രചന – മിത്ര വിന്ദ
അമ്മാളു ഏതോ ഒരു ഡ്രസ്സ് എടുത്തിട്ട് അത് ഇട്ടു നോക്കുവാൻ ട്രൈയൽ റൂമിൽ കയറിയത് ആണ്.. ഗൗരി പുറത്ത് അവളെ വെയിറ്റ് ചെയുക ആയിരുന്നു. ഹരി അവളുടെ അടുത്തേക്ക് നടന്നു ചെന്നു. അവൻ വരുന്നത് കണ്ടു ഗൗരി അല്പം മാറി നിന്നു. “ഗൗരി കുട്ടി നീ ഈ ഹരിയുടെ സ്വന്തം ആകാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ബാക്കി ഒള്ളൂ…”പതിഞ്ഞ ശബ്ദത്തിൽ അവളുടെ കാതോരം ചെന്ന് അവൻ പറഞ്ഞു. ഗൗരി ഞെട്ടിപ്പിടഞ്ഞുകൊണ്ട് അവനെ തിരിഞ്ഞുനോക്കി. അവനപ്പോൾ ഒന്ന് കണ്ണുറുക്കി കാണിക്കുകയാണ് ചെയ്തത്. അപ്പോഴേക്കും അമ്മാളുവും ഇറങ്ങിവന്നു.. ” എന്താ ഏട്ടാ ഏട്ടന്റെ മുഖത്ത് പതിവില്ലാതെ ഒരു സന്തോഷം” ” അമ്മ ഇപ്പോൾ വിളിച്ചിരുന്നു” ” ആണോ എന്തിന്” ” അത് ഗൗരിയുടെ വീട്ടിൽ നിന്നും ഗൗരിയുടെ അച്ഛൻ വിളിച്ചു, 20 ഡേയ്സിനുള്ളിൽ വിവാഹം നടത്താൻ അവർക്ക് സമ്മതമാണെന്ന് പറഞ്ഞു” അവനത് പറയുകയും അമ്മാളുഓടിവന്ന ഗൗരിയെ കെട്ടിപ്പിടിച്ചു.
ഗൗരി പക്ഷേ കേട്ടത് വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു, “ഏടത്തി സന്തോഷമായോ… ഇനി ഏടത്തി ഞങ്ങളുടെ വീട്ടിൽ വരാൻ അധികം ദിവസം ഒന്നും ഇല്ല കേട്ടോ… എന്തൊക്കെ കാര്യങ്ങൾ ഇനിയും ചെയ്തു തീർക്കാനുണ്ടു…ഡ്രസ്സ് എടുക്കണം…. അത് സ്റ്റിച്ച് ചെയ്യാൻ കൊടുക്കണം, പിന്നെ ഓർണമെൻസ്, ” “അമ്മാളു… ഡ്രസ്സ് ഇഷ്ടമായെങ്കിൽ നമ്മൾക്ക് അതെടുക്കാം.. എന്നിട്ട് പോകണ്ടെ… ഇപ്പോൾതന്നെ നമ്മൾ താമസിച്ചു” ഗൗരി തിടുക്കം കൂട്ടി ” ഓഹ് ഈ കുട്ടിയുടെ ഒരു കാര്യo… എന്റെ ഏട്ടാ ഈ ഗൗരിയടത്തിക്ക് ഇത് എന്തൊരു പേടിയാണ്..കെട്ടാൻ പോകുന്ന ചെക്കനാണ് കൂടെയുള്ളത്, എന്നിട്ടും ഏട്ടത്തിക്ക് പേടിയും പരവേശവും മാത്രം ബാക്കി ” “അമ്മാളു.. നമ്മൾക്ക് പോയേക്കാം… എനിക്ക് ഓഫീസിൽ പോകണം,”ഹരിയും പറഞ്ഞു. “Ok… എന്നാൽ നമ്മൾക്ക് ഫുഡ് കഴിച്ചാലോ….” “വേണ്ട അമ്മാളു… എനിക്ക് വിശക്കുന്നില്ല.. എന്നെ ആ ബസ് സ്റ്റോപ്പിൽ വിട്ടിട്ട് നിങ്ങൾ പോയി കഴിക്കുമോ…” “അതൊന്നും പറഞ്ഞാൽ പറ്റുല്ല…. ഫുഡ് കഴിച്ചിട്ട് നമ്മൾക്ക് വേഗം പോകാം…”ഹരി ഗൗരിയെ നോക്കി പറഞ്ഞു.
