18/04/2026

അപൂർവരാഗം : ഭാഗം 15

രചന – മിനിമോൾ

പിറകിലേക്ക് തിരിഞ്ഞു നോക്കിയ ഞാന്‍ എനിക്ക് നേരെ നടന്നടുക്കുന്ന ആള്‍ക്കാരെ കണ്ടു ഞെട്ടി.. കൈ വിറച്ചു.. ബോട്ടിൽ താഴേക്കു വീണു.. എന്റെ തൊണ്ട വരണ്ടു.. കണ്ണ് നിറഞ്ഞു… വീണു പോകുമോ എന്ന് തോന്നി.. ഒരു ആശ്രയത്തിന് എന്നോണം ഞാന്‍ പാറയില്‍ പിടിച്ച് നിന്നു… “ഹലോ…. ഡോക്ടർ…..വാട്ട് എ പ്ലസന്റ് സർപ്രൈസ്…. ഓര്‍മ്മയുണ്ടോ എന്നെ.. ?” ഹരിയേട്ടൻ ആവേശത്തോടെ ചോദിച്ചു..

എനിക്ക് നേരെ നടന്നു വരുന്ന ഡോക്ടർ വസുദേവ്… മനസ്സു കൊണ്ട് ഇത് വരെ അംഗീകരിക്കാന്‍ പറ്റിയില്ലെങ്കിലും എന്റെ താലിയുടെ അവകാശി… കൂടെ സാമിച്ചനും… അവരെ നോക്കി കൈ നീട്ടി പുഞ്ചിരിക്കുന്ന ഹരിയേട്ടനെ ഞാന്‍ ഞെട്ടലോടെ നോക്കി… അവരെ കണ്ട് ആ കണ്ണുകൾ തിളങ്ങുന്നു.. ഹരിയേട്ടനെ എന്റെ കൂടെ കണ്ടു ആളും ഒന്ന് ഞെട്ടി എന്ന് എനിക്ക് തോന്നി.. അത് ആ കണ്ണുകളില്‍ പ്രകടമായിരുന്നു…

“ഹായ്… ഹരി…. മറന്നിട്ടില്ല…. ഓര്‍മ്മയുണ്ട്….” ഡോക്ടർ പതിയെ പറഞ്ഞു.. രണ്ട് പേരും പരസ്പരം കൈ കൊടുത്തു കൊണ്ട് സംസാരിക്കുന്നതു കണ്ടു ആകെ അന്തം വിട്ടു നില്‍ക്കുകയാണ് ഞാനും ഇച്ചനും.. “അപ്പു.. മീറ്റ് ഡോക്ടർ വസുദേവ്….. ദി ഗ്രേറ്റ് കാര്‍ഡിയോളജിസ്റ്റ്… ” ആവേശത്തോടെ എന്നെ നോക്കി കൊണ്ട് ഹരിയേട്ടൻ പറഞ്ഞു.. ഞാൻ ആണെങ്കിൽ പന്തം കണ്ട പെരുച്ചാഴിയുടെ അവസ്ഥയില്‍ ആയിരുന്നു.. ” ഡോ… താൻ ഇങ്ങനെ കണ്‍ഫ്യൂസ് ആവണ്ട.. ഇത് ദേവ്… ഓഹ്.. സോറി… വസുദേവ്….. അങ്ങനെ പറയുന്നത് ആണ് നല്ലത്..

എന്റെ ഫ്രണ്ട് ആണ്.. ഫ്രണ്ട് എന്ന് വച്ചാൽ ആകസ്മികമായി എനിക്ക് കിട്ടിയ ഫ്രണ്ട്… ” എന്റെ കണ്ണുകളിലെ സംശയം വായിച്ചെടുത്തു ഹരിയേട്ടൻ പറഞ്ഞു.. ഞാൻ ഒരു വേവലാതിയോടെ ഡോക്ടറെ നോക്കി….. “ആന്‍ഡ് വസു…. മീറ്റ് മൈ ലവ്…. മൈ ലൈഫ്… ആന്‍ഡ് മൈ ഫിയൻസി.. അപൂര്‍വ.. അപ്പു.. ” ഒരു പുഞ്ചിരിയോടെ ഹരിയേട്ടൻ എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട് അവര്‍ക്കു പരിചയപ്പെടുത്തി.. ഡോക്ടറുടെ കണ്ണില്‍ കനല്‍ എരിയുന്നത് ഞാന്‍ കണ്ടു..

