രചന – അഞ്ജു തങ്കച്ചൻ
ഏത് നേരത്താണോ ഇതിനെ കെട്ടാൻ തോന്നിയത്. ഷിജു പിറുപിറുത്തു.
എന്റെ കഷ്ടകാലസമയത്ത് നിങ്ങളെ വിവാഹം ചെയ്യാൻ ഞാൻ സമ്മതിച്ചു, അല്ലെങ്കിൽ ഏതേലും നല്ല കുടുംബത്തിൽ ഇരിക്കേണ്ടതാ ഞാൻ. ഹിമയും വിട്ടുകൊടുത്തില്ല.
എന്താടീ എന്റെ കുടുംബത്തിന് കുഴപ്പം? ഷിജുവിന്റെ അമ്മ നളിനി അങ്ങോട്ട് ചെന്നു.
നീ തൊലിവെളുപ്പ് കണ്ട് കെട്ടിയതല്ലെടാ, അന്നേ ഞാൻ പറഞ്ഞതാ ഇത് വേണ്ടാന്ന്.
അനുഭവിച്ചോ.
ഓ… അമ്മക്കെങ്കിലും ഒന്നു മിണ്ടാതിരിക്കാമോ…
ഞാൻ പറഞ്ഞതാണോടാ കുറ്റം.
ഇവിടെ ഇരുന്നാൽ തലക്ക് സ്വയിര്യം തരില്ല. അയാൾ അകത്തേക്ക് പോയി ഡ്രസ്സ് മാറ്റി.
തിടുക്കത്തിൽ വഴിയിലേക്ക് ഇറങ്ങി പോയി.
എന്റെ ചെറുക്കന്റെ ഭാവി പോയി… അമ്മ കണ്ണും നിറച്ചകത്തേക്ക് കയറി.
ഹിമ അതേ നിൽപ്പ് നിൽക്കുകയായിരുന്നു.
എന്തൊരു ജീവിതമാണിത്. ഒരിക്കലും സമാദാനം ഇല്ല.
ഷിജുവിന് ഇപ്പോൾ ഒരു സ്നേഹവും ഇല്ല. അടുത്തൊന്ന് ഇരിക്കാറും കൂടെ ഇല്ല.
എന്തിനേറെ പറയുന്നു ഒരുമിച്ചുറങ്ങിയിട്ട് പോലും വർഷങ്ങൾ ആയിരിക്കുന്നു.
താനൊരു പെണ്ണല്ലേ… ആഗ്രഹങ്ങൾ അടക്കിപ്പിടിച്ചുള്ള ഈ ജീവിതം അമ്മുവിന് വേണ്ടി മാത്രമാണ്.
ഇവിടുത്തെ അമ്മ ആണെങ്കിൽ ഒരിക്കലും ഒരു സമാദാനം തരില്ല.
എപ്പോഴെങ്കിലും ഷിജുവിന്റെ അടുത്തൊന്നു ചെന്നിരുന്നാൽ, അപ്പോൾ അമ്മയും അടുത്ത് വന്നിരിക്കും.
ഷിജുവിന്റ അകൽച്ച എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. ഒരു ഭാര്യ എന്ന നിലയിൽ ആ പിണക്കം മാറ്റാൻ എത്ര നോക്കിയെന്നോ.
എന്ത് ചെയ്യണമെന്ന് അറിയില്ല.അവളുടെ കണ്ണുകൾ നനഞ്ഞു.
***********
അമ്മു അലസമായി വയൽവരമ്പിലൂടെ നടക്കുകയാണ്.
കുറച്ചപ്പുറത്ത് ഉയർന്ന ഒരു പാറക്കെട്ടുണ്ട്.
അതിനു മുകളിൽ നിന്നും ചെറിയ ഉറവ ചാൽ ഒഴുകി വരുന്നുണ്ട്.
അവിടെ പാറയുടെ ചെറിയൊരു കുഞ്ഞിക്കുഴിയിൽ നിറയെ വെള്ളവും, അതിൽ നിറയെ വാൽമാക്രികുഞ്ഞുങ്ങളും ഉണ്ട്.
അവറ്റകൾ മീനിനെ പോലെ നീന്തുന്നത് കാണാൻ നല്ല രസമാണ്.
കുറേ കഴിയുമ്പോൾ, വാലുകൾ മുറിഞ്ഞ് ചെറിയ തവളകുഞ്ഞുങ്ങളായി അവ ചാടിച്ചാടി നടക്കും. നല്ല രസമാണ് കാണാൻ.