“വേണ്ട ഹരി… ഇപ്പോൾ തന്നെ ഒരുപാട് സമയം ആയി.. എനിക്ക് പോകണം….” “എങ്കിൽ നമ്മൾക്ക് ഒരു ജ്യൂസ് കുടിക്കാം… എന്നിട്ട് ഏടത്തിയെ കൊണ്ട് പോയി വിടാം…”അതും പറഞ്ഞു കൊണ്ട് അമ്മാളു അവളുടെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു കഴിഞ്ഞു. ഹരിയെയും ഗൗരിയെയും അമ്മാളു ചേർത്തു നിറുത്തി കുറെ ഫോട്ടോസ് ഒക്കെ എടുത്തു. “എന്റെ ഏട്ടത്തി,, എന്തിനാ ഇത്രയും ഗ്യാപ് ഇട്ടു നിൽക്കുന്നയ്… എനിക്ക് ഇപ്പോളും സംശയം ഉണ്ട് കെട്ടോ, നിങ്ങൾ ശരിക്കും ലപ്പ് ആയിരുന്നോ എന്ന്.” ഗൗരി യുടെ ഹൃദയത്തിൽ ഒരു കൊളുത്തി പിടിക്കൽ ഉണ്ടായി.. അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം ഒപ്പി എടുക്കുക ആയിരുന്നു ഹരി.. വല്ലാതെ പിടയുന്ന അവളുടെ മിഴികളിൽ നോക്കി ഇരിക്കുക ആണ് അവൻ. ഇടക്ക് അമ്മാളുവിന്റ ഫോൺ ശബ്ധിച്ചു… അവൾ ഫോണും ആയിട്ട് എഴുനേറ്റ് പോയി.. “ഗൗരി….” ഹരി വിളിച്ചു എങ്കിലും ഗൗരി അവനെ നോക്കിയില്ല.
“ഗൗരി.. താൻ എന്താണ് ഒന്നും സംസാരിക്കാത്തത്, എന്നോട് ദേഷ്യം ആണോ ഇപ്പോളും ” “പ്ലീസ് ഹരി.. എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ല….” അവൾ കൈ എടുത്തു വിലക്കി. “ആഹ്ഹ…. രണ്ടാഴ്ച കഴിഞ്ഞാൽ എന്റെ ജീവന്റെ പാതി ആകേണ്ട നീയാണോ ഗൗരി എന്നോട് സംസാരിക്കാൻ പോലും താല്പര്യം ഇല്ല എന്ന് പറയുന്നത്.. അവൻ ആശങ്ക മറച്ചു വെയ്ക്കാതെ ചോദിച്ചു. “എന്റെ വിധി ഞാൻ തന്നെ തിരഞ്ഞെടുത്തത് ആണ്. അതിന്റെ പരിണിതഫലവും ഞാൻ ഒറ്റക്ക് അനുഭവിച്ചോളാം ” “ഗൗരി…. താൻ എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്..തന്റെ മനസ്സിൽ എന്താണ് ഉള്ളത്…എന്നോട് എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ താൻ കാര്യം പറയു…. അല്ലാതെ ഇങ്ങനെ എങ്ങും തൊടാതെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും…” “ഞാൻ തന്നോട് പറഞ്ഞത് മലയാളത്തിൽ അല്ലെ… എനിക്ക് ഇയാളോട് സംസാരിക്കാൻ തീരെ ഇഷ്ടം അല്ല…” “ഇഷ്ടം അല്ലെങ്കിൽ പിന്നെ നീ എന്തിനാടി ഈ വിവാഹത്തിന് സമ്മതിച്ചത്. എന്നെ പൊട്ടൻ ആക്കാൻ ആണോ…” അവൻ ശബ്ദം താഴ്ത്തി ആണ് അവളോട് ചോദിച്ചത്.
