19/04/2026

ഗൗരി കല്യാണി : ഭാഗം 36

രചന – കണ്ണന്റെ മാത്രം

 

നാളെ ആണ് ഗൗരിയുടെ കല്യാണം.
ഈ കല്യാണം നടക്കില്ല എന്ന് അറിയാമെങ്കിലും ഗൗരിക്ക് ആകെ ടെൻഷൻ ആയിരുന്നു. അങ്ങനെ ആകെ ടെൻഷൻ അടിച്ച് റൂമിൽ ഇരിക്കുന്ന സമയത്താണ് അഭി അവളുടെ അടുത്തേക്ക് വന്നത്.
അവൻ വന്നതും അവൾ അവനെ ശ്രദ്ധിക്കാതെ ഇരുന്നു.

മോളെ ഗൗരി.. നിനക്ക് എന്നോട് ദേഷ്യം ആണോ. നിന്റെ നല്ല ഭാവിക്ക് വേണ്ടിയല്ലേ ഞാൻ..

മാനവേട്ടനെ കല്യാണം കഴിക്കുന്നത് എന്റെ നല്ല ഭാവി ആണെന്ന് ഏട്ടനോട് ആരാ പറഞ്ഞേ. ഞാൻ ഒരിക്കൽ ഏട്ടനോട് പറയാൻ ശ്രമിച്ചതാണ് അയാളുടെ കാര്യങ്ങൾ. ഏട്ടനോട് മാത്രം അല്ല അമ്മയോടും പക്ഷേ നിങ്ങൾക്ക് ആർക്കും എന്നെ മനസിലാക്കാനോ ഞാൻ പറയുന്നത് കേൾക്കാനോ താല്പര്യം ഉണ്ടായിരുന്നില്ല. ഇനി എനിക്കും നിങ്ങളോട് ഒന്നും മിണ്ടാനോ നിങ്ങൾ പറയുന്നത് കേൾക്കാനോ താല്പര്യം ഇല്ല. നാളെത്തോടെ എനിക്ക് ഈ വീടും ആയിട്ടുള്ള സകല ബന്ധവും ഞാൻ ഉപേക്ഷിച്ചിട്ടാവും ഈ പടി ഇറങ്ങുന്നത്. അതുകൊണ്ട് ഇനി ഒരു വിശദീകരണത്തിനോ സംസാരത്തിനോ ആരും വരണ്ട.. ദൃഢതയോടെ അതുംപറഞ്ഞു അവൾ എഴുന്നേറ്റ് പുറത്തേക്ക് പോയി..

ഗൗരിയുടെ ഈ രീതിയിൽ ഉള്ള സംസാരം അവനെ വേദനിപ്പിച്ചു. ഈ കല്യാണത്തിന് അവളെ നിർബന്ധിച്ചത് തെറ്റായിപോയോ.. അവൻ ആലോചിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നുപോയി കുറച്ചുനേരം.

ഗൗരി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് അവിടെ എല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന ബാലനെ അവൾ കാണുന്നത്. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അയാളെ നോക്കാതെ പോകാൻ പോയ ഗൗരിയെ അയാൾ വിളിച്ചു.

മോളെ അച്ഛന് മോളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. ഒന്ന് വരുമോ..

മ്മ്.. മൂളിക്കൊണ്ട് ഗൗരി ബാലനൊപ്പം തൊടിയിലേക്കിറങ്ങി.

കുറച്ച് നേരമായിട്ടും അയാൾ ഒന്നും മിണ്ടാതെ ആയതും അവൾ അയാളോട് ചോദിച്ചു..
എന്താ പറയാനുള്ളത്..

അയാൾ കുറച്ച് നേരം അവളെ നോക്കി നിന്നു. തന്റെ മുഖത്തേക്ക് പോലും നോക്കാതെ നിക്കുന്ന അവളെ കണ്ടപ്പോ അയാൾക്ക് മനസിലായി അവൾ തങ്ങളിൽ നിന്നും ഒരുപാടു അകന്നു പോയി എന്ന്. അയാൾ ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് അവളോടായി പറഞ്ഞു.