ഞാൻ ഒരു ഭീതിയോടെ ഇച്ചനെ നോക്കി.. അവിടെ അതേ നിസ്സഹായാവസ്ഥ ഞാന്‍ കണ്ടു.. ” ഹായ്.. അപൂര്‍വ.. സോറി… അപ്പു… നൈസ് ടു മീറ്റ്‌ യു… ” എനിക്ക് നേരെ കൈകൾ നീട്ടിക്കൊണ്ടു ഡോക്ടർ പറഞ്ഞു.. പേടി കൊണ്ട് എന്റെ കൈ വിറച്ചു… എന്റെ കൈകളില്‍ ഡോക്ടറുടെ പിടി മുറുകുന്നത് ഞാന്‍ അറിഞ്ഞു.. ഒരുവിധം ഞാന്‍ കൈ വലിച്ചു.. ആ മുഖത്തെ ദേഷ്യം മുഴുവന്‍ എന്റെ കൈകളില്‍ എനിക്ക് അനുഭവപ്പെട്ടു.. അപ്പോഴാണ് ഡോക്ടറുടെ കൂടെ ഉള്ള ഇച്ചനെ ഹരിയേട്ടൻ ശ്രദ്ധിച്ചത്… “ഇത്… ഡോക്ടറുടെ ബ്രദര്‍ ആണോ..അന്ന് പറഞ്ഞത്……?”

സംശയത്തോടെ ഹരിയേട്ടൻ ചോദിച്ചു… “ഏയ്… അല്ലെഡോ… ഇതെന്റെ ഫ്രണ്ട് ആണ്.. സാം…” ഡോക്ടറുടെ മറുപടി വന്നപ്പോള്‍ ഇച്ചൻ എന്നെ നോക്കി… “ഇതാണോ അപ്പു… ഹരി….?” അമ്പരപ്പോടെ ഇച്ചൻ ചോദിച്ചു.. “നിങ്ങൾ തമ്മില്‍ പരിചയം ഉണ്ടോ….. ?” ഒട്ടൊരു അല്‍ഭുതത്തോടെ ഹരിയേട്ടൻ എന്നെ നോക്കി… “അത്…. ഇത്..ഇതാണ് സാമിച്ചൻ…. അച്ഛന്റെ ഫ്രണ്ടിന്റെ മോന്‍ ആണ്…..” ഞാൻ പറഞ്ഞു ഒപ്പിച്ചു.. “ആഹ്.. ഓര്‍മ്മ വന്നു.. അച്ഛൻ പറഞ്ഞിരുന്നു… സാം… അല്ലെ…. മറന്നത് അല്ലട്ടോ… നമ്മൾ ആദ്യായിട്ട് അല്ലെ കാണുന്നത്….” അതും പറഞ്ഞു ഹരിയേട്ടൻ ഇച്ചന് കൈ കൊടുത്തു..

വിളറിയ മുഖത്തോടെ ഇച്ചനും.. അപ്പോഴൊക്കെ ഡോക്ടറുടെ കണ്ണുകൾ എന്നില്‍ തന്നെ ആണെന്ന് ഉള്ള കാര്യം ഞാന്‍ ശ്രദ്ധിച്ചു.. വല്ലാത്ത അസ്വസ്ഥയോടെ ഞാൻ അത് കണ്ടു.. ആ നോട്ടം നേരിടാനാവാതെ ഞാന്‍ തല കുനിച്ചു.. ” അപ്പു… ഡോ… താൻ ഇത് ഏതു ലോകത്ത് ആണ്.. ” ചിരിയോടെ ഹരിയേട്ടൻ എന്നെ വിളിച്ചപ്പോള്‍ ആണ് ഞാൻ തല പൊക്കിയത്.. വിളറിയ മുഖത്തോടെ ഞാന്‍ ഹരിയേട്ടനെ നോക്കി.. “തനിക്ക് അറിയോ അപ്പു.. തന്നോടുള്ള എന്റെ പ്രണയം ഞാന്‍ ആദ്യം പറഞ്ഞ ആള് ആണ് ഇത്.. അല്ലെ ഡോക്ടറേ…”