“എനിക്ക് ഇയാളോട് പറയാൻ മനസില്ല… ” “ഒരു കാര്യം നീ ഉറപ്പിച്ചോ…. ഇനി എല്ലാവരുടെയും മുൻപിൽ വേഷം കെട്ടി വന്നിട്ട് ഈ വിവാഹത്തിൽ നിന്ന് പിന്മാറി എന്നോട് പ്രതികാരം ചെയുവാൻ ആണ് നിന്റെ ഭാവമെങ്കിൽ, ഗൗരി നീ പിന്നെ കാണുന്നത് ഹരിയുടെ മറ്റൊരു മുഖമാണ്..” അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു. അമ്മാളു നടന്നു വരുന്നത് ഗൗരി കണ്ടു. അപ്പോളേക്കും അവർക്ക് ഓർഡർ ചെയ്ത ജ്യൂസ് എത്തിയിരുന്നു… അര മണിക്കൂറിനുള്ളിൽ അവർ മാളിൽ നിന്നു ഇറങ്ങി. തിരികെ വീട്ടിൽ കൊണ്ട് പോയി വിടാൻ നേരം ഒരു വലിയ കവർ അമ്മാളു ഗൗരിയുടെ കൈയിൽ എടുത്തു കൊടുത്തു.. “അമ്മാളു.. ഇത് ഒക്കെ എന്തിനാണ്. ഞാൻ ഇത് അമ്മാളുവിനു ആണ് സെലക്ട് ചെയ്തു തന്നത്..” “അച്ചോടാ… പക്ഷെ ഞാനെ ഇത് ഒക്കെ എന്റെ ഏടത്തിക്ക് വേണ്ടി മേടിച്ചതു ആണ് കെട്ടോ…” “ഞാൻ അവിടെക്ക് അല്ലെ വരുന്നത്.. അപ്പോൾ മതി… ഇനി അധികം ദിവസവും ഇല്ലാലോ…” “അതൊക്ക അപ്പോൾ അല്ലെ ഏടത്തി.. ഇത് ഞാൻ ആദ്യം ആയിട്ട് ഏടത്തിയെ കണ്ടപ്പോൾ മേടിച്ചത് അല്ലെ… ഇത് ഒക്കെ ഇപ്പോൾ കൊണ്ട് പൊയ്ക്കോ… ” ഗൗരി ആണെങ്കിൽ വല്ലാത്ത വിഷമത്തിൽ ആയിരുന്നു.
“അത് മേടിക്ക് ഗൗരി… അമ്മാളു നിനക്കായി എടുത്തത് അല്ലെ അത് എല്ലാം…”ഹരി കൂടി പറഞ്ഞപ്പോൾ അവൾ അത് മേടിച്ചു… അമ്മാളുവിനോട് അവൾ യാത്ര പറഞ്ഞു… റോഡിന്റെ ഓരം ചേർന്ന് നടന്നു പോകുന്ന ഗൗരിയെ ഹരി നോക്കി.. ഇവളേ മനസിലാകുന്നില്ലലോ ഭഗവാനെ….എന്താണ് ഇവളുടെ ഉള്ളിൽ…. അവൻ ഓർത്തു.. “ഹെലോ.. മിസ്റ്റർ ഹരിശങ്കർ മേനോൻ…. രണ്ടാഴ്ച കൂടി ഒന്ന് കഴിയട്ടെ. അതുവരെ പിടിച്ചു നിൽക്കു….” അമ്മാളുവിനെ നോക്കി ഒന്ന് പുഞ്ചിരി തൂക്കിയിട്ട് അവൻ വണ്ടി എടുത്തു. *********** . പിന്നീടു അങ്ങോട്ട് ദിവസങ്ങൾ പോയത് വളരെ വേഗത്തിൽ ആയിരുന്നു. ഇരു കുടുംബങ്ങളിലും ആകെ തിരക്ക് ആയിരുന്നു. വിവാഹം ക്ഷണിക്കലും സ്വർണം എടുക്കാനും ഡ്രസ്സ് എടുക്കാനും ഒക്കെ ആയി എല്ലാവരും ഓടി നടന്നു. ഇടയ്ക്ക് ഒരു അവധി ദിവസം നോക്കി ആണ് വിവാഹഡ്രസ്സ് എടുക്കാനായി എല്ലാവരും കൂടെ പോയത്. ഗൗരിയും ലക്ഷ്മിയും കൂടെ ആയിരുന്നു ഷോപ്പിലേക്ക് പോയത്. .
ഹരിയും അമ്മാളുവും ദേവിയും കൂടി ആണ് വന്നത്. ഡാർക്ക് ഓറഞ്ച് നിറം ഉള്ള ഒരു മുന്തിയ ഇനം കാഞ്ചിപ്പുരം സാരീ ആണ് ഗൗരിയ്ക്കായി അവര് എടുത്തത്..അതിൽ അവൾ ഒരു രാജകുമാരിയെ പോലെ ശോഭിച്ചു.. അതിനു ശേഷം ബേയ്ജ് കളർ ഉള്ള ഒരു ലെഹെൻഗ ആണ് വൈകിട്ട് സങ്കടിപ്പിച്ച റിസപ്ഷൻ നു വേണ്ടി സെലക്ട് ചെയ്തത്… അതിന് മാച്ച് ചെയുന്ന ഡ്രസ്സ് ഹരിക്ക് വേണ്ടിയും എടുത്തു. അമ്മാളുവിനും നീലിമയ്ക്കും ശ്രീദേവിയ്ക്കും ഒക്കെ കാഞ്ചിപുരത്തിന്റെ പല തരം വെറൈറ്റിസ് ആണ് എടുത്തത്… ഗൗരിയുടെ വീട്ടിലേക്കും എല്ലാവർക്കും ഉള്ള ഡ്രസ്സ് ശ്രീദേവി സെലക്ട് ചെയ്തു.. ഗൗരി വേണ്ടെന്ന് ഒരുപാട് തവണ പറഞ്ഞതാണ്. പക്ഷേ ശ്രീദേവി സമ്മതിച്ചില്ല. ശ്രീദേവിക്ക് എടുത്ത് അതേ മോഡൽ സാരിയാണ് സീതക്കും സെലക്റ്റ് ചെയ്തത്. അതുപോലെതന്നെ ലക്ഷ്മിക്കും ഒരു ഒനിയൻ പിങ്ക് നിറമുള്ള കാഞ്ചിപുരസാരിയാണ് എടുത്തത്.
