രചന – മിനിമോൾ രാജീവൻ
ദേവ് ഞാൻ… ” വീർ എന്തോ പറയാൻ തുനിഞ്ഞതും ദേവ് അവനെ തടഞ്ഞു. ” വേണ്ട വീർ…. മതി… ” ദേവ് അവനെ തടഞ്ഞു കൊണ്ട് പുറം തിരിഞ്ഞു നിന്നു… ” ഏട്ടാ…. ” അപ്പു കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു.. “പാറു….മോളേ… ഞ… ഞാൻ…” വീർ ന്റെ കണ്ണുകളും നിറഞ്ഞു ഒഴുകി… തന്റെ നെഞ്ചിൽ തല ചായ്ച്ചു നിക്കുന്ന അപ്പുവിനെ അവൻ അരുമയായി തലോടി… ” എന്തിനാ… എന്തിനാ ഏട്ടാ.. ഇത്രയും നാളും…” അപ്പു പതം പറഞ്ഞ് കരഞ്ഞു കൊണ്ടിരുന്നു… വീർ ഒന്നും മിണ്ടാതെ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു… “ഏട്ടാ.. അപ്പൊ അപ്പു.. അവള് എവിടെ… അദിധി…. അദിധിക്ക് ഒക്കെ എങ്ങനെ…” അപ്പു തല ഉയർത്തി നോക്കി… അവളുടെ നോട്ടം അദിധിയിൽ പാറി വീണു.. ” പറയ് വീർ… അത് നീ പറഞ്ഞെ പറ്റുള്ളൂ… ഇത്രയും നാളും എന്നെ കബളിപ്പിച്ച് നടന്നതു അല്ലെ നീ..” ദേവ് മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ ചുമരിൽ ഇടിച്ചു… അവന്റെ കൈ പൊട്ടി ചോര വന്നു…
” ദേവ്…..” “ദേവേട്ടാ….” അപ്പുവും വീർഉം ദേവിന് അരികിലേക്ക് ഓടി… അവന്റെ കൈയ്യിൽ നിന്നും ചോര ഒലിച്ചിറങ്ങി… അപ്പു വെപ്രാളത്തോടെ അവന്റെ കൈ പിടിച്ചു നോക്കി… ചുമരിൽ ഇടിച്ചത് കൊണ്ട് ചതഞ്ഞിട്ടുണ്ട്…കൂട്ടത്തിൽ ഒരു മുറിവും.. അതിൽ നിന്നും ചോര വരുന്നുണ്ട്… അപ്പു വെപ്രാളത്തോടെ ദേവിനെയും വീർനെയും മാറി മാറി നോക്കി… പെട്ടെന്ന് ബോധം വന്നത് പോലെ വീർ തന്നെ മുറിയിൽ ഉണ്ടായിരുന്ന ഫസ്റ്റ് എയിഡ് കിറ്റ് എടുത്തു കൊണ്ട് വന്നു… “പാറു.. നീ അവന്റെ കൈ പിടിക്ക്.. ഞാൻ ഇത് വൃത്തിയാക്കി മരുന്ന് വെക്കട്ടെ…” അവൻ ബോക്സ് ഓപ്പൺ ചെയ്ത് കൊണ്ട് പറഞ്ഞു… അപ്പു അവന്റെ കൈ പിടിക്കാൻ പോയതും ദേവ് കൈ വലിച്ചു.. “വേണ്ട… കൂടെ നിന്ന് ചതിച്ചവന് എന്റെ കാര്യത്തിൽ ഇത്രയും വേവലാതി വേണ്ട…” ദേവ് ദേഷ്യത്തോടെ പറഞ്ഞു.. അവന്റെ നീലക്കണ്ണുകൾ ചുവന്നു… ” ദേവ്… നീ ആദ്യം അതിനു മരുന്ന് വെക്ക്.. എന്നിട്ട് സംസാരിക്കാം..” സാം അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു..
