രചന – മിനിമോൾ രാജീവൻ
ഞാനും ഗോപിയും ജോലി റിസൈൻ ചെയ്തു.. നാട്ടിലേക്ക് മടങ്ങാൻ ഉള്ള ടിക്കറ്റ് ഒക്കെ എടുത്തു… അങ്ങനെ ഞങ്ങൾക്ക് നാട്ടിലേക്ക് വരേണ്ട ദിവസം വന്നെത്തി… പക്ഷെ… ആ രാത്രി.. ആ നശിച്ച രാത്രി.. അത് സമ്മാനിച്ച ദുരന്തം… അങ്ങനെ ഒരു ദുരന്തത്തിലേക്ക് ആണ് ഞങ്ങൾ നടന്നു നീങ്ങുന്നത് എന്ന് അറിഞ്ഞില്ല… ” മാധവൻ ഒരു ഭ്രാന്തനെ പോലെ പുലമ്പി… ” മാധവേട്ടാ… ” ദേവി കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേക്ക് വീണു… അയാൾ അവരെ കെട്ടിപിടിച്ചു കൊണ്ട് സമാധാനിപ്പിച്ചു… കുറച്ച് നേരം രണ്ട് പേരും ഒന്നും മിണ്ടാതെ ഇരുന്നു.. അല്പസമയം കഴിഞ്ഞപ്പോൾ മൗനത്തിനു വിരാമമിട്ട് കൊണ്ട് മാധവൻ തന്നെ തുടർന്നു… ” അന്ന് നാട്ടിൽ നിന്നും വന്നതിന് ശേഷം ഗൗരിയും മക്കളും ഒരുപാട് സന്തോഷത്തിലായിരുന്നു…. നാട്ടിലേക്ക് തിരിച്ചു പോകുന്നതിന്റെ സന്തോഷം.. എങ്കിലും പരസ്പരം പിരിയുന്നതിന്റെ സങ്കടവും ഒരു ഭാഗത്ത് ഉണ്ടായിരുന്നു… ” മാധവൻ മിഴികൾ തുടച്ചു…
“പാറുവേയ്… നാറ്റില് പോയാല് ഇനി നമ്മള് എപ്പൊയാ കാണുവാ… ” അപ്പു മിഴികൾ നിറച്ച് കൊണ്ട് ചോദിച്ചു… പാറുവിന്റെയും കണ്ണുകൾ നിറഞ്ഞു വന്നു… ” നാന് അപ്പുശിനേം വീറ്റിലേക്ക് കൂറ്റാലോ.. അപ്പൊയോ… ” പാറു അവളുടെ കണ്ണുകൾ തുടച്ച് കൊടുത്തു കൊണ്ട് പറഞ്ഞു… ” ശത്യായിട്ടും കൂറ്റൂവോ.. ” അപ്പു സംശയത്തോടെ ചോദിച്ചു… “അപ്പുശിനെ അയിന് പാരൂന്റെ വീറ്റില് കേറ്റോ…” അപ്പു വീണ്ടും സംശയം ഉന്നയിച്ചു.. “അയെന്താ അപ്പുശേ… ” പാറു ചോദിച്ചു.. ” അപ്പുശിന്റെ വീട് അല്ലലോ അത്…”. അപ്പു സങ്കടത്തോടെ പറഞ്ഞു.. “നാന് അഭിക്കുട്ടനോട് പരഞ്ഞ് അപ്പൂശിനെ വീറ്റില് കേറ്റാട്ടോ…” പാറു വലിയ ആൾക്കാരെ പൊലെ പറഞ്ഞു… ” അഭിക്കുട്ടന് അപ്പൂശിനെ ഇസ്തം അല്ലേലോ…” അപ്പു വലിയ വായിൽ കരയാൻ തുടങ്ങി.. “എന്റെ അപ്പുസേ… ഏട്ടന്റെ വാവ എന്തിനാ കരയുന്നത്… നമ്മള് ഒരുമിച്ച് അല്ലെ പോകുവാ..എപ്പൊ വേണേലും നമുക്ക് വന്നു കാണാലോ… ഭദ്രേട്ടൻ വരുമല്ലോ എന്റെ അപ്പൂസിനേം മാളുസിനേം കാണാൻ.. പിന്നെന്താ..” പിന്നാലെ വന്ന ഭദ്രൻ അപ്പുവിനെ കൈയിൽ എടുത്തു കൊണ്ട് പറഞ്ഞു…
