രചന – ഗൗരി ലക്ഷ്മി
ഗുഡ് മോർണിംഗ് സർ..
ഹാ. ഗുഡ് മോർണിംഗ്.. ആദികേശവ്.. റൈറ്റ്..
അതേ സർ..
ഇരിക്ക്..
എസ് പി വിക്രം പറഞ്ഞതും ആദിയും അല്ലിയുമിരുന്നു..
ആ ഓഡിയോ ക്ലിപ്പ് ഒന്ന് കേൾപ്പിക്കാമോ..
അയാൾ ചോദിച്ചതും ആദി അത് പ്ലേ ചെയ്‌തു..
അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ… ഇത് ആ പെണ്കുട്ടി അയയ്ച്ചു കഴിഞ്ഞു തന്നെ വിളിക്കുവോ മറ്റോ ചെയ്തിരുന്നോ..
നോ സർ.. അതിന് ശേഷം നിയയുടെ ഫോണിൽ കോൾ പോകുന്നില്ല..
ആദി പറഞ്ഞു..
ഈ പെണ്കുട്ടി ഇപ്പൊ എവിടെയാണ്.. ഐ മീൻ സ്വന്തം വീട്ടിലാണോ അതോ ഹസ്ബൻഡിന്റെ വീട്ടിലോ..
അറിയില്ല സർ..
ആദി പറഞ്ഞു..
ആദിയുടെ ഫ്രണ്ട് ആണെന്നല്ലേ പറഞ്ഞത്..
എസ് പി ചോദിച്ചു..
ഫ്രണ്ട് ആണ് സർ.. പക്ഷെ.. ഇപ്പൊ വല്യ കോണ്ടാക്റ്റ് ഒന്നുമില്ല..
ആദി പറഞ്ഞു..
അങ്ങനെ കോണ്ടാക്റ്റ് ഇല്ലാത്ത ഒരാളോട് എങ്ങനെ ഇത്രേം സെൻസിറ്റിവ് ആയ കാര്യങ്ങൾ ഷെയർ ചെയ്‌തു..
സർ..
അല്ലി വിളിച്ചതും രണ്ടാളും അവളെ നോക്കി..
ആ മാര്യേജിന് മുൻപ് ആദിയുമായി നിയ പ്രണയത്തിൽ ആയിരുന്നു.
എസ് പി രണ്ടാളെയും നോക്കി..
അല്ലിയും ആദിയും ചേർന്ന് നടന്നതൊക്കെ അയാളെ പറഞ്ഞു കേൾപ്പിച്ചു..
അപ്പോൾ ഇപ്പോഴും ആ കുട്ടിയുടെ ഫാദറിന് അതിനെ വിശ്വാസമില്ല.. റൈറ്റ്..
അതേ സർ..
അല്ലി പറഞ്ഞു..
ഓകെ.. പക്ഷെ നിങ്ങളുടെ ഈ പരാതിക്ക് യാതൊരു സ്ട്രെങ്ത്തും ഇല്ല.. ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ.. സംഭവം സത്യമാണെങ്കിൽ ആ പെണ്കുട്ടിക്ക് പരാതി ഉണ്ടെങ്കിൽ ബാക്കി നോക്കാം.. നിങ്ങൾ എന്തായാലും പൊയ്ക്കോളൂ..
എസ് പി പറഞ്ഞു..
അത്.. സർ.. ഞങ്ങൾക്ക് നിയയെ ഒന്ന് കാണണം എന്നുണ്ട്..
അല്ലി പറഞ്ഞു..
എന്തിന്..
എന്തോ മനസ്സ് ശെരിയാകുന്നില്ല സർ.. ഇന്നലെ മുതൽ അവളുമായി കോണ്ടാക്ട് ചെയ്യാൻ പോലും കഴിയുന്നില്ല ഞങ്ങൾക്ക്.. അതുകൊണ്ടുള്ള ഒരു ടെൻഷൻ.. ആള് സേഫ് ആണെന്നൊന്ന് കണ്ടു ബോധ്യപ്പെട്ടാൽ മതി..
അവൾ വിശദീകരിച്ചു..
ഓകെ.. എന്തായാലും ഞാൻ എന്റെ സോഴ്സ് ഉപയോഗിച്ചോന്ന് അന്വേഷിക്കട്ടെ.. നിങ്ങൾ പുറത്തു വെയിറ്റ് ചെയ്യൂ.. ഞാൻ വിളിക്കാം..
