17/04/2026

ഭാര്യ : ഭാഗം 11

രചന – റോസിലി

എന്തായാലും കഴിഞ്ഞത് കഴിഞ്ഞു. എനിക്ക് സന്തോഷമായി എന്റെ ഭാര്യ നല്ല പഠിപ്പുള്ളവൾ ആയതിൽ എനിക്കിപ്പോ അഭിമാനം തോന്നുവാ.. നീ എന്നോട് ഇത് മറച്ചു വെച്ചത് എന്ത് കാരണത്താൽ ആയാലും അതിനു പിന്നിൽ നിന്റേതായ എന്തെങ്കിലും കാണും ഇനിയിപ്പോ എനിക്കത് അറിയണ്ട ജയേട്ടാ ഞാൻ… അവൾ കാൽക്കൽ വീണു കരഞ്ഞു. ജയേട്ടാ എന്നോട് ക്ഷമിക്കണം. ഞാൻ.. വേണ്ട ശ്രീ നീ ഇനി അത് പറയണ്ട.കരയുകയും വേണ്ട എനിക്കൊന്ന് മാത്രം അറിഞ്ഞാൽ മതി ഇപ്പോൾ.. എന്താ..? നിനക്കിനിയും പഠിക്കാൻ ആഗ്രഹം ഉണ്ടോ..? ഇല്ല ജയേട്ടാ എനിക്കിനി പടിക്കണ്ട. കാരണം എന്താ..? അത്… ആ സാരല്ല വന്നുകിടക്ക്. സമയം ഒരുപാടായി മ്മ്… അവൾ കട്ടിലിൽ തല കുനിച്ചിരുന്നു. കിടക്കഡോ… അയാൾ അവളെ പിടിച്ചു കട്ടിലിൽ കിടത്തി.

രണ്ടുപേരും കിടന്നെങ്കിലും ഉറക്കം വന്നില്ല അവർക്ക്. ഒന്നും സംസാരിച്ചതുമില്ല. പിറ്റേന്ന് ലേഖ വിളിച്ചപ്പോഴാണ് അവൾ കണ്ണുകൾ തുറന്നത്.അവളുടെ കളിക്കൂട്ടുകാരിയാണ് ലേഖ. തൊട്ടടുതാണ് താമസവും. നീ ഇതെപ്പോ വന്നു ലേഖേ.. ഞാൻ വന്നിട്ട് ഒരുപാട് നേരായി. കുറച്ചു നേരം അമ്മയോട് സംസാരിച്ചു. അപ്പഴാ നീ വന്ന കാര്യം അറിഞ്ഞത്. ഇനി എപ്പഴാ പോകുന്നെ.. ചിലപ്പോ ഇന്ന് വൈകുന്നേരം തന്നെ പോകും അല്ലെങ്കിൽ നാളെ.. എങ്ങനെ ഉണ്ടെടീ നിന്റെ അമ്മായിയമ്മ..? ലേഖ ആകാംഷയോടെ ശ്രീദേവിയുടെ മുഖത്തേയ്ക്ക് നോക്കി. ആ കുഴപ്പമില്ല.. അതല്ലേലും നീ അങ്ങനെ അല്ലെ പറയുവൊള്ളൂ.. ഹസ്ബൻഡ് എങ്ങനെ ഉണ്ട്.. നിന്നെ കാര്യമാണോ..? മ്മ്.. എങ്ങനെയേലും നിന്റെ മുടങ്ങിപോയ പഠിപ്പ് തുടരണം. അത്രയും പഠിച്ചതല്ലേ നീ, സ്വന്തമായി ജോലി ഒക്കെ ഉണ്ടെങ്കിൽ നമ്മുക്ക് ചെന്ന് കേറുന്ന വീട്ടിൽ നല്ല വിലയാ.. ശ്രീദേവി നീ ഇതുവരെ എണീറ്റില്ലേ.. അമ്മ ചായയുമായി മുറിയിലേയ്ക്ക് കയറി വരുന്നതിനിടയിൽ ചോദിച്ചു.

