രചന – ഫക്രുദ്ദീൻ
അമ്മയ്ക്ക് പകരം അച്ഛനാണ് മരിച്ചു പോയതെങ്കിൽ … അടുക്കളയിൽ എനിക്കൊരു സഹായം ആയേനെ
കുഞ്ഞുങ്ങളെ കുളിപ്പിക്കാനും നോക്കാനും ഒക്കെ ഉപകരിച്ചേനെ അല്ലേ?
ബാങ്കിലെ ഉദ്യോഗസ്ഥയായ മരുമകൾ;
ഒരിക്കൽ
മകനോട് ചോദിക്കുന്നത് കേട്ടപ്പോൾ
അയാൾക്ക് എന്തോ
അസ്വസ്ഥത തോന്നി
അച്ഛാ മീൻ വന്നാൽ വാങ്ങി ഫ്രിഡ്ജിൽ വെക്കണേ …
അച്ഛാ പോസ്റ്റ് ഓഫീസ് വരെ ഒന്ന് പോയി വരണേ.. പണം അടയ്ക്കാനാണ്
അച്ഛാ മാർക്കറ്റ് വരെ ഒന്ന് പോയി വരാമോ?
അച്ഛാ ജനലിലൂടെ.. പുറത്തേക്കൊന്നും തുപ്പരുത്..
ബാത്റൂമൊന്നും വൃത്തികേടാ ക്കരുത്..
അച്ഛാ കഴിക്കാൻ ഉള്ളത് ടേബിളിൽ മൂടിവെച്ചിട്ടുണ്ട്.. അടുക്കളയിൽ കയറി ഓരോന്ന് വലിച്ചുവാരി ഇടരുത്..
അച്ഛാ കുട്ടികളെ ട്യൂഷന് കൊണ്ട് വിടണം
അവിടെത്തന്നെ ഇരുന്നു
അവരെയും വിളിച്ചു കൊണ്ടെ വരാവൂ
അച്ഛാ ഞങ്ങൾ ഇല്ലാത്ത നേരം
തൊട്ടടുത്ത ഫ്ലാറ്റുകളിൽ ചെന്ന് അവരുമായി വെറുതെയിരുന്ന്.. ഓരോന്ന് പറയരുത്.. അവരൊക്കെ നമ്മളെ വിലയിരുത്തി കളയും..
മകനോടൊപ്പം വന്ന താമസമായതിൽ പിന്നെ പല വുരു കേട്ടവയാണ് ഇവയെല്ലാം
അതൊന്നും തന്നെ ഇത്രയേറെ
നൊമ്പരപ്പെടുത്തിയിട്ടില്ല.
പക്ഷേ ഇത് കേട്ടപ്പോൾ
താൻ ജീവിച്ചിരിക്കുന്ന ത്.
അല്ലെങ്കിൽ മരിക്കാതിരുന്നത്
ഒരു വലിയ അപരാധമായി.. സ്വയം തോന്നിത്തുടങ്ങിയിരിക്കുന്നു
നെഞ്ചിൽ എന്തോ കുത്തി കീറുന്നതുപോലെ..
സൗദാമിനി പോയപ്പോൾ..
തീർത്തും ഒറ്റപ്പെട്ടുപോയി..
മക്കൾ രണ്ടും “ഒരുപാട് ദൂരെയാണ്. ”
സൗദാമിനി ഉണ്ടായിരുന്നപ്പോൾ അതൊന്നും അറിഞ്ഞത് പോലുമില്ല
സൗദാമിനി ജീവിതത്തിലേക്ക് വന്ന നാൾ മുതൽ..ജീവിതത്തിനോടുള്ള എൻറെ കാഴ്ചപ്പാട് തന്നെ മാറി..
എൻറെ ജീവിതത്തിൻറെ ഗതി വേഗവും മൂല്യവും കൂടി
രണ്ടുമക്കൾ ഉണ്ടായെങ്കിലും, ഞാൻ കൊടുക്കുന്ന. , പൈസ എത്രയാണെങ്കിലും.
ഒരു പരാതിയും പറയാതെ കാര്യങ്ങൾ മുന്നോട്ടു നീങ്ങിക്കുമായിരുന്നു..
കുടുംബത്തിൽ എത്ര ചെലവ് വന്നാലും
അതെല്ലാം കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക മിടുക്കായിരുന്നു സൗദാമിനിക്ക്
പാവം..
