രചന – സാമുവൽ ജോർജ്
രണ്ടു ഭാര്യമാര്‍
ഭിത്തിയില്‍ തൂക്കിയിരുന്ന ഉറ്റ സുഹൃത്തിന്റെ സുന്ദരിയായ ഭാര്യയുടെ ചിത്രത്തിലേക്ക് അസൂയയോടെ നോക്കിക്കിടക്കുകയായിരുന്നു സുരേഷ്. എത്ര സുന്ദരിയാണ് അവള്‍! പക്ഷെ തന്റെ ഭാര്യ? അവളുടെ രൂപം മനസിലേക്കെത്തിയപ്പോള്‍ അവനെ നിരാശയും കോപവും ഒരേപോലെ കീഴടക്കി. കാണാന്‍ തന്റെയത്ര സൌന്ദര്യമോ ആരോഗ്യമോ ഇല്ലാത്ത സുദീപിന് വെളുത്തു സുന്ദരിയായ പെണ്ണിനെ ഭാര്യയായി കിട്ടിയിരിക്കുന്നു. തന്റെ ഭാര്യയോ, ഇരുനിറമുള്ള ഒരു കൂതറ. ഛെ, ഇവളെ എന്ത് കണ്ടിട്ടാണ് തനിക്കന്നു കെട്ടാന്‍ തോന്നിയത്? ഇനി പറഞ്ഞിട്ടെന്തു കാര്യം? വരാനുള്ളത് വന്നു കഴിഞ്ഞില്ലേ; രണ്ടു കുട്ടികളുമായി. എന്നാലും? ദീപ എത്ര സുന്ദരിയാണ്. ഏതു ഫോട്ടോയില്‍ കണ്ടാലും അവളില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നില്ല. ആ മുഖം കാണുന്നത് തന്നെ മനസ്സിനൊരു സുഖമാണ്.
“എന്താടാ രാവിലെ ഒരു ആലോചന?” രാവിലത്തെ കുളി കഴിഞ്ഞു മുറിയിലേക്കെത്തിയ സുദീപ് ചോദിച്ചു.
“ഏയ്, എന്താലോചിക്കാന്‍; രാവിലെതന്നെ രണ്ടെണ്ണം വിടാന്‍ തോന്നുന്നു” മനസ്സിന്റെ അസ്വസ്ഥത കുറയ്ക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നും കിട്ടാതെ സുരേഷ് പറഞ്ഞു.
“എങ്കില്‍ എട് കുപ്പി; എന്തോന്നിത്ര ആലോചിക്കാന്‍”
സുരേഷ് എഴുന്നേറ്റ് ചെന്ന് ഗ്ലാസുകളും തലേന്ന് സുദീപ് എയര്‍പോര്‍ട്ടില്‍ നിന്നും വാങ്ങിയ ജാക്ക് ഡാനിയല്‍സും എടുത്ത് ടീപോയില്‍ വച്ചു. ഫ്രിഡ്ജില്‍ നിന്നുമെടുത്ത തണുത്ത സോഡയും, ഡ്രൈ ഫ്രൂട്സിന്റെ ടിന്നും കൂടിയതോടെ സെറ്റപ്പ് റെഡി.
“ഒഴിക്കട്ടേടാ” സുരേഷ് ചോദിച്ചു.
“ഒഴിയെടെ; എന്തോന്നിത്ര ചോദിക്കാന്‍” മുടി ചീകി മേക്കപ്പ് ചെയ്യുകയായിരുന്ന സുദീപ് പറഞ്ഞു.
സുരേഷ് രണ്ടു ഗ്ലാസുകളിലും മദ്യം പകര്‍ന്നിട്ട് സോഡാ ചേര്‍ത്തു. ഗള്‍ഫിലെ സ്വന്തം മുറിയിലായിരുന്നു രണ്ടാളും. ഒരേ കമ്പനിയില്‍ ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍; താമസവും ഒരുമിച്ചു തന്നെ. ഒരുക്കം കഴിഞ്ഞ സുദീപ് സുരേഷിനെതിരെ കിടന്ന കസേരയില്‍ വന്നിരുന്നു.