നാളെ മോള് എന്താണ് തീരുമാനിച്ചുള്ളത് എന്ന് അച്ഛനറിയില്ല. പക്ഷേ എന്തായാലും മോള് സന്തോഷത്തോടെ ഇരിക്കണം എന്നാണ് എന്റെ ആഗ്രഹം.

ഓഹ് അതുകൊണ്ട് ആവുമല്ലോ എനിക്ക് താല്പര്യം ഇല്ലാത്ത ഈ കല്യാണം നടത്താൻ എല്ലാരുംകൂടി നോക്കുന്നത്. അവൾ ഒരു പുച്ഛചിരിയോടെ പറഞ്ഞു.

അങ്ങനെ അല്ല മോളെ അച്ഛൻ നിന്റെ അമ്മയോട് പറഞ്ഞതാണ് ഈ കല്യാണം വേണ്ട എന്ന്. പക്ഷേ നിനക്കറിയാലോ നിന്റെ അമ്മയുടെ വാശി. ഞാൻ പറഞ്ഞിട്ടും കാര്യം ഇല്ല.

അങ്ങനെ അമ്മയെ ആക്കിത്തീർത്തതും അച്ഛൻ തന്നെ അല്ലെ. എന്നെങ്കിലും അച്ഛൻ എതിർത്തിട്ടുണ്ടോ അമ്മയെ. അല്ലെങ്കിൽ ഡിഗ്രിക്ക് റാങ്ക് വാങ്ങി പാസ്സ് ആയ എന്നെ പഠിപ്പിക്കാൻ കാശില്ല എന്നും പറഞ്ഞ് എന്റെ പഠിപ്പ് നിർത്തിയപ്പോ അച്ഛൻ എതിർത്തേനെ. അതിന് നിങ്ങൾ എന്നെ മകളായി കണ്ടിട്ടില്ലല്ലോ അല്ലെ. ഞാൻ നിങ്ങൾക്ക് ആഗ്രഹിക്കാതെ കിട്ടിയ ഒരു അപശകുനം ആണല്ലോ.. അവൾ ആത്മനിന്ദയോടെ ഉള്ള ഒരു ചിരിയോടെ പറഞ്ഞു.

അങ്ങനെ അല്ല മോളെ അച്ഛനും അമ്മയ്ക്കും മോളെ ഇഷ്ടമാണ്. മോൾക്ക് വെറുതെ തോന്നുന്നതാണ് അതൊക്കെ അയാൾ ദുർബലമായി അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചു.

 

ഉണ്ടോ എന്നോട് സ്നേഹം ഉണ്ടോ. അച്ഛന് നെഞ്ചിൽ തൊട്ട് പറയാവോ എന്നെ നിങ്ങൾ സ്നേഹിച്ചിരുന്നു എന്ന്. ഉണ്ടാക്കി പോയല്ലോ എന്നാലോചിച്ച് എന്നെ വളർത്തി അത്രെതന്നെ. അമ്മയുടെ ജീവന് ആപത്തായതുകൊണ്ടല്ലേ എനിക്ക് ഈ ഭൂമിയിൽ എത്താൻ തന്നെ കഴിഞ്ഞത്. ഇല്ലെങ്കിൽ വയറ്റിൽ വച്ചു തന്നെ കൊല്ലില്ലായിരുന്നോ നിങ്ങൾ എന്നെ.. അവൾ അയാളുടെ മുഖത്ത് നോക്കി നിർവികരതയോടെ ചോദിച്ചു.

അവൾ ചോദിച്ചതും അയാൾ ഞെട്ടലോടെ അവളെ നോക്കി. അങ്ങനെ ഒന്നും ഇല്ല മോളെ.. ആരാ ഇതൊക്കെ നിന്നോട് പറഞ്ഞത്. നിന്റെ അപ്പ ആണോ.. വെറുതെ പറഞ്ഞതാ ഇതൊക്കെ. അയാൾ വെപ്രാളത്തോടെ പറയാൻ ശ്രമിച്ചു.

