രചന : ജിഫ്ന നിസാർ ❣️
പിന്നീലേക്കോടി മറയുന്ന ഇരുട്ടിനെക്കാളും അവളെ ഭയപ്പെടുത്തിയത് ആ ഇരുട്ടിൽ തന്നിലേക്ക് ഇനിയും ഓടിയടുത്തു വരാൻ ശ്രമിക്കുന്ന നീചരായ ഒരുപറ്റം ആളുകളുടെ മുഖമായിരുന്നു.ട്രെയിനിലെ വാതിലിനോരം വെറും നിലത്ത്.. ഒരു യാചകിയുടെ ചോഷ്ടകളൊടെയിരിക്കുന്ന മാളുവിനെ അവിടുണ്ടായിരുന്നവരും വല്ലാത്തൊരു ഭാവത്തിലാണ് നോക്കുന്നുണ്ട്.അവളെ കുറിച്ച്.. ഒന്നും അറിയാഞ്ഞിട്ടും സ്വന്തം മനസ്സിൽ അവരെല്ലാമൊരു കഥ അന്നേരം കൊണ്ട് തന്നെ ഊഹിച്ചു കഴിഞ്ഞേക്കാം.പുച്ഛവും സഹതാപവും കാമവും അവജ്ഞയും മാറി മാറി തന്നിലേക്ക് വന്നു ചേരുന്നത് സഹിക്കാൻ വയ്യെന്നത് പോലെ മാളു കാൽ മുട്ടുനിടയിലേക്ക് മുഖം പൂഴ്ത്തി ഒന്നുംകൂടെ കുനിഞ്ഞിരുന്നു.
അതി ശക്തമായ കാറ്റ് അവളെ തഴുകി തണുപ്പിച്ചിട്ടും ഉളിലെ ഭയവും സംഘർഷങ്ങളുടെയും ഉഷ്ണമാണവളെ പൊളിച്ചതും വിയർത്തു നനയിച്ചതും.സഹനത്തിന്റെയും ചെറുത്തു നിൽപ്പിന്റെയും അങ്ങേയറ്റമായിരുന്നു ഇന്നവളുടെ ഒറ്റ മുറി ഫ്ലാറ്റിൽ.കണ്മുന്നിൽ നിൽക്കുന്നവന് താൻ ജീവനെക്കാളും ആ ജീവൻ തന്നെ നൽകിയ മാതാപിതാക്കലക്കലുമൊക്കെ പ്രാധാന്യം നൽകി കൊണ്ട് സ്നേഹിച്ചവന്റെ നിഴൽ വെട്ടം പോലുമില്ല.
അവനൊപ്പമുള്ളവരുടെ കണ്ണിലെ ഭാവത്തിനോട് കിടപിടിക്കാൻ മത്സരത്തിലായിരുന്നു അന്ന് ദീപുവിന്റെ കണ്ണും മനസ്സും.
അൽപ്പ നേരത്തിനുള്ളിൽ അവിടെ അരങ്ങേറ്റം കുറിക്കുന്നത് മാളവികയുടെ പതനത്തിന്റെ രണ്ടാം ഭാഗമാണെന്നോർക്കേ.. എവിടുന്നോ കിട്ടിയൊരു ശക്തിയിൽ തനിക്കൊട്ടും പറ്റില്ലെന്നും അവർക്കിടയിൽ തീർന്നു പോകുമോ എന്ന് പേടിയുണ്ടായിട്ടും ദീപുവിനെയും അവന്റെ കൂടെയുള്ള മല്ലന്മ്മാരെയും തള്ളി മാറ്റി പുറത്തേക്ക് കുതിക്കുമ്പോൾ ഭക്ഷണവും വെള്ളവും.. എന്തിന് സ്വസ്തമായൊരു ശ്വാസം പോലുമില്ലാതെ രണ്ട് ദിവസവും കഴിഞ്ഞു കൂടിയ തന്നിൽ നിന്നും അങ്ങനൊരു നീക്കം അവരും പ്രതീക്ഷിക്കുന്നില്ലാത്തത് കൊണ്ടുള്ള പകപ്പിലാവും,അവരുടെയാ ഭാവം..
ആ നേരം തളർച്ചയോടെയെങ്കിലും മുന്നോട് കുതിക്കുബോൾ ഇനിയും അവന് വേണ്ടി നശിക്കുന്നതിലും നല്ലത് മരണമാണെന്ന് തന്നെയായിരുന്നു മനസ്സിൽ മുഴുവനും.