“ങാ, ഞാനിത്തവണ നാട്ടില്‍ പോയിട്ടെടുത്ത ഫോട്ടോസ് നീ കണ്ടില്ലല്ലോ? നിന്നെ കാണിച്ചിട്ട് നല്ലത് കുറെയെണ്ണം എഫ് ബിയില്‍ ഇടണം” അവന്‍ പറഞ്ഞു.
സുരേഷ് മറുപടി കൊടുത്തില്ല. അവന്‍ വച്ച പുതിയ വീടിന്റെ ഫോട്ടോ കാണിക്കാനാണ്; ആര്‍ക്കു കാണണമത്? പുതിയ വീട്, പുതിയ കാര്‍, സുന്ദരിയായ ഭാര്യ, അങ്ങനെ അവനെല്ലാംകൊണ്ടും ഭാഗ്യവാനാണ്. സുഹൃത്താണെങ്കിലും സുരേഷിന് മനസ്സില്‍ അവനോടുള്ള സ്ഥായിയായ വികാരം അസൂയ തന്നെയായിരുന്നു. ആ ഫോട്ടോകള്‍ കാണാന്‍ അവനൊട്ടും മനസുണ്ടായിരുന്നില്ല. എന്തിനാണ് വെറുതെ അവന്റെ സൌഭാഗ്യങ്ങള്‍ കണ്ടു വിഷമിക്കുന്നത്. പക്ഷെ അവന്‍ കാണിക്കാതെ വിടില്ലല്ലോ?
“അപ്പൊ ചിയേഴ്സ് അളിയാ”
“ചിയേഴ്സ്”
രണ്ടുപേരും ഓരോ കവിള്‍ മദ്യം ഇറക്കി.
“കണ്ണ് കീറിയാല്‍ ഉടനെ വെള്ളമടി. ദീപയെങ്ങാനും ഇതറിഞ്ഞാല്‍ അവളെന്റെ തല തിന്നും” സുദീപ് ചിരിച്ചു. അവന്‍ കുറച്ചു കശുവണ്ടി കൈയിലെടുത്ത് സുരേഷിന്റെ നേരെ നീട്ടി. ദീപയുടെ പേര് കേട്ടപ്പോള്‍ സുരേഷിന് അസ്വസ്ഥത തോന്നി. അറിയാതെ അവന്റെ കണ്ണ് ഭിത്തിയിലെ ചിത്രത്തില്‍ വീണ്ടും പതിഞ്ഞു.
“ദാ നോക്ക്; പാല് കാച്ചല്‍ ഉള്‍പ്പെടെ എല്ലാ ഫോട്ടോകളും ഉണ്ട്” സുദീപ് മൊബൈലില്‍ ഫോട്ടോ ഗാലറി തുറന്ന് അവന്റെ കൈയില്‍ കൊടുത്തു.
മനസില്ലാമനസോടെ സുരേഷത് വാങ്ങി നോക്കി. മനോഹരമായി പണിതിരുന്ന വീടിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അവന്റെ അസൂയ വര്‍ദ്ധിപ്പിച്ചു. വീടിനേക്കാള്‍ ഏറെ അവനെ അസ്വസ്ഥനാക്കിയത് ദീപയുടെ അഴകും സൌന്ദര്യവുമായിരുന്നു. രണ്ടുപേരും ഒരുമിച്ചുള്ള കുറെ ഏറെ ഫോട്ടോകള്‍ അതിലുണ്ടായിരുന്നു.
“വീട് സൂപ്പര്‍ ആയിട്ടുണ്ട്” അസൂയ പുറമേ കാണിക്കാതെ സുരേഷ് പറഞ്ഞു.
“എല്ലാവരും അതുതന്നെയാണ് പറഞ്ഞത്. ഒക്കെ ദീപയുടെ കഴിവാണ്. അവളല്ലേ വീടിന്റെ ഡിസൈനിംഗ് ചെയ്യിപ്പിച്ചത്” സുദീപിന്റെ വാക്കുകളില്‍ അഭിമാനം കലര്‍ന്നിരുന്നു; അല്‍പസ്വല്‍പം അഹന്തയും.