കയ്യിലിരുന്ന ചായ അവർ ലേഖയുടെ കയ്യിൽ കൊടുത്തു അമ്മേ എനിക്കില്ലേ ചായ..? നീ അടുക്കളയിൽ പോയി കുടിക്ക് അമ്മേ ജയേട്ടൻ എന്തിയെ..? അച്ഛനോടൊപ്പം തൊടിയിലൂടെ നടക്കുന്നത് കണ്ടായിരുന്നു. എന്നാ ശ്രീ ഞാനിറങ്ങുവാ എന്നെ അവിടെ അന്വേഷിക്കുന്നുണ്ടാവും. ലേഖേ നിന്റെ ഹസ്ബൻഡ്.. മറുപടി പറയാതെ ലേഖ മുറിക്ക് പുറത്തേയ്ക്ക് നടന്നു. അമ്മേ.. മ്മ് എന്താ..? അമ്മേ ലേഖ എന്താ ഇവിടെ വന്നുനിൽക്കുന്നെ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.. നിന്നെക്കാൾ മുൻപേ അവളുടെ കല്യാണം കഴിഞ്ഞതല്ലേ ഇതുവരെ കുട്ടികൾ ഉണ്ടായില്ല. അതിവൾടെ കുഴപ്പം കൊണ്ടാണെന്നും പറഞ്ഞു എന്നും വഴക്കായിരുന്നു അവരുടെ വീട്ടിൽ. ഒടുവിൽ സഹികെട്ടപ്പോ അവളിങ് ഇറങ്ങി പോന്നു. അവള്ടെ ഭർത്താവ് ഒന്നും പറഞ്ഞില്ലേ.. അയാൾ അയാൾടെ അമ്മ പറയണതല്ലേ കേൾക്കുവൊള്ളൂ പാവം ആ പെണ്ണിന്റെ ഒരു വിധി.

ആ കല്യാണം വേണ്ടന്ന് ഞങ്ങളൊക്കെ പറഞ്ഞതാ ആരു കേൾക്കാൻ.. ധൃതി പിടിച്ചു കെട്ടിച്ചതല്ലേ ഇപ്പൊ അനുഭവിക്കുന്നതു കണ്ടോ.. അമ്മ നെടുവീർപ്പിട്ടു. ശ്രീദേവി ഒന്നും മിണ്ടാതെ ജയേട്ടനെ അന്വേഷിച്ചു പുറത്തേയ്ക്ക് നടന്നു. തൊടിയിൽ വാഴകൃഷിക്കിടയിൽ കൂടി അച്ചനും ജയേട്ടനും എന്തൊക്കെയോ പറഞ്ഞു നടന്നു നീങ്ങുന്നത് അവൾ കണ്ടു. അവരുടെ അടുത്തേയ്ക്ക് ഒരു പുഞ്ചിരിയോടെ അവൾ ചെന്നു അച്ഛാ.. ആ മോളേ ജയന് നമ്മുടെ തോട്ടം ഒക്കെ ഒന്ന് കാണിച്ചു കൊടുക്കുവായിരുന്നു. അവൾ ജയേട്ടന്റെ മുഖത്തേയ്ക്ക് നോക്കി. ആൾടെ മുഖത്തത്ര തെളിച്ചം ഇല്ലായിരുന്നു. ഇന്നലത്തെന്റെ പിണക്കം ആവും. അവൾ മനസ്സിൽ കരുതി ഇതെന്താ ആർക്കും കഴിക്കാനൊന്നും വേണ്ടേ തൊടിയിലൂടെ നടന്നാൽ മതിയോ..? അമ്മ അടുക്കളമുറ്റത്തു നിന്ന് വിളിച്ചു ചോദിച്ചു. വാടോ എന്തെങ്കിലും കഴിച്ചിട്ടാവാം ബാക്കി.

