17/04/2026

അത്രമേൽ : ഭാഗം 14

രചന – കൃഷ്ണ പ്രിയ

ആരാ പറഞ്ഞേ അച്ഛയ്ക്ക് കല്ലുമോളേ ഇഷ്ടല്ലാന്ന് .
അച്ഛയ്ക്ക് ഏറ്റവും ഇഷ്ടം കല്ലുമോളെയാ …
എന്നോട് പറഞ്ഞിട്ടുണ്ടല്ലോ അത്.
ദുർഗ്ഗ ചിരിച്ചുകൊണ്ട് പറഞ്ഞു.

അണോ …..
കല്ലുമോൾടെ കുഞ്ഞി കണ്ണുകൾ ആകാംഷയാൽ വിടർന്നു.

ആടി കുറുമ്പി പെണ്ണേ ….
കുഞ്ഞി കവിളിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് ദുർഗ്ഗ പറഞ്ഞു.

നമ്മുക്ക് ചോറുണ്ണാൻ പോവാം.
ദുർഗ്ഗ തലയാട്ടി ചോദിച്ചതും
കല്ലുമോൾ നന്നായിട്ട് ഒന്ന് തല കുലുക്കി സമ്മതിച്ചു.

അവർ ഇരുവരും അകത്തേക്ക് കയറി.

 

⚫⚫⚫

ഉച്ചയൂണ് കഴിഞ്ഞ് രാജീവും ശ്രീയും എല്ലാരും ചേർന്ന് ഹാളിലിരുന്ന് വിശേഷങ്ങൾ പറയുകയായിരുന്നു.

ദുർഗ്ഗ ആഹ് സമയം അവളുടെ പൂന്തോട്ടത്തിൽ ഒക്കെ നടന്നു.
അവൾ അവിടെ പല നിറത്തിലുള്ള റോസാ ചെടികൾ നട്ടിരുന്നു.
പത്ത്മണിയും നാലുമണിയും ജമന്തിയും നന്ത്യാർവട്ടവും മുല്ലയും ചെത്തിയും തുളസിയും കനകാംമ്പരവും അരളിയും കാശിത്തുമ്പും എല്ലാം ചേർന്ന ഒരു കൊച്ചു പൂന്തോട്ടം..
പക്ഷെ അതിൽ നിന്നും എല്ലാം എടുത്ത് നിന്നത് പല തരത്തിലുള്ള ചെമ്പരത്തിയായിരുന്നു…
വെള്ളയും മഞ്ഞയും റോസും ചോരച്ചുവപ്പും ഒക്കെയായി വിരിഞ്ഞു നിൽക്കുന്ന ചെമ്പരത്തി.

വൈകുന്നേരം പോവാൻ നേരം എല്ലാത്തിൽ നിന്നും ഓരോ കൊമ്പെടുത്തു.
കുറെ തൈക്കളും .
എല്ലാം എടുത്ത് ഒരു കവറിലാക്കി വച്ചു.

അവരോട് യാത്ര പറഞ്ഞ് അവർ വീട്ടിലേക്ക് തിരിച്ചു.

കല്ലുമോള് ഒരു കാര്യം കുറെ നേരം ദുർഗ്ഗയുടെ ചെവിയിൽ പറഞ്ഞു കൊണ്ടിരുന്നു.

വീട്ടിലെത്തട്ടെ പെണ്ണെ ….
അമ്മ ശരിയാക്കാം.

മോളെ സമാധാനിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.

അവർ വീട്ടിലെത്തുമ്പോൾ അവിടെ വേലായുധനും അച്ഛനും കൂടെ വാഴ നടുകയായിരുന്നു.

വേലായുധനെയും അച്ഛനെയും നോക്കി പുഞ്ചിരിച്ച ശേഷം ദുർഗ്ഗ മോളേയും കൊണ്ട് മുറിയിൽ പോയി വേഷം മാറി വന്നു.
അവർക്കുള്ള ചായ വച്ച് ഉമ്മറത്തേക്ക് കൊണ്ട് പോയി.

അച്ഛനും വേലായുധനും ചായ കൊടുത്ത് അവൾ ഉമ്മറത്തിണ്ണയിലായി ഇരുന്നു.
അപ്പോഴേക്കും കല്ലുമോള് ഓടി വന്ന് അവളുടെ കൈയ്യിൽ പിടിച്ച് വലിക്കാൻ തുടങ്ങി.
അമ്മേ ,കെത്തി താ മ്മേ ….
വേം താ മ്മേ ….
കല്ലുമോള് വാശിപിടിക്കാൻ തുടങ്ങി.

ഇപ്പോ തരാം മോളേ ….
ഞാൻ അച്ഛിച്ചനോട് ചോദിക്കട്ടെ.