“ആഹ് ദേവേട്ടാ മരുന്ന് വെക്ക്… വേദന… വേദന വരും… ” അപ്പു നിറകണ്ണുകളോടെ കെഞ്ചി. “വേദന തന്നെയാണ് അപ്പു… പക്ഷേ അത് ഇവിടെ അല്ല.. ദാ.. ഇവിടെ ഈ നെഞ്ചിൽ… അത്രയും വിശ്വാസിച്ചതാണ് ഞാൻ… എല്ലാം തുറന്നു പറഞ്ഞതാണ് ഞാൻ… എന്നിട്ടും..” ദേവ് അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു… അവന്റെ കണ്ണീരു തന്നെ പൊളിക്കുന്നത് പോലെ തോന്നി അവൾക്കു.. ” ദേവ്.. ഞാൻ.. എനിക്ക് പറയാൻ ഒരു അവസരം താ… ” വീർ ദൈന്യതയോടെ അവനെ നോക്കി.. അപ്പു തന്നെ വീർ ന്റെ കൈയിൽ നിന്നും ബോക്സ് വാങ്ങി അവന്റെ മുറിവ് ക്ലീൻ ചെയ്തു മരുന്ന് വച്ചു… അവള് ദേവിനെ ബെഡ്ഡിലേക്ക് ഇരുത്തി… ക്ഷോഭം കൊണ്ട് അവൻ വിറയ്ക്കുന്നുണ്ടായിരുന്നു… വീർനെ നീ കുറ്റപ്പെടുത്തേണ്ട ദേവ്… ഞാൻ പറഞ്ഞിട്ട് ആണ് അവൻ നിന്നോട് ഒന്നും പറയാതെ ഇരുന്നത്… അദിധി അവന്റെ അടുത്തേക്ക് വന്നു അവന്റെ മുന്നിൽ ആയി മുട്ട് കുത്തി ഇരുന്നു….
“എന്തിന്.. എന്തിന് ആദി… എന്തിന് വേണ്ടി… വേണ്ടപ്പെട്ടവരെ ഒക്കെ നഷ്ടപ്പെട്ട എന്റെ ദുഃഖം നേരിട്ട് കണ്ട് അറിഞ്ഞ നിങ്ങള് രണ്ട് പേരും തന്നെ എന്തിന് ഇങ്ങനെ ചെയ്തു… എനിക്ക് അറിയണം…” ദേവ് ദൃഢമായ സ്വരത്തിൽ പറഞ്ഞു… ഇത്രയും നേരം കേട്ടതു ഒന്നും വിശ്വസിക്കാൻ ആവാതെ നില്ക്കുകയായിരുന്നു മാധവനും ദേവിയും… ” മാധവേട്ടാ നമ്മുടെ മോള്… ഭദ്രൻ… ” ദേവി വീർനെ ചൂണ്ടിക്കാട്ടി കൊണ്ട് പറഞ്ഞു… ” മോനേ ഭദ്രാ… ” മാധവൻ അവനെ വിളിച്ചു… “ഒന്നും വേണം എന്ന് വച്ചിട്ട് ചെയ്തത് അല്ല അങ്കിൾ.. അങ്കിളിനെ പോലെ തന്നെ അവളുടെ ജീവൻ രക്ഷിക്കാൻ ഉള്ള വെപ്രാളത്തിൽ ആയിരുന്നു ഞാൻ.. .. അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു…” മാധവനെ കെട്ടിപിടിച്ചു കൊണ്ട് അവൻ കരഞ്ഞു.. ” സാരമില്ല മോനേ… എന്റെ മോള് എവിടെയോ ജീവനോടെ ഉണ്ടല്ലോ.. അത് കേട്ടാൽ മതി എനിക്ക്.. അവളുടെ ഏട്ടൻ അല്ലെ നീ. അപ്പൊ അവൾക്കു ഒന്നും സംഭവിക്കാതെ നീ നോക്കിയിട്ടുണ്ടാകും എന്ന് എനിക്ക് അറിയാം… ” മാധവൻ അവനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു…
