17/04/2026

നവവധു : ഭാഗം 31

രചന – സുധീ മുട്ടം

 

ഹരിപ്പാട് നിന്നും അവർ കാറിൽ നങ്ങ്യാർകുളങ്ങര മുട്ടം തട്ടാരമ്പലം വഴി ചെട്ടികുളങ്ങര റൂട്ടിലേക്ക് തിരിഞ്ഞു..തട്ടാരമ്പലം നാലും കൂടിയ ജംക്ഷനാണ്… കിഴക്കോട്ട് പോയാൽ മാവേലിക്കരയും അവിടെ നിന്ന് വീണ്ടും കിഴക്കോട്ട് പോയാൽ ചെങ്ങന്നൂർ, പന്തളം,പത്തനംതിട്ട റൂട്ടും വടക്കോട്ട് ചെന്നിത്തല,മാന്നാർ,പരുമ,തിരുവല്ല റൂട്ട് പടിഞ്ഞാറ് ഭാഗത്ത് ഹരിപ്പാട് റൂട്ടും എത്താം തെക്കോട്ടാണു കാറ് തിരിഞ്ഞത് മാവേലിക്കര കായംകുളം റൂട്ടിലുളള ചെട്ടികുളങ്ങരയിലേക്ക്…അവിടെ നിന്നും ഒരു മൂന്നാലു കിലോമീറ്റർ ദൂരം കഷ്ടിയുള്ളൂ അമ്പലത്തിലേക്ക്… മാവേലിക്കര, കാർത്തികപ്പള്ളി  താലൂക്ക് ഉൾപ്പെടുന്ന പ്രദേശമാണ് ഓണാട്ടുകര.. അവിടത്തെ ഏറ്റവും വലിയ ക്ഷേത്രം മാത്രമല്ല ശബരിമല കഴിഞ്ഞാൽ തിരുവതാംകൂർ ദേവസത്തിനു ഏറ്റവും വരുമാനമുളള അമ്പലമാണ് ചെട്ടികുളങ്ങര… 13 കരക്കാർ നടത്തുന്ന കെട്ടുകാഴ്ച കുംഭത്തിലെ ഭരണിക്കാണു നടത്തുക… ഡ്രൈവർ തനിക്ക് അറിയാവുന്ന അത്രയും കാര്യങ്ങൾ ചുരുക്കി പറഞ്ഞു… ഓരോന്നും കേട്ടിരുന്ന സാഗയുടെ കണ്ണുകൾ വിടർന്നു… മണ്ണാറശ്ശാലയും ചെട്ടികുളങ്ങരയും ഇത്രയും മതി… മനസ്സ് നിറഞ്ഞു…. ശേഷിക്കുന്ന ഒരേയൊരു ആഗ്രഹം മണിച്ചിത്രത്താഴിന്റെ ഓർമ്മകൾ ഉറങ്ങുന്ന ആലും മൂട്ടിൽ മേടയും പറ്റിയാൽ സിനിമക്ക് തിരക്കഥ എഴുതിയ മധുമുട്ടം സാറിനെയും കാണണം… ചെട്ടികുളങ്ങര അമ്പലത്തിൽ നിന്ന് ഉച്ചക്ക് മുമ്പേ തൊഴുത് ഇറങ്ങി…വീണ്ടും മടക്കയാത്ര…