“ആഹ്.. അപ്പു.. നമുക്ക് പാറുവിന്റെ വീട്ടില് പോകാലോ… ” മാളുവും അവളെ സമാധാനിപ്പിച്ചു… ” ശരിക്കും കാണാൻ വരോ ഏറ്റാ… ” അപ്പു കൊഞ്ചി കൊണ്ട് ചോദിച്ചു.. ” ഉറപ്പായിട്ടും… ” ഭദ്രൻ ഉറപ്പ് പറഞ്ഞു… അപ്പുവിന്റെയും പാറുവിന്റെയും മുഖം തെളിഞ്ഞു.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു… വീട് ഒഴിയാനുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു.. മാധവനും ഗോപിയും ജോലി റിസൈൻ ചെയ്തു… രണ്ട് പേരും നാട്ടിലേക്ക് ടിക്കറ്റ് എടുത്തു… പക്ഷേ പോകാനുള്ള തീയ്യതി അടുക്കുന്തോറും ഗോപി കൂടുതൽ അസ്വസ്ഥനായി കണ്ടു… നാട്ടിലേക്ക് തിരിക്കുന്നതിന്റെ തലേന്ന് ഉമ്മറത്ത് ഇരിക്കുകയായിരുന്നു മാധവനും ഗോപിയും… “നിനക്ക് എന്തേലും ടെൻഷൻ ഉണ്ടോ ഗോപി…” അസ്വസ്ഥയായി ഇരിക്കുന്ന ഗോപിയോട് മാധവൻ ചോദിച്ചു… “ഏയ്.. എന്ത്… ഒന്നുമില്ല.. പിന്നെ എല്ലാം വിട്ടിട്ട് പോകുമ്പോ ഒരു സങ്കടം… ഇനി എന്നാണ് നമ്മള് ഇത് പോലെ…” ഗോപി നിരാശ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു..
“ഏയ്.. നമുക്ക് എപ്പൊ വേണേലും കാണാലോടാ…. കൂടി വന്നാൽ ഒരു 12 മണിക്കൂർ യാത്ര… നമുക്ക് എപ്പൊ വേണേലു കാണാം.. പിന്നെന്താ.. ” മാധവന്റെ സ്വരം ഇടറിയിരുന്നു… ” എനിക്ക് അറിയാം മാധവാ… സാരമില്ല എല്ലാം വിധി ആയിരിക്കും… നമ്മള് ഇനിയും കാണും… എനിക്ക് എന്തേലും പറ്റിയാല്….” പറയാൻ വന്നത് പകുതിക്ക് നിർത്തി കൊണ്ട് ഗോപി കണ്ണീരോടെ അയാളെ കെട്ടിപിടിച്ചു.. രണ്ട് പേരും പരസ്പരം ആശ്വസിപ്പിച്ച് ഇരുന്നു… ” അത് ശരി.. മക്കള് നിർത്തിയപ്പോ ഇവിടെ അച്ചന്മാരു തുടങ്ങിയോ….ഇതിപ്പൊ നല്ല കഥയായി… ” ഗൗരി ഒക്കത്ത് പാറുവിനെയും എടുത്ത് അങ്ങോട്ട് വന്നു.. ” ഏയ്.. അങ്ങനെ ഒന്നുമില്ല ഗൗരി… ഞങ്ങള് ചുമ്മാ…” മാധവൻ നിറഞ്ഞു വന്ന കണ്ണുകൾ മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..