അച്ഛനും അമ്മയും വഴക്ക് തുടങ്ങുമ്പോൾ താൻ ഇവിടെ വന്നിരിക്കുക പതിവാണ്.
ചിലപ്പോൾ സങ്കടം തോന്നും. ഒന്ന് തമാശ പറയാൻ ചിരിക്കാൻ ഒരു കൂടെപ്പിറപ്പ് പോലും ഇല്ല.
ക്ലാസ്സിൽ എല്ലാവർക്കും അനിയനോ അനിയത്തിയോ ചേട്ടനോ ചേച്ചിയോ ഒക്കെ ഉണ്ട്. എനിക്ക് മാത്രം ആരുമില്ല.
സാരമില്ല ഇപ്പോൾ മനസ് നിറയെ ഒരാൾ ഉണ്ട്
സ്നേഹം വഴിഞ്ഞൊഴുകുന്ന കണ്ണുകളാണ് അദ്ദേഹത്തിന്. എപ്പോഴാണ് ആദ്യം കണ്ടതെന്നുപോലും ഓർമ്മയുണ്ട്.
ബസിൽ ഒരിക്കൽ ഒരു ചേച്ചിയെ ശല്യം ചെയ്ത ഒരുത്തനിട്ട് അദ്ദേഹം കരണം നോക്കി ഒന്ന് പൊട്ടിച്ചു.
ഒരു പെണ്ണിനെ സഹായിക്കാൻ കാണിച്ച ആ മനസ് താൻ അറിയാതെ ഇഷ്ട്ടപ്പെട്ടു പോയി.
പക്ഷെ ഇഷ്ട്ടം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഓർക്കുമ്പോൾ സങ്കടം വരും, നല്ല പ്രായത്തിൽ കെട്ടിയിരുന്നെങ്കിൽ എന്റെ പ്രായമുള്ള കുട്ടി കണ്ടേനെ എന്ന്.
എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. ആ പേര് തന്നെ കേൾക്കുമ്പോൾ മനസ് തരളിതമാകും. വിശ്വനാഥൻ…. ഓഹ് എന്ത് രസമാണ് ആ പേര്. ആളിനെ പോലെ തന്നെ.
ആളെ ഓർക്കുമ്പോൾ മനസിന് ഒരു സന്തോഷം തോന്നും.
അവൾ ഉയരമുള്ള പാറയുടെ ഏറ്റവും മുകളിൽ കയറി ഉച്ചത്തിൽ കൂകി..
കൂയ്യ്….. നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് ഒത്തിരി ഇഷ്ട്ടമാ……
വീശി എത്തിയ കിഴക്കൻ കാറ്റിൽ അവളുടെ ശബ്‌ദം ചിതറി പറന്ന് പോയി…
********
സിറ്റിയിൽ പോയി കടുപ്പത്തിൽ ഒരു ചായ കുടിച്ച് കൂട്ടുകാരോടൊപ്പം കുറച്ച് സമയം ചിലവഴിച്ചപ്പോൾ ഷിജുവിന് അൽപ്പം സമാദാനം തോന്നി.
വീട്ടിലേക്കു ചെല്ലാൻ തോന്നില്ല. ഹിമയുടെ വീർത്ത മുഖം കാണുമ്പോൾ മനസ് മടുക്കും.
രാത്രിയിൽ അവൾ വേറെ മുറിയിലാണ് കിടപ്പ്. അതുകൊണ്ട് ആശ്വാസം ഉണ്ട്.
എന്തോ വല്ലാതെ മടുപ്പു നിറഞ്ഞ ജീവിതം.
ചിലപ്പോൾ അറിയാതെ ഉള്ളിൽ തോന്നുന്ന മൃദുല വികാരം തന്നെ വിവശൻ ആക്കാറുണ്ട്. എങ്കിലും ഹിമക്കരുകിൽ പോകാൻ തോന്നില്ല.
അവളിൽ മടുപ്പ് നിറയുന്നു.
പക്ഷെ അവളെ താൻ വല്ലാതെ സ്നേഹിക്കുന്നുമുണ്ട് അല്ലെങ്കിൽ ഈ ബന്ധം അറുത്തുമുറിച്ചു കളഞ്ഞേനെ..
ആകെയുള്ള മോൾ അമൃത എന്ന തന്റെ അമ്മുവാണ് തന്റെ എല്ലാം.
അവൾക്ക് ഒരു കുറവും വരുത്തുന്നില്ല.
ആ…. ഇങ്ങനെ മുന്നോട്ട് പോകുക തന്നെ അല്ലാതെ എന്ത് ചെയ്യും..
*********
തുടരും

by