16/04/2026

നവവധു : ഭാഗം 29

രചന – സുധീ മുട്ടം

രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ഞായറാഴ്ച വന്നു..അന്നത്തെ ദിവസം യാത്രക്കായി തിരഞ്ഞെടുത്തത്.സന്ദർശിക്കേണ്ട പുണ്യ സ്ഥലങ്ങളുടെ ലിസ്റ്റ് സാഗര തയ്യാറാക്കി… തലേന്ന് രാത്രി എല്ലാവരും കൂടി ഒരുമിച്ച് കൂടി..രാമൻകുട്ടി വന്നതോടെ ചർച്ചകൾക്ക് ചൂടു പിടിച്ചു… “ഏതൊക്കെ ക്ഷേത്രങ്ങളാണ് മോളെ… രാമൻ കുട്ടി സാഗരയെ നോക്കി.. ” ഞാനിപ്പോൾ പറയാമേ” സാഗര കയ്യിലിരുന്ന മൊബൈലിൽ നെറ്റ് ഓൺ ചെയ്തു… നേരെ പ്രതിലിപിയിൽ കയറി സുധീ മുട്ടം എന്ന എഴുത്തുകാരന്റെ പ്രൊഫൈൽ തിരഞ്ഞു…മുമ്പെന്നോ  അവൾ ഫേസ് ബുക്കിലെ സാഹിത്യ ഗ്രൂപ്പായ വർണ്ണത്തൂലികയിൽ സുധീ മുട്ടം എഴുതിയ “നയനം” എന്നൊരു സ്റ്റോറി വായിച്ചിരുന്നു..അതിൽ കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ പ്രധാനപ്പെട്ട ചില ക്ഷേത്രങ്ങളെ പരാമർശിച്ചിരുന്നു.

കഥ വായിച്ചപ്പോൾ ആ ക്ഷേത്രങ്ങളിലൊക്കെ ഒന്നു പോയാൽ കൊളളാമെന്നു മനസ്സാ ആഗ്രഹിച്ചിരുന്നു… മറ്റൊരു മോഹം കൂടിയന്ന് മനസ്സിൽ പതിഞ്ഞിരുന്നു..എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സിനിമയായ മണിച്ചിത്രത്താഴിന്റെ ഓർമ്മകൾ ഉറങ്ങുന്ന ആലുംമൂട്ട് മേട കാണണം. പറ്റിയാൽ സിനിമക്ക് കഥയും തിരക്കഥയും എഴുതിയ മധുമുട്ടത്തെയും കാണണം… “നീയെന്താ മോളെ തിരയുന്നത്” ശേഖരന്റെ ശബ്ദം അവളുടെ ചിന്തകളെ കീറിമുറിച്ചു.. “അച്ഛാ ഞാനൊരു കഥ എഫ്ബിയിൽ വായിച്ചിരുന്നു…അത് പ്രതിലിപിയിലും കണ്ടിരുന്നു..അതൊന്നു നോക്കുവാ” “അതെന്നാടീ മോളെ പ്രതി,,ലിപി ആയത്… ” എന്റെ അച്ഛേ പ്രതി,, ലിപി ആയതല്ല..പ്രതിലിപി.. രണ്ടു പേരും കൂടി ചേർത്തു പറയണം… രാമന്റെ സംസാരവും സാഗയുടെ മറുപടിയും കേട്ടു എല്ലാവരും ഒന്നു ഉറക്കെ ചിരിച്ചു.