” എങ്ങനെ ഒന്നും ഇല്ലെന്നു… മാധവേട്ടൻ ഇങ്ങോട്ട് നോക്കിയേ… ” പാറുവിനെ ഗോപിയുടെ കൈയിലേക്ക് കൊടുത്തു കൊണ്ട് ഗൗരി മാധവനെ തനിക്കു നേരെ തിരിച്ചു നിർത്തി.. എന്നിട്ട് ചോദിച്ചു… “മാധവേട്ടാ… ഇവിടെ വന്നത് മുതൽ എനിക്കൊരു ഏട്ടന്റെ കുറവു അനുഭവപ്പെട്ടിട്ടില്ല… കാരണം എനിക്ക് എന്നും ഒരു ഏട്ടന്റെ സ്ഥാനത്ത് മാധവേട്ടൻ ഉണ്ടായിരുന്നു…” ഗൗരിയുടെ സ്വരം ഇടറി.. “എനിക്ക് അറിയാം ഗൗരി… ജന്മം കൊണ്ട് അല്ലെങ്കിലും നീയെന്റെ പെങ്ങള് തന്നെയാണ്.. അതിനി എന്നും അങ്ങനെ തന്നെ ആവും… ” അവളുടെ കണ്ണ് നീര് തുടച്ചു കൊണ്ട് മാധവൻ പറഞ്ഞു… അവള് ഒരു പുഞ്ചിരിയോടെ ഇരുവരെയും നോക്കി… ” അല്ല ഗൗരി.. പിള്ളാര് ഉറങ്ങിയോ….” വിഷയം മാറ്റാൻ എന്നോണം ഗോപി ചോദിച്ചു.. ” ഉവ്വ് ഏട്ടാ… മൂന്നാളും ഉറങ്ങി… പാറു പിന്നെയും വാശി പിടിച്ചു.. അതാണ് ഞാൻ എടുത്തു നടന്നത്.ഇങ്ങു തന്നേര്… ഞാൻ കിടത്തിക്കോളാം.. .” ഗൗരി അയാളുടെ കൈയിൽ നിന്നും അപ്പുവിനെ വാങ്ങി..അകത്തേക്ക് നടന്നു… പിന്നാലെ മാധവനും ഗോപിയും അകത്തേക്ക് നടന്നു…
അന്ന് രാത്രിയായിരുന്നു ട്രെയിൻ…. പകല് ബാഗ് ഒക്കെ പാക്ക് ചെയ്ത് കഴിഞ്ഞു കിട്ടിയ സമയം ഞങ്ങൾ എല്ലാരും കൂടെ ബീച്ചിലേക്ക് പോയി… കുട്ടികൾ എല്ലാരും ഒരുപാട് സന്തോഷത്തോടെ ആണ് അവിടെയും ഇവിടെയുമായി ഓടി നടന്നത്… സന്ധ്യ ആയപ്പോൾ ഞങ്ങൾ ഗോപിയുടെ കാറിൽ തന്നെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി.. നേരത്തെ അവിടെ എത്തി… ഗോപിയുടെ കാർ അവന്റെ ഹോസ്പിറ്റൽ സ്റ്റാഫ് വന്നു എടുത്തു കൊണ്ട് പൊയ്ക്കോളും എന്ന് അവൻ തന്നെയാണ് പറഞ്ഞത്.. ഇതിനിടയിൽ ആശുപത്രിയിൽ എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ഗോപി അവിടേക്ക് പോകാൻ തുനിഞ്ഞു…. പോകാൻ നേരം എന്റെ കൈയ്യിൽ ഒരു ഫയലും തന്നു… ഞാൻ അത് ഭദ്രമായി എന്റെ ബാഗിൽ വച്ചു.. അത് കണ്ടപ്പോൾ പാറുവും അപ്പുവും അവന്റെ കൂടെ പോകാൻ വാശി പിടിച്ചു… ഒടുവിൽ ഗൗരിയും പാറുവും അപ്പുവും ഗോപിയുടെ കൂടെ പോകാൻ തീരുമാനിച്ചു… ഭദ്രന് ചെറിയ പനിയുടെ ലക്ഷണം ഉണ്ടായിരുന്നു…
