രചന – സുധീ മുട്ടം
“നിന്നെ പോലൊരു വേശ്യാപ്പെണ്ണിനെ കെട്ടാൻ മാത്രം ഞാൻ തരം താണട്ടില്ലെടീ…..
ഹെയർ പിൻ വളവുകളിലൂടെ ആനവണ്ടി കിതച്ചു പാഞ്ഞു കൊണ്ടിരിക്കേ ഇടക്കൊന്ന് ആടിയുലഞ്ഞു…ആ ആട്ടത്തിനൊപ്പം ബസിലെ യാത്രക്കാരുമൊന്ന് ഉലഞ്ഞു പോയി….
ബസിന്റെ വിൻഡോ സീറ്റിലായി ചാരി കണ്ണടച്ചു ഇരുന്ന കാർത്തിക ഞെട്ടി കണ്ണു തുറന്നു.. അപ്പോഴും അവളുടെ മിഴിയിലൂടെ നീരുറവ ഒഴുകി കൊണ്ടിരുന്നു..,
“നിന്നെ പോലൊരു വേശ്യാപ്പെണ്ണിനെ കെട്ടാൻ മാത്രം ഞാൻ തരം താണട്ടില്ലെടീ…..
പിന്നെയും പിന്നെയും കാർത്തിയേട്ടന്റെ വാക്കുകൾ വന്നു അലക്കുന്നതായി തോന്നി…
” തന്ത ആരെന്ന് അറിയാതെ പിഴച്ചു പ്രസവിച്ച നിന്നെ എടുത്തു വളർത്തിയത് എന്റെ അച്ഛന്റേയും അമ്മയുടേയും കാരുണ്യത്താലാ…അതുമറന്ന് പിഴച്ച നിനക്ക് എന്നെ തന്നെ വേണമല്ലേ….
കാർത്തിയുടെ വാക്കുകൾ കേൾക്കാൻ ശേഷിയില്ലാതെ കാതുകൾ പൊത്തിപ്പിടിച്ചു..കരയാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ അപ്പോൾ… അമ്മാവനും അമ്മാവിയും കണ്ണുനീരണിഞ്ഞ മുഖമായി നിന്നത് മനസ്സിൽ വേദന പടർത്തി…
കാർത്തിയെ അച്ഛനും അമ്മക്കും ഭയമാണ്….കാർത്തികയെ അനുകൂലിച്ചു സംസാരിച്ചാലന്നവിടെ വഴക്കാണ്…
“നീ എവിടേക്കെങ്കിലും പൊയ്ക്കോളൂ മോളേ… ഇവിടെ നിന്നാൽ അവൻ നിന്നെ കൊല്ലുന്നത് ഞങ്ങൾ കാണേണ്ടി വരും….
കുറച്ചു മുഷിഞ്ഞ നോട്ടുകൾ വാരി അമ്മാവൻ പിടിച്ചു ഏൽപ്പിക്കുമ്പോൾ ആ സ്വരം ഇടറിയിരുന്നു…
” ശരിയാ മോളേ അമ്മാവൻ പറഞ്ഞത്…എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടോളൂ…ഞങ്ങൾക്ക് കഴിയുന്നത്രയും നിന്നെ പഠിപ്പിച്ചിട്ടുണ്ട്..ചെറിയൊരു ജോലി നിനക്ക് കിട്ടാതിരിക്കില്ല.നിനക്ക് സുഖമായി ജീവിക്കാനത് മതി….
കണ്ണുനീരോടെ അമ്മാവി കുറച്ചു ഡ്രസുകൾ ബാഗിലാക്കി പിടിച്ചു ഏൽപ്പിച്ചു.. ഒപ്പം അമ്മായിയുടെ വക സമ്പാദ്യം കുറച്ചു ചില്ലറത്തുട്ടുകളും….