“പ്രതിലി എന്നു പറഞ്ഞാൽ കഥകൾ വായിക്കാനുളള ഓൺലൈൻ പ്ലാറ്റ്ഫോം ആണ്… നമ്മുടെ വായനശാല പോലെ ഒരു ഓൺലൈൻ ലൈബ്രറി.. പതിയിരത്തിൽ പരം എഴുത്തുകാരും അവരുടെ എണ്ണമറ്റ രചനകളും കോടികണക്കിനു വായനക്കാരു അടങ്ങിയതാ ഈ പ്രതിലിപി… ” പ്രതിലിപിയും നമ്മുടെ യാത്രയും തമ്മിലുള്ള ബന്ധം… രാമന്റെ സംശയം അങ്ങോട്ട് മാറിയിരുന്നില്ല.. “ഓ..അതോ അതിൽ നയനം എന്നൊരു മനോഹരമായ തുടർക്കഥ ഉണ്ട്..അതിൽ ആലപ്പുഴയിലെ കുറച്ചു ക്ഷേത്രങ്ങളെ കുറിച്ച് പറയുന്നുണ്ട്.. അവിടെ പോകണമെന്നാ എന്റെ ആഗ്രഹം… സാഗ മനസ്സ് തുറന്നു… ” ആലപ്പുഴയിലാണോ…എങ്കിൽ ഇവിടുന്നു മൂന്നാലു  മണിക്കൂർ യാത്രയെങ്കിലും കാണുമല്ലോ.. “അതേ ശേഖരാ…എന്തായാലും രണ്ടു ദിവസം എടുക്കും..മടങ്ങി എത്താനായി…”

“ങ്ങും🙂… ശേഖരൻ കുറച്ചു സമയം ആലോ ചനയിലായി.. ” എന്തോന്നാടാ..ഇത്ര ആലോചിക്കാൻ..മോളുടെ ആഗ്രഹം നമ്മൾ സാധിച്ചു കൊടുക്കുന്നു.. അത്ര തന്നെ… രാമൻകുട്ടി തീർത്തു പറഞ്ഞു.. “അല്ലെടാ ഇത്ര ദൂരം യാത്ര… ” അതിനെന്താ ശേഖരേട്ടാ നമ്മുടെ പൊന്നിന്റെ സന്തോഷമല്ലേ വലുത്.. സേതുവും കൂടി സപ്പോർട്ട് ചെയ്തതും ശേഖരനും മനസ്സാൽ യാത്രക്ക് തയ്യാറെടുത്തു…. “എങ്കിൽ അച്ഛ രാത്രിയിൽ ഇങ്ങു പോരെ…പന്ത്രണ്ട് മണിക്ക് ഇറങ്ങിയാൽ പുലർച്ചെ അങ്ങെത്താമല്ലോ… ” എങ്കിൽ അങ്ങനെയാകട്ടെ മോളെ… രാമൻകുട്ടി പോകാനിറങ്ങി…രാത്രിയിലെ ഭക്ഷണം കഴിഞ്ഞു മൂവരും പഴയത് പോലെ ഒത്തുകൂടി… “അച്ഛാ അമ്മ ഇന്ന് എന്റെ കൂടെ കിടന്നോട്ടെ… സാഗ അച്ഛനെ നോക്കി.. ” അതിനെന്താ മുത്തേ നീ ഞങ്ങൾക്കൊപ്പം വാ” മകളുടെ മനസ്സ് അറിഞ്ഞു സേതു പറഞ്ഞു…അവൾക്കൊന്നു തുള്ളിച്ചാടാൻ കൊതി തോന്നി…മുറിയിൽ നിന്നു ബെഡ് ഷീറ്റ് ആയിട്ട് അവരുടെ മുറിയിലേക്ക് ചെന്നു.. സേതു കട്ടിലിന്റെ വലത് ഭാഗത്തും ശേഖരൻ ഇടത് ഭാഗത്തും കിടന്നു…

“ഞാനെവിടെ കിടക്കാ” “അച്ഛന്റെയും അമ്മയുടെയും നടുക്ക്” “സത്യം… അവളമ്മയെ സന്തോഷത്തോടെ നോക്കി.. ” സത്യം…ന്റെ പൊന്നു വന്നു കിടക്ക്… സാഗര കൊച്ചു കുട്ടികളെ പോലെ സന്തോഷത്തോടെ തുള്ളിച്ചാടി.. എത്രയോ കൊതിച്ചിട്ടുണ്ട് അച്ഛനും അമ്മക്കും ഇടയിലൊന്നു കിടക്കാൻ.. മതി വരുവോളം സംസാരിക്കാൻ..വൈകിയാണെങ്കിലും ആ ഭാഗ്യം കൈ വന്നു… ശേഖരന്റെ കണ്ണുകളിൽ നനവ് പടർന്നു…മോളൊരു അമ്മയെ എത്രമാത്രം അഗ്രഹിച്ചിരുന്നെന്ന് ഓരോന്നും കാണുമ്പോഴൊക്കെ അയാൾ ഓർത്തു പോയി… അച്ഛന്റേയും അമ്മയുടേയും നടുക്ക് രാജകുമാരിയായി അവളങ്ങനെ കിടന്നു..ഒരു കൈ എടുത്തു ഇരുവരും അവളെ ചുറ്റിപ്പിടിച്ചു… “ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതി ആരെന്ന് അറിയോ അച്ഛനും അമ്മക്കും…??” ഉത്തരം അറിയാമായിരുന്നിട്ടും രണ്ടു പേരും കണ്ണടച്ചു കാണിച്ചു..