എസ് പി പറഞ്ഞതും അവർ പുറത്തേക്കിറങ്ങി ഇരുന്നു..
എസ് പി ആരോടോ തിരക്കിട്ട് ടെന്ഷനിൽ ഫോണിൽ സംസാരിക്കുന്നത് ഗ്ലാസ് ഡോർ വഴി അവർ കാണുന്നുണ്ടായിരുന്നു..
പെട്ടെന്ന് അയാൾ എഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേയ്ക്ക് വന്നു..
നിങ്ങൾ പറഞ്ഞ പെണ്കുട്ടി കുരിശിങ്കൽ എന്ന തറവാട്ടിലെ ആണോ..
അതേ..
ആദി പറഞ്ഞു..
മ്മ്.. നിങ്ങൾ എന്റെ പിന്നാലെ പോരെ..
എസ് പി പറഞ്ഞതും അല്ലിയും ആദിയും അദ്ദേഹത്തോടൊപ്പം അവരും പുറത്തേയ്ക്ക് നടന്നിരുന്നു.
ഒരു ജീപ്പിൽ എസ് പിയും പിന്നാലെ കാറിൽ ആദിയും അല്ലിയും കൂടി വീണ്ടുമൊരിക്കൽ കൂടി ആ ഗ്രാമത്തിലേക്ക് പോകുമ്പോഴും അവിടെ തങ്ങളെ കാത്തിരിക്കുന്നതെന്തെന്നു അവർ തിരിച്ചറിഞ്ഞിരുന്നില്ല..
*********************
ജിജോയുടെ വീടിന് മുൻപിൽ ആ ജീപ്പ് നിന്നതും പിന്നാലെ വന്ന ആദിയുടെ കാറും ആ മുറ്റത്തേക്ക് പാർക്ക് ചെയ്തു..
ഇതാരുടെ വീടാ..
അല്ലി ആദിയെ നോക്കി ചോദിച്ചു..
ഒന്നുമറിയില്ല.. നീ വാ..
ആദി.. വല്ല ചതിയുമാണോ..
അല്ലി ഒരു നിമിഷം ആശങ്കയോടെ അവനെ നോക്കി..
ഹേയ്.. റോയിച്ചൻ പറഞ്ഞ ആളല്ലേ എസ്പി.. അയാൾ നമ്മളെ ചതിക്കില്ല.. ഒരു കാര്യം ചെയ്.. നീ ഇവിടെ ഇരിക്ക്.. ഞാൻ നോക്കാം..
ആദി പറഞ്ഞിട്ടിറങ്ങി..
ഞാനും വരുന്നു..
അതും പറഞ്ഞല്ലിയും ഇറങ്ങി..
വരൂ..
എസ് പി വിളിച്ചതും അവർക്ക് പിന്നാലെ ആദിയും അല്ലിയും അകത്തേയ്ക്ക് നടന്നു..
ഹാളിലേക്ക് കയറിയതും ഒരു പോലീസ് ഓഫീസർ ഇറങ്ങി വന്നു..
എന്തായി..
ആ പെണ്കുട്ടിയുടെ മമ്മി വല്ലാത്ത കരച്ചിലാണ് സർ. പിന്നെ അതിന്റെ അപ്പൻ ആദ്യം വല്ലാതെ ചൂടായിരുന്നു.. ഇപ്പൊ ഒന്നൊതുങ്ങിയിട്ടുണ്ട്..
അയാൾ അകത്തേയ്ക്ക് നോക്കി.. ശേഷം തിരിഞ്ഞു ആദിയെയും അല്ലിയേയും..
ആദി കാര്യം മനസ്സിലാകാതെ അല്ലിയെ നോക്കി..
ഏതോ ഒരു പയ്യനുമായി ആ കൊച്ചിഷ്ടത്തിൽ ആയിരുന്നു.. അങ്ങനെ ഇറങ്ങി പോയതാന്നാ അവര് പറയുന്നത്.. അത് ഒരു കത്തും എഴുതി വെച്ചിട്ടുണ്ട്.. അങ്ങേര് അതൊന്നും വിശ്വസിക്കാതെ നിൽക്കുവാ..
ഓഫീസർ വീണ്ടും പറഞ്ഞു..