മുട്ടം എന്ന സ്ഥലത്ത് എത്തിയതും അവളെയൊരു നൊസ്റ്റാൾജിയ വന്നു മൂടി…മൂന്നു ശിവക്ഷേത്രങ്ങൾ അടുത്തിടെയുളള നാട്…ശിവരാത്രി മഹോൽസവത്തിന് മൂന്നു അമ്പലങ്ങളും ഒരുങ്ങും…അവിടുത്തെ ഗ്രാമീണ വാസികൾക്ക് ശരിക്കും ഉത്സവം തന്നെയാണ്.. മൂന്നു ക്ഷേത്രങ്ങളിലും പോകണം… ജംഗ്ഷനിൽ കാറ് നിർത്തി ആലും മൂട് മേട ഏതെന്ന് തിരക്കി… “ദേ ഇതിനു തൊട്ട് അപ്പുറത്താ മേടാ” കടക്കാരൻ തെക്ക് ഭാഗത്തേക്ക് വിരൽ ചൂണ്ടി… “ഞങ്ങൾക്ക് മധുമുട്ടം സാറിനെ കൂടിയൊന്നു കാണണം…. ” എങ്കിൽ കുറച്ചു കൂടി മുമ്പോട്ട് ചെന്നിട്ട് ഇടത്തേക്ക് തിരിഞ്ഞാൽ മതി.. മേടയിലുമെത്താം സാറിന്റെ വീട്ടിലേക്കും പോകാം… രാമൻകുട്ടി അയാൾക്ക് നന്ദി പറഞ്ഞു കാറിൽ കയറി… കാറ് കുറച്ചു കൂടി മുമ്പോട്ട് ചെന്നു ഇടത്തേക്ക്തി രിഞ്ഞു… ഏകദേശം 100 മീറ്റർ കഷ്ടിച്ച് നീങ്ങി വീണ്ടും ഇടത്തേക്ക്…. തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഇരുനിലയുളള മേട..കാറ് വെളിയിൽ നിർത്തി എല്ലാവരും അകത്തേക്ക് കയറി.. പഴയ കൂട്ടുകുടുംബത്തിലെ ഭവനങ്ങൾ ഇരുവശത്തും കണ്ടും.. പഴമയുടെ ഭംഗി നിലനിൽക്കുന്നു എങ്കിലും കാലപ്പഴക്കത്തിന്റെ ജീർണ്ണത മേടയിലും തെളിഞ്ഞു കാണാം… കൊതിയോടെ എല്ലാം പുറത്തു നിന്നു നോക്കി കണ്ടു.അകത്തേക്ക് കയറാൻ പ്രവേശനമില്ല.. അതുകഴിഞ്ഞു അവർ മധുമുട്ടത്തിനെ കാണാനായി പോയി…

പഴയകാല ഓടിട്ട വീടിന്റെ തിണ്ണയിൽ വരുവാനില്ലാരുമീ വിജനമാം വഴിയിലൂടെ എന്നു പ്രതീക്ഷിച്ചു പഴയ ചാരുകസേരയിൽ ചാഞ്ഞു കിടപ്പുണ്ടായിരുന്നു… “ഒരുപാട് ഇഷ്ടമാണ് സാർ മണിച്ചിത്രത്താഴ്… അതിനേക്കാളും ഒരുപാട് ഇഷ്ടമായത് സാറിന്റെ ജീവിതത്തിൽ നിന്നും അടർത്തി എഴുതിയ ആ വരികളും.. ” വരുവാനില്ലാരുമൊരു നാളും… എന്ന ഗാനത്തിനു സാറ് എഴുതിയ വരികൾ… ആരാധനയോടെ സാഗര വാചാലയായതും ആ സാധാരണക്കാരന്റെ ചുണ്ടിൽ എന്നത്തേയും പോലെയാ പുഞ്ചിരി തെളിഞ്ഞു…. “ഒറ്റക്കാണു…അവിവാഹിതൻ.. എന്നാലും കട്ടൻ ഇടാം… ആതിഥ്യമര്യാദയോടെ അരുളിയതും സാറിനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ അവരത് നിരസിച്ചു… ” സാറ് എഴുതിയ മറ്റ് രണ്ടു സിനിമയില്ലേ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ,,എന്നെന്നും കണ്ണേട്ടന്റെ രാധിക..അതും ഒരുപാട് ഇഷ്ടം ആയ സിനിമയാണ്…. പ്രിയപ്പെട്ട എഴുത്തുകാരനൊപ്പം കുറച്ചു നിമിഷങ്ങൾ ചിലവഴിച്ചിട്ട് യാത്ര പറഞ്ഞു ഇറങ്ങി….സാഗക്ക് മതിയായിരുന്നില്ല..കഥകളുറുങ്ങുന്ന മണ്ണിൽ നിന്നും മടങ്ങുവാൻ… “വിവാഹം കഴിഞ്ഞു ഇനി സച്ചിക്കൊപ്പം വരാം… ശേഖരൻ അഭിപ്രായപ്പെട്ടതോടെ അവളിലൊരു മന്ദഹാസം പൊടിഞ്ഞു… രാത്രിയോടെ വീട്ടിൽ തിരിച്ചെത്തി… സമയം വൈകിയെങ്കിലും രാമൻ കുട്ടി മടങ്ങിപ്പോയി… ” നല്ല ക്ഷീണം.. ചൂടു വെളളത്തിലൊരു കുളിയാകാം…”ദാ ഇപ്പോൾ ചൂടാക്കാം ശേഖരേട്ടാ…