“തോൽവി സമ്മതിച്ചോ” അവൾ കുറുമ്പു കാട്ടി.. “ഞങ്ങൾ തോറ്റു” ഇരുവരും ഒരുമിച്ച് പറഞ്ഞു.. “ഈ ഞാൻ.. ഞാനെന്നാൽ ശേഖരന്റേയും സേതുലക്ഷ്മിയുടേയും ഒരേയൊരു മകൾ സാഗര… ” അതേലൊ…” രണ്ടു പേരും മകളുടെ ഇരുകവിളിലും ഉമ്മ വെച്ചു… ഓരോന്നും പറഞ്ഞു സമയം പോയത് അറിഞ്ഞില്ല..ശേഖരൻ എത്തിയപ്പോൾ മണി ഒന്നു കഴിഞ്ഞു.. “കാറ് വരാൻ ലേറ്റായി… പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.. വേഗം ഒരുങ്ങി ഇറങ്ങി..പുറപ്പെടുമ്പോൾ സമയം രണ്ടു മണി ആയി… രാമൻകുട്ടി മുൻ സീറ്റിൽ ഇടത് ഭാഗത്തും പിന്നിലെ സീറ്റിൽ അമ്മയുടെയും അച്ഛന്റെയും നടുക്ക് അവരുടെ രാജകുമാരിയായി സാഗര ഞെളിഞ്ഞ് ഇരുന്നു… കാറ് മുന്നോട്ട് ഓടിക്കൊണ്ടിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ സാഗരയുടെ മിഴികളെ നിദ്ര തലോടിയുറക്കി….

“അമ്മയുടെ മടയിൽ തലവെച്ചു കിടന്നോളൂ മോളേ” അവളുടെ കണ്ണുകളിൽ നിദ്രയുടെ ആലസ്യം തെളിഞ്ഞതോടെ സേതു മകളെ തന്നിലേക്ക് ചായിച്ചു..അമ്മയുടെ ഇടുപ്പിലൂടെ കൈ ചുറ്റി വയറോട് മുഖം പൂഴ്ത്തി കിടന്നു… “അമ്മേ ഒരു തരാട്ട് പാട്ട് പാടോ” ഇടക്കവളൊന്നു ചിണുങ്ങി…മകളുടെ പുറത്ത് ചെറുതായി തട്ടി ചെറുതായി പാടി.. “ഓമനത്തിങ്കൾക്കിടാവോ- നല്ല കോമളത്താമരപ്പൂവോ പൂവിൽ നിറഞ്ഞ മധുവോ- പരിപൂർണേന്ദു തൻറെ നിലാവോ പുത്തൻ പവിഴക്കൊടിയോ- ചെറു തത്തകൾ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ – മൃദു പഞ്ചമം പാടും കുയിലോ തുള്ളുമിളമാൻകിടാവോ – ശോഭ കൊള്ളുന്നോരന്നക്കൊടിയോ ഈശ്വരൻ തന്ന നിധിയോ” അമ്മയുടെ താരാട്ടു പാട്ടു കേട്ട് മിഴികൾ പൂട്ടി..ഒരിക്കൽ കൂടി കുഞ്ഞായതു പോലെയൊരു അനുഭവം സാഗരയെ മൂടിപ്പുതച്ചു… മെല്ലെ മയക്കം കണ്ണുകളെ ബാധിച്ചു… അവൾ ഉറങ്ങി തുടങ്ങി… സേതുവിന്റെ മിഴികളാകെ നിറഞ്ഞു…

