01/05/2026

രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ചുവുമായുള്ള വിവാഹത്തിന് അപ്പച്ചിക്കും വീട്ടുകാർക്കും താത്പര്യമാണെന്നും..

(രചന: Sheeja Manoj)

എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയിൽ വരുൺ തനിച്ചായിരുന്നു.. ആരും വരണ്ടാന്ന് തനിക്കായിരുന്നു നിർബന്ധം… കഴിഞ്ഞ തവണ വന്നപ്പോൾ ഒപ്പം തീർത്ഥയും ഉണ്ടായിരുന്നു… ഉന്തിയ വയറും വച്ച് അവൾ ..

എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോയത്.. വിവാഹം കഴിഞ്ഞ് തിരികെ പോകുമ്പോൾ അവളേം കൂടെ കൂട്ടി.. ഹണിമൂണിൻ്റെ ലഹരി വിട്ടുമാറും മുമ്പ് തന്നെ അവൾ ഗർഭിണിയുമായി… തുടക്കത്തിൽ തന്നെ ഓരോരോ പ്രശ്നങ്ങളുമായി അവളുടെ പിൻവലിച്ചിലുകൾ താനുമത്ര കാര്യമാക്കിയില്ല… പ്രെഗ്നൻസി സിൻഡ്രോംസ് ആണെന്നു കരുതി..

പിന്നീടത് വളരെ കൂടിയപ്പോൾ കൗൺസിലിംങും മാറ്റുമായി കുറച്ചു നാൾ മുൻമ്പോട്ടു പോയെങ്കിലും പ്രശ്നം കൂടുന്നതല്ലാതെ ഒരു കുറവും കണ്ടില്ല.. ഏഴാംമാസം അവളുമായ് നാട്ടിലേക്ക്.. ആകെ ക്ഷീണിതയായ് തന്നിൽ നിന്നകന്ന് കാറിൻ്റെ ഓരം പറ്റിയിരുന്നത് ഇന്നലെയെന്ന പോലെ വരുണിൻ്റ മനസിൽ മിന്നിമാഞ്ഞു..

നാട്ടിലെത്തിയതിനു ശേഷമാണ് , അവൾ ചെറുപ്പത്തിൽ സൈക്യാട്രിക്ക് പേഷ്യൻറായിരുന്ന വിവരം അവളുടെ വീട്ടുകാർ പറയാതെ പറഞ്ഞത്… അപ്പോഴേക്കും താമസിച്ചു പോയിരുന്നു… മോനെ കയ്യിലേൽപ്പിച്ച് വെറും മാസങ്ങൾ മാത്രം നീണ്ട ദാമ്പത്യത്തിന് വിരാമമിട്ട് അവൾ യാത്രയായി..

പിന്നീട് പോയിട്ട് നാലു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നാട്ടിലേക്ക് വരുന്നത്… അമ്മയും അച്ഛനും കൂടി ധീരവിനെ ഇത്രയും നാളും നന്നായി തന്നെ നോക്കി… അവർക്കും വയ്യാണ്ടായിരിക്കുന്നു… താനും തനിയെ താമസിച്ച് മടുത്തിരിക്കുന്നു… ഇനിയത്തെ തിരിച്ചു പോക്കിൽ ധീരവിനെയും ഒപ്പം കൊണ്ടു പോകണം.. മോൻ അച്ഛനൊപ്പം വളരട്ടെ..

ആദ്യമൊരപരിജത്വം കാട്ടിയെക്കിലും പെട്ടന്ന്തന്നെ മോൻ അച്ഛനുമായി ഇണങ്ങി ചേർന്നു… അവൻ്റെ കുസൃതികളിൽ വീടാകെ ഉണർന്നിരിക്കുന്നു.. താനും അവൻ്റെ കൊഞ്ചലുകൾക്കൊപ്പം പഴയ വരുണിലേക്ക് തിരിച്ചിറങ്ങി ചെന്നു… അമ്മയും അച്ഛനുമാണ് ഈ മാറ്റത്തിൽ ഏറ്റവും അധികം സന്തോഷിച്ചത്..

