രചന – ശ്രീരാജ് പുന്നക്കത്തറയിൽ
അമ്മയുടേയും അഛന്റെയും നിർബ്ബന്ധത്തിനു വഴങ്ങി അഞജലി തന്റെ പെണ്ണു കാണൽ ചടങ്ങിന് മനസില്ലാ മനസോടെ സമ്മതിച്ചു..
അന്ന് വൈകുന്നേരത്തെ സന്ധ്യാനാമജപം കഴിഞ്ഞ് പൂജാമുറിയിൽ എത്തിയ അഞജലി തന്റെ ഇഷ്ട ദേവനായ ഭഗവാനോട് എന്റെ കള്ള കൃഷ്ണാ .. എന്തിനാ നീയെന്നോടിങ്ങനെ കൊടും ചതി ചെയ്യ്തേ?
എന്നാലും ഇതൊരുമാതിരി എട്ടിന്റെ പണിയായി പോയി. ഞാനിങ്ങനെ സന്തോഷമായി നടക്കുന്നതൊന്നും പിടിക്കുന്നിലായിരിക്കും. അല്ലേ ??
ഈ പാവം ഗോപിക നിന്റെ മാത്രമല്ലേ.. കണ്ണാ..?? കോളേജിൽ പഠിക്കുമ്പോ. എത്രയോ പ്രണയ ലേഖനങ്ങൾ കിട്ടിയിട്ടുണ്ട്. എന്നിട്ട് പോലും ഞാൻ അതിലൊന്നും പിടി കൊടുക്കാതെ ഇത്ര നാളും നടന്നതല്ലേ.?
എന്നിട്ട് ഇപ്പോ ദാ.. എന്റെ സന്തോഷം കളയാനായി അഛനും അമ്മയും ഒരു ദുബായ്ക്കാരനെ കണ്ടു പിടിച്ചിട്ടുണ്ട്.
ഇനിയും എനിക്കിങ്ങനെ എന്റെ കണ്ണന്റെ ഗോപികയായിട്ടു മാത്രം ജീവിച്ചാൽ മതി . ഇങ്ങനെ ഫ്രീയായി
സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഈ തിരുമുൻപിൽ അല്ലേ ‘ കണ്ണാ ഞാൻ വന്ന് പറയാറുള്ളു.
ഇതൊന്ന് എങ്ങനേലും മുടക്കി തരണേ എന്റെ കള്ള കൃഷ്ണാ..
ഈ പെണ്ണുകാണൽ നടന്നില്ലെങ്കിൽ ഞാൻ ഗുരുവായൂർ വന്ന് ശയന പ്രദക്ഷിണം ചെയ്യതേക്കാമേ.. എന്റെ ഗുരുവായൂരപ്പാ…
ഇത്രയും ഭഗവാനോട് പറഞ്ഞ് പൂജാ മുറിയിൽ നിന്ന് തിരിച്ചിറങ്ങിയ അഞജലി അമ്മയുടേയും അഛന്റേയും സംസാരങ്ങൾ കേട്ടാണ് പുറത്തേക്ക് വന്നത്.
എത്രയും പെട്ടന്ന് തന്നെ അഞജു മോളുടെ പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞ് മോതിരമാറ്റം നടത്താം അല്ലേ ജലജേ??
പയ്യന് 2 മാസമേ ലീവുളു.. ദുബായ്ക്കാരനാ.. ‘ഒരു കമ്പനിയുടെ ഫൈനാൻസ് മേനേജറായി ജോലി ചെയ്യുന്നു.. നല്ല ഒന്നാന്തരം തറവാട്ടുകാരാ.
ജാതകം നല്ല പൊരുത്തമുണ്ട് .അവർക്ക് ഇങ്ങോട്ട് നല്ല താൽപര്യവുമുണ്ട്.
എന്തായാലും നമുക്കൊന്ന് പയ്യനെ പറ്റി വിശദമായി അന്വേഷിക്കണം.
മാര്യേജ് ബ്യൂറോ വഴി വന്നതായത് കൊണ്ട് അവർക്ക് പയ്യനെ പറ്റി കൂടുതൽ വിവരങ്ങൾ വ്യക്തത ഉണ്ടാകില്ല.
സ്ഥലം നെൻ മാറ ഭാഗത്താണെന്നാ പറഞ്ഞത്. പയ്യന്റെ വീട്
അല്ല ശ്രീധരേട്ടാ ഇനിയിപ്പോ അവിടെയിപ്പോ ആർക്കാ അത്ര പരിചയം .