അങ്ങനൊരു ഉദ്ദേശതിൽ തന്നെ ആയിരുന്നു മുന്നോട്ടോടിയത്.പക്ഷേ ആയുസ്സിന്റെ കാലാവധി നിശ്ചയിക്കുന്നത് ദൈവമാണെന്നെരിക്കെ… മുന്നിലേക്ക് ഓടി പിടഞ്ഞു വീണ തന്നോട് ഏതോ ഒരു ഓട്ടോ ക്കാരന്റെ സിമ്പതി റെയിൽവേ സ്റ്റേഷനിൽ കൊണ്ടെത്തിച്ചു.”നീ മരിക്കുമ്പോൾ നിന്നെ ദ്രോഹിച്ചവര് പിന്നേം ജയിക്കും. അവരെ ജയിക്കാനുള്ള കഴിവുണ്ടാക്ക് നീ .. അവരെ കൊന്നിട്ട് നീ മരിച്ചു പോയാൽ മതിയെന്ന്” കണ്ണിലേക്കു നോക്കി ആ ഓട്ടോകാരൻ പറയുമ്പോൾ താൻ പറയാതെ തന്നെ കാര്യങ്ങളെ അവൻ ഗ്രഹിച്ചു കഴിഞ്ഞെന്ന് അവൾക്കുറപ്പായി.
ഇത് പോലുള്ള കേസുകൾ അവനാദ്യമായി കാണുകയല്ലെന്നും.
മുംബൈ നഗരത്തിലെ നിന്നെ പോലെയുള്ള ഈയാം പാറ്റകളെ ഇതെത്ര കണ്ടിരിക്കുന്നു എന്നൊരു ഭാവമാണവനും.പക്ഷേ ഒറ്റയക്കാണന്നറിഞ്ഞിട്ടും. കൈ നീട്ടി സഹായിക്കാൻ ഇവിടൊരു പുൽകോടി പോലുമില്ലെന്നുറപ്പുണ്ടായിട്ടും അവന്റെ കണ്ണിൽ കരുണക്കപ്പുറം കാമം കലരുന്നില്ലായിരുന്നു.
അത് തന്നെയാണ് മാളവിക ആദ്യം ശ്രദ്ധിച്ചതും.
💞💞
ലക്ഷ്മിയുടെ കയ്യിൽ നിന്നും നളിനിയും അപ്പുവും ബാലൻ മാഷുമെല്ലാം ഫോൺ പിടിച്ചു വാങ്ങി നന്ദുവിനോട് സംസാരിക്കാൻ തിടുക്കം കാണിക്കുന്നുണ്ടായിരുന്നു.നിന്നോട് ഞങ്ങൾക്കൊരു പരിഭവം പോലുമില്ലെന്നറിയിക്കാൻ അവർക്കൊരു വ്യഗ്രതയുള്ളത് പോലാണ് നന്ദുവിനാ വിളികളെ തോന്നിയത്.അവളും യാതൊന്നും മനസിലാകാത്ത പോലെ തന്നെ മുൻപത്തെ പോലെ.. അതേ സ്നേഹത്തോടെ അവരോട് സംസാരിക്കാൻ ശ്രമിച്ചു.”മോളിനി അടുത്ത ആഴ്ച വായോ അപ്പോൾ നമ്മുക്ക് കാണാം ന്ന് പറഞ്ഞിട്ടാ ഫോൺ സംഭക്ഷണം അവസാനിപ്പിച്ചവർ പോയപ്പോഴും ആരുമറിയാതെ അവളുടെ കണ്ണ് നിറഞ്ഞു തൂവി.
കവിളിൽ പടർന്നിറങ്ങിയ കണ്ണുനീർ അമർത്തി തുടക്കുമ്പോൾ പ്രിയപ്പെട്ടവന്റെ സമ്മാനം നീര് വന്ന് വീർത്തു പോയ കവിൾ തടങ്ങൾ അവളെ നന്നായ് വേദനിപ്പിച്ചു.എന്നിട്ടും വാശിയോടെ അമർത്തി തുടച്ചു.വയ്യെന്ന് പറഞ്ഞിട്ട് അന്ന് കൂടി ലീവ്ടിത്തിരുന്നു നന്ദു.ഓർക്കുമ്പോഴൊക്കെയും ഹൃദയം പൊടിഞ്ഞു പോകുന്നൊരു വേദനയവളെ ഒന്നായി അടക്കി ഭരിക്കുന്നുണ്ട്.