നിങ്ങൾ തൽക്കാലം ഇവിടെ നിൽക്കൂ.. ഞാൻ വിളിച്ചിട്ട് അകത്തേയ്ക്ക് വന്നാൽ മതി..
അല്ലി തലയനക്കി..
അയാൾ ആ ഓഫീസർക്കൊപ്പം അകത്തേയ്ക്ക് നടന്നു..
ഒരഞ്ചു മിനിറ്റ് കഴിഞ്ഞതും അകത്തേയ്ക്ക് പോയ ഓഫീസർ വന്നവരെ വിളിച്ചു..
അവർ അകത്തേയ്ക്ക് നടന്നു..
ഹാളിലിരുന്ന ഡേവിഡും റീനയും ജിജോയും ആദിയെ കണ്ടൊന്നു ഞെട്ടി..
നീയോ.. നീ വീണ്ടും വന്നോ..
ഡേവിഡ് ചാടി എഴുന്നേറ്റു..
കണ്ടല്ലോ.. ഇപ്പൊ വിശ്വാസമായോ.. പൊന്നുമോൾ അവന്റെകൂടെ കാണും.. ചോദിച്ചുനോക്ക്..
ജിജോ പുച്ഛത്തിൽ പറഞ്ഞു..
ആ ജന്തു ചാടിപോകും എന്നെനിക്ക് പണ്ടേ അറിയാമായിരുന്നു.. അന്നൊക്കെ ഞാൻ പറഞ്ഞത് അപ്പനും മോനും കേട്ടില്ല.. ഇപ്പൊ എന്തായി..
അന്നമ്മാമ്മയും വിട്ടുകൊടുത്തില്ല..
എവിടെടാ അവൾ..
ഡേവിഡ് മുൻപോട്ട് വന്നു ചോദിച്ചതും റീന എഴുന്നേറ്റ് വേഗം അവർക്കരികിൽ ചെന്നു..
ഇച്ചായാ.. ആളോള് നിൽക്കുന്നു..
അവർ ശബ്ദം താഴ്ത്തി പറഞ്ഞു..
കേൾക്കട്ടെ എല്ലാരും.. അല്ലേൽ തന്നെ നിന്റെ പൊന്നുമോളുടെ ചരിത്രം അറിയാത്തവരല്ലേ ഇവിടെ നിൽക്കുന്നത്..
അയാൾ പുച്ഛത്തോടെ പറഞ്ഞു..
ചോദിച്ചത് കേട്ടില്ലേ.. എവിടെ നിയ..
ഡേവിഡ് അവനെ നോക്കി.. അവൻ സംശയത്തോടെ അല്ലിയേയും പിന്നീട് എസ് പിയെയും നോക്കി..
എസ് പി അവർക്കരികിലേയ്ക്ക് വന്നു..
നിയയെ ഇന്നലെ രാത്രി മുതൽ കാണാനില്ല.. ആ കുട്ടി അവൾക്ക് ഇഷ്ടമുള്ള ആളിനൊപ്പം പോകുന്നു എന്ന് പറഞ്ഞിട്ട്..
എസ് പി ശാന്തമായി പറഞ്ഞു..
സർ..
ആദി തെല്ല് ഭയത്തോടെ വിളിച്ചു..
ദേ സാറേ.. ഇവനെന്റെ മോൾടെ ആരുമല്ല.. നിയമപരമായി അവളുടെ കെട്ടിയോനാണ് ജിജോ.. ജിജോടെ ഭാര്യയെ ആണിവൻ തട്ടികൊണ്ടുപോയത്.. അവളെവിടെയാണെങ്കിലും കൊണ്ടുവരാൻ പറയ് സാറേ..
ഡേവിഡ് പറഞ്ഞു..
അതിന് നിയ ആദിക്കൊപ്പമാണ് പോയത് എന്നു നിങ്ങളോടാരാണ് പറഞ്ഞത്..
എസ് പി ഡേവിഡിനെ നോക്കി..
അല്ലാതെ എന്റെ മോൾക്ക് ആരുമായും ബന്ധമില്ല.. ഇവനുമായി അവൾ കെട്ടിനു മുൻപ് ഇഷ്ടത്തിലായിരുന്നു..
ഡേവിഡ് പറഞ്ഞു..
മിസ്റ്റർ ജിജോയും ഇക്കാര്യത്തിൽ സമ്മതിക്കുന്നുണ്ടോ..
മ്മ്..
ജിജോ ഒന്ന് മൂളി..