“ദീപ പഴയതിനേക്കാള്‍ സുന്ദരിയായല്ലോ?”
“ഉം, അവള്‍ ബ്യൂട്ടി കോണ്‍ഷ്യസ് ആണ്. സാധാരണ പെണ്ണുങ്ങളെപ്പോലെ ഇരുപത്തിനാല് മണിക്കൂറും അടുക്കള, ജോലി എന്നും പറഞ്ഞു നടക്കാറില്ല. പിന്നെ വീട്ടില്‍ അമ്മയുള്ളത് കൊണ്ട് അവള്‍ക്ക് പ്രത്യേകിച്ച് ചെയ്യാനായി ജോലിയും ഒന്നുമില്ല. കൂടാതെ ഒരു പാര്‍ട്ട് ടൈം ജോലിക്കാരിയെയും നിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് സ്വന്തം സൌന്ദര്യത്തില്‍ ശ്രദ്ധിക്കാനവള്‍ക്ക് സമയം ഇഷ്ടം പോലെയുണ്ട്. മാസത്തില്‍ ഒരുതവണ എങ്കിലും അവള്‍ ബ്യൂട്ടി പാര്‍ലറില്‍ പോകും. പെണ്ണുങ്ങളായാല്‍ എപ്പോഴും നല്ല അഴകോടെയിരിക്കണം എന്നാണ് എന്റെ കണ്സപ്റ്റ്”
മൊബൈല്‍ തിരികെ നല്‍കിയിട്ട് സുരേഷ് ദീര്‍ഘമായി നിശ്വസിച്ചു.
“എന്റെയും ആഗ്രഹം അതാണ്. പക്ഷെ ലക്ഷ്മിയോട് പറഞ്ഞിട്ട് കാര്യമില്ല. അവള്‍ക്ക് മേക്കപ്പിടുന്നതും കൂടുതല്‍ അണിഞ്ഞൊരുങ്ങി നടക്കുന്നതും ഒന്നുമിഷ്ടമല്ല. പൌഡര്‍ പോലും അവള്‍ ഉപയോഗിക്കാറില്ല” നിരാശയോടെ സുരേഷ് പറഞ്ഞു.
“ഓരോരുത്തര്‍ക്കും ഓരോ ടേസ്റ്റ് അല്ലെ. അല്ല, നീ വീട് വയ്ക്കുന്ന കാര്യം എന്തായി? ഇപ്പോള്‍ ഹൌസിംഗ് ലോണ്‍ ഒക്കെ വളരെ എളുപ്പമാടാ കിട്ടുന്നത്?” ഫോണ്‍ തിരികെ വാങ്ങിയിട്ട് സുദീപ് ചോദിച്ചു.
“നീ ചോദിക്കുന്ന ഈ ചോദ്യം നാട്ടുകാരില്‍ പലരും എന്നോട് ചോദിക്കാറുണ്ട്. അയല്‍പ്പക്കങ്ങളില്‍ ഒക്കെ പുതിയ പുതിയ വീടുകള്‍ വന്നുകഴിഞ്ഞു. പക്ഷെ എനിക്കൊരെണ്ണം പണിയാനുള്ള യോഗമില്ല; എന്ത് ചെയ്യാന്‍?”
“എന്താടാ പ്രശ്നം?”
“എന്റെ കഷ്ടകാലത്തിനു വീട് നില്‍ക്കുന്ന സ്ഥലം എന്റെയും അവളുടെയും പേരിലല്ലേ? എന്റെ അച്ഛന്‍ ചെയ്ത കലാപരിപാടി. അവള്‍ കൂടി ഒപ്പിടാതെ ലോണ്‍ എടുക്കാന്‍ പറ്റില്ലല്ലോ? എന്റെ കൈയില്‍ കാശുണ്ടായിരുന്നെങ്കില്‍ അവളുടെ ഒരു പുല്ലു സഹായോം എനിക്ക് വേണ്ടി വരില്ലായിരുന്നു” അമര്‍ഷത്തോടെ സുരേഷ് പറഞ്ഞു.