ഹരിയേട്ടൻ പറഞ്ഞത് കേട്ടപ്പോള്‍ ഭൂമി പിളര്‍ന്നു താഴേക്കു പോയെങ്കിലു എന്ന് ഞാന്‍ ആശിച്ചു.. കണ്ണുകൾ വീണ്ടും നിറയാന്‍ തുടങ്ങി… ഞാൻ ഷാൾ എടുത്തു മുഖം തുടച്ചു.. “നമ്മള് എവിടെയാ ആദ്യം കണ്ടത് എന്ന് ഓര്‍ക്കുന്നുണ്ടോ ഡോക്ടർ.. .?”.. ഡോക്ടർ പതിയെ തലയാട്ടി. “ട്രെയിനിൽ… ട്രെയിനിൽ വച്ച്…” വാടിയ പുഞ്ചിരിയോടെ ഡോക്ടർ പറഞ്ഞു.. “ആ.. അപ്പു.. സാം.. രണ്ടാളും കേള്‍ക്കണംഹ.. അതൊരു വല്യ കഥയാണ്.. ഒരു മൂന്നു വര്‍ഷം മുന്നേ. ഞാൻ അന്ന് ബംഗളൂരുവിൽ നിന്ന് ഒരു എക്സിബിഷൻ കഴിഞ്ഞു വരുന്ന വഴി ആയിരുന്നു.. ഒരു ചാരിറ്റി വർക്കിന് വേണ്ടിട്ട്….

തിരുവനന്തപുരത്ത് പോകേണ്ട ആവശ്യം ഉള്ളതു കൊണ്ട് കന്യാകുമാരി എക്സ്പ്രസ്സിന് ആണ് കേറിയത്.. ഒരുപാട് കഷ്ടപ്പെട്ട് ആണ് അന്ന് ടിക്കറ്റ് കിട്ടിയത്… അതും സ്ലീപ്പറിൽ… കേറി സീറ്റിൽ അങ്ങ് ഇരുന്നു.. മുന്നില്‍ ഇരുന്ന ആളെ ശ്രദ്ധിക്കാന്‍ ഒന്നും പോയില്ല… ” അതും പറഞ്ഞ്‌ ഹരിയേട്ടൻ ഡോക്ടറെ നോക്കി.. ” രാത്രി ഒരു 12.30 ഒക്കെ ആയപ്പോൾ സേലം കഴിഞ്ഞു… അപ്പോഴാണ് തൊട്ടു അടുത്ത ബർത്തിലെ ഒരു പയ്യന്‍.. കൂടി വന്നാല്‍ ഒരു 22 വയസ്സു അത്രയെ ഉള്ളു.. അവന്‍ ആകെ പരവേശം കാണിക്കുന്നത്… സംസാരിക്കാൻ ഒന്നും പറ്റുന്നില്ല.. നാവ് ഒക്കെ കുഴഞ്ഞു പോകുന്നു..