ആദി..
എസ് പി അവനെ വിളിച്ചു..
അവൻ അയാളെ നോക്കി..
നിയയെ താൻ കണ്ടോ.. അവൾ തന്റെയൊപ്പമാണോ ഇറങ്ങി പോന്നത്..
അല്ല സർ.. ഞാൻ പറഞ്ഞില്ലേ..
അവൻ പറഞ്ഞതും എസ് പി അവനെ തടഞ്ഞുകൊണ്ട് കൈകാണിച്ചു..
തൽക്കാലം ആദി ഞാൻ ചോദിക്കുന്നതിന് മാത്രം മറുപടി നൽകൂ..
അയാൾ പറഞ്ഞതും ആദി തലയനക്കി..
കേട്ടല്ലോ.. ഇനി ജിജോ പറയൂ.. ഇന്നലെ എന്താ ഉണ്ടായത്..
ഒന്നുമുണ്ടായില്ല സർ.. ഞങ്ങൾ ഇന്നലെ രാത്രി അത്താഴം കഴിഞ്ഞു നേരത്തെ ഉറങ്ങി.. സാധാരണ രാത്രി പലവട്ടം എഴുന്നേൽക്കുന്ന അമ്മച്ചി പോലും ഇന്നലെ എഴുന്നേറ്റില്ല.. എനിക്ക് തോന്നുന്നു അവള് ഫുഡിൽ മരുന്ന് വല്ലോം കലർത്തിക്കാണും എന്നു..
ഇവിടെ ജോലിക്കാരിയില്ലേ..
ഒരാളുണ്ട്.. ഇന്നലെ ചേടത്തി ലീവ് ആയിരുന്നു..
ജിജോ പറഞ്ഞു..
ഇന്നലെ നിങ്ങളെ അവർ വിളിച്ചില്ലേ..
റീനയോട് ചോദിച്ചു..
ഉച്ചയ്ക്ക് വിളിച്ചിരുന്നു.. അപ്പോഴും അവൾ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല..
റീന കണ്ണുതുടച്ചു..
നിങ്ങളെയോ..
ഡേവിഡിനോടായിരുന്നു എസ് പി യുടെ ചോദ്യം..
ഇന്നലെ രാത്രി ഇത്തിരി വൈകി അവൾ വിളിച്ചിരുന്നു.. ഇവിടെ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ഇവനെന്നെ കൊല്ലുമെന്നുമൊക്കെ പറഞ്ഞു.. അവൾക്ക് ജിജോയോടൊപ്പം ജീവിക്കാൻ താൽപര്യമില്ല.. അതുകൊണ്ടു പറയുന്നതാണെന്നു ഉറപ്പുള്ളത് കൊണ്ട് ഞാൻ വഴക്കുപറഞ്ഞു ഫോൺ വെച്ചു..
മകള് പറഞ്ഞത് ഇപ്പോഴും നിങ്ങൾക്ക് വിശ്വാസമില്ലേ..
എസ് പി ചോദിച്ചു..
ഹേയ്… അത്രയ്ക്കുള്ള ധൈര്യമൊന്നുമില്ല അവനു..
അയാൾ ജിജോയെ നോക്കി പറഞ്ഞു..
അപ്പൊ മകൾ അത്രയും പറഞ്ഞു രാത്രി കാണാതായിട്ടും നിങ്ങൾക്ക് മരുമോനെ സംശയമൊന്നുമില്ല.. നന്നായി..
അതും പറഞ്ഞ് എസ് പി ആദിയെ നോക്കി..
നിയയുമായി ഒരു ബന്ധവുമില്ലാത്ത നിങ്ങളെന്തിനാ ഇങ്ങോട്ട് എന്നെ കാണാൻ വന്നത്..
അയാൾ ചോദിച്ചു..
ഇന്നലെ രാത്രി നിയ ഞങ്ങൾക്ക് ഒരു മെസേജ് അയയ്ച്ചു.. അവളുടെയും പപ്പയുടെയും ജീവന് ആപത്താണെന്നും ജിജോയും പപ്പയും അതു സംസാരിക്കുന്നത് അവൾ കേട്ടു എന്നും പറഞ്ഞിട്ട്..
അല്ലിയാണ് മറുപടി പറഞ്ഞത്.
വെറുതെയാണ് സർ..
ജിജോ പറഞ്ഞു..