ജയനെയും വിളിച്ചു അച്ഛൻ മുൻപേ നടന്നു. ശ്രീദേവി പിന്നാലെയും. അവള്ടെ മുഖം താമരമൊട്ടു പോലെ വാടിയിരുന്നു. നീയെന്താ ഇരിക്കാത്തെ.. മാറി നിൽക്കുന്ന ശ്രീദേവിയെ നോക്കി അമ്മ ചോദിച്ചു. ഞാൻ പിന്നെ ഇരുന്നോളാം അമ്മേ.. മോൻ കഴിക്ക് മതി അമ്മേ ഉച്ചക്ക് മുൻപ് അങ്ങ് ചെല്ലണം. വൈകുന്നേരം പോയാൽ പോരെ.. ശ്രീദേവി ജയന്റെ മറുപടി കേട്ട് അവനെ തന്നെ നോക്കി നിന്നു ഇതെന്താ ഇപ്പൊ ഇത്ര നേരത്തെ, ഒന്നും പറഞ്ഞില്ലല്ലോ എന്നോട്..? മുറിയിലേയ്ക്കു വന്ന ജയനോട് അവൾ ചോദിച്ചു. അവള്ടെ കണ്ണുകൾ നിറഞ്ഞിരുന്നു എല്ലാം നിന്നോട് പറയണമെന്നുണ്ടോ..? അവൾ മറുപടി പറയാതെ ഡ്രസ്സുകൾ പായ്ക്ക് ചെയ്യുവാൻ തുടങ്ങി. ജയനതു ശ്രദ്ധിക്കാതെ മൊബൈൽ ഓണാക്കി അതിൽ നോക്കിയിരുന്നു. ഇറങ്ങാൻ നേരം ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.

അമ്മയുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു മോളെ നല്ലോണം വല്ലതും കഴിക്കണം കേട്ടോ. മുടിയിൽ അമ്മ കാച്ചിതന്ന എണ്ണ തേക്കാൻ മറക്കരുത്. രണ്ടുദിവസം എങ്കിലും നിങ്ങളിവിടെ ഉണ്ടാകുമെന്ന് കരുതിയതാ.. ആ പോട്ടെ നിങ്ങള് പോയി വരൂ.. അമ്മ മകളെ നോക്കി പറഞ്ഞു. അവൾ ബൈക്കിനു പിന്നിൽ ജയേട്ടനെ ചേർന്നിരുന്നു. കല്യാണത്തിന് മുൻപ് ഒരുപാട് ആഗ്രഹിച്ചതാണ് ബൈക്കിലൊന്നു കേറാൻ. കല്യാണം കഴിഞ്ഞുള്ള ഓരോ യാത്രകളും ആസ്വദിച്ചിരുന്നു പക്ഷെ ഇത്.. അവൾ ഈറനണിഞ കണ്ണുകളോടെ അയാളെ നോക്കി. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അയാൾ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു. അമ്പലത്തിനു സൈഡിലൂടെ പോകുമ്പോൾ അവൾ അവന്റെ തോളിൽ കയ്യ് വെച്ചു.

എന്താ..? ഇവിടൊന്നു നിർത്തുവോ..? മ്മ്.. ബൈക്കിൽ നിന്നിറങ്ങി അവൾ അമ്പല മുറ്റത്തേയ്ക്ക് നടന്നു. തിരിച്ചു നടയിറങ്ങി വരുമ്പോൾ അരയാലിന്റെ ചുവട്ടിൽ നിൽക്കുന്ന ഭർത്താവിനെ കണ്ട് അങ്ങോട്ടേയ്ക്ക് നടന്നു. വീണ്ടും അവിടെ നിന്ന് യാത്ര. കുറച്ചു ദൂരം പിന്നിട്ടപ്പോ അവൾ ചുറ്റിലും നോക്കി. ഇതെവിടേക്കാ വീട്ടിലേക്കല്ലേ… ജയേട്ടാ.. അവൾ അവന്റെ തോളിൽ പിടിച്ചു കുലുക്കി. അവൻ ഒന്നും മിണ്ടാതെ ബൈക്കിന്റെ സ്പീഡ് കുറച്ചു കൂടി കൂട്ടി. ഇത്തവണ ഒന്നും മിണ്ടാതെ അവൾ പിന്നിൽ തന്നെ ഇരുന്നു മലകൾക്കിടയിലൂടെ വിജനമായ പാതയിലൂടെ ബൈക്ക് കുതിച്ചു.