എന്നോട് വേറെ ആരും അല്ല എന്റെ അമ്മ എന്ന് പറയുന്ന സ്ത്രീ തന്നെ ആണ് ഇതൊക്കെ പറഞ്ഞത്. അവരുടെ ജീവന് ആപത്തായതുകൊണ്ടാണ് അല്ലെങ്കിൽ എന്നെ പോലെ ഒരു  നശൂലം പിടിച്ചത് ഇവിടെ ജനിക്കില്ലായിരുന്നു എന്ന്. അതും ഒന്നല്ല പലവട്ടം എന്റെ കുട്ടിക്കാലം തൊട്ടേ ഞാൻ കേട്ടുതുടങ്ങിയതാണ്. അന്നൊക്കെ ഞാൻ ഒരുപാടു കരഞ്ഞിട്ടുണ്ട്. എന്തിനാ എനിക്ക് ഇങ്ങനെ ഒരു ജീവിതം തന്നത് എന്നാലോചിച്ച് ദൈവങ്ങളോട് ദേഷ്യം തോന്നിയിട്ടുണ്ട്. പക്ഷേ ഇന്നെനിക്ക് അറിയാം ഞാൻ എന്തിനാ ഈ ഭൂമിയിൽ പിറന്നതെന്ന്. അതു പറയുമ്പോൾ അവളുടെ ഉള്ളിൽ സുലുവിന്റെയും ഹരിയുടെയും മുഖം ആയിരുന്നു. അവരെ കുറിച്ചാലോചിച്ചതും അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

ബാലൻ കേട്ട കാര്യങ്ങൾ വിശ്വസിക്കാൻ പറ്റാതെ നിൽപ്പായിരുന്നു. ഗൗരിയോട് ഷീജക്ക് ഇഷ്ടക്കേടുണ്ടെങ്കിലും ഇതുപോലെ ഒക്കെ പറഞ്ഞ് അവളുടെ മനസ്സിനെ ഇത്രേം വ്രണപ്പെടുത്തിയിരുന്നു എന്ന് അയാൾക്ക് അറിയില്ലായിരുന്നു. അയാളുടെ തല താനേ കുനിഞ്ഞുപോയി. അയാൾക്ക് മുഖം ഉയർത്തി അവളെ നോക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല.

അതുകൊണ്ട് നിങ്ങൾക്ക് എന്നോട് സ്നേഹമുണ്ട് എന്നൊന്നും പറഞ്ഞ് എന്നെ ചിരിപ്പിക്കല്ലേ. ഈ ഇരുപത്തിരണ്ടു കൊല്ലത്തിനിടയിൽ ഒരുപാട് ഞാൻ അറിഞ്ഞിട്ടുണ്ട് നിങ്ങൾക്ക് എല്ലാർക്കും എന്നോടുള്ള സ്നേഹത്തിന്റെ അളവ്. പിന്നെ എന്നെ വളർത്തിയ കണക്ക് പറയാൻ ആണെങ്കിൽ എന്റെ ഓർമവച്ച കാലം മുതൽ ഞാൻ ഈ വീട്ടിലെ പണി എടുത്തു തുങ്ങിയിട്ടുണ്ട്. എനിക്ക് ജോലിയും ശമ്പളവും ആയതിനു ശേഷം അല്ലെ ഒരു വേലക്കാരിയിൽ നിന്നും എനിക്ക് പ്രൊമോഷൻ കിട്ടിയത്. അതുവരെ പഠിക്കാൻ പോകുന്നതിനു മുൻപ് എല്ലാം ഒതുക്കിയിട്ടൊക്കെ അല്ലെ ഞാൻ പോയിരുന്നത്. പിന്നെ എന്താ ദേഹോപദ്രവം ഉണ്ടായിട്ടില്ല. അതിന് നിങ്ങളോട് ഒരുപാടു നന്ദിയുണ്ട്. അവൾ ഒരു പുച്ഛചിരിയോടെ പറഞ്ഞു നിർത്തികൊണ്ട് തിരിഞ്ഞു വീട്ടിലേക്ക് തന്നെ പോയി.