പക്ഷേ തോറ്റു കൊടുക്കല്ലേയെന്ന്… അവൾക്കുള്ളിൽ ഒരു കുഞ്ഞു വാശിക്കാരി നിരന്തരം ഓർമ്മിക്കുഞ്ഞുണ്ടായിരുന്നു.
അടി കൊണ്ട് നീര് വന്നു ചീർത്ത കവിളിലേ വേദനയെക്കാളും ഹൃദയത്തിലാണ് പുകച്ചിൽ.
ചീത്ത കേൾക്കേണ്ടി വരുന്നെന്നുറപ്പുണ്ടായിട്ടും മനഃപൂർവം അങ്ങോട്ട് കേറി ചൊറിയാൻ ശ്രമിച്ചത് അങ്ങനെയെങ്കിലും ആ മുന്നിലേക്ക് പോവാനായിരുന്നു.അത്രയെങ്കിലും തന്നോട് മിണ്ടുമല്ലോ എന്നോർത്ത് കൊണ്ടായിരുന്നു.
കാണുന്നതേ ഇഷ്ടമല്ലെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടുമങ്ങോട്ട് ചെന്ന് കയറിയത്.. മാറി നിന്നാൽ.. അതാ ജീവിതത്തിൽ നിന്നായി പോകുമോഎന്ന് പേടിച്ചിട്ടായിരുന്നു.
പക്ഷേ ഒരൊറ്റ ദിവസം കൊണ്ട് മനസിലായി.. ആ മനസ്സിൽ നന്ദനയോടുള്ളത് വെറും ദേഷ്യമല്ല.അർഹതയില്ലാത്തത് മോഹിച്ചവളോടുള്ള വെറുപ്പായിരുന്നു.നെഞ്ച് വിങ്ങിയപ്പോഴും നന്ദു തലയിണയിലേക്ക് അമർന്നു കിടന്നു.ഇനിയില്ല..
ആ കണ്മുന്നിൽ പോലും വരില്ല.
തന്നോടുള്ള പ്രണയം കാണാൻ കൊതിച്ച പ്രിയപ്പെട്ടവന്റെ കണ്ണിൽ നിറയുന്ന വെറുപ്പ്.. അത് കണ്ട് വീണ്ടും വീണ്ടും വേദനിക്കാൻ നന്ദനക്കിനി വയ്യ.ചങ്ക് പൊടിയുമ്പോഴും അവൾക്കവന്റെ സന്തോഷമായിരുന്നു വലുത്..
ഉള്ളുലഞ്ഞു കറയുബോഴും അവന്റെ ചിരിക്കുന്ന മുഖമായി ആ ഉള്ളു മുഴുവനും.വേണ്ടന്ന് വെക്കുന്നതെന്റെ സ്നേഹമല്ലല്ലോ…ആ മുന്നിലേക്കുള്ള വരവുകളും അസ്വസ്തപ്പെടുത്തുന്ന തന്റെ സാന്നിധ്യവുമാണ്.സഞ്ജയ് ബാലകൃഷ്ണനെ മറക്കണമെങ്കിൽ നന്ദന മരിക്കേണ്ടി വരും..അപ്പോഴും അവൾക്കുള്ളം വിങ്ങി വിതുമ്പി ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു..
💞💞
നേർത്തൊരു സംഗീതമാണ് കേൾക്കുന്നത്.
ആദിയുടെ കാലുകൾക്ക് ചിറകിനെക്കാൾ വേഗതയുണ്ടായിരുന്നു.അടുത്തേക്ക് ചെല്ലുമ്പോൾ… ഹൃദയതളം പോലെ അതാ കൃഷ്ണ സ്തുതിയാണ്.
ഒരൊറ്റ തവണ കേട്ടതോടെ അവന്റെ സ്വസ്ഥത കെടുത്തി കളഞ്ഞ അതേ ശബ്ദം..
വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചിട്ട്.. സഞ്ജുവിന്റെ കളിയാക്കലിനെ പോലും അവഗണിച്ചു കൊണ്ടവൻ തേടി നടന്ന അതേ സ്വരം.
ചൊടിയിൽ പുഞ്ചിരി വിടർത്തുന്ന അതേ രാഗം..
അവനിലും ആ പ്രണയാർദ്ര ഭാവം.നേർത്തൊരു തെന്നല് പോലെ അതവന്റെ ചുറ്റും വട്ടമിട്ടു പറക്കുന്നത് പോലെ..തന്നെയാരോ ക്ഷണിക്കുന്ന പോലാണ് ആദിക്ക് തോന്നിയത്.