“നീ ചോദിച്ചില്ലേ ദേവ്.. എന്തിന് എല്ലാം നിന്നിൽ നിന്നും മറച്ചു വച്ചു എന്ന്… പറയാം… ” മാധവനിൽ നിന്നും അടർന്നു മാറിക്കൊണ്ട് അവൻ പറഞ്ഞു… ” അന്ന്… ആ രാത്രി ഞങ്ങള് ഹോസ്പിറ്റലിലേക്ക് പോയി എന്ന് മാത്രമേ അങ്കിളിന് അറിയൂ.. അന്ന് രാത്രി നടന്ന ഗൂഢാലോചന അങ്കിളിന് അറിയില്ല… ” അവൻ കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു… ” അന്ന് എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ഹോസ്പിറ്റലിലേക്ക് പോകുന്നു എന്നാണ് അച്ഛൻ പറഞ്ഞത്… അപ്പുവും പാറുവും വാശി പിടിച്ചപ്പോൾ അമ്മ എന്നെയും അവരെയും കൂട്ടി അച്ഛന്റെ കൂടെ അങ്ങോട്ടേക്ക് പോയി.. ” *** വി ആർ ഹോസ്പിറ്റലിന്റെ മുന്നിൽ ഗോപിയുടെ കാർ നിന്നു… കാറിന്റെ ഡോർ തുറന്നു ഗൗരിയും മക്കളും പുറത്ത് ഇറങ്ങി… ” നിങ്ങൾ അകത്തേക്ക് ചെല്ല്… ഞാൻ കാർ പാർക്ക് ചെയ്തിട്ടു വരാം… ” അതും പറഞ്ഞു ഗോപി കാർ മുന്നോട്ടു എടുത്തു… “മോനേ ഭദ്രാ… അമ്മ ഏതു ഡോക്ടർ ആണ് ഉള്ളതു എന്ന് നോക്കിയിട്ട് വരാം.. മക്കൾ ഇവിടെ ഇരിക്കണം…” ഭദ്രന്റെ അടുത്ത് അപ്പുവിനെയും പാറുവിനെയും ഏല്പിച്ചു അവള് ഉള്ളിലേക്ക് നടന്നു…
അപ്പുവും പാറുവും അക്വേറിയത്തിലെ മീനിനെ നോക്കി ഇരിക്കുവാണ്… ഇടയ്ക്കു മീനുകളോട് എന്തൊക്കെയോ കഥ പറയുന്നുമുണ്ട്… അല്പ സമയം കഴിഞ്ഞു ഗൗരി വന്നപ്പോൾ നാല് പേരും കൂടി ഡോക്ടറെ കണ്ടു… മരുന്ന് വാങ്ങാൻ നിന്നപ്പോൾ നല്ല തിരക്ക്.. കുട്ടികളെ നേരത്തെ ഇരുത്തിയ സ്ഥലത്ത് തന്നെ ഇരുത്തി കൊണ്ട് ഗൗരി മരുന്ന് വാങ്ങാൻ പോയി… അപ്പുവും പാറുവും മീനുകളോട് വർത്തമാനം തന്നെയാണ്… ഇരുന്നു മടുത്തപ്പോൾ ഭദ്രൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… ഇത്തിരി തുറന്നു കിടന്ന ഒരു വാതിലിനു മുന്നിൽ അവൻ എത്തി.. അതിലൂടെ കടന്നു വന്ന ശബ്ദം അവനെ ഞെട്ടിച്ചു.. “നിനക്ക് ഈ വി ആറിനെ ശരിക്കും അറിയില്ല ഗോപി.. നിന്നോട് മര്യാദയ്ക്ക് ഞാൻ പറഞ്ഞു… ഇനിയും എനിക്ക് എതിരെ പോകാൻ ആണ് നിന്റെ തീരുമാനം എങ്കിൽ… നീ അനുഭവിക്കും ഗോപി… തകർക്കും ഞാൻ എല്ലാം… നിനക്ക് അറിയാലോ എന്നെ… കൊണ്ടും കൊടുത്തും തന്നെയാണ് ഞാൻ ഇവിടെ വരെ എത്തിയത്… എനിക്ക് മുന്നിൽ ഉള്ള തടസ്സങ്ങൾ ഒക്കെ വെട്ടി മാറ്റി കൊണ്ട് ആണ് ഞാൻ ഇതുവരെ എത്തിയത്… നിനക്ക് സ്വന്തമെന്നു പറയുന്നത് ഒക്കെ ഞാൻ നശിപ്പിക്കും… മര്യാദയ്ക്ക് ആ ഡോകുമെന്റ്സ് എനിക്ക് തിരിച്ചു തരുന്നതാണ് നിനക്ക് നല്ലത്… ഇല്ലെങ്കിൽ… നിന്റെ ഭാര്യ ചെറുപ്പം അല്ലെ… ഇത്ര ചെറുപ്പത്തിൽ തന്നെ ഒരു ദുരന്തം ഒക്കെ താങ്ങുമോ അവള്… ” അയാൾ ഗോപിയുടെ കഴുത്തിന് കുത്തി പിടിച്ചു കൊണ്ട് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു…
പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് അയാളുടെ മുഖം വ്യക്തമല്ല.. ഭദ്രൻ പെട്ടെന്ന് ഞെട്ടി പോയി.. ” അച്ഛാ… ” അവൻ കരഞ്ഞു കൊണ്ട് വാതിൽ തുറന്നു അകത്തേക്ക് ഓടി… അയാൾ പെട്ടെന്ന് ഞെട്ടി ഗോപിയുടെ മേലുള്ള പിടിവിട്ടു അവന് പുറം തിരിഞ്ഞു നിന്നു… “മോനേ…. നീ എന്താ ഇവിടെ..” ഗോപി അവന് അരികിലേക്ക് ഓടി വന്നു… “അച്ഛാ.. ഞാൻ അച്ഛനെ കാണാതെ.. നമുക്ക് പോകാം അച്ഛാ…” അവൻ ഭീതിയോടെ പറഞ്ഞു കൊണ്ട് ഗോപിയുടെ കൈയ്യിൽ പിടിച്ചു വലിച്ചു.. “മോനേ നീ അങ്ങോട്ട് ചെല്ല്.. അച്ഛൻ വരാം… മോൻ ചെല്ല്…” ഗോപി അവനെ പറഞ്ഞു വിടാൻ ശ്രമം നടത്തി… പക്ഷേ ഭദ്രൻ സമ്മതിച്ചില്ല… അവൻ ഗോപിയുടെ കൈകളിൽ പിടിച്ചു അയാളെ പുറത്തേക്ക് കൂട്ടി പോയി… അപ്പോഴേക്കും ഗൗരിയും മരുന്ന് വാങ്ങി വന്നു… “പോകാം ഗോപിയേട്ടാ… ഇപ്പൊ തന്നെ സമയം ഒരുപാട് വൈകി… ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല..” ഗൗരി അയാളോട് ആയി പറഞ്ഞു.. അപ്പോഴാണ് അയാളും സമയം നോക്കിയത്.. സമയം പോയത് അറിഞ്ഞില്ല..
“ആഹ്.. ഇവിടുന്ന് ഇത്തിരി ദൂരം അല്ലെ ഉള്ളു.. പെട്ടെന്ന് എത്താം… അല്ല ഇവന്റെ മുഖം എന്താ ഇങ്ങനെ.. എന്തേലും കണ്ടു പേടിച്ചോ.. അതോ പനിയുടെ ക്ഷീണം ആണോ… ” ഭദ്രന്റെ വിളറിയ മുഖം കണ്ടു അവള് ചോദിച്ചു.. ഗോപി പറയരുത് എന്ന ഭാവത്തിൽ അവനെ കണ്ണുകൾ കൊണ്ട് വിലക്കി… അവനൊന്നും മിണ്ടിയില്ല… ” പനിയുടെ ക്ഷീണം ആവും.. വാ.. നമുക്ക് പോകാം.. ഇനിയും സമയം കളയാൻ ഇല്ല… ഗോപി കാറിന് അരികിലേക്ക് നടന്നു കൊണ്ട് പറഞ്ഞു… അങ്ങനെ അവര് തിരിച്ചു റെയിൽവേ സ്റ്റേഷനിലേക്ക് പോയി… കാറിൽ ഇരിക്കുമ്പോൾ ഒക്കെ ഗോപി നിശബ്ദൻ ആയിരുന്നു… അപ്പു പിറകിൽ ഭദ്രന്റെ കൂടെയായിരുന്നു… ഗൗരിയും പാറുവും മുന്നിൽ ആയും ആണ് ഇരുന്നത്… അപ്പുവിന്റെയും പാറുവിന്റെയും ബഹളം ഒഴിച്ച് മറ്റൊരു ശബ്ദവും കാറിൽ ഉണ്ടായിരുന്നില്ല.. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ ആണ് ദൂരെ നിന്നും ആരോ നടന്നുവരുന്നത് ഗോപി കണ്ടത്… “അത് മാധവൻ അല്ലെ..” ഗോപി അമ്പരപ്പോടെ പറഞ്ഞു… എന്നാൽ മിനിറ്റുകൾക്ക് ഉള്ളിൽ വഴിയരുകിൽ നിർത്തി ഇട്ടിരുന്ന ലോറി അവർക്കു നേരെ പാഞ്ഞ് അടുത്തു… ഗോപി ഭീതിയോടെ കാർ വെട്ടിക്കാൻ ഒരു ശ്രമം നടത്തി..