ഡ്രസ്സ് എല്ലാം എടുത്തു കഴിഞ്ഞപ്പോഴേക്കും ഒരുപാട് നേരം വൈകിയിരുന്നു. ഗൗരിയയും ലക്ഷ്മിയെയും അവരുടെ വീട്ടിൽ കൊണ്ടുവന്ന് ആക്കിയതിനു ശേഷമാണ് ശ്രീദേവിയും ഹരിയും തിരിച്ചുപോയത്… അങ്ങനെ ദിവസങ്ങൾ പെട്ടെന്ന് പൊയ്ക്കൊണ്ടേയിരുന്നു.. ഗൗരിയുടെ കുടുംബത്തിലുള്ളവർ എല്ലാവരും ഗൗരിക്ക് കിട്ടിയ സൗഭാഗ്യത്തെക്കുറിച്ച് എപ്പോഴും വർണിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ ഗൗരി മാത്രം എല്ലാത്തിൽ നിന്നും ഒതുങ്ങി നിന്നു.. നന്ദുവിനെ അവൾ തന്റെ വിവാഹം വിളിച്ചു അറിയിച്ചു. അടുത്ത ദിവസം നേരിട്ട് വന്നോളാം എന്നും ഗൗരി പറഞ്ഞു.. ഇടയ്ക്ക് ഒക്കെ ഹരി യുടെ കാൾ വന്നു എങ്കിലും ഗൗരി മനഃപൂർവം അവന്റെ ഫോൺ കാൾ റിജക്റ്റ് ചെയ്‌തു. ********അങ്ങനെ കല്യാണദിവസം വന്നെത്തി.. കാലത്തെ തന്നെ ഗൗരി ഉണർന്നു. തന്റെ കണ്ണന്റെ മുൻപിൽ അവൾ പോയിരിക്കുക ആണ്. ഫോണിൽ എന്തോ മെസ്സേജ് വന്നതും അവൾ അത് എടുത്തു നോക്കി..
അഭിയേട്ടൻ ആണ്.. അന്ന് സംസാരിച്ചു വെച്ചതിൽ പിന്നെ ഇന്നാണ് മെസ്സേജ് അയക്കുന്നത്. ഓൾ ദി ബെസ്റ്റ് ഗൗരി…… ഗൗരിയുടെ പുതിയ ജീവിതത്തിലേക്ക് എല്ലാവിധ ആശംസകൾ നേരുന്നു.. എന്നാലും എന്റെ ഹൃദയത്തിൽ എന്നും തനിക്ക് ഒരു സ്ഥാനം ഉണ്ടാവും ഗൗരി… അതിന് ഒരു മാറ്റവും ഇല്ല… ഈ ജന്മം നീ എന്നിൽ നിന്നു പോകുകയാണ് എന്ന് എനിക്ക് മനസിലായി, പക്ഷെ വരും ജന്മം ഞാൻ കാത്തിരിക്കും ഗൗരി…. വരില്ലേ നീ…. അവന്റെ മെസ്സേജ് കണ്ടതും അവളുടെ കണ്ണിൽ നിന്നും രണ്ടു കാർമേഘം ഉരുണ്ടു കൂടി വന്നു.. അവനു റിപ്ലൈ ഒന്നും ഗൗരി കൊടുത്തില്ല… കുറച്ചു സമയം ഒരു മരവിപ്പോടെ അവൾ ഇരുന്നു…. ഹൃദയം ആകെ ശൂന്യം ആയതു പോല….. “ഗൗരി… മോളെ….”ലക്ഷ്മി ചേച്ചി ആണ്… അവൾ പോയി വാതിൽ തുറന്നു. “മോളെ… കാലത്തെ അമ്പലത്തിൽ ഒന്ന് പോയി തൊഴുതു വരണ്ടേ.. നീ കുളിച്ചു റെഡി ആകു.. നമ്മൾക്ക് വേഗം പോയി വരാം…” “ശരി ചേച്ചി…. ഞാൻ പെട്ടന്ന് വരാം ” ഗൗരി പോയി കുളിച്ചു വന്നു. അപ്പോളേക്കും ലക്ഷ്മിയും ഒരുങ്ങി വന്നിരുന്നു.