എന്താ മോളേ അവള് പറയണേ ..
വേണു ചോദിച്ചു.

അത് അച്ഛാ അവിടെ ചെന്നപ്പോൾ ഒരു ഊഞ്ഞാല് കണ്ടു.
അപ്പോ തുടങ്ങിയതാ മോൾക്കും വേണമെന്ന്.
ഇവിടെ കയറിരിക്കണുണ്ടാേ അച്ഛാ ?

ആഹ് മോളെ തട്ടിൻപുറത്ത് കാണും.
ഞാനൊന്ന് നോക്കട്ടെ ….
അയാൾ ഗോവണി കയറി തട്ടിൻപുറത്ത് നോക്കി.
അവിടെ പൊടി പിടിച്ച് വലിയൊരു കയറ് കിടക്കുന്നുണ്ടായിരുന്നു.
അതെടുത്ത് താഴേക്കിട്ടു.
ഒപ്പം നല്ല നീളവും വീതിയും ഉള്ള ഒരു പലക കഷ്ണവും .

അതുമായി താഴേക്കിറങ്ങി..

വേലായുധ ഇതൊന്ന് ഊഞ്ഞാലിനുള്ള പാകത്തിനാക്കണം.
പലക വേലായുധനു കൊടുത്തു കൊണ്ട് വേണു പറഞ്ഞു.
അയാൾ അതിനനുസരിച്ച് ആഹ് പലക ശരിയാക്കിയെടുത്തു.

മുറ്റത്തെ മാവിന്റെ നീണ്ട ഒരു കൊമ്പിൽ ഊഞ്ഞാൽ കെട്ടാൻ തീരുമാനിച്ചു.

പക്ഷെ ഉയരത്തിലായിരുന്നു ആഹ് കൊമ്പ്.
വേലായുധനെ കൊണ്ട് ആഹ് കൊമ്പിൽ കയറാൻ സാധിക്കില്ലായിരുന്നു.

പിന്നെയുള്ളത് രാജീവാണ്.
വേണു രാജീവിനെ വിളിച്ചു.

ആദ്യം ഒന്നെതിർത്തെങ്കിലും വാശിക്ക് വഴങ്ങി അവൻ മാവിൽ കയറി കയറ് കെട്ടി.

വേലായുധൻ പലകയിൽ കയറ് കെട്ടി.
ഊഞ്ഞാല കിട്ടിയതും കല്ലുമോള് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തുടങ്ങി.

കുറച്ച് കഴിഞ്ഞതും വേലായുധൻ തിരിച്ച് പോയി.

ദുർഗ്ഗ കൊണ്ടുവന്ന ചെടികളെല്ലാം കുഴിച്ചിടുന്ന തിരക്കിലായിരുന്നു.
മുറ്റത്തിന്റെ ഒരു വശത്തായി പല നിറത്തിലുള്ള റോസും കാശിതുമ്പയും മറ്റും നട്ടു.
അരളിയും ചെത്തിയും മുല്ലയും ജമന്തിയും എല്ലാം നട്ടു.

ഒരരുകിലായി ചെമ്പരത്തി എല്ലാം നട്ടു.

കല്ലു മോള് അപ്പോഴും ഊഞ്ഞാലിൽ നിന്നിറങ്ങിയിട്ടില്ലായിരുന്നു.

കല്ലുമോളേ നോക്കാൻ വേണുവിനെ ഏൽപ്പിച്ച് ദുർഗ്ഗ അടുക്കളയിലേക്ക് പോയി.
അത്താഴത്തിനുള്ളത് ഉണ്ടാക്കി വച്ചപ്പോൾ വേണുവിന് കുളിക്കാൻ ചൂടുവെള്ളം വേണമെന്ന് പറഞ്ഞു.

വെള്ളം അടുപ്പത്ത് വച്ച് അവൾ ഉമ്മറത്തേക്ക് പോയി.
ഊഞ്ഞാലിൽ ഇരുന്നുള്ള കല്ലുമോൾടെ കളിചിരികൾ കുറെ നേരം കണ്ട് ആസ്വദിച്ചു.

വെള്ളം ചൂടായതും അത് വാങ്ങി ഒഴിക്കാനായി അവൾ അടുക്കളയിലേക്ക് പോയി.
വെള്ളം അടുപ്പിൽ നിന്നും വാങ്ങി ബക്കറ്റിലേക്ക് ഒഴിക്കാൻ തുടങ്ങിയതും
അമ്മേ എന്ന കല്ലുമോൾടെ ഒച്ച കേട്ട് തിരിഞ്ഞു നോക്കി.
പക്ഷെ പെട്ടെന്ന് കൈ വിട്ടു പോയി.
ചൂടുവെള്ളം അവളുടെ കൈയിൽ വീണു.