കേട്ടല്ലോ.. ഞാൻ മനസ്സിലാക്കിയിടത്തോളം ഈ ചെക്കനോ ഈ പെങ്കൊച്ചിനോ നിങ്ങളുടെ മോളുടെ കാര്യത്തിൽ യാതൊരു ബാധ്യതയുമില്ല.. ഈ പയ്യൻ കെട്ടിയ താലി വരെ ഉപേക്ഷിച്ചു പോയവളാണ് നിങ്ങളുടെ മക്കൾ.. ആ സ്ഥിതിക്ക് ഇത്രയും ദൂരം വരേണ്ട കാര്യമൊന്നും ഇവർക്കില്ല.. എന്നിട്ടും ഇന്ന് നേരം വെളുക്കും മുൻപ് കിലോമീറ്റർ കണക്കിന് ദൂരം സഞ്ചരിച്ചവർ എന്റടുത്തെത്തി ഇക്കാര്യങ്ങൾ പറഞ്ഞു..
സ്വന്തം തള്ളയ്ക്കും തന്തയ്ക്കും പക്ഷെ മരുമോനോളം മോളെ വിശ്വാസമില്ല അല്ലെ..
എസ് പി പുച്ഛത്തോടെ ഡേവിഡിനെയും റീനയെയും നോക്കി.. അതവർക്ക് തീർത്തും പുതിയ അറിവായിരുന്നു..
സർ.. എന്റെ കുഞ്ഞെവിടെ.. പത്തും പലതുമൊന്നുമില്ല എനിക്ക്.. അവളൊന്നേയുള്ളൂ..
റീന കരഞ്ഞുകൊണ്ട് ചോദിച്ചു..
ആ കുട്ടിക്ക് എന്ത് സംഭവിച്ചുവെന്ന് പറയാൻ ഏറ്റവും യോഗ്യൻ നിങ്ങളുടെ മരുമകൻ തന്നെയല്ലേ.. ഇവിടെയായിരുന്നില്ലേ ആ കുട്ടി ..
പറയ് ജിജോ.. നിയ എവിടെ..
എനിക്കറിയില്ല സർ.. അവളെഴുതിയ ലെറ്റർ കണ്ടോ.. എന്റെ കൂടെ ജീവിക്കാൻ അവൾക്ക് ഇഷ്ടമില്ല അവൾക്കിഷ്ടമുള്ള ആളിനൊപ്പം പോകുന്നു അന്വേഷിക്കരുത് എന്നാണ് ലെറ്ററിൽ..
അവൻ പറഞ്ഞു..
ആണോ.. ആ കത്ത് ഇത്രവേഗം നീ കാണാതെ പഠിച്ചോ..
ചരൺ.. ആ കത്തിങ്ങ് തന്നേ..
എസ് പി ചോദിച്ചതും ഒരു പോലീസ് ഓഫീസർ നിയയുടെ കത്ത് അയാൾക്ക് നൽകി.. അയാൾ അത് നോക്കി ശേഷം റീനയെ കാണിച്ചു..
ശെരിക്ക് നോക്ക്.. ഇത് മോളുടെ കൈയക്ഷരം ആണോ..
റീന അത് നോക്കി..
അതുപോലെയുണ്ട്..
റീന പറഞ്ഞു.. ശേഷം എസ് പി അത് ആദിയെ കാണിച്ചു..
നോക്ക്..
സർ.. എനിക്ക് നിയയുടെ ഹാൻഡ്‌റൈറ്റിങ് അത്ര പരിചയമില്ല.
അവൻ പറഞ്ഞു..
നിയയുടെ ബുക്ക് വല്ലോം ഉണ്ടോ ഇവിടെ.. ഡയറിയോ മറ്റോ..
അവൾ ഡയറി എഴുതില്ല സർ..
റീന പറഞ്ഞു..
ആ കുട്ടി ഒന്നും എഴുതിയിട്ടേയില്ലേ..
സർ.. അവളുടെ പഴയ ബുക്ക് ഒക്കെ എന്റെ വീട്ടിലുണ്ട്..
റീന പറഞ്ഞു..
ഡോ.. ഇവരുടെ വീട്ടിൽ പോയി ഈ ഹൻഡ്‌റൈറ്റിങ് ഐഡന്റിഫൈ ചെയ്യണം..
ആ ആദി.. നിങ്ങൾ തൽക്കാലം ഇന്നൊരു ഡേ ഇവിടെ എവിടെയെങ്കിലും ഒന്ന് സ്റ്റേ ചെയ്യൂ.. അന്വേഷണത്തിൽ എന്തെങ്കിലും ഒരു സഹായം കിട്ടാനാണ്.. നിങ്ങൾ തിരിച്ചുപോയാൽ ഒന്ന് വിളിപ്പിച്ചാൽ വരാൻ ദൂരകൂടുതൽ അല്ലെ..
നിയയുടെ കാര്യം അറിയാതെ ഞങ്ങൾ പോകില്ല സർ..
അല്ലി പറഞ്ഞു..
ശെരി.. ഇവിടെ നിങ്ങൾ സ്റ്റേ ചെയ്യുന്നിടത്തെ അഡ്രസ് ഒന്ന് തരണം.. പിന്നെ നിയയുടെ റൂം ഞങ്ങൾക്കൊന്നു സെർച്ച് ചെയ്യണമല്ലോ..
മുകളിലാണ് സർ..
ജിജോ പറഞ്ഞു..
മ്മ്..
ഡേവിഡ് കൂടെ ചെല്ലാൻ ശ്രമിച്ചതും എസ് പി തടഞ്ഞു..
ആരും വേണ്ട.. ഞങ്ങളുടെ ഡ്യൂട്ടി ചെയ്യാൻ അനുവദിക്കണം..
അതും പറഞ്ഞവർ ജിജോ കാണിച്ച മുറിയിൽ കയറി സെർച്ച് ചെയ്തു..
അവളുടെ കുറച്ചു വസ്ത്രങ്ങളും ആധാർ അടക്കമുള്ളവയും അവിടെ ഉള്ളത് അവരെടുത്തു..
കാമുകനൊപ്പം പോയ തന്റെ ഭാര്യ ഒരു സർട്ടിഫിക്കറ്റും ഐഡന്റിറ്റി പ്രൂഫും എടുത്തിട്ടില്ലല്ലോ ജിജോയെ..
എസ് പി ചോദിച്ചു..
ജിജോ പപ്പയെ നോക്കി..
അറിയില്ല സർ..
അവൻ പറഞ്ഞു..
അറിയിക്കാം.. ചരണേ.. ഇവനെയും അപ്പനെയും അമ്മയെയും വണ്ടിയിൽ കേറ്റ്. ബാക്കി സ്റ്റേഷനിൽ ചെന്നിട്ട്.. വീട് പൂട്ടി തൽക്കാലം സീല് വെച്ചോ..
എസ് പി പറഞ്ഞതും ജിജോ ഞെട്ടലോടെ അയാളെ നോക്കി..
സർ.. ഞങ്ങൾക്കൊന്നുമറിയില്ല സർ..
അതൊക്കെ ഞാൻ കണ്ടുപിടിച്ചോളാം.. പിടിച്ചു കേറ്റ് മൂന്നിനെയും..
എസ് പി പറഞ്ഞതും വനിതാ പൊലീസ് അന്നമ്മാമ്മയെ പിടിച്ചു. ഞാനൊന്നും ചെയ്തിട്ടില്ല സർ..
അവർ കേണു..
സർ..
ഡേവിഡ് വിളിച്ചു..
എന്റെ മോള്..
അയാളുടെ ശബ്ദം അന്നാദ്യമായി ഇടറുന്നത് ആദി കണ്ടു.. അയാളുടെ മനസ്സ് തകരുന്നത് ആദിയറിഞ്ഞു…
പോകാം..
ആദി പറഞ്ഞതും അല്ലി അവരെ നോക്കി.. ശേഷം ചെന്ന് റീനയുടെ കയ്യിൽ പിടിച്ചു.. അവർ ഞെട്ടി അവളെ നോക്കി..
പേടിക്കേണ്ട.. അവർക്കൊന്നും സംഭവിക്കില്ല..
അത്രയും കേട്ടതും ഒരാശ്വാസം കിട്ടാനെന്നത് പോലെ അവർ അവളെ ചേർന്ന് നിന്ന് കരഞ്ഞു..
നീ എന്റെ കുഞ്ഞിനെ ശപിക്കരുത് മോളെ..
അവർ കേണു..
എനിക്കൊരു വിരോധവുമില്ല ആന്റി.. ആന്റി വിഷമിക്കേണ്ട..
അവൾ അവരെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു..