നെഞ്ച് ഒക്കെ തടവുന്നുണ്ട്… കൂടെ ഉള്ളത് അമ്മയാണ്.. പാവം.. അവര് ആണേലു കരയുന്നു… ചുറ്റുമുള്ള ആര്‍ക്കും എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ.. ചെയിന്‍ വലിക്കാം.. എന്നൊക്കെ പറഞ്ഞു ചിലര്.. അടുത്ത സ്റ്റോപ്പ് ഈറോഡ് ആണ്.. അവിടെ എത്താന്‍ ഇനിയും 1 മണിക്കൂര്‍ എങ്കിലും എടുക്കും എന്ന് ചിലര്… അതിനിടയില്‍ നല്ല ആശുപത്രി ഉണ്ടോ എന്ന് കൂടെ അറിയില്ല.. എല്ലാരും വെപ്രാളത്തോടെ ഇരിക്കുമ്പോള്‍ ആണ് എന്റെ മുന്നിലെ സീറ്റില്‍ ഉള്ള ചെറുപ്പക്കാരന്‍ എണീറ്റു വന്നത്..

അയാൾ തന്നെ പയ്യന് CPR കൊടുത്തു…. അല്പ നേരം കഴിഞ്ഞപ്പോൾ അവന് ശ്വാസം വിടാന്‍ പറ്റും എന്ന അവസ്ഥ ആയി.. അപ്പോഴൊക്കെ ആ ചെറുപ്പക്കാരന്‍ അവരുടെ കൂടെ തന്നെ നിന്നു.. ഒരുവിധം അപകട നില തരണം ചെയ്തു.. ഈറോഡ് എത്തിയപ്പോൾ പയ്യനെ ആശുപത്രിയിലേക്ക് മാറ്റി… അന്ന് അവിടുന്ന് പോകാൻ നേരം ആ പയ്യന്റെ അമ്മ കരഞ്ഞു കൊണ്ട് ആ ചെറുപ്പക്കാരന് നന്ദി പറയുക ആയിരുന്നു.. ” ഹരിയേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ ഒരു അതിശയത്തോടെ ഡോക്ടറെ നോക്കി.. ” അന്ന് വീണ്ടും യാത്ര തുടർന്നു.. അപ്പോഴാണ് ഞാന്‍ ആ ചെറുപ്പക്കാരനെ പരിചയപ്പെട്ടത്..

കാണാന്‍ ഭംഗിയുള്ള.. എന്നാൽ എല്ലാവരില്‍ നിന്നും ഒതുങ്ങി ഇരിക്കുന്ന ചെറുപ്പക്കാരന്‍.. വളരെ പെട്ടെന്ന് തന്നെ ഒരു അടുപ്പം തോന്നി അയാളോട്.. ആദ്യം സംസാരിക്കാൻ വിമുഖത കാണിച്ചെങ്കിലും ഞങ്ങൾ പിന്നെ നല്ല കൂട്ടായി.. പറഞ്ഞു വന്ന കൂട്ടത്തിൽ ആണ് ഡോക്ടർ സ്വന്തം പ്രണയം എന്നോട് പറഞ്ഞത്… 15 വര്‍ഷമായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു പ്രണയം… ” ഹരിയേട്ടൻ അത് പറഞ്ഞപ്പോൾ തലയ്ക്കു അടി ഏറ്റത് പോലെ തോന്നി എനിക്ക്.. ” സത്യം പറയാലോ സാം.. ഞാൻ അല്‍ഭുതപ്പെട്ടു പോയി.. 15 വര്‍ഷം ഒക്കെ ഒരാള്‍ക്ക് വേണ്ടി കാത്തിരിക്കുക എന്ന് പറഞ്ഞാൽ.. കൂട്ടത്തിൽ ആ പെണ്‍കുട്ടിയുടെ ഒരു ചിത്രം വരച്ചു തരണം എന്ന് ഡോക്ടർ പറയുകയും ചെയ്തു… പിന്നെ തിരുവനന്തപുരത്ത് ഇറങ്ങി ഞങ്ങൾ 2 വഴിക്ക് പോയി..