നേർത്ത മൂടൽ മഞ്ഞുള്ള വഴിയിൽ കൂടി ആ സ്വരത്തിനുടമയെ കാണാൻ ആദി കുതിച്ചു.
അവിടെയൊരു വെളുത്ത തൂണിൽ ചാരി നിന്നൊരു പെൺകുട്ടി അവനെ നോക്കി പാടുന്നുണ്ട്.
കാതിനിമ്പം നൽകി അന്ന് കേട്ടാ അതേ കൃഷ്ണ സ്തുതി.ഇപ്രാവശ്യം അതവന് വേണ്ടി പാടുന്നത് പോലെ.ആദിയുടെ കാലുകൾ നിശ്ചലമായി.
മുന്നിലൂറി കൂടുന്ന മഞ്ഞിനെ കൈ കൊണ്ട് വകഞ്ഞു മാറ്റി ആ മുഖമൊന്നു കാണാനുള്ള വ്യഗ്രതയോടെ ആദി പതിയെ നടന്നു.മൂന്നാലടി മുന്നോട്ട് വെച്ചതും അവന് മുന്നിലാ മുഖം കൂടുതൽ തെളിഞ്ഞു.
കൃഷ്ണ പ്രിയ….അവൻ ഞെട്ടി തരിച്ചു പോയി.
അവൾ പക്ഷേ വിടർന്നു ചിരിച്ചു കൊണ്ടവനെ നോക്കി.. അവനെ കൊതിപ്പിക്കുന്ന അതേ സ്വരത്തിൽ വീണ്ടും വീണ്ടും പാടുന്നു.അവളോ?ഇവളെന്താ ഇവിടെ..?കണ്ണിലപ്പോൾ തന്നെ കാണുമ്പോഴുള്ള സ്ഥായിയായ പുച്ഛമൊന്നുമില്ല.
പക്ഷേ വല്ലാത്തൊരു ഭാവം.ആ അരികിലേക്കവനെ ആവാഹിക്കുന്ന ഭാവം.ഇവൾക്കിത്രേം ലാസ്യ ഭാവമറിയാമോ?അതും കണ്മുന്നിൽ കണ്ടാൽ യാതൊരു കാരണവുമില്ലെങ്കിലും കേറി ചൊറിയുന്ന ഇവൾക്ക്…ഒരായിരം സംശയങ്ങളോടെ ആദി അവളിലേക്ക് നടന്നടുത്ത സമയം..
പെട്ടന്നൊരു നിമിഷം…അഗാധമായൊരു കുഴിയിലെക്കാണ് അവന്റെ കാലടി പതിഞ്ഞത്.
“ആാാാ…വെട്ടി വിയർത്തു കൊണ്ട് ആദി ചാടി എഴുന്നേറ്റു.അവനപ്പോഴും വിറയലൊതുങ്ങിയിട്ടില്ലായിരുന്നു.കൈകൾ കൊണ്ട് വിയർത്തു നനഞ്ഞ മുഖവും കഴുത്തുമെല്ലാം വെറുതെയൊന്ന് തടവി നോക്കി.സ്വപ്നമാണെന്ന് വിശ്വസിക്കാൻ അവന് പ്രയാസം തോന്നി.
കാരണം കണ്ണിലപ്പോഴും വല്ലാത്തൊരു കാന്തശക്തിയുള്ള ചിരിയോടെ, നോട്ടത്തോടെ കൃഷ്ണ പ്രിയ.അതൊന്ന് വീണ്ടും ഓർത്തതും ആദിയുടെ നെഞ്ചിടിപ്പ് വല്ലാതെയുയർന്നു.
കൈ എത്തിച്ചു കൊണ്ടവൻ ഫോണെടുത്തു നോക്കി.
Importance അഞ്ചു മണിയായിരിക്കുന്നു.
ഫോൺ തിരികെ മേശയിലേക്ക് തന്നെ വെച്ച് കൊണ്ടവൻ വീണ്ടും കിടന്നു.പക്ഷേ കണ്മുന്നിലെ കാഴ്ചകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു.
ആ മനം മയക്കുന്ന ഈണം പോലുമുണ്ട്.