എത്ര തവണ വഴക്കിട്ടിരിക്കുന്നു
കൊല്ലത്തിലൊരിക്കലെങ്കിലും
അവൾക്ക് ഉടുക്കാനും അണിയാനും വേണ്ടി.. കൊടുക്കുന്ന പൈസ പോലും മക്കൾക്ക് വേണ്ടി ചെലവാക്കുന്നത് കാണുമ്പോൾ.. ഞാൻ കയർക്കും തട്ടിക്കയറും..
അവർക്ക് ഈ അടുത്തല്ലേ വാങ്ങി കൊടുത്തത്..
ഉടുപ്പായാലും സ്വർണമായാലും.. അവർക്ക് ആവശ്യത്തിനുള്ള ത് ഉണ്ടല്ലോ
നിനക്കെന്തെങ്കിലും വേണ്ടേ?
ശബ്ദമുയർത്തി സംസാരിക്കുമ്പോഴും
അത് ചോദിക്കുമ്പോഴെയ്ക്കും അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കും..
ഓരോ പ്രാവശ്യവും നീ ങ്ങനെ തുടങ്ങിയാൽ..
അതിന് അവൾ
ചിരിച്ചുകൊണ്ട് പറയും സാരമില്ല!!
ഞാനിപ്പോൾ എവിടെ പോകാനാ?
മക്കൾക്കല്ലേ എന്നെക്കാളും ആവശ്യം
സൗദാമിനിയെ കുറിച്ച് ഓർത്തപ്പോൾ അയാളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു..
തന്നെ തനിച്ചാക്കി അവൾ പോയി..
അവൾ ഇല്ലാത്ത
നാട്ടിലെ ആ വീട്ടിൽ ഒറ്റക്കിരുന്ന്
മടുത്തപ്പോഴാണ്, വീട് വിൽക്കാൻ തീരുമാനിച്ചത്.. കിട്ടിയ പൈസ രണ്ടു മക്കൾക്കുമായി പങ്കിട്ടു കൊടുത്തു..
ഒരു മകനും ഒരു മകളും ആണ് ഉള്ളത്
മകൻറെ കൂടെയാണ് താമസം
ഫ്ലാറ്റിലെ ജീവിതം.. ആദ്യമൊക്കെ വലിയ പ്രയാസമായിരുന്നു.
ഒറ്റയ്ക്കായിരുന്നെങ്കിലും
ഒരു മരച്ചില്ലയിലെ സ്വാതന്ത്ര്യത്തിൽ നിന്നും
കൂട്ടിലെ ഇരുട്ടിലേക്ക് സ്വയം ചേക്കേറിയ പോലെ
ആകെ ഒരു വിമ്മിഷ്ടം..
ആദ്യമൊക്കെ മകൻ ആശ്വസിപ്പിക്കുമായിരുന്നു..
ശീലമില്ലാത്തതുകൊണ്ടാണ്,
ശീലമായി കഴിഞ്ഞാൽ എല്ലാം ശരിയാവു മച്ചാ..
__അവൻ പറയുന്നത് ശരിയാണ്__
“ഒരു പ്രായമായി കഴിഞ്ഞാൽ
മക്കളോടൊപ്പം കഴിയാൻ ശീലിക്കണം..”
കുറെ നാളായി മരുമകൾ പറയാറുണ്ട്
അച്ഛാ
കുറച്ച് നാൾ മകളുടെ അടുത്ത്
ചെന്ന് താമസിച്ചു കൂടെ, അവർക്ക് എന്തോരം വിഷമമുണ്ടാകും..
അച്ഛൻ അങ്ങോട്ട് ചെല്ലാത്ത തില്..
മകളെ ഇഷ്ടമല്ലാഞ്ഞിട്ടല്ല
എന്തു കൊണ്ടോ അയാൾക്ക് അതിനു തോന്നിയില്ല..
ഇപ്പോൾ ഒന്ന് രണ്ട് ദിവസമായി
മക്കൾ രണ്ടുപേരെയും സ്കൂളിലേക്ക് അയച്ച് അവരും പോയി കഴിയുമ്പോൾ
തന്നെ ഫ്ലാറ്റിനകത്താക്കി പൂട്ടി താക്കോലും കൊണ്ടാണ്.. അവർ പോവുക..
കാരണം..
എല്ലാവരും പോയിക്കഴിഞ്ഞു തനിച്ചായി കഴിയുമ്പോൾ, പ്രായത്തിന്റെ ആണോ എന്നറിയില്ല.. മനസ്സിൽ എന്തെന്നില്ലാത്ത ഒരു ഭീതി നിറയും
ജീവിതം ശരിയായ രീതിയിൽ
ജീവിച്ചില്ലെന്ന.. ഒരു തോന്നൽ വരും..