ഇടയ്ക് വെച്ച് ഡോക്ടറുടെ നമ്പര്‍ കൈയില്‍ നിന്നും പോയി… പിന്നെ ബന്ധപ്പെടാന്‍ മാര്‍ഗം ഒന്നും ഇല്ലായിരുന്നു.. ” ഹരിയേട്ടൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു.. ” ഏയ്.. ഇറ്റ്സ് ഓക്കേ ഹരി… ഞാനും പിന്നെ നാട്ടില്‍ ഇല്ലായിരുന്നു.. കാനഡയില്‍ ആയിരുന്നു.. ” ഡോക്ടർ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.. ” ഡോക്ടർക്ക് ഞാൻ അന്ന് പറഞ്ഞത് ഓര്‍മയില്ലേ.. എന്റെ പ്രണയം.. അതാണ് ഇയാൾ… ” എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട് അഭിമാനത്തോടെ ഹരിയേട്ടൻ പറഞ്ഞു.. നിന്ന നില്‍പ്പിൽ ഉരുകി പോയതു പൊലെ എനിക്ക് തോന്നി..

ഡോക്ടറുടെ കഴുത്തിലെ ഞരമ്പുകൾ ഇപ്പൊ വലിഞ്ഞു പൊട്ടും എന്ന വിധത്തിൽ ആയിരുന്നു.. കണ്ണില്‍ തീ ആളിക്കത്തി.. ഭയത്തോടെ ഞാന്‍ നീങ്ങി നിന്നു.. ഡോക്ടർ കഷ്ടപ്പെട്ട് ഒന്ന് പുഞ്ചിരിച്ചു.. അതിനിടയില്‍ ആണ് ഹരിയേട്ടന്റെ ഫോൺ റിംഗ് ചെയ്തത്.. “ആണോ… ശരി.. ഞാൻ വേഗം വരാം.. ശരി.. നേരിട്ട് കാണാം… ഓക്കെ..” അതും പറഞ്ഞു ഫോൺ കട്ട് ചെയ്ത് ഹരിയേട്ടൻ എന്നെ നോക്കി.. “സോറി അപ്പു.. സോറി… കോളേജിൽ നിന്നും ആണ്.. നാളെ മുതൽ ഞാൻ ലീവില്‍ ആണല്ലോ.. അതിന്റെ ഇടയില്‍ ഉള്ള ചില വർക്ക് ഉണ്ട്.. അത് ഇന്ന് തീര്‍ക്കണം….. ഞാൻ രാത്രി വിളിക്കാം…. ഇപ്പൊ ഞാന്‍ പൊയ്ക്കോട്ടേ… ”

ഹരിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എതിര് പറയാന്‍ പറ്റിയില്ല.. ഞാൻ തലയാട്ടി.. ” ആഹ്.. അപ്പുനെ ഞാന്‍ ഡ്രോപ്പ് ചെയ്തോളാം.. കാർ ഉണ്ടല്ലോ.. നിന്റെ സ്കൂട്ടി ഒന്ന് വസുവിനു കൊടുക്കണം അപ്പു.. അവന്റെ വണ്ടി വർക്ക് ഷോപ്പിൽ ആണ്.. നാളെ രാവിലെ അവന്‍ വണ്ടി വീട്ടില്‍ എത്തിക്കും.. ഇച്ചൻ അതിനിടയില്‍ കേറി പറഞ്ഞു.. ഹരിയേട്ടൻ എന്നെ നോക്കി..ഞാൻ ഓക്കേ എന്ന ഭാവത്തില്‍ തലയാട്ടി.. ഒന്നും തുറന്നു പറയാന്‍ പറ്റാത്തത് കൊണ്ട് ഞാന്‍ ആകെ വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു.. യാത്ര പറഞ്ഞു തിരിഞ്ഞു നടന്ന ഹരിയേട്ടൻ പെട്ടെന്ന് തിരിച്ചു വന്നു….