“പ്രസവിച്ചില്ലെങ്കിലെന്താ അമ്മയെന്ന വിളി അതിന്റെ ധന്യതയോടെ അർത്ഥമാക്കിയൊരു പൊന്നുമോൾ… കുനിഞ്ഞ് മകളുടെ നെറ്റിയിലൊന്നു മുത്തി…എല്ലാം കണ്ടും കേട്ടിരുന്ന ശേഖരൻ അവരുടെ തോളിലൂടെ കയ്യിട്ട് അവരെ തന്നിലേക്ക് ചേർത്തു പിടിച്ചു… ” തനിക്ക് കിട്ടിയ പുണ്യമായി…. നിമിഷങ്ങൾ മണിക്കൂറുകളായി കടന്നു പോയി..റോഡിൽ അധികം തിരക്കുകൾ ഇല്ലായിരുന്നതിനാൽ കാറ് നല്ല വേഗതയിലാണ് ഓടിയത്…. രാമൻകുട്ടിയും ശേഖരനും ഉറങ്ങിയില്ല..സേതു ശേഖരന്റെ തോളിലേക്ക് ചാരിയൊന്നു മയങ്ങി… ആറുമണിക്ക് മുമ്പേ അവർ ഹരിപ്പാട് എത്തി…രാമൻകുട്ടി പുറത്തേക്കിറങ്ങി ലോഡ്ജ് എവിടെയെന്ന് തിരക്കി…വീണ്ടും അവർ മാധവാ ജംക്ഷനിലെത്തി അവിടെ തെറ്റില്ലാത്തയൊരു ലോഡ്ജിൽ മുറിയെടുത്തു… “എഴുന്നേൽക്ക് മോളെ സ്ഥലമെത്തി… സാഗയെ പതിയെ തട്ടിയുണർത്തി..മിഴികൾ അമ്മയിലേക്കായിരുന്നു…ചെറിയ ഒരു പുഞ്ചിരിയോടെ അവൾ എഴുന്നേറ്റു…

” ഇറങ്ങി വാ… ഡോറ് തുറന്ന് ആദ്യം സേതുവും പിന്നാലെ സാഗരയും ഇറങ്ങി…രാമൻകുട്ടിയും ശേഖരനും കൂടിയാണ് മുറി എടുത്തത്…രണ്ടു മുറിയിൽ ഒന്നിൽ സാഗയും സേതുവും മറ്റേതിൽ അവർ മൂവരും തങ്ങി… കുളി കഴിഞ്ഞു അവർ റൂം വെക്കേറ്റ് ചെയ്തു… “ആദ്യം എങ്ങോട്ടേക്കാ… ശേഖരൻ മകളെ നോക്കി എങ്കിലും ഡ്രൈവർ ആണ് മറുപടി കൊടുത്തത്… ” അടുത്തുളളത് സുബ്രഹ്മണ്യ ക്ഷേത്രമാണ്… “തനിക്ക് ഇവിടെ പരിചയമുണ്ടോ… രാമൻകുട്ടി അയാളെ നോക്കി… ” ഇടക്കിടെ ഇതുപോലെ ഫാമിലി ട്രിപ്പ് ഓട്ടം കിട്ടാറുണ്ട്… “എന്തായാലും അതൊരു സഹായമായി… വഴി തെറ്റാതെ ചെല്ലാമെല്ലോ… ശേഖരനൊന്നു ചിരിച്ചു…എല്ലാവരും കാറിൽ കയറി നേരെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി…. ആണ്ടവനെ തൊഴുത് ഹരിപ്പാട് അമ്പലത്തിലെ മയിലിനെയും കണ്ടു അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലും കയറി തൊഴുതു….