“അതൊക്കെ ദീപ; അവളൊരു വെറൈറ്റി പെണ്ണാണ്. അവള്‍ ഒരാളുടെ മിടുക്കാണ് ഞാനീ വീടുണ്ടാക്കാന്‍ കാരണം. എന്ത് ഭംഗിയാണെന്നോ പുതിയ വീട് കാണാന്‍. നാട്ടുകാര്‍ക്കൊക്കെ നല്ല അസൂയയുണ്ട്; പുറമേ കാണിക്കുന്നില്ലെന്നെ ഉള്ളൂ”
സുദീപിന്റെ സ്വരത്തില്‍ കലര്‍ന്നിരുന്ന അഭിമാനം സുരേഷിനെ കൂടുതല്‍ നിരാശനാക്കി.
“എന്റെ ഭാര്യയൊരു പഴഞ്ചന്‍ ചിന്താഗതിക്കാരിയാണ് സുദീപേ; ഒരു അറുപതു മോഡല്‍ ഐറ്റം. പലപ്പോഴും അബദ്ധം പറ്റി എന്നെനിക്ക് തോന്നാറുണ്ട്. ഇനി തോന്നിയിട്ടും കാര്യമില്ലല്ലോ? രണ്ടു മക്കളും ഉണ്ടായിപ്പോയില്ലേ?” സുരേഷിന്റെ വാക്കുകളില്‍ കടുത്ത നിരാശ കലര്‍ന്നിരുന്നു.
“നീയവളെ പറഞ്ഞു മനസിലാക്കണം. ഒരു ജീവിതമേ ഉള്ളൂ. അതിങ്ങനെ ബോറാക്കി മാറ്റാതെ ആസ്വദിച്ചു ജീവിക്കാന്‍ പറയണം. ദീപ വളരെ ജോളി ടൈപ് ആണ്. സോഷ്യല്‍ മീഡിയയില്‍ ഒക്കെ ഹൈലി ആക്ടീവാണ്. അവളിടുന്ന എഫ് ബി പോസ്റ്റിനൊക്കെ എന്ത് റെസ്പോണ്‍സ് ആണെന്നോ? സംഗതി അവളുടെ ലുക്ക് കണ്ടുള്ള ഞരമ്പന്‍മാരുടെ ഇളക്കമാണ് എന്നെനിക്കറിയാം; എന്നാലും അതൊരു സംഭവം തന്നെയല്ലേ. അവളെന്തെങ്കിലും എഴുതിയിട്ടാല്‍ നിമിഷങ്ങള്‍ കൊണ്ട് അഞ്ഞൂറും ആയിരവും ലൈക്സ് ആണ് കിട്ടുന്നത്”
സുരേഷ് ചിരിച്ചു.
“എന്താടാ നീ ചിരിച്ചത്?” സുദീപ് സന്ദേഹത്തോടെ അവനെ നോക്കി.
“ലക്ഷ്മിയോട് നീ ചോദിക്കാമോ സോഷ്യല്‍ മീഡിയ എന്നൊരു സാധനത്തെപ്പറ്റി അവള്‍ കേട്ടിട്ടുണ്ടോ എന്ന്? അവള്‍ക്കിപ്പോഴും ഈ എഫ് ബി, വാട്ട്സപ്പ് എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്നുകൂടി അറിയില്ല. മക്കള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കും; അവള്‍ക്കിപ്പോഴും ആ പഴയ നോകിയാ ഹാന്‍ഡ്സെറ്റ് മാത്രമേ പറ്റൂ. അതുതന്നെ ഭാഗ്യം. ലാന്‍ഡ് ഫോണില്‍ നിന്നും അതിലേക്ക് മാറ്റാന്‍ ഞാന്‍ പെട്ടപാട് എനിക്ക് മാത്രമേ അറിയൂ”
സുദീപ് അത്ഭുതത്തോടെ അവനെ നോക്കി.