ഒരു ചുരിദാർ ഇട്ടുകൊണ്ട് അവൾ ഇറങ്ങി വന്നു. അച്ഛൻ ഉമ്മറത്തു ഇരിപ്പുണ്ട്.. രണ്ടു മൂന്ന് ദിവസമായിട്ട് അച്ഛന് ആകെ ഒരു വിഷമം ഉണ്ട് എന്ന് ഗൗരിക്ക് തോന്നി. അവളെ കാണുമ്പോൾ ഒക്കെ ആ കണ്ണുകളിൽ എന്തോ ഒരു നീർതിളക്കം… ഇടയ്ക്ക് ഒക്കെ അവളെ വാത്സല്യത്തോടെ നോക്കുന്നുണ്ട്… അമ്മയോട് അവളുടെ ചെറുപ്പത്തിലേ ഓരോരോ കഥകൾ പറയുന്നത് കേൾക്കാം അച്ഛൻ…ഇടക്ക് ഒക്കെ ശബ്ദം ഇടറും…ഗൗരി അറിയുക ആയിരുന്നു അച്ഛന്റെ വേദന. അച്ഛാ…. ഞങ്ങൾ അമ്പലത്തിൽ പോയിട്ട് വരാം… ഗൗരി അച്ഛന്റെ അടുത്ത് വന്നു പറഞ്ഞു. “മ്മ്മ്… പോയിട്ട് വരൂ മക്കളെ…” അച്ഛന്റെ ശബ്ദം ദുർബലമായിരുന്നു. “അച്ഛന് എന്താ ഒരു ക്ഷീണം പോലെ… ഇന്നലെ ഉറങ്ങിയില്ലേ…” ലക്ഷ്മി അച്ഛനെ നോക്കി. “മ്മ്…. ഓഡിറ്റോറിയത്തിൽ നിന്ന് വന്നപ്പോൾ വെളുപ്പ് ആയിരുന്നു.. അതാണ്.. മക്കൾ പോയിട്ട് വാ.. നേരം പോകുന്നു..” അച്ഛനോട് യാത്ര പറഞ്ഞു രണ്ടാളും ഇറങ്ങി.
“അച്ഛന് നല്ല വിഷമം ഉണ്ട് എന്ന് തോന്നുന്നു അല്ലെ ചേച്ചി…” “എനിക്കും തോന്നി മോളെ…. പാവം അച്ഛൻ ” “എനിക്ക് അച്ഛനെയും അമ്മയെയും വിട്ട് പോകാൻ വിഷമം ആണ് ചേച്ചി… ഈ കല്യാണം ഒന്നും വേണ്ടിയിരുന്നില്ല..” “ശോ… മോളെ ഗൗരി, നീ എന്തൊക്ക ആണ് ഈ പറയുന്നത്….” “സത്യം ചേച്ചി… എനിക്ക് സങ്കടം സഹിയ്ക്കാൻ വയ്യ….”ഗൗരിക്ക് ചങ്ക് പൊട്ടുന്നത് പോലെ തോന്നി. “അങ്ങനെ ഒക്കെ പറയാതെ… നിനക്ക് എപ്പോ വേണമെങ്കിലും ഓടി വരുമല്ലോ മോളെ ഇങ്ങോട്ട്…കുറച്ചു ദൂരം അല്ലെ ഒള്ളൂ… പിന്നെ ഹരി.. ഹരി നല്ല ഒരു പയ്യൻ ആണ്. എന്ത് കാര്യം ആയിട്ട നിന്നെ അവർ എല്ലാവരും സ്നേഹിക്കുന്നത്. അതു ഒക്കെ അല്ലെ മോളെ വേണ്ടത്… നീ ഓരോന്ന് ചിന്തിച്ചു മനസ് വിഷമിക്കരുത്…” ലക്ഷ്മി യുടെ വാക്കുകൾ ഒന്നും ഗൗരിക്ക് ആശ്വാസം ആയില്ല..അവളുടെ മനസ്സിൽ വിങ്ങുന്ന നെഞ്ചുമായി നിൽക്കുന്ന അവളുടെ പാവം അച്ഛൻ ആയിരുന്നു.. തുടരും

by