“മോനേ ഭദ്രാ…മോളെയും കൊണ്ട് ഇടത്തേക്ക് ചാടിക്കൊള്ളണം……..അങ്ങനെ അച്ഛൻ വിളിച്ചു കൂവിയത് മാത്രം ഓർമ്മയുണ്ട്… ഒരു കൈ കൊണ്ട് ഡ്രൈവ് ചെയ്ത് മറു കൈക്കൊണ്ടു അച്ഛൻ തന്നെ അമ്മയെയും പാറുവിനെയും. പുറത്തേക്ക് തള്ളി ഇടുന്നത് ഞാൻ കണ്ടു… അപ്പുവിനെയും നെഞ്ചോടടുക്കങ പിടിച്ചു കൊണ്ട് ഞാൻ ഇടത് ഭാഗത്തേക്ക് തുള്ളി… അത്രയെ ഓർമ ഉണ്ടായിരുന്നുള്ളൂ… മങ്ങിയ കാഴ്ച്ചയിലും കാർ കൊക്കയിലേക്ക് മറിഞ്ഞ് കത്തി പോകുന്നത് ഞാൻ കണ്ടു… പിന്നെ ബോധം വരുമ്പോൾ അപ്പു എന്റെ നെഞ്ചത്ത് തന്നെയുണ്ടായിരുന്നു… എന്താണ് നടന്നതു എന്ന് ഓർമയില്ല… ചുറ്റും നടന്നു തിരഞ്ഞു എങ്കിലും ആരെയും കണ്ടില്ല… ഇരുട്ടിൽ തിരഞ്ഞു പോകുന്നതിനും പരിധി ഉണ്ടായിരുന്നു… ശരീരത്തിലെ മുറിവും പനിയുടെ ക്ഷീണവും എന്നെ ആകെ തളർത്തിയിരുന്നു… അപ്പുവിനെ ചുമലിൽ ഏന്തി എങ്ങനെയോ കുറച്ചുദൂരം നടന്നു… തീരെ വയ്യാതെ ആയപ്പോൾ ആണ് ദൈവ ദൂതനെ പോലെ ഒരു കാർ എനിക്ക് മുന്നിൽ സഡൻ ബ്രേക്ക് ഇട്ടു നിന്നത്… അതിനു മുന്നിലേക്ക് കുഴഞ്ഞു വീണത് മാത്രമേ ഓർമ്മയുള്ളൂ… ” വീർ കണ്ണീർ തുടച്ചു കൊണ്ട് ഇടറിയ സ്വരത്തിൽ പറഞ്ഞു… ” അപ്പൊ അപ്പു.. അവള് എവിടെ… ” അപ്പു ഇടറിയ സ്വരത്തിൽ ചോദിച്ചു…. മാധവനും ദേവിയും ഉദ്വേഗത്തോടെ അവന്റെ മുഖത്തേക്ക് നോക്കി… ” അന്ന്.. ആ കാറിന് മുന്നിൽ കുഴഞ്ഞു വീണത് മാത്രമേ ഓർമയുള്ളു… പിന്നെ… പിന്നെ….” വീർ വാക്കുകൾക്കു വേണ്ടി പരതി…
ഭദ്രൻ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു.. നെറ്റിയിൽ ആരോ തലോടുന്നത് അവൻ അറിഞ്ഞു… “അമ്മ……” അവൻ പിറുപിറുത്തു കൊണ്ട് ചുറ്റും നോക്കി… താൻ ഏതോ ആശുപത്രിയിൽ ആണെന്ന് അവന് മനസ്സിലായി… തന്റെ തലയ്ക്കു മുകളിൽ ആയി ഒരു സ്ത്രീയെ അവൻ കണ്ടു… “അപ്… അപ്പു..” അവൻ എന്തോ പറയാൻ ശ്രമിച്ചു… “വേണ്ട.. മോൻ കിടക്കു… ഇപ്പൊ സംസാരിക്കണ്ട… റസ്റ്റ് എടുക്കു…” അവര് വാത്സല്യത്തോടെ അവന്റെ നെറുകയിൽ തലോടി… “എന്തായി ലക്ഷ്മി… അവന് ബോധം വന്നോ..” ഹിന്ദിയിൽ ചോദിച്ചു കൊണ്ട് ഒരാൾ മുറിയിലേക്ക് കടന്നു വന്നു.. “ജി.. ഉവ്വ്.. അവൻ ആ കുട്ടിയെ അന്വേഷിക്കുകയായിരുന്നു…. എന്താ പറയേണ്ടത്… ” അവര് ഹിന്ദിയിൽ തന്നെ മറുപടി പറഞ്ഞു… ഭദ്രൻ അവര് പറയുന്നത് ഒന്നും മനസ്സില്ലാതെ ഇരുവരെയും നോക്കി…
” ആരായിരുന്നു അത്…അവരാണോ നിങ്ങളെ രക്ഷിച്ചത്…” സാം ആകാംഷയോടെ ചോദിച്ചു.. “അതേ… അതായിരുന്നു വ്യവസായ പ്രമുഖൻ കിഷൻ മൽഹോത്ര…. ഒരു ബോംബെക്കാരൻ…. എന്റെ ബാബ…. ഭാര്യ ലക്ഷ്മി.. തനി മലയാളി…. ബാബ കേരളത്തിൽ വന്നപ്പോൾ കണ്ടു ഇഷ്ട്ടപ്പെട്ടു കെട്ടിയത് ആണ് ലക്ഷ്മിയമ്മയെ…. രണ്ട് പാവങ്ങൾ.. എല്ലാ സമ്പത്തിനു ഇടയിലും കുട്ടികൾ ഇല്ലാത്തതിന്റെ ദുഃഖം അനുഭവിച്ചിരുന്നവർ…… അന്ന് കാറിൽ ബാക്കി എല്ലാരും മരിച്ചു എന്ന് തന്നെയാണ് ഞാനും കരുതിയത്… അത് കൊണ്ട് തന്നെയാണ് ഞാനും അപ്പുവും അനാഥർ ആണെന്ന് ബാബയോട് പറഞ്ഞത്… എന്നെയും അപ്പുവിനെയും ബാബ മുംബൈക്ക് കൂട്ടി.. കുട്ടികൾ ഇല്ലാതിരുന്ന അവർക്കു ഞങ്ങൾ സ്വന്തം മക്കൾ തന്നെ ആയിരുന്നു… രണ്ട് വർഷം മുന്നേ ഒരു അപകടത്തിൽ അവര് മരിച്ചു.. മരണം വരെ എന്നെയും അപ്പുവിനെയും അവര് സ്വന്തം മക്കളെ പോലെ ആണ് വളർത്തിയത്… ബാബയുടെ മരണശേഷം ആണ് ഓരോ ബന്ധുക്കൾ സ്വത്ത് മോഹിച്ചു എത്തിയത്. പക്ഷേ എല്ലാം മുൻകൂട്ടി കണ്ടത് പോലെ ബാബ എല്ലാം എന്റെയും അപ്പുവിന്റെയും പേരിൽ എഴുതി വച്ചിരുന്നു… പിന്നെ.. അവരുടെ ദേഷ്യം ഞങ്ങളോട് ആയി… ഞങ്ങളെ ഉപദ്രവിക്കാൻ കിട്ടുന്ന ഒരു അവസരവും ആരും പാഴാക്കിയില്ല… അവള് സേഫ് ആയിട്ട് ഇരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചതാണ്… പക്ഷേ.. ഒന്നര വർഷം മുന്നേ നടന്ന ഒരു കാർ അപകടത്തിൽ അപ്പു….” ബാക്കി പറയാൻ ആകാതെ വീർ നിന്നു..
(തുടരും)

by