ബാലൻ ഗൗരി പറഞ്ഞതൊക്കെ കേട്ടിട്ട് ഒന്നും തിരിച്ചു പറയാനോ എതിർക്കാനൊ കഴിയാതെ അവിടെ തന്നെ തറഞ്ഞു നിന്നുപോയി.

……………………

കല്യാണത്തിന്റെ അന്ന് രാവിലെ തന്നെ ഗൗരി എഴുന്നേറ്റു അമ്പലത്തിലേക്ക് പോയി. അതൊക്കെ കണ്ടപ്പോൾ ഷീജയും അഭിയും കരുതി അവൾ ഈ വിവാഹത്തോട് പൊരുത്തപ്പെട്ടു എന്ന്.അവർ ഒന്ന് ആശ്വസിച്ചു. പക്ഷേ ബാലന് മനസിലായിരുന്നു അവൾ എന്തോ ഉള്ളിൽ കണ്ടാണ് ഈ പ്രവർത്തിക്കുന്നത് എന്ന് പക്ഷേ അതെന്താണെന്നു മാത്രം അയാൾക്ക് അറിയില്ലായിരുന്നു.

ഗൗരിയെ ഒരുക്കാൻ വന്ന ബ്യൂട്ടീഷൻ  അവളെ നല്ല ഭംഗിയായി തന്നെ ഒരുക്കി. ഒരുങ്ങി ഇറങ്ങിയ ഗൗരിയെ കണ്ട് എല്ലാവരുടെയും കണ്ണുകൾ വിടർന്നു. അത്രേം ഐശ്വര്യം ഉണ്ടായിരുന്നു അവളെ കാണാൻ. നാവെടുത്താൽ അവളെ നിറത്തിന്റെ ഓരോന്നും പറഞ്ഞു കുത്തിനോവിക്കുന്ന ഷീജ വരെ അന്തിച്ചു അവളെ കണ്ടിട്ട്.

അവർ വേഗം തന്നെ മണ്ഡപത്തിലേക്ക് ഇറങ്ങി. അഭിയും ഗൗരിയും ഒരു കാറിൽ ആയിരുന്നെങ്കിലും അവൾ അവനെ കണ്ടഭാവം നടിച്ചില്ല. അഭിയെ ഇതൊക്കെ വേദനിപ്പിക്കുണ്ടായിരുന്നു. പക്ഷേ അവൻ ഒന്നും തന്നെ അവളോട് പറഞ്ഞില്ല. അവർ മണ്ഡപത്തിൽ എത്തുമ്പോൾ ഗിരിജയും ഫാമിലിയും അവിടെ ഉണ്ടായിരുന്നു. ആദ്യം അഭിയുടെ കല്യാണവും അതുകഴിഞ്ഞു ഗൗരിയുടെ കല്യാണവും ആയിരുന്നു. ഗൗരിയെ ഷീജ വധുവിനു ഇരിക്കാൻ വേണ്ടിയുള്ള റൂമിലേക്ക് കൊണ്ടുപോയി. അവർ അവിടെ എത്തുമ്പോൾ ഗിരിജയും ശ്രീലക്ഷ്മിയും ഉണ്ടായിരുന്നു അതിനുള്ളിൽ. ശ്രീലക്ഷ്മിയെ കണ്ട ഷീജയുടെ കണ്ണുകൾ ഒന്നു തിളങ്ങി.അവളുടെ ശരീരത്തിൽ കിടക്കുന്ന ആഭരങ്ങളിൽ ആർത്തിയോടെ അവരുടെ കണ്ണുകൾ ഓടി നടന്നു. ഗൗരിയെ കണ്ടപ്പോൾ ശ്രീലക്ഷ്മിക്കും ഗിരിജക്കും അസൂയ തോന്നി. അവർ എന്തോ പറയാൻ വേണ്ടി തുടങ്ങിയ നേരത്താണ് കല്ലുവും ലച്ചുവും ദേവൂട്ടിയും കൂടി അങ്ങോട്ട് വന്നത്.
കല്ലുവിനെ കണ്ടപ്പോൾ ഗൗരിയുടെ മുഖം വിടർന്നെങ്കിൽ ബാക്കി ഉള്ളവരുടെ മുഖം ഇരുണ്ടു. അവർക്കാർക്കും തന്നെ അവളെ ഇഷ്ടമില്ല. ആ സമയത്താണ് വധുക്കളെ അവിടെ വിളിക്കുന്നുണ്ട് എന്നും പറഞ്ഞ് സുരേഷ് അങ്ങോട്ട് വന്നത്. അതോടെ എല്ലാവരും ഗൗരിയെയും ശ്രീലക്ഷ്മിയേയുംകൊണ്ട് പുറത്തേക്ക് പോയി.