“ഇന്നത്തെക്കാലത്ത് ഇങ്ങനെയും പെണ്ണുങ്ങള്‍ ഉണ്ടോ? ഒന്ന് കാണിക്കെടാ നിന്റെ മിസ്സിസിന്റെ ഫോട്ടോ; ഞാനിതുവരെ പുള്ളിക്കാരിയുടെ മുഖം കണ്ടിട്ടില്ലല്ലോ. വെറുതെയല്ല, സോഷ്യല്‍ മീഡിയയില്‍ താല്പര്യം ഉള്ളവരല്ലേ അണിഞ്ഞൊരുങ്ങി നടക്കാനും താല്പര്യം കാണിക്കൂ; കാണാന്‍ ആളില്ലെങ്കില്‍ പിന്നെന്ത് മേക്കപ്പ്”
“അവള്‍ക്ക് ഫോട്ടോ എടുക്കാനൊന്നും താല്‍പര്യമില്ലടാ. അവളെ കണ്ടാല്‍ എടുക്കാനെനിക്ക് മൂഡും തോന്നാറില്ല. കഴിഞ്ഞ തവണ പോയപ്പോള്‍ മോളോ മറ്റോ എടുത്ത ഒന്ന് രണ്ടു ഫോട്ടോകള്‍ ഉണ്ട്. ദാ നോക്ക്; കാണാതിരിക്കുന്നതാണ് നല്ലത്”
സുരേഷ് മനസില്ലാമനസോടെ മൊബൈല്‍ അവന്റെ കൈയില്‍ കൊടുത്തു. സുദീപ് വാങ്ങി നോക്കി. നൈറ്റി ധരിച്ച് പയറ് നുള്ളുന്ന ലക്ഷ്മിയുടെ ചിത്രം. അവന്‍ അതിലേക്ക് കൌതുകത്തോടെ നോക്കിയിരുന്നുപോയി.
“എന്താടാ ഇത്രയ്ക്ക് നോക്കാന്‍?”
“ഇവള്‍ക്കെന്തിനാടാ മേക്കപ്പ്? നല്ല നാച്ചുറല്‍ ബ്യൂട്ടിയല്ലേ ലക്ഷ്മി. ഇവളുടെ ഈ ഇരുനിറം കാണുമ്പോള്‍ വെളുപ്പിനേക്കാള്‍ മെച്ചം ഇതാണെന്ന് തോന്നുന്നു.” ആത്മാര്‍ത്ഥമായിത്തന്നെയായിരുന്നു സുദീപ് അതു പറഞ്ഞത്.
സുരേഷിന് അത്ഭുതം തോന്നി. തനിക്കൊരിക്കലും ലക്ഷ്മി സുന്ദരിയാണ് എന്ന് തോന്നിയിട്ടില്ല. പക്ഷെ ദീപയെപ്പോലെ ഒരു അതിസുന്ദരിയുടെ ഭര്‍ത്താവ് പറയുന്ന വാക്കുകള്‍ വെറും വാക്കാവില്ല എന്നവന് തോന്നി.
“പോടാ, എന്നെ സന്തോഷിപ്പിക്കാന്‍ വെറുതെ”
“ഏയ് നോ മാന്‍. സത്യം പറഞ്ഞാല്‍ ഈ കളറടിച്ച പെണ്ണുങ്ങളെ കണ്ട് ശീലിച്ചതാണ് നമ്മുടെ പ്രശ്നം. ഇവളാണ് ശരിക്കുമുള്ള മലയാളി പെണ്ണ്. പച്ചയായ സൌന്ദര്യം. ഒരു മടുപ്പും തോന്നില്ല ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ കണ്ടാല്‍. ലക്കി യു” അവന്‍ ഫോണ്‍ തിരികെ നല്‍കി.
ജീവിതത്തിലാദ്യമായി സുരേഷിന് തന്റെ ഭാര്യയോട് മതിപ്പ് തോന്നി. ശരിക്കും ഇവന്‍ പറഞ്ഞത് ശരിയാണോ? അവന്‍ അവളുടെ ഫോട്ടോയിലേക്ക് വീണ്ടും നോക്കി; ആദ്യമായി കാണുന്നതുപോലെ. സുദീപ് പറഞ്ഞത് ശരിയാണ് എന്നവനും തോന്നിത്തുടങ്ങി. ലക്ഷ്മി പച്ചയായ സ്ത്രീയാണ്. യാതൊരു സുഗന്ധലേപനങ്ങളും ഉപയോഗിക്കാതെ തന്നെ അവള്‍ക്ക് നല്ല മണമാണ്. രാത്രി അവള്‍ അടുത്തു വരുമ്പോള്‍ കിട്ടുന്ന ഗന്ധത്തിന് കൃത്രിമത്വം തീരെയില്ല. എങ്കിലും? ചായമൊക്കെ പൂശിയാല്‍ അവള്‍ കുറേക്കൂടി സുന്ദരിയാകില്ലേ? പക്ഷെ അവള്‍ക്കത് ഇഷ്ടമല്ലല്ലോ?