വീണ്ടുമൊരു വിവാഹക്കാര്യം അമ്മ തന്നെയാണ് എടുത്തിട്ടത്… തൻ്റെ പിടിവാശികളൊന്നും കണക്കിലെടുക്കാതെയാണ് അമ്മയും അച്ഛനും കൂടി അപ്പച്ചിയെ കാണാൻ പോയത്… അച്ചുവിനെ തനിക്കു വേണ്ടി ചോദിക്കാൻ… ചെറുപ്പത്തിൽ അവൾക്ക് തന്നോടുണ്ടായിരുന്ന അടുപ്പം മന:പ്പൂർവ്വം കണ്ടില്ലെന്നു നടിച്ചു…

താൻ എടുത്തു കൊണ്ടു നടന്നിട്ടുള്ള പെണ്ണാണവൾ.. പത്തു വയസിൻ്റെ വിത്യാസം ,കൂടുതലും അവളിൽ നിന്ന് തന്നെ സ്വയം അകറ്റി നിർത്താൻ പ്രേരണയായി.. തീർത്ഥയുമായുള്ള വിവാഹത്തിനോ ശേഷമുള്ള ചടങ്ങുകൾക്കോ ഒന്നുംതന്നെ അവളെ കണ്ടതേയില്ല..

അപ്പച്ചീടടുത്ത് വിരുന്നിനു ചെന്നപ്പോൾ തന്നോടകൽച്ച കാട്ടിയെങ്കിലും തീർത്ഥയുമായ് അവൾ വേഗം തന്നെ അടുത്തു..ഇന്നിപ്പോൾ അവൾ പഠിച്ച് സ്കൂൾ അധ്യാപികയായി..

അവരെ അവിടേക്ക് വിടേണ്ടിയിരുന്നില്ലായെന്ന് മനസ് പലവട്ടം പറഞ്ഞു കൊണ്ടേയിരുന്നു… വൈകുന്നേരമായി ..അവരെന്താണോ താമസിക്കുന്നത് ‘ മോനും നല്ല ഉറക്കമാണ്. നിമിഷങ്ങൾക്കുള്ളിൽ ചീറ്റിയടിച്ച് മഴയും എത്തി.. ..

ഒരു ഗ്ലാസ് കാപ്പിയിട്ടേക്കാം എന്നു കരുതി അടുക്കളയിലേക്ക് ചെന്നതും പെട്ടന്നൊരാൾ കതക് തള്ളിത്തുറന്ന കത്തേക്ക് ഓടി കയറി.. രണ്ടു പേരും ഞെട്ടിപ്പോയി… ആകെ നനഞ്ഞു കുളിച്ച് ദാവണിയിൽ ഒട്ടി ഒരു രൂപം..

പ്രതീക്ഷിക്കാതെ ഒരന്യ പുരുഷനെ കണ്ട വെപ്രാളത്തിൽ അവളും.. ആ കണ്ണുകൾ ഒരല്പം പേടിയോടെ തന്നെ നോക്കുന്നു.. മുടിയിഴകളിൽ നിന്നൂർന്നിറങ്ങുന്ന വെള്ളം ചുവന്നു തുടുത്ത ചുണ്ടുകളെ നനച്ചു കൊണ്ട് കഴുത്തിലൂടെ താഴേക്ക്…

വെളുത്തു കൊലുന്നനേയുള്ള കൈകൾ കൊണ്ട് തൻ്റെ നനഞ്ഞ ശരീരഭാഗങ്ങളെ മറയ്ക്കാൻ പാഴ്ശ്രമം നടത്തി പരാജയപ്പെടുന്നു… അവളുടെ ശരീരത്തെ നനച്ചു കൊണ്ടൊഴുകിയിറങ്ങിയ വെള്ളം ഞങ്ങൾക്കു ചുറ്റും തളം കെട്ടി നിന്നു…

ആരാ…

….. എൻ്റെ ചോദ്യത്തിലവൾ ഞെട്ടിയെന്ന് തോന്നി..

