴും എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി തുടങ്ങി..

വീര്‍പ്പുമുട്ടൽ വല്ലാതെ കൂടി… ഇനി കല്യാണത്തിന് 5 ദിവസം മാത്രം… രാവിലെ നേരത്തെ എണീറ്റു.. എണീറ്റ മുതല്‍ വല്ലാത്ത തലവേദന ആയിരുന്നു.. എന്റെ അസ്വസ്ഥത കണ്ടിട്ടു ആവണം അമ്മയും പേടിച്ചു.. ഈ അന്തരീക്ഷത്തില്‍ നിന്നും ഒരു മാറ്റം വേണമെന്ന് തോന്നി.. അമ്മയോട് പറഞ്ഞിട്ട് ഞാന്‍ ക്ഷേത്രത്തിലേക്ക് നടന്നു.. കുളിച്ചു ഒരു സെറ്റ് സാരി ആണ് ഉടുത്തത്‌.. അമ്മയുടെ നിര്‍ബന്ധം ആയിരുന്നു അത്..ഒരുങ്ങാന്‍ ഒന്നും നിന്നില്ല.. നേരെ ക്ഷേത്രത്തിലേക്ക് നടന്നു..അവിടേക്ക് കേറുന്നതിനു മുന്നേ കുറച്ചു നേരം കുളപ്പടവില്‍ പോയി ഇരുന്നു… നേരം പുലർന്നു വരുന്നതെ ഉള്ളു.. കുളത്തിലേക്ക് വെളിച്ചം അരിച്ചിറങ്ങുന്നു..മുന്‍പു ഒക്കെ ഒരുപാട് ആസ്വദിച്ചതാണ് ഈ കാഴ്ച.പക്ഷേ ഇന്നിപ്പോ മനസ്സു ആകെ കലങ്ങി മറിഞ്ഞത് പൊലെ..കുളത്തിന് നടുക്ക് ഉള്ള താമര വാടിയിരിക്കുന്നു..ആകെ ശോക മൂകമായ അവസ്ഥ..പിന്നെയും അവിടെ ഇരിക്കാൻ തോന്നിയില്ല.. എന്നും എനിക്ക് സ്വസ്ഥത സമ്മാനിച്ച ഇടം ഇന്ന് എന്നെ ഏറെ അസ്വസ്ഥയാക്കി.. ക്ഷേത്രത്തിലേക്ക് നടന്നു..ആരോ എന്നെ ഒളിഞ്ഞു നിന്ന് വീക്ഷിക്കുന്നത് പൊലെ..ക്ഷേത്ര നടയില്‍ എത്തി ശ്രീകോവിലിന് ഉള്ളിലേക്ക് നോക്കി കണ്ണ് അടച്ചു പ്രാര്‍ത്ഥിച്ചു… കണ്ണ് നിറഞ്ഞു ഒഴുകി..പെട്ടെന്ന് ആണ് കഴുത്തിൽ എന്തോ ഉരയുന്നത് പോലെ തോന്നിയത്.. ഒപ്പം നെറ്റിയില്‍ ഒരു തണുപ്പും…എല്ലാം ഞൊടിയഴ കൊണ്ട് നടന്നു… ഞെട്ടി കണ്ണ് തുറന്നു ഞാന്‍ ആദ്യം നോക്കിയത്‌ എന്റെ കഴുത്തിലേക്ക് ആണ്.. ഒപ്പം തന്നെ കൈകള്‍ സിന്ദൂര രേഖയിൽ പതിഞ്ഞു…

കഴുത്തിൽ വീണ ആലില താലിയും നെറ്റിയിലെ സിന്ദൂരവും….കൈ കാലുകള്‍ വിറച്ചു ഞാന്‍ ഇപ്പൊ വീണു പോകുമെന്ന് തോന്നി..നിറഞ്ഞ കണ്ണുകളോടെ തല ഉയർത്തി ഞാന്‍ മുന്നില്‍ ഉള്ള ആളെ നോക്കി..എന്റെ താലിയുടെയും സിന്ദൂരത്തിന്റെയും ഉടമയെ ഞാന്‍ ഒന്നേ നോക്കിയുള്ളു…വീണ്ടും അതേ പുഞ്ചിരിയോടെ എന്നാൽ നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന എന്റെ പാതി….ഓര്‍മയില്‍ ആ മുഖം തേടി എടുക്കുമ്പോഴേക്കും കണ്ണുകൾ അടഞ്ഞു ഞാന്‍ താഴെ വീണിരുന്നു…..(തുടരും)