രാവിലെ മനസ്സില്‍ കയറിക്കൂടിയിരുന്ന നിഷിദ്ധചിന്തകള്‍ ഏറെക്കുറെ ശമിച്ചതോടെ അവന് മനസുഖം തോന്നി.
ഏതാണ്ട് ആറുമാസങ്ങള്‍ കഴിഞ്ഞൊരു ദിനം.
രണ്ടാളും നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. മുഖഭാവങ്ങളില്‍ നിന്നും ഇരുവര്‍ക്കും നല്ല മാനസിക സമ്മര്‍ദ്ദം ഉണ്ടെന്നത് സ്പഷ്ടം.
“അവധിക്ക് പോകാന്‍ പറയുക എന്നാല്‍ ജോലി ഏതാണ്ട് നഷ്ടമായി എന്നുതന്നെയാണ്. സാമ്പത്തികമാന്ദ്യം ഗള്‍ഫിനെ ബാധിച്ചിരിക്കുന്നു എന്ന് കേട്ടപ്പോള്‍ നമുക്കൊന്നും പറ്റില്ല എന്നായിരുന്നു എന്റെ ധാരണ. പക്ഷെ നമ്മുടെ കമ്പനിയും നഷ്ടത്തിലാണ് ഓടുന്നത് എന്ന് കുറെ ദിവസം മുന്‍പ് അക്കൌണ്ട്സില്‍ ഉള്ള ഷഫീക്ക് പറഞ്ഞപ്പോള്‍, ഇങ്ങനെ ചിലത് ഞാന്‍ മണത്തിരുന്നു” ബാഗിലേക്ക് സാധനങ്ങള്‍ അടുക്കി വയ്ക്കുകയായിരുന്ന സുദീപ് പറഞ്ഞു.
“ഇനി നമ്മള്‍ എന്ത് ചെയ്യുമെടാ?” സുരേഷ് തലയ്ക്ക് കൈയും കൊടുത്തിരുന്ന് വിഷമത്തോടെ ചോദിച്ചു.
“നമ്മളോട് അവധിക്ക് പോകാനല്ലേ പറഞ്ഞുള്ളൂ; മുകളിലുള്ള കുറേപ്പേരുടെ വിസ ക്യാന്‍സല്‍ ചെയ്തു കഴിഞ്ഞു. നമ്മുടെ കാര്യത്തില്‍ മിക്കവാറും സെറ്റില്‍മെന്റ് മണി നാട്ടിലേക്ക് അയച്ചു തരാനാണ് ചാന്‍സ്. ഞാന്‍ അതില്‍ നിന്നും കുറച്ച് അഡ്വാന്‍സ് വാങ്ങിയിരുന്നതുകൊണ്ട് കാര്യമായി ഒന്നും കിട്ടാനുമില്ല. വീടിന്റെ ലോണ്‍, കാറിന്റെ ലോണ്‍, എല്‍ ഐ സി ഇതൊക്കെ ഇനി എങ്ങനെ അടയ്ക്കും എന്നാലോചിക്കുമ്പോള്‍ നെഞ്ചില്‍ തീ ആളുകയാണ്” സുദീപിന്റെ വാക്കുകളില്‍ ഭാവിയെക്കുറിച്ചുള്ള അവന്റെ ആധിയും ആശങ്കയും വളരെ സ്പഷ്ടമായിരുന്നു.
“ദീപയോടു നീ പറഞ്ഞോ വിവരം?”