ഞാനൊന്ന് ആലോചിക്കട്ടെ.. ജലജേ.
മേശപ്പുറത്തുള്ള ആ ഡയറി നീയെടുത്തേ .. ജലജേ
എന്നിട്ട് അതിൽ
.ശ്രീ ഹരിയുടെ നമ്പർ ഉണ്ട്. അതെടുത്തിട്ട് നമ്പർ ഡയൽ ചെയ്യ്തു തന്നെ.
അവൻ 2 കൊല്ലത്തോളം അവിടെ മണൽ മാഫിയകളുടെ ലോറികൾ പണിയുന്ന മെക്കാനിക്കായിരുന്നല്ലോ.
അത് കൊണ്ട് അവന് അവിടെ അത്യാവശ്യം പരിചയം ഉണ്ടാകും,..
എന്നാൽ ഒട്ടും വൈകിക്കണ്ട ഏട്ടാ
ഇപ്പോൾ തന്നെ വിളിക്കാം..
ഇതാ ഫോൺ.
ശ്രീധരേട്ടൻ ഹരിയെ അപ്പോൾ തന്നെ ഫോണിൽ വിളിച്ചു . .. നാളെ നീ ലീവെടുത്തോ.. ഹരീ.
എന്താ ശ്രീധരേട്ടാ. കാര്യം . നാളെ നീയൊന്ന് നെൻമാറ വരെ പോകണം.
മോൾക്ക് ഒരു ആലോചന വന്നിട്ടുണ്ട്. പയ്യന്റെ ഡീറ്റൈൽസ് ഒന്നറിയണം. അത്രേയുള്ളു.
നിനക്കറിയാലോ ആകെ ഉള്ള ഒരു പൊന്നിൻ തരിയാ… ആണായിട്ടും പെണ്ണായിട്ടും അഞജു മോൾ
അവളെ ഒരുത്തന്റെ കയ്യിൽ സുരക്ഷിതമായി ഏൽപിക്കുന്ന വരെ എന്റെ മനസിൽ തീയാണ്. എന്റെ മാത്രമല്ല.ഏതൊരു അഛന്റെ മനസിലും അത് തന്നെയാണ് അവസ്ഥ..
ശരി ശ്രീധരേട്ടാ. ഞാൻ പോയി വിവരങ്ങൾ അറിഞ്ഞിട്ട് വരാം എന്ന് പറഞ്ഞ് ഫോൺ വെച്ചു.
എന്തായാലും അവൻ പോയി അന്വേഷിച്ചിട്ട് നല്ല ബന്ധമാണെങ്കിൽ
നമുക്കത് നടത്താം എന്താ ജലജേ … അഭിപ്രായം
പക്ഷേ എന്തോ ഇപ്പോഴത്തെ കാലമല്ലേ ?
പ്രായം തികഞ്ഞാൽ പിന്നെ അവർക്ക് അവരുടേതായ ഇഷ്ടങ്ങളില്ലേ.. വളർത്തി വലുതാക്കിയ അഛനേയും അമ്മയേയും പറ്റി അവർ ചിന്തിക്കുമോ..
ശ്രീധരേട്ടാ അവൾ അങ്ങനെയൊന്നും ചെയ്യില്ല. അവൾക്ക് നമ്മളേയും അറിയാം നമുക്ക് അവളേയും അറിയാം.
ഒറ്റ മകളായത് കൊണ്ട് കുറച്ച് പുന്നാരിച്ച് വളർത്തിയതിന്റെ സാമർഥ്യം അവൾക്കുണ്ട്.
എന്നാലും എന്തുണ്ടെങ്കിലും അവൾ എന്നോട് പറയാറുണ്ട്.
ഇതിനിടക്ക് M A ക്ക് പഠിക്കുന്ന സമയത്താണ് കണ്ണൻ അവളോട് കല്യാണ ആലോചനയുമായി അവളുടെ അടുത്ത് ചെന്നത്.
ബാക്കിയുള്ളവരെല്ലാം അവളുടെ പുറകേ നേരം പോക്കിനു പ്രണയിക്കുമ്പോൾ അവൻ അന്തസായി അഞ്ജുവിനോട് ചോദിച്ചത്രേ.
വീട്ടിൽ വന്ന് തന്നെ ഞാൻ പെണ്ണ് ചോദിച്ചാൽ കെട്ടിച്ച് തരുമോന്ന്.