” അടുത്തത് മണ്ണാറശ്ശാല ആണ്….ഇവിടുന്ന് ഒരു രണ്ടു കിലോമീറ്റർ കഷ്ടിച്ച് ഉണ്ടാകൂ… കാറിൽ കയറുന്നതിനിടയിൽ ഡ്രൈവർ പറഞ്ഞു… “ഹരിതഗീതപുരം എന്നാണ് പഴയകാല പേര്..മഹാവിഷ്ണു ഇവിടെ ഒരു ദിവസം തങ്ങിയട്ടുണ്ടെന്നാ ഐതീഹ്യം..മഹാഭാരത കഥയിലെ ” ഏകചക്ര” നഗരമായിരുന്നു പണ്ടു ഇത്…ക്ഷേത്രങ്ങളുടെ നഗരം കൂടിയാണ് ഹരിപ്പാട്.. ഇവിടെയും ഇതിന്റെ പ്രാന്ത പ്രദേങ്ങളിലുമായി ചെറുതും വലുതുമായി നൂറിനു മുകളിൽ ക്ഷേത്രങ്ങളുണ്ടത്രേ” ഡ്രൈവർ തന്റെ അറിവ് വെളിപ്പെടുത്തിയത് സാഗര ശ്രദ്ധയോടെ കേട്ടിരുന്നു… “ചരിത്ര പ്രസിദ്ധമായ കാരിച്ചാൽ,പായിപ്പാട് വളളം കളികൾ നടക്കുന്നത് ഇവിടെ നിന്ന് 5 കിലോമീറ്റർ ദൂരം മാത്രമേയുളളൊ..പമ്പയാറ്റിൽ.. ” കേട്ടിട്ടുണ്ട്… സാഗര മറുപടി കൊടുത്തതും അയാളൊന്ന് പുഞ്ചിരിച്ചു…. മണ്ണാറശ്ശാലയിൽ കാറ് നിന്നതും ശാന്തമായൊരു അന്തരീക്ഷം തങ്ങളെ മൂടിപ്പുതക്കുന്നത് അവരറിഞ്ഞു…ചൂരൽ പടർപ്പും ചെറു വൃക്ഷങ്ങളും നിറഞ്ഞു നിൽക്കുന്ന കാവിനെ നോക്കി നിന്നു…

“കേരളത്തിലെ അതിപുരാതനമായതും അന്താരാഷ്ട്ര പ്രസിദ്ധവുമായ ക്ഷേത്രമാണ് മണ്ണാറശ്ശാല..ശിവസർപ്പവും മഹാദേവന്റെ കണ്ഠാഭരണമായ വാസുകിയും നാഗമാതാവായ സർപ്പയക്ഷിയും ആണ് ഇവിടത്തെ മുഖ്യ പ്രതിഷ്ഠ… നടക്കുന്നതിനിടയിൽ ഡ്രൈവർ തന്റെ അറിവ് വീണ്ടും വെളിപ്പെടുത്തി…അയാളും വേഷം മാറിയിരുന്നു…. വാസുകിയേയും സർപ്പയക്ഷിയേയും തൊഴുതു ഇല്ലത്തുളള നിലവറയിലെത്തി…സാക്ഷാൽ അനന്തൻ  കുടിയിരിക്കുന്നയിടം…അവിടെ മഹാവിഷ്ണു അനന്തന്റെ പുറത്ത് ശയനം ചെയ്യുന്നു എന്നാണ് വിശ്വാസം.. അവിടെയും തൊഴുത് അപ്പൂപ്പൻ കാവിലെത്തി…ശേഷനാഗം ഇവിടെയാണ്‌ വസിക്കുന്നതെന്നാണു വിശ്വാസം… ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ തല മുതിർന്ന സ്ത്രീ ആണ്.