“പ്രധാനപ്പെട്ട കാര്യം ഞാന്‍ പിന്നെയും മറന്നു…. താൻ വരണം കല്യാണത്തിന്… തിയ്യതി മറക്കണ്ട.. ഫെബ്രുവരി നാലിന്.. ഇയാളുടെ തറവാട്ടിൽ വച്ച് ആണ്.. താൻ ഉണ്ടാകണം എല്ലാത്തിനും മുന്നില്‍..പിന്നെ തന്റെ നമ്പർ കൂടി തരണം…” ഡോക്ടറെ ഹഗ് ചെയ്തു കൊണ്ട് ഹരിയേട്ടൻ പറഞ്ഞു.. പിന്നെ ഡോക്ടറുടെ ഫോൺ നമ്പറും വാങ്ങി എനിക്ക് ഒരു പുഞ്ചിരി കൂടി സമ്മാനിച്ചു കൊണ്ട് നടന്നു നീങ്ങി.. ഒന്നും പറയാൻ പറ്റാത്തതിന്റെ കുറ്റബോധത്തോടെ ഞാന്‍ അവിടെ നിന്നു..

കൈയ്യിൽ ഒരു നീറ്റൽ അനുഭവപ്പെട്ടപ്പോൾ ആണ് എനിക്ക് ബോധം വന്നത്.. ഡോക്ടറുടെ കൈകൾ എന്റെ കൈയിൽ മുറുകി.. വേദന കൊണ്ട് എന്റെ മുഖം ചുളിഞ്ഞു.. “കൊള്ളാം.. ഇത്രയും വർഷത്തെ നിങ്ങളുടെ പ്രണയം മറന്നു ഇപ്പൊ എന്റെ പിന്നാലെ നടക്കുന്നതിന്റെ ഉദ്ദേശം കൂടി ഒന്ന് പറഞ്ഞു താ..” രോഷത്തോടെ ഞാന്‍ ചോദിച്ചു.. എന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് എന്തോ പറയാന്‍ പോയ ഡോക്ടർ പിന്നെ ഒന്നും പറഞ്ഞില്ല…

“നിന്നോട് അല്ല പറയേണ്ടത്… പറയേണ്ട ആളോട് പറയണം.. ഞാൻ പറഞ്ഞോളാം… ” ഡോക്ടർ പിറുപിറുത്തുകൊണ്ട് പറഞ്ഞു.. ” അവള് കാണാന്‍ വന്നിരിക്കുന്നു….. ആരോട് എങ്കിലും എന്തെങ്കിലും പറഞ്ഞു കളയാം എന്ന് എന്റെ ഭാര്യ കരുതണ്ട…. മനസ്സിലായല്ലോ…. മര്യാദയ്ക്ക് വീട്ടില്‍ പോകാൻ നോക്കെഡി…അവള് വന്നിരിക്കുന്നു എല്ലാം അവനോടു പറയാന്‍…ഡാമിറ്റ്” പറഞ്ഞിട്ടും രോഷം തീരാത്തത് പോലെ ഡോക്ടർ കൈ ചുരുട്ടി പാറയില്‍ ഇടിച്ചു..

കൈയ്യിൽ നിന്നും ചോര ഒഴുകി ഇറങ്ങി.. പെട്ടെന്ന് വന്ന വെപ്രാളത്തിൽ ഞാന്‍ എന്റെ ഷാളിന്റെ അറ്റം കീറി ആ കൈ കെട്ടി വച്ചു.. ആ കണ്ണില്‍ നീര്‍ തിളക്കം… കൈ മുറിഞ്ഞ വേദനയേക്കാളും വലിയ എന്തോ വേദന ഞാന്‍ അവിടെ കണ്ടു.. അറിയാതെ തന്നെ എന്റെ ഹൃദയം പിടച്ചു… എന്റെ കണ്ണും നിറഞ്ഞു.. ആദ്യമായിട്ട്… താലി കെട്ടിയ ആള്‍ക്ക് വേണ്ടി എന്റെ കണ്ണില്‍ നിന്നും നീര്‍ പൊഴിഞ്ഞു… വെറുപ്പ് ആണെങ്കിൽ കൂടി ആ കണ്ണുകളിലെ വേദന എന്നിലേക്കും പരക്കുന്നത് ഞാന്‍ അറിഞ്ഞു.. പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ ഞാന്‍ പിന്തിരിഞ്ഞു ഓടി.