സേതു അടുക്കളയിലേക്ക് കയറി വെള്ളം ചൂടാക്കി..അയാൾ കുളി കഴിഞ്ഞു ഇറങ്ങിയതോടെ സേതുവും ഫ്രഷായി വന്നു… ” ഞാൻ പച്ച വെളളയിൽ കുളിച്ചോളാം.എങ്കിലേ ഉണർവ് ഉണ്ടാകൂ.. “പനി പിടിക്കും മോളെ അസമയത്തെ തല കഴുകിയുളള കുളി… അമ്മ സ്നേഹപൂർവ്വം മകളെ ശാസിച്ചു…അതിനൊരു പുഞ്ചിരിയോടെ അമ്മയുടെ കവിളിൽ ചുണ്ടുകൾ അമർത്തി.. ” എനിക്ക് പനിച്ച് മൂടിപ്പുതച്ച് കിടന്ന് ഉറങ്ങണം…എന്റെ അമ്മ ഇട്ടു തരുന്ന ചൂടുള്ള ചുക്കു കാപ്പി കുടിച്ച് പനിയകറ്റി അമ്മയെ കെട്ടിപ്പിടിച്ചു അങ്ങനെ കിടക്കണം.. “കൊഞ്ചാതെ പോയി കുളിച്ചിട്ട് വാടീ പെണ്ണേ” സാഗര ഫ്രഷാകാനായി കയറി… തണുത്ത വെള്ളം തലയിലൂടെ ഒഴിച്ചു…ശരീരമൊന്ന് കിടുകിടുത്തു… “അമ്മ പറഞ്ഞത് കേട്ടാൽ മതിയാരുന്നു… പല്ലുകൾ കൂട്ടി ഇടിക്കുമ്പോൾ ഓർത്തു…അധികം സമയം എടുക്കാതെ വേഗം കുളിച്ചിറങ്ങി… ” തോർത്തിങ്ങ് തന്നേ” “എന്തിനാമ്മേ” മുടിയിൽ നിന്നും തോർത്ത് അഴിച്ചെടുത്തു അമ്മയെ ഏൽപ്പിച്ചു.. അവർ തോർത്ത് നന്നായി പിഴിഞ്ഞൊന്ന് കുടഞ്ഞു…”തലമുടി ആകെ നനഞ്ഞിരിക്കാ..ശരിക്കു തോർത്തില്ലാ ലോ” മകളെ അരികിൽ നിർത്തി തോർത്തിട്ട് മുടി നന്നായി തോർത്തി…ഉച്ചിയിൽ കുറച്ചു രാസ്നാദി പൊടിയും തേച്ചു കൊടുത്തു… കുറച്ചു കഴിഞ്ഞു സേതു സാഗയുടെ മുറിയിലെത്തി.. ചൂട് ചുക്കുകാപ്പി തയ്യാറാക്കിയത് അവൾക്ക് നേരെ നീട്ടി..

“കുടിക്കു മോളെ രാത്രിയിൽ അസ്വസ്ഥത ഒന്നും വരാതിരിക്കാനാ” അമ്മയുടെ സ്നേഹം കലർന്ന കാപ്പി ഒറ്റവലിക്ക് അകത്താക്കി… “വാ ഒറ്റക്ക് കിടക്കേണ്ടാ..രാത്രി പനിച്ചാൽ അറിയില്ല… അവൾക്ക് ഇതിൽ പരം സന്തോഷം വേറെയില്ല…അമ്മയെ കെട്ടിപ്പിടിച്ചു സ്നേഹ ചുംബനം നൽകി… ” നല്ല അമ്മ… രണ്ടു പേരും കൂടി ചെല്ലുമ്പോൾ ശേഖരൻ ഉറങ്ങാതെ കിടക്കുകയായിരുന്നു.. “മോളെ കൂടെ കൂട്ടി..രാത്രി പനിച്ചാൽ അറിയില്ല… അയാൾ നിറഞ്ഞ മനസ്സോടെ തലയാട്ടി….സേതുവിനൊപ്പം ഒട്ടിച്ചേർന്നു അമ്മയുടെ ചൂടേറ്റ് കിടന്നു..ഒരു കയ്യാൽ അമ്മയെ ചുറ്റിപ്പിടിച്ചു.. അമ്മയിൽ നിന്നു താരാട്ടു പാട്ടു കേൾക്കാൻ കൊതിച്ച അതേ നിമിഷം സേതു താരാട്ടു പാട്ടു പാടി… “ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ പൂവിൽ നിറഞ്ഞ മധുവോ- പരിപൂർണേന്ദു തൻറെ നിലാവോ” അതോടെ അവൾ മിഴികൾ പൂട്ടി… തുടരും