“പറഞ്ഞു. അവളൊരുത്തിയാണ് എന്നെക്കൊണ്ട് ഇക്കണ്ട കടമൊക്കെ എടുപ്പിച്ച് വേണ്ടാത്തതൊക്കെ ചെയ്യിച്ചത്. നാട്ടുകാരെ കാണിക്കാന്‍ വലിയ വീടും, പുതിയ കാറും എല്ലാം; മറ്റൊരു ജോലി കിട്ടിയില്ലെങ്കില്‍ കുടുംബസഹിതം തൂങ്ങേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്”
സുരേഷ് അത്ഭുതപ്പെടുകയായിരുന്നു. വെറും ആറുമാസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീടും കാറും ഭാര്യയും ഒരു അലങ്കാരമായും അഹങ്കാരമായും കണ്ടിരുന്ന സുദീപിന്റെ മനോഭാവം മാറിയ മാറ്റം കണ്ടില്ലേ?
“ഏയ്, അങ്ങനെ കടന്നു ചിന്തിക്കാതെടാ. വേറെ എന്തെങ്കിലും ജോലി നമുക്ക് കിട്ടും. ഇതുകൊണ്ട് ലോകമൊന്നും അവസാനിക്കാന്‍ പോകുന്നില്ലല്ലോ” സുരേഷ് അവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
“നിനക്കറിയില്ല സുരേഷേ; പണമായി കാല്‍ക്കാശ് എന്റെ പക്കലില്ല. ജോലിയുണ്ടല്ലോ എന്ന ഏക ധൈര്യത്തിലായിരുന്നു എല്ലാം ചെയ്തിരുന്നത്. ജോലി നഷ്ടപ്പെടുക എന്നൊരു ചിന്തയേ നമ്മുടെ മനസ്സില്‍ ഇല്ലായിരുന്നല്ലോ? ശമ്പളത്തില്‍ പകുതി ലോണ്‍ അടയ്ക്കാന്‍ പോകുമായിരുന്നു. വീട്ടിലെ ചിലവ് നിനക്കറിഞ്ഞു കൂടാ. ഒരു വലിയ സ്കൂളിലാണ് മോനെ പഠിപ്പിക്കുന്നത്. അവന്റെ ഫീസ് എത്രവരും എന്നറിയാമോ? മുപ്പതിനായിരം രൂപ അയച്ചുകൊടുത്താലും പോരാ എന്നെ ദീപ പറഞ്ഞിട്ടുള്ളൂ. മറ്റുള്ളവരുടെ മുന്‍പില്‍ സ്റ്റാറ്റസ് കാണിക്കാന്‍ വേണ്ടി അവള്‍ പണം കത്തിക്കുകയായിരുന്നു. ഒരാവശ്യവും ഇല്ലാതെ ഒരു ജോലിക്കാരി പണ്ടാരമടങ്ങാന്‍. ഇടിത്തീ വീണപോലെയാണ് എന്റെ അവസ്ഥ”
“നീയതുതന്നെ ചിന്തിക്കാതെ. നമുക്ക് നാട്ടില്‍ ചെന്നിട്ട് ആലോചിക്കാം. വേറെ ഏതെങ്കിലും രാജ്യത്ത് നമുക്ക് ജോലിക്ക് ശ്രമിക്കാം. കിട്ടുമെടാ, നീ വിഷമിക്കാതെ”
“നീ ഒരെണ്ണം അടിക്കുന്നോ. എനിക്കെന്റെ ഉള്ളു കത്തുകയാണ്”
“ഒഴിക്ക്”
സുദീപ് രണ്ടു ഗ്ലാസുകളിലായി മദ്യം പകര്‍ന്നു. സുരേഷ് ഒരല്‍പം കുടിച്ചിട്ട് ഫോണുമായി ബാത്ത്റൂമിലേക്ക് കയറി.