എങ്കിൽ പിന്നെ അവനെയും കൂട്ടാം.. എന്നിട്ട് ആശുപത്രിയിൽ നിന്നും മരുന്ന് വാങ്ങാം എന്ന് പറഞ്ഞ് ഗൗരി തന്നെ അവനെയും കൂട്ടി… അങ്ങനെ അവര് അഞ്ചുപേരും തിരിച്ചു ഗോപിയുടെ കാറിൽ ഹോസ്പിറ്റലിലേക്ക് പോയി… രാത്രി 9 മണിക്ക് ആയിരുന്നു ട്രെയിൻ… അവർക്കു വേണ്ടി ഞാനും ദേവിയും മാളുവും അവിടെ കാത്തിരുന്നു… സമയം 6 മണിയായി.. 7 മണിയായി.. 8 മണിയായി… മടങ്ങി വരാനുള്ളവർ വന്നില്ല… ” മാധവൻ ഒന്ന് കിതച്ചു… പിന്നെ ആഞ്ഞു ശ്വാസം വലിച്ചു… അയാൾ അനുഭവിക്കുന്ന മാനസിക സഘർഷം മറ്റുള്ളവർക്കു മനസ്സിലായി… അപ്പു അയാളുടെ കൈകളിൽ അമർത്തി പിടിച്ചു… ” അച്ഛാ… ” അപ്പു ദൈന്യതയോടെ വിളിച്ചു… അല്പ സമയം അയാൾ കണ്ണുകൾ പൂട്ടി ഇരുന്നു.. കണ്ണുനീർ ചാലുകളായ് ഒഴുകി… “8 മണി ആയിട്ടും അവരുടെ വിവരം ഒന്നും ഇല്ലാതെ ആയപ്പോൾ ഞാൻ പരിഭ്രാന്തനായി.. എങ്കിലും എന്റെ ടെൻഷൻ ദേവിയിൽ നിന്നും ഞാൻ മറച്ചു പിടിച്ചു…” അയാൾ തല കുനിച്ച് ഇരുന്നു…
റെയിൽവേ സ്റ്റേഷനിലെ അറിയിപ്പുകൾ കേൾക്കുകയായിരുന്നു ദേവി… “മാധവേട്ടാ… എനിക്ക് എന്തോ പേടിയാകുന്നു… സമയം ഇത്രയും ആയിട്ടും അവരെ കാണാനില്ലല്ലോ… എനിക്കെന്തോ…. ” ദേവി പെട്ടെന്ന് പറഞ്ഞു നിർത്തി… ” ഏയ്.. എന്തേലും അത്യാവശ്യം കാണും ദേവി… അവര് ഇപ്പൊ ഇങ്ങു എത്തും..” മുഖത്തെ വെപ്രാളം മറച്ചു പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു… അല്പ നേരം അവിടെ മൗനം തളം കെട്ടി നിന്നു.. ” ദേ മാധവേട്ടാ.. 8 മണിയായി.. ട്രെയിൻ വരാൻ ഇനി ഒരു മണിക്കൂർ ഉള്ളു… ഒന്ന് അവരെ നോക്കിയിട്ട് വാ… ഞാനും മോളും ഇവിടെ ഇരുന്നോളാം… ” ദേവി അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു… “മം… നിങ്ങള് ഇവിടെ ഇരിക്കൂ.. എങ്ങോട്ടും പോകരുത്.. ഞാൻ ഒന്ന് നോക്കിയിട്ട് വരാം…. ” ഉള്ളിൽ ഉള്ള ഭയം മറച്ചു പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.. പിന്നെ സ്റ്റേഷന് പുറത്തേക്ക് നടന്നു… അയാൾ ഒരു വണ്ടിക്ക് ആയി ചുറ്റും നോക്കി… “നോക്കണ്ട സാറേ… വൈകിട്ട് പെട്ടെന്ന് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു… അത് കൊണ്ട് ഓട്ടോയും ടാക്സിയും ഒന്നുമില്ല…” അടുത്ത് നിന്നൊരാള് പറഞ്ഞു…