രാത്രിയിലെ വഴക്കും കഴിഞ്ഞു മദ്യത്തിന്റെ ലഹരിയിൽ കിടന്നുറങ്ങുന്ന കാർത്തിയേട്ടനെ നോക്കിയ ശേഷം അമ്മാവനൊപ്പം ഇറങ്ങി…
“അവൻ ഉണരും മുമ്പേ നിനക്ക് കഴിയാവുന്നത്രയും ദൂരത്തേക്ക് പോ…ഇല്ലെങ്കിൽ അവൻ നിന്നെ തേടിപ്പിടിച്ചു കൊല്ലും….
ബസിൽ കയറുന്നതിനിടയിൽ ഒരിക്കൽ കൂടി അമ്മാവൻ ഓർമ്മിപ്പിച്ചു… ബസ് അകന്നു പോകുന്നതും നോക്കി നിൽക്കുന്ന അമ്മാവനെ ഇരുളിലൂടെ നോക്കിയങ്ങനെ നിന്നു….
” സീറ്റ് ഒഴിവുണ്ടല്ലോ ദാ അങ്ങോട്ടിരിക്ക്….
കണ്ടക്ടറുടെ ശബ്ദം കേട്ട് അടുത്തുള്ള സീറ്റിലേക്ക് ഇരുന്നു….
“എവിടേക്കാ….
എവിടേക്കെന്ന് അറിയില്ല…എങ്ങോട്ടെങ്കിലും.. അമ്മാവൻ പറഞ്ഞത് പോലെ കാർത്തിയേട്ടന്റെ കണ്ണിൽ പെടാത്ത ഏതെങ്കിലും സ്ഥലത്തേക്ക്… അത്രയുമേ അറിയുമായിരുന്നുള്ളൂ….
” ബസിന്റെ ലാസ്റ്റ് പോയിന്റ്..
അങ്ങനെ പറയാനാണ് തോന്നിയത്….കണ്ടക്ടർ സൂക്ഷിച്ചു നോക്കിയപ്പോൾ മുഖം കുനിച്ചിരുന്നു…ടിക്കറ്റിന്റെ പൈസയും കൊടുത്തു ബാക്കിയും വാങ്ങി ടിക്കറ്റും ഭദ്രമായി ബാഗിൽ വെച്ചു…
വിൻഡോ സീറ്റിലൂടെ തണുത്ത കാറ്റ് മുഖത്തേക്ക് ഇരച്ചു കയറിയതോടെ സാരിത്തലപ്പ് തലയിലൂടെ മൂടി പൊതിഞ്ഞു പിടിച്ചു…
പിന്നെയും പിന്നെയും കാർത്തിയേട്ടന്റെ വാക്കുകൾ മനസ്സും ശരീരവും ഒരുപോലെ കൊത്തി മുറിച്ചു മുറിവിൽ നീറ്റൽ ഉണ്ടാക്കുന്നത് അറിഞ്ഞു….
പല പല രാത്രികളിൽ സ്നേഹം നടിച്ചു ശരീരം സ്വന്തമാക്കിയവനാണ്..എതിർത്തപ്പോഴൊക്കെ എന്നായാലും നീ എന്റേതാകണ്ടവളാ.അച്ഛനും അമ്മയും നമ്മുടെ ബന്ധം അംഗീകരിച്ചതാണ് നിനക്കെന്താ ഇത്ര പേടി.എന്നൊക്കെ പല ആവർത്തി പ്രലോത്ഭവിപ്പിച്ചപ്പോൾ അറിയാതെ തെറ്റിലേക്ക് വഴുതി വീണു…ആളുടെ ആവശ്യം കഴിഞ്ഞപ്പോൾ ഇപ്പോൾ വേണ്ടാതായിരിക്കുന്നു….
നെഞ്ചു പൊട്ടുന്ന വേദനയോടെ കാർത്തിക വീണ്ടും സീറ്റിലേക്ക് ചാരി.മിഴികളടക്കാൻ ഭയപ്പെട്ടു….അപ്പോഴേക്കും ബസ് അതിന്റെ ലക്ഷ്യത്തിലേക്ക് എത്താൻ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു….
തുടരും
എഴുതി പൂർത്തിയാക്കുകയാണ്…..

by