അഛന്റെയല്ലേ മോൾ .
വിത്ത് ഗുണം പത്ത് ഗുണം
ഉടനെ എടുത്തടിക്ക് പറഞ്ഞു .പറ്റുമെങ്കിൽ ഈ ചങ്കുറ്റം എന്റെ വീട്ടിൽ വന്ന് ചോദിക്കാൻ കാണിക്കാൻ എന്ന് ഒറ്റ വാക്കിൽ പറഞ്ഞ് തീർത്ത് അവൾ നേരെ ക്ലാസിലേക്ക് കയറി പോയി.
പിന്നെ ബസിന്റെ ഡ്രൈവർ സീറ്റിൽ ഇരുന്നാൽ അവളങ്ങോട്ട് നോക്കിയാലും അവളുടെ മുഖത്ത് പോലും ആ പാവം നോക്കുന്നിലെന്ന്
അങ്ങനെയൊരു കാര്യം അവൾ പറഞ്ഞതായി ഞാൻ ഓർക്കുന്നു ശ്രീധരേട്ടാ ..
ഈ കണ്ണൻ എന്നു പറഞ്ഞത് ഗുലാൻ ബസോടിക്കുന്ന പയ്യനല്ലേ.
അവനെ എനിക്ക് എനിക്കറിയാവുന്നതാ ..
.വർക്ക്ഷോപ്പിൽ വരാറുള്ളതാ. മ്മട വല്യ പറമ്പിലെ ദാമുവേട്ടന്റെ മകനാ
വിദ്യാഭ്യാസവും വിനയവും സ്നേഹവും ഉള്ളവനാ. സ്വഭാവദൂഷ്യങ്ങളില്ല ..
സാമ്പത്തികം കുറവാ. ചെറുപ്പത്തിലേ അഛൻ മരിച്ചു. പിന്നെ രണ്ട് പെങ്ങമാരുള്ളതിനെ കെട്ടിച്ചയച്ചു.
ഇപ്പോ ഒരു ഓട് വീട്ടിലാണ് താമസം.
എന്നാലും കുഴപ്പമില്ല. അങ്ങനെയാണെങ്കിൽ ഇത് നമുക്കാലോചിച്ചാലോ. ഏട്ടാ… ശരിയാണ്..
എന്തായാലും അവർ ബുധനാഴ്ച വരാന്ന് പറഞ്ഞല്ലേ. പിന്നെ നാളെ ശ്രീഹരി പോയി വിവരങ്ങളൊക്കെ അറിഞ്ഞ് വരട്ടെ എന്നിട്ട് നമുക്കാലോചിക്കാം എന്താ വേണ്ടതെന്ന്..
എന്തായാലും നേരത്തേ കിടക്കണം . നാളേ ശ്രീഹരിയുണ്ടാകില്ല. അത് കൊണ്ട് നേരത്തെ വർക്ക്ഷോപ്പിൽ എത്തണം….
ഇതെല്ലാം താൻ കേൾക്കുന്നതാണോ കാണുന്നതാണോ.. സ്വപ്നമാണോ എന്ന് തിരിച്ചറിയാത്ത അവസ്ഥ
അഞ്ജു വേഗം തന്റെ മുറിയിൽ ചെന്ന് കിടന്നു.
ചുമ്മാ.ഓരോന്ന് ആലോചിച്ചു .
അമ്മക്ക് ഇത് ആദ്യമേ പറഞ്ഞൂടായിരുന്നോ …
അഛനോട്. .. ഇനിയിപ്പോൾ പറഞ്ഞിട്ട് കാര്യമില്ലല്ലോ.
വരേണ്ടത് എന്തായാലും വരും…
ദുബായ്ക്കാരനാണെങ്കിൽ അങ്ങനെ എല്ലാം അവരുടെ ഇഷ്ടം പോലെ നടക്കട്ടെ എന്ന് പിറു. പിറുത്ത് കൊണ്ട് അവൾ ഉറങ്ങി.
പിറ്റേ ദിവസം ശ്രീ ഹരി നെൻമാറയിലെത്തി. പഴയ കാല ഓർമ്മകൾ പുതുക്കാൻ ചങ്ങാതിമാരായ അനീഷ് ..രഞ്ജിത്ത് എന്നിവരുമായി ഒരു കുപ്പി ബെക്കാടിയും നല്ല നാടൻ പട്ടയും നാരങ്ങയും കരിക്കുമായി വാദ്യാർ തെങ്ങിൻ തോപ്പിലേക്ക് പോയി.