ഒരു വിഡ്ഢിയെപ്പോലെ ജീവിച്ചു..
സൗദാമിനിയെ ഞാൻ വേണ്ടവിധം സ്നേഹിച്ചില്ല ശ്രദ്ധിച്ചില്ല എന്നൊക്കെയുള്ള കുറ്റബോധം വന്ന് ഇടയ്ക്കിടെ ശല്യം ചെയ്യും..
ഒന്നിനും മീതെ ഒന്നായി ഭ്രാന്ത് എടുത്ത പോലെ ചിന്തകൾ..
ശ്വാസംമുട്ടിക്കുമ്പോൾ
ഗത്യന്തരമില്ലാതെ .
അടുത്ത ഫ്ലാറ്റുകളിലെ വാതിലുകളിൽ ചെന്ന് മുട്ടും..
ഒന്നിനും വേണ്ടിയല്ല, ആരോടും ഒന്നും ചോദിക്കാനല്ല.. ഒന്നും വാങ്ങാനുമല്ല..
“ആരോടെങ്കിലും..
കുറച്ചുനേരം സംസാരിച്ചിരിക്കാൻ..”
ആരെങ്കിലും കമ്പ്ലൈന്റ് ചെയ്ത് കാണണം..!!
അതുകൊണ്ടാവും
പൂട്ടി ഇട്ടിട്ട് പോകുന്നത്..
വൈകിട്ട്, മരുമകളാണ് ആദ്യം വരിക .
അത് കഴിഞ്ഞ് പിള്ളേരെയും കൂട്ടി മകൻ വരും..
കുട്ടികൾ വലിയൊരു ആശ്വാസമാണ്
അവരോടൊപ്പം കഴിയുക..
ശരിക്കും ഒരു അനുഗ്രഹമാണ്..
ഒരു പകലിലെ വിരസത മുഴുവൻ
അലിഞ്ഞില്ലാതാവും..
പക്ഷേ അതിനും ഒരു നിഷ്ഠ യുണ്ട്.
ഒരു മണിക്കൂർ അല്ലെങ്കിൽ ഒന്നര മണിക്കൂർ.
അവരുടെ ചുമരിലും വലിയ ഭാരമാണ്..
ഇന്നാലിന്ന സമയത്ത്, കുളിക്കണം
ഇന്നാലിന്ന സമയത്ത് ടിവി കാണണം
ഇന്നാലിന്ന സമയത്ത് ഭക്ഷണം കഴിക്കണം
സമയത്തിന് ഉറങ്ങിയിരിക്കണം..
സമയത്തിന് പഠിക്കാനിരിക്കണം..
എന്തോരം പുസ്തകങ്ങളാണ്
പഠിക്കാനുള്ളത്..
ജീവിതം എന്ന പുസ്തകം
ഓരോ താളുകളായി, പലവിധത്തിൽ തന്നെ പഠിപ്പിക്കാൻ ശ്രമിച്ചിട്ടും,
ഒരു പാഠം പോലും
മര്യാദയ്ക്ക് പഠിക്കാതിരുന്നതിന്
അയാൾക്ക് ഇപ്പോഴാണ് നിരാശ തോന്നുന്നത്.
അടുക്കളയിൽ മകനും മരുമകളും തമ്മിൽ എന്തോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാണ് ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നത്..
അയാൾ പതിയെ.. എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ..
മകൻ ചായയും കൊണ്ട് വന്നു..
വാങ്ങി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ..
അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു..
അച്ഛാ..
അവൾ അടുക്കളയിൽ.. ഒരു 500 രൂപ വെച്ചിരുന്നു.. ഇപ്പോൾ കാണാനില്ല എന്നും പറഞ്ഞ് ബഹളം വയ്ക്കുകയാണ്
അച്ഛനെങ്ങാൻ.. അത് കണ്ടിട്ടുണ്ടായിരുന്നോ?
അയാൾ ഒന്നും മിണ്ടിയില്ല മകനെ കുറെ നേരം നോക്കി..
ദയനീയമായിട്ടാണ് അയാൾ നോക്കിയത്..
അയാളുടെ കണ്ണുകൾ അറിയാതെ
നിറഞ്ഞുപോയി…
മകൻ എഴുന്നേറ്റ് പോയപ്പോൾ അയാൾ തല താഴ്ത്തി കുറെ നേര മിരുന്നു
ശേഷം പതിയെ തന്റെ മുറിയിലേക്ക്
അയാള ന്ന് നേരത്തെ കിടന്നു
അത്താഴത്തിന് സമയമായപ്പോൾ
വാതിൽക്കൽ ചെന്നു നിന്ന് കുറെ നേരം വിളിച്ചു..