ഡേവിഡ് ആദിയെ നോക്കിയതും അവൻ പുറത്തേയ്ക്ക് നടന്നു..
ജിജോ നൽകിയ താക്കോൽ ഉപയോഗിച്ചു പോലീസ് വീട് പൂട്ടി അവരുമായി പോകുമ്പോഴും ഇനിയെന്ത് എന്ന ചോദ്യത്തിന് മുൻപിൽ തറഞ്ഞു നിൽക്കുകയായിരുന്നു ആദി.. അവൻ കാറിലേക്ക് കയറിയിരുന്നു..
അപ്പോഴും അവനു മുൻപിൽ തന്റെ എല്ലാമെല്ലാമായിരുന്നവൾ എവിടെയെന്ന ചോദ്യം നിറഞ്ഞു നിന്നു… ഗതിയറിയാതെ ഏതോ ഒഴുക്കിൽ പെട്ടലയുകയാണ് തന്റെ ജീവിതമെന്നവന് തോന്നി..
ആ നിമിഷം ചായാൻ ഒരു തോള് ആഗ്രഹിച്ചതും കോഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്ന് അല്ലി അവനെ ചേർത്തുപിടിച്ചിരുന്നു..
കൂടെയുണ്ടെന്ന പോലെ.. അത്രമേൽ കരുതലോടെ..
******************
ആദി..
അല്ലിയുടെ വിളി കേട്ടതും ആദി തിരിഞ്ഞു നോക്കി..
ആരെങ്കിലും വിളിച്ചോ..
നനഞ്ഞ മുടി ടവ്വൽ കൊണ്ട് കെട്ടികൊണ്ടവൾ ചോദിച്ചു..
മ്മ്..
ആദി വേദനയോടെ മൂളിയതും അല്ലി അവനരികിലെത്തി തോളിൽ കൈവെച്ചു..
എന്ത് പറ്റി.. എനിത്തിങ് സീരിയസ്..
നിയ ഹോസ്പിറ്റലിലാണ്..
അല്ലി ഞെട്ടലോടെ അവനെ നോക്കി..
കൊല്ലാൻ കൊണ്ടുപോയതാണ്.. പോലീസ് കണ്ടെത്തി.. തലയ്ക്കെന്തോ പരിക്കുണ്ട് എന്നൊക്കെ പറയുന്നു.. എനിക്കൊന്നുമറിയില്ല അല്ലി..
അല്ലി ഒന്നും മിണ്ടാതെ അവനെ ചേർത്തുപിടിച്ചു..
ഒന്നുമുണ്ടാകില്ല..
അവൾ പറഞ്ഞു..
എല്ലാരും ചേർന്ന്.. എന്തിനാടാ അവളോടിങ്ങനെ.. എന്നെ പോലുമുപേക്ഷിച്ചു ചെന്നതല്ലേ അവൾ..
ആദിയുടെ ശബ്ദം നേർത്തു പോയിരുന്നു..
അല്ലിക്ക് മറുപടിയുണ്ടായിരുന്നില്ല..
എത്ര സ്നേഹിച്ചു.. പരസ്പരം എത്രത്തോളം ജീവിതം സ്വപ്നം കണ്ടു.. എന്നിട്ടും ഞാൻ കെട്ടിയ താലി പോലും ഉപേക്ഷിച്ചു അവനോടൊപ്പം ചെന്നതല്ലേ അവൾ.. കൊല്ലാൻ മാത്രം എന്ത് തെറ്റാ അവൾ ചെയ്തതെന്ന് മനസ്സിലാകുന്നില്ല..
ആദി കണ്ണു തുടച്ചു..
പോകേണ്ടേ.. ഹോസ്പിറ്റലിൽ..
അല്ലി ചോദിച്ചു..
നമ്മൾ അവിടെ ചെന്നിട്ടെന്ത് ചെയ്യാനാ.. ഒന്ന് കാണാൻ പോലും ആരും സമ്മതിക്കില്ല.. കണ്ടാലും എന്ത് ചെയ്യാനാണ്.. എന്ത് പറയാൻ..
ആദി ചോദിച്ചു..
അത് അപ്പോഴത്തെ കാര്യമല്ലേ.. നിനക്കവളെ കാണണമെങ്കിൽ വാ.. നമ്മൾ പോകുന്നു.. തടയാൻ ആരെങ്കിലും വന്നാൽ അപ്പൊ നോക്കാം..