ലോണെടുത്ത് വീട് വയ്ക്കാന്‍ താന്‍ നടത്തിയ ശ്രമത്തെ എതിര്‍ത്ത ലക്ഷ്മിയോട് അവനിപ്പോള്‍ ആരാധന തോന്നുന്നുണ്ടായിരുന്നു. ജോലി നഷ്‌ടമായ വിവരം ലക്ഷ്മിയെ വിളിച്ച് സംസാരിച്ചതിനെപ്പറ്റി സുദീപിനോട് അവന്‍ മനര്‍പ്പൂര്‍വ്വം പറയാതിരുന്നതാണ്; അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി. അവന്‍ ഫോണില്‍ അവളുടെ ഫോട്ടോ എടുത്ത് അതിലേക്ക് അതിയായ സ്നേഹവായ്പോടെ നോക്കി. അത്യന്തം ദുര്‍ഘടമെന്നു തോന്നിയ ഈ ഘട്ടത്തില്‍ ഇനിയെന്ത് ചെയ്യുമെന്നറിയില്ല ലക്ഷ്മീ എന്ന് പറഞ്ഞതിന് മറുപടിയായി അവള്‍ പറഞ്ഞ വാക്കുകള്‍ അവന്റെ മനസ്സിലേക്ക് ഒരു കുളിര്‍തെന്നല്‍ പോലെ വീണ്ടും വീശിയടിച്ചു:
“സുരേട്ടാ, ഒന്നും പേടിക്കണ്ട. ധൈര്യമായി ഇങ്ങു പോര്; നമുക്ക് ബാധ്യതകള്‍ ഒന്നുമില്ലല്ലോ? പിന്നെന്ത് പേടിക്കാന്‍? വീട്ടുചിലവിനായി ഏട്ടനയച്ചുതന്നെ ഒരൊറ്റ രൂപ പോലും ഞാന്‍ ഇതുവരെ ചിലവാക്കിയിട്ടില്ല. എല്ലാം എന്റെ അക്കൌണ്ടില്‍ അതേപടി കിടപ്പുണ്ട്. നമ്മുടെ പറമ്പില്‍ കൃഷി ചെയ്ത് ഞാനുണ്ടാക്കിയ പണമാണ് ചിലവിന് ഉപയോഗിച്ചിരുന്നത്. ഗള്‍ഫിലെ ജോലിയാണ്, എന്തും സംഭവിക്കാം എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഉള്ള സ്ഥലത്ത് ഞാന്‍ കൃഷി തുടങ്ങിയത്. മക്കള്‍ക്കും വലിയ ഉത്സാഹമാണ് എന്നെ സഹായിക്കാന്‍. ഇപ്പോള്‍ പച്ചക്കറിയും പാലും മുട്ടയും വിറ്റ് വീട്ടുചിലവും കഴിഞ്ഞു ഞാന്‍ പണം മിച്ചമാക്കുന്നു പോലുമുണ്ട്. നമ്മള്‍ രണ്ടാളും കൂടി ശ്രമിച്ചാല്‍, ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ സാധിക്കും. ഇനി സുരേട്ടന്‍ എങ്ങും പോകണ്ട. നമുക്കിവിടെ സുഖമായി ജീവിക്കാം. അതിനുള്ള എല്ലാ സൌകര്യങ്ങളും ഇവിടെയുണ്ട്”
ആ വാക്കുകള്‍ നല്‍കിയ ധൈര്യവും ആത്മവിശ്വാസവും സുരേഷിന്റെ കണ്ണുകള്‍ വീണ്ടും നിറച്ചു. അവന്‍ ലക്ഷ്മിയുടെ ചിത്രത്തിലേക്ക് വീണ്ടും നോക്കി. അവന്റെ മനസ്സില്‍ അവളോടുള്ള സ്നേഹക്കടല്‍ ആര്‍ത്തിരമ്പി.
“ലക്ഷ്മി, നീയാണ് ലോകത്തിലേക്കും സുന്ദരിയായ പെണ്ണ്. നീയാണ് ഉത്തമയായ ഭാര്യ. മറ്റു സ്ത്രീകളെ നോക്കി നിന്നെക്കുറിച്ചു ഞാന്‍ മോശമായി ചിന്തിച്ചതിനു പലിശ സഹിതം ഇരട്ടി സ്നേഹം നല്‍കി നിന്നെ ഞാന്‍ സ്നേഹിക്കും എന്റെ മുത്തെ” അവന്‍ കരഞ്ഞുകൊണ്ട് അവളുടെ ചിത്രത്തില്‍ തെരുതെരെ ചുംബിച്ചു.

by