തോപ്പിന്റെ തൊട്ടടുത്തുള്ള പാട വരമ്പത്തിരുന്ന് 4 റൗണ്ട് മയക്ക് വെടി. നാടൻ പട്ടയും ഇളനീരും ചേർത്ത് നാല് റൗണ്ട്..
പിന്നെ അവരങ്ങനെ ഓരോ കഴിഞ്ഞകാലകാര്യങ്ങൾ ഓർത്തെടുത്ത് പറഞ്ഞു.
അതിനിടയിൽ വന്ന കാര്യവും ശ്രീ ഹരി മറക്കാതെ അവതരിപ്പിച്ചു.
സംഭവം പറഞ്ഞ് വന്നപ്പോൾ അവർക്ക് പയ്യനെ മനസിലായി .. ശ്രീഹരിയേ.
അവൻ കുറച്ച് പെണ്ണ് കേസും കഞ്ചാവുമൊക്കെയുള്ള ടീമാണ്. ദുബായിൽ അവന് ഒരു പെണ്ണും കുട്ടിയുമുണ്ടെന്ന് പറയുന്നു.
സംഭവം ശരിയാ… അത് കൊണ്ടാണ് അകലെ നിന്ന് വന്ന് കല്യാണമാലോചിക്കുന്നത്.
പിന്നെ അവരൊക്കെ വല്യ ടീമായത് കൊണ്ട് ആരും അതങ്ങനെ പുറത്ത് പറയില്ല
.
ഇപ്പോ തക്ക സമയത്ത് നീ വന്നതോണ്ട് ആ കുട്ടിയും വീട്ടുകാരും രക്ഷപ്പെട്ടു.
ഈശ്വരാധീനം അല്ലാതെന്താ പറയാ…
വൈകുന്നേരം 5.30 ന് ശ്രീഹരി അവിടെ നിന്ന് യാത്ര തിരിച്ചു.
ഈ വിവരം ഇനി ശ്രീധരേട്ടൻ അറിയുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നായിരിന്നു ശ്രീ ഹരിയുടെ അപ്പോഴത്തെ ചിന്ത..
എന്തായാലും സംഭവം തുറന്നു പറയാം.. ഒരു കണക്കിന് തനിക്ക് പെങ്ങൾ ഇല്ലെങ്കിലും ആശാന്റെ മകളും തനിക്ക് പെങ്ങളല്ലേ.
പെങ്ങളാകാൻ ‘ രക്തബന്ധത്തിൽ പിറക്കണമെന്നില്ലല്ലോ..
അന്ന് രാത്രി 9 മണിയോട് കൂടി ശ്രീഹരി ശ്രീധരേട്ടന്റെ വീട്ടിലെത്തി. കാര്യങ്ങൾ ധരിപ്പിച്ചു.
രോഗി ഇഛിച്ചതും വൈദ്യൻ ഇഛിച്ചതും ഒന്ന് തന്നെ. ഇത് കേട്ടപ്പോ ശ്രീധരേട്ടന് സന്തോഷമാണ് തോന്നിയത് .
ജലജേ ഒന്നിങ്ങ് വന്നേ .. അവൾ കിടന്നോ
ഇല്ല ശ്രീ ധരേട്ടാ..
അവൾ ഉറങ്ങുന്നതിന് മുൻപ് പതിവ് പോലെ ഇന്നും പൂജാമുറിയിൽ കയറി കണ്ണനോട് സ്വകാര്യം പറയുന്നുണ്ട്.
ഞാനൊരു കാര്യം പറഞ്ഞാൽ നിനക്ക് സന്തോഷമാകുമോ.??
ശ്രീ ഹരി പോയ കാര്യം ശരിയായോ. ഏട്ടാ…
അത് ശരിയായില്ല ജലജേ…
ഞാൻ അപ്പോഴും പറഞ്ഞില്ലേ ‘ മാര്യേജ് ബ്യൂറോ വഴി വന്ന ആലോചന ശരിയല്ലെന്ന്..
നമുക്ക് അടുത്തറിയാവുന്നവരും നാട്ടുകാരുമാകുമ്പോൾ അതാ ഏറ്റവും നല്ലത്..
ഇന്നലെ പറഞ്ഞ ദാമുവേട്ടന്റെ മകൻ കണ്ണനെ ‘നമുക്ക് അഞ്ജുവിന് ആലോചിച്ചാലോ. .