ചേട്ടാ അച്ഛൻ ഉറങ്ങിയെന്ന് തോന്നുന്നു
ആ സാരമില്ല.. നീ ഇങ്ങു പോരെ
അച്ഛന് വേണ്ടത് ടേബിളിൽ മൂടിവെച്ചാൽ മതി.. അഥവാ രാത്രി എഴുന്നേൽക്കുകയാണെങ്കിൽ കഴിച്ചോ ളും..
പിറ്റേന്ന്..
അവർ ജോലിക്ക് പോയി..വന്നതിനു
ശേഷവും.. അച്ഛനെ വന്നു നോക്കുമ്പോൾ അച്ഛൻ നല്ല ഉറക്കത്തിലായിരുന്നു..
ഉറങ്ങട്ടെ..
ഉണർത്തേണ്ട നമുക്കൊന്ന് പുറത്തുപോയി വരാം..
മക്കളെയും കുട്ടി അവർ പുറത്തുപോയി രണ്ടുമണിക്കൂറിന് ശേഷം ചെറിയതോതിൽ ഒരു ഷോപ്പിംഗ് നടത്തി
ഭക്ഷണവും വാങ്ങിച്ചുകൊണ്ടാണ് വന്നത്..
അടുക്കളയിൽ പ്ലേറ്റ് കഴുകി കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു..
അല്ല
ഇന്നലെ കാണാനില്ലെന്ന് പറഞ്ഞ 500 രൂപ.കിട്ടിയോ..?
അയാളുടെ ചോദ്യം കേട്ടപ്പോൾ അവൾ
ആദ്യം ഒന്ന് പരുങ്ങി
ഓ അത് ചേട്ടാ..
ഞാൻ തന്നെ ഒരു അത്യാവശ്യത്തിന് അത് എടുത്തിരുന്നു.. മറന്നുപോയതാണ്..
സോറി…
നീ എന്തിനാ ഇന്ന് അക്കൗണ്ടിൽ നിന്ന് ഒരു 5000 രൂപ പിൻവലിച്ചത്..
ഓ അതൊന്നും പറയണ്ട..
ഇന്ന് കലാധരൻ സാറ് ലീവായത് കാരണം ക്യാഷ് കൗണ്ടറിൽ ഇരിക്കേണ്ടിവന്നു..
എങ്ങനെ പറ്റിയെന്ന് അറിയില്ല
ഒടുവിൽ കണക്കു നോക്കുമ്പോൾ ഒരു 5000 രൂപയുടെ ഷോട്ട്..
എന്ത് ചെയ്യാൻ പറ്റും..
ആരുടെയൊ പൈസ വാങ്ങിക്കുമ്പോൾ..
തെറ്റുപറ്റിയിരിക്കണം..
നന്നായി അങ്ങനെതന്നെ വേണം..
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
ഒരു 500 രൂപയ്ക്ക് വേണ്ടിയാണ് നീ ഇന്നലെ..
അപ്പോഴാണ് അയാൾക്ക് അച്ഛനെ കുറിച്ച് ഓർമ്മ വന്നത്..
താനിന്നലെ അച്ഛനോട് അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ല..
പാ വം..
അത് ചോദിച്ചപ്പോൾ കണ്ണുകളൊക്കെ നിറഞ്ഞിരുന്നു..
അയാൾ വേഗം അച്ഛൻറെ മുറിയിലേക്ക് ചെന്നു..
അച്ഛാ ഭക്ഷണം കഴിക്കേണ്ടെ?
എഴുന്നേൽക്ക്..
അയാൾ കുലുക്കി വിളിച്ചു..
അനക്കം ഒന്നുമില്ല..
ശരീരം തണുത്തിരിക്കുന്നു..
അച്ഛൻ ഇന്നലെ യെ മരിച്ചിരുന്നു..
എത്രയോ കേട്ടിരിക്കുന്നു അച്ഛൻ
ഇതും കൂടെ കേട്ടിട്ട് മരിക്കാമായിരുന്നു..
അവൾക്ക് തെറ്റ് പറ്റിയതാണ്
എനിക്കും…
അച്ഛനെ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല
ഇപ്പോൾ..
അവരെ കേൾക്കാൻ അച്ഛനും..

by