“വലിയമ്മ” എന്ന പേരിലാണ് ഈ പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുന്നത്.നാഗരാജാവിന്റെ “അമ്മയുടെ” സ്ഥാനമാണ് വലിയമ്മക്ക് സങ്കല്പിച്ചിരിക്കുന്നത്. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തിലെ തികഞ്ഞ ഭക്തയായ അമ്മക്ക് മകനായി നാഗരാജാവായ അനന്തൻ അവതരിച്ചു എന്നാണ് കഥ. ഈ ക്ഷേത്രത്തിൽ “ഉരുളി കമഴ്ത്തൽ” വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ അനേകകാലം ചികിത്സ ചെയ്തിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാർക്ക് സന്താന സൗഭാഗ്യം ഉണ്ടാകുമെന്നാണു മറ്റൊരു വിശ്വാസം.. മഹാഗണപതി, ദുർഗ്ഗ, ഭദ്രകാളി, പരമശിവൻ, ധർമ്മശാസ്താവ്‌ എന്നീ ഉപദേവതകളെയും തൊഴുത് മടങ്ങിയെത്തി… “എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടമ്മേ ഇവിടെ” സാഗര സന്തോഷത്തോടെ പറഞ്ഞു… എല്ലാവർക്കും അവളുടെ അഭിപ്രായം തന്നെ ആയിരുന്നു… ശാന്തവും സുന്ദരവുമായ മണ്ണാറശ്ശാലയെ അവർക്കും ഇഷ്ടപ്പെട്ടു…

“വർഷത്തിൽ ഒരിക്കൽ നമുക്ക് ഇവിടെ വരണം….തുലാമാസത്തിലെ ആയില്യത്തിന്” “വരാം മോളേ” സന്തോഷത്തോടെ സേതു അവളെ തഴുകി… “നിക്ക് വിശക്കുന്നു അമ്മേ… അമ്മയോട് വയറിൽ തഴുകി കാണിച്ചിട്ടു കൊഞ്ചി…. ” ശേഖരേട്ടാ മോൾക്ക് വിശക്കുന്നു… “വാ എന്തെങ്കിലും കഴിക്കാം” അവർ മതിക്കെട്ടിനു വെളിയിലിറങ്ങി അടുത്തുള്ള ഹോട്ടലിൽ കയറി… ദോശയും ചട്നിയും കഴിച്ചു… “എത്രത്തോളം ഏക്കറുണ്ടാവുമോ മൊത്തം….” നടക്കുന്നതിനിടയിൽ അവൾ വിസ്മയത്തോടെ ഡ്രൈവറോട് ചോദിച്ചു… “ക്ഷേത്രവും ഇല്ലങ്ങളും കാവുകളും അടക്കം 30 ഏക്കറോളമുണ്ട്…കൂടാതെ മുപ്പതിനായിരത്തിലേറെ കാൽ പ്രതിമകളും… ” ഹൊ…. സാഗര ആശ്ചര്യപ്പെട്ടു….

“സച്ചിമോൻ കൂടി വേണ്ടിയിരുന്നു… ” എങ്കിൽ എനിക്കെന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് സ്വാതന്ത്ര്യത്തോടെ കൊതിയോടെ നടക്കാൻ പറ്റായിരുന്നോ…. ശേഖരനെ നോക്കി ചോദിച്ചു… അയാൾക്ക് ആഗ്രഹം ഉണ്ടായിരുന്നു സച്ചിയെ കൂടെ കൂട്ടാനായി… സേതുവാണു വേണ്ടെന്നു പറഞ്ഞത്…സാഗമോൾക്ക് അവളുടെ അച്ഛന്റേയും അമ്മയുടേയും കൂടെ പാറി നടക്കണമെന്ന് മകൾ ആഗ്രഹിച്ചിരുന്നെന്ന് ആ അമ്മ മനസ്സിനു നല്ലോണം അറിയാമായിരുന്നു… “അടുത്തത് എവിടേക്കാ മോളെ…. ” ചെട്ടികുളങ്ങര… കൊടുങ്ങല്ലൂർ അമ്മയുടെ മറ്റൊരു വാസസ്ഥാനം…. എല്ലാവരും കാറിൽ കയറിയതോടെ ഡ്രൈവർ കാറെടുത്തു… തുടരും…. മണ്ണാറശ്ശാലയെ കുറിച്ച് ഇത്രയും എഴുതിയത് ബോറായെങ്കിൽ ക്ഷമിക്കുക… എനിക്ക് അത്രയേറെ പ്രിയങ്കരമാണു ഈ ക്ഷേത്രം.. എന്നിട്ടും ഒരുപാട് ചുരുക്കി….