എന്താ ജലജേ …
ശ്രീ ഹരി എന്താ ‘ വേണ്ടത്.
നീയെനിക്ക് സ്വന്തം മകനെ പോലെയാ അങ്ങനെയേ ഇത് വരെ കണ്ടിട്ടുള്ളു.
അത് കൊണ്ട് നീ സമ്മതമെന്ന് പറഞ്ഞാൽ നമുക്കത് ആലോചിക്കാം.
എന്റെ ശ്രീധരേട്ടാ കണ്ണാനാണെങ്കിൽ എന്റെ ഒരു നല്ല’ സുഹൃത്താണ് .
ഇനി കൂടുതൽ ഒന്നും ആലോച്ചിക്കണ്ട ശ്രീധരേട്ടാ .
ഇത് അവൾ അറിയണ്ട ..
ഞാൻ കണ്ണനെ കണ്ട് കാര്യങ്ങൾ സംസാരിക്കാം..
ആ നെൻ മാറക്കാരോട് ഇനി ഈ വഴി വരണ്ടാന്ന് വിളിച്ചു, പറഞ്ഞേക്കു.
വന്നാൽ ജാക്കി ലിവറ് കൊണ്ട് മുട്ട് കാൽ തല്ലി ഒടിക്കുമെന്ന് പറയാനും മറക്കണ്ട.
എന്ന് പറഞ്ഞ് ശ്രീ ഹരി അവിടെ നിന്ന് യാത്ര തിരിച്ചു
.
പരീക്ഷയുടെ അവധി കഴിഞ്ഞ് അഞ്ജുവിന് ക്ലാസ്
തുടങ്ങി. വീണ്ടും പഴയ പോലെ ബസ് സ്റ്റോപ്പിൽ ഗുലാൻ വരുന്നതും കാത്ത് നിന്നു..
സമയം 8.15 ഗുലാൻ ഹോൺ മുഴക്കി കൊണ്ട് ചീറി വന്ന് സ്റ്റോപ്പിൽ നിർത്തി… ഇന്ന് കുറച്ച് വൈകിയെന്നു തോന്നുന്നു,
പത്ത് മിനിറ്റ്. അതായിരിക്കും ഡൈവർക്കും ക്ലീനർക്കുമൊക്കെ എല്ലാരോടും ഒരു ദേഷ്യമെന്ന് മനസിൽ ചിന്തിച്ചാണ് അഞജു ബസിൽ കയറിയത്.
ബസിൽ കയറി ഇടത് സൈഡിൽ ഏറ്റവും മുന്നിൽ തന്നെ അഞജു സ്ഥാനം ഉറപ്പിച്ചു .
എന്നിട്ടും കണ്ണൻ അവളിരിക്കുന്നത് പോലും മൈൻഡ് ചെയ്യ്തില്ല..
അവൻ ലൈ ലാൻഡിന്റെ ഓരോ ഗിയർ മാറ്റുമ്പോഴും അവളുടെ ശ്രദ്ധ അവന്റെ കണ്ണുകളിൽ മാത്രമായിരുന്നു. ഇത് വരെ ആരോടും തോന്നാത്ത ഒരു ആരാധന .. ഒരിഷ്ടം എന്ന് തന്നെ പറയാം
ഇന്നലെ തന്റെ വീട്ടിൽ അമ്മയും അഛനും കണ്ണനെ പറ്റി പറഞ്ഞപ്പോൾ തനിക്ക് അയാളോടുള്ള ആരാധന ഒന്ന് കൂടെ കൂടി.
3 കൊല്ലമായി താൻ കോളേജിൽ പോകുമ്പോൾ ഡ്രൈവർ സീറ്റിൽ മുടങ്ങാതെ ഉണ്ടാകുന്ന സാരഥി ..
എന്നിട്ടും തന്നെ ഇത് വരെ നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ ശല്യപ്പെടുത്തിയിട്ടില്ല..
ഒരു വട്ടം മാത്രം ചോദിച്ചു. ഇയാളെ ഞാൻ കല്യാണം കഴിച്ചോട്ടേന്ന് . ‘ഇതൊക്കെ ആലോജിച്ചിരുന്ന. അഞജു
കോളേജ് സ്റ്റോപ്പെത്തിയത് അറിഞ്ഞില്ല…
അവൾ ഏതോ കഴിഞ്ഞ കാല സ്വപ്നത്തിലായിരുന്നു.