“അയ്യോ. എനിക്ക് വി ആർ ഹോസ്പിറ്റൽ വരെ പോകണമായിരുന്നു… 9 മണിക്ക് ട്രെയിൻ വരും ” മാധവൻ നിരാശയോടെ പറഞ്ഞു… ” സാർ ഒരു കാര്യം ചെയ്.. ആശുപത്രിയിലേക്ക് ഇവിടെ നിന്നും ഒരുപാട് ദൂരം ഇല്ലല്ലോ. ഒരു ഒന്നര കിലോമീറ്റർ അല്ലെ ഉള്ളു…. പെട്ടെന്ന് നടന്നു പോയിട്ട് വാ… ചിന്തിച്ചു നിന്നാൽ സമയം പോകും…എനിക്ക് ഈ കുട്ടികളെയും കൊണ്ട് നടക്കാൻ വയ്യാ.. വല്ല വാഹനവും കിട്ടുമോ എന്ന് തന്നെ നോക്കണം.. ” അയാളുടെ മറുപടി കേട്ടപ്പോൾ അതാണ് നല്ലതെന്നു മാധവനും തോന്നി… കാലുകൾ നീട്ടി വലിച്ചു അയാൾ നടന്നു… ആകെ ഒരു വെപ്രാളം തന്നെ ബാധിക്കുന്നത് അയാൾ അറിഞ്ഞു… ഇതിനിടയിൽ ഒരു ചരക്ക് ലോറി അയാളെ കടന്നു പോയി… അതിനു കൈ നീട്ടിയെങ്കിലും അത് നിർത്തിയില്ല… മുഖത്ത് പറ്റി പിടിച്ച വിയർപ്പു തുള്ളികളെ തുടച്ചു നീക്കി കൊണ്ട് അയാൾ മുന്നോട്ടു നടന്നു… ഏകദേശം അര കിലോമീറ്റർ നടന്ന് കഴിഞ്ഞു ആണ് നേരത്തെ പോയ ചരക്ക് ലോറി അയാളുടെ കണ്ണിൽ പെട്ടത്….
അത് നിർത്തി ഇട്ടിരിക്കുകയായിരുന്നു… മാധവൻ അതിനെ ലക്ഷ്യമിട്ട് മുന്നോട്ടു നടന്നു.. അതിനു അടുത്ത് എത്തുന്നതിന് മുന്നേ ദൂരെ നിന്നും ഒരു കാറിന്റെ ഹെഡ് ലൈറ്റ് അയാൾ കണ്ടു…. അത് ഗോപിയുടെ കാർ ആണെന്ന് അയാൾ ആശ്വാസത്തോടെ ഓർത്തു… അവര് തന്നെ കാണുവാൻ വേണ്ടി റോഡിന് നടുവിൽ കൂടിയാണ് മാധവൻ നടന്നതു… ഒരു വശത്ത് ആഴത്തിൽ ഉള്ള കൊക്കയാണ്…. പക്ഷേ നിമിഷ നേരം കൊണ്ട് കാതടപ്പിക്കുന്ന ഒരു ശബ്ദവും ഒരു പൊട്ടി തെറിയുമാണ് അയാൾ കേട്ടതു… ഒറ്റ നിമിഷം കൊണ്ട് ഗോപിയുടെ കാർ ഒരു തീഗോളമായി റോഡിന് ഒരു വശത്തുള്ള കൊക്കയിലേക്ക് മറിഞ്ഞു… ഒപ്പം തന്നെ നേരത്തെ കണ്ട ചരക്ക് ലോറിയും തീ പടർന്നു താഴേക്കു വീണു… ലോറി ഡ്രൈവർ മറുവശത്തേക്ക് തുള്ളി രക്ഷപ്പെടുന്നത് അയാൾ കണ്ടു.. എന്താണ് സംഭവിച്ചത് എന്ന് അറിയാതെ മാധവൻ സ്തംഭിച്ചു നിന്നു… മുന്നിൽ കണ്ട ദുരന്തത്തിന്റെ ഷോക്കിൽ ആയിരുന്നു അയാൾ…