ഞാൻ …അമ്മാളു.’.. ധീരവിനെ നോക്കണേന്ന് അമ്മ വിളിച്ചു പറഞ്ഞകൊണ്ട് ഓടി വന്നതാ.. അവൾ തൻ്റെ വീടിരിക്കുന്ന ഭാഗത്തേക്ക് കൈ ചൂണ്ടി പറഞ്ഞു…

ഓ.. താൻ അരവിന്ദൻ്റെ അനിയത്തിയാ…

അതേന്നവൾ തലയാട്ടി…

ആ മുടിയിലെ വെള്ളം തെറിച്ച് എൻ്റെ മുഖമാകെ നനഞ്ഞു..

സങ്കോചത്തോടെയുള്ള അവൾടെ നിൽപ്പ് കണ്ടപ്പോൾ ചിരിയാണ് തോന്നിയത്..

ഒരു ടവൽ എടുത്ത് കൈയ്യിൽ കൊടുത്തിട്ട് റൂമിലേക്ക് തിരിച്ചു നടക്കുമ്പോൾ അവൾ മോൻ ഉറങ്ങുന്ന റൂമിലേക്ക് കയറി പോകുന്നതുകണ്ടു.

മയക്കത്തിനിടെ അമ്മ ചായയുമായി വന്ന് വിളിച്ചപ്പോളാണ് എഴുന്നേറ്റത്… അച്ചുന് നിന്നെയിഷ്ടമാ മോനെ… പക്ഷെ അവൾടെ അച്ഛന് കുഞ്ഞിൻ്റെ കാര്യത്തിൽ സംശയങ്ങൾ… സ്വത്തിൻ്റെ കാര്യത്തിലേക്ക് കടന്നപ്പോൾ ഞങ്ങൾ ഇങ്ങു പോന്നു.

നന്നായി…

നീ വിഷമിക്കേണ്ട.. നമ്മുക്ക് മറ്റൊരു പെൺകുട്ടിയെ നോക്കാം മോനെ..

ഏയ്…. എന്തു വിഷമം… നിങ്ങളെന്തിനാ ധൃതി വയ്ക്കുന്നതെന്നാ എനിക്കു മനസിലാക്കാത്തത്..

അമ്മേ ..മോനെന്തിയേ??

അവൻ അമ്മാളൂനോടൊപ്പമുണ്ട്… രണ്ടു പേരും തമ്മിൽ നല്ലയടുപ്പമാ… അവള് വന്നാൽ പിന്നെ അവന് വേറാരേം വേണ്ട..

ഉം…. അവളങ്ങ് വലുതായല്ലോ… സ്കൂളിൽ പഠിക്കുന്ന കാലത്ത് കണ്ടതാ.. അവൾടെ പ

ഠിത്തം ഒക്കെ കഴിഞ്ഞോ..??

ഓ.. പഠിത്തത്തിലൊക്കെ മണ്ടിയാരുന്നെന്നേ…. ഒരു വിധം ഡിഗ്രി പൂർത്തിയാക്കി.. പിന്നെ കുറേ എഴുത്തും വരയും ഒക്കെയായി നടക്കുവാ പെണ്ണ്.. ഇനിയിപ്പം കെട്ടിച്ചു വിടാനുള്ള പ്ലാനിലാ അരവിന്ദൻ .. 22 വയസ്സായതേയുള്ളൂ.. തന്തയും തള്ളയും പോയി… എല്ലാം അവൻ തനിയേ വേണ്ടേ ചെയ്തു തീർക്കാൻ..

താഴേക്കിറങ്ങിയ അമ്മയുടെ പുറകേ ഞാനും നടന്നു.. രണ്ടു പേരുടേം കളിയും ചിരിയും ചെന്നപ്പഴേ കേട്ടു.. അമ്മാളുവിൻ്റെ പുറത്തു കയറി ആനകളിക്കുവാണ് ധീരവ്.. തന്നെ കണ്ടതും സംഭ്രമത്തോടെ മോനെ പുറത്തു നിന്നിറക്കാനായി ഒരുങ്ങി…

അവനാണെക്കിൽ കളിയുടെ രസത്തിൽ ഇനിം.. ഇനീം.. പറഞ്ഞു കൊണ്ട് ബഹളമുണ്ടാക്കാനും തുടങ്ങി.