എടോ മാഷേ കോളേജെത്തി ഇറങ്ങുന്നില്ലേ..
സ്വപ്നങ്ങളൊക്കെ കാണാൻ ഇനിയും സമയം ഉണ്ടല്ലോ.
‘എന്നൊരു കുസൃതി ചോദ്യവും കണ്ണന്റെ വക.
അത് കേട്ട് അവൾ ആകെ ഒന്ന് ചമ്മി പോയി.
അടുത്തിരുന്ന അമ്മൂമയുടെ ചിരി കൂടെ കണ്ടപ്പോ തൃപ്തിയായി…
അന്ന് അവൾ ഇറങ്ങിയപ്പോൾ പതിവില്ലാത്ത ഒരു തിരിഞ്ഞ് നോട്ടം ..
കണ്ണന്റെ നേർക്ക്
കണ്ണൻ ഗിയർ ചെയ്യ്ഞ്ച് ചെയ്യ്ത് ബസ് മുന്നോട്ടെടുത്തു. വളവ് തിരിയുന്നത് വരെ അവൾ ആ ബസിനെ നോക്കി നിന്നു.
കേളേജിൽ കയറിയിട്ടും ചിന്തകളിൽ മുഴുവൻ കണ്ണനേയും ആ ബസിനേയും കുറിച്ചുള്ള ഓർമ്മകൾ മാത്രമാണല്ലോ മനസിലേക്ക് കടന്ന് വരുന്നേ ..
എന്റെ കൃഷ്ണാ പരീക്ഷിക്കല്ലേ..
അന്ന് ഉച്ചക്ക് ശ്രീ ഹരി കണ്ണനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. നാളെ തന്നെ എന്തായാലും പെണ്ണ് കാണാൻ പോന്നോളു.
വീട്ട്കാരായിട്ട്.
ഇത് കേട്ടപ്പോ കണ്ണന് മനസിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി..
അന്ന് രാത്രി ശ്രീധരേട്ടന്റെ വീട്ടിൽ അഞ്ജു നാളെ അവർ പെണ്ണ് കാണാൻ വരുന്നുണ്ട്. ‘ഇത് കേട്ടപ്പോൾ തന്നെ അവളുടെ മനസൊന്ന് അസ്വസ്ഥമായി.
എന്റെ ഭഗവാനേ എന്തിനാ എന്നെക്കൊണ്ട് ഇങ്ങനെ മോഹിപ്പിച്ചേ .. ഒന്നുമില്ലാതിരുന്ന എന്റെ മനസിൽ നിന്നോട് മാത്ര മല്ലേ കണ്ണാ എനിക്ക് പ്രണയമുണ്ടായിരുന്നുള്ളു.
എന്നിട്ടിപ്പോ..
എല്ലാം നിന്നിൽ തന്നെ സമർപ്പിക്കാണ് കണ്ണാ ഇന്നത്തോടെ എന്റെ ജീവിതത്തിലെ എന്റെ സ്വാതന്ത്ര്യം തീർന്നു.
ഞാൻ കിടക്കാൻ പോവാ കണ്ണാ.
മനസ് ചഞ്ചലമാകുന്നു
അന്ന് രാത്രി അവൾ എല്ലാം മറക്കാൻ തന്റെ മനസിനെ പാകപ്പെടുത്തി കൊണ്ടിരുന്നു.
അങ്ങനെ ഓരോ കാര്യങ്ങളും ആലോചിച്ച് അവൾ നേരം വെളുപ്പിച്ചു
പിറ്റെന്ന് കാലത്തെ തന്നെ
അഞജു മോളേ അവർ നേരത്തെ ഇങ്ങെത്തും .. നീ പോയി കുളിയും പ്രാർഥനയും കഴിഞ്ഞ് വേഗം റെഡിയാകാൻ നോക്ക്.
മനസില്ലാ മനസോടെ അഛന്റേയും അമ്മയുടേയും സന്തോഷത്തിന് വേണ്ടി അവൾ അണിഞ്ഞൊരുങ്ങി
തന്റെ ഇഷ്ട ദേവനായ ഭഗവാനോട് കണ്ണാ ഇനി ഇവിടെ ഞാൻ വിളക്ക് വെക്കില്ലാട്ടൊ ഞാൻ പിണക്കമാ, നിന്നോട്.. എന്ന് പറഞ്ഞ് നിൽക്കുമ്പോഴാണ് അമ്മ വിളിക്കുന്നത് .