അല്പ സമയം കഴിഞ്ഞു സ്വബോധം വന്നപ്പോൾ അയാൾ അങ്ങോട്ടേക്ക് ഓടാൻ തുനിഞ്ഞു.. അപ്പോഴാണ് ഒരു കാർ അതിനു അടുത്തേക്ക് വന്നത്… നേരത്തെ കണ്ട ലോറി ഡ്രൈവർ ആ കാറിന് അടുത്തേക്ക് ഓടി വന്നു… അയാൾ ആ കാറിന്റെ ഡോർ തുറന്നു കൊടുത്തു.. ആജാനുബാഹുവായ ഒരു മനുഷ്യൻ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി… മങ്ങിയ നിലാ വെട്ടത്തിൽ അയാളുടെ മുഖം വ്യക്തമല്ലായിരുന്നു… “എന്തായി മണി… ഏല്പിച്ച കാര്യം നടന്നോ…” അയാൾ തെലുങ്കിൽ ചോദിച്ചു.. “ഉവ്വ് അയ്യാ… നാലെണ്ണവും തീർന്ന ലക്ഷണം ആണ്… കാർ കത്തി പോയി…” ഡ്രൈവർ വിനയത്തോടെ പറഞ്ഞു… “മം… ഈ വി ആറിനെ എതിർക്കാൻ വരുന്ന എല്ലാത്തിന്റെയും അവസ്ഥ ഇത് തന്നെ ആയിരിക്കും… ഒറ്റ എണ്ണത്തിനെയും ബാക്കി വെക്കരുത്.. ഇനി അഥവാ അങ്ങനെ വന്നാൽ അതിനെയും ഈ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കണം.. ” അയാൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു… ശേഷം കാറിൽ കയറി പോയി..
ദേവ് നിറഞ്ഞ കണ്ണുകളോടെ മാധവനെ നോക്കി… അയാൾ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ഇരിക്കുകയാണ്… അപ്പു ശ്വാസം വിലങ്ങിയത് പോലെ ഇരുന്നു.. കേട്ടതൊന്നും വിശ്വസിക്കാൻ ആകാത്തത് പോലെ അവള് മാധവനെയും ദേവിയെയും നോക്കി… “അപ്പൊ അന്ന്.. എന്താ.. പിന്നെ ഉണ്ടായത്…” സാം ചിലമ്പിച്ച സ്വരത്തിൽ ചോദിച്ചു… “അന്ന്… അന്ന് അയാൾ വന്നു… ആസൂത്രിതമായ ഒരു കൊലപാതകം ആണ് എന്റെ കൺമുന്നിൽ കണ്ടത് എന്ന നടുക്കം ഒരു ഭാഗത്ത്.. മറുഭാഗത്ത് എനിക്ക് പ്രിയപ്പെട്ടവരെ ഒരു നിമിഷം കൊണ്ട് നഷ്ടപെട്ട വേദന.. ഞാൻ ആകെ ഷോക്കിൽ ആയിരുന്നു… എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ അവര് ഇരുവരും കാറിൽ കയറി പോയി… സ്വബോധം വന്നപ്പോൾ ഞാൻ അവിടേക്ക് ഓടി ചെന്നു… ദൂരെ ആഴത്തിൽ കത്തിയമരുന്ന ഒരു കാറും ലോറിയും മാത്രമേ ഞാൻ കണ്ടുള്ളു… ” മാധവൻ നെടുവീർപ്പിട്ടു… ആ കാഴ്ച കൺമുന്നിൽ കണ്ടത് പോലെ ദേവിയുടെ മുഖം വിളറി… പ്രേതത്തെ കണ്ടത് പോലെ അവര് പേടിയാൽ മാധവനെ അള്ളിപ്പിടിച്ചു.