സ്ഥാനം തെറ്റിക്കിടക്കുന്ന ദാവണിക്കിടയിൽ തെളിഞ്ഞു കാണുന്ന വയറും കണങ്കാലുകളും ഏതൊരാണിനേയുംപ്പോലെ തൻ്റെ ദൃഷ്ടികളെയും പിടികൂടി…

ദിവസേനയുള്ള കാഴ്ചകളിലൂടെ അമ്മാളു വരുണിനെ നോക്കി പുഞ്ചിരിക്കാനും സംസാരിക്കാനുമൊക്കെ തുടങ്ങി.. അരവിന്ദൻ വീട്ടിലില്ലാത്ത സമയത്തൊക്കെ അവൾ ഇവിടെയുണ്ടാകും.. ചില രാത്രികളിലും.

കൂട്ടുകാരുമൊത്തു കൂടിയിട്ട് വന്നപ്പോൾ കുറച്ചൊന്നിരുട്ടി.. ഒരല്പം കൂടുതൽ മദ്യവും ഉള്ളിലുണ്ട്.. അമ്മയുടെ കണ്ണുവെട്ടിച്ച് മുറിക്കകത്തേക്ക് കടന്നതും പെട്ടന്നൊരു കൂട്ടിമുട്ടലായിരുന്നു.. ഒന്നു വേച്ചുപോയെക്കിലും വീഴാൻ പോയ അവളെ പെട്ടന്നു തന്നെ കൈക്കുള്ളിലാക്കി…

പേടിച്ചരണ്ട് വിടർന്ന കണ്ണുകൾ…മൂക്കിൻ തുമ്പിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ..ഒരനുവാദത്തിനും കാത്തു നിൽക്കാതെ തന്നോട് ചേർത്ത് നിർത്തി ചുംബിക്കുമ്പോൾ.., സകലശക്തിയും സംഭരിച്ച് കുതറിപ്പിടഞ്ഞിട്ട് ..ബലഹീനയായി.

നിസഹായതയുടെ കണ്ണുനീർ ചാലുകൾ ഇ രു കവിളിലൂടെയും ആർത്തലച്ചു പെയ്തിട്ടും.. അതൊന്നും എന്നിലെ കാമത്തെ ശമിപ്പിക്കാനാവുന്നതായിരുന്നില്ല. മോൻ്റെ ചിണുക്കത്തിൽ കൈകൾ അയഞ്ഞപ്പോൾ തന്നെ തള്ളിമാറ്റി ഓടിയകലുന്ന അമ്മാളുവിൻ്റെ രൂപം അവനിൽ ഞെട്ടലുണ്ടാക്കി..

നാവിനപ്പോൾ ഉപ്പുരസത്തേക്കാൾ ചോരയുടെരുചിയാണ് അനുഭവപ്പെട്ടത്..

പിറ്റേന്ന് രാവിലെമുതൽ കണ്ണുകൾ അവളേത്തേടി നടന്നെക്കിലും കണ്ടതേയില്ല..

പിന്നീടുള്ള രണ്ടുദിവസം താനും തിരക്കിലായിപ്പോയി.. രാത്രിയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ചുവുമായുള്ള വിവാഹത്തിന് അപ്പച്ചിക്കും വീട്ടുകാർക്കും താത്പര്യമാണെന്നും.. നാളെ ചടങ്ങിന് അവിടെ വരെ പോകണമെന്നും അമ്മ പറഞ്ഞത്.

മുറിയിലെത്തിയതും ആകെ ഒരസ്വസ്ഥത.. അച്ചുവുമായുള്ള വിവാഹം… ആ മുഖം മനസിലേക്കു വരുമ്പോൾ തെളിയുന്നത് അമ്മാളുവാണോ?? ആലോചിച്ചിരിക്കെ ഫോൺ ബെല്ലടിച്ചു..