മോളേ .. അവരെത്തി നീയിങ്ങോട്ട് വാ
അമ്മയുടെ വിളി കേട്ട് അനുസരണയുള്ള കുട്ടിയായി അവർക്ക് മുന്നിൽ ചായയുമായി അവൾ എത്തി .
വന്ന പയ്യന്റെ മുഖത്ത് പോലും നോക്കാതെ ചായകൊടുത്ത് അവൾ ഉള്ളിലേക്ക് പോയി.
അവൾ തിരിച്ച് പോയത് എന്താ സംഭവമെന്ന് മനസിലാക്കാത്ത കണ്ണനെ ക്കണ്ട്.
ശ്രീധരേട്ടൻ കണ്ണനോട് പറഞ്ഞു എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ഇപ്പോ ആകാം ‘ കേട്ടോ..
ശ്രീ ഹരിയേ അവനൊന്ന് ധൈര്യം കൊടുക്കടൊ .. തന്റെ സുഹൃത്തല്ലേ.
നീ പോയി പറഞ്ഞിട്ട് വാ കണ്ണാ മനസിലുള്ളതൊക്കെ ..
ഞങ്ങൾ ഇവിടെയില്ലേ.
അതാ. അവളുടെ മുറി ..കണ്ണൻ അവിടേക്ക് ചെന്നതും നെൻ മാറയിൽ നിന്ന് വന്ന പയ്യനാണെന്ന് വച്ച് അഞ്ജു കണ്ണനെ പറ്റി ‘കണ്ണനോട് തന്നെ ഓരോന്നും പറഞ്ഞു. കൊണ്ടിരുന്നു..
കണ്ണേട്ടൻ, ആദ്യമായി തന്നെ പെണ്ണ് ചോദിച്ചതും ഇന്നലെ വരെ തന്റെ മനസിൽ ഉണ്ടായിരുന്ന ഇഷ്ടങ്ങളുമെല്ലാം അവൾ ‘ അവനോട് തുറന്ന് പറഞ്ഞു.
ഇനി എന്നെ കെട്ടാൻ താൽപര്യമുണ്ടെങ്കിൽ ചേട്ടൻ കെട്ടിയാ മതിട്ടോ.
ഇനി ഞാൻ തേച്ചിട്ട് വന്നതാണെന്ന് പറഞ്ഞേക്കരുത് ..
ഹലോ മാഷേ.. എന്തായാലും എന്നെ ഇഷ്ടമായില്ലെന്നറിയാം ഇയാളിങ്ങനെ നിന്ന് കരഞ്ഞാൽ എനിക്കാ മുഖം ഒന്ന് കാണാൻ പറ്റുമോ.
ആ കണ്ണീരൊന്ന് തുടച്ച്
ഇങ്ങോട്ടൊന്ന് നോക്കടൊ മാഷേ.
അഞ്ജു ആകെ സ്തംഭിച്ചു പോയി. താൻ കാണുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് വിശ്വസിക്കാൻ .. പറ്റാത്ത അവസ്ഥ
താൻ ആരാധിച്ചിരുന്നതും ഇഷ്ടപ്പെട്ടിരുന്നതുമായ കണ്ണേട്ടൻ.
എന്നാലും എന്തേ കണ്ണേട്ടാ എന്നോട് ഇത് നേരത്തേ പറയാതിരുന്നത്.
എന്നെ പറ്റിക്കാർന്നല്ലേ എല്ലാരും കൂടി.. ഇനി ഇതെല്ലാം തന്റെ കണ്ണന്റെ മായയാണോ. .??
സന്തോഷവും സങ്കടവും സഹിക്കാതെ വന്നപ്പോ അവൾ തന്റെ പൂജാമുറിയിൽ കയറി കതകടച്ചു. സാഷ്ടാംഗം നമസ്ക്കരിച്ചു.
തന്റെ ഭഗവാന് ദീപം തെളിയിച്ചു. ആ നെയ്യ്തിരി ദീപത്തിൽ കോമളമായ തിരുമുഖത്തിൽ കള്ള പുഞ്ചിരിയാൽ തന്നെ നോക്കുന്ന ശംഖ് ചക്ര ഗദാ ധരിയായ സാക്ഷാൽ ഗുരുവായൂരപ്പന്റെ ദിവ്യ രൂപം അവൾക്ക് ‘ മുന്നിൽ തെളിഞ്ഞു നിന്നു..