ദുർഗ്ഗ വേദന കൊണ്ട് പുളഞ്ഞു.
കണ്ണിൽ നിന്നും കണ്ണു നീർ ധാരയായി ഒഴുകാൻ തുടങ്ങി.

ഒച്ച കേട്ട് രാജീവും വേണുവും ഓടിയെത്തി.
അപ്പോഴേക്കും കല്ലുമോള് വിതുമ്പാൻ തുടങ്ങി.

രാജീവ് വേഗം തന്നെ ദുർഗ്ഗയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.

ഡോക്ടർ മരുന്നൊക്കെ കൊടുത്തു.
കൈക്ക് റെസ്റ്റ് കൊടുക്കാൻ പറഞ്ഞു.

ഡോക്ടറെ കണ്ട് അവർ വീട്ടിലേക്ക് മടങ്ങി.

⚫⚫⚫

വീട്ടിലെത്തിയതും കണ്ടത് ചുണ്ടുകൾ പുറത്തേക്കുന്നി ഏന്തിയേന്തി കരയുന്ന കല്ലു മോളെയാണ്.

ദുർഗ്ഗ കല്ലുമോളെ സമാധാനിപ്പിക്കാൻ ഏറെ പാട് പെട്ടു.

രാത്രി വേണു മോൾക്ക് ചോറ് കൊടുക്കാൻ നോക്കി.
പക്ഷെ മോളതൊന്നും കഴിക്കാൻ കൂട്ടാക്കിയില്ല.
അവസാനം ദുർഗ്ഗ അടുത്ത് വന്നിരുന്ന് കഥകൾ പറഞ്ഞു കൊടുത്തു.
അത് കേട്ടുകൊണ്ടിരിക്കേ വേണു കല്ലുമോൾക്ക് ചോറ് ഉരുട്ടി കൊടുത്തു.

വേദനയുടെ കാഠിന്യം കൊണ്ട് ദുർഗ്ഗയ്ക്ക് ഒന്നും കഴിക്കാനായില്ല. കല്ലുമോളെ ഉറക്കികിടത്തി
അവൾ ഉറങ്ങാനായി കിടന്നു.
അപ്പോഴാണ് മുറിയിൽ ലൈറ്റ് തെളിഞ്ഞത്.
കൈയ്യിൽ ഒരു പ്ലേറ്റ് ചോറുമായി രാജീവ് മുൻപിൽ വന്നു നിന്നു .

അതേ ഈ മരുന്നൊന്നും വെറുതെ കിട്ടില്ല.
ഇത് കാഴ്ചക്ക് വേണ്ടി വാങ്ങി വച്ചതല്ലാലോ…
അവൻ ദേഷ്യത്തോടെ പറഞ്ഞു.

ആഹ് മരുന്നിങ്ങ് തന്നേക്കൂ …
അവൾ എഴുന്നേറ്റിരുന്ന് കൊണ്ട് പറഞ്ഞു.

ഇത് നല്ല ഡോസുള്ള മരുന്നാ . വെറുതെ കഴിച്ചാൽ തളർന്ന് പോവും.
പിന്നേം കൊണ്ടോടാൻ എനിക്ക് വയ്യ.
മര്യാദക്ക് ഈ ചോറ് കഴിക്ക് .
പ്ലേറ്റ് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

അവൾ പൊള്ളിയ കൈയ്യിലേക്കും അവന്റെ മുഖത്തേക്കും നോക്കി.
കാര്യം മനസ്സിലായിട്ടാവണം അവൻ ചോറ് ഒരു ഉരുളയാക്കി അവൾക്ക് നേരെ നീട്ടി.

സന്തോഷം കൊണ്ടായിരിക്കാം അവളുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ അടർന്നു വീണു.
അവൾ ആഹ് ഉരുള കഴിച്ചു.
അതിനെന്തോ പ്രത്യേക രുചിയുള്ളതായി അവൾക്ക് തോന്നി.
ആഹ് സമയം എന്തെന്നില്ലാത്ത വിശപ്പും തോന്നി.
അവൾ അത് മുഴുവൻ കഴിച്ചു.
കൈ കഴുകി വന്ന് അവൾക്ക് മരുന്ന് എടുത്ത് കൊടുത്ത് കൊണ്ട് അവൻ സോഫയിൽ പോയി കിടന്നു.

രാജീവിനെ ഇനിയും ഒരുപാട് മനസ്സിലാക്കാൻ ഉണ്ടെന്ന് ദുർഗ്ഗയ്ക്ക് തോന്നി.

(തുടരും)❤️❤️❤️