ആദ്യം തന്നെ അഭിയുടെ കല്യാണം ആയിരുന്നു. അവർ രണ്ടാളും മണ്ഡപത്തിൽ കയറി നിന്നുകൊണ്ടു സദസ്സിനെ വണങ്ങി. പിന്നീട് അവരുടെ താലികെട്ടും ബാക്കി അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നടന്നു.

അതുകഴിഞ്ഞ് മാനവും ഗൗരിയും മണ്ഡപത്തിലേക്ക് കയറി. അവരും സദസ്സിനെ വണങ്ങി അവരുടെ ഇരുപ്പിടത്തിലായി ഇരുന്നു. ആ സമയം മാനവ് ഒരു പുച്ഛചിരിയോടെ ഗൗരിയോടായി പറഞ്ഞു..
എന്താണ് ഗൗരിദുർഗ, ഇത്രേം ദിവസം ഞാൻ നിന്നെ തേടിവരാതിരുന്നത് ഇന്നത്തെ ഈ ദിവസത്തിന് വേണ്ടിയായിരുന്നു… ഇനിമുതൽ നീ എന്റെ കാലടിയിൽ കിടക്കും. നീ എന്നേ ഇൻസൾട്ട് ചെയ്തതിനു ഒക്കെ നിന്നെ ഞാൻ അനുഭവിപ്പിക്കും..നോക്കിക്കോ നീ..

അതിന് ഗൗരി അവനെ പുച്ഛിച്ചു നോക്കിയതേ ഉള്ളൂ…
ഇത്രേം ആയിട്ടും അവളുടെ മുഖത്തെ ഭാവം അവനെ ആശയകുഴപ്പത്തിൽ ആക്കി. കാരണം ഈ കല്യാണം ഉറപ്പിക്കുന്നതിനു മുൻപ് അവൾക്ക് അവനെ ഇതിലും പേടി ആയിരുന്നു. പക്ഷേ ഇപ്പൊ അവൾക്ക് അവനെ കാണുമ്പോൾ പുച്ഛം ആണ് സ്ഥായി ഭാവം.

താലി  കെട്ടാനായി അവരോട് എഴുന്നേൽക്കാൻ പറഞ്ഞ സമയത്താണ് അച്ചുവും വേറെ കുറച്ചുപേരും പോലീസ് യൂണിഫോമിൽ അങ്ങോട്ട് വന്നത്. പോലീസിനെ കണ്ടപ്പോൾ മാനവ് പേടിച്ചെങ്കിലും മുഖത്ത് ഒന്നും കാണിക്കാതെ നിന്നു.

അച്ചു നേരെ സ്റ്റേജിലേക്ക് കയറിക്കൊണ്ട് മാനവിനോടായി പറഞ്ഞു.
Mr. മാനവ് താങ്കൾക്ക് എതിരെ ഒരു അറസ്റ്റ് വാറന്റ് ഉണ്ട്. സൊ ഞങ്ങളുടെ ഒപ്പം വരണം.

എന്തിന്.. ഞാൻ അതിന് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിനാ അറസ്റ്റ് വാറന്റ്.. മാനവ് അല്പം പരിഭ്രമത്തോടെ ചോദിച്ചു.