ഇച്ചൻ പിന്നില്‍ നിന്നും വിളിക്കുന്നുണ്ടായിരുന്നു… പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല.. സ്കൂട്ടി എടുത്തു വിട്ടു… എങ്ങനെ ആണ് വീട്ടില്‍ എത്തിയത് എന്ന് അറിഞ്ഞില്ല. വിശേഷങ്ങൾ ചോദിക്കുന്നവര്‍ക്കു ഒരു വാടിയ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഞാന്‍ എന്റെ മുറിയിലേക്ക് പോയി. “അയാള്‍ക്കു വേദനിച്ചപ്പോൾ നിനക്ക് എന്താണ് പറ്റിയത് അപ്പു… നീ എന്തിനാ കരഞ്ഞത്..” എന്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.. ഉത്തരം അറിയാതെ ഞാന്‍ പിന്നെയും കരഞ്ഞു.. താലിക്ക് വല്ലാത്ത ഒരു ശക്തിയുണ്ടെന്ന് എനിക്ക് തോന്നി..

”പുരുഷന്റെ സ്‌നേഹവും സ്ത്രീയുടെ സ്‌നേഹവും രണ്ടാണ്. ആഹ്ലാദിപ്പിക്കുന്നവളെ മാത്രമേ പുരുഷനു സ്‌നേഹിക്കാന്‍ കഴിയൂ. സ്ത്രീക്ക് അവളെ വേദനിപ്പിക്കുവനെയും സ്‌നേഹിക്കാന്‍ കഴിയും.” (ആരാച്ചാര്‍- കെ.ആര്‍ മീര) അത് സത്യം ആണെന്ന് എനിക്ക് മനസ്സിലായി.. പിന്നെ ദിവസങ്ങൾ പെട്ടെന്ന് ആണ് കടന്നു പോയതു.. ഹരിയേട്ടൻ വിളിച്ചപ്പോള്‍ ഒക്കെ പറയാന്‍ ശമിച്ചു എങ്കിലും ഒന്നും നടന്നില്ല.. ആളും തിരക്കില്‍ ആയിരുന്നു.. ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയില്‍ ആയിരുന്നു ഞാന്‍..

സാമിച്ചനും ജോയും ഒക്കെ വിളിച്ചിട്ടും ഞാന്‍ ഫോൺ എടുത്തില്ല… ഇതിനിടയിൽ ഒന്നും ഡോക്ടർ എന്നെ വിളിക്കാൻ ശ്രമിച്ചില്ല.. അതെന്നെ കൂടുതൽ തകര്‍ത്തു.. കരഞ്ഞു കരഞ്ഞു ഞാൻ ദിവസങ്ങൾ തള്ളി നീക്കി.. ഇതിനിടയിൽ ശ്യാമ ചേച്ചിയും ഭർത്താവും നാട്ടില്‍ എത്തി.. ഉണ്ണിയേട്ടന് ലീവ് കിട്ടിയില്ല എന്ന് അമ്മായി പറഞ്ഞു.. പെട്ടെന്നുള്ള കല്യാണം ആയതിന്റെ സങ്കടം ആണ് എനിക്ക് എന്ന് തന്നെ എല്ലാരും വിശ്വസിച്ചു.. ആരോടും ഒന്നും പറയാന്‍ ആകാതെ ഞാന്‍ വീര്‍പ്പുമുട്ടി… അങ്ങനെ എല്ലാവരും കാത്തു കാത്തു നിന്നു എന്റെ കല്യാണ തലേന്ന് ആയി.. വേദന നിറഞ്ഞ മനസ്സോടെ ഞാനും… ഒരാളുടെ താലിയും കഴുത്തിൽ ചുമന്ന് മറ്റൊരാള്‍ക്ക് മുന്നില്‍ കഴുത്ത് നീട്ടാന്‍ അപ്പു തയ്യാറല്ല എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഞാന്‍ ഇരുന്നു.. (തുടരും)