എന്റെ കണ്ണാ. …. എല്ലാം നിന്റെ മായകളാണ്.. നീ തന്നെയാണ് സത്യം.
ഭഗവാനോട് തന്റെ സങ്കടം പറഞ്ഞ് അവൾ കതക് തുറക്കുമ്പോൾ ‘ശ്രീ ഹരിയും അഛനും അമ്മയും കണ്ണനും എല്ലാവരുമുണ്ട്..
എന്നാലും അഛാ ഇതെങ്ങനെ സംഭവിച്ചു.
കണ്ണേട്ടനെങ്കിലും ഇന്നലെ കണ്ടപ്പോൾ എന്നോട് പറയാമായിരുന്നു.
രണ്ട് പേർക്കും ഒരു സസ്പെൻഡ്സ് ആകട്ടേന്ന് ഞാനും ശ്രീഹരിയും തീരുമാനിച്ചു അത്രേയുള്ളു,
കല്യാണം കഴിയുമ്പോൾ ആലോചിക്കാൻ എന്തെങ്കിലും വേണ്ടെ കുട്ട്യേ..
എന്തായാലും രണ്ട് പേർക്കും ഇഷ്ടമായ സ്ഥിതിക്ക് ഇന്ന് തന്നെ മോതിരമാറ്റം നടത്തി കല്യാണത്തിന്റെ തിയ്യതി കുറിക്കാം.
ചിങ്ങം ഒന്നിന് 9.45 നും 10 നും ഇടക്ക് മുഹൂർത്തം.
ആ ശുഭ മുഹൂർത്തത്തിൽ കണ്ണൻ അഞജുവിന്റെ കഴുത്തിൽ താലി ചാർത്തി ജീവിത സഖിയായി കൂടെ കൂട്ടി.
ഇന്ന് അവർ സന്തുഷ്ടമായ ജീവിതം നയിക്കുന്നു.
വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞു.
രണ്ട് കുട്ടികളായി ഒരു ആൺകുട്ടിയും പെൺകുട്ടിയും. ഇപ്പോൾ ഇടക്ക് പഴയ കാര്യങ്ങൾ ഓർക്കുമ്പോ കണ്ണനും അഞ്ജുവും ശ്രീ ഹരിയെ വിളിക്കും.
ശ്രീയോട്ടാ ഏട്ടന്റെ ഫേവറേറ്റ് ബ്രാൻഡായ ബെക്കാടി കണ്ണേട്ടൻ
വേടിച്ച് വച്ചിട്ടുണ്ട്. ഏട്ടൻ വരണം
കണ്ണേട്ടൻ തിരക്കിലാണ് ചങ്ക് ബ്രോയുടെ അന്വേഷണം പറയാൻ പറഞ്ഞിരുന്നു ഏട്ടൻ വിളിക്കുമ്പോൾ
ഈ വരുന്ന വിഷുവിനെങ്കിലും ശ്രീയേട്ടൻ നാട്ടിൽ ഉണ്ടാകണം.. ഇപ്പോ ഏട്ടൻ പ്രവാസിയല്ലേ ..
ജോലി തിരക്ക് കാണുമെന്നറിയാം.. എന്നാലും ഏട്ടൻ നാട്ടിൽ വരുമെന്ന് വിശ്വസിക്കുന്നു.
ഇനി ശ്രീഹരി കാത്തിരിക്കുന്നത് അവരെ കാണാനുള്ള വൈശാഖ മാസത്തിലെ ചന്ദ്രോൽസവ നാളുകൾക്കായാണ്.
വിഷു വരും ഓണം വരും കാലവർഷം വരും. കാലചക്രം അങ്ങനെ തിരിഞ്ഞു കൊണ്ടിരിക്കും
എന്നാലും സൗഹൃദങ്ങളുടേയും ആത്മബന്ധങ്ങളുടേയും സ്ഥാനം എല്ലാത്തിനും മുകളിലാണ്
#ശുഭം
#സമർപ്പണം
വളർത്തി വലുതാക്കിയ അച്ഛൻ അമ്മമാരെ ധിക്കരിക്കാത്ത മക്കൾക്കും അവരുടെ മനസ് മനസിലാക്കുന്ന മാതാപിതാക്കൻമാർക്കും വേണ്ടി ഈ കഥ സമർപ്പിക്കുന്നു.

by