” അല്പസമയം കഴിഞ്ഞു ആണ് എനിക്ക് എന്തെങ്കിലും ഓർമ്മ വന്നത്… റെയിൽവേ സ്റ്റേഷനിൽ ഞങ്ങളെ കാത്തിരിക്കുന്ന ദേവിയും മാളുവും…. എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു.. അപ്പോഴാണ് തൊട്ടു അടുത്ത് നിന്ന് എവിടെയോ ഒരു ഞരക്കം ഞാൻ കേട്ടത്… ഒരു ഭ്രാന്തനെ പോലെ ഞാൻ അവിടെ ആകമാനം തിരഞ്ഞു… തിരച്ചിലിന് ഒടുവിൽ ആണ് അല്പം ദൂരെയായി പുല്ലുകൾക്ക് ഇടയിൽ ബോധമില്ലാതെ കിടക്കുന്ന പാറുവിനെ ഞാൻ കണ്ടത്… പ്രത്യക്ഷത്തിൽ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല… എങ്കിലും ബോധമില്ലാതെ കിടക്കുന്ന അവളെ കണ്ടപ്പോൾ ഒരേ സമയം സങ്കടവും സന്തോഷവും തോന്നി.. അവളെ എങ്കിലും രക്ഷിക്കണം എന്ന് തോന്നി… അയാൾക്കു മുന്നിലേക്ക് മരിക്കാൻ അവളെ വിട്ടു കൊടുക്കാൻ വയ്യായിരുന്നു … പാറുവിനേയും കൈകളിൽ ഏന്തി ഞാൻ ഓടി… റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഞാൻ ആകെ തളർന്നിരുന്നു… കാത്തു നിൽക്കുന്ന ദേവിക്കു മറുപടി ഒന്നും കൊടുക്കാൻ ആവാത്ത വിധം ഞാൻ അശക്തൻ ആയിരുന്നു…
അടുത്ത സ്റ്റേഷനിൽ നിന്നും അവര് കയറിക്കോളും എന്ന് കള്ളം പറഞ്ഞു ദേവിയെയും മാളുവിനെയും കൂട്ടി ഞാൻ ട്രെയിൻ കേറി… സംശയത്തോടെ നിന്ന ദേവിയെ വിശ്വസിപ്പിക്കാൻ എനിക്ക് അത് മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുളളു… ട്രെയിൻ കയറി എന്റെ ചുമലിൽ കിടന്ന പാറുവിനെ ഞാൻ സീറ്റിലേക്ക് കിടത്തി.. അപ്പോഴും എന്റെ നെഞ്ചിടിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല…. വെള്ളം തളിച്ചപ്പോൾ ബോധം വന്നെങ്കിലും പെട്ടെന്ന് തന്നെ പാറു മയക്കമായി…. എങ്കിലും ഒന്നും ഓർമ ഇല്ലാത്തത് പോലെയായിരുന്നു അവളുടെ പെരുമാറ്റം… ഉറക്കത്തിന്റെ ക്ഷീണം ആണെന്ന് പറഞ്ഞു ഞാൻ ദേവിയെ ആശ്വസിപ്പിച്ചു… ദേവിയുടെ ചോദ്യങ്ങൾ എന്നെ വീർപ്പുമുട്ടിച്ചു…. അടുത്ത സ്റ്റോപ്പ് എത്തിയിട്ടും അവര് കയറുന്നത് കാണാതെ ആയപ്പോൾ ദേവി തളർന്നു… എന്ത് പറയണം എന്ന് അറിയാതെ ഞാൻ തളർന്നു ഇരുന്നു… ഒടുവിൽ സത്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ദേവിയിൽ എനിക്ക് കാണാൻ സാധിച്ചത് നിർവികാരതയായിരുന്നു…. ഒന്ന് ചിരിക്കാനോ കരയാനോ തയ്യാറാകാതെ ഇരിക്കുന്ന ദേവി എന്നെ വേദനിപ്പിച്ചു…