അല്ലി പറഞ്ഞു..
ആദി ഒന്നും മിണ്ടാതെ നിന്നു..
നിയയെ ഞാനൊരിക്കലും പ്രണയിക്കരുതായിരുന്നു അല്ലെ..
ആദി ഒട്ടൊരു നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ചോദിച്ചതും അല്ലി ഒന്ന് പുഞ്ചിരിച്ചു..
കരുതി കൂട്ടി ആരും പ്രേമിക്കാറില്ല ആദി.. ആ ഫീൽ നമ്മിലേക്ക് എത്തുന്നതാണ്.. അതിന് നേരവും കാലവും ഒന്നുമില്ല.. എന്തിന് എതിരെ നിൽക്കുന്നയാൾ നമ്മളോടെങ്ങനെ പെരുമാറുന്നു എന്നുപോലുമില്ല..
അല്ലി പറഞ്ഞു..
നമുക്ക് തിരിച്ചുപോകാം അല്ലി..
ഹോസ്പിറ്റലിൽ പോകേണ്ടാന്നു തീരുമാനിച്ചോ..
ആദി ഒന്നും മിണ്ടിയില്ല..
അല്പനേരം കഴിഞ്ഞതും അവൻ ബാഗ് പാക്ക് ചെയ്തു തുടങ്ങി.. ഒരു നിമിഷം അതും നോക്കി നിന്നു ശേഷം അവളും ചെന്നവളുടെ ബാഗ് പാക്ക് ചെയ്തു..
ഒരിക്കൽ കൂടി ആ ഹോട്ടലിൽ നിന്ന് യാത്രത്തിരിക്കുമ്പോൾ വിവാഹ ദിവസം രാവിലെ ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ നിമിഷങ്ങൾ ആദിയുടെ ഹൃദയത്തിൽ വേദന നിറച്ചു.. ആ നൊമ്പരത്തിന്റെ അടയാളം പോലെ ആദിയുടെ കണ്ണുകളിൽ കണ്ണുനീർ ഉറഞ്ഞു കൂടുന്നുണ്ടായിരുന്നു.. പെയ്യാൻ അനുവാദം കാത്തെന്ന പോലെ..
******************
ഹോസ്പിറ്റൽ കൊറിഡോറിൽ അല്ലിയോടൊപ്പം നിൽക്കുമ്പോഴും ആദിയുടെ ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു..
നാളുകൾക്ക് മുന്പൊരു ദിവസം ഇവിടെ നിന്നാണ് താനും നിയയും ജീവിതത്തിന്റെ രണ്ട് കോണിലേയ്ക്ക് അകന്നത് എന്നോർക്കവേ അവന്റെ മനസ്സ് വീണ്ടും മുറിവേറ്റു പിടഞ്ഞു..
ഐ സി യു വരാന്തയിൽ തലതാഴ്ത്തി ഇരിക്കുന്ന ഡേവിഡിന്റെയും റീനയുടെയും അടുത്തു ചെന്നതും അല്ലി ഒന്ന് ചുമച്ചു.. ഡേവിഡും റീനയും അവരെ നോക്കി..
റീന അല്ലിയെ കണ്ടതും എഴുന്നേറ്റു..
എന്റെ കുഞ്ഞ്.. ഇതിന്റകത്ത് ജീവന് വേണ്ടി പിടയ്ക്കുവാ അവൾ.. കൊണ്ടുവന്നിട്ട നാലഞ്ചു മണിക്കൂറായി.. ഒന്നും പറഞ്ഞിട്ടില്ല അവര്..
അവർ കേണു..
അല്ലി അവരുടെ കയ്യിൽ പിടിച്ചൊന്ന് തഴുകി.. നേരിയ ആശ്വാസത്തിനെന്നോണം..
എന്താ പറ്റിയെ..
നേർത്ത സ്വരത്തിൽ അവൾ ചോദിച്ചതും ആദിയുടെ ചുവന്ന് കലങ്ങിയ കണ്ണുകളും ആകാംഷയോടെ അവരിലേക്ക് നീണ്ടിരുന്നു..
ആ നിമിഷവും അവരെ ഒന്ന് നോക്കുക പോലും ചെയ്യാതിരുന്ന ഒരപ്പന്റെ കണ്ണുകൾ തന്റെ പൊന്നു മകൾക്കായി ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.. വിഫലമായി..
തുടരും..

by