അപ്പോഴെല്ലാം അവന്റെ നെഞ്ചോരു വല്ലാത്ത തുടിപ്പുണ്ട്.ആദിയെത്ര ശ്രമിച്ചിട്ടും വരുതിയിലാവാതെ കരയിൽ പിടിച്ചിട്ട മീൻ പോലെ… തുള്ളി തുള്ളി അവനെ വീണ്ടും പരവേശപ്പെടുത്തി.പുതപ്പെടുത്തു തല വഴി മൂടി കണ്ണുകൾ ഇറുകെ അടച്ചു കിടന്നിട്ടും രക്ഷയില്ല.ഒടുവിൽ തോൽവി സമ്മതിച്ചു കൊണ്ടവൻ എഴുന്നേറ്റു.
എന്തായിരിക്കും ഇങ്ങനൊരു സ്വപ്നം.?അതും അവളെ…!അത്രേം മനോഹരമായൊരു സംഗീതം പൊഴിച്ചു കൊണ്ടവൾ തന്നെ കാത്തിരിക്കുന്നു..!
ജീവിതത്തിൽ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്തൊരു കാര്യം..
അതെന്തേയിങ്ങനെ സ്വപ്നമായെന്റെ സ്വസ്ഥതക്കെടുത്തി കളഞ്ഞു.?ബാത്റൂമിൽ കയറി ഫ്രെഷായി ഇറങ്ങുമ്പോഴും ആദിയുടെ മനസ്സിലാ ചിന്തയായും സ്വപ്നവും തന്നെയായിരുന്നു.
ഇനിയെത്ര കിടന്നാലും ഉറക്കം വരില്ലെന്നുറപ്പുള്ളത് കൊണ്ടാണ് അവൻ നടക്കാനിറങ്ങാമെന്ന് കരുതിയതും.
അടുക്കളയിൽ കയറി ഒരു ഗ്ലാസ് പച്ച വെള്ളം എടുത്തു കുടിച്ചു കൊണ്ടവൻ തിരികെ പുറത്തേക്ക് നടന്നു.വെറുതെ മാഷിന്റെ ഉറക്കം കൂടി കളയേണ്ടന്ന് കരുതി വാതിൽ തുറന്നു പുറത്തിറങ്ങിയതെല്ലാം വളരെ സൂക്ഷിച്ചു കൊണ്ടാണ്.നിഴൽ പോലെ കാണാവുന്ന മങ്ങിയൊരു വെളിച്ചം.വാതിൽ തുറക്കാൻ കാത്തിരുന്നത് പോലെ പ്രഭാത കുളിരോടി വന്നവനെ ഇറുകെ പുണർന്നു.കൈകൾ കൂട്ടി തിരുമ്പി കൊണ്ടവൻ കയ്യിലുള്ള തൊപ്പി സമൃദമായ മുടിക്ക് മുകളിൽ അമർത്തി വെച്ച് കൊണ്ട് മുറ്റത്തേക്കിറങ്ങി.
അപ്പോഴത്തെ അന്തരീക്ഷത്തിന്റെ കുളിരും മഞ്ഞിന്റെ നേർത്തൊരു ആവാരണവും.വീണ്ടും നെഞ്ചിടിപ്പോടെ അവനാ സ്വപ്നത്തിലേക്ക് എടുത്തെറിയപെട്ടിരുന്നു.അന്ന് വരെയും അനുഭവിക്കാത്തൊരു പുത്തൻ ഭാവത്തിൽ ആദിയുടെ ഉള്ളങ്ങനെ…. തുടിച്ചു കൊണ്ടേയിരുന്നു. ഓരോ നിമിഷവും.
തുടരും..
ഏറെ കൊതിയുള്ളൊരു സ്വപ്നം കണ്ടിട്ട് രാവിലെ അത് സ്വപ്നമാണെന്നറിയണം.. 😬😬ന്റെ പൊന്നോ… കയ്യിൽ കിട്ടിയ എല്ലാത്തിനേം കടിച് പറിച്ചു കളയാൻ തോന്നും.ഇനി ഒരിക്കലും നടക്കാത്ത.. നടക്കാൻ സാധ്യതയില്ലാത്തൊരു സ്വപ്നം കണ്ടിട്ട്.. രാവിലെ കിളി പോയ പോലിരിക്കണം.. 🤭നല്ല രസാണ് 😀 സത്യത്തിൽ ഈ സ്വപ്നങ്ങളെ കൊണ്ടുള്ള ഓരോ വയ്യാവേലികൾ.. ല്ലേ 🥰ഇന്നലെയെന്റെ അനിയൻ ഗൾഫിൽ പോവായിരുന്നു.. അങ്ങോട്ട് പോയതാ.. അവിടെത്തിയ പിന്നെ ഞാൻ ഞാനല്ല 😀
സ്നേഹത്തോടെ jiff❣️

by