ഉറക്കം ഞെട്ടി ഉണർന്ന മാളുവും എല്ലാരേയും അന്വേഷിച്ചപ്പോൾ ഞാൻ വല്ലാത്ത അവസ്ഥയിൽ ആയി… ഒരുഭാഗത്ത് തളർന്നു ഇരിക്കുന്ന ദേവി.. മറുഭാഗത്ത് അപകടത്തിന്റെ ഷോക്കിൽ ഉള്ള പാറു… ഒന്നും അറിയാത്ത മാളു…. ഒരു ദിവസത്തെ യാത്ര.. അതും ജീവച്ഛവമായി ഉള്ള യാത്ര… വിശപ്പോ ദാഹമോ ഇല്ലാതെ ഇരിക്കുന്ന ദേവി എന്നെ വല്ലാതെ ഭയപ്പെടുത്തി… പാറുവിനെയോ മാളുവിനേയോ അവള് ശ്രദ്ധിച്ചില്ല… ഉറക്കം ഉണർന്നപ്പോൾ ആരെയും പരിചയം ഇല്ലാത്ത വിധത്തിൽ ആയിരുന്നു പാറുവിന്റെ പെരുമാറ്റം… രണ്ട് കുഞ്ഞുങ്ങളെയും ദേവിയെയും കൊണ്ട് ഒരു ദുരിത യാത്രയ്ക്കു ഒടുവിൽ ഞാൻ കണ്ണൂർ എത്തി…. നാട്ടിൽ എത്തിയ പാടെ ഞാൻ അവരെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ആണ് പോയതു… സ്വന്തം മകളെ നഷ്ടപ്പെട്ട ഷോക്കിൽ കഴിയുന്ന ദേവിയെ എനിക്ക് ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണിക്കേണ്ടി വന്നു… അന്നത്തെ അപകടത്തിൽ പുറമെ പരിക്ക് ഒന്നും ഇല്ലായിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ പാറുവിന്റെ ഓർമകൾ ഒന്നൊന്നായി ഇല്ലാതായിരുന്നു…. അപ്പുവിനെ നഷ്ടപ്പെട്ട വേദനയിലും ഞാൻ അവരെ നോക്കി.. എന്റെ വേദന പുറത്ത് കാണിച്ചില്ല… എന്റെ വീട്ടുകാര് മുഴുവൻ എന്റെ കൂടെ നിന്നു… അപ്പുവിന് പകരം പാറുവിനെ അവര് സ്നേഹിച്ചു…
പതിയെ പതിയെ ദേവിയും പാറുവിൽ അവളുടെ മകളെ കാണാൻ തുടങ്ങി.. അവളെ ഞങ്ങള് അപ്പു ആയി വളർത്തി.. ഞങ്ങളുടെ മകളായി… ഒരിക്കലും അവളെ അത് അറിയിക്കാതെ ഇരിക്കാൻ എല്ലാരും അവളെ അളവറ്റ് സ്നേഹിച്ചു… നഷ്ടപെട്ടു പോയ അപ്പുവിന് പകരമായി ദൈവം തന്ന നിധിയാണ് അതെന്ന് ഞാൻ വിശ്വസിച്ചു…” മാധവൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു… ” ഇതിനിടയിൽ മറ്റൊന്നും അന്വേഷിക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ… ഗോപിയും കുടുംബവും എന്റെ അപ്പുവിന് ഒപ്പം കത്തിയെരിഞ്ഞു എന്ന് തന്നെ ഞാൻ വിശ്വസിച്ചു… പക്ഷേ അപ്പുവിന് പകരം ദൈവം തന്ന നിന്നെ വിട്ടു കളയാൻ എനിക്ക് പറ്റിയില്ല മോളേ.. എന്റെ സ്വാർത്ഥതയാണ്… ഒരു പക്ഷേ ഒരു നിമിഷം ഞാൻ ദേവിയുടെ ഭർത്താവ് മാത്രമായി.. നിന്നെ സ്വന്തം മകളായി നോക്കുന്ന അവളുടെ അടുത്ത് നിന്ന് നിന്നെ തട്ടി പറിച്ചു കൊണ്ട് പോയി അവളെ ഒരു മുഴുഭ്രാന്തിയാക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല… മോള് ഈ അച്ഛനോടും അമ്മയോടും ക്ഷമിക്കണം…. ” മാധവൻ അപ്പുവിന് മുന്നിൽ കൈ കൂപ്പി ഇരുന്നു… (തുടരും)

by