ഹലോ..

മറുതലയ്ക്കൽ നിശബ്ദത

ഹലോ.. ആരാണ്??

ഞാനാ വരുണേട്ടാ. അച്ചു.!

ആ… അച്ചൂ… പറയ്

…..എനിക്കൊത്തിരി സന്തോഷമായി.. അവസാനം ഞാനാഗ്രഹിച്ച പോലെ നടക്കാൻ പോകുന്നു.. ഒന്നു നേരം വെളുക്കാൻ കാത്തിരിക്കുവാ .. നാളെ വേഗം വരണേ… വയ്ക്കട്ടെ.

ഉം…. ഒരു മൂളലിൽ എല്ലാം ഒതുക്കി മോനെ ചേർത്തു പിടിച്ച് കിടന്നു..

ഉറങ്ങാനാവാതെ..

രാവിലെ താഴേക്കിറങ്ങിച്ചെല്ലുമ്പോൾ മുമ്പിൽ അമ്മാളൂ…, തൻ്റെ കണ്ണുകളെ നേരിടാനാവാതെ മുഖം കുനിച്ച്.അമ്മ അവളോട് അച്ചുവിൻ്റെ കാര്യങ്ങൾ പറഞ്ഞു കേൾപ്പിച്ചിട്ടുണ്ടെന്ന് ആ മുഖം കണ്ടാലറിയാം.. പരമാവധി തന്നെ ഒഴിവാക്കാൻ അവൾ ശ്രമിക്കുന്നുണ്ട്..

തൻ്റെ ചുംബനത്താൽ മുറിവേറ്റ പാടുകൾ.. അവളുടെ ചുണ്ടിൽ കറുപ്പു നിറം വീഴ്ത്തിയിരിക്കുന്നു.. മോനെ കൈമാറുപ്പോൾ തൻ്റെ വിരൽസ്പർശനത്താൽ അവളിലുണ്ടായ വിദ്യുത് പ്രവാഹം തന്നിലേക്കും ആവാഹിക്കുന്നപോലെ..

അച്ചുവിനെ കാണാൻ ഒരുങ്ങി ഇറങ്ങുപ്പോഴേക്കും അമ്മാളു പൊയ്ക്കഴിഞ്ഞിരുന്നു..

അച്ഛനും അമ്മയും മോനുമൊന്നിച്ച് കാർ പതിയെ മുന്നോട്ട് നീങ്ങി.. പെട്ടന്ന് വണ്ടി നിർത്തിയപ്പോൾ അമ്മയും അച്ഛനും ഒന്നന്ധാളിച്ചെന്നു തോന്നി..

പതിയെ ഡോർ തുറന്ന് അരവിന്ദൻ്റ വീട്ടിലേക്ക് നടന്നു..ഒപ്പം ഒന്നും മനസിലാകാതെ അവരും..അരവിന്ദനെ തൻ്റെ ആഗ്രഹം അറിയിക്കുമ്പോഴും കാണാനാശിച്ച മുഖം അവിടെങ്ങും കണ്ടില്ല… എൻ്റെ മനസ് മനസിലാക്കി അരവിന്ദൻ അടുക്കളയ്ക്കുള്ളിലേയ്ക്ക് മിഴി നീട്ടി ..

ചുമരിൽ ചാരി കണ്ണുകളച്ച് അമ്മാളു… അരികിലേക്ക് ചെന്ന് ആമുഖം കൈക്കുമ്പിളിലാക്കുമ്പഴേക്കും ആർത്ത് പെയ്ത് അവൾ എന്നിലേക്കാഞ്ഞു.. ഓടി വന്ന ധീരവിനെയും വാരിയെടുത്ത് മാറിലേയ്ക്കണയ്ക്കുമ്പോൾ അവൻ്റെ കുസൃതി കൊഞ്ചലുകൾ ഞങ്ങളിലേക്കും പടർന്നു..